Tuesday, July 29, 2014

ആത്മാര്‍ത്ഥത എന്നൊന്ന്‌ ഉണ്ട്‌!

അരങ്ങുകാണാത്ത നടന്‍




ഹലോ ബാലൂ...ഞാനാ ഗിരീഷ്‌..Gireesh Janardhanan
ഉച്ചതിരിഞ്ഞ്‌ അപ്രതീക്ഷിതമാെയത്തിയ വിളിയില്‍ സ്‌നേഹം. രോഗവിവരങ്ങള്‍ തിരക്കി. ചില നിര്‍ദ്ദേശങ്ങളും. കൂടെ, പുസ്‌തകങ്ങള്‍ വായിക്കൂ എന്നൊരുപദേശവും. 
പിന്നെ ഒരു ചോദ്യം: തിക്കോടിയന്റെ ആത്മകഥയുണ്ടോ കയ്യില്‍..?
ഉണ്ടെന്നു ഞാന്‍. മാതൃഭൂമിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചതു മുതല്‍ വായിച്ചതാണ്‌. പിന്നീട്‌ ആദ്യമായി എന്‍ബിഎസ്‌ പുസ്‌തകരൂപത്തിലാക്കിയപ്പോള്‍ വാങ്ങി.- അരങ്ങുകാണാത്ത നടന്‍.
പുസ്‌തകം കൈയിലുണ്ട്‌.
അതു വായിക്കൂ എന്ന്‌ ഗിരീഷ്‌..
അദ്ദേഹത്തിന്റെ കുടുംബവിശേഷവും തിരക്കി ഫോണ്‍വച്ചു.
അരങ്ങുകാണാത്ത നടന്‍ വീണ്ടും കൈയിലെടുക്കുമ്പോള്‍ മനസ്സ്‌ സന്ദേഹിച്ചു. എന്തേ ഗിരീഷ്‌ ഈ പുസ്‌തകം പേരെടുത്തു നിര്‍ദ്ദേശിക്കാന്‍..?
വര്‍ഷങ്ങളായി പുനര്‍വായനക്കെടുക്കാത്ത ഈ പുസ്‌തകം...?
വായനതുടങ്ങിയപ്പോള്‍ നഷ്ടം ബോധ്യമായി. ഒന്നല്ല, പലകുറിവായിക്കേണ്ട ഒന്നായിരുന്നു ഇത്‌. ശുഭാപ്‌തിവിശ്വാസവും പ്രസന്നതയും മനുഷ്യസ്‌നേഹവും ഓളംവെട്ടുന്ന സ്‌മരണകള്‍..!
ഫേസ്‌ബുക്കിലെ അര്‍ത്ഥമില്ലായ്‌മകളില്‍ മടുപ്പുതോന്നിയപ്പോള്‍, പലപ്പോഴും വിട്ടുപോകണമെന്ന്‌ ഉദ്ദേശിച്ചതാണ്‌. പക്ഷെ, ഇത്തരം ചില സൗഹൃദങ്ങള്‍ ഈ സാമൂഹ്യവലയെ അവിസ്‌മരണീയമാക്കുന്നു. ഗിരീഷ്‌ജി എന്നെ സംബന്ധിച്ച്‌ ഇപ്പോഴും അരങ്ങുകാണാത്ത നടനാകുന്നു. എന്റെ ജീവിതനാടകത്തില്‍ ഇപ്പോഴും അദ്ദേഹം സ്ഥൂലമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. നസീറിന്റെ പുസ്‌തകപ്രകാശനത്തിനു കാണാമെന്ന്‌ വാക്കു പറഞ്ഞതായിരുന്നു. അപ്പോഴേക്കും രോഗം കീഴ്‌പ്പെടുത്തി. അന്നു രാത്രിയും അദ്ദേഹം തൃശൂരെത്തിയപ്പോള്‍ വിളിച്ചു..
fb സുഹൃത്തായ ലക്ഷ്‌മിയേടത്തി Lakshmi S Indrambilly എന്നോടു ഒരു ചോദ്യം ചോദിച്ചു: ബാലൂ ആത്മാക്കളുണ്ടോ..?
നിശ്ചയമായും എനിക്കു അറിയാത്ത ഒരു സംഗതിയാണ്‌. പക്ഷെ, ഒന്നുറപ്പിക്കാം- ആത്മാര്‍ത്ഥത എന്നൊന്ന്‌ ഉണ്ട്‌!.

Thursday, July 17, 2014

ചില മോഹങ്ങള്‍..




1985 മുതലാണ്‌ തുടങ്ങിയത്‌. പത്താം ക്ലാസ്‌ കഴിഞ്ഞ്‌. യാദൃച്ഛികമായി തൃശൂര്‍ പ്രസ്സ്‌ ക്ലബിനു ചുവട്ടിലുള്ള വിദ്യാര്‍ത്ഥിമിത്രം പുസ്‌തകശാലയില്‍ നിന്ന്‌ ഒരു പുസ്‌തകം വാങ്ങി. ഇന്ദുചൂഡന്റെ, 'പക്ഷികളും മനുഷ്യരും'. അതൊരു വഴിത്തിരിവായിരുന്നു. പക്ഷിനിരീക്ഷണം എന്ന ശാസ്‌ത്രീയ വിനോദത്തിലേയ്‌്‌ക്ക്‌. ഈ കാലം വരെ അതു സ്വന്തം ഇഷ്ടത്തില്‍ നടത്തിവരുന്നു. പിന്നീട്‌, സലീം അലിയും റിപ്ലിയും ഒക്കെ പരിചിതരായെങ്കിലും കെ.കെ.നീലകണ്‌ഠന്‍ എന്ന ഇന്ദുചൂഡനെയായിരുന്നു എനിക്കിഷ്ടം. `കേരളത്തിലെ പക്ഷികള്‍' എന്ന അദ്ദേഹത്തിന്റെ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌ സാഹിത്യഅക്കാദമി. അന്നു അറുപത്തഞ്ച്‌ രൂപ വില. പ്രീപെയ്‌ഡ്‌ അടച്ചു. നാല്‍പ്പത്തഞ്ചേ ആയുള്ളൂ.
മലയാളത്തില്‍ തികച്ച്‌ പത്തുപക്ഷികള്‍ക്കു പേരില്ല, എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം അന്നേ ഞെട്ടിച്ചു. നാട്ടുപേരുകള്‍...ഓരോ സ്ഥലത്തും ഓരോന്ന്‌. മിക്കപക്ഷികള്‍ക്കും അദ്ദേഹം തന്നെ പേരുകള്‍ പുസ്‌തകത്തില്‍ കല്‍പ്പിച്ചു. ഉദാഹരണത്തിന്‌ തനി നാട്ടിന്‍ പുറത്തുകാരനായ, പനകളില്‍ ജീവിക്കുന്ന ഒരു പക്ഷിക്ക്‌- ഇണക്കാത്തേവന്‍. കാരണം ഈ പക്ഷിയെപ്പോഴും ഇണയോടൊപ്പമേ കാണൂ..!.
ഈ മനുഷ്യനെ നാം ഒരു ശാസ്‌തജ്ഞനായേ കണ്ടില്ല. സമഗ്രമായ പക്ഷി പഠനം ഇതു പോലെ നിസ്വാര്‍ത്ഥമായി നടത്തിയ മനുഷ്യനില്ല. പാലക്കാട്ടെ കാവശ്ശേരിയിലായിരുന്നു അദ്ദേഹത്തിന്റെ അവസാനകാലം. ഞാന്‍ ഇദ്ദേഹവുമായി എഴുത്തുകുത്തു നടത്തി. എന്നെ ബോംബെ നാച്ചുറല്‍ ഹിസ്‌റ്ററി സൊസൈറ്റി അംഗമാക്കിയതും അദ്ദേഹത്തിന്റെ ഉപദേശം. മുഴുവന്‍ സമയ പക്ഷിനിരീക്ഷനോ ശാസ്‌ത്രജ്ഞനോ ആകാന്‍ എനിക്കു യോഗ്യതയില്ലായിരുന്നു. ബികോം പഠിച്ച എനിക്ക്‌..പക്ഷിശാസ്‌ത്രജ്ഞനാകാന്‍ ബിഎസ്സ്‌സി വേണം..നടക്കാതേ പോയ മോഹങ്ങളിലേയ്‌ക്ക്‌ ഒന്നു കൂടി...
ഇന്ദുചൂഡന്റെ കത്ത്‌..