Sunday, March 1, 2015

അനുഭൂതിയുടെ ഗിരിശൃംഗത്തില്‍





എം.കെ.രാമചന്ദ്രന്റെ കൈലാസ യാത്രാനുഭവങ്ങള്‍..

സര്‍യൂം നിരപ്പില്‍ നിന്നാണ്‌ ആ ധവളശൃംഗത്തിന്റെ ആദ്യനോട്ടം കിട്ടിയത്‌. അതൊരു വിദൂരവീക്ഷണമായിരുന്നു.
പിന്നെ 23,000 അടി ഉയരത്തില്‍, ഡെറാഫൂക്ക്‌ ക്യാമ്പിലെത്തിയപ്പോള്‍,
മനസ്സിനെ വിഭ്രമത്തിലാഴ്‌ത്തി കൈലാസപര്‍വ്വതം തൊട്ടുമുന്നില്‍ നിറഞ്ഞു.
നാളിത്രയും പറഞ്ഞു മാത്രം കേട്ട മഹാകൈലാസം..!
അതൊരു സംഭ്രമിയ്‌ക്കുന്ന കാഴ്‌ചയായിരുന്നു..
ഭൂമിയ്‌ക്കുള്ളില്‍ നിന്നും പെട്ടെന്നുയര്‍ന്നുവന്നതുപോലെ..
ശരിയ്‌ക്കും കണ്‍മുന്നില്‍ നിറഞ്ഞു എന്നതു തന്നെയാണ്‌ ശരി..
ആകാശത്തോളം..ഒരു പക്ഷെ, അതിനേക്കാള്‍ കവിഞ്ഞ്‌...!
മഞ്ഞുമൂടിയ ഗിരിശൃംഗം തൊട്ടരുകില്‍..! ചുറ്റും താമരപോലെ വിടര്‍ന്നു നില്‍ക്കുന്ന ശിഖരങ്ങള്‍ക്കു നടുവില്‍നിന്നും അത്‌ ആകാശവും കടന്ന്‌ തലയുയര്‍ത്തി നിന്നു.
നോക്കിനോക്കി നില്‍ക്കെ, പെട്ടെന്ന്‌ അതിനെ മൂടല്‍മഞ്ഞ്‌ തിരശീലയിട്ടു മറച്ചു കളഞ്ഞു.
ഭ്രമാത്മകത വിട്ടുമാറും മുമ്പെ, മൂടല്‍മഞ്ഞും മാഞ്ഞുവല്ലോ..!
അപ്പോള്‍ തെളിഞ്ഞത്‌ കറുകറുത്ത കല്ലില്‍ തീര്‍ത്ത വിശിഷ്ടശില്‍പ്പസൗന്ദര്യം പോലെ കൈലാസത്തിന്റെ മറ്റൊരു ഭാവം...ശിവലിംഗം തന്നെ...!
ശ്വാസംമുട്ടിക്കുന്ന ഒരു കാഴ്‌ച..
അപ്പോള്‍ കണ്ടു, അതില്‍ നിറയേ നീരൊഴുക്കുകളാല്‍ അഭിഷേകം..!!
രാമചന്ദ്രന്റെ തന്നെ വാക്കുകളില്‍- `ആരോ കോരിയൊഴിക്കുന്നതു പോലെ..!'
പതഞ്ഞൊഴുകുന്ന നീര്‍ച്ചാലുകളുടെ ശീതലുകള്‍, സൂചിക്കുത്തുപോലെ മുഖത്തടിച്ചു.
അഭൗമസൗന്ദര്യ ദര്‍ശനത്തില്‍ കണ്ണുകള്‍ താനേ അടഞ്ഞുപോയി...അറിയാതെ കൈകള്‍ കൂപ്പി...!!
ആഹാ.....!!
വാക്കുകള്‍ക്കതീതമായ അനുഭൂതി...
പ്രകൃതിമാതാവിന്റെ കേളീരംഗമായ ശിഖരം, നോക്കിനില്‍ക്കേ തന്നെ രൂപംമാറുന്നു; ഭാവം മാറുന്നു..

കേ ലാസ, വിദ്യതേ യസ്യ സ കേലാസ...!!
(സുഖസ്വരൂപമായ ഉല്ലാസം എവിടെ ലഭിയ്‌ക്കുന്നുവോ അവിടമാണ്‌ കൈലാസം).
കാളിദാസ കൃതികളില്‍ മാത്രം വായിച്ചറിഞ്ഞ, ഭാരതീയ സംസ്‌കൃതിയുടെ ഉത്ഭവസ്ഥാനമെന്ന്‌ കേട്ടറിഞ്ഞ കൈലാസം.. സാക്ഷാല്‍ മഹേശ്വരന്റെ വാസസ്ഥാനം...!
ഒരു നിമിഷം, രാമചന്ദ്രന്‍ എന്ന യാത്രികന്‍ മൗനത്തിലാണ്ടു. ഞങ്ങള്‍ക്കിടയില്‍ പൂര്‍ണചൈതന്യത്തോടെ മഹാകൈലാസം നിറഞ്ഞുനിന്നു..!
പിന്നെ പതുക്കെപ്പറഞ്ഞു: അന്നു രാത്രി ഈ ക്യാമ്പിലിരുന്നു കണ്ട കാഴ്‌ചയ്‌ക്ക്‌ അപ്പുറവും ഇപ്പുറവും ഒന്നുമില്ല, ഭൂമിയില്‍..
പൗര്‍ണമാസിയായിരുന്നു.
ഉദിച്ചുയര്‍ന്ന ചന്ദ്രബിംബത്തിന്റെ തിളക്കത്തില്‍, കൈലാസപര്‍വ്വതം..
അതൊരു കാഴ്‌ചയായിരുന്നു.
രാത്രി പന്ത്രണ്ടര മുതല്‍ ഒന്നരമണിവരെ കണ്ണിമയ്‌ക്കാതെ നോക്കിനിന്ന അത്ഭുതക്കാഴ്‌ച..
അതു ദീപക്കാഴ്‌ചയായിരുന്നു. പൂനിലാവില്‍ വെട്ടിത്തിളങ്ങുന്ന കൈലാസം. അതില്‍ ദീപാവലി തെളിയിച്ചതുപോലെ, പൂത്തിരികത്തിച്ചതുപ്പോലെ മിന്നലൊളികള്‍...
നിശാകാശത്ത്‌ പൂര്‍ണശോഭയില്‍ തിളങ്ങുന്ന ചന്ദ്രബിംബവും അസാധാരണമായി പ്രശോഭിക്കുന്ന താരകക്കൂട്ടങ്ങളും..
`സുഖസ്വരൂപമായ ഉല്ലാസം എവിടെ ലഭിയ്‌ക്കുന്നുവോ അവിടമാണ്‌ കൈലാസം'
അതെ, അത്‌ ഇതു തന്നെ..!!

ഒരു പരിചയപ്പെടുത്തല്‍


എം.കെ. രാമചന്ദ്രനോപ്പം 


മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ച എം.കെ. രാമചന്ദ്രനെ എല്ലാവര്‍ക്കും അറിയാം. തന്റെ ഹിമാലയ സഞ്ചാരത്തിന്റെ അഞ്ചാം പുസ്‌തകരചനയിലാണ്‌ ഇന്നദ്ദേഹം.
പതിനാറു വര്‍ഷം. അതിനുള്ളില്‍ ഹിമാലയത്തിലെ വ്യത്യസ്ഥങ്ങളായ 86 പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക..!. അഞ്ചുകൈലാസങ്ങള്‍ കാല്‍നടയായി പ്രദക്ഷിണം ചെയ്യുക..!.
രാമചന്ദ്രനെ അടുത്തറിയുന്നവര്‍ക്കുപോലും അറിയാത്ത കാര്യങ്ങളാണിത്‌.
അഞ്ചു കൈലാസമോ?.
അതെ. അഞ്ചുകൈലാസങ്ങളുണ്ട്‌..
മാനസസരസ്സുള്‍പ്പെടുന്ന ഈ കൈലാസം ഇന്ന്‌ ചൈനയുടെ ഭാഗമാണ്‌. മറ്റുനാലു കൈലാസങ്ങള്‍ ഇന്ത്യയിലുളളവയാണ്‌.
ആദികൈലാസം, കിന്നര്‍ കൈലാസം, മണിമഹേഷ്‌ കൈലാസം, ശ്രീകണ്‌ഠ്‌ മഹാദേവ്‌ കൈലാസം എന്നിവ ഹിമാചലിലേത്‌.
ഇവയ്‌ക്ക്‌ ഐതിഹ്യപരമായി ഒരു ക്രമമുണ്ട്‌.
ആദികൈലാസത്തിലാണ്‌ ദേവി, സതിയായി കഴിഞ്ഞത്‌. സതി ദേഹത്യാഗം ചെയ്‌ത്‌ പാര്‍വ്വതിയായി പുനര്‍ജനിച്ച സ്ഥലമാണ്‌ നാം ഇന്നറിയുന്ന കൈലാസം. പിന്നെ ഭഗവാന്‍ ശിവന്‍, കിന്നരന്‍മാര്‍ക്ക്‌ ദര്‍ശനം നല്‍കിയതാണ്‌ കിന്നര്‍ കൈലാസ്‌. മഹാഭാരത യുദ്ധശേഷം മരിച്ചുപോയവര്‍ക്കായി കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശിവനും പാണ്ഡവരും പോയിരുന്ന സ്ഥലമാണ്‌ മണിമഹേഷ്‌ കൈലാസം. പാലാഴി മഥനകാലത്ത്‌ വാസുകി തുപ്പിയ വിഷം, ഭൂമിയില്‍ പതിക്കാതെ കൈക്കുമ്പിളിലാക്കി സ്വയം കഴിച്ച ശേഷം ഭഗവാന്‍ ശിവന്‍ ചെന്നിരുന്ന സ്ഥലമത്രെ, ശ്രീകണ്‌ഠ്‌ മഹദേവ കൈലാസം..!.
ഇവയെയെല്ലാം കാല്‍നടയായി പ്രദക്ഷിണം ചെയ്യുക എന്ന മനുഷ്യസാധ്യമല്ലാത്ത കാര്യം നിര്‍വ്വഹിച്ചതിന്റെ ഭാവമാറ്റം പോലുമില്ലാതെ അദ്ദേഹം ഓഫീസ്‌ റൂമിലിരുന്നു അനുഭവങ്ങള്‍ പകര്‍ന്നു..
ഓരോ വര്‍ഷവും ആറും ഏഴും തവണയാണ്‌ ഹിമാലയസാനുക്കളിലേയ്‌ക്കുള്ള അദ്ദേഹത്തിന്റെ യാത്രകള്‍.
മറ്റൊരുയാത്ര കൂടി കഴിഞ്ഞെത്തിയതിന്റെ അഞ്ചാംനാളാണ്‌ ഞങ്ങള്‍ കാണുന്നത്‌.

തുടക്കം

പതിനാറു വര്‍ഷം ഗള്‍ഫിലെ ജോലി. അവിടെ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ വച്ച്‌ പരിചയപ്പെട്ട ഒരു ഇംഗ്ലീഷ്‌ ഉദ്യോഗസ്ഥന്‍, ഇന്ത്യയെക്കുറിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ കുന്തം വിഴുങ്ങിയത്‌ പോലെ നിന്നു. അയാള്‍ കണക്കിനു പരിഹസിക്കുകയും ചെയ്‌തു. ഇത്രയും മഹത്തായ സംസ്‌കൃതിയില്‍ നിന്നു വരുന്ന നിങ്ങള്‍ക്ക്‌ ഒന്നും അറിയില്ല..? ഷെയിം ഓണ്‍ യു...!
ആ വര്‍ഷം നാട്ടിലെത്തിയപ്പോള്‍ `ഭഗവദ്‌ ഗീത' വാങ്ങി. പതുക്കെ ഭാരതീയ സംസ്‌കൃതിയെ അറിഞ്ഞു.
പിന്നീട്‌, അച്ഛന്റെ സഞ്ചയനകര്‍മ്മങ്ങള്‍ക്ക്‌ കാശിയിലെത്തിയപ്പോള്‍ ഒരു ടൂറിസ്‌റ്റ്‌ ഓഫീസിലെ ബോര്‍ഡില്‍, കൈലാസയാത്ര എന്നെഴുതിക്കണ്ടു..
അതായിരുന്നു വഴിത്തിരിവ്‌...
എല്ലാ ടിക്കറ്റും തീര്‍ന്നിട്ടും, അവസാന നിമിഷം വന്ന ഒരു ക്യാന്‍സലേഷന്‍. ആ ടിക്കറ്റില്‍ ആദ്യയാത്ര- ഒരു നിയോഗം പോലെ. 1997ല്‍ ആയിരുന്നു ഇത്‌.
അവസാനിക്കാത്ത ഹിമാലയയാത്രകളുടെ തുടക്കം..

സാധാരണ ഒരു യാത്രാവിവരണമല്ല ഉദ്ദേശിക്കുന്നത്‌ എന്ന്‌ തുറന്നു പറഞ്ഞപ്പോള്‍, അദ്ദേഹം മൃദുവായി ചിരിച്ചു. പിന്നെ പറഞ്ഞു:

`8,848 മീറ്റര്‍ ഉയരത്തില്‍, 1,089,133 കിലോമീറ്റര്‍ സ്‌ക്വയര്‍ പരന്നു കിടക്കുന്ന ഹിമഭൂഖണ്ഡമാണ്‌ ഹിമാലയം..ഇനിയും മനുഷ്യന്‍ കടന്നു ചെന്നിട്ടില്ലാത്ത നിരവധി പ്രദേശങ്ങള്‍ ഇവിടെയുണ്ട്‌...ഭൗതികമനസ്സിനു പിടികിട്ടാത്ത ഒട്ടനവധി വിസ്‌മയങ്ങള്‍ ഈ ഭൂമി ഗര്‍ഭത്തില്‍ പേറുന്നു... റിയലി മിസ്‌റ്റീരിയസ്‌..!!''.

അതെ, അതാണ്‌ ആ വാക്ക്‌- വിശദീകരിക്കാനാവാത്തത്‌...!

ജീവന്‍ അപകടത്തിലാവാം

ഇതു പറയുന്നത്‌, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ്‌- ഒരു മുന്നറിയിപ്പായി. തിരിച്ചുവരും എന്ന്‌ ഒരുറപ്പുമില്ലാത്ത യാത്ര. അതിനു തയ്യാറെന്ന്‌ രേഖകളില്‍ ഒപ്പുവച്ചാല്‍ മാത്രം യാത്രാനുമതി. യാത്രയിലുടനീളം ഇതു ശരിവയ്‌ക്കുന്നതായിരുന്നു അനുഭവങ്ങള്‍.
മലമടക്കുകളില്‍ ആഞ്ഞുവീശുന്ന ഹിമക്കാറ്റ്‌...ഭൂമിയെ വിറപ്പിക്കുന്ന ഇടിവെട്ടോടെയുള്ള പേമാരി...അതോടൊന്നിച്ചുള്ള മലയിടിച്ചില്‍.
മരണം പതിയിരിക്കുന്ന മലമ്പാതകളില്‍, കാലൊന്നിടറിയാല്‍ എന്നേയ്‌ക്കുമായി...
ഇവിടെയെല്ലാം തുണയായത്‌ അപരിമേയമായ ആ ശക്തിവിശേഷത്തിലുള്ള അടിയുറച്ചവിശ്വാസം ഒന്നു മാത്രം- അദ്ദേഹം തുറന്നു പറഞ്ഞു.

മരണമുഖത്ത്‌ നിന്നും കാത്ത ആ ശക്തി

കൈലാസ പ്രദക്ഷിണത്തിന്റെ അവസാനഘട്ടം എന്നുപറയാം. ഡോള്‍മ ചുരം കടക്കുകയാണ്‌. ഏറ്റവും അപകടം പിടിച്ച ഭാഗമാണ്‌. രാത്രിയില്‍ ദിശാ നിര്‍ണയം പോലും അസാധ്യം.
`ദര്‍ച്ചന്‍ കടന്നശേഷം മഴയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഏഴുമണിയോടടുത്ത്‌ മഞ്ഞുകടന്ന്‌ തുറന്ന മൈതാനത്തിലെത്തി. മൈതാനത്തില്‍ ഇരുന്ന്‌ വിശ്രമിക്കുമ്പോള്‍ എന്റെ ദേഹത്ത്‌ മഴത്തുള്ളികള്‍ വീണു....'
കൈലാസയാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായീ ആ മഴ.
ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ക്കു പിന്നാലേ, കാറ്റും ചൂളംവിളിച്ചെത്തി. ഹിമക്കഷ്‌ണങ്ങള്‍ എമ്പാടും പാറി നടന്നു. തുടര്‍ന്നെത്തിയത്‌ കണ്ണഞ്ചിയ്‌ക്കുന്ന ഇടിമിന്നലാണ്‌..തൊട്ടുപിന്നില്‍ ദിഗന്തങ്ങള്‍ ഭേദിക്കുന്ന ഇടിമുഴക്കം..!
അതു മലമടക്കുകളില്‍ പതിനായിരമായി പ്രതിധ്വനിച്ചു...ഹൃദയം നിലച്ചുപോകുന്ന മുഴക്കം...! കനത്ത മഴ...!!.
മൂന്നടുക്ക്‌ സോക്‌സിനു മുകളില്‍ ഷൂസ്‌ മുറുക്കിക്കെട്ടി. അതിനുമുകളില്‍ പ്ലാസ്‌റ്റിക്‌ കവറും വരിഞ്ഞുകെട്ടി...
മിന്നലിനൊപ്പം നടുക്കുന്ന സീല്‍ക്കാരങ്ങള്‍...ഹിമശൈലങ്ങളില്‍ അഗ്നിഗോളങ്ങള്‍ പറന്നു..!
`ഇടതടവില്ലാത്ത മഴയില്‍ മൃത്യുഞ്‌ജയ മന്ത്രം ഉരുവിട്ടു നടന്നു..'
താഴ്‌ന്ന ഹിമഗര്‍ത്തിലേയ്‌ക്ക്‌ എപ്പോള്‍ വേണമെങ്കിലും വീണു തീരാം...
ഷൂസിനുള്ളില്‍ മുഴുവനായി വെളളം നിറഞ്ഞു. കൊടുംതണുപ്പില്‍ നടപ്പ്‌ വീണ്ടും പതുക്കെയായി.
സഹയാത്രികരെല്ലാം എവിടെയോ യാത്ര ഉപേക്ഷിച്ചിരുന്നു.
ധൈര്യം സംഭരിച്ച്‌ ചൂളംകുത്തുന്ന ഹിമക്കാറ്റിനെ അതിജീവിച്ച്‌ നടന്നു. ഒടുവില്‍, ചുരം തിരിഞ്ഞപ്പോള്‍ അകലെ, ഒരു വെളിച്ചം ദൃശ്യമായി..
സോംങ്‌ സെര്‍ബു ക്യാമ്പ്‌....!
മരവിച്ച കാലുകള്‍ വലിച്ചിഴച്ച്‌ കുന്നിറങ്ങി വെളിച്ചം ലക്ഷ്യംവച്ച്‌ നടന്നു.
അര്‍ദ്ധബോധാവസ്ഥയില്‍, ഒരു കിലോമീറ്റര്‍ നടന്ന്‌ കുന്നിന്‍ മുകളിലെ ക്യാമ്പിലെത്തി. അതിനുമുമ്പില്‍, എണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ഒരു ഗ്രാമീണ വൃദ്ധന്‍ മൂടിപ്പുതച്ചിരുന്നിരുന്നു..
`ക്യാമ്പിന്റെ ചെറിയ വരാന്തയിലേയ്‌ക്ക്‌ കുഴഞ്ഞു വീഴുകയായിരുന്നു ഞാന്‍'- എന്ന്‌ രാമചന്ദ്രന്‍.
മറഞ്ഞുപോകുന്ന ബോധത്തില്‍, അസാമാന്യ കരുത്തുള്ള കരങ്ങളില്‍ വൃദ്ധന്‍ തന്നെ ഉയര്‍ത്തിയെടുക്കുന്നതറിഞ്ഞു. അയാള്‍ ക്യാമ്പിനുളളില്‍ കൊണ്ടുകിടത്തി. കമ്പിളിപുതപ്പിച്ചതറിഞ്ഞു..കുറേ നേരം കാലുകള്‍ തിരുമ്മിച്ചൂടാക്കി.
പാതി മയങ്ങിയ കണ്ണുകളിലൂടെ അയാളെ കാണാം. അയാളുടെ കണ്ണുകള്‍ അസാധാരണമായി ജ്വലിച്ചിരുന്നു..
ആശ്വാസം ലഭിച്ചു തുടങ്ങിയപ്പോള്‍, അയാള്‍ പതുക്കെ വിളക്കുമെടുത്ത്‌ പുറത്തേയ്‌ക്കു പോയി. ഒഴുകി നീങ്ങുകയാണെന്നാണ്‌ തോന്നിയത്‌..
തളര്‍ച്ചകൊണ്ട്‌ പെട്ടെന്നുറങ്ങി.
പിറ്റേന്നു രാവിലെ ഉണരുമ്പോള്‍, ക്യാമ്പിന്റെ ചുമതലക്കാരായ ടിബറ്റന്‍ ദമ്പതികള്‍ ചൂടുള്ള കട്ടന്‍ ചായ തന്നു.
തലേന്നു കണ്ട വൃദ്ധനെവിടെ എന്ന ചോദ്യത്തിന്‌ അവര്‍ കൈമലര്‍ത്തിയപ്പോള്‍ ഞെട്ടിപ്പോയി..!
ഈ ക്യാമ്പില്‍ തങ്ങള്‍ മാത്രമേയുള്ളൂവെന്നും ഒഴിഞ്ഞ മറ്റുമുറികള്‍ ചൂണ്ടിക്കാട്ടി മറ്റാരുമില്ലെന്നും വിശദീകരിച്ചു.
കുടിക്കുന്ന കട്ടന്‍ചായയേക്കാള്‍ ശരീരം ചൂടുപിടിച്ചു എന്ന്‌ രാമചന്ദ്രന്‍.
ആരായിരുന്നു അയാള്‍..?. ആരുമറിയാതെ വരികയും തന്നെ രക്ഷപ്പെടുത്തുകയും ചെയ്‌തയാള്‍..?
ഉത്തരമില്ല.

തലകുനിയ്‌ക്കാതെ കൈലാസം

ലോകത്തിലെ സര്‍വ്വകൊടുമുടികള്‍ക്കു മുകളിലും മനുഷ്യന്‍ വിജയക്കൊടിനാട്ടിയപ്പോഴും കൈലാസം ഇന്നുവരെയും തലകുനിക്കാതെ നില്‍ക്കുന്നു..
എന്തായിരിക്കാം..? വിശ്വാസം..?
`വിശ്വാസം അല്ല. മുമ്പൊക്കെ- ബ്രിട്ടീഷ്‌ കാലത്ത്‌- ശ്രമം നടന്നിട്ടുണ്ട്‌. വിജയിച്ചില്ല. അടുത്ത കാലത്ത്‌ നടന്ന പഠനങ്ങള്‍, ഈ ശൃംഗത്തില്‍ വായുഇല്ല എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കെറി മൊറാന്‍ എന്ന ഇംഗ്ലീഷുകാരന്റെ ഗ്രന്ഥത്തില്‍ ഇതു വ്യക്തമായി പറയുന്നുണ്ട്‌- പ്രാണവായു സ്‌തംഭിച്ചു നില്‍ക്കുന്ന അവസ്ഥ. റൊമോളാ ഗുഡാലിയയുടെ പുസ്‌തകത്തിലും ഈ വായുസ്‌തംഭനം എടുത്തു പറയുന്നുണ്ട്‌..പക്ഷെ, ഇതിന്റെ കാരണം ആര്‍ക്കുമറിഞ്ഞുകൂടാ...'
ഇത്‌ ഞാനനുഭവിച്ചതാണ്‌- രാമചന്ദ്രന്‍ തുടര്‍ന്നു:
ഡെറാഫൂക്ക്‌ ക്യാമ്പില്‍ ജാംബിയാങ്‌ കൊടുമുടിയില്‍ കയറി, കൈലാസശൃംഗത്തെ 75 അടി സമീപത്തുനിന്നാണ്‌ ഞാന്‍ ദര്‍ശിച്ചത്‌. ഒരല്‍പ്പം കൂടി അടുത്തുകാണാനുളള മോഹത്തില്‍ ചുവടുവച്ച എനിക്ക്‌ ശ്വാസംമുട്ടി. ഒരടിപോലും മുന്നോട്ടു നീങ്ങാനായില്ല...
ബുദ്ധമതക്കാര്‍ക്കും പരമപവിത്രമാണ്‌ കൈലാസ ശിഖരം. അവിടെ കാല്‍കുത്തുന്നത്‌ പാപമെന്ന്‌ അവരും വിശ്വസിക്കുന്നു.
കൈലാത്തില്‍ കാലുകുത്തി എന്നു പറയുന്നത്‌ ഒരേ ഒരാളെ കുറിച്ചാണ്‌. ബുദ്ധിസ്‌റ്റ്‌ യോഗിയായിരുന്ന മിലരേപ. അസാമാന്യ സിദ്ധിയുള്ള ഒരു യോഗിയായിരുന്ന അദ്ദേഹം ജാംബിയാങ്‌ കൊടുമുടിയില്‍ കയറി ഒരു ദിവസം കൈലാസത്തിന്റെ നെറുകയിലേയ്‌ക്കു പറന്നു..!. അതോടെ അദ്ദേഹം അപ്രത്യക്ഷനുമായി..!. ഇതു തിബറ്റുകാര്‍ ഇപ്പോഴും പറയുന്ന കഥയാണ്‌.

മിത്തുകള്‍ യാഥാര്‍ത്ഥ്യം?

കൈലാസപര്‍വ്വതം തെളിഞ്ഞ കാഴ്‌ചയാകുമ്പോള്‍, അതില്‍ കാണുന്ന അസാധാരണമായ ചില ചിഹ്നങ്ങള്‍ അമ്പരപ്പിക്കുന്നു. നാം കേട്ടും വായിച്ചും വളര്‍ന്ന പുരേണേതിഹാസങ്ങളില്‍ കണ്ടവ.
ശിഖരത്തില്‍ ആരോ വെട്ടിയെടുത്ത പോലുള്ള ചവിട്ടുപടികള്‍. മഞ്ഞുമൂടാത്ത മധ്യഭാഗത്ത്‌ വാതിലുകള്‍ പോലെ കമാനാകൃതിയിലുള്ള അടയാളങ്ങള്‍. അതിനടുത്ത്‌ മനുഷ്യസൃഷ്ടമല്ലാത്ത ചില കൊത്തുവേലകളും...!!
മധ്യഭാഗത്തായി കണ്ട വരമ്പുപോലുള്ള ഒരു അടയാളം അമ്പരപ്പുണ്ടാക്കി.
`വലിയൊരു വരമ്പ്‌ അത്‌ പര്‍വ്വതത്തെ ചുറ്റിക്കെട്ടിയതുപോലെ തോന്നിയ്‌ക്കും. പുരാണകഥയില്‍, രാവണന്‍ പണ്ടൊരിക്കല്‍ കൈലാസത്തെ കയര്‍കൊണ്ട്‌ കെട്ടിവലിച്ച്‌ ലങ്കയിലേയ്‌ക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറയുന്ന കഥ ഓര്‍മ്മിച്ചു പോയി. വരമ്പില്‍ കയര്‍ പതിഞ്ഞതുപോലുള്ള പാടുകളും വ്യക്തമാണ്‌...'
അദ്ദേഹം ചിരിച്ചു. പര്‍വ്വത മധ്യത്തില്‍ തെളിഞ്ഞുകണ്ട ഒമ്പതുചന്ദ്രക്കലകള്‍ ക്ഷേത്രങ്ങളില്‍ ചാര്‍ത്തുന്ന ചന്ദ്രക്കലകള്‍ പോലെ ശോഭിച്ചുവെന്നും അദ്ദേഹം ഓര്‍ത്തു.
താഴോട്ടുപോകും തോറും ഘനഗംഭീരമായ രൂപമാണ്‌ പര്‍വ്വതത്തിന്‌. അത്‌ ഭൂമിയിലേയ്‌ക്ക്‌ ആണ്ടുപോയതുപോലെ തോന്നും..

മനസ്സിന്റെ സരസ്സ്‌

120 കിലോമീറ്റര്‍ ചുറ്റളവില്‍ നീലത്തടാകം. പുരാണേതിഹാസങ്ങളില്‍ വായിച്ചറിഞ്ഞ, കവികള്‍ വാഴ്‌ത്തിപ്പാടിയ മാനസസരസ്സ്‌...രാജഹംസങ്ങള്‍ തുഴഞ്ഞു നീങ്ങുന്ന താമരകള്‍ തലയാട്ടി നില്‍ക്കുന്ന തടാകം.
അപ്‌സരസ്സുകള്‍ നഗ്നരായി നീന്തിത്തുടിക്കുന്നത്‌ വ്യാസനും മകന്‍ ശുകനും കണ്ടതായി പുരാണവര്‍ണനയുണ്ട്‌. ലജ്ജാവിവശകളായ അവര്‍ അവര്‍ വസ്‌ത്രങ്ങള്‍ വാരിയുടുത്തുവെന്നും.
മൂന്നുദിവസമെടുത്താണ്‌ ഞങ്ങള്‍ ഈ സരസ്സ്‌ നടന്നു പ്രദക്ഷിണം ചെയ്‌തത്‌.
ബ്രഹ്മാവിന്റെ മനസ്സില്‍ നിന്നു പിറന്നുവെന്ന്‌ പറയപ്പെടുന്ന സരസ്സിനെ സംബന്ധിച്ചും വിശദീകരിക്കാനാവാത്ത സംഭവങ്ങള്‍ അനവധിയുണ്ട്‌.
തടാകക്കരയിലെ കുന്നിന്‍മുകളിലുള്ള ബുദ്ധമഠത്തിലെ ജനലുകള്‍ പൗര്‍ണമിനാളുകളില്‍ അടച്ചു ഭദ്രമാക്കുന്നു..
അപ്‌സരസ്സുകള്‍ എത്തും എന്നതു തന്നെ. തീര്‍ന്നില്ല. യാദൃച്ഛികമായി തടാകതീരത്ത്‌ തമ്പടിക്കുന്ന കാലപ്പിള്ളേര്‍ രാത്രി തടാകത്തില്‍ നിന്നും മണിനാദം പോലുള്ള പൊട്ടിച്ചിരികളും ആര്‍പ്പുവിളികളും സംഭാഷണ ശകലങ്ങളും ഒഴുകിവരുന്നത്‌ കേട്ട്‌ മോഹാലസ്യപ്പെട്ടു കിടക്കാറുണ്ടത്രേ..ഈ സമയം കാവല്‍ നായ്‌ക്കളും യാക്കുകളും വളരെ അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്യും...
പാര്‍വ്വതിയും സുബ്രഹ്മണ്യനും നീരാടിയ കടവും ഇവിടെ കാണാം.

അനുഭവങ്ങള്‍.. അനുഭവങ്ങള്‍മാത്രം

ഹിമാലയയാത്രകള്‍ വിശദീകരിക്കാനാവാത്ത അനുഭവങ്ങളുടേതും അനുഭൂതികളുടേതുമാണ്‌.
അസാധാരണരായ യോഗിവര്യന്‍മാരുമായുള്ള സമാഗമം. കാലം തൊടാത്ത അവരുടെ ലോകം..ജീവിതം. ഒന്നിനും വിശദീകരണമില്ല.
അദ്ദേഹം എഴുതിക്കൊണ്ടേയിരിക്കുകയാണ്‌...പറഞ്ഞിട്ടും തീരാതെ.
മുറിയില്‍ നിന്നിറങ്ങുമ്പോള്‍, ആ പാദങ്ങളില്‍ പ്രണമിച്ചു. കൈലാസപ്രദക്ഷിണം ചെയ്‌തയാളുടെ പാദം വന്ദിക്കണമെന്നുണ്ട്‌..
വീണ്ടും തൃശൂരിന്റെനഗരത്തിരക്കിലേയേ്‌ക്ക്‌ കടന്നു. വടക്കുന്നാഥ ക്ഷേത്രത്തിനു മുകളില്‍ സ്‌ഫടികസ്വച്ഛമായ നീലാകാശത്ത്‌ പഞ്ഞിത്തുണ്ടുകള്‍ പോലെ വെളുത്ത മേഘക്കീറുകള്‍..
സ്‌കൂള്‍ കാലത്ത്‌ പഠിച്ച ഒരു കാളിദാസ ശ്ലോകം മനസ്സിലോടിയെത്തി:

അത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജഃ
പൂര്‍വ്വപരൗ തോയനിധിം വഗാഹ്യ
സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ


-ബാലുമേനോന്‍ എം.

ചരിത്രത്തിന്റെ ഇടനാഴിയില്‍....





പടുകൂറ്റനൊരു പത്തേമാരി മുചിരിപട്ടണ തുറമുഖത്തു നങ്കൂരമിട്ടു കിടന്നു. മരപ്പണിയുടെ വിസ്‌മയമായിരുന്നു അത്‌. അതിനുചുറ്റുമായി കായലില്‍ കൊതുമ്പുവള്ളങ്ങള്‍ ഒഴുകി നടന്നു..
രാജാവ്‌ പോകുകയാണ്‌. രാജാവല്ല..ചക്രവര്‍ത്തി, കേരളത്തിന്റെ...!
ചേരമാന്‍ പെരുമാള്‍...
കടലുകടക്കുന്നത്‌ മഹാപാപമായ കാലഘട്ടത്തില്‍, അദ്ദേഹം തിരിക്കുന്നത്‌ മക്കയിലേയ്‌ക്ക്‌..
പ്രജകള്‍ ഒന്നടങ്കം തുറമുഖത്തെത്തി..
സാമന്തന്‍മാരും...
`രാജന്‍..എനിക്കായി എന്തെങ്കിലും....'
കോഴിക്കോട്ടെ സാമന്തന്‍..
അപ്പോഴേയ്‌ക്കും തന്റേതായ സര്‍വ്വതും വീതിച്ചു നല്‍കിക്കഴിഞ്ഞ ചേരചക്രവര്‍ത്തി ഒരു നിമിഷം വിഷാദമഗ്നനായി...
പിന്നെ, ഉടവാളെടുത്ത്‌ സാമന്തനു നേരേ നീട്ടി, പറഞ്ഞു:
`നിങ്ങള്‍ കൊന്നും ചത്തും അടക്കിക്കൊള്‍ക...!!'
അദ്ദേഹം അതു ചെയ്‌തു...കോഴിക്കോട്ട്‌ സാമൂതിരിപ്പാട്‌...!!
ചരിത്രത്തിലെ ഈ അനര്‍ഘനിമിഷം സങ്കല്‍പ്പിച്ചെടുക്കാനേ കഴിയൂ..ഇന്ന്‌.
ഇന്നും സാമൂതിരിയായി ചുമതലയേല്‍ക്കുമ്പോള്‍ ഈ വാളാണ്‌ സാക്ഷ്യം..
ചേരമാന്‍ ജൂമാ മസ്‌ജിദിന്റെ തിരുമുറ്റത്തു നില്‍ക്കുമ്പോള്‍, മനസ്സ്‌ പാഞ്ഞുപോയത്‌ 1400 വര്‍ഷങ്ങള്‍ പിറകിലേയ്‌ക്കാണ്‌...
കാലം പറന്നുപോകുകയാണോ...?
കേരളക്കരയുടെ ചക്രവര്‍ത്തി വേണ്ടപ്പെട്ടവര്‍ക്ക്‌ രാജ്യം വീതിച്ചു നല്‍കി, ആത്മീയാനുഭൂതിയുടെ പുതിയ തുറയിലേയ്‌ക്കു നീന്തിയ കഥ..

ചേരമാന്‍ എന്ന മിത്ത്‌

ചേരമാന്‍ രാജപരമ്പരയെക്കുറിച്ച്‌ പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ട്‌. നമ്പൂതിരിമാര്‍ ക്ഷണിച്ചുകൊണ്ടുവന്ന ചക്രവര്‍ത്തിയാണിത്‌ എന്നാണ്‌ കഥ. കേരളത്തിലെ നാടുവാഴി ദുഷ്‌പ്രഭുത്വത്തിനെതിരേ..
ഇരുപതുവര്‍ഷത്തോളമാണ്‌ അവസാനത്തെ ചേരമാന്‍ പെരുമാളുടെ കാലഘട്ടമെന്നാണ്‌ പറയുന്നത്‌. പെരുമാള്‍ എന്ന വാക്കിന്‌ `ദൈവം' എന്നര്‍ത്ഥം. ദൈവീക പരിവേഷം ചാര്‍ത്തപ്പെട്ട 25 ചേരമാന്‍മാര്‍ കേരളം ഭരിച്ചുവെന്നാണ്‌ കേരളോത്‌പത്തിയിലെ സൂചന. ഇതിനും അപവാദങ്ങളുണ്ട്‌..
എന്തായാലും കൊല്ലിന്റേയും കൊലയുടേയും ചതിവിന്റേയും ഒരു ചരിത്രം ഈ കഥകളില്‍ ഒളിഞ്ഞു കിടക്കുന്നു എന്നത്‌ വ്യക്തം.
തമിഴ്‌നാട്ടിലെ ചേരസാമ്രാജ്യത്തിലെ പ്രജയായിരുന്ന ഒരു ബ്രാഹ്മണനാണ്‌ ഇവരെ കേരളത്തിലേയ്‌ക്കു ക്ഷണിച്ചതെന്നു ആഖ്യാനം. കഥകള്‍ക്കു അവസാനമേയില്ല..അന്വേഷിച്ചുപോകുമ്പോള്‍.

കേരളോല്‍പ്പത്തിയില്‍

ചേരമാന്‍ പെരുമാളുടെ സ്ഥാനത്യാഗത്തെക്കുറിച്ചും മക്കയിലേയ്‌ക്കുള്ള യാത്രയെക്കുറിച്ചും, കേരളോല്‍പ്പത്തിയില്‍ ഇങ്ങിനെ:
പെരുമാള്‍ രാജ്യം അംശിച്ചു കൊടുത്തു കഴിഞ്ഞു എന്നും മക്കത്ത്‌ അശുവിനു പുറപ്പാടായെന്നും കേട്ടു പൂന്തുറക്കോനും (ഇരിവര്‍ ഏറാടിമാരും) മാനിച്ചന്‍ കൃഷ്‌ണരായരോട്‌ പട ഏറ്റു മരിച്ചു എന്നു കേട്ടിരിക്കുന്നു. മങ്ങാട്ടുണ്ണിക്കുമാരമേനോനും ചെന്നു പെരുമാളെ കാണുംമ്പോഴെക്ക്‌, രാജ്യം വേണ്ടപ്പെട്ട ജനങ്ങള്‍ക്ക്‌ പകുത്തു കൊടുത്തു പോയല്ലൊ ഇനി എന്തു വേണ്ടതു എന്നു വിചാരിച്ചു, ഇനി കോഴി കൂക്കുന്ന ദേശവും ചുള്ളിക്കാടും ഉണ്ടു, അതു നിങ്ങള്‍ക്ക്‌ തരാം എന്നു പറഞ്ഞു. നിങ്ങള്‍ കുറഞ്ഞൊന്നു മുമ്പെ വന്നില്ലല്ലോ എന്നു പെരുമാള്‍ അരുളിച്ചെയകാറെ, അതു മതി എന്നു നിശ്‌ചയിച്ചതിന്റെ ശേഷം ചേരമാന്‍ പെരുമാള്‍ വള്ളുവകോനാതിരിയെ കൂട നിവത്തി പൊന്‍ ശംഖില്‍ വെള്ളം പകര്‍ന്നു ശേഷിപ്പുണ്ടായിരുന്ന കോഴിക്കോടും ചുള്ളിക്കാടും ആനക്കോലാല്‍ മുക്കോല്‍ വഴിയും കാതിയാര്‍ മുതലായ ജോനകരേയും മക്കത്തെ കപ്പല്‍ ഓടിപ്പാനും മാമാങ്ങവേല പാലിപ്പാനും വാളും വാളിന്‍മുനമേല്‍ നീരും പകര്‍ന്നു കൊടുത്തു. `നിങ്ങള്‍ ചത്തും കൊന്നും അടക്കി കൊള്‍ക` എന്നാജ്ഞയും `ഈ മനനാട്ടില്‍ മുഴുവനും ഞാനിയായിട്ടു മേല്‍കോയ്‌മ സ്‌ഥാനം നടത്തി കോള്‍ക` എന്നനുജ്ഞയും കൊടുത്തു....


ഇമാം സെയ്‌ഫുദ്ദീന്‍ അല്‍ കാസിമിയോടൊപ്പം


ചരിത്രത്തിന്റെ അകത്തളത്തിലേയ്‌ക്ക്‌

ഇന്ത്യയിലെ ആദ്യ മുസ്ലീം പള്ളി. കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജൂമാമസ്‌ജിദിന്റെ അകത്തളത്തില്‍, ഇമാം സെയ്‌ഫുദ്ദീന്‍ അല്‍ കാസിമിയോടൊപ്പം, നിലത്തുവിരിച്ച ചിത്രപ്പണിയുള്ള മനോഹരമായ കമ്പളത്തിലിരുന്നു. ചരിത്രം ഉറങ്ങുന്ന പ്രാര്‍ത്ഥനാഹാള്‍. 900 വര്‍ഷം പഴക്കമുള്ള, മരത്തില്‍ അതിചാരുതയോടെ കടഞ്ഞെടുത്ത മിമ്പര്‍ അഥവാ പ്രസംഗപീഠമാണ്‌ മുന്നില്‍..
അതിന്റെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ വാക്കുകള്‍ പോരാതെ വരും. കാലപ്പഴക്കത്തിലും വെട്ടിത്തിളങ്ങുന്ന ഈ പ്രസംഗപീഠത്തിലിരുന്നാണ്‌ വെള്ളിയാഴ്‌ചകളില്‍ ഇമാമിന്റെ സന്ദേശം നല്‍കല്‍.
കനത്തമരങ്ങള്‍ കൊണ്ടു തീര്‍ത്ത പിച്ചളകെട്ടിയ പള്ളിവാതിലുകള്‍ രാജസമാനം. മേല്‍ക്കട്ടിയും പൂര്‍ണമായും മരം കൊണ്ടുതന്നെ..
പുറത്തെ ഫലകത്തില്‍ പള്ളിയുടെ പ്രായം വായിക്കാം: AD: 629!.ഹിജിറ 5. ഈ മസ്‌ജിദ്‌ സ്ഥാപിയ്‌ക്കപ്പെടുമ്പോള്‍, നബി തിരുമേനിയ്‌ക്കു അമ്പത്തിയെട്ടുവയസ്സ്‌ !.
അകത്തളത്തിലേയ്‌ക്കു കടക്കുമ്പോള്‍ തന്നെ കാണുന്ന കൂറ്റന്‍ തൂക്കുവിളക്കാണ്‌ അമ്പരപ്പിയ്‌ക്കുക...
ഒരു കാലത്ത്‌ പ്രകാശം പരത്തി, നിറഞ്ഞുകത്തിയിരുന്ന വിളക്ക്‌..!
നാനാജാതി മതസ്ഥര്‍ ഇതില്‍ നേര്‍ച്ചയായി എണ്ണനിറച്ചു.
മതസൗഹാര്‍ദ്ദത്തിന്റെ അവസാനവാക്കായി മാറുന്ന ഒരു ദേവാലയം..
`ഇന്നും അന്യമതസ്ഥരാണിവിടെ കൂടുതലായി നേര്‍ച്ചയുമായി എത്തുന്നത്‌'- ഇമാം പറഞ്ഞു.

പിളര്‍ന്നുമാറിയ ചന്ദ്രന്‍

`അന്ത്യനിമിഷം ഇതാ അടുത്തെത്തി. ചന്ദ്രന്‍ പിളര്‍ന്നു. ഒരു ദൃഷ്ടാന്തം കാണുമ്പോള്‍, `പണ്ടുമുതലേ കണ്ടുവരുന്ന ജാലവിദ്യ' എന്നു പറഞ്ഞ്‌ അവര്‍ തിരിഞ്ഞു പോകുകയാണ്‌. നിഷേധിക്കുകയും തന്നിഷ്ടം പിന്‍പറ്റുകയുമാണവര്‍. പക്ഷെ, കാര്യങ്ങളെല്ലാം സുസ്ഥിരമാണ്‌.... (ഖുര്‍ ആന്‍).

തിരുനബിയുടെ അമാനുഷിക കഴിവിനാല്‍ ചന്ദ്രന്‍ പിളര്‍ന്ന സംഭവം കേരളത്തില്‍ നിന്നും പെരുമാള്‍ ദര്‍ശിക്കുകയുണ്ടായത്രെ. ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പെരുമാളിനെ തിരു നബി സന്നിധിയില്‍ എത്തിച്ചുവെന്ന്‌ ചരിത്രം. അദ്ദേഹത്തില്‍ നിന്നും സത്യമതം പുല്‍കിയ പെരുമാള്‍, താജുദ്ദീന്‍ എന്ന പേര്‌ സ്വീകരിച്ചു എന്നാണ്‌ ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഈ കഥ. ചന്ദ്രന്‍ പിളര്‍ത്തിയ അമാനുഷിക സംഭവം ദര്‍ശിച്ച പെരുമാള്‍ മക്കത്ത്‌ പോയി ഇസ്‌ലാമാശ്ലേഷിച്ച സംഭവം തുഹ്‌ഫത്തുല്‍ മുജാഹിദീനില്‍ ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂം വിവരിച്ചിട്ടുണ്ട്‌- ഇമാം കഥ തുടര്‍ന്നു...
പെരുമാള്‍ സ്വപ്‌നദര്‍ശനമായാണ്‌ ചന്ദ്രന്‍ പിളര്‍ന്നു നീങ്ങുന്നതു കണ്ടത്‌. അതിനു വിശദീകരണം നല്‍കാന്‍ കൊട്ടാരത്തിലേയോ രാജ്യത്തേയോ ജ്യോതിഷപണ്ഡതര്‍ക്കൊന്നുമായില്ല.
അപ്പോള്‍, സിലോണിലേയ്‌ക്കുപോകുകയായിരുന്നു ഒരു സംഘം അറബിക്കച്ചവടക്കാര്‍ പെരുമാളിനെ മുഖം കാണിക്കാനെത്തി.
പൊന്നുതിരുമേനിയുടെ സ്വപ്‌നദര്‍ശനത്തിന്‌ അവരാണ്‌ വ്യാഖ്യാനം നല്‍കിയത്‌. ഇതില്‍ ആകൃഷ്ടനായ പെരുമാള്‍, നബിയെ കാണണമെന്നും ആ സന്നിധിയില്‍ നിമഗ്നനാകണമെന്നും ഇച്ഛിച്ചു.
യാത്രയായ അദ്ദേഹം `സെഹര്‍മുക്കല്‌ഹ എന്ന വന്തരില്‍ ചെന്നിറങ്ങുകയും ചെയ്‌തു. അപ്പോള്‍ മഹമ്മതനെബി വിജിദ്ധ എന്ന നാട്ടില്‍ പാര്‍ത്തുവരുന്നു; അവിടെ ചെന്നു തങ്ങളില്‍ കണ്ടൂ മാര്‍ഗ്ഗം വിശ്വസിച്ചു, താജുദ്ദീന്‍ എന്ന പേരുമായി, മാലിക്ക ഹബിബദീനാറെന്ന അറവി രാജാവിന്റെ പെങ്ങളായ റജിയത്ത എന്നവളെ കെട്ടി...' എന്നാണ്‌ `കേരളോല്‍പ്പത്തിയില്‍' വായിക്കുക.

പെരുമാളിന്റെ മരണം

ആത്മീയതയുടെ തീരത്തു മഹാസൗഭാഗ്യം അനുഭവിച്ചിരിക്കേയാണ്‌ പെരുമാളിന്‌, തന്റെ നാട്ടിലുള്ളവരേയും ഈ ആത്മതത്ത്വം പഠിപ്പിയ്‌ക്കണമെന്നു തോന്നിയത്‌. അതിനായി നാട്ടിലേയ്‌ക്കു തിരിച്ച അദ്ദേഹത്തിനു യാത്ര പൂര്‍ത്തിയാക്കാനായില്ല. വഴിമധ്യേ രോഗഗ്രസ്ഥനായ അദ്ദേഹം ദുഫാറില്‍ വച്ച്‌ മരണത്തിനു കീഴടങ്ങി...
മലയാളത്തില്‍ വന്നു ദീന്‍ നടത്തേണ്ടതിനു യാത്ര ഭാവിച്ചു ഒരുങ്ങി ഇരിക്കുമ്പോള്‍, ശീതപ്പനി പിടിച്ചു വലഞ്ഞതിന്റെ അനന്തരം, മലയാളത്തിലെ രാജാക്കന്മാര്‍ക്ക്‌ കത്തുകളോടും കൂടി പറഞ്ഞ രാജാവെ പുത്രരോടും കൂട പുറപ്പെടീച്ചതിന്റെ ശേഷം, താജുദ്ദീന്‍ കഴിഞ്ഞു. താനുണ്ടാക്കിയ പള്ളിയില്‍ തന്നെ മറ ചെയ്‌കയും ചെയ്‌തു- എന്ന്‌ കേരളോല്‍പ്പത്തിയില്‍..

പല തവണ പുതുക്കിപ്പണിത പളളിസമുച്ചയത്തില്‍ ചേരമാന്റേതായി പേരുമാത്രമേയുള്ളൂ. മക്കത്തുനിന്നും അദ്ദേഹത്തിന്റെ സന്ദേശവാഹകനായെത്തിയ, മാലിക്‌ ബിന്‍ ദിനാറാണ്‌ രാജകുടുംബാംഗങ്ങളുടെ സഹായത്തോടെ ചേരമാന്‍ പള്ളി തീര്‍പ്പിക്കുന്നത്‌. ആദ്യത്തെ ഖാസിയും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ഹബീബ്‌ ബിന്‍ മാലിക്കിനെ ഖാസിയാക്കിയശേഷം കേരളമാകെ സഞ്ചരിച്ചു. പിന്നീട്‌ അറേബ്യന്‍ നാട്ടില്‍ വച്ചു മരണപ്പെട്ടു എന്ന്‌ ചരിത്രം.
ഹബീബ്‌ ബിന്‍ മാലിക്കിന്റേയും പത്‌നി ഖുമരിയായുടേയും ഖബറുകളാണ്‌ (മഖ്‌ബറ) ഇന്നു പള്ളിയില്‍ കാണുന്നതെന്ന്‌ പറയുന്നു- ഇമാം സെയ്‌ഫുദ്ദീന്‍ അല്‍ കാസിമി പറഞ്ഞു നിര്‍ത്തി.
സൂര്യന്‍ ഉച്ചിയിലെത്തിയിരിക്കുന്നു. ളുഹറ്‌ നമസ്‌കാര സമയമായി.
ഇറങ്ങുമ്പോള്‍, അദ്ദേഹം ഒന്നുകൂടി പറഞ്ഞു:
`സലാലയില്‍ ചേരമാന്റെ ഖബറിടം ഇപ്പോഴുമുണ്ട്‌.`
ശാന്ത സുന്ദരമായ ഒരിടത്താണ്‌ താജുദ്ദീന്‍ എന്ന ചേരമാന്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുത്‌. പ്രശസ്‌തമായ അല്‍ ബലീദ്‌ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ നിന്നും അധികം ദൂരേയല്ലാതെയാണീ സ്ഥലം. പക്ഷെ, ഇവിടം തീര്‍ത്ഥാടന കേന്ദ്രമൊന്നുമായില്ല, മലയാളികള്‍ക്കുപോലും.

സമകാലികം

കേരള വ്യാസന്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ അഭിപ്രായത്തില്‍, പഴയ ഒരു ബുദ്ധവിഹാരം പള്ളിപണിയാന്‍ വിട്ടുകൊടുത്തു എന്നത്രെ. കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ കോവിലക വളപ്പില്‍ തന്നെയാണ്‌ ഈ പള്ളി എന്നത്‌ ഈ കഥയ്‌ക്കു വിശ്വാസ്യത പകരുന്നു. പള്ളി പതിനൊന്നാം നൂറ്റാണ്ടില്‍ പുനഃരുദ്ധരിച്ചു എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. 1384ലെ വെള്ളപ്പൊക്കത്തിനു ശേഷവും പുനഃര്‍നിര്‍മ്മിച്ചു. അതിനുശേഷം മൂന്നുറു വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും ഒരിക്കല്‍ക്കൂടി പള്ളി പുനര്‍നിമ്മിക്കുകയുണ്ടായി. വിശ്വാസികളുടെ ബാഹുല്യം നിമിത്തം 1974ല്‍ പള്ളിയുടെ മുന്‍വശം ഉടച്ചുവാര്‍ത്തു. പഴയപള്ളിയുടെ പവിത്രത നിലനിര്‍ത്തിക്കൊണ്ടായിരുന്നു പുനര്‍നിര്‍മ്മാണം. പിന്നീട്‌ 1994 ലും 2001ലും മാതൃകയില്‍ വ്യത്യാസങ്ങള്‍ വരുത്തി, പുനര്‍നിമ്മാണം നടത്തുകയുണ്ടായി.
പഴയപള്ളിയുടെ മുഖപ്പോടുചേര്‍ന്ന്‌ പുനര്‍നിര്‍മ്മിച്ച വാര്‍പ്പുകള്‍, പൊളിച്ചു നീക്കാനും പള്ളിയെ പഴയ ചാരുതയില്‍ നിലനിര്‍ത്താനും മഹല്ല്‌ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. വിശ്വാസികള്‍ ഉള്‍ക്കൊളളാനാവുന്നതിലും അധികമായതിനാല്‍, ഒരു അടിപ്പള്ളികൂടി നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന്‌ മഹല്ല്‌ പ്രസിഡന്റ്‌ ഫൈസല്‍.
ഇനിയൊരു സന്ദര്‍ശനവേളയില്‍ കണ്‍മുന്നില്‍ തെളിയുക നവീകരണമൊന്നും ബാധിയ്‌ക്കാത്ത, പഴയ ചേരമാന്‍ പള്ളി പൂര്‍ണപ്രൗഢിയോടെ....!!

........................................................................................
ഇവിടെ മണ്‍തരികള്‍ പോലും കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു..
മനസ്സില്‍ സങ്കല്‍പ്പിയ്‌ക്കാം. കണ്ണെത്താ മണല്‍പ്പരപ്പിനു മീതേ, കരിനീലച്ച ആകാശം ചാഞ്ഞു കിടക്കുന്നത്‌. ഈന്തപ്പനകള്‍ക്കു മുകളില്‍ അമ്പിളക്കല ഉദിച്ചു നില്‍ക്കുന്നത്‌...
ചേരസാമ്രാജ്യം ഭരിച്ചൊരു ചക്രവര്‍ത്തി, സര്‍വ്വതും ഉപേക്ഷിച്ച്‌, ഈ മണലാരണ്യത്തില്‍ ആത്മാന്വേഷണവുമായി എത്തുന്നു..
പിന്നെ തന്റെ ജീവിതസന്ദേശം പ്രിയപ്പെട്ട പ്രജകള്‍ക്കായി അദ്ദേഹം പകരുന്നു.
ചരിത്രത്തിന്റെ ഇടനാഴികളില്‍ മറഞ്ഞുകിടക്കുന്ന കഥകള്‍..!. പലതും കാലത്തിന്റെ കൈപ്പടയില്‍ മാറ്റിയെഴുതപ്പെട്ടുപോയി...
കഥകളും ചരിത്രവും എവിടെയൊക്കേയോ കൂടിക്കലരുന്നു. ഒന്ന്‌ മറ്റൊന്നില്‍ നിന്നും വേര്‍പിരിക്കാനാവാത്ത വിധം..
കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക്‌ കഥകള്‍ പറഞ്ഞുതരാന്‍ ആളുകളുമുണ്ടായിരുന്നു, എന്നും..
ഇവിടെയും അങ്ങിനെ തന്നെ..

-ബാലുമേനോന്‍ എം. Photos: Sudip Eeyes