Wednesday, August 26, 2020

The world is a Bridge, pass over it, but build no houses upon it

പെയ്‌തൊഴിഞ്ഞ മഴയും പറയാതെപോയ പ്രണയവുമാണത്രെ ആസ്വാദ്യം. ക്രിയേറ്റീവ് റൈറ്റര്‍ക്ക് ഇത് രണ്ടും ഇഷ്ടപ്രമേയമാവാം. പത്രപ്രവര്‍ത്തകന് പറ്റില്ല. അയാള്‍ക്കുമുന്നില്‍ പ്രശ്‌നങ്ങള്‍ വന്നുനിറഞ്ഞുകൊേണ്ടയിരിക്കും- അത് കുടിവെള്ളമില്ലാത്തതാവാം പ്രളയജലം കയറി വീടുതകര്‍ന്നതാവാം. സ്വന്തംകാര്യം പോലും മാറ്റിവച്ച് അയാള്‍ക്കതിനെ പിന്തുടര്‍ന്നേ പറ്റുവല്ലോ.. ഒക്‌ടോബര്‍ പതിനഞ്ചിന് പത്രപ്രവര്‍ത്തനരംഗത്ത് കാല്‍നൂറ്റാണ്ട് തികയും. ചെറിയൊരുകാലയളവല്ലെന്ന് തോന്നിപ്പോകുന്നു; ജീവിച്ചകാലത്തിന്റെ പകുതി. പത്രങ്ങളില്‍ പേജുകള്‍ തയ്യാറാക്കിയിരുന്ന കട്ട് ആന്റ് പേസ്റ്റ് കാലം മുതല്‍ ഓണ്‍ലൈന്‍ കാലം വരെ. സൈലന്റ് വാലി പദ്ധതി പേരുമാറ്റി പാത്രക്കടവാക്കി അവതരിപ്പിച്ച കാലത്ത് അതേ പറ്റി ഒരു ലേഖനമെഴുതി പത്രാധിപരായ അച്യുതവാര്യര്‍ സാറിനു കൊടുത്തു. അദ്ദേഹം അതൊന്ന് ഓടിച്ചുവായിച്ച് മാറ്റിവച്ചു. പിറ്റേന്ന് പത്രത്തിന്റെ എഡിറ്റ്‌പേജില്‍ ഒന്നാം ലേഖനമായി ഒരു വരിപോലും മാറ്റാതെ ചേര്‍ത്തിരിക്കുന്നത് കണ്ട് അമ്പരന്നുപോയി. മഹാനായ ആ പത്രാധിപര്‍ മനസ്സില്‍ വിഗ്രഹമായിമാറിയത്, വ്യക്തിപ്രഭാവം കൊണ്ടുകൂടിയായിരുന്നു. ബധിരതയെ മറികടന്ന മഹാപ്രതിഭ. പിന്നീടറിഞ്ഞു അടിയന്തിരാവസ്ഥാകാലത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍..പരിസ്ഥിതി പോരാട്ടങ്ങള്‍. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ഞാനാരില്‍ നിന്നും ഒരു നാരങ്ങവെള്ളംപോലും വാങ്ങിക്കഴിച്ചിട്ടില്ലെന്ന്!. കനല്‍പോലെ മനസ്സില്‍ കിടക്കുന്നു ആ വാക്കുകള്‍, നിലപാടുകള്‍.. തളരുമ്പോള്‍, പ്രതിസന്ധികള്‍ ഉയരുമ്പോള്‍ കരുത്തുപകരുന്ന വഴിവിളക്കുകളായി ഇനിയും നിരവധിപേര്‍. ജോലിസമയത്തില്‍ കണിശതയുള്ള കെ.പ്രഭാകരന്‍സര്‍, പോരാട്ടമനസ്സുള്ള പി.രാജന്‍സര്‍, കെ.എം.റോയ്‌സര്‍.. പിന്നെ, കാണാന്‍ കഴിയാതെപോയ പോത്തന്‍ജോസഫ്, ചലപതിറാവു, എടത്തട്ട നാരായണന്‍, സിപി രാമചന്ദ്രന്‍, വീക്ഷണം പത്രാധിപരായിരുന്ന സിപി ശ്രീധരന്‍, ഡല്‍ഹിയില്‍ ഇടതുപക്ഷ പത്രപ്രവര്‍ത്തനത്തിനു ദിശാബോധം നല്‍കിയ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കമ്മ്യൂണിസ്റ്റ്പാര്‍ട്ടി പിളരുന്ന വാര്‍ത്ത സ്‌കൂപ്പാക്കിയ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഗോവിന്ദന്‍കുട്ടി.. നിരവധിനിരവധി പേര്‍. പത്രപ്രവര്‍ത്തകര്‍ ആത്മകഥയെഴുതരുത്. പല തങ്കവിഗ്രഹങ്ങളും തകരും. അതുകൊണ്ട് ഇവരാരും അതെഴുന്നതിനെ കുറിച്ച് ചിന്തിച്ചതുപോലുമില്ല. കാല്‍നൂറ്റാണ്ടുകാലത്തെ പത്രപ്രവര്‍ത്തനം എന്തു നേടിത്തന്നു എന്ന് ഒരു മാധ്യമസുഹൃത്തുതന്നെ ചോദിച്ചു, അടുത്തിടെ. എന്തു പറയണം?. ഗുജറാത്ത് കീഴടക്കിയതിന്റെ സ്മരണക്ക് അക്ബര്‍ പണിയിപ്പിച്ച ബുലന്‍ദ് ദര്‍വാസയില്‍ കൊത്തിവച്ച ഒരു വരി ഓര്‍മ്മവന്നു: '
.

അന്നൊക്കെ അങ്ങിനെയായിരുന്

തറവാട്ടില്‍ ഓണക്കാലത്തൊന്നും പോയിട്ടില്ല. കുട്ടിക്കാലത്ത് കര്‍ക്കിടകത്തിലെ പൂജകള്‍ക്കാണ് പോയി താമസിച്ചത്. അന്ന് അവിടെ നിറയേ ആളുകളുള്ളകാലമാണ്. നാലുകെട്ടില്‍ അമ്മമ്മമാരും അവരുടെ മക്കളും. പടിപ്പുരമാളികയില്‍ വലിയമ്മാമയും കുടുംബവും. നിറയേ സമപ്രായക്കാരായ കുട്ടികള്‍. കുളത്തിലും തൊടിയിലും, മുറ്റത്ത് കൂമ്പന്‍ തൊപ്പികള്‍ പോലെ നിന്നിരുന്ന വൈക്കോല്‍ കൂനയിലും ഒക്കെകളിച്ചുനടന്നു. പത്തായപ്പുരമാളികയില്‍, തറവാടു സ്ഥാപിച്ചുവെന്ന് കരുതുന്ന കുഞ്ചുമുത്തശ്ശിക്കും പൂജയുണ്ട്. അപ്പവും അടയും എല്ലാം വച്ച് നിവേദ്യവും. തറവാട്ടിലെ പുരുഷപ്രജതന്നെവേണം പൂജിക്കാന്‍. സാളഗ്രാമം വച്ചാരാധിക്കുന്ന മഠത്തിലും പിന്നെ ധര്‍മ്മദൈവങ്ങള്‍ക്കും പാമ്പിന്‍കാവിലും ഒക്കെ പൂജകള്‍ തന്നെ. വിളക്കെണ്ണയുടേയും ചന്ദനത്തിരികളുടേയും തുളസിയിലകളുടേയും ഗന്ധമാണ് എവിടേയും. പായസത്തിന്റെ ശര്‍ക്കര ഉരുക്കുന്ന മണമാണ് അന്ന് ആസ്വദിച്ചത്. തൊപ്പിക്കുടവച്ച് പാടവരമ്പത്തുകൂടി വരുന്ന ചങ്കുണ്ണി..മൊയ്തുപ്പ..മുറ്റം അടിച്ചുതെളിച്ചിരുന്ന കാളിത്തള്ള ഇവരൊക്കെ ഓര്‍മ്മയിലുണ്ട്. ശുദ്ധന്‍മാരായ നാട്ടിന്‍ പുറത്തുകാര്‍. അഞ്ചുരൂപ കൊടുത്താല്‍ അതെന്തിനാണെന്ന് തിരിച്ചു ചോദിക്കുന്നവര്‍!. ഒരു കര്‍ക്കിടകം കൂടി കഴിഞ്ഞു. തിരിച്ചുപോക്കുകളില്ലാത്ത ഒരു കാലം എന്നു തോന്നിപ്പോകുന്നു. കഴിഞ്ഞതൊക്കെ നല്ലകാലം എന്ന് അയവിറക്കാനില്ല.
നു, അത്രമാത്രം.