Friday, October 28, 2016

പ്രകൃതിയെ സ്‌നേഹിച്ച്; പ്രകൃതിയെ താലോലിച്ച്..

ചെടികള്‍ പ്രതികരിക്കും- സ്‌നേഹത്തോട്..നമ്മുടെ സ്പര്‍ശത്തോട്..  ഹൃദയഭാഷയോട്..!. ചെടികള്‍ മാത്രമല്ല, വിത്തുകളും..!. മണ്ടത്തരം പറയുകയാണെന്ന് തോന്നും. ചിലപ്പോള്‍ ഭ്രാന്താണെന്നും പറയും.. പക്ഷെ, എന്റെ അനുഭവമാണ്...
മൂത്തേടത്ത് സിദ്ധാര്‍ത്ഥന്‍ എന്ന പ്രകൃതിസ്‌നേഹി, കര്‍ഷകന്‍ പറഞ്ഞു നിര്‍ത്തി, ഞങ്ങളെ നോക്കി..
സത്യസന്ധത പൊടിഞ്ഞ വാക്കുകള്‍..പ്രകൃതിയെ അടുത്തറിഞ്ഞ ഒരാളുടെ സാക്ഷ്യപ്പെടുത്തല്‍..

മൂത്തേടത്ത് സിദ്ധാര്‍ത്ഥന്‍ എന്നു പറയുമ്പോള്‍ പെട്ടെന്നു മനസ്സിലാവില്ല. മലയാളികളുടെ വെള്ളവസ്ത്രങ്ങള്‍ക്ക്  തൂവെണ്‍മ നല്‍കിയ 'ഉജാല' നിര്‍മ്മാണ കമ്പനി ജ്യോതി ലാബോറട്ടറിയുടെ ഡയറക്ടര്‍. സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ രാമചന്ദ്രന്റെ ഇളയ സഹോദരന്‍, കുടുംബപാരമ്പര്യമുള്ള കാര്‍ഷിക മേഖലയില്‍ ഇന്ന് കടന്നുവരുന്നത്, തികഞ്ഞ ഇഷ്ടം കൊണ്ടുമാത്രം..

വ്യവസായ മേഖലയിലെ തിരക്കുകള്‍ക്കിടയിലും ചെടികളെ തൊട്ടുതലോടാന്‍, അവയോടല്‍പ്പം കിന്നാരം പറയാന്‍..അവയുടെ സംസാരം കേട്ടിരിക്കാന്‍..
'എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ ഞാന്‍ ഇവയുടെ അടുത്തിരിക്കും..സംസാരിക്കും..ടെന്‍ഷന്‍ അലിഞ്ഞില്ലാതാകുന്നത് അറിയാം, അപ്പോള്‍..' അദ്ദേഹം അനുഭവം പങ്കുവയ്ക്കുന്നു.
കുട്ടികളാവുമ്പോളേ മണ്ണും മരങ്ങളും കൃഷിയിടങ്ങളും അച്ഛന്‍ കാണിച്ചു പഠിപ്പിച്ചു. വീട്ടുവളപ്പില്‍ കൃഷിചെയ്യാന്‍ പ്രോത്സാഹിപ്പു..
ആ ശീലം ഒരിക്കലും വിട്ടുപോയില്ല. വീട്ടില്‍ 22 ഇനം ചെമ്പരത്തികള്‍ വച്ചുപിടിപ്പിച്ചു.. അതൊരാവേശമായിരുന്നു. പത്രത്തില്‍ 57 തരം ചെമ്പരത്തികള്‍ വളര്‍ത്തിയ ഒരു ഡോക്ടറുടെ ഫീച്ചര്‍ വായിച്ചപ്പോള്‍ തോന്നിയ ആവേശം..!.
കുടുംബത്തില്‍ ഏട്ടന്‍ രാമചന്ദ്രനും മറ്റുസഹോദരങ്ങള്‍ക്കും കൃഷി ആവേശമാണ്.. അവരും ഈ പ്രോത്സാഹനത്തിനു പിന്നിലുണ്ട്..

പേരിനുവേണ്ടിയല്ല ഇദ്ദേഹത്തിന്റെ കൃഷി. ഹൃദയത്തില്‍ നിന്നൊഴുകുന്ന കവിതപോലെ ഹൃദ്യമാണ് രീതി. ഓരോ വിത്തും കുഴിച്ചിടുമ്പോള്‍, അവയോടു സ്‌നേഹം നിറഞ്ഞ വാക്കുകളില്‍ പറയും:  വേഗം മുളച്ചുവരൂ..!!.
അവ അതുകേള്‍ക്കാറുണ്ട്..അത് അനുസരിക്കാറുണ്ട്..
'അത്ഭുതപ്പെടേണ്ട.. നേരനുഭവമാണ് പറയുന്നത്..' അവിശ്വസനീയത നിറഞ്ഞ ഞങ്ങളെ നോക്കി, അദ്ദേഹം പറയുന്നു..

ഒരിക്കല്‍ വീട്ടില്‍ പടവലം നട്ടു. രണ്ടു തമിഴ്പണിക്കാരുമുണ്ട്. തടം കോരി, വിത്തിടാന്‍ നേരം അവരോട് ഒരു ഭാഗത്തു നടാനും ഞാന്‍ മറ്റൊരു ഭാഗത്തു നടാമെന്നും നിര്‍ദ്ദേശിച്ചു. അങ്ങിനെ ഞങ്ങള്‍ രണ്ടിടങ്ങളിലായി വിത്തിട്ടു. മുളച്ചുവന്നപ്പോള്‍, പണിക്കാര്‍ നട്ടതിലും വേഗത്തിലും ആരോഗ്യത്തിലുമായിരുന്നു ഞാന്‍ നട്ടവയുടെ വളര്‍ച്ച!. അമ്പരന്ന പണിക്കാര്‍ ഞാന്‍ മറ്റേതോ വളപ്രയോഗം നടത്തിയെന്ന് വഴക്കിട്ടു.. സത്യത്തില്‍ സ്‌നേഹപൂര്‍ണമായ എന്റെ നിര്‍ദ്ദേശത്തിനു വിത്തുകള്‍ പ്രതികരിക്കുകയായിരുന്നു..- അദ്ദേഹം പറഞ്ഞു നിര്‍ത്തി.
ഭരണി നക്ഷത്രക്കാര്‍ക്ക് കൃഷി വിജയക്കുമെന്ന് പറയാറുണ്ട്. എന്റെ നാള്‍ ഭരണിയാണ്. ജ്യോതിഷത്തിലൊന്നു വിശ്വാസമുണ്ടായിട്ടില്ല, പക്ഷെ ഞാന്‍ നട്ട ഒരു തൈയുപോലും നശിച്ചിട്ടില്ല!.
ജ്യോതിഷപ്രമാണങ്ങളേക്കാള്‍, സ്‌നേഹപരിചരണമാണ് ഈ വിജയത്തിനു പിന്നിലെന്ന് സിദ്ധാര്‍ത്ഥന്‍.



പോണ്ടിച്ചേരിയിലെ, 25 ഏക്കര്‍ വരുന്ന ഉജാല ഫാക്ടറിവളപ്പില്‍ ആയിരം തേക്കും 1100ഓളം തെങ്ങും മറ്റു ഫലവൃക്ഷങ്ങളും നട്ടുനനച്ചു പരിചരിച്ചു വളര്‍ത്തിയ ചരിത്രമാണ് ഇദ്ദേഹത്തിന്റെത്. എന്നാല്‍ രണ്ടുതവണയുണ്ടായ ചുഴലിക്കാറ്റില്‍ ഇതെല്ലാം നാമാവശേഷമായത് നെഞ്ചുപിളര്‍ന്ന സംഭവമായിരുന്നു..
മാസത്തോളമെടുത്തു മറിഞ്ഞുവീണ മരങ്ങള്‍ നീക്കാന്‍..
'അത്രയും വേദനാജനകമാകയാല്‍, ഞാന്‍ ആ കാലത്ത് ആഭാഗത്തേക്കു പോയതേയില്ല...'
സപ്പോട്ടയും, മാവുകളും, പ്ലാവുകളുമുണ്ടായിരുന്നു.. തൊണ്ണൂറുശതമാനവും കാറ്റില്‍ നശിച്ചു.

തൃശൂരിലെ കണ്ടണശേരിയില്‍, കുടുംബവീടിനടുത്ത് രണ്ടരേക്കര്‍ ഭൂമിയാണ് ഇന്ന് ഭൂമിയിലെ സ്വര്‍ഗമായി മാറിക്കൊണ്ടിരിക്കുന്നത്. കുന്നിന്‍ചെരുവില്‍ തനിഗ്രാമീണാന്തരീക്ഷത്തില്‍, മൂത്തേടത്ത് അഗ്രോഫാം..

പതിനൊന്ന് പശുക്കളും ആറുകിടാരികളും ജീവന്റെ തുടിപ്പുനല്‍കുന്ന ഗ്രാമപ്രദേശം..ചെരുവിനു താഴേ, നോക്കെത്താത്തിടത്തോളം പച്ചപുതച്ച പാടങ്ങള്‍..അതിനു കരയിട്ട് തെങ്ങിന്‍ നിരകള്‍..
നഷ്ടകേരളത്തിന്റെ കാഴ്ച..

ഇവിടം ശാന്തമാണ്. പരിപൂര്‍ണമായും മണ്ണും മനുഷ്യനും മാത്രം. അതിര്‍വരമ്പുകളില്ലാത്ത സ്‌നേഹമന്ത്രവുമായി നാട്ടുകാരുടെ സിദ്ധാര്‍ത്ഥേട്ടന്‍..
ഇവിടെ ഫാം തുടങ്ങാന്‍ കടമ്പകള്‍ നിരവധി കടന്നു. പശുവളര്‍ത്തലിന് ഗ്രാമപഞ്ചായത്തിന്റേയും പരിസ്ഥതി വകുപ്പിന്റേയും ഒക്കെ അനുമതി..
പക്ഷെ, ഇവിടെ വരുന്നവര്‍ക്കറിയാം, തികച്ചും പ്രകൃതിക്കിണങ്ങി, പ്രകൃതിയായി മാറിയ ഒരു പുതിയ ജീവിതഗാഥ..
എല്ലാം സ്വച്ഛസുന്ദരം. പരിഷ്‌കാരത്തിന്റെ കടന്നുകയറ്റം കലുഷിതമാക്കാത്ത തെളിഞ്ഞ അന്തരീക്ഷം. പശുക്കള്‍ക്ക് ഇവിടെതന്നെ വളര്‍ത്തിയെടുത്ത പുല്ലും തീറ്റയും. അവയുടെ വളവും മൂത്രവുമെല്ലാം കമ്പോസ്റ്റാക്കി വീണ്ടും ഭൂമിയിലേക്ക്...വൈദ്യുതിക്ക് സോളാര്‍പാനലുകള്‍...
കാലിത്തീറ്റകൊടുത്താല്‍, ദിവസം പത്തുലിറ്റര്‍ കറക്കാം. പക്ഷെ, വേണ്ട എന്നാണ് തീരുമാനം.. എല്ലാം പ്രകൃത്യാനുസാരിയായി.
വൃത്തിയുള്ള തൊഴുത്തില്‍ പ്രാണിശല്ല്യം ഉണ്ടാവാതിരിക്കാനുള്ള സംവിധാനം. പശുക്കള്‍ക്ക് കേള്‍ക്കാന്‍ ശ്രുതിമധുരമായ സംഗീതം..

പാടക്കരയില്‍ ചെറിയൊരു ഫാം ഹൗസ് ഉയരുന്നു. അവിടെ ഇടക്കുവന്നു താമസിക്കാന്‍.. ചിലപ്പോള്‍ സുഹൃത്തുക്കള്‍ക്ക് ആതിഥ്യമരുളാന്‍..
'അവരുടെ മനസ്സിലുണരുന്ന സന്തോഷമാണ്..എന്റെ പ്രതിഫലം.'
മഴയെ സ്‌നേഹിച്ച്.. മഴയും നോക്കിയിരിക്കാനൊരിടം..അതാണ് ഉദ്ദേശിക്കുന്നത്. മഴയുടെ സംഗീതം എനിക്കിഷ്ടമാണ്, വളരേ..
ഞാന്‍ കൃഷിയിറക്കിത്തുടങ്ങിയപ്പോള്‍, തരിശിട്ടിരുന്ന മറ്റു കര്‍ഷകരും തിരിച്ചുവന്നു.. - ഏക്കറുകളോളം പരന്നു കിടക്കുന്ന നെല്‍പാടം ചൂണ്ടിക്കാട്ടി അദ്ദേഹം.
മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം എന്നു തന്നെയാണ് ഞാനാഗ്രഹിക്കുന്നത്. നഷ്ടപ്പെട്ടുപോയ നാടന്‍ തനിമകളും പ്രകൃതിബന്ധവും തിരിച്ചുപിടിക്കണം.. പുതിയ തലമുറക്ക് അതെല്ലാം കൈമോശം വരരുത്..അങ്ങിനെ വന്നാല്‍ ജീവിതം തന്നെയാവും കൈവിട്ടുപോകുന്നത്.
ഭാര്യ ബീനക്കും മകന്‍ ശ്രീഹരിക്കും കൃഷിയിലും നാല്‍ക്കാലിവളര്‍ത്തലിലും താത്പര്യം. അത് ഒരു പിന്‍ബലമാണ്..
ഈ ഉദ്യമം ഒട്ടുവളരെ ചെറുപ്പാക്കാര്‍ക്കും പ്രചോദനമാകുന്നു. അതാണ് ശരിക്കും 'ലാഭം.'
പ്രകൃതിയെ സ്‌നേഹിച്ച്, അതിനെ തൊട്ടുതലോടി അവര്‍ പകരുന്ന സ്‌നേഹം ആസ്വദിച്ച് ഇവിടെ ഇങ്ങിനെ ഒരാള്‍..

-ബാലുമേനോന്‍ എം.
ചിത്രം: ബൈജു  വാസു 















Friday, September 2, 2016

കഥകള്‍ക്കുള്ളിലെ കഥകള്‍ ; വേണാട്ടുമനയിലൂടെ...



രാജാവിനെ എതിര്‍ക്കുക..!
അവിടെ നിന്നു തുടങ്ങുന്ന ഒരു കഥയില്‍, ഒന്നുമൊന്നും 'ബാക്കികാണാതെ അവസാനിപ്പിച്ചു' എന്നായിരിക്കും ക്ലൈമാക്‌സ്..
പക്ഷെ, വേണാട്ടുമനയുടെ കഥയില്‍ രാജകോപം ബാധിക്കാതെ രാജഡര്‍ബാറില്‍ ഒരിടം കിട്ടി എന്നതാണ് പരിസമാപ്തി. പക്ഷെ, രാജകോപത്തിനിരയായതിന്റെ പതിത്വം ഇന്നും ബാക്കിനില്‍ക്കുന്ന മനമുറ്റത്ത് പടര്‍ന്നു നിഴല്‍ വീഴ്ത്തിയ വൃക്ഷമുത്തച്ഛന്‍മാര്‍ക്കു ചുവട്ടിലൂടെ, ചരിത്രം നടന്നുപോയ പാതകള്‍ കാണാം ഇപ്പോഴും..
പടിപ്പുര കടന്ന്, ഉണങ്ങിയ തേക്കിലകള്‍ ചിതറിവീണ വഴി, മനയിലേയ്ക്ക്.. നാട്ടിടവഴി പോലെ നീണ്ട്..
ഇരുന്നൂറ് വര്‍ഷത്തെ ചരിത്രം ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടുകിട്ടിയിട്ടുണ്ട്..അതിനു മുമ്പുള്ള കഥകള്‍, കേട്ടുകേള്‍വി മാത്രം..
കാരണവര്‍ വാസുദേവന്‍ നമ്പൂതിരി, ചൂടു ഒട്ടും കടക്കാത്ത നാലുകെട്ടിലിരുന്നു കഥ പറഞ്ഞു-
വേണാട്ടു സ്വരൂപവുമായി ഒരു ബന്ധവുമില്ലാത്ത വേണാട്ടുമനയുടെ കഥ..
'വൈദികമോ താന്ത്രികമോ മാന്ത്രികമോ ആയ പാരമ്പര്യങ്ങളൊന്നുമില്ല, ഞങ്ങള്‍ക്ക്...'
ക്ഷേത്രത്തിലെ പൂജാദികള്‍ കഴിച്ചു വന്നിരുന്ന ഒരു പാരമ്പര്യ നമ്പൂതിരികുടുംബം. പക്ഷെ, ഒന്നുള്ളത്, മറ്റുപല ഇല്ലങ്ങളിലും കാണാത്തവിധം, സാമൂഹ്യജീവിതത്തില്‍ മറ്റുള്ളവരുമായി കൂടിക്കലരാന്‍ മടികാണിക്കാതിരുന്നവര്‍ എന്നുള്ളതാണ്. അത് ഈ തലമുറവരേയും തുടര്‍ന്നുപോന്നിട്ടുണ്ട്.
പൂജാരികളായിരുന്നു. തലമുറകളായി പാറമേക്കാവിലമ്മയുടെ ഉപാസകരും മേല്‍ശാന്തിമാരും...
'കൃത്യമായി പറഞ്ഞാല്‍ 1965 വരെ...'
ഭൂനിയമം വന്നതോടെ വിദ്യാഭ്യാസത്തിന്റേയും തൊഴിലിന്റേയും ആവശ്യകത ബോധ്യപ്പെട്ടു..അതോടെ ശാന്തിസ്ഥാനം നിലച്ചു.
'ഇന്നും ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്‌നങ്ങളില്‍ ഞങ്ങളുടെ ഈ ബന്ധം തെളിഞ്ഞുവരും...ബ്രാഹ്മണശാപമുണ്ടെന്നു കാണും..ഞങ്ങളെ കൊണ്ടുപോയി ഊട്ടും ദക്ഷിണയും പരിഹാരമായി ചെയ്യാറുണ്ട്...'
ക്ഷേത്രത്തിലെ ബ്രഹ്മരക്ഷസ്സ് പ്രതിഷ്ഠ, ഞങ്ങളുടെ ഏതോ തലമുറയിലെ കാരണവരുമായി ബന്ധപ്പെട്ടതാണ്..
തൃശൂരിന്റെ ഭരദേവതയാണ് പാറമേക്കാവിലമ്മ. സാംസ്‌കാരിക നഗരത്തിന്റെ അഭിമാനമായ തൃശൂര്‍പൂരത്തിലെ മുഖ്യപങ്കാളി..

തട്ടകത്തമ്മയുടെ വരവ്

തൃശൂര്‍പൂരത്തിന്റെ മുഖ്യപങ്കാളിയായ പാറമേക്കാവ് ക്ഷേത്രനടയില്‍ നില്‍ക്കുമ്പോള്‍, തട്ടകം കാക്കുന്ന ഭഗവതിയുടെ വരവിനെക്കുറിച്ചുള്ള ആ കഥ പറയാതെ വയ്യ..
ആ കഥ മറ്റൊരു പ്രമുഖ തറവാടുമായി ബന്ധപ്പെട്ടുണ്ടായത്. ആ കഥയിങ്ങിനെ:
പ്രശസ്തമായ  കുടുംബമായ അപ്പാട്ട് കളരി. നഗരത്തിന് തെക്കുഭാഗത്തുള്ള കൂര്‍ക്കഞ്ചേരിയിലുള്ള ഈ തറവാട്ടിലെ ഒരു കാരണവര്‍ തിരുമാന്ധാംകുന്ന് ഭഗവതിയുടെ കറകളഞ്ഞ ഭക്തന്‍. ദേവീഭജനത്തിന് മുടങ്ങാതെ തിരുമാന്ധാം കുന്നിലെത്തിയിരുന്ന അദ്ദേഹത്തിന്, പ്രായാധിക്യമായി. അവിടെ പോയി ഭജിക്കുക അസാധ്യമായ ഘട്ടത്തില്‍ അദ്ദേഹം ഭഗവതിയോട് അഭ്യര്‍ത്ഥിച്ചുവത്രേ..
തന്നോടൊപ്പം പോരണമെന്ന്..!


ദര്‍ശനം കഴിഞ്ഞ് തൃശൂരില്‍ മടങ്ങിയെത്തിയ കാരണവര്‍ പരവേശം കാരണം, അന്ന് വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിമരച്ചുവട്ടില്‍ കിടന്നുറങ്ങിപ്പോയി. പിറ്റേന്നുണര്‍ന്ന അദ്ദേഹം, ഓലക്കുടയെടുക്കാന്‍ ശ്രമിക്കേ അത് ഇലഞ്ഞിത്തറയില്‍ ഉറച്ചുപോയതായി കണ്ട് അമ്പരന്നു...
പിന്നെ പ്രശ്‌നം വച്ചപ്പോഴാണ്, കുടയില്‍ ഭഗവതിയുടെ സാന്നിധ്യമുണ്ടെന്ന് അറിയുന്നത്..!!.
അവിടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇലഞ്ഞിച്ചുവട്ടില്‍ പാറമേക്കാവിലമ്മയെ കുടിയിരുത്തിയതായാണ് കഥ. പില്‍ക്കാലത്ത്, അത് ശക്തിപ്പെട്ട 'ചൊവ്വ' യാണെന്നു ബോധ്യമാകുകയാല്‍, വടക്കുന്നാഥ ക്ഷേത്രത്തിനു പുറത്ത് കിഴക്കുമാറി ഒരു പാറപ്പുറത്ത് പുനഃപ്രതിഷ്ഠ നടത്തി.  ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നത് അങ്ങിനെ..!.
പൂരത്തിന് വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറുന്നത് ഇന്നും ഈ ഇലഞ്ഞിച്ചുവട്ടിലാണ്. ദേവിയുടെ പൂര്‍വ്വസ്ഥാനം എന്ന സങ്കല്‍പ്പത്തില്‍..
പഴയ കൂറ്റന്‍ ഇലഞ്ഞി ഒരു വര്‍ഷത്തെ കാറ്റിലും മഴയിലും മറിഞ്ഞുവീണു. ഇപ്പോഴത്തെ ഇലഞ്ഞി പിന്നീടു വച്ചുപിടിപ്പിച്ചതാണ്...
പാറമേക്കാവു ഭഗവതിയുടെ ദാസരായി തുടര്‍ന്ന വേണാട്ടുമനക്കാരെ ഇപ്പോഴും പൂരം നാളുകളില്‍ ഭഗവതി എഴുന്നള്ളിയെത്തി അനുഗ്രഹിക്കുന്നു. പറയെടുപ്പിനായി എത്തുന്ന എഴുന്നള്ളിപ്പ്..ഇപ്പോഴും മനയില്‍ ഭഗവതിയ്ക്കു ഇറക്കിപ്പൂജ പതിവുണ്ട്..
മേല്‍ശാന്തിയായിരുന്ന ഞങ്ങളുടെ മുത്തപ്ഫന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് ക്ഷേത്രത്തില്‍ ആദ്യമായി ഒരു ആനയെ നടക്കിരുത്തുന്നതിന് നേതൃത്വം നല്‍കിയത്. അന്ന് തട്ടകക്കാരുടെ സഹകരണത്തോടെ അദ്ദേഹം നടയ്ക്കിരുത്തിയ ആന -പാറമേക്കാവ് രാജേന്ദ്രന്‍- ആനക്കമ്പക്കാരുടെ കണ്ണിലുണ്ണി.
'അന്ന് ക്ഷേത്രം ഇത്രയൊന്നുമില്ലായിരുന്നല്ലോ..ഇപ്പോള്‍ ഇവിടുത്തെ ആനത്തറവാട് സമ്പന്നം'- വാസുദേവന്‍ നമ്പൂതിരി ചിരിച്ചു.
ഓര്‍മ്മകളില്‍ മുങ്ങിക്കുളിച്ചു കയറുമ്പോള്‍, നാനൂറ് പറയ്ക്കു കൃഷിനിലമുണ്ടായിരുന്ന മനയുടെ കഥ രാജഡര്‍ബാറിലെത്തുന്നു..
'ഞങ്ങള്‍ക്ക് വേദം പഠിയ്ക്കാന്‍ പാടില്ല...'
അതൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു. വാസുദേവന്‍ നമ്പൂതിരി പതുക്കെ ആ കഥയിലേയ്ക്കു കടക്കുന്നു..

ശക്തന്റെ കോപം

തണുപ്പുവീണ നടുമുറ്റത്തിരുന്ന് അവടെയുള്ള മുല്ലത്തറ ചൂണ്ടി- അതു ഭദ്രകാളി സങ്കല്‍പ്പമാണ്. രാവിലെ ചെയ്ത പൂജയുടെ ബാക്കി പത്രമായി ചുവന്ന പൂജാപുഷ്പങ്ങള്‍ ചിതറിക്കിടക്കുന്നു..
'എല്ലാ മനകളിലും മുല്ലത്തറകാണും. രക്ഷകദൈവമായ ഭദ്രകാളീ'
എന്നാലും കാലഘട്ടങ്ങള്‍, അതിന്റെ മാറ്റം അതില്‍നിന്നൊന്നും ആരും രക്ഷകരായിരുന്നില്ലെന്ന് ചരിത്രം..
'ടിപ്പുവിന്റെ ആക്രമണകാലത്ത് ഇവിടെ നിന്നു പലായനം ചെയ്തുവെന്നൊരു ചരിത്രമുണ്ട്..ആ ഭാഗം ഇപ്പോഴും ഇരുള്‍മൂടിക്കിടക്കുന്നു..'


പിന്നീട് തിരിച്ചുവന്ന് തീര്‍പ്പിച്ചതാണ് ഈ നാലുകെട്ട്- 1916ല്‍. പഴയ എടുപ്പ് ഇതിനു പിറകിലായിരുന്നു..അവിടെ ഒരു കുളം ഇപ്പോഴും കാണാം..
വേദം പഠിക്കരുതാത്ത നമ്പൂതിരിമാര്‍ എന്ന പതിത്വമുള്ള കുടുംബം..
നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്. ശക്തന്റെ കരുത്ത് സര്‍വ്വമേഖലകളിലും പ്രതിഫലിച്ചിരുന്ന കാലം..
അന്ന് രാജാവിനേക്കാള്‍ ശക്തരായിരുന്നു നമ്പൂതിരിമാര്‍. തൃശൂര്‍ ഗ്രാമത്തില്‍ വടക്കുന്നാഥ ക്ഷേത്രം കേന്ദ്രീകരിച്ച് നടന്നുവന്നത് സമാന്തരഭരണം..
യോഗാതിരിയായിരുന്നു അധികാരി. എന്തിനും ഏതിനും. രാജാവിനു പോലും ചോദ്യം ചെയ്യാന്‍ അധികാരമില്ല. രാജശാസനകള്‍ അവരെ തീണ്ടിയില്ല.
'ഭരണമേറ്റ ശക്തന് ഈ രീതികളോട് ഒട്ടും യോജിപ്പുതോന്നിയില്ല എന്നു പറയേണ്ടതില്ലല്ലോ..?'
ഒന്നു നിര്‍ത്തി, അദ്ദേഹം തുടര്‍ന്നു: യോഗാതിരിപ്പാടിന്റെ തിരഞ്ഞെടുപ്പും വാഴിക്കലും രാജാവിനെ എഴുതി അറിയിക്കാന്‍ അവകാശമുള്ള മനകളിലൊന്നായിരുന്നു വേണാട്ടുമന.
വേണാട്ട്, വേട്ടനാട്ട്, മുണ്ടശ്ശേരി, കാവുങ്ങല്‍ മനക്കാരാണ് അവരോധം നിശ്ചയിച്ചുകൊണ്ടുള്ള കുറിപ്പ് തയ്യാറാക്കിയിരുന്നത്.
കുറിപ്പടി അനുസരിച്ച് യോഗാതിരിയെ അവരോധിക്കാനുള്ള ഒരുക്കങ്ങളെല്ലാം രാജാവു നടപ്പിലാക്കണം!.
ബ്രാഹ്മണ്യത്തിന്റെ ധാര്‍ഷ്ട്യം വകവച്ചുനല്‍കാന്‍ തരിമ്പുംകൂട്ടാക്കാത്ത തമ്പുരാന്റെ നടപടികള്‍, കുറച്ചൊന്നുമല്ല നമ്പൂതിരിമേധാവികളെ ചൊടിപ്പിച്ചത്.
പുഷ്പാഞ്ജലിക്കാര്‍ എന്ന അവസ്ഥവിട്ട് ക്ഷേത്രാധിപന്‍മാരായിത്തന്നെമാറിയിരുന്ന യോഗാതിരിപ്പാടുമാരുടെ ഭരണാവസാനത്തെക്കുറിച്ച് പുത്തേഴത്ത് രാമമേനോന്‍ എഴുതിയ ശക്തന്‍തമ്പുരാന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍ സവിസ്തരം വിവരിക്കുന്നുണ്ട്- സംഘര്‍ഷഭരിതമായ ആ കാലം..
മരണക്കിടക്കയില്‍ കിടക്കുമ്പോഴും, തമ്പുരാന്‍ കല്‍പ്പിച്ചത് ഇനിയൊരു യോഗാതിരി അവരോധം പാടില്ലെന്ന്..!.
'കൊല്ലവര്‍ഷം 945 വരെ യോഗാതിരിയുടെ അവരോധം നടന്നതായി ചരിത്രരേഖയുണ്ട്..വടക്കുന്നാഥനിലെ ഗ്രന്ഥവരിയില്‍ ഇതു കാണാം...'
ടിപ്പുവിന്റെ ആക്രമണശേഷം, കൊച്ചിരാജാവ് ക്ഷേത്രഭരണത്തില്‍ പിടിമുറുക്കുകയായിരുന്നു.
തനിക്കെതിരേ നിലകൊണ്ട യോഗാതിരിയേയും ബ്രാഹ്മണകുടുംബങ്ങളേയും തമ്പുരാന്‍ ശിക്ഷിച്ചകഥ ഇങ്ങിനെ വായിക്കാം.. സാമൂതിരി അവരോധിച്ച യോഗാതിരി പാതാക്കര നമ്പൂതിരിയെ നാടുകടത്തുന്ന രംഗം:
'കീഴ്മര്യാദയില്ലാതെ നെടിയിരിപ്പു സ്വരൂപത്തിരുന്നു അവരോധം കഴിപ്പിച്ചിരിക്കുന്നതുകൊണ്ടു, പാതാക്കര നമ്പൂരിപ്പാട്ടിലെ രാജ്യത്തിങ്കന്നു കളയത്തക്കവണ്ണം നിശ്ചയിച്ച പ്രകാരം, രണ്ടു മഠത്തില്‍ തിരുമുമ്പന്‍മാരോടും യോഗത്തോടും വലിയ തമ്പുരാന്‍ തിരുമനസ്സുകൊണ്ടു കല്‍പ്പിച്ചാറെ, അന്നുതന്നെ അതിനെപ്പറ്റി പറഞ്ഞിരിക്കകൊണ്ടു, കളയുന്നതിനു വൈഷമ്യമില്ലെന്ന് അവര്‍ പറകകൊണ്ടു പാതാക്കരന്ന അവരോധിച്ചിരിക്കുന്ന യോഗാതിരിപ്പാടിനെ 938-ാമത് മകരമാസം 9-ാം നു അസ്തമിച്ചു. മഠത്തിലെ വടക്കേപടി കടത്തി രാജ്യത്തുനിന്നു കളയുകയും ചെയ്തു...'
ഇതാണ് ചരിത്രം!.
നമ്പൂതിരിമാര്‍, രാജ്യത്തിന്റെ കുറേഭാഗം ആക്രമിച്ചു കീഴടക്കുകയും തൃശൂര്‍ കേന്ദ്രീകരിച്ച് കൊച്ചിക്കെതിരേ നീക്കം നടത്തുകയും ചെയ്ത കോഴിക്കോട് സാമൂതിരിയുമായി സഖ്യത്തിലാവുകയായിരുന്നു  ചെയ്തത്..!.
സാമൂതിരിയുടെ ആക്രമണമുണ്ടായ കാലത്ത് കൂറുമാറിയ നമ്പൂതിരിമാര്‍ക്ക് കടുത്ത ശിക്ഷാവിധിയായിരുന്നു ശക്തന്‍ തമ്പുരാന്റേത്.
ബ്രഹ്മഹത്യാ പാപം വിസ്മരിച്ച് നിരവധി പേരുടെ തലവെട്ടുകതന്നെ ചെയ്തു..! സ്വത്തുക്കള്‍ സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടി. അതോടെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് നടത്തിവന്ന ബ്രാഹ്മണരുടെ സമാന്തരഭരണം അവസാനിച്ചു.
'അന്നു സാമൂതിരിപ്പാടിനെ അനുകൂലിച്ച 22 മനക്കാരോട് ഇനി വേദപഠനം പാടില്ലെന്ന് തമ്പുരാന്‍ കല്‍പ്പിക്കുകയുണ്ടായി...പ്രതികാരനടപടി!.'
അതോടെ വേദംപഠിക്കല്‍ അന്യമായ നമ്പൂതിരി ഇല്ലങ്ങള്‍ എന്ന നിലയില്‍ പതിത്വം വന്നുഭവിച്ചു എന്നു ചരിത്രം..
മറ്റു പല ഇല്ലങ്ങളും കുളംകോരുകയും അസ്തമിക്കുകയും ചെയ്തപ്പോഴും രാജകോപത്തിന്റെ അഗ്നിയില്‍ നിന്നും രക്ഷപ്പെട്ടുപോന്നത് വേണാട്ടുമനയാണ്.
അതിനു കാരണമായത്, ഇല്ലത്തെ കാരണവന്മാരായ രണ്ടുപേര്‍. ജ്യോതിഷത്തിലും വാസ്തുവിദ്യയിലും അഗ്രഗണ്യന്‍മാരായ രണ്ടു പേര്‍ ഇല്ലത്തുണ്ടായിരുന്നതാണ് രക്ഷയായതെന്ന് വാസുദേവന്‍ നമ്പൂതിരി..
'കൊടുങ്ങല്ലൂര്‍ കുഞ്ഞുകുട്ടന്‍ തമ്പുരാനുമായി ഇവര്‍ക്കുണ്ടായിരുന്ന ഉറ്റബന്ധം സര്‍വ്വനാശത്തില്‍ നിന്നു രക്ഷിച്ചു..'
വാസുദേവന്‍ നമ്പൂതിരി പറയുന്ന കഥകള്‍, തൃശൂരിന്റെ രാജ്യചരിത്രം തന്നെയായി മാറുന്ന കാഴ്ച..!.

ടിപ്പുവിന്റെ പട

സര്‍വ്വനാശത്തിന്റെ പടയോട്ടമായിരുന്നല്ലോ അത്.  പാലക്കാടന്‍ ചുരം കടന്നെത്തിയ മൈസൂര്‍പ്പടയുടെ മുന്നേറ്റം, തൃശൂരിലെത്തുമ്പോള്‍ കൊച്ചിരാജ്യം വിറകൊണ്ടിരുന്നു. അന്ന് തൃശൂരില്‍ ടിപ്പു തമ്പടിച്ചത് വടക്കുന്നാഥ ക്ഷേത്രത്തിനകത്താണ്. എമ്പാടും ക്ഷേത്രങ്ങളും അതിന്റെ സമ്പത്തും കൊള്ളയിട്ട മൈസൂര്‍പട, വടക്കുന്നാഥ ക്ഷേത്രത്തിന് യാതൊരു നാശവും വരുത്തിയില്ലെന്നത് ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്ന്!.
'അത് ഒരു രസമുള്ള കഥയാണ്..' വാസുദേവന്‍ നമ്പൂതിരി ചിരിച്ചു..
മൈസൂര്‍പടയുടെ വരവു സമയത്ത്, ശക്തന്‍ ഇളമുറത്തമ്പുരാനായിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തില്‍ പാളയമടിച്ച ടിപ്പു ക്ഷേത്രാധികാരികളെ വിളിച്ചുവരുത്തി..
ക്ഷേത്രം നശിപ്പിക്കരുതെന്ന അഭ്യര്‍ത്ഥന കേട്ട മൈസൂര്‍ കടുവ.. ഇവിടുത്തെ മൂര്‍ത്തിയ്ക്കു ശക്തിയുണ്ടെന്ന് തെളിയിച്ചാല്‍ നശിപ്പിക്കില്ലെന്ന് ഉറപ്പുകൊടുത്തു. അതിനു പരീക്ഷണം വേണമെന്നായി..
ക്ഷേത്രത്തിലെ വൃഷഭ (കാള) പ്രതിഷ്ഠയാണ് പരീക്ഷണത്തിനു തിരഞ്ഞെടുത്തത്. പ്രതിഷ്ഠയ്ക്കുമുന്നില്‍ പുല്ലും കാടിയും വച്ചശേഷം ടിപ്പു ഇങ്ങിനെ പറഞ്ഞുവത്രെ-
'ഇന്നു വൈകീട്ടേയ്ക്ക് ഇതു തിന്നുകയും കുടിക്കുകയും വേണം. എന്നാല്‍ ക്ഷേത്രം നശിപ്പിക്കില്ല..'
അത്ഭുതമെന്നേ പറയേണ്ടൂ. വൈകീട്ട് സൂല്‍ത്താന്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍, കാടിയും പുല്ലും തിന്ന് ചാണകവും ഇട്ടുകിടക്കുന്നതാണ് കണ്ടത്...!. ചിറിനക്കിത്തുടച്ചുകിടക്കുന്ന രൂപത്തില്‍!!.
'ആ രൂപത്തില്‍ തന്നെയാണ് ഇപ്പോഴും വൃഷഭപ്രതിഷ്ഠകാണുക'
സംഭ്രമിച്ചുപോയ മൈസൂര്‍കടുവ ക്ഷേത്രധ്വംസനം വേണ്ടെന്നുവച്ച്, തെക്കോട്ട് പടനയിച്ചു പോയെന്നാണ് കഥ!.


കഥയാവാം. പക്ഷെ, വടക്കുന്നാഥ ക്ഷേത്രത്തിന് ടിപ്പു കേടുപാടുകളൊന്നും വരുത്തിയില്ലെന്നത് ഇപ്പോഴും അത്ഭുതംജനപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്..
വാസുദേവന്‍ നമ്പൂതിരി കഥപറഞ്ഞു നിര്‍ത്തി.
നഗരത്തില്‍ ആറേക്കറോളം പരന്നുകിടക്കുന്ന മനവളപ്പില്‍ വേനലിലും കുളിര്‍ പരത്തി വൃക്ഷങ്ങള്‍ കുടപിടിച്ചു നില്‍ക്കുന്നു. ഓരോ കഥകളും നഗരത്തെ വലംചുറ്റി ഒഴുകുന്ന ചരിത്രസ്മൃതികളായി പരന്നു..
'മനയുടെ പേരുകേട്ടാല്‍ വേണാട്ടു സ്വരൂപവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തോന്നും. അതില്ല. അന്വേഷിച്ചിടത്തോളം ഈ പേരുള്ള മറ്റുമനകളുമുണ്ടെന്ന് മനസ്സിലാക്കാനായിട്ടുണ്ട്.. മറ്റുസമുദായങ്ങളിലും ഈ പേര് കണ്ടിട്ടുണ്ട്..
വെണ്‍നാട്- മുളയുടെ നാട് എന്നര്‍ത്ഥത്തിലായിരിക്കണം ഈ പേരുവന്നതെന്നാണ് അനുമാനം..'
കഥകളുടെ ഉള്ളില്‍ കഥകള്‍ നിറയുന്ന മനമുറ്റം, മൗനത്തിലാണ്. അന്വേഷിച്ചെത്തുവരോടു മാത്രം മനസ്സുതുറന്നുകൊണ്ട്...

-ബാലുമേനോന്‍ എം

-ചിത്രങ്ങള്‍: സുധീപ് ഈയെസ്

























Saturday, June 25, 2016

നല്ല വായു നല്ല വെള്ളം


ലാലൂര്‍ സമരനായകന്‍ ടി.കെ. വാസുവുമായി ഒരു സംഭാഷണം..


മൂന്നാറില്‍ സ്ത്രീകള്‍ നടത്തിയ ചരിത്രസമരം വിജയം കണ്ടത്, ഒരു വഴിത്തിരിവായി വാഴ്ത്തപ്പെടുമ്പോഴും അതിനും മുമ്പെ, ജനകീയ സമരം ലോകശ്രദ്ധയില്‍ കൊണ്ടുവന്ന ലാലൂര്‍ ഇപ്പോള്‍ ശുദ്ധവായുശ്വസിക്കുന്നു...
അടഞ്ഞുകെട്ടിയ അന്തരീക്ഷത്തില്‍ ദുഷിച്ച വായുശ്വസിച്ച് കെട്ടവെള്ളം കുടിച്ച് മൃതപ്രായരായ ഒരു ജനതയുടെ മോചനത്തിന്റെ കഥ..
ടി.കെ.വാസു എന്ന വാസുവേട്ടന്‍..
സമരമുഖങ്ങളിലായിരുന്നു എന്നും ഈ മനുഷ്യന്‍. വെറും സമരമല്ല മനുഷ്യന്റെ ഭൂമിയിലെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളായിരുന്നു അവയേറേയും..
രാഷ്ട്രീയ നിറം കലരാത്ത നിലനില്‍പ്പിനായുള്ള ജനകീയ സമരങ്ങള്‍..

ലാലൂരിലേയ്ക്ക് ഇന്ന് ഒറ്റലോഡ് മാലിന്യം പോലും എത്തുന്നില്ല. മുക്കാല്‍ നൂറ്റാണ്ട് തൃശൂരിന്റെ 'വേസ്റ്റ്ബിന്‍' ആയിരുന്ന ഒരു പ്രദേശം, പതുക്കെ അതില്‍ നിന്നു മുക്തമാകുകയാണ്. ശ്വാസകോശരോഗങ്ങള്‍...ത്വഗ്‌രോഗങ്ങള്‍..വിട്ടുമാറാത്ത മറ്റു നിരവധിനിരവധി വ്യാധികള്‍..
അവര്‍ നല്ല വായു ശ്വസിച്ചു തുടങ്ങിയിരിക്കുന്നു..
ഈ പ്രദേശവാസികളുടെ ധര്‍മ്മസങ്കടങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന ലാലൂര്‍ സമരം അവസാനിച്ചു. അത് പക്ഷെ, ഒരു തുടക്കമായിരുന്നു... രാഷ്ട്രീയ പിന്‍ബലമില്ലാതെ, ഭരണകൂടത്തിന്റെ  ശക്തിക്കെതിരേ ഉറച്ചു നിന്ന മനുഷ്യപ്പോരാട്ടങ്ങളുടെ..

പരേതരായ കുഞ്ഞുണ്ണി മാഷ്, പവനന്‍, മുല്ലനേഴി, ഡോ. വയലാ വാസുദേവന്‍ പിള്ള, ഡോ. കെ.കെ. രാഹുലന്‍, നടന്‍ തിലകന്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സമരപരിപാടികളില്‍ പങ്കാളികളായിട്ടുണ്ട്. 2009ല്‍ 115 ദിവസം നീണ്ട നിരാഹാരസമരത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത് ഗായകന്‍ യേശുദാസായിരുന്നു...!.
പ്രശ്‌നം ലോകശ്രദ്ധയിലേയ്ക്കു കൊണ്ടുവന്ന പോരാട്ടമായി മാറിയത് ടി.കെ.വാസു എന്ന ഒറ്റയാളിലേയ്ക്ക് ചുരുങ്ങുന്നു..
പഴയ നക്‌സലൈറ്റ് എന്ന പട്ടം ചാര്‍ത്തിക്കിട്ടിയതിന്റെ പശ്ചാത്തലത്തില്‍ നിരന്തരമായ രാഷ്ട്രീയ ഭീഷണികള്‍, പ്രത്യേകിച്ച് സിപിഎമ്മിന്റെ ഭാഗത്തുനിന്ന്..
ഒടുവില്‍ സമരരംഗത്ത് സജീവമായിരുന്ന ലാലൂരിലെ വനിതകള്‍ ഉള്‍വലിയുന്നത് നോക്കിനിന്നു..!. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമായിരുന്നു സിപിഎം അഴിച്ചുവിട്ടത്. ബി.പി.എല്‍ ലിസ്റ്റില്‍നിന്ന് വെട്ടിമാറ്റുക (20 ലധികം പേരെയാണ് സമരസമിതിയുമായി സഹകരിച്ചെന്ന പേരില്‍ വെട്ടിമാറ്റിയത്). സഹ.സംഘങ്ങളില്‍നിന്ന് വായ്പയെടുത്തവരെയും ഭീഷണിപ്പെടുത്തി സമരസമിതിയുമായി വിട്ടുനില്‍ക്കാന്‍ സമ്മര്‍ദം ചെലുത്തുകയുണ്ടായെന്ന് വാസു.




അതോടെ ലാലൂര്‍ സമരം രാഷ്ട്രീയത്തിനതീതമായ തലത്തിലെത്തി. മനുഷ്യന്റെ മൗലികാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ജനകീയപോരാട്ടമായി അതുമാറി. ലാലൂരിലേത് ജനകീയ വിജയമായി.
ഇന്നും ഇവിടെ വിജയം നേടി എന്ന് മുഴുവനായ അര്‍ത്ഥത്തില്‍ ഇദ്ദേഹം വിശ്വസിക്കുന്നില്ല. ഒരു നൂറ്റാണ്ടോളമായി നഗരത്തില്‍ നിന്നു തള്ളിയ മാലിന്യം
ഭൂമിക്കടിയില്‍ ഏഴുമീറ്റര്‍ ആഴത്തിലും മുകളില്‍ നാല്‍പ്പത് മീറ്റര്‍ ഉയരത്തിലും പടുകൂറ്റന്‍ മാലിന്യമലയായി ഇപ്പോഴും ഇവിടെയുണ്ട്. അതു ഘട്ടംഘട്ടമായി നീക്കി സംസ്‌കരിക്കാമെന്നുള്ള വാഗ്ദാനം ഇപ്പോഴും നടപ്പാക്കാനായിട്ടില്ല..
'സമരം പരാജയപ്പെടുത്തുവാന്‍ നീക്കം നടത്തിയവര്‍ തന്നെ ഇതിനു പിന്നിലും. എ.വി. ആര്യനും കെ.വേണുവും ടി.കെ.വാസുവും നയിച്ച സമരം വിജയിക്കരുതെന്ന ഒറ്റവാശി, ജനവിരുദ്ധ നിലപാടുകളായി മാറുന്ന കാഴ്ചയാണത്..'
എ.വി ആര്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയയാളാണ്. ഞാന്‍ പാര്‍ട്ടിവിട്ട് പോന്നയാളുമാണ്... വാസു ചിരിക്കുന്നു. ആ ചിരിയില്‍ മനുഷ്യന്റെ ദുരിതാവസ്ഥകളോര്‍ത്തുള്ള വേദനനിറയുന്നത്  നാമറിയുന്നു.
'സി.പി.എം നേതൃത്വത്തില്‍ ലാലൂര്‍ ആക്ഷന്‍ കൗണ്‍സിലുണ്ടാക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല. അതും സി.പി.എമ്മിന് ക്ഷീണമുണ്ടാക്കി. ഈ സാഹചര്യങ്ങളില്‍ സമരം പെട്ടെന്ന് ഒത്തുതീരാന്‍ സി.പി.എമ്മിന് വലിയ താത്പര്യമില്ല. എന്നാല്‍ സ്വന്തം നിലപാടുകള്‍ക്ക് അംഗീകാരമില്ലാതെ പോകുന്നത് പാര്‍ട്ടിയെ അസ്വസ്ഥമാക്കുകയായിരുന്നു...'

ഇവിടെ സി.ആര്‍. പരമേശ്വരന്‍ നടത്തിയ ഒരു പരാമര്‍ശം ശ്രദ്ധിക്കണം:
'കെ.വേണു ഒരു എക്‌സിസ്റ്റന്‍ഷ്യല്‍ തെരഞ്ഞെടുപ്പു നടത്തി എന്ന നിലയില്‍ ലാലൂര്‍ സമരം അദ്ദേഹത്തിന്റെ ഒരു വിജയമാണ്. ഈ സമരത്തിലൂടെ കുറച്ച് ആളുകള്‍ കൂടി മലിനീകരണം എന്ന പ്രശ്‌നം ജനശ്രദ്ധയില്‍ കൊണ്ടു വന്നു എന്നതൊരു കാര്യമാണ്. സൂക്ഷ്മദൃക്കുക്കളായ ആളുകള്‍ക്ക് കക്ഷി രാഷ്ട്രീയക്കാരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ഒഴിവാക്കാനാകില്ല. പിന്നൊന്നുള്ളത് ജനങ്ങള്‍ പ്രശ്‌നം എങ്ങനെ വിലയിരുത്തുന്നു എന്നതാണ്. ലാലൂര്‍ക്കാര്‍ സമരമുഖത്ത് ഉണ്ടായിരുന്നില്ല. ഇല്ലാതിരുന്നതിനു കാരണം അവര്‍ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് ജീവന്മരണ പ്രശ്‌നമായിട്ടു പോലും ഒരു കക്ഷി രാഷ്ട്രീയത്തിനു അതീതമായ ഒരു നിലപാടെടുത്തില്ല. അത് കേരളത്തിന്റെ ഒരു വലിയ ദുരന്തം കാട്ടുന്ന ചിത്രമാണ്. ആ ഒരു പാഠം ഒന്നുകൂടി മനസ്സിലാക്കി തരുന്നതിനും ജനങ്ങള്‍ക്ക് സ്വയം സംഘടിയ്ക്കാന്‍ കക്ഷിരാഷ്ട്രീയക്കാരുടെ അനുവാദം വേണം എന്നു മനസ്സിലാക്കുന്നതിനും ലാലൂര്‍ സമരം നിമിത്തമായി. ഈ സമരത്തിനു ജനമനസ്സ് പിടിച്ചെടുക്കാന്‍ സാധിച്ചില്ല എന്ന പരാജയവുമുണ്ട്. എന്തു കൊണ്ട് ഇത് സംഭവിച്ചു എന്നും അന്വേഷിയ്‌ക്കേണ്ടതുണ്ട്...'

പരേതനായ എ.വി. ആര്യന്‍ ചെയര്‍മാനും ടി.കെ. വാസു വൈസ് ചെയര്‍മാനുമായി 1988 ഒക്ടോബര്‍ രണ്ടിനാണ് ലാലൂര്‍ മലിനീകരണ വിരുദ്ധസമിതി രൂപവത്കരിച്ചത്. രൂപവത്കരണദിനത്തില്‍ അയ്യന്തോള്‍ പഞ്ചായത്തോഫിസിന് മുന്നില്‍ റിലേ നിരാഹാരത്തോടെ സമരം തുടങ്ങി. ഡോ. സുകുമാര്‍ അഴീക്കോടായിരുന്നു ഉദ്ഘാടകന്‍. അലക്ഷ്യമായ മാലിന്യനിക്ഷേപം വഴി റോഡില്‍ പോലും ദുര്‍ഗന്ധം നിറഞ്ഞ അവസ്ഥയായിരുന്നു അന്ന് ലാലൂരില്‍. ട്രഞ്ചിങ് ഗ്രൗണ്ടിന് ചുറ്റും മതിലില്ലാത്തതുമൂലം സമീപത്തെ വീടുകളിലേക്കും മാലിന്യമെത്തിയിരുന്നു. സമരം ശക്തമായതോടെ അധികൃതരുടെ ഭാഗത്തുനിന്ന് അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍ തുടങ്ങി. 35ല്‍ പരം ക്രിമിനല്‍ കേസുകളാണ് സമരപ്രവര്‍ത്തകരുടെ പേരില്‍ പൊലീസ് ചുമത്തിയത്.
'എന്റെ പേരില്‍ 23 കേസുകളായിരുന്നു. മൂന്നു ഘട്ടങ്ങളിലായി ജയില്‍ വാസവും- 107 വകുപ്പടക്കം..'
അതിനിടെ 97ല്‍ കോടതിയുടെ ഊരുവിലക്കുമുണ്ടായി. ലാലൂര്‍ സമരസമിതി നേതാക്കളായ  ടി.കെ.വാസു, രഘുനാഥ് കഴുങ്കില്‍, സി.പി. ജോസ് എന്നിവര്‍ക്ക്. ലാലൂരില്‍ ഇവര്‍ കടന്നുപോകരുത്!.
പോരാട്ടകാല സ്മരണകളില്‍ വാസുവേട്ടന്‍ നിശബ്ദനായി..

ദാരിദ്ര്യമായിരുന്നു കൂടെപിറപ്പ്
ദാരിദ്ര്യമാണ് എന്നും കൂടെപൊറുപ്പ്

അന്നൊക്കെ ദാരിദ്ര്യം തന്നെയായിരുന്നു. ഇന്നുമതേ- വാസുവേട്ടന്‍ ചിരിച്ചു.  അച്ഛനും അമ്മയും സീതാറാം മില്‍ തൊഴിലാളികള്‍. അച്ഛന്‍ കടുത്ത കമ്മ്യൂണിസ്റ്റ്. കമ്പനിയില്‍ സമരത്തിനൊരുങ്ങിയതിനെ തുടര്‍ന്ന് ജോലി നഷ്ടമായി. അമ്മയ്ക്കും ജോലിയില്‍ അധികനാള്‍ തുടരാനായില്ല. പിന്നെ അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയ്ക്കായി ഞങ്ങള്‍ മൂന്നുമക്കളേയും വളര്‍ത്തേണ്ട ബാധ്യത. അയലത്തെ വീടുകളില്‍ പണിക്കുപോയായിരുന്നു അമ്മ ഞങ്ങളെ വളര്‍ത്തിയത്.
'നാലരക്ലാസാണ് എന്റെ വിദ്യാഭ്യാസം...'(അന്ന് നാലാം ക്ലാസ് കഴിഞ്ഞാല്‍ ഒരു അരക്ലാസ് ഉണ്ട്).
കുടുംബം നടത്തിപ്പില്‍ അമ്മയെ സഹായിക്കുക എന്നതായിരുന്നു എന്നെ അലട്ടിയിരുന്ന ഏറ്റവും വലിയ വിഷയം. കുലത്തൊഴിലായ ആശാരിപ്പണിയായിരുന്നു മുന്നിലുള്ള ഏകവഴി..
'അന്ന് പുത്തന്‍പള്ളിയ്ക്കരികിലെ ഒരു വീട്ടില്‍ നിന്ന് ചിരട്ടശേഖരിക്കും. അതു വെള്ളത്തിലിട്ട് കൈലുകുത്തും(മരത്തവി). അത് ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ നടന്നു വില്‍ക്കും. രണ്ടുമൂന്നു ചാല്‍ നടന്നുകഴിയുമ്പോഴേയ്ക്കും വിറ്റുപോകും...'
ആ പണം അമ്മയ്ക്ക്....
ശബ്ദം മുറിഞ്ഞു. ഇടറിപ്പോയ ഒരു നിമിഷം; ദീര്‍ഘനിശ്വാസത്തോടെ നിവര്‍ന്നിരുന്നു.. പിന്നെ പറഞ്ഞു: ആ കാലം!.
പട്ടിണിയും ദാരിദ്ര്യവും.. നിവൃത്തിയില്ലാതെ കോയമ്പത്തൂര്‍ക്ക് വണ്ടികയറി!.
അറുപതുകളിലാണ്...
അവിടെ സുഹൃത്തായിരുന്ന സഖാവ് സുഗുണന്‍ ഉണ്ടായിരുന്നു. മില്‍ തൊഴിലാളി. അവനാണ് താമസമൊരുക്കിയത്.
'ഒറ്റപ്പെസയില്ലായിരുന്നു കൈയില്‍...'
പീളമേട്ടിലെ മരപ്പണിയൂണിറ്റില്‍ ജോലിയായി. അവിടെ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയായി പാര്‍ട്ടിപ്രവര്‍ത്തനവും..
അക്കാലത്ത് വിവാഹവും. അതും ഒരു കഥയാണ് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കൂടെക്കൂട്ടി..!. നിറയെ സഹോദരന്‍മാര്‍ ഉള്ള ഒരു വീട്ടില്‍ നിന്ന്!.
'താലികെട്ട് തുടങ്ങിയ ഒരു ചടങ്ങുമുണ്ടായിരുന്നില്ല...വിവാഹ രജിസ്‌ട്രേഷന്‍ പോലും ഇന്നുമില്ല...'
വാസുവേട്ടന്‍ ചിരിച്ചു. ഐഷ ഇന്നും വാസുവേട്ടന്റെ സമരജീവിതത്തിന് പിന്തുണയുമായി..
'ചിലപ്പോള്‍ സാധാരണ എല്ലാ വീട്ടമ്മമാരുടേതുപോലെ ചോദിക്കും: ഈ പോരാട്ടം കൊണ്ടൊക്കെ എന്തു ഗുണം എന്തു ലാഭം...?!.'
പക്ഷെ, സംഘടനയുടെ അഖിലേന്ത്യാ നേതാക്കളടക്കമുള്ളവര്‍ വീട്ടില്‍ വന്നിരുന്ന കാലം...അവര്‍ക്കെല്ലാം ഭക്ഷണം നല്‍കിയിരുന്ന ഐഷ...ഒറ്റമുറിയുള്ള ഓലവീട്ടില്‍!.
എഴുപതാംവയസ്സിലും തുടരുന്ന പോരാട്ടങ്ങള്‍ കാണുമ്പോള്‍ ചോദിച്ചുപോകുന്നു എന്നു മാത്രം: ഇവിടെ ഇനിയെങ്കിലും ഒന്നിരുന്നുകൂടേ..?!.
'അവര്‍ക്ക് എന്റെ സാന്നിധ്യം ആവശ്യം വരുന്നുണ്ട്...' വാസുവേട്ടന്റെ ചിരിയില്‍ സ്‌നേഹം നിറയുന്നു..
പക്ഷെ, ആ നിമിഷത്തില്‍ മറ്റൊരു പ്രശ്‌നം ഉയര്‍ന്നുവന്നു കാണും. മനുഷ്യന്റെ പ്രശ്‌നങ്ങള്‍.. പ്രായം തളര്‍ത്താത്ത സമരാവേശവുമായി ടി.കെ. വാസു ഇറങ്ങുകയായി..!.
'ഇന്ന് എനിക്കൊരു വീടുണ്ട്..കയറിക്കിടക്കാം- മഴപെയ്താല്‍ ചോരുമെങ്കിലും!.'
ചോദിച്ചതുകൊണ്ടുമാത്രം, സ്വജീവിതത്തില്‍ ഒന്നു തൊട്ടുപോയി അദ്ദേഹം. പിന്നെ,  സംസാരം വീണ്ടും പോരാട്ടങ്ങളിലേയ്ക്കു  മടങ്ങി..




അടിയന്തിരാവസ്ഥയ്ക്കു ശേഷമാണ് കോയമ്പത്തൂരില്‍ നിന്നു കേരളത്തില്‍ തിരിച്ചെത്തിയത്. 'എഴുപത്തെട്ടില്‍..'
അവിഭക്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. പിന്നെപിന്നെ പാര്‍ട്ടിലൈനിനോടും വിയോജിപ്പു തുടങ്ങി.
'പ്രശ്‌നങ്ങളില്‍ ഇടപെട്ട് പാര്‍ട്ടിയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം എനിക്കു ദഹിക്കുന്ന ഒന്നായിരുന്നില്ല. പാര്‍ട്ടിയെ വളര്‍ത്തുക എന്നതിനേക്കാള്‍ പ്രശ്‌നങ്ങള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ പരിഹാരം കാണുക എന്നതായിരുന്നു എനിക്ക് തോന്നിയ ശരിയായവഴി...'
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം മാനുഷിക നിലപാടുകളാണ് വേണ്ടതെന്ന നിലപാട്.
1979ല്‍ കെ.വേണുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സിആര്‍സി- സിപിഎംഎല്ലിന്റെ ജില്ലാ സെക്രട്ടറിയായി വാസു. നക്‌സല്‍ ചിന്തകള്‍ ആഴത്തില്‍ വേരുപിടിച്ച മനസ്സ്. മനുഷ്യന്‍ അവന്റെ ദുരവസ്ഥ എന്ന തിരിച്ചറിവ് എല്ലാ അഗ്നിജ്വാലകളും ഊതിക്കത്തിച്ച കാലമായിരുന്നു അത്. ആ തീച്ചൂളയിലാണ് ലാലൂരിലെ സമര നേതൃത്വത്തിലേയ്ക്ക് ടി.കെ. വാസു കടന്നുവരുന്നത്.
'ചെറിയകാര്യമാണെങ്കിലും, ഇടപെട്ടാല്‍ അതു പൂര്‍ണമായി ചെയ്തുതീര്‍ക്കണമെന്നതായിരുന്നു എന്നും എന്റെ മനസ്സില്‍...'
വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമല്ലാത്ത മനസ്സ്. അതുകൊണ്ടു തന്നെ ലാലൂര്‍ സമരസമിതിയിലും ചേരിതിരിവുണ്ടായ കാലമുണ്ടായി.
92ല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമരം നിര്‍ത്തിവയ്ക്കാമെന്ന് ചെയര്‍മാന്‍ ആര്യന്‍ നിര്‍ദ്ദേശിച്ചു. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനായിരുന്നു നിര്‍ദ്ദേശം.
'പക്ഷെ, ഞാനെതിര്‍ത്തു, സമരം നിര്‍ത്തിവയ്ക്കുന്നതിനെ. സമരം തുടരുക എന്നതായിരുന്നു എന്റെ നിര്‍ദ്ദേശം. ഒപ്പം നിയമപരമായ കാര്യങ്ങളും കൊണ്ടുപോകുക..'
തര്‍ക്കം രൂക്ഷമായിരുന്നു. തുടര്‍ന്ന് എ.വി.ആര്യന്‍ സമരസമിതി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു!. ജീവനു ഭീഷണിയുണ്ടായി, അന്ന്..

കറുത്ത 1995 

92ല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് സജീവമല്ലാതായ സമരം ആളിക്കത്തിയത് മൂന്നു യുവാക്കളുടെ മരണത്തോടെ. ആ കഥ വാസുവേട്ടന്‍ ഇന്നും ഞെട്ടലോടെ ഓര്‍ക്കുന്നു. കിണറു ശുചീകരിക്കാന്‍ ഇറങ്ങിയ മൂന്നു യുവാക്കളും ദുഷിച്ച വായു ശ്വസിച്ചു കിണറ്റില്‍ കുടുങ്ങി മരിക്കുകയായിരുന്നു...ബേബി, ശ്രീകുമാര്‍, ഫ്രാന്‍സീസ്...
ഇതോടെ തണുത്തുകിടന്ന സമരം ആളിക്കത്തി. സമരസമിതി ചെയര്‍മാനായി ടി.കെ.വാസു..
മരിച്ച ഒരാളുടെ ഭാര്യ ആനിയെക്കൊണ്ട് പരാതി നല്‍കിച്ചു. അതോടെ ആര്‍ഡിഒ ഉത്തരവായി- ലാലൂരില്‍ ഇനി ഒരു തരി മാലിന്യം നിക്ഷേപിക്കരുത്. ആര്‍ഡിഒ ഗോപാലമേനോന്റെ ഉത്തരവ് ഏറെ ശ്ലാഘിക്കപ്പെട്ടെങ്കിലും 97ല്‍ കോടതിയെ സമീപിച്ച നഗരസഭ സ്‌റ്റേ വാങ്ങി!.
തീരാത്ത പോരാട്ടങ്ങളുടെ കാലമായിരുന്നു അത്. മനുഷ്യന്റെ അടിസ്ഥാനാവശ്യമായ വായുവും ജലവും നിഷേധിക്കപ്പെടുന്ന അവസ്ഥ..
'96 ല്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പഠനമനുസരിച്ച് ലാലൂരിലെ പത്തുകിണറുകള്‍ ഉപയോഗ ശൂന്യമായതായി കണ്ട് സീല്‍ ചെയ്തിതുന്നു. 2008ല്‍ ഇത് നാല്‍പ്പതായി ഉയര്‍ന്നു..'
ഇപ്പോള്‍ അത് എണ്‍പത്തഞ്ചിലേയ്ക്കുയര്‍ന്നിരിക്കുന്നു എന്നു കണക്കുകള്‍..!.

നഗരമാലിന്യം പേറി ജീവിക്കേണ്ടിവന്ന ലാലൂര്‍ നിവാസികള്‍ ദശകങ്ങള്‍ സഹിച്ച ദുരന്തങ്ങള്‍ക്ക് കയ്യും കണക്കുമില്ല. പാവപ്പെട്ട നൂറുകണക്കിനുപേര്‍ താമസിക്കുന്ന കോളനികളാണ് ലാലൂര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിനുചുറ്റുമുള്ളത്. മനുഷ്യമലം മുതല്‍ ആശുപത്രികളില്‍ നിന്നും ചാപ്പിള്ളകളുടെ ശരീരം വരെ ഇവിടെ കൊണ്ടുതട്ടിയിരുന്ന കാലം... ഇതെല്ലാം പട്ടിയും കാക്കയും ഇവിടത്തുകാരുടെ വീടുകളിലും എത്തിച്ചിരുന്ന ഒരു കാലം.. പിറന്നമണ്ണില്‍ മനുഷ്യനായി ജീവിക്കാനും ശുദ്ധവായുവിനും കുടിവെള്ളത്തിനും വേണ്ടിയുള്ള ഒരവകാശപോരാട്ടമായി അതുമാറുകയായിരുന്നു. രാഷ്ര്ടീയപ്രസ്ഥാനങ്ങളും കോര്‍പ്പറേഷന്‍ ഭരിച്ചവരും സമരത്തോട് അനുഭാവം പുലര്‍ത്തുന്നതായി അഭിനയിക്കുകയും മിക്കപ്പോഴും എതിരു നില്‍ക്കുകയും ചെയ്തു. സമരഘട്ടങ്ങളില്‍ ഇവിടെയെത്താത്ത നേതാക്കളോ എഴുത്തുകാരോ സാംസ്‌കാരിക പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. എ .കെ. ആന്റണിയും വി. എസ.് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും യേശുദാസും വി .ആര്‍. കൃഷ്ണയ്യരും അഴിക്കോടുമെല്ലാം പലപ്പോഴായി ഇടപെട്ട് പലതവണ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കിയെങ്കിലും അവയെല്ലാം നഗരസഭ ലംഘിക്കുന്നത് നോക്കിനില്‍ക്കേണ്ടിവന്നവര്‍.. ഒടുവില്‍ കെ. വേണുവിന്റെ നേതൃത്വത്തില്‍ നടന്ന അനിശ്ചിതകാല നിരാഹാര സമരം മാലിന്യ സംസ്‌കരണത്തിനു സമാപ്തി കുറിക്കുകയായിരുന്നു..

കോര്‍പറേഷന്റെ പരിസ്ഥിതി വിരുദ്ധ മാലിന്യസംസ്‌കരണപദ്ധതികള്‍ നിര്‍ത്തലാക്കാന്‍ കഴിഞ്ഞത് ലാലൂര്‍ സമരത്തിന്റെ നേട്ടങ്ങളിലൊന്നാണെന്ന് വാസുവേട്ടന്‍. ലാലൂരിലെ മാലിന്യമല നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.
'ഉറവിട മാലിന്യസംസ്‌കരണപദ്ധതി കുറ്റമറ്റരീതിയില്‍ നടപ്പാക്കുക, ലാലൂരിലെ മാലിന്യമല നീക്കുക എന്നീ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാവാതെ ലാലൂര്‍ സമരത്തിന് അവസാനമാവില്ല..'
സമരവീര്യം ജീനില്‍ കലര്‍ന്ന വാസുവേട്ടന്‍ പറയുകയാണ്. അനീതികാണുമ്പോള്‍ അറിയാതെ മനസ്സും ശരീരവും അവശതമറന്ന് ചലിച്ചു തുടങ്ങുകയാണ്..
'കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന ലോകത്ത് മാനുഷിക പരിഗണന ഉണ്ടാവുകയില്ല. നമ്മുടെ പുതിയ തലമുറയെക്കുറിച്ച് എനിക്കുള്ള ഉത്ക്കണ്ഠ അതാണ്. അവര്‍ കോര്‍പ്പറേറ്റുകളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നവരായി മാറുന്നു. സ്വന്തം രാജ്യത്തെ മനുഷ്യാദ്ധ്വാനവും വിഭവങ്ങളും പണവും പുറത്തേക്കൊഴുകുന്നു..അവര്‍ കൊഴുക്കുന്നു!.'
വിഴിഞ്ഞം മറ്റൊരുദാഹരണമായി മാറുകയാണ്. ആര്‍ക്കാണ് വികസനം കൊണ്ടുള്ള ഗുണം എന്ന ചോദ്യം ആരും ചോദിക്കുന്നില്ല. കടല്‍ നികത്തുക..!. അതിനുമാത്രം കരിങ്കല്ലും മണ്ണും കേരളത്തിലെവിടേ?.
മനുഷ്യന്റെ/ കേരളത്തിന്റെ തന്നെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രതികരിക്കാതെ വയ്യ.
ലാലൂര്‍ സമരകാലത്ത് അനുഭവിച്ച ക്ലേശങ്ങള്‍ ആവേശം കെടുത്തയിട്ടില്ല.
'സമരത്തിനു പിറകെ പോയതിനാല്‍ മരപ്പണിക്കു പഴയതുപോലെ പോകാന്‍ ബുദ്ധിമുട്ടായീ. വരുമാനം വല്ലതെ കുറഞ്ഞു. പക്ഷെ, ഭരണകൂടം നിഷ്‌ക്രിയമായി നോക്കിനില്‍ക്കുന്ന സമയത്ത് സാമൂഹികമായ വിപത്തിനെ പ്രതിരോധിക്കേണ്ട ചുമതല ജനതയ്ക്കാണെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു..'
ആത്മവിശ്വാസം ആളിക്കത്തിക്കുന്ന വാക്കുകള്‍...
സംസാരം അവസാനിച്ചതേയില്ല. മറ്റു അവകാശപ്പോരാട്ടങ്ങളെക്കുറിച്ചും രാജ്യം നേരിടുന്ന ഭീഷണികളെക്കുറിച്ചും..
ഇടക്കിടെ വന്ന ഫോണ്‍കോളുകള്‍...എല്ലാം പലപല സമരമുഖത്തുനിന്നും..
അവക്കെല്ലാം മറുപടി നല്‍കി മുറിഞ്ഞ സംസാരം കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു...
' രണ്ടുവര്‍ഷത്തിനുള്ളില്‍ മാലിന്യമല നീക്കം ചെയ്യുമെന്നാണ് കോര്‍പ്പറേഷന്റെ വാഗ്ദാനം. ആ പ്രതീക്ഷയിലാണ് ലാലൂര്‍ നിവാസികള്‍. വോട്ടുതേടിവരുന്നവരോട് ഞങ്ങളീകാര്യം ഓര്‍മ്മിപ്പിക്കും. ഇനിയുമൊരു വഞ്ചന സഹിക്കാന്‍ കഴിയാത്തവരാണ് ലാലൂര്‍നിവാസികള്‍. അവരുടെ ക്ഷമയെ ഇനിയും പരീക്ഷിക്കാതെ വാക്കുപാലിക്കാന്‍ അധികൃതര്‍ തയ്യാറാകുമെന്നുതന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.'
വാസു എന്ന പോരാളി  നടക്കുകയാണ്, തളരാതെ സമരഭൂമിയില്‍ നിന്നും സമരഭൂമിയിലേയ്ക്ക്...മനുഷ്യസ്‌നേഹമെന്ന മുദ്രാവാക്യം മാത്രം കൈമുതലാക്കി..

ബാലുമേനോന്‍ എം.
ചിത്രങ്ങള്‍: സുധീപ് ഈയെസ്