Sunday, March 16, 2014

അനുഭവങ്ങളെ നന്ദി


അടുത്തുള്ളവരല്ലേ മാഷേ ശരിക്കും അകലേ... എന്നെഴുതിയത്‌ ഒ.വി. വിജയനാണെന്നാണ്‌ ഓര്‍മ്മ.
അതൊരു സനാതന സത്യമാകുന്നു. 
ആറാട്ടുപുഴ പൂരത്തിനുള്ള എന്റെ പുറപ്പാടിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌...
കടുത്ത ജോലിത്തിരക്കും മറ്റുപല കാരണങ്ങളാലും അതു ഒരിക്കലും നടന്നില്ല.
തൃശൂരില്‍ നിന്നു കഷ്ടി ഇരുപതുമിനുട്ടിന്റെ ബസ്സ്‌ ദൂരം...ജോലിചെയ്യുന്ന ഇരിങ്ങാലക്കുടയില്‍ നിന്നും ഇത്രതന്നെ സമയമേ വേണ്ടൂ..
സുഹൃത്തുക്കളില്ലാഞ്ഞിട്ടല്ല..ക്ഷണം പോരാഞ്ഞിട്ടുമല്ല.
എല്ലാവര്‍ഷവും, എത്തിയിരിക്കുമെന്ന്‌ തലകുലുക്കി സമ്മതിക്കും...
എത്താന്‍ പറ്റിയില്ല...
ഇരിങ്ങാലക്കുട ബ്യൂറോയില്‍ നിന്നും അവസാന വാര്‍ത്താ ഫയലും അയച്ച ശേഷമായിരുന്നു ആ തീരുമാനം..
ആറാട്ടുപുഴ ശാസ്‌താവിന്റെ പഞ്ചാരികേള്‍ക്കാന്‍ പോവുക..!!.
കൂടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കണ്ണന്‍. അന്നു തൃശൂര്‍ക്കു മടങ്ങേണ്ടെന്നും ഇരിങ്ങാലക്കുടയില്‍ അവന്റെ വീട്ടില്‍ തങ്ങാമെന്നും വ്യവസ്ഥയായി...
ഒമ്പതരയോടെ പൂരപ്പാടത്തെത്തി. ചെവിയും കൊമ്പുമൊക്കെയുള്ള കൈനറ്റിക്ക്‌ ഹോണ്ടയാണ്‌ ദേവവാഹനം...
ഇരുട്ടുനിറഞ്ഞ പാടത്ത്‌ ദൂരേ ദീപാലങ്കൃതമായ ആറാട്ടുപുഴ ശാസ്‌താവിന്റെ അമ്പലം തലയെടുത്തുനിന്നു..വരമ്പുകളില്‍ നിരയായി ട്യൂബ്‌ ലൈറ്റുകള്‍...കണ്‍ചിമ്മുന്ന കളര്‍ബള്‍ബുകളുമായി പാടത്തിനു നടുവില്‍ നിലപ്പന്തല്‍..
ആനകള്‍ നിരന്നിരിക്കുന്നു. തീവട്ടികളുടെ വെളിച്ചത്തില്‍ നെറ്റിപ്പട്ടങ്ങള്‍ വെട്ടിത്തിളങ്ങി അങ്ങിനെ....പഞ്ചാരി തുടങ്ങിയിരിക്കുന്നു.
തൃശൂര്‍ പൂരത്തില്‍ മുങ്ങിനിവര്‍ന്ന എനിക്ക്‌ അത്‌ അത്ഭുതകരമായ കാഴ്‌ചതന്നെയായിരുന്നു...
ആര്‍പ്പും വിളികളും കൈകൊണ്ടു വായുവില്‍ വൃത്തംവരയ്‌ക്കലുകളുമില്ലാതെ വിശാലമായപാടം നിറഞ്ഞ്‌ ജനാവലി..!!. മേളം നിര്‍ന്നിമേഷരായി കണ്ടു നില്‍ക്കുകയാണവര്‍, അച്ചടക്കത്തോടെ...!!.
ഹോ..!. ആയിരത്താണ്ടുകള്‍ക്കു പിന്നിലേയ്‌ക്കു ഒഴുകിപ്പോയി ഞങ്ങള്‍...
മുപ്പത്തിമുക്കോടി ദേവകളും യക്ഷ-ഗന്ധര്‍വ്വ-കിന്നര-ദൈത്യന്‍മാരും ഭൂത-പ്രേതാദിപിശാചുക്കളും പരേതാത്മാക്കളുമെല്ലാം എത്തുന്ന ആറാട്ടുപുഴപൂരം...
പൂരപ്പാടത്ത്‌ ഞാനും...!.
പെരുവനം കുട്ടന്‍മാരാര്‍ നിയന്ത്രിക്കുന്ന പഞ്ചാരി പത്തരയോടെ കൊട്ടിക്കലാശിച്ചു...
ഇനി ഒന്നു കിടക്കാം...സമയമുണ്ട്‌. പുലര്‍ച്ചെവരെ പൂരങ്ങളുടെ വരവുംപോക്കും തന്നെ...പിന്നെ സൂര്യോദയത്തിനു തൊട്ടുമുമ്പ്‌ വിശ്വപ്രസിദ്ധമായ കൂട്ടിയെഴുന്നള്ളിപ്പ്‌....
പുല്ലും മഞ്ഞുതുളളികളുടെ ഈര്‍പ്പവും നിറഞ്ഞ മന്ദാരംകടവിന്റെ കരയില്‍ ആകാശം നോക്കിക്കിടന്നു...
തലയ്‌ക്ക്‌ കൈകള്‍പിണച്ചുവച്ചു മലര്‍ന്ന്‌ ആകാശംനോക്കിയുള്ള കിടപ്പ്‌ ഒരനുഭവം തന്നെ..
പൂരാവസാനം ദേവീദേവന്‍മാര്‍ ആറാടുന്ന മന്ദാരംകടവിലെ അനക്കമറ്റജലത്തില്‍ നിലാവ്‌..
ഒന്നുമയങ്ങി...
തലയ്‌ക്കുമുകളില്‍ ചങ്ങലക്കിലുക്കം കേട്ടാണ്‌ ഞെട്ടിയെണീറ്റത്‌...
ആന...
തൊട്ടിപ്പാള്‍ ഭഗവതിയാണ്‌...പിറകേ പിഷാരിക്കാവ്‌ ഭഗവതി....ദേവീദേവന്‍മാര്‍ എത്തിത്തുടങ്ങി...
ആളുകളും ആനകളും നിറഞ്ഞ പൂരപ്പാടം...എല്ലാത്തിനും ചിട്ടകള്‍...
ചടങ്ങുകളാല്‍ സമൃദ്ധമയമാണ്‌ ആറാട്ടുപുഴപൂരം...
പൂരത്തിന്റെ നെടുനായകത്വം തൃപ്രയാര്‍ തേവര്‍ക്കാണെങ്കിലും, അദ്ധ്യക്ഷന്‍ ആറാട്ടുപുഴ ശാസ്‌താവാണ്‌...അങ്ങിനെ എന്തൊക്കെ..!!.
ആറാട്ടുപുഴ ദിവസം കാശിവിശ്വനാഥക്ഷേത്രം പോലും നേരത്തേ അടയ്‌ക്കുന്നു. അദ്ദേഹവും ഭൂമിയിലെ ദേവസംഗമം കണ്ടാനന്ദിക്കാന്‍ എത്തുന്നു എന്ന സങ്കല്‍പ്പം...!!.
ജീവിതത്തില്‍ വലുതായ ലക്ഷ്യങ്ങള്‍ വേണമെന്ന്‌ മഹാന്‍മാര്‍. എനിക്കു ഇങ്ങിനെയുളള കൊച്ചുകൊച്ചു ലക്ഷ്യങ്ങളേയുള്ളൂ...കാണാത്ത ഒരു പൂരം ഒരു വേല...അത്‌ അടുത്തുള്ളതാണെന്നുവച്ച്‌ മാറ്റിവയ്‌ക്കാതിരിക്കുക..ഒഴുകുന്നിടത്തോളം അതങ്ങിനെതന്നെ...

No comments:

Post a Comment