Friday, August 28, 2015

ദേവഭൂമിയില്‍: മഹാസംസ്‌കാരം തുടിക്കുന്ന പെരുവനം ഗ്രാമവീഥിയിലൂടെ..



ചെവിയൊന്നു വട്ടംപിടിക്കൂ...
ആദ്യകോല്‍ ഒലുമ്പുന്ന സ്വരം കേട്ടോ..??
ഗൃ....ധീം...
ഇടവേളയില്‍ കുറുങ്കുഴല്‍ നാദം. വീണ്ടും ഒരു ഗൃ..ധീം....
പാണ്ടിമേളത്തിന്റെ രൗദ്രസംഗീതം..!!.
ഇവിടെ, അരയാലിലകളില്‍, മണ്‍ത്തരികളില്‍, വീശുന്ന കാറ്റില്‍ കേള്‍ക്കാം, മേളപ്പെരുക്കങ്ങള്‍-പെരുവനം!.
ലോകത്തെവിടേയും കേള്‍വികേട്ട മേളഗ്രാമം..!!. പഞ്ചാരിയും പാണ്ടിയും പഞ്ചവാദ്യവും ഒക്കെ ഈ മണ്ണില്‍...
മേളക്കമ്പക്കാര്‍ ചെകിടോര്‍ക്കുന്ന മേളരാജാക്കന്‍മാരുടെ പേരുകളില്‍ ആദ്യം വരിക പെരുവനം എന്ന ഈ ഗ്രാമത്തിന്റെ പേരാണ്‌...മറ്റൊന്നുമല്ല..!.
മേളവും വേദവും ക്ഷേത്രേതിഹാസങ്ങളും ശില്‍പ്പകലാ പാരമ്പര്യവും എല്ലാമെല്ലാം ഈ ഗ്രാമത്തില്‍ തഴച്ചു..പടര്‍ന്നുപന്തലിച്ചു..അത്‌ ലോകസാംസ്‌കാരിക പാരമ്പര്യത്തിന്റെ കനത്ത ഈടുവയ്‌പായി. 




പൂരു മഹര്‍ഷി തപം ചെയ്‌ത ഘോരവനം. പൂരുവനം-പെരുവനം..തൃശൂര്‍ നഗരത്തില്‍ നിന്നും പന്ത്രണ്ടുകിലോമീറ്റര്‍ മാത്രം അകലെ, പെരുവനം എന്ന കൊച്ചുഗ്രാമം. ഈ ഗ്രാമത്തിന്റെ കഥകളന്വേഷിച്ചുള്ള യാത്രകളില്‍, കണ്ടതും കേട്ടതുമത്രയും, മനസ്സില്‍ അത്ഭുതം കോരിനിറച്ചു. പെരുമയുളെളാരീഗ്രാമം, ഇന്ന്‌ പെരുവനം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള രണ്ടുകിലോമീറ്റര്‍ പ്രദേശമാണ്‌. യഥാര്‍ത്ഥപെരുവനത്തിന്റെ നാലതിരുകളില്‍ ഉള്‍പ്പെട്ടിരുന്നു, തൃശ്ശിവപേരൂരും ഇരിങ്ങാലക്കുടയുമെല്ലാം..!. വിശാലമായ ഗ്രാമഭൂമിക്കു കാവല്‍ വടക്ക്‌ അകമലശാസ്‌താവും കിഴക്ക്‌ കുതിരാന്‍മുടി അയ്യപ്പനും, പടിഞ്ഞാറ്‌ എടത്തിരുത്തി അയ്യപ്പനും, തെക്ക്‌ കൊടുങ്ങല്ലൂര്‍ ഊഴത്ത്‌ ശാസ്‌താവും ആയിരുന്നത്രെ. 42 ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന മഹാഗ്രാമം!. സകലജാതിക്കാരുടേയും ആരാധനാമൂര്‍ത്തിയായി പെരുവനംക്ഷേത്രത്തിലെ ഇരട്ടയപ്പനും..!. പൂരുമഹര്‍ഷി ഹരിദ്വാറില്‍ നിന്നും ശിവപ്രസാദമായി ലഭിച്ച ശിവലിംഗം ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നു എന്നാണൈതിഹ്യം. 




മേളപാരമ്പര്യം പെരുവനത്തിനു കൈവന്നതെങ്ങിനെയെന്നന്വേഷണത്തിലാണ്‌ പത്മശ്രീ കുട്ടന്‍മാരാരുടെ സംസാരത്തുടക്കം. അത്‌ ഗ്രാമചരിത്രത്തിലൂടെ നീങ്ങി, ദേശക്ഷേത്രങ്ങളുടെ കിടമത്സരങ്ങളുടെയും പൂരപ്പൊലിമയുടേയും കഥകളിലേയ്‌ക്ക്‌ `കൊട്ടിക്കയറി'...!. ശരിക്കും ഒരു മേളം പോലെ, പതികാലത്തില്‍ തുടങ്ങി `കൂട്ടിത്തട്ടി'ലെത്തിയ അനുഭവം...!.

`പൂരങ്ങളുടെ നാടാണിവിടം. സുമാര്‍ ആയിരത്തഞ്ഞൂറ്‌ വര്‍ഷത്തെ പഴക്കം പറയാം. പെരുവനം ഇരട്ടയപ്പന്റെ പൂരം..അക്കാലത്ത്‌ ഇരുപത്തെട്ടുദിവസത്തെ ഉത്സവമായിരുന്നു. അതിന്‌ എത്തിയിരുന്നത്‌ 108 ദേവീദേവന്‍മാര്‍...അതിനൊക്കെ അകമ്പടിയായി മേളവും.. അതായിരിക്കണം പെരുവനത്ത്‌ മേളകല തഴച്ചുവളര്‍ന്നത്‌..'

എ.ഡി 583ലാണ്‌ പെരുവനം പൂരം ആരംഭിച്ചതെന്ന്‌ പറയപ്പെടുന്നുണ്ടെങ്കിലും അതിനും മുമ്പ്‌ തന്നെ ഇത്‌ ഉണ്ടായിരുന്നു എന്നും ഇടക്കാലത്ത്‌ മുടങ്ങിപ്പോയ പൂരം എ.ഡി. 583ല്‍ പുനരാരംഭിക്കുക മാത്രമാണ്‌ ചെയ്‌തത്‌ എന്നും അഭിപ്രായമുള്ളവര്‍ ഉണ്ട്‌. ആദ്യകാലങ്ങളില്‍ 108 ക്ഷേത്രങ്ങളില്‍ നിന്ന്‌ ദേവീദേവന്മാര്‍ ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നു. കേരളത്തിലെ 56 നാട്ടുരാജാക്കന്മാരും, പ്രഭുക്കന്‍മാരും പങ്കെടുക്കുമായിരുന്നു. 108 ആനകള്‍ ഓരോന്നും വെവ്വേറെ ക്ഷേത്രങ്ങളില്‍ നിന്നാണു വരുന്നത്‌. ഓരോ ആനകളും ഓരോ ദേവതകളെ പ്രതിനിധീകരിച്ച്‌...!. ആറാട്ടുപുഴ ശാസ്‌താവാണ്‌ ആതിഥേയന്‍. എല്ലാ ദേവന്‍മാരും ദേവതമാരും ഈ ഉത്‌സവത്തിന്‌ ഒത്തുകൂടാറുണ്ടെന്നാണ്‌ വിശ്വാസം...!. മനുഷ്യരെപോലെ മത്സരബുദ്ധിയും കുശുമ്പും ഒക്കെയുള്ള ദേവകള്‍..!!. ഭൂമിയില്‍ ഇറങ്ങി നടന്ന ദേവചൈതന്യങ്ങള്‍..!!.

`പെരുവനത്ത്‌ കൊടിയേറ്റിനുമുമ്പ്‌, നാടുവാഴികളുടെയും നാട്ടുകാരുടേയുമൊക്കെ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ചോദിച്ചു പരിഹാരം നിര്‍ദ്ദേശിച്ചേ അതു പതിവുള്ളൂ. പരാതിയുണ്ടെങ്കില്‍ പൂരം മാറ്റിവയ്‌ക്കും. അതാണ്‌ വ്യവസ്ഥ!.'
അങ്ങിനെ ഒരിക്കല്‍ ഇതിനുവിരുദ്ധമായത്‌ സംഭവിച്ചു. ബാലവിവാഹത്തിന്റെ ആ കാലത്ത്‌ കന്യക രജസ്വലയായി..!. അതിനെ ചുറ്റിയുണ്ടായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായില്ലപോല്‍!. അതോടെ പെരുവനത്തപ്പന്‍ പുറത്തിറങ്ങാതെയുമായി. തുടര്‍ന്നാണ്‌ വിശ്വപ്രസിദ്ധമായ ആറാട്ടുപുഴ പൂരം പരിണാമപ്പെടുന്നത്‌. എഴുന്നള്ളിവരാത്ത പെരുവനത്തു തേവരെ കാണാന്‍ ദേവീദേവന്‍മാര്‍ വീണ്ടും വന്നു..അവര്‍ അവരുടെ പൂരങ്ങള്‍ ഗംഭീരമാക്കി.. പെരുവനത്തപ്പനെ വണങ്ങി..
`ഇന്ന്‌ ഇരുപത്തിനാലു ദേവീദേവന്‍മാരാണ്‌ ആറാട്ടുപുഴപൂരത്തിനു വരുന്നത്‌. പെരുവനം പൂരത്തിനു പതിനെട്ടും. `ആയതു ശിവലോകം' എന്ന കലിസംഖ്യ പ്രകാരം പൂരം തുടങ്ങിയത്‌ എഡി 583 കളിലാണ്‌ എന്ന്‌ വ്യക്തമാണ്‌. അതുപ്രകാരം 1433-ാമത്തെ പൂരമാണ്‌ കഴിഞ്ഞവര്‍ഷം ആഘോഷിച്ചത്‌..'-കുട്ടന്‍മാരാരുടെ വാക്കുകളില്‍ പൂരാവേശം നിറയുന്നതറിഞ്ഞു..
മേളക്കടല്‍ തീര്‍ത്ത പെരുവനംഗ്രാമവഴിയില്‍, ജ്വലിക്കുന്ന തീവെട്ടികള്‍ക്കു മുന്നില്‍ മിന്നിത്തിളങ്ങുന്ന നെറ്റിപ്പട്ടവുമണിഞ്ഞ്‌ ഗജവീരന്‍മാര്‍..ആസ്വാദകരെ ആനന്ദത്തിലാറാടിക്കുന്ന കാഴ്‌ച...മുകളില്‍ ചന്ദ്രനുദിച്ചു നില്‍ക്കുന്ന മീനമാസരാവിലെ പൂരം നക്ഷത്രത്തനാളില്‍ ഭൂമിയിലെ ദേവസംഗമമായി ആറാട്ടുപുഴ പൂരം..!. മുപ്പത്തിമുക്കോടി ദേവകളും യക്ഷ-ഗന്ധര്‍വ്വ-കിന്നര-ദൈത്യന്‍മാരും ഭൂതപ്രേതാദി പിശാചുക്കളുമെല്ലാം ഭൂലോകവൈകുണ്‌ഠമായി മാറുന്ന ആറാട്ടുപുഴ പൂരപ്പാടത്ത്‌ എത്തുമെന്ന്‌ വിശ്വാസം!. 




`പഞ്ചാരിയുടെ നാദലയപ്രവാഹം ആദ്യം മുഴങ്ങിയത്‌ പെരുവനം പൂരത്തിനാണെന്ന്‌ കഥയുണ്ട്‌. അതെന്തായാലും പഞ്ചാരി ഇന്നത്തെപോലെ ഹൃദഹാരിയായ ഒന്നാക്കി മാറ്റിയത്‌ പെരുവനം ഗ്രാമമാണ്‌... പഞ്ചാരിയുടെ ഈറ്റില്ലം.'
കാലക്കണക്കുകള്‍...പാണ്ടിയും പഞ്ചാരിയും ഏറ്റിയിറക്കി ദേവീദേവന്‍മാരുടെ എഴുന്നള്ളത്ത്‌..അത്‌ കാലപ്രവാഹത്തില്‍ അലിഞ്ഞുതീരാതെ ഇന്നും...
പെരുവനം-ആറാട്ടുപുഴ പൂരങ്ങളോടനുബന്ധിച്ചുള്ള പൂരങ്ങള്‍ക്കെല്ലാം പഞ്ചാരി നിര്‍ബന്ധം. പാണ്ടിയും. കേരളത്തിലെ മേളാസ്വാദകരെല്ലാം ഒരുപോലെ തലകുലുക്കി സമ്മതിക്കുന്ന ഒരേഒരു മേളം, പെരുവനത്തെ `നടവഴിപ്പൂര'ത്തിലേതാണ്‌.
ആദ്യകാലത്തെ ഇരുപത്തെട്ടുനാള്‍ ഉത്സവത്തിന്റെ വലിയവിളക്കു ദിവസമായ പൂയത്തിന്നാളാണ്‌ ഇന്നത്തെ പെരുവനം പൂരം. പാണ്ടിയും പഞ്ചാരിയും ആര്‍ത്തിരമ്പുന്ന ആസ്വാദകരിലേയ്‌ക്ക്‌ പെയതിറങ്ങുന്നു, ഇവിടെ..
ഏഴു ആനകളോടെ എഴുന്നള്ളി എത്തുന്ന ആതിഥേയനായ ആറാട്ടുപുഴ ശാസ്‌താവ്‌ പെരുവനം ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തില്‍ അണിനിരക്കുമ്പോള്‍ പാണ്ടിയാണ്‌ അകമ്പടി..നടവഴിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊളളിച്ചുകൊണ്ട്‌ മേളഗോപുരം പൊട്ടിച്ചിതറും..!!. തുടര്‍ന്നെത്തുന്ന ചാത്തക്കുടം ശാസ്‌താവിന്റെ പൂരം കഴിയുന്നതോടെ മേടംകുളം, കല്ലേലി ശാസ്‌താക്കന്‍മാര്‍ക്കൊപ്പം ആറാട്ടുപുഴ ശാസ്‌താവ്‌ പെരുവനം ക്ഷേത്രത്തിലേയ്‌ക്ക്‌ ഒന്നിച്ചെഴുന്നള്ളും ഇവിടെ പഞ്ചാരിയുടെ സ്വരമാധുരി ആസ്വാദകനെ മാസ്‌മരലോകത്തേയ്‌ക്കുയര്‍ത്തുന്നു!. താരതമ്യമില്ലാത്ത മേളപ്പെരുക്കങ്ങള്‍...!. ഈ എഴുന്നള്ളിപ്പുകള്‍ പെരുവനം ക്ഷേത്രമതില്‍ക്കകത്തു കയറുന്നതോടെ `മുറിയടന്ത'യായി മാറുന്നു...ഇടമുറിയാത്ത മേളസാഗരം..!!.
ഇവിടെ മേളത്തിനാണ്‌ പ്രാധാന്യം. ഓരോ എഴുന്നള്ളിപ്പിനും നൂറ്റമ്പതോളം കലാകാരന്‍മാരാണ്‌ അണിനിരക്കുക.. ചടങ്ങുകളുടെ അവസാനിക്കാത്ത പൂരംകൂടിയാണ്‌ ആറാട്ടുപുഴ.
` ആറാട്ടുപുഴ ദിവസം മേളവും പഞ്ചവാദ്യവും നിറയും...മകരക്കൊയ്‌ത്തൊഴിഞ്ഞ പൂരപ്പാടത്ത്‌ രാത്രിയില്‍...' മതിമറന്നിരുന്ന്‌ കുട്ടേട്ടന്‍ അതുപറയുമ്പോള്‍ അകക്കണ്ണില്‍ അതുകാണാം-ഭൂമിയിലെ ദേവസംഗമം.
ആറാട്ടുപുഴ ശാസ്‌താവ്‌ നിലപാടുനില്‍ക്കുന്നതോടെ മറ്റുദേവീദേവന്‍മാരുടെ പൂരങ്ങള്‍ ആരംഭിക്കുകയായി. ക്ഷേത്രഗോപുരത്തിനും നിലപാടുതറയ്‌ക്കും മധ്യേ വിശാലമായ പാടത്ത്‌ കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായി അനുസ്യൂതമായി പൂരങ്ങള്‍.. തൃപ്രയാര്‍ തേവര്‍ കൈതവളപ്പില്‍ എത്തുംവരെ!.
രാത്രി 11ന്‌ തൊട്ടിപ്പാള്‍ ഭഗവതിക്കൊപ്പം ചാത്തക്കുടം ശാസ്‌താവ്‌ ആദ്യം എത്തി പഞ്ചാരിയുടെ പാല്‍ക്കടല്‍ തീര്‍ക്കും..!. ഒരുമണിയോടെ പൂനിലാര്‍ക്കാവ്‌, ചാലക്കുടി പിഷാരിക്കല്‍, കടുപ്പശ്ശേരിഭഗവതിമാര്‍..അവിടേയും ഉജ്വലമായ പഞ്ചാരികൊട്ടിത്തിമിര്‍ക്കുന്നു..
പിന്നെ അര്‍ദ്ധരാത്രി എടക്കുന്നി ഭഗവതിയെത്തും. പിറകേ അന്തിക്കാട്‌, ചൂരക്കോട്‌ ഭഗവതിമാരും അതോടെ പൂരപ്പാടം പഞ്ചാരിയുടെ പാല്‍ക്കടലാകും..
`പടിഞ്ഞാറുനിന്നും നെട്ടിശേരി ശാസ്‌താവിന്റെ വരവ്‌ പാണ്ടിയുടെ അകമ്പടിയിലാണ്‌. പിന്നെ, പൂരപ്പാടത്ത്‌ കൈതവളപ്പിലെത്തും വരെ പൂരത്തിലെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ക്ക്‌ പഞ്ചവാദ്യം; അവിടെ നിന്നും പാണ്ടിയുടെ രൗദ്രഭാവം ആവാഹിക്കുകയായി. പാണ്ടിയും കലാശിച്ച്‌ ഇടതുവശത്ത്‌ ഊരകത്തമ്മയും ചാത്തക്കുടം ശാസ്‌താവും വലതുവശത്ത്‌ ചേര്‍പ്പ്‌ ഭഗവതിയുമായി തേവര്‍ 21 ആനകളോടെ നിരക്കും. ഒപ്പം മറ്റുദേവകളും..71 ആനകള്‍..!!.' അതോടെ ആറാട്ടുപുഴ പൂരപ്പാടം ഭൂലോകവൈകുണ്‌ഠമാകുന്നു എന്ന്‌ ഐതിഹ്യം.
പൂരക്കഥകള്‍ പറഞ്ഞുപറഞ്ഞ്‌ മേളപ്പെരുമനിറഞ്ഞ, പെരുവനത്തിന്റെ നാട്ടിടവഴികള്‍ താണ്ടിയതറിഞ്ഞില്ല. വിവരിക്കാന്‍ ഏടുകള്‍ പോരാതെവരുന്ന മേളസംസ്‌കൃതി. ഒരുകാലത്ത്‌ ഇവിടെയെത്തിയിരുന്ന വിഭാഗം പിരിഞ്ഞുപോയാണ്‌ തൃശൂര്‍പൂരംപോലും ഉണ്ടായതെന്ന ഓര്‍മ്മപ്പെടുത്തല്‍..
ചേര്‍പ്പ്‌ ഭഗവതി ഭൂമിദേവിയാണെന്ന്‌ സങ്കല്‍പ്പം. ഊരകത്തമ്മയ്‌ക്ക്‌ മഹാലക്ഷ്‌മി സങ്കല്‍പ്പവും. ഈ രണ്ടു തട്ടകക്കാരും തമ്മിലുള്ള കടുത്ത കിടമത്സരം പൂരത്തിന്റെ ചാരുത വര്‍ദ്ധിപ്പിച്ചുവെന്ന്‌ ചരിത്രം.
തെളിമാറ്റിയ വെളിച്ചെണ്ണയാണ്‌ തീവെട്ടികളില്‍ ഉപയോഗിക്കുക!. തെളിഞ്ഞുകത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍ ആനയുടെ സ്വര്‍ണാലങ്കാരങ്ങള്‍ക്ക്‌ ഇരട്ടിശോഭ..!!. മുല്ലമൊട്ടുപോലെ ലക്ഷണത്തികവുള്ളതാകണം പന്തത്തിരി!. ഈ ചിട്ടകള്‍ക്കൊന്നും ഇന്നും മാറ്റമില്ല..!!. ഇന്നുകാണുന്ന രീതിയിലുള്ള നെറ്റിപ്പട്ടം ആദ്യമായി രൂപം നല്‍കിയത്‌ ചേര്‍പ്പ്‌ ഭഗവതിയുടെ തട്ടകക്കാരായ കിരാങ്ങാട്ട്‌ മനയ്‌ക്കലാണ്‌. പൂരങ്ങളെങ്ങിനെയൊക്കെ ചാരുതകൂട്ടാം എന്നു ഗവേഷണം നടത്തിയ ഒരു ഗ്രാമം..!. ആനച്ചമയം മുതല്‍ മേളക്കണക്കുകള്‍ വരെ കൂട്ടിയും കിഴിച്ചും...!!.
മേളകലയുടെ കുലപതികളായ കുമാരപുരം കുഞ്ഞികൃഷ്‌ണന്‍ മാരാര്‍, കുമാരപുരം രാമമാരാര്‍, കുറുപ്പത്ത്‌ നാണുമാരാര്‍, കുറുപ്പത്ത്‌ ഈച്ചരമാരാര്‍, കുമാരപുരം അപ്പുമാരാര്‍, കാച്ചാംകുറുശ്ശി ചക്രപാണി, മാരേക്കാട്ട്‌ ഈച്ചരമാരാര്‍, പരിയാരത്ത്‌ കുഞ്ഞന്‍മാരാര്‍, പരിയാരത്ത്‌ കുഞ്ഞുമാരാര്‍, ചക്കംകുളം ശങ്കുണ്ണിമാരാര്‍, ചക്കംകുളം അപ്പുമാരാര്‍, തൃപ്പേക്കുളം ഗോവിന്ദമാരാര്‍, തൃപ്പേക്കുളം അച്യുതമാരാര്‍, മാക്കോത്ത്‌ നാണുമാരാര്‍, മന്നത്തുപത്മനാഭന്‍ പഞ്ചാരിഗന്ധര്‍വ്വന്‍ എന്നു വിശേഷിപ്പിച്ച പെരുവനം നാരായണമാരാര്‍, പെരുവനം ശങ്കുണ്ണിമാരാര്‍, പെരുവനം രാമമാരാര്‍, പെരുവനം നാരായണമാരാര്‍, പെരുവനം അപ്പുമാരാര്‍, പെരുവനം അനിയന്‍മാരാര്‍ മുതല്‍ പെരുവനം കുട്ടന്‍മാരാരിലേയ്‌ക്കും സതീശനിലേയ്‌ക്കുമെല്ലാം നീളുന്ന അവസാനിക്കാത്ത മേളപാരമ്പര്യത്തിന്റെ ശൃംഖലകള്‍. അവസാനിക്കാത്ത പരമ്പരകള്‍..അവസാനമില്ലാത്ത കഥകള്‍..!.
മേളകലയുടെ ഈറ്റില്ലം കടന്ന്‌ വേദപാരമ്പര്യത്തിലേയ്‌ക്ക്‌ ദൂരം ഒട്ടുമില്ല, ഇവിടെ. പരശുരാമസ്രഷ്ടമായ മുപ്പത്തിരണ്ടു മലയാളഗ്രാമങ്ങളില്‍ സര്‍വ്വപ്രാധാന്യം പെരുവനത്തിനുണ്ടെന്നത്‌ വെറുംകഥയല്ല. യജൂര്‍വേദഗ്രാമമാണിത്‌.
നവതിയുടെ നിറവില്‍ നവോന്മേഷത്തോടെ കണ്ണമംഗലം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്‌ ആ കഥപറഞ്ഞു. ക്ഷയിച്ചുവരുന്ന ഒരു വേദപാരമ്പര്യത്തിന്റെ..
`ശുകപുരത്ത്‌ ഋഗ്വേദം, ഇവിടേയും ഇരിങ്ങാലക്കുടയും തളിപ്പറമ്പ്‌, കരിക്കാട്ട്‌ എന്നിവിടങ്ങളിലും അധികം യജൂര്‍വേദം, പാഞ്ഞാള്‍ സാമം അങ്ങിനെയാ കണക്ക്‌..ഇപ്പോള്‍ ഇവിടെ ഞാനും എന്റെ അനുജനും മാത്രേള്ളൂ ഈ പരമ്പരയില്‍..പുതിയ തലമുറയിലാേരയും കിട്ടാനില്ല, വേദം പഠിക്കാന്‍...'
യജൂര്‍വേദ വേദമന്ത്രങ്ങള്‍ അലയടിച്ചുയര്‍ന്നിരുന്ന പെരുവനം ഗ്രാമം, ഇരുപത്തിരണ്ട്‌ ഗ്രാമക്ഷേത്രങ്ങളിലും `ഓത്തുകൊട്ട്‌' എന്നറിയപ്പെട്ടിരുന്ന വേദജപം നടന്നിരുന്ന സ്ഥലം..ഇന്ന്‌ മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു-അതും മൂന്നുവര്‍ഷത്തിലൊരിക്കല്‍. യജൂര്‍വേദത്തിലെ കൃഷ്‌ണയജൂര്‍വേദത്തിന്റെ സാരസ്വതപാഠമാണ്‌ കേരളത്തില്‍ പ്രചാരത്തിലുള്ളത്‌.
`ഞങ്ങളുടെ കുട്ടിക്കാലത്ത്‌, അഞ്ചാറ്‌ വയസ്സ്‌ മുതല്‍ തുടങ്ങും വേദാധ്യായനം. അതും നമസ്‌കാരവും തന്നെ. അതിനുശേഷം തിരുവുളളക്കാവ്‌ ശാസ്‌താവിനെ ഒരു വര്‍ഷം ഭജിച്ചശേഷമേ പ്രയോഗങ്ങള്‍ തുടങ്ങൂ.'
വേദംകൊണ്ടുള്ള അര്‍ച്ചനയാണ്‌ മിത്രാനന്ദപുരത്ത്‌ പ്രധാനം. പെരുമ്പിള്ളിശേരി ദേശത്തെ പത്തില്ലക്കാര്‍ ആണ്‌ ഓത്തുകൊട്ട്‌ നടത്തിയിരുന്നത്‌- അക്കരചിറ്റൂര്‍ മന, ആലക്കാട്ടുമന, അയിരില്‍മന, എടപ്പുലത്തുമന, കണ്ണമംഗലംമന, കിരാങ്ങാട്ടു മന, കിഴീല്ലത്തുമന, ചെറുവത്തൂര്‍ മന, പട്ടച്ചോമയാരത്തുമന, വെള്ളാംപറമ്പു മന.
`കൃഷ്‌ണയജുര്‍വേദത്തിന്റെ ഉപാസനയാണ്‌ ഓത്തുകൊട്ട്‌. ആദ്യത്തെ 44 പര്‍ച്ചം മാത്രമേ ഓത്തുകൊട്ടിന്‌ ഉപാസിക്കൂ. ഇതിന്റെ പരമമായ ലക്ഷ്യം ലോകസമാധാനം തന്നെ..'- ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്‌.
സംഹിത,പദം,കൊട്ട്‌, എന്നീ മൂന്നുവിധത്തിലുള്ള ആലാപനക്രമമുണ്ട്‌. കൊട്ട്‌ പാണ്ഡിത്യപ്രകടനമാണ്‌. സന്ധ്യാകാലത്താണ്‌ കൊട്ട്‌ പതിവ്‌. പണ്ഡിതര്‍ക്കു മുന്നില്‍ ഒരു ഓത്ത്‌ നാല്‌ പദങ്ങളായി ചൊല്ലുകയും മറ്റുള്ളവര്‍ മൂന്നുതവണ ആവര്‍ത്തിക്കുകയും ചെയ്യുന്നതാണ്‌ ഇതിന്റെ രീതി. പദവിശ്ലേഷണത്തിലും സ്വരത്തിലും പിഴവുകൂടാതെ തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കുകയാണിവിടെ. ഇങ്ങിനെ 44 പര്‍ചം (വാല്യം) കൃഷ്‌ണയജുര്‍വേദം 16 ആവര്‍ത്തി ആലപിക്കുന്നതാണ്‌ ഓത്തുകൊട്ട്‌.
`വേദസംരക്ഷണം എങ്ങിനെ എന്ന്‌ ദുഃഖിച്ചുതപം ചെയ്‌ത ഋഷിമാര്‍ക്കുമുന്നില്‍ ജഡാധാരിയായെത്തിയ പരമേശ്വരന്‍ തന്നെയാണ്‌ ഓത്തുകൊട്ട്‌ നിശ്ചയിച്ചതെന്നാണ്‌ കഥ..'- പഴമയും പുതുമയും കണ്ട നമ്പൂതിരിപ്പാടിന്റെ കണ്ണുകളില്‍ തിളക്കം..
യജുര്‍വേദം കൊണ്ട്‌ ഓത്തുകൊട്ട്‌, പഞ്ചമികൊട്ട്‌ എന്നിവയും സാമ-ഋഗ്വേദങ്ങള്‍ കൊണ്ട്‌ മുറജപവും ഇവിടെ നടന്നുവന്നു. `ഓത്തുകേട്ട' നെയ്യ്‌ സേവിക്കുന്നത്‌ സന്താനലബ്ധി, വിവാഹലബ്ധി, വിദ്യാലബ്ധി എന്നിവയ്‌ക്ക്‌ ഉത്തമമെന്നാണ്‌ വിശ്വാസം. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായ സമ്പൂര്‍ണ യജൂര്‍വേദ യജ്ഞമാണ്‌ ഓത്തുകൊട്ട്‌. അതിന്റെ നിലനില്‍പ്പിനായി പുതിയൊരു തലമുറ കടന്നുവരുമെന്ന പ്രതീക്ഷയില്‍ ഒരു ഗ്രാമം കാത്തിരിക്കുന്ന കാഴ്‌ച...
കൃഷ്‌ണയജുര്‍വേദത്തിന്റെ ഉത്ഭവകഥയ്‌ക്കുമുണ്ട്‌ കൗതുകം. വേദകാലത്തോളം പഴക്കം. വൈശമ്പായന മുനിക്കു വന്ന ബാലഹത്യാപാപത്തിന്റെ മോചനത്തിനായി ശിഷ്യരോട്‌ തപം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു അദ്ദേഹം. താനൊറ്റയ്‌ക്ക്‌ അതു ചെയ്‌തോളാം എന്ന്‌ പ്രധാനശിഷ്യനായ യാജ്ഞവല്‍ക്യന്‍. ശിഷ്യന്റെ അഹന്തയില്‍ കുപിതനായ മുനി, അയാളോട്‌ ആശ്രമം വിട്ടുപോകാന്‍ കല്‍പ്പിക്കുകയാണ്‌.., പഠിച്ചതത്രയും അവിടെ ഉപേക്ഷിച്ച്‌..!!. യാജ്ഞവല്‍ക്യന്‍ അപ്രകാരം താന്‍ പഠിച്ചവേദസാരമത്രയും അവിടെ ഛര്‍ദ്ദിച്ചുകളഞ്ഞ്‌ ആശ്രമം വിട്ടുപോകുന്നു. ആ നിറഞ്ഞ അറിവുകണ്ട മറ്റുശിഷ്യര്‍ തിത്തിരിപ്പക്ഷികളുടെ വേഷംധരിച്ച്‌ ഛര്‍ദ്ദിച്ചുകളഞ്ഞ അറിവുകള്‍ ഭക്ഷിച്ചു എന്നാണ്‌ കഥ. അതുകൊണ്ട ഈ യജുര്‍വേദശാഖയ്‌ക്ക്‌ തൈത്തിരീയ ശാഖ എന്നുകൂടി പേര്‍ വന്നു..
അത്ഭുതപ്പെടുത്തുന്ന അറിവിന്റെ കഥകള്‍...

മേളപ്പെരുമയില്‍ മാത്രം അറിയപ്പെടുന്ന പെരുവനം ഗ്രാമത്തിന്റെ ശില്‍പ്പസൗന്ദര്യമാണ്‌ കിഴക്കൂട്ട്‌ തറവാട്ടുകാര്‍. ഒരു ഗ്രാമത്തെ മഹാമാരിയില്‍ നിന്നു രക്ഷിച്ച ശില്‍പ്പവൈദഗ്‌ധ്യത്തിന്റെ കഥകൂടി പറയുന്ന, ശില്‍പ്പകലയിലൂടെ പെരുവനം ഗ്രാമകീര്‍ത്തി കടലേഴും കടത്തിയ കുടുംബം.
ചേര്‍പ്പ്‌ സതീഷ്‌കുമാര്‍ ഈ പൈതൃക പരമ്പരയിലെ അവസാനത്തെ കണ്ണി..




ഹൂസ്റ്റണിലെ ഹരേകൃഷ്‌ണ ക്ഷേത്രത്തിലെ ശ്രീകോവിലിന്‍റെ ചുമരുകളില്‍ മ്യൂറല്‍ ചിത്രങ്ങളുടെ രീതിയില്‍ മരത്തില്‍ തീര്‍ത്ത കൃഷ്‌ണകഥാ സന്ദര്‍ഭങ്ങളില്‍ സതീഷിന്റെ കൈയൊപ്പ്‌. ഹരേകൃഷ്‌ണ ക്ഷേത്രത്തിലേക്ക്‌ 16 ശ്രീകൃഷ്‌ണശില്‍പ്പങ്ങള്‍ മൂന്ന്‌ അടി വലുപ്പത്തിലാണ്‌ നിര്‍മിച്ചു നല്‍കിയതെങ്കില്‍ രണ്ടര ഇഞ്ച്‌ വീതിയുള്ള വൃത്തത്തിനുള്ളിലും ശ്രീകൃഷ്‌ണ കഥയിലെ വിവിധ സന്ദര്‍ഭങ്ങള്‍ മരത്തില്‍ കൊത്തിയെടുത്തിയെടുത്ത്‌ കാണിച്ചു...!
സതീഷ്‌കുമാറിന്റെ പാരമ്പര്യത്തിന്‌ പെരുവനത്തിന്റെ ചരിത്രത്തോളം പഴക്കം. നമ്പോത എന്നാണ്‌ പിതാമഹന്‍മാര്‍ അറിയപ്പെട്ടത്‌...അവരെയാരേയും പേര്‍തിരിച്ചു പറയാനാവുന്നില്ലെങ്കിലും മഹാപരമ്പരയുടെ കണ്ണിയായതില്‍ അഭിമാനിക്കുന്നു ഈ നാല്‍പ്പതുകാരന്‍.
വല്ല്യച്ഛന്‍ ശങ്കുണ്ണിയാണ്‌ മരക്കൊത്തില്‍ ഗുരു. അദ്ദേഹമാകട്ടെ ഒറ്റമരത്തില്‍ കൊത്തിയെടുത്ത നടരാജശില്‍പ്പം മോഹന്‍ലാലിനു സമ്മാനിച്ചത്‌ മാധ്യമശ്രദ്ധനേടിയയാള്‍..
`` `ആനപ്പണി' എന്നാണ്‌ ഞങ്ങളുടെ തൊഴില്‍ അറിയപ്പെടുന്നത്‌,വര്‍ഷങ്ങളായി. മരംകൊണ്ടുള്ള ലക്ഷണത്തികവുള്ള ഗജങ്ങളെ ജീവസ്സോടെ നിര്‍മ്മിച്ചെടുക്കുന്നതിലെ വൈദഗ്‌ധ്യം. മുത്തച്ഛന്‍ ചെറുവിരലോളം പോന്ന ആനകളെ നിര്‍മ്മിക്കുന്നതില്‍ വൈദഗധ്യം തെളിയിച്ചപ്പോള്‍, അച്ഛന്‍ രാമചന്ദ്രന്‍ ആറടി ഉയരം വരുന്ന ആനകളെ തീര്‍ത്തു...''
എഴുപതുകളില്‍ പെരുവനത്തെ തച്ചന്‍മാരുടെ `ട്രേഡ്‌മാര്‍ക്ക്‌' ആനകളായിരുന്നു..മരംകൊണ്ടു തീര്‍ത്ത തനിസ്വരൂപങ്ങള്‍..!. സ്വദേശത്തും വിദേശത്തും പെരുവനത്തിന്റെ കൈയൊപ്പുവീണ മരപ്പണികള്‍..
മഹാമാരി പെരുവനം ഗ്രാമത്തെയും വിഴുങ്ങിയ ഒരുകാലം. അതിനു തടയിടാന്‍ അഷ്ടാവക്ര മഹര്‍ഷിയുടെ ആയിരം പ്രതിമകള്‍ നിര്‍മ്മിച്ച്‌ ക്ഷേത്രങ്ങളിലേയ്‌ക്ക്‌ നല്‍കി ഗ്രാമത്തെ രക്ഷിച്ചൊരു കഥയുണ്ട്‌ ഈ കുടുംബത്തിന്‌. അന്നു നിര്‍മ്മിച്ച പ്രതിമകളില്‍ ഒന്ന്‌ ഇന്നും തറവാട്ടിലെ കൊട്ടിലില്‍ കാണാം- ചരിത്രസാക്ഷ്യമായി..!. പെരുവനത്ത്‌ എവിടേയും നിറയുന്നത്‌ ഐതിഹ്യപ്പെരുമകള്‍ മാത്രം..
കാലം മാറി. മരക്കൊത്തിനു പുരാണകഥകളും ദേവീ/ദേവന്‍മാരും പോരാതെവരുന്നുവെന്നറിയുന്നു. സതീഷ്‌കുമാറും മാറി..
എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴം നോവലിനെ ആസ്‌പദമാക്കി ഒരുക്കിയ കല്ല്യാണ സൗഗന്ധികമെന്ന ശില്‍പ്പം ചലചിത്രതാരം മോഹന്‍ലാലിനാണ്‌ സതീഷ്‌കുമാര്‍ സമര്‍പ്പിച്ചത്‌. കുമിള്‍ മരത്തില്‍ കാറ്റിന്‍റേയും കാട്ടുവള്ളികളുടേയും പശ്‌ചാത്തലത്തില്‍ നാല്‌ അടിയോളം ഉയരത്തില്‍ തീര്‍ത്ത ശില്‍പ്പം ഒന്നര മാസത്തെ പരിശ്രമം കൊണ്ടാണു സതീഷ്‌ പൂര്‍ത്തിയാക്കിയത്‌...!.
പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ മുഖമണ്ഡപത്തില്‍ ഒറ്റത്തടി തേക്കില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുസ്വരൂപം ഒരുക്കിയതും സതീഷ്‌കുമാറും സംഘവും ഇരുപത്തെട്ടു ദിവസംകൊണ്ട്‌. പുതിയ കാപ്‌ഷനുകള്‍ കണ്ടെടുക്കുന്നു സാഹിത്യത്തില്‍ നിന്നും- അതു ബൗദ്ധേപദേശമാകാം ബൈബിള്‍ ആകാം..എംടിയുടെ കഥാസന്ദര്‍ഭങ്ങളാവാം..
മഹാപാരമ്പര്യത്തിന്‌ പിന്തുടര്‍ച്ചയില്ലെന്ന ദുഃഖം ഇവിടേയും..പുതിയ തലമുറയില്‍ ഒരാള്‍ പോലും ഇല്ല, ഈ പാതയില്‍..!!.
വേദകാലഘട്ടത്തിന്‍റെ പാരമ്പര്യമുള്ള വൈദ്യരത്‌നം തൈക്കാട്ട്‌ മൂസ്‌ കുടുംബം.. വൈദ്യപാരമ്പര്യത്തിന്റെ ശാലവൈദ്യ പരമ്പരയില്‍പ്പെട്ട വൈദ്യമഠം. ആരോഗ്യരംഗത്തും പെരുവനംഗ്രാമത്തിന്റെ സംഭാവന.. 99 സോമയാഗങ്ങള്‍ ചെയ്‌ത മേഴത്തോള്‍ അഗ്നിഹോത്രിയാണ്‌ വൈദ്യമഠത്തിനെ യാഗശാലയിലെ വൈദ്യന്‍മാരായി നിയമിച്ചത്‌ എന്നത്‌ ചരിത്രം.. കൊച്ചിരാജാവും പണ്ഡിതശ്രേഷ്‌ഠനുമായ പരീക്ഷിത്ത്‌ തമ്പുരാന്റെ ജനനം അങ്ങേയറ്റം പ്രയാസമേറിയതായിരുന്നുവത്രെ..പ്രസവത്തില്‍ മാതാവോ കുട്ടിയോ എന്ന്‌ സംശയമായി. വൈദ്യമഠം അതു സുഖപ്രസവമാക്കിയ കഥയും പ്രസിദ്ധം. പരശുരാമന്‍ നിശ്ചയിച്ച അഷ്ടവൈദ്യപാരമ്പര്യവുമായി തൈക്കാട്ട്‌ മൂസ്സുമാര്‍..ചികിത്സയുടെ അത്ഭുതകഥകള്‍...അനുഗ്രഹവര്‍ഷം പോലെ..!!. പരശുരാമന്‍ താന്ത്രികവൃത്തിക്ക്‌ നേരിട്ടു അധികാരം നല്‍കിയ തരണനെല്ലൂര്‍മനയും പെരുമനിറഞ്ഞ ഈ സംസ്‌കൃതിയുടെ ഭാഗം. കേരളത്തിലെ ആദ്യ രണ്ടു താന്ത്രിക കുടുംബക്കാരില്‍ ഒന്ന്‌..!!. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ചരിത്രവഴികള്‍..
പെരുവനത്തെ ഓരോ നാട്ടിടവഴിയ്‌ക്കും പറയാന്‍ കഥകളുണ്ട്‌, അവസാനിക്കാത്ത മഹാപാരമ്പര്യത്തിന്റെ!. അരയാലുകള്‍ തണല്‍വിരിച്ച ചെമ്മണ്‍വഴിയിലൂടെ ചുറ്റിനടന്നാല്‍ കേള്‍ക്കാം, ഗ്രാമം കഥപറയുന്നത്‌..മഹിതമായ ഒരാത്മകഥ..!!.

-ബാലുമേനാന്‍ എം.
ചിത്രം: സുദീപ്‌ ഈയെസ്‌


നോട്ട്‌:

1. പെരുവനം ക്ഷേത്രത്തിലെ വഴിപാട്‌ അവകാശങ്ങള്‍ ഇന്നും തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ക്കാണ്‌.
നിത്യനിദാനമായ ഉച്ചപ്പൂജയും ഇല്ലംനിറയും കൂത്തും എല്ലാം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ നടത്തിവരുന്നു. പറവൂര്‍ രാജ്യം സാമൂതിരിയുടെ ആക്രമണത്തെതുടര്‍ന്ന്‌ തിരുവിതാംകൂറില്‍ ലയിച്ചതു കാരണമാണിത്‌.

2.ഗ്രാമത്തിലെ തന്ത്രികുടുംബമായ കുന്നത്തുപടിഞ്ഞാറേടത്ത്‌ ഭട്ടതിരിമാര്‍ക്കാണ്‌ ക്ഷേത്രത്തിലെ താന്ത്രികാധികാരം. സ്വയംഭൂവായ ഇരട്ടയപ്പനെകൂടാതെ മാടത്തിലപ്പന്‍ എന്ന ഒരു ശിവസാന്നിധ്യം കൂടി ഈ ക്ഷേത്രത്തിലുണ്ട്‌..









Friday, August 14, 2015

മൃഗമനസ്സ്‌



നീണ്ട നാല്‍പ്പത്തിരണ്ടുവര്‍ഷം തൃശൂര്‍/തിരുവനന്തപുരം മൃഗശാലകളില്‍ സൂകീപ്പറായിരുന്ന നാരായണേട്ടന്‍..മൃഗങ്ങളെ സ്‌നേഹിച്ച്‌, അവയെ പാലിച്ച്‌.. മൃഗമനസ്സറിഞ്ഞ ഒരാള്‍..!!.

നേരം പരപരാവെളുക്കുന്നേയുള്ളൂ. സുഹൃത്തുമൊത്ത്‌ കൊടുങ്ങല്ലൂര്‍ താലപ്പൊലി കഴിഞ്ഞ്‌ വരവേ, നേരേ മൃഗശാലയിലേയ്‌ക്കാണ്‌ പോയത്‌. ഏഴുമണിയായിട്ടും വെളിച്ചം പരന്നുതുടങ്ങിയിട്ടില്ല. സിംഹക്കൂട്ടില്‍ നോക്കി. അധികംപേരും ഉറക്കത്തില്‍. ചിലര്‍ ഉണര്‍ന്ന്‌ കിടക്കുന്നു..ഉറക്കത്തിന്റെ കെട്ടുവിടാതെ..!.
കൂടുകഴുകണം. സിംഹങ്ങളെ, കഴുകിയ കൂട്ടിലേയ്‌ക്കു മാറ്റണം. ചൂലും ബക്കറ്റുമെടുത്ത്‌ ഒഴിഞ്ഞുകിടന്ന സിംഹക്കൂടുകളിലൊന്നിലേയ്‌ക്കു കയറി. അപ്പുറത്തെ കൂട്ടില്‍ സിംഹങ്ങള്‍ മയക്കത്തില്‍ തന്നെ..
വെള്ളമൊഴിച്ച്‌ കൂടുകഴുകിത്തുടങ്ങി. അതും നോക്കി സുഹൃത്ത്‌ പുറത്തുനിന്നിരുന്നു. കഴുകിക്കൊണ്ടിരിക്കേ പിന്നില്‍ ആരോവന്ന്‌ ഒന്നു തട്ടി..
സുഹൃത്ത്‌ എന്തിന്‌ കൂട്ടില്‍ കയറി തന്നെ തട്ടുന്നു?. ഈ കൂട്‌ വൃത്തിയാക്കിയ ശേഷം വേണം സിംഹങ്ങളെ ഇതിലേയ്‌ക്കുമാറ്റാന്‍..പിന്നെ അവ കിടക്കുന്ന മറ്റേകൂട്‌ കഴുകണം..ഓരോന്നാലോചിച്ച്‌ വീണ്ടും അടിച്ചു കഴുകല്‍ തുടര്‍ന്നു.
വീണ്ടും പിന്നില്‍ ശക്തമായി ഒരു മുട്ടിയുരുമ്മല്‍...!!.
അമ്പരപ്പോടെ നോക്കി...
സിംഹക്കൂടുകള്‍ക്കിടയിലുള്ള `ചീര്‍പ്പ്‌' (അവയെ കൂടുമാറ്റുമ്പോള്‍ വലിച്ചുതുറന്നു വയ്‌ക്കുന്ന ഇടവാതില്‍) തുറന്നുവച്ചിരിക്കുന്നു..!. ശ്വാസം നിലച്ചുപോയ നിമിഷം..!!. നോക്കുമ്പോള്‍ അവന്‍ വീണ്ടും വരികയാണ്‌...ഉഗ്രന്‍ ജടസിംഹം..!!..സാവകാശം നടന്ന്‌...!!.
അനക്കമുണ്ടാക്കാതെ പുറത്തിറങ്ങി..കൂടിന്റെ സാക്ഷയിട്ടു..!!.
ശ്വാസം നേരേ വീണില്ലെന്നതാണ്‌ ശരി. ശരീരം തുള്ളിവിറച്ചുകൊണ്ടിരുന്നു. നെറ്റിയിലൂടെ വിയര്‍പ്പുചാലുകള്‍...
`എന്തേ നാരായണന്‍ കുട്ട്യേ..?' -സുഹൃത്ത്‌.
അവന്‍ പറയുന്നത്‌ ഏതോ ലോകത്തുനിന്നെന്നപോലെ കേള്‍ക്കാം. മറുപടി പറയാന്‍ തൊണ്ടയില്‍ വെള്ളംവേണ്ടേ..?!!.
മരണം സിംഹരൂപത്തില്‍ മുട്ടിയുരുമ്മിപോയ നിമിഷം പറയുമ്പോള്‍, അറുപത്തേഴുകാരനായ നാരായണന്‍കുട്ടി എഴുത്തച്ഛന്‍ ചേറൂര്‍ കുണ്ടലങ്ങാട്ട്‌ വീട്ടിലെ സോഫയില്‍ ഇരുന്ന്‌ ചിരിക്കുകയാണിന്ന്‌..
കൊച്ചുവെളുപ്പിന്‌ ഉലാത്താനിറങ്ങിയ മൃഗരാജന്‌ ഒന്നു രുചിനോക്കാന്‍ തോന്നിയിരുന്നെങ്കില്‍..?
ഈ കഥപറയാന്‍ ഞാനിവിടെ കാണുമായിരുന്നില്ല...!!

ഇത്‌ നാരായണേട്ടന്‍ എന്ന നാരായണന്‍കുട്ടി എഴുത്തച്ഛന്‍. മൃഗശാലയിലെ വന്യതമാറാത്ത മൃഗങ്ങളെ മക്കളെപ്പോലെ കരുതി സ്‌നേഹിച്ച ആള്‍...!. പതിനെട്ടുവയസ്സില്‍ പാര്‍ട്ട്‌ ടൈം വാച്ചറായി ജോലിക്കെത്തി, സൂപ്പര്‍വൈസറായി പിരിഞ്ഞു. ആനയ്‌ക്കുപിറകേ നടന്നും പശുവിനു തീറ്റികൊടുത്തും മാത്രമുള്ള `മൃഗപരിചയം'. പിന്നെ, മൃഗങ്ങളുടെ ഇഷ്ടതോഴനാവാനുള്ള `ജന്മസുകൃതം!.'

മൃഗപാരമ്പര്യം

എന്റച്ഛന്‍ ഈ മൃഗശാലയിലെ വാച്ചറായിരുന്നു- ശങ്കരന്‍ എഴത്തച്ഛന്‍. അച്ഛന്റെ ജ്യേഷ്‌ഠന്‍ വേലു എഴുത്തച്ഛനും മൃഗശാലയിലായിരുന്നു. അദ്ദേഹം പാമ്പുവിദഗ്‌ധനായിരുന്നു. മൃഗശാലയിലെ ആദ്യത്തെ `രാജവെമ്പാല'യെ കൈകാര്യം ചെയ്‌തയാള്‍..!!. ആ മൃഗപാരമ്പര്യത്തിലേയ്‌ക്ക്‌ നാരായണന്‍കുട്ടിയും നടന്നു കയറി എന്നതാണ്‌ ശരി..!. ഒരു പക്ഷെ, അവരിരുവരേക്കാളും മൃഗങ്ങള്‍ക്ക്‌ പ്രിയങ്കരനായി..
നാരായണേട്ടന്‍ കൈകള്‍ നീട്ടി തിരിച്ചും മറിച്ചും കാണിച്ചു...മുറിപ്പാടുകള്‍, മായാതെ..!!. സിംഹക്കുട്ടികള്‍ നല്‍കിയ സ്‌നേഹസമ്മാനങ്ങള്‍..!!. സ്‌നേഹത്തിന്റെ മുറിപ്പാടുകള്‍..
`കുഞ്ഞുങ്ങള്‍ക്ക്‌ വിരയ്‌ക്കു മരുന്നുകൊടുക്കും. അസ്സല്‌ കയ്‌പ്പ്‌..!. മനുഷ്യകുട്ടികളെപോലെ തന്നെയാണവ..പ്രതിഷേധിക്കും..കൈകൊണ്ട്‌ തട്ടിയകറ്റും...പിന്നെ കടിക്കും..അങ്ങിനെ കിട്ടിയത്‌..!!.' നാരായണേട്ടന്‍ മുറിവുകള്‍ സമ്മാനിച്ച ഓര്‍മ്മകളെ ഓമനിച്ചു..!!.
സിംഹക്കൂട്ടില്‍ കയറി തീറ്റിനല്‍കാന്‍ മൃഗശാല അധികൃതര്‍ ഒരാള്‍ക്കേ അനുമതി നല്‍കിയുള്ളൂ- അത്‌ നാരായണനാണ്‌..!.
അവര്‍ ഒതുങ്ങിനില്‍ക്കും..നാരായണനെ കണ്ടാല്‍ പൂച്ചക്കുട്ടികളെപോലെ നിലത്തുരുളും- സ്‌നേഹപ്രകടനങ്ങള്‍..!!.
വീട്ടിലെ സിറ്റൗട്ടില്‍ രണ്ടു ചിത്രങ്ങള്‍ ലാമിനേറ്റുചെയ്‌തു വച്ചിട്ടുണ്ട്‌. വളര്‍ച്ചയെത്തിയ ആറു സിംഹങ്ങള്‍ക്കൊപ്പം കൂട്ടില്‍ നില്‍ക്കുന്ന നാരായണന്‍..!. മറ്റൊന്ന്‌ ഹിപ്പൊയുടെ വായില്‍ കൈവച്ചു നില്‍ക്കുന്നത്‌..
ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ഏറ്റവും അപകടകാരിയായ മൃഗമാണ്‌ ഹിപ്പോ എന്നുകൂടി അറിയുമ്പോള്‍, ശ്വാസം നിലയ്‌ക്കുന്നത്‌ നമ്മുടെയാകും.




മൃഗശാലയില്‍ ജോലിക്കുകയറിയ ആദ്യദിവസങ്ങളില്‍ തന്നെ മോശമായിരുന്നില്ല അനുഭവം..!.
നെയ്യാറില്‍ നിന്നു കൊണ്ടുവന്ന അഞ്ചു ചീങ്കണ്ണിക്കുട്ടികളെ ഏറ്റുവാങ്ങിയായിരുന്നു അരങ്ങേറ്റം.. അപ്പോള്‍ തന്നെ കിട്ടി കൈയ്യിലൊരു `സ്‌നേഹം'- കടി..!.
ആ പാട്‌ ഇപ്പോഴും മാഞ്ഞിട്ടില്ല...നാരായണന്‍ വിരല്‍ നീട്ടിക്കാണിച്ചുചിരിച്ചു..!!. 2008ല്‍ വിരമിയ്‌ക്കുമ്പോള്‍ മൃഗശാലയിലെ ഒരു ചീങ്കണ്ണിമാത്രമായിരുന്നു `സീനിയര്‍ മോസ്‌റ്റ്‌'- നാരായണനേക്കാള്‍..!.
അന്ന്‌ വിരമിക്കല്‍ വാര്‍ത്തയെഴുതിയ ഒരു പത്രലേഖകന്‍ കൗതുകത്തില്‍ ഇങ്ങിനെ എഴുതി: നാരായണേട്ടന്‌ യാത്രയയപ്പു നല്‍കാന്‍ മൃഗങ്ങള്‍ ഒരു മീറ്റിഗ്‌ വിളിച്ചെങ്കില്‍ അതില്‍ അധ്യക്ഷനാവുക ഈ ചീങ്കണ്ണിയായിരിക്കും..!!. അവരൊഴുക്കിയ കണ്ണീര്‍ മുതലക്കണ്ണീരുമാവില്ല..!!.
`സിംഹങ്ങള്‍ ഇണങ്ങും വളരേ...കടുവയും. പക്ഷെ, പുള്ളിപ്പുലിയും കരിമ്പുലിയും അടുക്കില്ല...കരിമ്പുലി ഒരിക്കലും അടുക്കില്ല...'
അനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങള്‍..!. മൃഗശാസ്‌ത്രത്തില്‍ ബിരുദബിരുദങ്ങള്‍ നേടിയവരേക്കാള്‍ മൃഗമനസ്സ്‌ മനസ്സിലാക്കിയ മനുഷ്യന്‍..!.
`നമ്മള്‍ അവയെ മനസ്സിലാക്കി പെരുമാറണം. ഇണങ്ങിയാലും ശ്രദ്ധവേണം. ശ്രദ്ധിച്ചാല്‍, അവരുടെ മാനസികാവസ്ഥ വായിച്ചെടുക്കാം. അവയുടെ നോട്ടത്തില്‍..വാലിന്റെ ഒരിളക്കത്തില്‍..ഒക്കെ അതു കാണും..'

രാവിലെ എട്ടുമണിമുതല്‍ 11 വരെയാണ്‌ ഡ്യൂട്ടി. അതുകഴിഞ്ഞാല്‍ മൂന്നുമുതല്‍ ആറുവരെ..സന്ദര്‍ശകസമയം. മുമ്പൊക്കെ വെള്ളിയാഴ്‌ചയാണ്‌ അവധി. അന്നു മൃഗങ്ങള്‍ക്കു തീറ്റദിവസം. ഇപ്പോള്‍ അതു തിങ്കളാഴ്‌ചയാണ്‌. ഡ്യൂട്ടി സമയത്തിനു മുമ്പെ ഹാജരാകുന്ന നാരായണന്‍ ഡ്യൂട്ടികഴിഞ്ഞും മൃഗശാലയില്‍ തങ്ങും..തന്റെ കുടുംബത്തേക്കാള്‍ സ്‌നേഹിക്കുന്ന മൃഗങ്ങള്‍ക്കൊപ്പം പരമാവധി സമയം..!!.

സിംഹക്കുഞ്ഞുങ്ങളെ കൂട്ടില്‍ നിന്നറക്കി വ്യായമത്തിനായി നടത്തുക നാരായണന്റെ മറ്റൊരുവിനോദമാണ്‌- സന്ദര്‍ശകര്‍ എത്തും മുമ്പെ. അവ മ്യൂസിയം കാന്റീനിലെ മേശപ്പുറത്ത്‌ കയറിയിരിക്കും..പാലും മുട്ടയും കൊടുക്കും കാന്റീന്‍കാരന്‍..!. അന്നത്തെ ദിവസം കുശാല്‍..!. സിംഹങ്ങളുമായി മൃശശാലയുടെ പൂമുഖത്തുനില്‍ക്കുന്ന നാരായണനെ, ആ വഴി നടന്നുപോയ രാമുകാര്യാട്ട്‌ കണ്ട്‌ കണ്ണുതള്ളിയ കഥയുണ്ട്‌. പിന്നീട്‌ ഈ സാഹസം കാണാന്‍ അദ്ദേഹം മൃഗശാല സന്ദര്‍ശിക്കുകയും ചെയ്‌തു!.
`അന്ന്‌ ഇവിടെ ഒരു ആഫ്രിക്കന്‍-ഇന്ത്യന്‍ സങ്കരമായ ഒരു കൂറ്റന്‍ സിംഹമുണ്ടായിരുന്നു. അഞ്ചടിയാണ്‌ അവന്റെ ഉയരം. കറുത്തിരുണ്ട്‌ തിങ്ങിനിറഞ്ഞ ജടയുള്ള....' -നാരായണേട്ടന്‍ ഓര്‍ക്കുകയാണ്‌...
അവനെ ചങ്ങലയ്‌ക്കിട്ട്‌ മൃഗശാലാ കോമ്പൗണ്ടില്‍ നടത്തിയിരുന്നു നാരായണന്‍..!!. അവന്റെ അലര്‍ച്ച അലയടിക്കുന്ന ആ കാലം...
പതിനെട്ടു കിലോമീറ്റര്‍ അകലെയുള്ള പട്ടിക്കാട്ടുപോലും വെളുപ്പിനുള്ള ഇവന്റെ `സ്വരസാധകം' അലയടിച്ചിരുന്നു എന്നു സാക്ഷ്യം..!.
`അന്നിത്രവാഹനത്തിരക്കില്ലല്ലോ...അത്ര ഗംഭീരമായിരുന്നു അവന്റെ ഗര്‍ജ്ജനം.'
ഒരാള്‍ തുടങ്ങിയാല്‍ എല്ലാവരും ഒന്നിച്ചുതുടങ്ങും ഗര്‍ജ്ജിക്കാന്‍. ഒന്നിനുപിറകേ മറ്റൊന്നായി..അത്‌ കൊച്ചുകൊച്ചു മുരള്‍ച്ചകളായി അവസാനിക്കും...സിംഹഗര്‍ജ്ജനം കേട്ടുണരുന്ന തൃശൂര്‍ നഗരം..!!. അവരുറങ്ങുമ്പോള്‍ നഗരവും ഉറങ്ങി..!!.

അനുഭവങ്ങളാണ്‌ ഗുരു, ഈ മനുഷ്യന്റെ. `മൃഗങ്ങള്‍ക്കു സമീപം ഏതു തരത്തിലും വര്‍ണ്ണത്തിലുമുള്ള ഡ്രസ്സ്‌ ധരിച്ചും പോകാം- വെള്ള പാടില്ലാ ട്ടാ...'
വെള്ളവസ്‌ത്രം അവരെ പ്രകോപിപ്പിയ്‌ക്കുമെന്ന്‌ നാരായണേട്ടന്റെ അനുഭവസാക്ഷ്യം...!. പുതുതലമുറയ്‌ക്കുള്ള `ടിപ്പു'കള്‍ നിരത്തി അദ്ദേഹം..
`മൃഗങ്ങള്‍ക്കു നമ്മുടെ മണം പരിചിതമാകണം..അതിനു സൂത്രപ്പണിയുണ്ട്‌..അതൊക്കെ ഒരു രഹസ്യമാണ്‌ കേട്ടോ..'. നാരായണേട്ടന്‍ ആ രഹസ്യവും പങ്കുവച്ചു.
`അവര്‍ക്ക്‌ ഭക്ഷണം നല്‍കുമ്പോള്‍ സ്വന്തംകൈകൊണ്ട്‌ വായില്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം..അപ്പോള്‍ അവര്‍ക്ക്‌ നമ്മുടെ ഗന്ധംകിട്ടും..അങ്ങിനെ കിട്ടിയാല്‍ അവ ആയുസ്സുകാലത്ത്‌ അതു മറക്കുകയില്ല!!. വര്‍ഷങ്ങള്‍ എത്രകഴിഞ്ഞാലും..ലോകത്ത്‌ എവിടെയായാലും..!!.'
അതിനു ഒരു ഉപകഥയുണ്ട്‌ അതിങ്ങനെ:
തൃശൂര്‍ മൃഗശാലയിലയ്‌ക്ക്‌ പുള്ളിപ്പുലിയെ സമ്മാനിച്ച തമിഴ്‌ സ്‌റ്റണ്ട്‌ താരമുണ്ട്‌ -ഗോവിന്ദരാജ്‌. സിനമയില്‍ നായകന്‍ പുള്ളിപ്പുലിയെ അടിച്ചുമലര്‍ത്തുന്ന സീനുകളിലൊക്കെ, നായകനു പകരം ഗോവിന്ദരാജാണ്‌..!. മൃഗപരിശീലകന്‍ കൂടിയാണ്‌ അദ്ദേഹം. ആജാനബാഹു..!.
ഗോവിന്ദരാജ്‌ കുറേയേറെ വര്‍ഷങ്ങള്‍ക്കു ശേഷം മൃഗശാലയില്‍ വീണ്ടുമെത്തി. സൂപ്രണ്ടുമായി ഒക്കെ സംസാരിച്ചിരിക്കേ, പുള്ളിപ്പുലിക്കൂട്ടില്‍ അലര്‍ച്ചയും മുരള്‍ച്ചയും പരാക്രവും രൂക്ഷമായി..!. കാര്യമറിയാതെ ഞങ്ങള്‍ പരിഭ്രമിച്ചു നില്‍ക്കേ, ഗോവിന്ദരാജ്‌ പറഞ്ഞു: പാത്തേയാ...അവന്‍ ഞാന്‍ വന്തത്‌ അറിഞ്ചിറിക്ക്‌...എന്‍ ശത്തം തെരിഞ്ചിറിക്ക്‌..!!.
അമ്പരന്നുപോയ നിമിഷം..ഗോവിന്ദരാജിനെ കണ്ടതും പുള്ളിപ്പുലി(രാജയെന്ന്‌ പേര്‌) പൂച്ചയെപോലെ സ്‌നേഹത്തിന്റെ മുരള്‍ച്ചയോടെ കൂടിന്റെ തറയില്‍ വയറുംകാണിച്ച്‌ ഉരുണ്ടുകളിക്കുന്നു..!. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തന്റെ യജമാനനെ തിരിച്ചറിഞ്ഞ മൃഗമനസ്സ്‌...!!.

മൃഗശാലയിലെ ഓമനകളെ പേരുചൊല്ലിവിളിച്ചാണ്‌ നാരായണേട്ടന്റെ സംബോധന...ആ വിളിയിലെ സ്‌നേഹം തിരിച്ചറിയുന്ന സിംഹവും..ഹിപ്പോയുമെല്ലാം. സീതയെന്ന സിംഹം, രശ്‌മിയെന്ന ഹിപ്പോ...വിളികേള്‍ക്കുമ്പോള്‍ അവര്‍ വന്യത വെടിഞ്ഞ്‌ അനുസരണയുള്ള കുഞ്ഞുങ്ങളായി മാറുന്നു..

കാടന്‍സ്വഭാവം ബോധമനസ്സിനെ കീഴടക്കുമ്പോള്‍, കൂടുചാടുന്ന മൃഗങ്ങള്‍..സൂകീപ്പര്‍മാരുടെ വെല്ലുവിളിയാണ്‌. ഒരിക്കല്‍ മൂന്നു കേഴമാനുകള്‍ കൂടുചാടി...കോമ്പൗണ്ടിലൂടെ ഓടിച്ചിട്ട്‌ രണ്ടെണ്ണത്തിനെ പിടികൂടി. മൂന്നാമത്തേത്‌ തുള്ളിയോടി ചാടിയത്‌ ചീങ്കണ്ണികളെ വളര്‍ത്തുന്ന വലിയകുളത്തില്‍..!!.
`ഞങ്ങള്‍ നോക്കി നില്‍ക്കുകയാണ്‌. മാന്‍ കുളത്തില്‍ നീന്തിത്തുടിക്കുന്നു..!. കുളത്തിന്റെ അക്കരെകിടന്നിരുന്ന മുതല അപ്പോള്‍ പതുക്കെ വെള്ളത്തില്‍ താഴുന്നതു കണ്ടു.. പിന്നെ കേഴമാനെ കണ്ടില്ല..ജലോപരിതത്തില്‍ ചോരപരന്നു..!!'.
മുതല അതിനെ തിന്നില്ല. കൊന്നേയുള്ളൂ. മാനിന്റെ ജഡം തോട്ടി ഉപയോഗിച്ചു വലിച്ചെടുത്തു. മുതലയ്‌ക്ക്‌ പ്രിയം മത്സ്യവും തവളകളുമെന്ന്‌ നാരായണന്റെ സാക്ഷ്യം..
കുരങ്ങന്‍മാരാണ്‌ കൂടുചാട്ടത്തില്‍ മുമ്പര്‍. ഒരിക്കല്‍ ചാടിയ കുരങ്ങന്‍ പ്ലാവില്‍ കയറിപ്പറ്റി. ഒന്നും നോക്കാതെ കയറി, നാരായണനും പിറകേ..അബദ്ധംപിണഞ്ഞതു പോലെ, കുരങ്ങന്‍ എടുത്തുചാടിയത്‌ മരത്തില്‍ പകുതികയറിയ നാരായണന്റെ മുഖത്തേയ്‌ക്ക്‌..!. മലര്‍ന്നടിച്ചു വീണിട്ടും കുരങ്ങന്റെ മേലുള്ള പിടിവിടാതെ നാരായണന്‍...
ഓര്‍മ്മകളില്‍ നാരായണന്‍ ചിരിച്ചു...മൗനിയായി..പിന്നെ ദീര്‍ഘമായി നിശ്വസിച്ചു....
`അതൊരു കാലമായിരുന്നു..!.'
കൂടുചാടിയ കാട്ടുപന്നിക്കൂട്ടത്തിന്റെ ഒരു കഥകൂടിയുണ്ട്‌, പറയാന്‍. തലനാരിഴക്ക്‌ കൊമ്പില്‍ കോര്‍ക്കാതെ പോയതിന്റെ..
`അന്ന്‌ അഞ്ച്‌ കാട്ടുപന്നികളാണ്‌ ചാടിയത്‌. അവയുടെ കൂടിന്റെ ചുറ്റുമതിലില്‍ കമ്പികളൊന്നും ഉറപ്പിച്ചിരുന്നില്ല. കൂടുചാടിയ അവ നേരേ മരങ്ങള്‍ നിറഞ്ഞ വളപ്പിലെ സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്‌സിലേയ്‌ക്ക്‌ പാഞ്ഞു..'
അന്ന്‌ ഇവയെ പിടിക്കാന്‍ പുറമേനിന്നു ആളുകളെ വിളിക്കേണ്ടിവന്നു..അല്‍പ്പം ചങ്കുറപ്പുള്ള ചെറുപ്പക്കാരേ.
പന്നികളെ കയറിട്ടു കുരുക്കവേ കൂട്ടത്തിലെ കൂറ്റന്‍ ഒറ്റപ്പാച്ചില്‍..പുറമേനിന്നു വന്ന ചെറുപ്പക്കാരന്റെ നടയിലൂടെ... ഒരൊറ്റ തോണ്ടും- തുട നെടുകെ ചീന്തി..!!. തഞ്ചത്തില്‍ നിന്ന തനിക്ക്‌ കിട്ടേണ്ടതായിരുന്നു അതെന്ന്‌ നാരായണന്‍..
കണ്‍മുന്നില്‍ ദുരന്തങ്ങള്‍ വിതയ്‌ക്കുമായിരുന്ന സംഭവങ്ങള്‍ എത്രയെത്ര..?.
`ഞാനിന്നുവരെ ആശുപത്രിയില്‍ കിടന്നിട്ടല്ല ട്ടോ..ഒരു ദിവസം പോലും..അദ്ദേഹത്തിന്റെ അനുഗ്രഹം(മുകളിലേയ്‌ക്ക്‌ വിരല്‍ ചൂണ്ടി) നാരായണേട്ടന്‍ ചിരിച്ചു..
പാമ്പുകളെ പ്രിയമായിരുന്നു. രാജവെമ്പാലയ്‌ക്കുള്ള തീറ്റ, ചേരയെ പിടിച്ചുകൊണ്ടുവരിക താനാണ്‌. അന്ന്‌ ഒരു ചേരയ്‌ക്ക്‌ മൂന്നു രൂപകിട്ടും. ഇന്ന്‌ അഞ്ഞൂറുരൂപ വരെ..!!.
അച്ഛന്‍ താക്കീതു ചെയ്‌തു. പാമ്പുകളുമായി സഹവാസം വേണ്ട..
`ഞാന്‍ അനുസരിച്ചു..'
വീടിന്റെ വേലിപ്പത്തലില്‍ കണ്ട പച്ചിലപ്പാമ്പിനെ കൈയോടെ പിടികൂടി മൃഗശാലയിലെത്തിച്ച നാരായയണേട്ടന്‍. ചേറൂരില്‍ നിന്നും പാമ്പിനെ കൈയില്‍ പിടിച്ച്‌ സൈക്കിള്‍ ചവിട്ടി മൃഗശാലയിലെത്തിയ നാരായണേട്ടന്‍..!. ആ വരവുകണ്ട മൃഗശാലാ സൂപ്രണ്ടുതന്നെ ആവേശഭരിതനായി കൂടിന്റെ താക്കോലുമായി ഓടിയിറങ്ങിയത്‌ ചരിത്രം...അന്ന്‌ മൃഗശാലയിലെ പാമ്പുശേഖരത്തില്‍ ഇല്ലാതിരുന്ന ഒരിനമായിരുന്നു പച്ചിലപ്പാമ്പ്‌..!.
1969ലാണ്‌ തിരുവനന്തപുരം മൃഗശാലയിലേയ്‌ക്കു സ്ഥലംമാറ്റം. അത്‌ ഒരു പരിശീലനകാലം കൂടിയായിരുന്നു. മൃഗമനസ്സ്‌ അടുത്തറിയാന്‍..അതു മനസ്സിലാക്കാന്‍.
അന്ന്‌ അവിടെയുണ്ടായിരുന്ന പ്രധാനകീപ്പര്‍-അര്‍ജുനന്‍ അണ്ണന്‍ ഇക്കാര്യത്തില്‍ ഗുരുസ്ഥാനീയന്‍..
മൃഗങ്ങളെ വരുതിയിലാക്കുന്ന പല ടെക്‌നിക്കുകളും അര്‍ജുനണ്ണനില്‍ നിന്നാണ്‌ വശത്താക്കിത്‌. അര്‍ജുനന്‍ അണ്ണന്‍ തിരോന്തരം ഭാഷയില്‍ പറയും:
`എടാ തൃശൂരേ(എന്നെ തൃശൂര്‍ എന്നാണ്‌ വിളിക്കുക) അവിടെപോയിയും കാണീ ഇതൊക്കെ..'
തിരുവനന്തപുരം മൃഗശാലയിലെ ഒരു കീപ്പറെ, കാണ്ടാമൃഗം ചാര്‍ത്തി അവസാനിപ്പിച്ചത്‌ ഞെട്ടിക്കുന്ന കഥയാണ്‌. പിന്നെ കൂടുതകര്‍ത്ത്‌ പുറത്തു ചാടിയ അതിനെ അകത്താക്കാന്‍ മൂന്നു ദിവസം മൃഗശാല അടച്ചിട്ടു..!!. അതിനെ വെടിവച്ചുകൊല്ലാതെ, കൂട്ടിലാക്കിയത്‌ അര്‍ജുനണ്ണന്റെ അസാധാരണ മനോധൈര്യവും മെയ്‌വഴക്കവും..!.
മറ്റൊരു കീപ്പര്‍....തിരുവനന്തപുരത്തുതന്നെ, ഒട്ടകത്തിന്റെ ചവിട്ടേറ്റുമരിച്ചു. അതും മൃഗമനസ്സ്‌ മനസ്സിലാക്കാതെ പെരുമാറിയതുകൊണ്ടെന്ന്‌ നാരായണന്‍.
`ഒട്ടകത്തിനു ബക്കറ്റില്‍ കടലകൊടുക്കുകയാണയാള്‍. അപ്പോള്‍ അളവ്‌ കൂടിയെന്ന ശങ്കയില്‍ ബക്കറ്റില്‍ നിന്നു ഒരുപിടി വാരിയെടുത്തു..അതു കണ്ട ഒട്ടകം മുന്‍കാലുകൊണ്ട്‌ നാലു തൊഴി..(ഫുട്‌ബോള്‍ അടിക്കുംപോലെ എന്നു നാരായണന്‍!). തെറിച്ചുപോയ കീപ്പറെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേയ്‌ക്ക്‌ കുതിച്ചപ്പോഴേയ്‌ക്കും കഴിഞ്ഞിരുന്നു..

ഓരോ അനുഭവങ്ങളും ഓരോ പഠിപ്പിക്കലുകളാണ്‌. എല്ലാ മൃഗങ്ങളും സ്വന്തംകുട്ടികളെ പോലെയെങ്കിലും, പുള്ളിമാനുകളോട്‌ വാത്സല്യം കൂടുതല്‍. അവരുടെ സ്‌നേഹപ്രകടനം കണ്ടാലും അതു വ്യക്തം. നാരായണന്‍ തീറ്റയുമായി എത്തിയാല്‍ അവ ഓടിയണയുകയായി. സന്ദര്‍ശകരെ കണ്ടാല്‍പോലും നാണിച്ച്‌ ഭയന്നുമാറുന്ന മാന്‍പേടകള്‍..അവ നാരായണന്റെ ചുമലോളം കാലുകള്‍ ഉയര്‍ത്തിവച്ച്‌ സ്‌നേഹം മൊഴിയും..ആ കാഴ്‌ചകണ്ട്‌ അമ്പരക്കാത്ത സൂമേധാവികള്‍ പോലും ചുരുക്കം...
`പിന്നെ ഏറ്റവും ഇഷ്ടം രശ്‌മിയെയായിരുന്നു...ഹിപ്പോ..'
സദാ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന `തടിച്ചി'. നാരായണന്റെ ഒച്ചകേട്ടാല്‍ കരയ്‌ക്കു കയറുകയായി...ആ ആനവായില്‍ കൈയിടാം..അത്രയ്‌ക്കു സ്‌നേഹവിശ്വാസം!. ഈ സ്‌നേഹം പക്ഷെ, നാരായണനോടുമാത്രം..
മൃഗശാലയില്‍ തേങ്ങയിടുന്ന സമയം. ഹിപ്പോയുടെ കൂട്ടില്‍ വീണ തേങ്ങകള്‍ വാരിക്കൂട്ടണം. ഉണ്ണി എന്നയാളാണ്‌ അത്‌ ചെയ്യുക. കഷ്ടകാലമെന്നു പറയട്ടെ, അന്ന്‌ അയാള്‍ ധരിച്ചിരുന്നത്‌ വെളള ഷര്‍ട്ടും മുണ്ടും. രശ്‌മി ഒന്നലറി...പിന്നെ മുന്നോട്ടു കുതിച്ചു...!. ഞങ്ങള്‍ കൂട്ടിനു വെളിയില്‍ നില്‍ക്കുകയാണ്‌. തടിയന്‍ ശരീരം നോക്കണ്ട, അതിവേഗത്തിലാണ്‌ ഹിപ്പോവിന്റെ ഓട്ടം..
ഉണ്ണി ജീവനും കൈയില്‍പ്പിടിച്ച്‌ ഓടി, കൂട്ടിനകത്ത്‌..അവള്‍ അലറിക്കൊണ്ട്‌ പിറകേയും...മതിലിനു മുകളില്‍ ചാഞ്ഞു കിടന്ന പേരയുടെ കൊമ്പാണ്‌ തുണയായത്‌. അതില്‍ പിടിച്ചുതൂങ്ങി ഉണ്ണി രക്ഷപ്പെട്ടു...എന്നിട്ടും ക്ഷോഭം അടങ്ങാതെ അവള്‍ മരച്ചുവട്ടില്‍ മുക്രയിട്ടുകൊണ്ടുനിന്നു..!!. രശ്‌മി, നാരായണന്റെ പിന്‍വിളിക്കു ചെവികൊടുക്കാതെ പോയ ഒരേയൊരു സന്ദര്‍ഭം..!.

സന്ദര്‍ശകര്‍ അപകടത്തില്‍പെടുന്ന സന്ദര്‍ഭങ്ങളും കുറവല്ല. വൃത്തിയായി എഴുതിവച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കുന്നവര്‍ക്കുള്ള അനുഭവം വേദനയേറിയതാണ്‌...
തമിഴ്‌നാട്ടില്‍ നിന്നു വന്ന ടൂറിസ്‌റ്റ്‌ സംഘത്തിനാണ്‌ ഒരിക്കല്‍ കടുത്ത `പണി' കിട്ടിയത്‌. ബസ്സ്‌ ഡ്രൈവറായിരുന്ന അണ്ണാച്ചി, സീബ്രയ്‌ക്ക്‌ ഇലകൊടുക്കാന്‍ ശ്രമിക്കുകയാണ്‌. പലകുറി ഇലമാറ്റി അയാള്‍ സീബ്രയെ പറ്റിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അതു സംഭവിച്ചു...കൂട്ടിനകത്തേക്ക്‌ അല്‍പ്പം നീണ്ടുപോയ കൈപ്പത്തിയില്‍ സീബ്ര ആഞ്ഞുകടിച്ചു...വിടാതെ..!!. അയാളുടെ നിലവിളികേട്ട്‌ ഓടിയെത്തിയ നാരായണനും മറ്റുജീവനക്കാരും വെള്ളം ചാമ്പിയും മുളഞ്ചൂലുകൊണ്ടു കുത്തിയുമാണ്‌ സീബ്രയുടെ കടിവിടുവിച്ചത്‌...!. അയാളുടെ വിരലുകള്‍ അറ്റുതൂങ്ങിയിരുന്നു..
`സീബ്രയുടെ ഒരു പല്ല്‌ ഇത്രവരും-തന്റെ രണ്ടുതള്ളവിരലുകള്‍ കൂട്ടിച്ചേര്‍ത്ത്‌ നാരായണന്‍ അളവ്‌ കാണിച്ചു..
അന്ന്‌ തമിഴ്‌ സഞ്ചാരികള്‍ക്ക്‌ തിരിച്ചുപോകാന്‍ വേറൊരു ഡ്രൈവറെ ഏര്‍പ്പാടിക്കൊടുക്കേണ്ടിവന്നു എന്നത്‌ ഈ കഥയുടെ ക്ലൈമാക്‌സ്‌..!.

`മൃഗങ്ങളെല്ലാം ഒരുപോലെ ഇണങ്ങില്ല. പക്ഷെ, ഇണങ്ങിയാല്‍ ഇരട്ടിസ്‌നേഹം അവ തിരിച്ചുതരും. വെറുതെ തീറ്റകൊടുത്തു പോരരുത്‌. അവ കഴിച്ചു തീരുംവരെ അടുത്തുനില്‍ക്കണം. അതുകഴിഞ്ഞ്‌ അവ വിളിച്ചാലും ചെല്ലണം..' ഒരു സൂകീപ്പറുടെ വിജയമന്ത്രങ്ങള്‍..!!.
`ഒരിക്കല്‍ ഒരു സിനിമാ നടിവന്നു ഇവിടെ...എന്താ പേര്‌...
`സീമ..' പൂരിപ്പിച്ചത്‌ ഭാര്യ രമണി..!.
`ആ...അവര്‍ ഷൂട്ടിംഗിനുവന്നതാണ്‌. സിംഹത്തിനെ തൊടണമെന്ന്‌ മോഹം..'നാരായണന്‍കുട്ടി പൊട്ടിച്ചിരിച്ചു..
സൂപ്രണ്ട്‌ എന്നെ ഏല്‍പ്പിച്ചു ആ പണി. ഞാന്‍ അവരെ കൊണ്ടുപോയി തൊടുവിച്ചുകൊണ്ടുപോന്നു..അതിന്റെ പള്ളയില്‍ ഭയഭക്തിയോടെ കുറെ തഴുകുന്നതു കണ്ടു...!. വീണ്ടും ചിരി..

പാമ്പുകളുടെ തോഴനായിരുന്ന നാരായണന്റെ വല്ല്യച്ഛന്‍ വേലു എഴുത്തച്ഛനെ തിരുവനന്തപുരം മൃഗശാല അടിയന്തിരസഹായത്തിനു വിളച്ച ഒരു കഥ മൃഗസൂക്ഷിപ്പുകാരന്റെ അറിവിനും അനുഭവത്തിനും സാക്ഷ്യമാണ്‌. അന്ന്‌ അവിടത്തെ മൃഗശാലയിലുണ്ടായിരുന്ന രാജവെമ്പാല `നിരാഹാരം' തുടങ്ങി...കാര്യമറിയാതെ അധികൃതര്‍ പരിഭ്രാന്തിയിലായി...നാലുമാസത്തോളം നിരാഹാരം..!. അവശനായി തുടങ്ങിയ നാഗരാജനെ രക്ഷിക്കാന്‍, തൃശൂര്‍ മൃഗശാലയില്‍ നിന്നും വേലു എഴുത്തച്ഛന്‍..
അദ്ദേഹം പാമ്പിനെ കൈകൊണ്ടെടുത്ത്‌ പുല്‍ത്തകടിയില്‍ വിട്ടു..അല്‍പ്പം ഭക്ഷണവും വെള്ളവും കൊടുത്തു..ഈ തക്കത്തില്‍ അതിന്റെ കണ്ണ്‌ മൂടി വളര്‍ന്ന ചെറിയ പാട നീക്കുകയും ചെയ്‌തു!. ഉന്മേഷവാനായ പാമ്പിനെ കൂട്ടിലാക്കി ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചും പോന്നു..!. അനുഭവമാണ്‌ എല്ലാത്തിലും വലുതെന്ന സാക്ഷ്യം പോലെ..

അനുഭവങ്ങള്‍..അറിവുകള്‍..നാരയണന്റെ ജീവിതത്തില്‍ മൃഗങ്ങളും പക്ഷികളും നിറയുന്നു...കുടുംബത്തേക്കാള്‍ സ്‌നേഹിച്ച തന്റെ അരുമകളെ പിരിയാന്‍ ഒരിക്കലും മനസ്സനുവദിക്കാതെ..
അരികിലൂടെ പോകുമ്പോള്‍ കൈകാട്ടി വിളിച്ച്‌, തലയില്‍ തഴുകിത്തരുന്ന സിംഹവാലന്‍ കുരങ്ങ്‌!. കൂട്ടിനടുത്തു ചെന്നാല്‍ `ഹലോ'എന്നു വിളിക്കുന്ന അമേരിക്കന്‍ തത്ത...നാരായണന്‌ ജീവിതം തന്നെയായിരുന്നു ഇവയെല്ലാം.
ഒന്നുകൂടി: ഈ ജീവിതകാലത്ത്‌ രണ്ടേ രണ്ടുതവണമാത്രമേ തിരുവോണ നാളില്‍ നാരാണന്റെ അറ്റന്റന്‍സ്‌ റജിസ്‌റ്ററില്‍ ലീവ്‌ മാര്‍ക്ക്‌ ചെയ്‌തിട്ടുള്ളൂ എന്നറിയുക..
`നമ്മള്‍ ഇലയിട്ട്‌ സമൃദ്ധമായി ഊണുകഴിക്കുമ്പോള്‍, ഇവര്‍ എന്തുകഴിക്കുകയാണെന്ന്‌ ഓര്‍ത്തുപോകും...'
പിരിഞ്ഞിട്ടും പറിഞ്ഞുപോകാതെ നാരായണന്റെ മനസ്സും ശരീരവും ഇപ്പോഴും മൃഗക്കൂടുകളില്‍ പറ്റിപ്പിടിച്ച്‌. ഇപ്പോഴും പുതിയ മൃഗങ്ങള്‍ മൃഗശാലയിലെത്തുമ്പോള്‍ നാരായണന്‍ ഓടിയെത്തും. എന്താവശ്യം നേരിട്ടാലും സൂപ്രണ്ടിന്റേയോ ക്യുറേറ്ററുടേയോ കൈയുകള്‍ നാരായണന്റെ ഫോണ്‍നമ്പര്‍ തിരിക്കും...
നാരായണന്‍ റെഡി..!!.

-ബാലുമേനോന്‍ എം