Monday, June 22, 2015

വിശ്വാസത്തിന്റെ ചരിത്ര ഭൂമിയില്‍



`അമ്മ കന്നീമണിതന്റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും....'
- പുത്തന്‍പാന


ക്രീസ്‌തീയഭവനങ്ങളില്‍ അമ്മൂമ്മമാര്‍ ഈണത്തോടെ ചൊല്ലുന്ന `പുത്തന്‍പാന` കേട്ടിരിക്കേ, മനസ്സ്‌ ഭക്തിയേക്കാള്‍ ചരിത്രത്തിലേയ്‌ക്കുണരും..
മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായാണ്‌ സാഹിത്യ ചരിത്രകാരന്മാര്‍ പുത്തന്‍പാനയെ കാണുന്നത്‌. അതെഴുതിയതാകട്ടെ, ജര്‍മ്മന്‍ പാതിരിയായ ജോണ്‍ ഏണസ്റ്റ്‌ ഹാംഗ്‌സില്‍ഡണ്‍!.
പരിഭ്രമം വേണ്ട... മലയാളികള്‍ക്കിടയില്‍ സുപരിചിതനാമമായ അര്‍ണോസ്‌ പാതിരി..!.
ഇവിടെ ചരിത്രമുണ്ട്‌. വിശ്വാസത്തിന്റെ കെടാക്കനലുകളുണ്ട്‌. പിന്നെ, പടയോട്ടങ്ങളുടെ, രക്തച്ചൊരിച്ചിലുകളുടെ കഥകളുണ്ട്‌.
സമ്പാളൂര്‍ തീര്‍ത്ഥകേന്ദ്രത്തിലെ മണ്ണ്‌ ഇപ്പോഴും ചുവപ്പുരാശിയില്‍ അങ്ങിനെ പരന്നുകിടക്കുന്നു..
ചാലക്കുടിപ്പുഴയുടെ തീരത്ത്‌, തലയാട്ടിനില്‍ക്കുന്ന പച്ചപ്പുകളില്‍ മറഞ്ഞു കിടക്കുന്ന ഈ കൊച്ചുഗ്രാമം, വിശുദ്ധരുടെ പാദസ്‌പര്‍ശത്താല്‍ നിത്യനിര്‍മ്മലം..
വിശുദ്ധ ഫ്രാന്‍സീസ്‌ സേവ്യര്‍, വിശുദ്ധ ജോണ്‍ബ്രിട്ടോ, ഫാ. കോണ്‍സ്‌റ്റന്റൈന്‍ ബസ്‌കി(വീരമാമുനിവര്‍ എന്ന്‌ ഭാരതീയ നാമം!), അര്‍ണോസ്‌ പാതിരി എന്നിവരുടെ പാദസ്‌പര്‍ശമേറ്റ പുണ്യഭൂമി.
തീര്‍ത്ഥകേന്ദ്രം ട്രസ്‌റ്റിമാരായ ജോസഫ്‌ റോട്രിഗ്‌സ്‌, ആഞ്ചലോസ്‌ ഡിസില്‍വ എന്നിവര്‍ക്കൊപ്പം ചരിത്രഭൂമിയിലൂടെ നടന്നു; കഥകള്‍കേട്ടു, ചരിത്രം കണ്ടു.
പുറകിലേയ്‌ക്ക്‌...നൂറ്റാണ്ടുകളോളം പുറകിലേയ്‌ക്ക്‌.

1542 ആണ്‌ വര്‍ഷം. ചാലക്കുടിപുഴയും പെരിയാറും കൂടിക്കലര്‍ന്ന ജലപാതയിലൂടെ ഒരു പായക്കപ്പല്‍ കാറ്റുപിടിച്ചു കിഴക്കോട്ടുഴുകി..
കാറ്റുകുടിച്ച്‌ പള്ളവീര്‍ത്ത പായകള്‍ വിറകൊണ്ടു..
മുസിരിസ്‌ തുറമുഖത്തുനിന്നാരംഭിച്ചയാത്രയാണ്‌. ഈ ജലപാത സമ്പാളൂരിലെ മാരാംകുഴിയിലാണ്‌ അവസാനിക്കുന്നത്‌.
അമരത്ത്‌, സമ്പാളൂരിലെ പച്ചത്തുരുത്തുകള്‍ ആസ്വദിച്ച്‌ അദ്ദേഹം നിന്നിരുന്നു-
വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍..!
ദൈവവിളിപോലെ, ഉള്‍പ്രേരണയാല്‍ ആ മണ്ണില്‍ കാലുകുത്തിയ അദ്ദേഹത്തിന്‌ പ്രശാന്തഭൂമി തപോഭൂമിയായി..
മൂന്ന്‌ തവണയാണ്‌ ഇവിടെ വിശുദ്ധ സേവ്യര്‍ കാലുകുത്തിയത്‌- 1542, 1544,1548 വര്‍ഷങ്ങളില്‍.

ഈശോസഭക്കാരുടെ പ്രധാനകേന്ദ്രങ്ങളിലൊന്നായിരുന്നു സമ്പാളൂര്‍. സ്ഥലനാമം തന്നെ, സെന്റ്‌-പോള്‍-ഊര്‍ എന്നത്‌ ലോപിച്ചാണെന്ന്‌ ചരിത്രം. പതിനാറാം നൂറ്റാണ്ടില്‍ ഡച്ചുകാരും പോര്‍ച്ചുഗീസുകാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്ക്‌ ആധിപത്യം വിട്ടൊഴിയേണ്ടിവന്നതിനേ തുടര്‍ന്ന്‌ വടക്കോട്ടു നീങ്ങിയ അവര്‍ വിജനമായി കിടന്നിരുന്ന ഇന്നത്തെ സമ്പാളൂര്‍ എന്നറിയപ്പെടുന്ന പ്രദേശത്ത്‌ താമസമുറപ്പിച്ചുവത്രെ. വിശുദ്ധ പൗലോസിന്റെ ദേശം എന്നര്‍ത്ഥം വരുന്ന സെയ്‌ന്റ്‌പോള്‍സ്‌ ഊര്‍ എന്നതാണ്‌ കാലാന്തരത്തില്‍ സമ്പാളൂര്‍ എന്ന സ്‌ഥലനാമമായി രൂപാന്തരപ്പെട്ടത്‌. വിശ്വാസത്തിന്റേതിനേക്കാള്‍ വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്നു ഇവിടം..പോര്‍ച്ചുഗീസുകാരുടെ ശക്‌തി ക്ഷയിക്കുകയും 1663 ല്‍ ഡച്ചുകാര്‍ കൊച്ചി കീഴടക്കയപ്പോള്‍ ഈശോസഭക്കാര്‍ വൈപ്പിന്‍കോട്ടയിലെ സെമിനാരി സമ്പാളൂരിലേക്ക്‌ മാറ്റി സ്‌ഥാപിച്ചു എന്നാണ്‌ ചരിത്രം.
അര്‍ണ്ണോസുപാതിരി കേരളത്തില്‍ സ്‌ഥാപിച്ച ആദ്യത്തെ മലയാളം അച്ചുകൂടം സമ്പാളൂരിന്നടുത്താണ്‌. അക്കാലത്ത്‌ ഗോവ കഴിഞ്ഞാല്‍ ഊശോസഭക്കാരുടെ മറ്റൊരു മതസാംസ്‌ക്കാരിക കേന്ദ്രമായിരുന്നു സമ്പാളൂര്‍. സെമിനാരിയോടനുബന്ധിച്ച്‌ സ്‌ഥാപിച്ചിരുന്ന അച്ചുകൂടത്തില്‍ മലയാളത്തിലേയും തമിഴിലേയും ആദ്യകാല കൃതികള്‍ അച്ചടിച്ചിരുന്നുവെന്ന്‌ ചരിത്ര സാക്ഷ്യം. സെമിനാരി പറമ്പ്‌ എന്നാണ്‌ ഇന്നും ഈ സ്‌ഥലം അറിയപ്പെടുന്നത്‌!.
മലയാളഭാഷയ്‌ക്ക്‌ ഏറ്റവും സംഭാവന നല്‍കിയവരായിരുന്നു ഇവിടത്തെ മിഷനറിമാര്‍..
ഒരു പക്ഷെ മലയാളികളേക്കാള്‍ മലയാളം പഠിച്ചറിഞ്ഞവര്‍ അവര്‍..!. ഭാഷയിലും പുരാണേതിഹാസങ്ങളിലും അഗാധപാണ്ഡിത്യമുള്ളവര്‍..



പുതിയ പള്ളി നിര്‍മ്മാണത്തിനായി ഖനനം നടത്തിയപ്പോള്‍ ലഭിച്ച മുന്‍ പാതിരിമാരിലൊരാളുടെ അസ്ഥിക്കൂടം കണ്ണാടിക്കൂടില്‍ സംരക്ഷിച്ചിരിക്കുന്നു. ആദ്യപള്ളിയുടെ അസ്ഥിവാരമാണ്‌ ചിത്രത്തില്‍. 

അര്‍ണോസ്‌ പാതിരിയുടെ മലയാളഭാഷാ പ്രവീണ്യം തെളിയിക്കുന്ന സംഭവങ്ങള്‍ ചരിത്രരേഖയാണിന്നും. അങ്ങിനെ പ്രസിദ്ധപ്പെട്ട കഥയിലേയ്‌ക്കാണ്‌ നമ്മെ കാലം കൈപിടിച്ചു നടത്തുന്നത്‌...

വേലൂരിലായിരുന്നു കൂടുതല്‍ കാലം അദ്ദേഹം ചിലവഴിച്ചത്‌. നാട്ടുകാരുടെ സകലകാര്യങ്ങളിലും ഇടപ്പെട്ടിരുന്ന ഏണസ്റ്റിനെ നാട്ടുകാര്‍ സ്‌നേഹത്തോടെ 'അര്‍ണോസ്‌' പാതിരി എന്ന്‌ വിളിച്ചു.
ഒരു ദിവസം രാവിലെ ഉലാത്താനിറങ്ങിയ അദ്ദേഹം പ്രകൃതിയും ആസ്വദിച്ചു നടക്കേ, എതിരേ ഒരു നമ്പൂതിരിയും സഹായിമാരും വന്നു പെട്ടു. പാതിരിയെ കണക്കിനു കളിയാക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു ആ വരവ്‌.
നല്ല നീലക്കല്ലുകള്‍ പോലുള്ള കണ്ണുകളായിരുന്നു അര്‍ണോസിന്റേത്‌. അതു വച്ചു തന്നെ നമ്പൂതിരി പുച്ഛസ്വരത്തില്‍ സംബോധനചെയ്‌തു- ഗണപതി വാഹനരിപുനയനായെന്നായിരുന്നു നമ്പൂതിരിയുടെ സംബോധന!. അര്‍ത്ഥം: ഗണപതിയുടെവാഹനം = എലി, രിപു (ശത്രു) = പൂച്ച, നയനാ -പൂച്ചക്കണ്ണാ എന്ന്‌!.
ഒട്ടും അമാന്തമില്ലാതെ, ശാന്തനായി അര്‍ണോസ്‌ നല്‍കിയ തിരിച്ചടിയിങ്ങിനെ: ദശരഥനന്ദനദൂതമുഖാ എന്ന്‌!.
അര്‍ത്ഥം: ദശരഥനനന്ദന്‍ = ശ്രീരാമന്‍, ദൂതന്‍ = ഹനുമാന്‍, മുഖം. കുരങ്ങുമുഖന്‍ എന്ന്‌!!.
ഇത്രയും വലിയ അമളി ആ നമ്പൂതിരിയ്‌ക്കു പിണഞ്ഞിട്ടില്ല എന്നാണ്‌ ഭാഷ്യം...
മറ്റൊരവസരത്തില്‍, അര്‍ണോസിന്റെ പ്രതിയോഗിയായി എത്തിയത്‌, ഒരു ഇളയതായിരുന്നു. തന്റെ ഭാഷാപ്രയോഗ ശൈലിയില്‍ അങ്ങേയറ്റം അഹങ്കരിച്ചിരുന്നയാളായിരുന്നു ഇളയത്‌..
പൊക്കം കുറഞ്ഞ്‌, മെലിഞ്ഞ ശരീരപ്രകൃതിയായിരുന്ന പാതിരിയെ നോക്കി ഇളയത്‌ ഇങ്ങിനെ തട്ടിവിട്ടു: പാതിരി വില്ലിന്‌ ബഹുവിശേഷമാണ്‌, എന്നു..!. ' പാതിരി എന്നപേരുള്ള ഒരു കാട്ടുവൃക്ഷത്തെ ചൂണ്ടിയായിരുന്നത്രെ ഈ പരിഹാസം!.
ഉരുളയ്‌ക്കുപ്പേരിപോലെ ഉടന്‍ വന്നു ഉത്തരം: ഇളയതായാല്‍ ഏറ്റവും നന്ന്‌!!.
സമ്പാളൂരിലെ സെമിനാരിയില്‍ പഠിച്ചാണ്‌, അര്‍ണോസ്‌ പാതിരി വൈദികപട്ടം സ്വീകരിക്കുന്നത്‌ എന്നു കൂടി മനസ്സിലാക്കുമ്പോള്‍, അദ്ദേഹത്തിന്റെ `മലയാളിത്തം' വ്യക്തമാകും!.
മുപ്പതു വര്‍ഷത്തോളം താപസ ജീവിതം നയിച്ച അര്‍ണോസ്‌ പാതിരി മലയാള ഭാഷയേയും മണ്ണിനേയും ജീവനുതുല്യം സ്‌നേഹിച്ചു. പഴുവില്‍ വെച്ച്‌, 1732ല്‍ പാമ്പു കടിയേറ്റാണ്‌ മരണം. കൊച്ചിമഹാരാജാവ്‌ പോലും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചതായി ചരിത്രരേഖകള്‍..
ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മിശിഹാചരിത്രം, വ്യാകുല പ്രബന്‌ധം, പുത്തന്‍പാന എന്നീ കാവ്യഗ്രന്‌ഥങ്ങളും മലയാളഭാഷ വ്യാകരണഗ്രന്‌ഥങ്ങളും, മലയാളം- സംസ്‌കൃതനിഘണ്ടു തുടങ്ങിയ കനപ്പെട്ട കൃതികള്‍..

ഇപ്പോള്‍ നമ്മള്‍, വിശുദ്ധ ജോണ്‍ബ്രിട്ടോ ബലിയര്‍പ്പിച്ചിരുന്ന അള്‍ത്താരയുടെ മുന്നിലാണ്‌. ചെങ്കല്ലില്‍ തീര്‍ത്ത ബലിപീഠത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ്‌ ഇപ്പോഴുള്ളത്‌.
`രക്തസാക്ഷിയായ ദൈവദാസനാണ്‌ ബ്രിട്ടോ..അദ്ദേഹം ഒരു വര്‍ഷത്തോളം ഇവിടെ താമസിച്ചിരുന്നു..ബലിയര്‍പ്പിച്ചിരുന്നു..'- ആഞ്ചലോസ്‌ ഡിസില്‍വ ആ കഥപറഞ്ഞു; രക്തസാക്ഷിയായ ആ വൈദിക ശേഷ്‌ഠന്റെ..
പോര്‍ട്ടുഗീസുകാരനായ വിശുദ്ധ ജോണ്‍ ഡെ ബ്രിട്ടോ, പോര്‍ച്ചുഗലിന്റെ ഫ്രാന്‍സീസ്‌ സേവ്യര്‍ എന്നറിയപ്പെടുന്നു ഇന്ന്‌.
`പതിനൊന്നാം വയസില്‍ മാരകരോഗം ബാധിച്ച ജോണിന്‌ സൗഖ്യം ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്ക്‌ ഈശോസഭാ സന്യാസികളുടെ വേഷം അണിയിച്ചുകൊള്ളാമെന്ന്‌ അമ്മയുടെ നേര്‍ച്ചയാണ്‌ ഈശ്വരസേവയിലേയക്ക്‌ അദ്ദേഹത്തെ നയിച്ചത്‌'.
സുഖം പ്രാപിച്ചതിനെ തുടര്‍ന്ന്‌ ഒരു വര്‍ഷക്കാലം ഈശോസഭാ വൈദികവേഷം ധരിച്ച്‌ രാജസേവകഗണത്തില്‍ കഴിഞ്ഞു. 1662 ഡിസംബര്‍ 22ന്‌ ജോണ്‍ സന്യാസ പരിശീലനത്തിന്‌ ചേര്‍ന്നു. അതി ബുദ്ധിശാലിയായ അദ്ദേഹം കിടയറ്റ ഒരു തത്വശാസ്‌ത്രജ്ഞനായി.
ഇന്ത്യയിലെ തത്വജ്ഞാനത്തില്‍ ആകൃഷ്ടനായി അദ്ദേഹം, ഗോവയിലേയ്‌ക്കു കപ്പല്‍ കയറി. ആറുമാസം നീണ്ട ദുരിതമയമായ യാത്രയില്‍ അദ്ദേഹത്തിന്റെ എട്ടു സഹയാത്രികര്‍ മരിച്ചു. ഗോവയില്‍, വിശുദ്ധ സേവ്യറിന്റെ അഴുകാത്ത ഭൗതികശരീരം കണ്ട്‌ അദ്ദേഹം തന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ തന്നെ എന്നു തീരുമാനിയ്‌ക്കുകയായിരുന്നു. തുടര്‍ന്ന്‌ മലബാര്‍ പ്രൊവിന്‍സിലേക്ക്‌ നിയമിക്കപ്പെട്ട അദ്ദേഹം കൊച്ചിക്കും കൊടുങ്ങല്ലൂരിനുമിടയിലുള്ള വടക്കേ പ്പള്ളിപ്പുറത്താണ്‌ കപ്പലിറങ്ങിയത്‌. ഫാ. ജോണ്‍, പിന്നെ മത്സ്യവും മാംസവും ഉപേക്ഷിച്ച്‌ പൂര്‍ണ സസ്യഭുക്കായി. ഹൈന്ദവ രീതിയില്‍ കാതുകുത്തി കടുക്കനിട്ടു. കാഷായവസ്‌ത്രം ധരിക്കുകയും ചെരുപ്പ്‌ ഉപേക്ഷിക്കുകയും വെറും തറയില്‍ കിടന്നുറങ്ങുകയും ചെയ്‌ത്‌ താപസതുല്യമായ ജീവിതം സ്വീകരിച്ചു.
`തമിഴ്‌നാട്ടില്‍ വച്ചാണ്‌ അദ്ദേഹം രക്തസാക്ഷിത്വം വഹിക്കുന്നത്‌.'
മധുരയിലേയ്‌ക്കു മിഷന്‍ പ്രവര്‍ത്തനം മാറ്റിയ അദ്ദേഹത്തിന്‌ പ്രാദേശിക ഭരണാധികാരികളില്‍ നിന്നും നിരന്തര പീഢനം ഏറ്റുവാങ്ങേണ്ടിവന്നു. തടവിലാക്കപ്പെടുകയും ക്രൂരമര്‍ദ്ദനിരയാക്കുകയും ചെയ്‌തു.
ഇക്കാലയളവില്‍ തമിഴും സംസ്‌കൃ നല്ലതുപോലെ സ്വായത്തമാക്കിയ അദ്ദേഹം, `സ്വാമി അരുളാനന്ദം' എന്ന പേര്‍ സ്വീകരിച്ചിരുന്നു. 1693 ഫെബ്രുവരി 11ന്‌ ഫാ. ജോണ്‍ ബ്രിട്ടോയെ ഗളഛേദം ചെയ്‌തു. 1852ല്‍ കത്തോലിക്കാ സഭ അദ്ദേഹത്തെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിയ്‌ക്കുകയും 1947 ജൂണ്‍ 22ന്‌ വിശുദ്ധ പദവിയിലേക്കുയര്‍ത്തുകയും ചെയ്‌തുവെന്ന്‌ ചരിത്രം.
`അദ്ദേഹത്തെ ഗളഛേദം ചെയ്‌ത പ്രദേശത്തെ മണ്ണിന്‌ ഇന്നും രക്തവര്‍ണ്ണമാണ്‌. ആ മണ്ണ്‌ ഞങ്ങള്‍ ശേഖരിച്ച്‌ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്‌..'
ബലപീഠത്തോട്‌ ചേര്‍ന്ന്‌ അത്‌ കണ്ണാടിക്കൂട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്‌. വിശുദ്ധന്റെ തിരുസ്വരൂപത്തോടൊപ്പം..!.

ചരിത്രത്തിന്റെ ഗന്ധമുള്ള തണുത്തകാറ്റു വീശുന്നു, പുഴയില്‍ നിന്നും.
കാതോര്‍ത്താല്‍ കേള്‍ക്കാം, പടക്കുതിരകളുടെ കുളമ്പടികള്‍...ആര്‍ത്തനാദങ്ങള്‍..വെടിയൊച്ചകള്‍..
മൈസൂര്‍ പടയോട്ടം.
മൈസൂര്‍ കടുവ ടിപ്പുസുല്‍ത്താന്‍ കാടുംമലകളും കടന്ന്‌, സമ്പാളൂരിന്റെ മണ്ണിലെത്തി..
1781 ല്‍ ആയിരുന്നു സര്‍വ്വനാശം വിതച്ചുള്ള വരവ്‌. വിശുദ്ധഭൂമി യുദ്ധക്കളമായി. സമ്പാളൂര്‍ പള്ളി തകര്‍ത്തുതരിപ്പണമാക്കിയായിരുന്നു ആ പടയോട്ടം. ആക്രമണത്തില്‍ പള്ളി സെമിനാരിയും പൂര്‍ണമായും തകര്‍ക്കപ്പെട്ടു. അര്‍ത്താറ്റുള്ള കുടുംബങ്ങളെ വരെ മൈസൂര്‍ സൈന്യം വെറുതെ വിട്ടില്ല. ഒടുവില്‍ 125 വര്‍ഷത്തെ സേവനത്തിനുശേഷം ഈശോസഭക്കാര്‍ സമ്പാളൂരില്‍ നിന്ന്‌ ഒഴിഞ്ഞു പോയി.
പിന്നീട്‌ 1862 ല്‍ മുളകൊണ്ടും ഓലകൊണ്ടും ഒരു പള്ളി പണിതു. വികാര്‍ അപ്പോസ്‌തലന്‍ ഫാദര്‍ ബര്‍ണാഡിന്റെ നേതൃത്വത്തിലാണ്‌ പുതുക്കി നിര്‍മ്മിച്ചത്‌. 1893 ല്‍ അതു പുതുക്കി. 1970ല്‍ വീണ്ടും പുതുക്കി.. 1978 മാര്‍ച്ച്‌ 15 ന്‌ പണിയാരംഭിച്ച ഇപ്പോഴത്തെ പള്ളി 79 ഡിസംബറില്‍ വെഞ്ചിരിച്ചു. ഇപ്പോള്‍ അതും പൊളിച്ചിരിക്കുന്നു. പുതുക്കിനിര്‍മ്മിക്കുന്ന പള്ളിക്കായി അടുത്തിടെ അടിത്തറകോരിയപ്പോള്‍, ആദ്യത്തെ പള്ളിയ്‌ക്കുണ്ടായിരുന്നു എന്നു പറഞ്ഞു കേട്ടിരുന്ന തീര്‍ത്ഥക്കിണര്‍ കണ്ടെത്തി...!.
ടിപ്പുവിന്റെ പീരങ്കിയുണ്ടകള്‍ ഇപ്പോഴും ഇവിടെ സൂക്ഷിച്ചിരിക്കുന്നു, മറ്റുചരിത്ര രേഖകള്‍ക്കൊപ്പം. കാലം ഇവിടെ നിശ്ചലമാണ്‌.

വിശുദ്ധ ഫ്രാന്‍സീസ്‌ സേവ്യറിന്റെ മൂന്ന്‌ തിരുശേഷിപ്പുകള്‍ ഇവിടെ ആരാധന ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം ഫാ. കോണ്‍സ്‌റ്റന്റൈന്‍ ബസ്‌കിയുടെ അന്ത്യവിശ്രമസ്ഥാനവും ഇവിടെ. ഇതു കേരളസഭാ ചരിത്രത്തില്‍ സമ്പാളൂരിനു വിഖ്യാത സ്ഥാനം നല്‍കുന്നു.
ഭാഷാവികസനത്തിനു ഏറെ സംഭാവന നല്‍കിയ ബസ്‌കിയെക്കുറിച്ച്‌ പറയാതെ കഥ പൂര്‍ത്തിയാവില്ല..
മധുരവാണിരുന്ന തിരുമലനായ്‌ക്കരുടെ കാലത്ത്‌ അവിടെ പ്രവര്‍ത്തിച്ചിരുന്ന ബസ്‌കി, `മഹാമാമുനിവര്‍' എന്ന ഹൈന്ദവ നാമം സ്വീകരിക്കുകയും തമിഴ്‌ഭാഷയ്‌ക്കു വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുകയും ചെയ്‌തു.
തമിഴ്‌ ലിപി നവീകരിക്കുന്നതില്‍ പോലും ഗണ്യമായ സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ടായിരുന്നു.
പല തമിഴ്‌ ഗ്രന്‌ഥങ്ങളും രചിച്ചതിനുപുറമേ ഒട്ടേറെ തമിഴ്‌ ഗ്രന്‌ഥങ്ങള്‍ പാശ്‌ചാത്യ ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യുകയുമുണ്ടായി. തമിഴിലെ ആദ്യത്തെ നിഘണ്ടു തയ്യാറാക്കിയത്‌ ഇദ്ദേഹമാണ്‌!. തമിഴ്‌ ക്രൈസ്‌തവ കാവ്യമായ 'തേമ്പാവണി' ഉജ്ജ്വലകാവ്യാവിഷ്‌കാരമായി ഇന്നും വാഴ്‌ത്തപ്പെടുന്നു. `വാടാത്ത മലര്‍' എന്നാണ്‌ അര്‍ഥം. 1726ലാണ്‌ ഇതിന്റെ രചന. ക്‌ളാസ്സിക്‌ രീതിയില്‍ രചിക്കപ്പെട്ട ഈ കാവ്യത്തില്‍ ക്രിസ്‌തുദേവന്റെ വളര്‍ത്തച്ഛനായ ജോസഫിന്റെ ചരിത്രം, ക്രിസ്‌തുദേവന്റെ കുരിശുമരണം, പ്രാചീനകാലത്തെ ആചാരവിശേഷങ്ങള്‍ തുടങ്ങിയവ പ്രതിപാദിച്ചിട്ടുണ്ട്‌.
`ഈ ഇടവകയില്‍ ഇപ്പോഴും തൊണ്ണൂറ്റഞ്ച്‌ ശതമാനം പേരും ആംഗ്ലോഇന്ത്യക്കാരാണ്‌..'
എല്ലാവരുടേയും പേരിന്റെ ആരംഭം ഫ്രാന്‍സീസ്‌ എന്നായിരിക്കും. വിശുദ്ധ ഫ്രാന്‍സീസ്‌ സേവ്യറിനോടുള്ള ആദരസൂചകമായി..!.
അതുകൊണ്ട്‌, ഇവിടെ `ഫ്രാന്‍സീസ്‌' എന്നയാളുടെ വീട്‌ ചോദിച്ചെത്തുന്നവര്‍ കുടുങ്ങിപ്പോകും!.
തദ്ദേശീയര്‍ ഇതിനൊരു പരിഹാരം കാണുന്നത്‌ ഫ്രാന്‍സീസ്‌ എന്ന പേരിനൊപ്പം ഒരു ചെല്ലപ്പേരും ചേര്‍ത്തുകൊണ്ടാണ്‌..!- ആഞ്ചലോസ്‌ ചിരിച്ചു..
സമ്പാളൂരില്‍ എത്തുന്ന ചരിത്രാന്വേഷികള്‍ക്ക്‌ ഇതൊരു സ്‌പന്ദിക്കുന്ന ചരിത്രസ്‌മാരകമാണ്‌; തീര്‍ത്ഥാടകര്‍ക്ക്‌ വിശുദ്ധകേന്ദ്രവും..

വെയിലാറിയിരിക്കുന്നു. രക്തച്ചൊരിച്ചില്‍ കണ്ടു വിറച്ച പള്ളിമുറ്റത്തെ ചുവന്നമണ്ണും തണുത്തിരിക്കുന്നു. വിശുദ്ധരുടെ കഥകള്‍ പേര്‍ത്തുംപേര്‍ത്തും കേട്ടൊഴുകുന്ന പുഴ ശാന്തമാണ്‌. ആ കുഞ്ഞോളങ്ങളെ ഉരുമ്മിവരുന്ന ചെറുകാറ്റും...


തീര്‍ത്ഥകേന്ദ്രത്തിലേക്കെത്താന്‍..

ചാലക്കുടി-മുരിങ്ങൂര്‍-കാടുകുറ്റി വഴി സമ്പാളൂരിലെത്താം. കൊടുങ്ങല്ലൂര്‍-മാള-അഷ്ടമിച്ചിറ വഴിയും സമ്പാളൂരില്‍ എത്തിച്ചേരാം.
ഡിസംബര്‍ മൂന്നിനോ അല്ലെങ്കില്‍ തുടര്‍ന്നു വരുന്ന ഞായറാഴ്‌ചയോ നടത്തുന്ന വിശുദ്ധന്റെ ഊട്ടുതിരുനാള്‍ പ്രധാനമാണിവിടെ. ഭാരതീയ സംസ്‌കാരം പിന്തുടര്‍ന്ന്‌ ഇവിടെ നടത്തിവരുന്ന `പൊങ്കാല'യും സവിശേഷമാണ്‌. ഊട്ടുതിരുനാളിനോടനുബന്ധിച്ച്‌ അതിരാവിലെയാണ്‌ ഇത്‌.

-ബാലുമേനോന്‍ എം

ചിത്രം - സുധീപ് ഈയെസ് 

No comments:

Post a Comment