Monday, June 16, 2014

അടയാളപ്പെടുതാതെ പോയത്..




രിക്കാശേരി ഗോപാലന്‍ എന്ന ഒരു ഗജവീരനുണ്ടായിരുന്നു, വളരെ മുമ്പ്‌്‌. മദമിളകിയ അവന്‍ തൃശൂര്‍ നഗരം വിറപ്പിച്ചു. ഒടുവില്‍ അവനെ പൊലീസ്‌ വെടിവച്ചു കൊല്ലുകയായിരുന്നു. ഒരു നിവൃത്തിയുമില്ലാത്ത ഘട്ടത്തില്‍, വെടിവയ്‌ക്കാന്‍ ഉത്തരവിട്ടത്‌ എന്റെ അച്ഛച്ചന്‍. ആദ്യത്തെ തൃശൂര്‍ജില്ല കലക്ടറായിരുന്നു. ആന ഇടഞ്ഞ സമയത്ത്‌ അച്ഛച്ചന്‍ എറണാകുളത്ത്‌ ഒരു മീറ്റിംഗിലായിരുന്നുവത്രെ. ആനകളെ അത്രയും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം, ആനയെ തളയ്‌ക്കാനുള്ള സാധ്യതകളെല്ലാം നോക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്‌. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ആ ഉത്തരവു നല്‍കുകയായിരുന്നുവത്രെ. വെടികൊണ്ടു വീണ ആനയെ കെട്ടിപ്പിടിച്ച്‌ ഉടമയായ വരിക്കാശേരി മനയിലെ തിരുമേനി പൊട്ടിക്കരഞ്ഞത്‌, അമ്മ ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു. ചെമ്പുക്കാവില്‍ വച്ചാണ്‌ വെടിവച്ചതത്രെ. കഴിഞ്ഞ ദിവസം അച്ഛച്ചനെ കുറിച്ചു സംസാരിക്കവേ, അമ്മ ഈ കഥ വീണ്ടും ഓര്‍ത്തെടുത്തു...ചരിത്രം നഷ്ടപ്പെട്ടുപോകാതെ അടയാളപ്പെടുത്തല്‍ എന്റെ ജോലിയാണല്ലോ..