Friday, October 28, 2016

പ്രകൃതിയെ സ്‌നേഹിച്ച്; പ്രകൃതിയെ താലോലിച്ച്..

ചെടികള്‍ പ്രതികരിക്കും- സ്‌നേഹത്തോട്..നമ്മുടെ സ്പര്‍ശത്തോട്..  ഹൃദയഭാഷയോട്..!. ചെടികള്‍ മാത്രമല്ല, വിത്തുകളും..!. മണ്ടത്തരം പറയുകയാണെന്ന് തോന്നും. ചിലപ്പോള്‍ ഭ്രാന്താണെന്നും പറയും.. പക്ഷെ, എന്റെ അനുഭവമാണ്...
മൂത്തേടത്ത് സിദ്ധാര്‍ത്ഥന്‍ എന്ന പ്രകൃതിസ്‌നേഹി, കര്‍ഷകന്‍ പറഞ്ഞു നിര്‍ത്തി, ഞങ്ങളെ നോക്കി..
സത്യസന്ധത പൊടിഞ്ഞ വാക്കുകള്‍..പ്രകൃതിയെ അടുത്തറിഞ്ഞ ഒരാളുടെ സാക്ഷ്യപ്പെടുത്തല്‍..

മൂത്തേടത്ത് സിദ്ധാര്‍ത്ഥന്‍ എന്നു പറയുമ്പോള്‍ പെട്ടെന്നു മനസ്സിലാവില്ല. മലയാളികളുടെ വെള്ളവസ്ത്രങ്ങള്‍ക്ക്  തൂവെണ്‍മ നല്‍കിയ 'ഉജാല' നിര്‍മ്മാണ കമ്പനി ജ്യോതി ലാബോറട്ടറിയുടെ ഡയറക്ടര്‍. സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ രാമചന്ദ്രന്റെ ഇളയ സഹോദരന്‍, കുടുംബപാരമ്പര്യമുള്ള കാര്‍ഷിക മേഖലയില്‍ ഇന്ന് കടന്നുവരുന്നത്, തികഞ്ഞ ഇഷ്ടം കൊണ്ടുമാത്രം..

വ്യവസായ മേഖലയിലെ തിരക്കുകള്‍ക്കിടയിലും ചെടികളെ തൊട്ടുതലോടാന്‍, അവയോടല്‍പ്പം കിന്നാരം പറയാന്‍..അവയുടെ സംസാരം കേട്ടിരിക്കാന്‍..
'എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ ഞാന്‍ ഇവയുടെ അടുത്തിരിക്കും..സംസാരിക്കും..ടെന്‍ഷന്‍ അലിഞ്ഞില്ലാതാകുന്നത് അറിയാം, അപ്പോള്‍..' അദ്ദേഹം അനുഭവം പങ്കുവയ്ക്കുന്നു.
കുട്ടികളാവുമ്പോളേ മണ്ണും മരങ്ങളും കൃഷിയിടങ്ങളും അച്ഛന്‍ കാണിച്ചു പഠിപ്പിച്ചു. വീട്ടുവളപ്പില്‍ കൃഷിചെയ്യാന്‍ പ്രോത്സാഹിപ്പു..
ആ ശീലം ഒരിക്കലും വിട്ടുപോയില്ല. വീട്ടില്‍ 22 ഇനം ചെമ്പരത്തികള്‍ വച്ചുപിടിപ്പിച്ചു.. അതൊരാവേശമായിരുന്നു. പത്രത്തില്‍ 57 തരം ചെമ്പരത്തികള്‍ വളര്‍ത്തിയ ഒരു ഡോക്ടറുടെ ഫീച്ചര്‍ വായിച്ചപ്പോള്‍ തോന്നിയ ആവേശം..!.
കുടുംബത്തില്‍ ഏട്ടന്‍ രാമചന്ദ്രനും മറ്റുസഹോദരങ്ങള്‍ക്കും കൃഷി ആവേശമാണ്.. അവരും ഈ പ്രോത്സാഹനത്തിനു പിന്നിലുണ്ട്..

പേരിനുവേണ്ടിയല്ല ഇദ്ദേഹത്തിന്റെ കൃഷി. ഹൃദയത്തില്‍ നിന്നൊഴുകുന്ന കവിതപോലെ ഹൃദ്യമാണ് രീതി. ഓരോ വിത്തും കുഴിച്ചിടുമ്പോള്‍, അവയോടു സ്‌നേഹം നിറഞ്ഞ വാക്കുകളില്‍ പറയും:  വേഗം മുളച്ചുവരൂ..!!.
അവ അതുകേള്‍ക്കാറുണ്ട്..അത് അനുസരിക്കാറുണ്ട്..
'അത്ഭുതപ്പെടേണ്ട.. നേരനുഭവമാണ് പറയുന്നത്..' അവിശ്വസനീയത നിറഞ്ഞ ഞങ്ങളെ നോക്കി, അദ്ദേഹം പറയുന്നു..

ഒരിക്കല്‍ വീട്ടില്‍ പടവലം നട്ടു. രണ്ടു തമിഴ്പണിക്കാരുമുണ്ട്. തടം കോരി, വിത്തിടാന്‍ നേരം അവരോട് ഒരു ഭാഗത്തു നടാനും ഞാന്‍ മറ്റൊരു ഭാഗത്തു നടാമെന്നും നിര്‍ദ്ദേശിച്ചു. അങ്ങിനെ ഞങ്ങള്‍ രണ്ടിടങ്ങളിലായി വിത്തിട്ടു. മുളച്ചുവന്നപ്പോള്‍, പണിക്കാര്‍ നട്ടതിലും വേഗത്തിലും ആരോഗ്യത്തിലുമായിരുന്നു ഞാന്‍ നട്ടവയുടെ വളര്‍ച്ച!. അമ്പരന്ന പണിക്കാര്‍ ഞാന്‍ മറ്റേതോ വളപ്രയോഗം നടത്തിയെന്ന് വഴക്കിട്ടു.. സത്യത്തില്‍ സ്‌നേഹപൂര്‍ണമായ എന്റെ നിര്‍ദ്ദേശത്തിനു വിത്തുകള്‍ പ്രതികരിക്കുകയായിരുന്നു..- അദ്ദേഹം പറഞ്ഞു നിര്‍ത്തി.
ഭരണി നക്ഷത്രക്കാര്‍ക്ക് കൃഷി വിജയക്കുമെന്ന് പറയാറുണ്ട്. എന്റെ നാള്‍ ഭരണിയാണ്. ജ്യോതിഷത്തിലൊന്നു വിശ്വാസമുണ്ടായിട്ടില്ല, പക്ഷെ ഞാന്‍ നട്ട ഒരു തൈയുപോലും നശിച്ചിട്ടില്ല!.
ജ്യോതിഷപ്രമാണങ്ങളേക്കാള്‍, സ്‌നേഹപരിചരണമാണ് ഈ വിജയത്തിനു പിന്നിലെന്ന് സിദ്ധാര്‍ത്ഥന്‍.



പോണ്ടിച്ചേരിയിലെ, 25 ഏക്കര്‍ വരുന്ന ഉജാല ഫാക്ടറിവളപ്പില്‍ ആയിരം തേക്കും 1100ഓളം തെങ്ങും മറ്റു ഫലവൃക്ഷങ്ങളും നട്ടുനനച്ചു പരിചരിച്ചു വളര്‍ത്തിയ ചരിത്രമാണ് ഇദ്ദേഹത്തിന്റെത്. എന്നാല്‍ രണ്ടുതവണയുണ്ടായ ചുഴലിക്കാറ്റില്‍ ഇതെല്ലാം നാമാവശേഷമായത് നെഞ്ചുപിളര്‍ന്ന സംഭവമായിരുന്നു..
മാസത്തോളമെടുത്തു മറിഞ്ഞുവീണ മരങ്ങള്‍ നീക്കാന്‍..
'അത്രയും വേദനാജനകമാകയാല്‍, ഞാന്‍ ആ കാലത്ത് ആഭാഗത്തേക്കു പോയതേയില്ല...'
സപ്പോട്ടയും, മാവുകളും, പ്ലാവുകളുമുണ്ടായിരുന്നു.. തൊണ്ണൂറുശതമാനവും കാറ്റില്‍ നശിച്ചു.

തൃശൂരിലെ കണ്ടണശേരിയില്‍, കുടുംബവീടിനടുത്ത് രണ്ടരേക്കര്‍ ഭൂമിയാണ് ഇന്ന് ഭൂമിയിലെ സ്വര്‍ഗമായി മാറിക്കൊണ്ടിരിക്കുന്നത്. കുന്നിന്‍ചെരുവില്‍ തനിഗ്രാമീണാന്തരീക്ഷത്തില്‍, മൂത്തേടത്ത് അഗ്രോഫാം..

പതിനൊന്ന് പശുക്കളും ആറുകിടാരികളും ജീവന്റെ തുടിപ്പുനല്‍കുന്ന ഗ്രാമപ്രദേശം..ചെരുവിനു താഴേ, നോക്കെത്താത്തിടത്തോളം പച്ചപുതച്ച പാടങ്ങള്‍..അതിനു കരയിട്ട് തെങ്ങിന്‍ നിരകള്‍..
നഷ്ടകേരളത്തിന്റെ കാഴ്ച..

ഇവിടം ശാന്തമാണ്. പരിപൂര്‍ണമായും മണ്ണും മനുഷ്യനും മാത്രം. അതിര്‍വരമ്പുകളില്ലാത്ത സ്‌നേഹമന്ത്രവുമായി നാട്ടുകാരുടെ സിദ്ധാര്‍ത്ഥേട്ടന്‍..
ഇവിടെ ഫാം തുടങ്ങാന്‍ കടമ്പകള്‍ നിരവധി കടന്നു. പശുവളര്‍ത്തലിന് ഗ്രാമപഞ്ചായത്തിന്റേയും പരിസ്ഥതി വകുപ്പിന്റേയും ഒക്കെ അനുമതി..
പക്ഷെ, ഇവിടെ വരുന്നവര്‍ക്കറിയാം, തികച്ചും പ്രകൃതിക്കിണങ്ങി, പ്രകൃതിയായി മാറിയ ഒരു പുതിയ ജീവിതഗാഥ..
എല്ലാം സ്വച്ഛസുന്ദരം. പരിഷ്‌കാരത്തിന്റെ കടന്നുകയറ്റം കലുഷിതമാക്കാത്ത തെളിഞ്ഞ അന്തരീക്ഷം. പശുക്കള്‍ക്ക് ഇവിടെതന്നെ വളര്‍ത്തിയെടുത്ത പുല്ലും തീറ്റയും. അവയുടെ വളവും മൂത്രവുമെല്ലാം കമ്പോസ്റ്റാക്കി വീണ്ടും ഭൂമിയിലേക്ക്...വൈദ്യുതിക്ക് സോളാര്‍പാനലുകള്‍...
കാലിത്തീറ്റകൊടുത്താല്‍, ദിവസം പത്തുലിറ്റര്‍ കറക്കാം. പക്ഷെ, വേണ്ട എന്നാണ് തീരുമാനം.. എല്ലാം പ്രകൃത്യാനുസാരിയായി.
വൃത്തിയുള്ള തൊഴുത്തില്‍ പ്രാണിശല്ല്യം ഉണ്ടാവാതിരിക്കാനുള്ള സംവിധാനം. പശുക്കള്‍ക്ക് കേള്‍ക്കാന്‍ ശ്രുതിമധുരമായ സംഗീതം..

പാടക്കരയില്‍ ചെറിയൊരു ഫാം ഹൗസ് ഉയരുന്നു. അവിടെ ഇടക്കുവന്നു താമസിക്കാന്‍.. ചിലപ്പോള്‍ സുഹൃത്തുക്കള്‍ക്ക് ആതിഥ്യമരുളാന്‍..
'അവരുടെ മനസ്സിലുണരുന്ന സന്തോഷമാണ്..എന്റെ പ്രതിഫലം.'
മഴയെ സ്‌നേഹിച്ച്.. മഴയും നോക്കിയിരിക്കാനൊരിടം..അതാണ് ഉദ്ദേശിക്കുന്നത്. മഴയുടെ സംഗീതം എനിക്കിഷ്ടമാണ്, വളരേ..
ഞാന്‍ കൃഷിയിറക്കിത്തുടങ്ങിയപ്പോള്‍, തരിശിട്ടിരുന്ന മറ്റു കര്‍ഷകരും തിരിച്ചുവന്നു.. - ഏക്കറുകളോളം പരന്നു കിടക്കുന്ന നെല്‍പാടം ചൂണ്ടിക്കാട്ടി അദ്ദേഹം.
മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം എന്നു തന്നെയാണ് ഞാനാഗ്രഹിക്കുന്നത്. നഷ്ടപ്പെട്ടുപോയ നാടന്‍ തനിമകളും പ്രകൃതിബന്ധവും തിരിച്ചുപിടിക്കണം.. പുതിയ തലമുറക്ക് അതെല്ലാം കൈമോശം വരരുത്..അങ്ങിനെ വന്നാല്‍ ജീവിതം തന്നെയാവും കൈവിട്ടുപോകുന്നത്.
ഭാര്യ ബീനക്കും മകന്‍ ശ്രീഹരിക്കും കൃഷിയിലും നാല്‍ക്കാലിവളര്‍ത്തലിലും താത്പര്യം. അത് ഒരു പിന്‍ബലമാണ്..
ഈ ഉദ്യമം ഒട്ടുവളരെ ചെറുപ്പാക്കാര്‍ക്കും പ്രചോദനമാകുന്നു. അതാണ് ശരിക്കും 'ലാഭം.'
പ്രകൃതിയെ സ്‌നേഹിച്ച്, അതിനെ തൊട്ടുതലോടി അവര്‍ പകരുന്ന സ്‌നേഹം ആസ്വദിച്ച് ഇവിടെ ഇങ്ങിനെ ഒരാള്‍..

-ബാലുമേനോന്‍ എം.
ചിത്രം: ബൈജു  വാസു