Thursday, August 21, 2014

എന്താടോ വാര്യരേ നന്നാവാത്തേ..??



ന്ത്രവാദം വശണ്ടോ എന്നായിരുന്നു ചോദ്യം.
ആവാമെന്നു ഞാന്‍...
തറവാട്ടിലെ മൂത്ത ഒരു കാരണവര്‍ മന്ത്രവാദിയായിരുന്നു എന്നു മുത്തശ്ശിമാര്‍ പറയാറുണ്ട്‌. 
നാരായണമ്മാമന്‍..
ഒടിയന്‍മാരെ പിടിച്ചപിടിയാലെ നിര്‍ത്തിയയാള്‍..!. പാരമ്പര്യത്തിന്‌ ഈ കഥകള്‍ ധാരാളം...!
ഒരിടക്കാലത്ത്‌ ജ്യോതിഷം പഠിച്ചുനോക്കിയിരുന്നു. ആ അറിവിലാണ്‌ ആശാന്റെ വരവ്‌..
എനിക്ക്‌ കാലദോഷണ്ട്‌..
ആ..എന്താ നാള്‌..?
.........ആണ്‌.
ഓ..അഷ്ടമവ്യാഴം. ഒക്‌ടോബര്‍ കഴിഞ്ഞാല്‍ ഏഴരശ്ശനി തുടങ്ങും..
പരിഹാരം ല്യേ..?
പലഹാരോ...?
അല്ല പരിഹാരം..?!
ഒന്നൂല്യാ..സ്വന്തം കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കാ..മറ്റുളളവരെ കുറിച്ച്‌ ദുഷിപ്പൊന്നും പറയാതെയും വിചാരിക്കാതേയും..അതുമതി.
ആയുസ്സിന്‌..?
ഹേയ്‌...അങ്ങനൊന്നുമില്ല. `അലംഘനീയാ കമലാസനാജ്ഞാ' എന്നല്ലേ..?. കമലാസനന്‍ ച്ചാല്‍ ബ്രഹ്മാവേയ്‌..മൂപ്പരുടെ ആജ്ഞ ലംഘിക്കാന്‍ പറ്റില്ല. സമയായാ പോവന്നെ..!
ഹും...!.വഴിപാട്‌ എന്തെങ്കിലും..?
ഒന്നും വേണ്ടേയ്‌..അവനവന്റെ മനസ്സും പ്രവര്‍ത്തിയും നന്നാക്കാ..അത്രേന്നെ.
പോകുംവഴി, പടിക്കലെത്തിയ മൂപ്പിലാന്‍ പെട്ടെന്നു തിരിച്ചുവന്നു..
`അല്ലാ..നമ്മുടെ ****ന്റെ കാര്യം അറിഞ്ഞില്ലേ? ഭയങ്കര വെള്ളാത്രെ..!.
ഓ...
`അവന്റെ ഭാര്യയ്‌ക്ക്‌ ജോലിസ്ഥലത്തൊരു....'
തലയും താടിയും ഒന്നിച്ചു ചൊറിഞ്ഞ്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു:
എന്താടോ വാര്യരേ താന്‍ നന്നാവാത്തേ..??!!


അപ്പൂന്‌ പരോശാ



ടുത്തുവന്ന്‌ ആകെയൊന്നു നോക്കും. പിന്നെ, ചുളിഞ്ഞ വിരലുകള്‍കൊണ്ടു തലയില്‍ കുറെ നേരം തടവും.. അതു മുഖംവഴി താഴേയ്‌ക്കിഴഞ്ഞ്‌ നെഞ്ചിലെത്തും..നെഞ്ചില്‍ കുറേനേരം അമര്‍ത്തി തടവിയിട്ടു പറയും: 
അപ്പൂന്‌ പരോശാ...!!
ഞാനൊരുകാലത്തും ഒരു `ഗഡാഗഡിയ'നായിരുന്നില്ല.
എന്നാലും പറയും-
അപ്പൂന്‌ പരോശാ..!
പിന്നെ ഉപദേശമാണ്‌. ശരീരം നോക്കണം...നേരാനേരത്ത്‌ ആഹാരം..
ചോദിച്ചാല്‍ മാത്രം അവരുടെ പരവശതകള്‍ പറയും.
മൂന്നു മുത്തശ്ശിമാര്‍..
തറവാട്ടില്‍, വഴിപോക്കനെപ്പോലെ വല്ലപ്പോഴും കയറിച്ചെല്ലുമ്പോഴും ഇന്നലെ യെന്നതുപോലെ-
അവര്‍ എല്ലാം ഓര്‍ത്തുവയ്‌ക്കുന്നു.
നാലുകെട്ടില്‍ ഒതുങ്ങാതെ അവരുടെ സ്‌നേഹം എല്ലാവരുടേയും സൗഖ്യം അന്വേഷിച്ചുകൊണ്ടിരുന്നു, എപ്പോഴും.
കാലത്തിന്റെ അനിവാര്യത; അവരാരും ഇന്നില്ല.
തറവാട്ടുമുറ്റത്തെത്തുമ്പോള്‍, ഇപ്പോഴും മനസ്സിലിരുന്ന്‌ ആരോ പറയും-
അപ്പൂന്‌ പരോശാ..!!

Monday, August 18, 2014

ഇന്നത്തെ പരിപാടി..



തിരക്കുണ്ടായിരുന്നതിനാല്‍ രാവിലെ പത്രം മറിച്ചുനോക്കിയില്ല. തെറ്റായിപ്പോയി..!. നോക്കിയിരുന്നെങ്കില്‍ അന്നു തീര്‍ച്ചയായും ലീവെടുത്തേനേ..
ബ്യൂറോയിലെത്തിയ ശേഷമാണ്‌ പത്രം മറിച്ചുനോക്കിയത്‌..
അപ്പോഴും പ്രശ്‌നം ഒന്നും തോന്നിയില്ല.
കൊടുങ്ങല്ലൂര്‍ ലേഖകന്റെ ഫോണ്‍കിട്ടിയപ്പോഴാണ്‌ ഞെട്ടിയത്‌.
ഒരു വിവാഹവാര്‍ത്ത അയച്ചിരുന്നു.
അതു പത്രത്തില്‍ അടിച്ചുവന്നിരിക്കുന്നത്‌, ഇന്നത്തെ പരിപാടി എന്ന സ്ലഗിന്റെ ചുവട്ടില്‍..!!
അതേയ്‌..ബാലുസാറേ..ഇന്നു നല്ല പരിപാടിയായിരിക്കും അല്ലേ?- എന്തിനും ദ്വയാര്‍ത്ഥം കല്‍പ്പിച്ചു സംസാരിക്കുന്ന ലേഖകന്റെ കൊട്ട്‌ കേട്ടില്ലെന്ന്‌ നടിച്ചു.
ഡെസ്‌കില്‍ വിളിച്ചു പരാതി പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടു മറുപടി: അണ്ണാ, ഒരബദ്ധം പറ്റി...!!
എനിക്കു ചിരിവന്നില്ല..

Wednesday, August 6, 2014

മലയാളവത്‌ക്കരണം





ജ്യേഷ്‌ഠാനുജന്‍മാരായ വേലുവും ശങ്കരനും ചൂടിലാണ്‌.
വേലു: ശിഷ്ടകാലം പൃഷ്‌ഠോം ചൊറിഞ്ഞു കഴിഞ്ഞോ...
ശങ്കരന്‍: അല്ല, താന്‍ ഇപ്പന്തേ ചെയ്‌തോണ്ടിരിക്കണേ ആവോ പിന്നെ..?
വേലു: അതു നിന്റെ തന്തോട്‌ ചോയിക്ക്‌..!
ശങ്കരന്‍: അതിനു ഇനി പരലോകം വരെ പോണ്ടെ പുന്നാരമോനേ..?
വാക്കു തര്‍ക്കം കൈയാങ്കളിയിലേയ്‌ക്കു നീങ്ങും മുമ്പെ എടപെട്ടളഞ്ഞു..
ഒരാള്‍ ജോലി കളഞ്ഞതും മറ്റേയാള്‍ ജോലിയില്‍ കടിച്ചു തൂങ്ങിയതുമാണ്‌ കഥാ സന്ദര്‍ഭം..അയാള്‍ക്കു താത്‌പര്യമില്ലാത്ത സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ചതിനെ കുറിച്ചാണ്‌ വിമര്‍ശം.
ഞാന്‍: അല്ലേയ്‌..നമുക്ക്‌ വേറെ ജോലി നോക്കാലോ..?
വേലു: അദ്‌പ്പൊ എടുത്തു വച്ചേയ്‌ക്കാ..? ങക്കെന്താ മേനോങ്കുട്ട്യേ..?
ഇത്രയും കഴിഞ്ഞപ്പോള്‍ മേശവലിപ്പില്‍ ചില്ലറ എണ്ണിക്കൊണ്ടിരുന്ന ഉടമ രാവുണ്ണ്യാര്‌ തലയുയര്‍ത്തി നോക്കി.
അല്ല..വേലുണ്ണ്യേ പൃഷ്‌ഠം ചൊറിഞ്ഞുകൊടുത്താ ജോലി സ്ഥിരാവും ച്ചാ..അനക്ക്‌ അതവനെ അങ്ങട്‌ പഠിപ്പിച്ചൂടെ..ഓന്‌ അറിയാഞ്ഞിട്ടല്ലെ..!
അപ്പോള്‍ പഴംപൊരി കടിച്ചുപറിച്ചുകൊണ്ടിരുന്ന കുഞ്ഞാലി:
ഹെയ്‌..ന്റെ നായരെ എന്താ ങള്‌ പറഞ്ഞ ആ വാക്ക്‌...പൃഷ്‌ഠോ?..കസ്റ്റം..! അയിന്‌ മലയാളം ബാക്കില്ലേന്ന്‌..?
പെട്ടെന്ന്‌ പക്ഷി പറന്നുപോയതുപോലെ ഒരനുഭവം ഉണ്ടായി. തിരിഞ്ഞുനോക്കുമ്പോള്‍ പകുതി ഒഴിഞ്ഞ രണ്ടു ചായഗ്ലാസ്‌ മാത്രം കണ്ടു..വേലുവും ശങ്കരനും അപ്രത്യക്ഷരായിരിക്കുന്നു..!!