Thursday, September 19, 2019

കല്‍ദായ സുറിയാനി പുരാവസ്തു ശേഖരം





കല്ദായ സുറിയാനി പള്ളിയില് കഴിഞ്ഞ ദിവസം പൊതുജനങ്ങള്ക്കായി തുറന്നുകൊടുത്ത പുരാവസ്തു മ്യൂസിയമാണിത്. നിറയെ ചരിത്രം. 1850കളിലാണ് വലിയപള്ളി നിര്മ്മിച്ചതെന്നാണ് പറയുന്നത്. ശക്തന് തമ്പുരാന് വ്യാപാരാഭിവൃദ്ധിക്കായി തൃശൂരില് കുടിയിരുത്തിയ ആദ്യ ക്രിസ്ത്യാനികള്. വലിയപള്ളിയുടെ മദ്ബഹയുടെ ശില്പ്പചാതുരിതുളുമ്പുന്ന ഒരു ഭാഗമാണ് ചിത്രത്തില്. വിസ്മയകരമായ കൊത്തുപണി. കല്ദായ സമുദായത്തിന്റെ തൃശൂരിലെ ചരിത്രം ഏറെക്കുറെ പൂര്ണമായി ഇവിടെ കാണാം. ശക്തന് തമ്പുരാന് കല്പ്പിച്ചു നല്കിയ അധികാരത്തിന്റെ ചിഹ്നമായ പട്ടുക്കുടയടക്കം. ഈ നാടിന്റെ സംസ്‌കൃതിയുടെ ഭാഗമായിമാറിയ ഒരു വിശ്വാസിസമൂഹം എന്നനിലയില് വലിയൊരു മാനസിക അടുപ്പമുണ്ട് ഇവരോട്. സുഹൃത്തുക്കള് കണ്ടിരിക്കേണ്ട ഒരു ശേഖരം. 

Thursday, August 29, 2019

ഡേവിഡേട്ടാ..കിങ് ഫിഷറുണ്ടാ..ച്ചില്‍ഡ്!




ഡേവിഡേട്ടാ..കിങ് ഫിഷറുണ്ടാ..ച്ചില്ഡ്!
ചിരിച്ചുകൊണ്ട് ഒണ്ടല്ലോ..എന്നു പറയുന്ന ബാര്മാന് ഡേവിഡേട്ടന് മനസ്സില് നിന്നും മായാത്ത കഥാപാത്രമാണ്-തൃശൂര്ക്കാര്ക്കെങ്കിലും. നാരങ്ങവെള്ളം കാച്ചാന് പോകുക എന്ന പ്രയോഗം ഇപ്പോഴും തൃശൂര് യുവതയുടെ നാവില്തത്തിക്കളിക്കുന്നു, പുതുമനഷ്ടപ്പെടാതെ. കഥയുടെ ഗന്ധര്വ്വനു നന്ദി!!.
ബാര്മാന് ഡേവിഡേട്ടനായി വേഷമിട്ട പൂച്ചിന്നിപ്പാടം നാളോത്ത് കൃഷ്ണന്കുട്ടി എന്ന കൃഷ്‌ണേട്ടന്റെ വീട്ടിലെത്തി, ഇന്നലെ. അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങിയിട്ട് രണ്ടുവര്ഷം കഴിഞ്ഞു. തൂവാനത്തുമ്പികള് എന്ന സിനിമ പുറത്തിറങ്ങിയിട്ട് 32വര്ഷവും.
അദ്ദേഹത്തിന്റെ മൂത്തമകന് സതീശനാണ് സംസാരിക്കുന്നത്- അമേച്വര്നാടകക്കാരനും പ്രാദേശിക കോണ്ഗ്രസ്-എസ്എന്ഡിപി പ്രവര്ത്തകനും ജില്ലകോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനുമായ അച്ഛനെകുറിച്ച്.
വളരെ കാലമായി മനസ്സില് കൊണ്ടുനടന്ന ഒരു സ്‌റ്റോറിയാണ് ഇന്നലെ ചെയ്തുതീര്ത്തത്. പ്രിയസുഹൃത്തും കാമറാമാനുമായ ഷാബു തൈക്കാട്ടുശേരിയായിരുന്നു കൂടെ. അയാളെടുത്ത ചിത്രം.
സിനിമയിലെ പ്രധാന കഥാപാത്രമായ മഴയും ഞങ്ങള്ക്കൊപ്പമുണ്ടായിരുന്നു എന്നത് യാദൃച്ഛികതയല്ലെന്നു വിശ്വസിക്കാനാണിഷ്ടം. ഗന്ധര്വ്വന്റെ അദൃശ്യസാന്നിധ്യം പോലെ..മഴ പെയ്തുകൊണ്ടേയിരുന്നു.. 

Thursday, August 1, 2019

മഴമാത്രം





മഴയായിരുന്നു കൂട്ട്. ഡിടിപിസിയുടെ മഴയാത്ര ടൂര്‍പാക്കേജിന്റെ കന്നിയാത്ര പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടിയായിരുന്നു. പ്രളയാനന്തരം, മഴ മനസ്സില്‍ ഭീതിയുടെ കാര്‍മേഘങ്ങള്‍ മാത്രം നിറച്ചൊരു കാലത്താണ് മഴയെ കൂട്ടുകാരിയാക്കി വനയാത്രക്കുള്ള ക്ഷണംവരുന്നത്. കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. രാവിലെ ഏഴിന് പ്രസ്‌ക്ലബ്ബിനു മുന്നില്‍ നിന്നും പുറപ്പെട്ട ബസ്സില്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍. ഡിടിപിസിയുടെ ഗൈഡ്..ടൂര്‍ കോ-ഓഡിനേറ്ററും യാത്രയുടെ സര്‍വ്വസ്വവുമാമനീഷ്. 
അതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ-പെരിങ്ങല്‍കുത്ത് വഴി ലോവര്‍ ഷോളയാറിലെത്തി മടങ്ങുന്ന ടൂര്‍പാക്കേജ്. 

കാടാണ് വിളിക്കുന്നത്. മഴയാണ് കൂട്ട്...

പലകുറി പോയിട്ടുള്ള സ്ഥലങ്ങളാണെങ്കിലും കാടെന്നും ഹരമായിരിക്കുന്നു. മനുഷ്യന്‍ കാടിറങ്ങിയവനാണെന്നാണ് എന്റെ തത്വശാസ്ത്രം. അതാവാം, കാട് അവന്റെ ഹൃദയത്തില്‍ കൊരുത്തുവലിക്കുന്നത്. അനിഷേധ്യമായ ക്ഷണം..അദമ്യമായ ഉള്‍പ്രേരണ!.
കാട്ടിലെ മഴ വ്യത്യസ്തമാണ്. നാട്ടിലെയോ നഗരത്തിലേയോ മഴയല്ല. വന്യസൗന്ദര്യം കുളിച്ചീറനുടുത്ത് നില്‍ക്കുന്നത്. ഓരോചലനങ്ങളിലും നിഗൂഢത മുറ്റിനില്‍ക്കും..ഹിച്ച്‌കോക്ക് സിനിമകളെ പോലെ ഭീതിയുടെ സൗന്ദര്യം നാമറിയും. 

വെയില്‍ തെളിഞ്ഞുനില്‍ക്കുന്ന ദിനത്തിലാണ് യാത്ര തുടങ്ങുന്നത്. മഴയുടെ ലാഞ്ഛന എവിടേയുമില്ല. ചാലക്കുടിയില്‍ എത്തി അവിടെ നിന്നാണ് യാത്രയുടെ ഫ്‌ളാഗ് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ചാലക്കുടി ടിബിയിലെത്തുമ്പോള്‍ എട്ടര. അതിന്റെ അങ്കണത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബി.ഡി. ദേവസ്സി എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. വിശാലമായ ഗ്ലാസ് ജനാലകളുള്ള പുതുപുത്തന്‍ ബസ്സിലായിരുന്നു തുടര്‍ന്നുള്ളയാത്ര. ബംഗ്ലാവ് മുറ്റത്തെ നാട്ടുകാരോട് ചോദിച്ചു- കാട്ടില്‍ മഴയുണ്ടാകുമോ?.
അവര്‍  മാനത്തേക്കു നോക്കി പറഞ്ഞു: തുമ്പൂര്‍മൂഴിയെത്തുമ്പോഴേക്കും മഴ കിട്ടും!.
ഞങ്ങള്‍ പ്രാതല്‍ ഒരുക്കിയിരുന്നത് തുമ്പൂര്‍മൂഴിയിലായിരുന്നു...

പ്രവചനം തെറ്റിയില്ല..അവിടുന്നങ്ങോട്ട് മഴയായിരുന്നു. മഴ കൂടെയുണ്ടായിരുന്നു. അതോ, മഴയോടൊപ്പം നമ്മളോ?. രണ്ടും സമം.
മഴയാത്രയില്‍ മഴയുടെ വന്യഭംഗിയല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴ..പുളഞ്ഞുകുത്തിപ്പെയ്യുന്ന മഴ.. തുള്ളിക്കൊരുകുടം മഴ.. മദം പൊട്ടിയ മഴ..കാട്ടില്‍ പെയ്തിറങ്ങുന്ന കാടന്‍മഴ!. മഴ..മഴമാത്രം. 



ഞാറ്റുവേലനാളില്, പൊരിങ്ങല് കുത്തില്, കരടികള് മേയുന്ന കാട്ടുവഴിയില്, കോട വകഞ്ഞുമാറ്റി ഞങ്ങള് നടന്നു..മഴക്കൊപ്പം. കാടാകെ കുളിച്ചീറനുടുത്തു നില്ക്കുന്നു. തുള്ളിവിറക്കുന്ന തണുപ്പില്, ഇറനുടുത്തുനില്ക്കുന്ന സുന്ദരി, 



ഒരേ സമയം മനസ്സില്ആനന്ദവും ഭീതിയും നിറച്ചു. വന്യമാണ് കാട്ടിലെ മഴ. ആ മഴക്കൊപ്പം നടന്നു, ഇരുന്നു, ഭക്ഷണം കഴിച്ചു..കാട്ടറിവുകള്പങ്കുവച്ചു. ഇവിടെ ഈ വന്യതയില് മരവും മനുഷ്യനും മഴയും മാത്രം..



23/6/19

സാക്ഷിയാവല്‍





ചിണുങ്ങിച്ചിണുങ്ങി..നില്‍ക്കാതെ പെയ്ത്ത്. ഉച്ചക്കുശേഷം മഴയാണിന്ന്...
കഴിഞ്ഞ ആഗസ്റ്റ് 15ന് ഇങ്ങിനെയായിരുന്നു. അതു പിന്നെ മൂന്നുദിവസം നിലച്ചില്ല. മുന്‍പെങ്ങും അനുഭവിച്ചറിഞ്ഞിട്ടില്ലാത്തഅവസ്ഥ..
വെള്ളമായിരുന്നു സര്‍വ്വത്ര..
ഓഫീസില്‍ ഓരോദിവസവും ആളുകള്‍ കുറഞ്ഞു..
ഒടുവില്‍ ബ്യൂറോയില്‍ ഞാനൊറ്റയ്ക്കായി. കാമറ സെക്ഷനിലും വിഷ്വല്‍എഡിറ്റിംഗിലും ഡിടിപിയിലും ഓരോരുത്തര്‍ മാത്രമായി..
സ്വരാജ്‌റൗണ്ടും അരകിലോമീറ്റര്‍ ചുറ്റളവിലും മാത്രം വെള്ളമൊഴിഞ്ഞുകിടന്നു..
ആളൊഴിയാത്ത ബസ്റ്റാന്റുകളില്‍ ശ്മശാനമൂകത. ചാരനിറം പുരണ്ട ആകാശത്തിനു കീഴേ നഗരം അനക്കമറ്റുകിടന്നു....
രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഓഫീസ് ഫോണിലേക്ക് വന്നിരുന്ന കോളുകളും കുറഞ്ഞു..
ആളുകളെ ക്യാമ്പുകളിലെത്തിച്ചുകഴിഞ്ഞിരിക്കുന്നു.
നഗരത്തില്‍ ബോട്ടിറക്കിയ ദുരന്തമുഹൂര്‍ത്തം, മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിഞ്ഞുകൂടാ..ഇനിയുണ്ടാകുമോ എന്നും. എല്ലാം കാണാന്‍, ഒരു പത്രപ്രവര്‍ത്തകന്‍ ജീവിച്ചിരിക്കണം. അതാകുന്നു ഈ തൊഴിലിന്റെ ഏറ്റവും മോഹിപ്പിക്കുന്ന ഫലപ്രാപ്തി-സാക്ഷിയാവല്‍. 9/7/19

മരിക്കാത്ത സ്മരണ

മഹാനടന്‍ പ്രേംജിയുടെ വീടിനുമുന്നില്‍ രണ്ടു പതിറ്റാണ്ടു കഴിഞ്ഞെത്തുമ്പോള്‍ ഇതാണവസ്ഥ.
കഴിഞ്ഞദിവസം മരംവീണ് തകര്‍ന്നതറിഞ്ഞ്, മന്ത്രി സുനില്‍കുമാര്‍ ഇന്നിവിടെ വന്നിരുന്നു. വീട് സ്മാരകമായി മാറ്റുമെന്ന് സര്‍ക്കാര്‍ തീരുമാനം.
1998ലാണ് മുമ്പ് വന്നത്. അന്ന് പ്രേംജി ഇവിടെ മരിച്ചുകിടക്കുകയായിരുന്നു..വീടിനകത്തും പുറത്തും നിറയേ ആളുകള്‍..പുകയുന്ന ചന്ദനത്തിരിയുടേയും കരിന്തിരിയുടേയും ഗന്ധം..
വീണ്ടും ഒരിക്കല്‍ കൂടി എത്തുന്നു. ചില നിയോഗങ്ങള്‍. (22/7/19)