Friday, September 27, 2013

കല്ലൂര്‍മന മഹാമാന്ത്രിക പാരമ്പര്യത്തിന്റെ ഈടുവയ്‌പ്‌



കേരളത്തിന്റെ രക്ഷയ്‌ക്കായി പരശുരാമന്‍ അഷ്‌ടവൈദ്യന്മാരെ നിയമിച്ചതുപോലെ ആറ്‌ മാന്ത്രിക കുടുംബക്കാരേയും നിയമിച്ചുവത്രെ. അവരില്‍ മൂന്ന്‌ കുടുംബക്കാര്‍ സന്മന്ത്രവാദികളും മറ്റു കുടുംബക്കാര്‍ ദുര്‍മന്ത്രവാദികളുമായിരുന്നു. സന്മന്ത്രവാദികളില്‍ ഒരു കുടുംബക്കാരാണ്‌ കല്ലൂര്‍ നമ്പൂതിരിപ്പാടന്മാര്‍. തൃശൂരിലെ ഒല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനു അരനാഴിക പടിഞ്ഞാറുമാറിയാണ്‌ മാന്ത്രിക പാരമ്പര്യത്തിന്റെ മഹാപാരമ്പര്യം കുടികൊള്ളുന്ന കല്ലൂര്‍ മന. കല്ലൂര്‍ നമ്പൂതിരിപ്പാടന്മാര്‍ വേദവേദാംഗങ്ങളിലും മന്ത്രവാദത്തിലും അതിനിപുണന്മാരായിരുന്നു. ചിലര്‍ നല്ല കവികളുമായിരുന്നു. എന്നാല്‍ അവര്‍ക്ക്‌ അധികം പ്രസിദ്ധി മന്ത്രവാദത്തിലാണ്‌. തൃപ്പൂണിത്തുറെ നിന്ന്‌ അവിണിശ്ശേരിക്ക്‌ മാറിത്താമസിക്കാനിടയായതുതന്നെ അവരുടെ മന്ത്രവാദത്തിന്റെ ശക്‌തിനിമിത്തമാണെന്നാണ്‌ ഐതിഹ്യം.
കല്ലൂര്‍ നമ്പൂതിരിപ്പാടന്മാരുടെ ഇല്ലം ആദ്യം ബ്രിട്ടീഷ്‌ മലബാറില്‍ കോട്ടയ്‌ക്കലിനു സമീപത്തായിരുന്നു. എന്നാല്‍ സാമൂതിരിപ്പാട്ടിന്‌ ഇവരോട്‌ ഇഷ്ടക്കേട്‌ തോന്നിയതിനാല്‍ അവിടെനിന്ന്‌ പോന്ന്‌ വള്ളുവനാട്‌ താലൂക്കില്‍ പട്ടാമ്പിക്കു കിഴക്ക്‌ പള്ളിപ്പുറം ചെങ്ങണം കുന്നത്ത്‌ ഭഗവതീക്ഷേത്രത്തിന്‌ സമീപം താമസമാക്കി. എങ്കിലും അവിടേയും അവരുടെ വാസം സ്‌ഥിരമായില്ല. കൊച്ചി രാജാക്കന്മാര്‍ക്ക്‌ തിരുമൂപ്പ്‌ കിട്ടിയാല്‍ അവിടെച്ചെന്ന്‌?അരിയിട്ടുവാഴ്‌ച്ച? എന്നൊരു ചടങ്ങ്‌ നടത്തുക പതിവാണ്‌. അതിനുവേണ്ടുന്ന സകലസാധനങ്ങളും ശേഖരിച്ചുകൊടുത്തിരുന്നത്‌ അക്കാലത്ത്‌ കൊച്ചി രാജാക്കന്മാരുടെ ഇഷ്‌ടക്കാരനായിരുന്ന ഒരു കല്ലൂര്‍ നമ്പൂതിരിപ്പാടായിരുന്നു. അതുകൊണ്ടും കൂടിയായിരുന്നു സാമൂതിരിക്ക്‌ നമ്പൂരിപ്പാടന്മാരോട്‌ വിരോധം വര്‍ദ്ധിച്ചത്‌. അതിനാല്‍ കൊച്ചീരാജാവ്‌ അവരെ കുടുംബസഹിതം തൃപ്പൂണിത്തുറയ്‌ക്ക്‌ കൊണ്ടുപോയി. അവിടെ നിന്നുമാണ്‌ പിന്നീട്‌ അവിണിശേരിയില്‍ എത്തി താമസമാക്കിയത്‌.
മന്ത്രവാദത്തിനു കേള്‍വികേട്ടവരാണ്‌ കല്ലൂര്‍ നമ്പൂതിരിപ്പാടന്‍മാര്‍. മനസ്സിന്റെ രോഗങ്ങള്‍ക്കുള്ള ചികിത്സാവിധിയത്രെ മന്ത്രവാദം. ശാരീരിക രോഗങ്ങള്‍ക്ക്‌ ആയൂര്‍വേദവും. ഇതായിരുന്നു നമ്മുടെ സമ്പ്രദായം. മന്ത്രവാദം അന്ധവിശ്വാസമല്ലേ?. തട്ടിപ്പല്ലേ ? എന്നുള്ള ചോദ്യങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. ഇന്നും കാര്യസാധ്യത്തിന്‌ എത്തുന്നവരില്‍ അന്യസംസ്ഥാന രാഷ്‌ട്രീയ നേതാക്കളടക്കം ഉണ്ടെന്ന്‌ അറിയുമ്പോഴാണ്‌ അത്ഭുതം ഇരട്ടിക്കുക. തെരഞ്ഞെടുപ്പുകാലത്ത്‌ എതിരാളിക്ക്‌ പത്തുവോട്ട്‌ തികച്ചു കിട്ടരുതെന്ന ആവശ്യവുമായി വന്നവരുടെ കഥയും ഇവിടെ പറയാനുണ്ട്‌!.
കല്ലൂര്‍ മനയിലെ കാരണവര്‍ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ഭജനമിരിക്കുന്ന കാലത്ത്‌ ലഭിച്ച ഒരു മന്ത്രവാദഗ്രന്ഥമാണ്‌ കല്ലൂര്‍ മനയ്‌ക്ക്‌ മഹാമാന്ത്രിക പാരമ്പര്യം സമ്മാനിച്ചതത്രെ. ശ്രീ പരമേശ്വരനും ഭഗവതിയും നേരിട്ട്‌ അനുഗ്രഹിച്ചു നല്‍കിയതാണ്‌ ഈ മാന്ത്രിക ഗ്രന്ഥം എന്നാണ്‌ ഐതിഹ്യം. ദേവീപ്രീതിക്കായുള്ള ഭഗവതിസേവ പ്രത്യേക വിധിയോടെ എങ്ങിനെ ചെയ്യണമെന്ന്‌ ഈ ഗ്രന്ഥത്തില്‍ വിസ്‌തരിച്ചിരിക്കുന്നു. ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന രീതി വലിയഭഗവതിസേവ എന്നറിയപ്പെടുന്നു. ചെങ്ങണംകുന്നത്തു ഭഗവതിയാണ്‌ ഇന്നും ഈ ഇല്ലക്കാരുടെ ഭരദേവത. ചെങ്ങണംകുന്നത്തു ഭഗവതിക്കു നിവേദ്യം സമര്‍പ്പിച്ചതിനു ശേഷമാണ്‌, മന്ത്രവാദത്തിനായി ഉഗ്രമൂര്‍ത്തിയായ പ്രത്യംഗിരാ ദേവിയെ നമ്പൂതിരിപ്പാടന്‍മാര്‍ ഉണര്‍ത്തുന്നത്‌.
ഈ മേഖലയില്‍ അതിപ്രശസ്‌തിയാര്‍ജിക്കുകയുണ്ടായി ഈ കുടുംബം. തിരുവിതാംകൂര്‍ രാജകുടുംബത്തെ അലട്ടിയിരുന്ന എട്ടുവീട്ടില്‍ പിള്ളമാരുടെ ആരാധനാമൂര്‍ത്തികളുടെ ശല്ല്യം ഒതുക്കിത്തീര്‍ത്തത്‌ കല്ലൂര്‍ മാന്ത്രികരാണ്‌. കൊച്ചിരാജകുടുംബത്തിലും ഇതുപോലുള്ള ദോഷങ്ങള്‍ തീര്‍ത്ത്‌ ശാന്തി വരുത്തിയതിന്‌ കല്ലൂര്‍ നമ്പൂതിരിപ്പാടന്‍മാര്‍ ഏറെ ആദരിക്കപ്പെടുകയുണ്ടായിട്ടുണ്ട്‌. കഥകളിപ്പദങ്ങള്‍, കവിതാ രചന എന്നിവയിലും ഈ കുടുംബക്കാര്‍ പ്രതിഭതെളിയിച്ചിട്ടുണ്ട്‌.

കേരളത്തിന്റെ മാന്ത്രിക പാരമ്പര്യം

കേരളം സൃഷ്ടിച്ചശേഷം അതിനെ അറുപത്തിനാലു ഗ്രാമങ്ങളും നാലു തളികളുമായി തിരിച്ച പരശുരാമന്‍, ക്ഷേത്രങ്ങള്‍ സ്ഥാപിച്ച ശേഷമാണ്‌ ആറു നമ്പൂതിരികുടുംബങ്ങളെ മാന്ത്രിക ചുമതലയേല്‍പ്പിക്കുന്നത്രെ. കാട്ടുമാടം, കല്ലൂര്‍, സൂര്യകാലടി, കാവനാട്‌ തുടങ്ങിയ മനകള്‍ ഇവയില്‍ പ്രസിദ്ധമാണ്‌. `മനനാല്‍ ത്രായതേ ഇതി മന്ത്രഃ' എന്നാണ്‌ മന്ത്രമെന്ന വാക്കിന്റെ വ്യാഖ്യാനം. മനനം ചെയ്യുന്നവനെ രക്ഷിക്കുന്നത്‌ എന്നര്‍ത്ഥം. ബ്രാഹ്മണരില്‍ നമ്പൂതിരിമാര്‍ മാത്രമാണ്‌ മന്ത്രവാദം തൊഴിലായി ഏറ്റെടുത്തത്‌. ഭദ്രകാളിയെ അധിദേവതയായി ഇവര്‍ സ്വീകരിക്കുകയും ചെയ്‌തിരിക്കുന്നു. അബ്രാഹ്മണര്‍ മന്ത്രവാദാവശ്യത്തിനായി ചാത്തന്‍, അറുകൊല, കരങ്കുട്ടി തുടങ്ങിയ ശാക്‌തേയ മൂര്‍ത്തികളെ സേവിക്കുന്നു. മന്ത്രവാദം ഉത്തമകര്‍മ്മമായി നമ്പൂതിരി കുടുംബങ്ങള്‍ കരുതുന്നില്ല. കാരണം, ഒഴിപ്പിക്കുന്ന ദുര്‍ദേവതകളുടെ ശാപം കര്‍മ്മിക്കുണ്ടാവുമെന്നാണ്‌ വിശ്വാസം.

No comments:

Post a Comment