Wednesday, January 28, 2015

വേളികഴിച്ചെത്തിയ വിഷചികിത്‌സാ പാരമ്പര്യം



വിവാഹം കഴിച്ചെത്തിയ കന്യകയിലൂടെ വിഷചികിത്‌സാ പാരമ്പര്യം. അവരിലൂടെ ആ കുടുംബം വിശ്വപ്രസിദ്ധമാകുക..!
ഉള്ളന്നൂര്‍ മനയുടെ ചരിത്രം അതാണ്‌.
ഫ്രഞ്ച്‌ മാതൃകയില്‍ പണികഴിപ്പിച്ച നാലുകെട്ടിന്റെ പ്രൗഢിയിലേയ്‌ക്കു കയറിച്ചെല്ലുമ്പോള്‍, പത്തായപ്പുരയ്‌ക്കുമുന്നില്‍ ആള്‍ത്തിരക്കാണ്‌..ചികിത്‌സ തേടിയെത്തിയവര്‍..ദേശക്കാര്‍ക്കും ചികിത്‌സയുടെ അത്‌ഭുതപ്രഭാവം അറിയുന്നവര്‍ക്കും അവര്‍ വിമലത്തമ്പുരാട്ടിയാണ്‌. സര്‍പ്പവിഷത്തിന്‌ കൈക്കൊണ്ട ചികിത്‌സാവിധികളാണ്‌ മനയിലേത്‌...
മരണമുഖത്തുനിന്ന്‌ ജീവിതത്തിലേയ്‌ക്ക്‌ മടങ്ങിവന്നവരുടെ എത്ര കഥകള്‍..!
തൃശൂര്‍ ജില്ലയുടെ പടിഞ്ഞാറെ അതിരില്‍, കോള്‍പ്പാടങ്ങളാല്‍ ചുറ്റപ്പെട്ട മനവളപ്പ്‌ പത്തേക്കറാണ്‌.
വിഷചികിത്‌സയുടെ അത്‌ഭുതകഥകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഈ മനയ്‌ക്ക്‌ വേറേയും കഥകളുണ്ട്‌ പറയാന്‍..
ചേരരാജാക്കന്‍മാരുടെ സദസ്യരായിരുന്ന ഒരു ചരിത്രം.
ക്ഷാത്രവീര്യവും വൈദികപാരമ്പര്യത്തിന്റെ സാത്വികഭാവവും ഇഴചേര്‍ന്നു കിടക്കുന്ന
ഒരു പൂര്‍വ്വചരിത്രം....
കഥ പറയുന്നത്‌ പുത്തന്‍ തലമുറയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിയും ബിജു നമ്പൂതിരിയും.




ക്ഷാത്രബന്‌ധം മണക്കുന്ന കഥകള്‍

മുമ്പുണ്ടായിരുന്ന രണ്ടു എടുപ്പുകള്‍ പൊളിച്ചതിനുശേഷം തീര്‍ത്ത നാലുകെട്ടാണിത്‌. കേരളീയ പാരമ്പര്യ ശൈലിയില്‍ ജനവാതിലുകള്‍ ചെറുതായിരിക്കും. ഇവിടത്തേത്‌ വിശാലമായതാണ്‌. കഷ്‌ടി മുന്നൂറു വര്‍ഷം മുമ്പ്‌, ഫ്രഞ്ചുകാരുടെ ശൈലി സ്വീകരിച്ച്‌ അക്കാലത്തെ ഏറ്റവും പുതുമോടിയില്‍ നിര്‍മ്മിച്ച മന.
വാസ്‌തു കുലപതി മാന്നാനം പറ്റ നമ്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തിലാണ്‌ ഈ മന തീര്‍ത്തത്‌.
കരിങ്കല്‍ തൂണുകള്‍ താങ്ങിനിര്‍ത്തുന്ന വിശാലമായ കോലായ കടന്നു ചെന്നാല്‍, ഇരുപ്പുമുറി. അവിടെ, മുഴുവനായും മരംകൊണ്ടു തീര്‍ത്ത ആട്ടുകട്ടില്‍...തൂക്കുകള്‍ പോലും മരം!.
അവടെ നിന്ന്‌ കനത്ത വാതില്‍ തുറക്കുന്നത്‌, നടമുറ്റത്തേയ്‌ക്ക്‌. മരക്കൊത്തിന്റെ ചാരുത വിളിച്ചോതുന്ന ഉത്തരം താങ്ങികള്‍..കടഞ്ഞെടുത്ത മരത്തൂണുകള്‍...പിച്ചളകെട്ടിയ വാതിലുകള്‍...
നടുമുറ്റത്തൊരു മുല്ലത്തറ. അവിടെ കുടികൊള്ളുന്നത്‌ സാക്ഷാല്‍ കൊടുങ്ങല്ലൂരമ്മയും തിരുവുള്ളക്കാവ്‌ ശാസ്‌താവും..
രൗദ്രഭാവത്തിലുള്ള കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യത്തില്‍ തുടങ്ങുകയാണ്‌ മനയുടെ ചരിത്രം തേടിയുള്ള യാത്ര...


പെരുവനം എന്ന നമ്പൂതിരി ഗ്രാമം

പരശുരാമന്‍ സൃഷ്‌ടിച്ച അറുപത്തിനാലു ഗ്രാമങ്ങളില്‍ പെടുന്ന പെരുവനം, ഒട്ടേറേ ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്ന ഒന്നാണ്‌. ആ ഗ്രാമത്തില്‍ ഉള്‍പ്പെട്ട ഉള്ളന്നൂര്‍ മനയ്‌ക്ക്‌ പറയാനുള്ള കഥ ക്ഷാത്ര ബന്‌ധത്തിന്റേയും വിഷചികിത്‌സയുടേതുമാണ്‌....
സാധാരണ നമ്പൂതിരി ഇല്ലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തം.
കൊടുങ്ങല്ലൂര്‍ തലസ്‌ഥാനമാക്കി ഭരിച്ചിരുന്ന ചേരന്‍മാരുടെ സഭയില്‍ ആയോധനവൃത്തിയ്‌ക്ക്‌ പ്രമുഖരെ തെരഞ്ഞെടുക്കുന്ന സമിതിയുണ്ട്‌.. അതിലെ അംഗമായിരുന്നു ഉള്ളന്നൂരിലെ നമ്പൂതിരി.
അതിന്റെ പിന്‍ ചരിത്രം ഇപ്പോഴും തുടരുന്നു. പടകാളി സ്വരൂപത്തിലുള്ള കൊടുങ്ങല്ലൂര്‍ അമ്മയുടെ ഭഅടിമകള്‍ഭ എന്ന സങ്കല്‍പ്പം ഇപ്പോഴും മനയിലുണ്ട്‌. കൊടുങ്ങല്ലൂരില്‍ ഉത്‌സവത്തോടനുബന്‌ധിച്ചു നടക്കുന്ന സംഘകളിയുടെ അധ്യക്ഷ സ്‌ഥാനം ഇവര്‍ക്കുണ്ട്‌...
ഇതിന്റെ അടിസ്‌ഥാനത്തില്‍, മനയിലെ പിന്‍മുറക്കാര്‍ കൊടുങ്ങല്ലൂര്‍ അമ്മയ്‌ക്ക്‌ പണക്കിഴി വച്ച്‌ വണങ്ങുന്ന ചടങ്ങ്‌ തുടരുന്നു ഇന്നും...




കാവിലമ്മയുടെ നമ്പൂതിരിവിരോധം

കൊടുങ്ങല്ലൂരില്‍ നമ്പൂതിരി കുടുംബങ്ങള്‍ വാഴുകില്ല എന്നൊരു ഐതിഹ്യമുണ്ട്‌.
ഒരിക്കല്‍, ഒരു വൃദ്ധനായ വാര്യര്‍ കൊടുങ്ങല്ലൂരിലെത്തി. സമയം അര്‍ദ്ധരാത്രി കഴിഞ്ഞു. വിശ്രമത്തിനായി ഒരു ഇല്ലത്തിന്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്ന നമ്പൂതിരി ക്ഷേത്രം ചൂണ്ടി, പരിഹാസ്യമായി പറഞ്ഞുവത്രെ: ഇവിടെ ഒരു കാളിവാരസ്യാരുണ്ട്‌. അവിടെ ചെന്നാല്‍ ഭക്ഷണം കിട്ടും...!
അതു വിശ്വസിച്ച അയാള്‍ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ വൃദ്ധയായ ഒരു സ്‌ത്രീ വാതില്‍ തുറന്നു. അയാളോട്‌ കുളിച്ച്‌ വരാനും ആവശ്യപ്പെട്ടു. കുളിച്ചെത്തിയ അയാള്‍ക്ക്‌ വിഭസമൃദ്ധമായ സദ്യ ലഭിച്ചു. പിറ്റേന്ന്‌ നേരം പുലര്‍ന്നപ്പോള്‍ അവിടത്തെ നമ്പൂതിരി ഇല്ലങ്ങളെല്ലാം ചാമ്പലായതാണ്‌ അയാള്‍ കണ്ടത്‌. ഇത്‌ ഐതിഹ്യമാണ്‌. പക്ഷെ, ഇന്നും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍, നമ്പൂതിരിമാര്‍ക്ക്‌ സ്‌ഥാനമില്ലെന്നത്‌ കണ്ടറിയാം. പൂജയ്‌ക്ക്‌ അധികാരികള്‍ അടികള്‍മാരാണ്‌.
എന്നിട്ടും ഉള്ളന്നൂര്‍ മനക്കാര്‍ക്ക്‌ അവിടെ അനുവദിച്ചു കിട്ടിയ സൗഭാഗ്യം ഉണ്ട്‌. അതു ഭഗവതിയുടെ പ്രീതിയായി ഇവര്‍ കരുതുന്നു..
മകരമാസത്തില്‍ ഇല്ലത്തുള്ളവര്‍ കൊടുങ്ങല്ലൂരില്‍ കുളിച്ചു തൊഴുക എന്ന ചടങ്ങുണ്ട്‌...
അന്നേ സമയം കൊടുങ്ങല്ലൂര്‍ തമ്പുരാന്‍ വരില്ല. തമ്പുരാനെ കാണാതെ തൊഴുതു മടങ്ങുക എന്നാണ്‌ ഈ ചടങ്ങിന്റെ പേരുതന്നെ. ഇവര്‍ എത്തുന്ന സമയത്താണ്‌ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ഭരഹസ്യ അറ' തുറക്കുക.. ശ്രീകോവിലിനോടു ചേര്‍ന്നുള്ള കരിങ്കല്‍ അറയില്‍ നിറയെ ശ്രീചക്രങ്ങളത്രേ..!. ശങ്കരാചാര്യര്‍ സ്‌ഥാപിച്ച ശ്രീചക്രവും ഇവിടെയുണ്ടെന്നാണ്‌ കഥ...ഒരിക്കല്‍ അറ തുറന്നപ്പോള്‍ മൂന്ന്‌ ശ്രീചക്രങ്ങള്‍ തെറിച്ചു വീണെന്നും അതു തന്ത്രികുടുംബത്തിലും കോവിലകത്തും ഇപ്പോഴും വച്ചാരാധിക്കുന്നു എന്നും മറ്റൊരു ശ്രുതി ...
ഈ രഹസ്യ അറ തുറന്നുകണ്ടു തൊഴുതുപോരുന്ന ചടങ്ങ്‌ ഇന്നും ഉള്ളന്നൂര്‍ മനക്കാര്‍ തുടരുന്നു. ആ സമയത്ത്‌ മറ്റൊരാള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം ഇല്ലതാനും..തമ്പുരാനടക്കം..!




വിഷചികിത്‌സ വന്നവഴി...

വിമലത്തമ്പുരാട്ടിയിലേയ്‌ക്ക്‌ കഥയെത്തുന്നു.
പാരമ്പര്യമായി വിഷചികിത്‌സാ പാരമ്പര്യമുള്ള ഇല്ലത്തുനിന്നും പെണ്‍കൊടിയെ വേളികഴിച്ചു കൊണ്ടുവരുന്നത്‌ ഉള്ളന്നൂര്‍ മനയിലെ ത്രിവിക്രമന്‍ നമ്പൂതിരിപ്പാടാണ്‌..
വിമല!.
അച്ഛന്‍ കല്ലുവഴി വള്ളൂര്‍ മനയ്‌ക്കല്‍ ശങ്കരന്‍ നമ്പൂതിരി. സാക്ഷാല്‍ പൂമുളളി ആറാം തമ്പുരാന്റെ സമകാലികന്‍..!. ഇരുവരുടേയും ഗുരുക്കന്‍മാരും ഒന്ന്‌ ചെറുകുളപ്പുറം കൃഷ്‌ണന്‍ നമ്പൂതിരിയും പാഞ്ഞൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിയും.
അവിടെനിന്നു കിട്ടിയ വിഷചികിത്‌സാ പാരമ്പര്യവുമായാണ്‌ തമ്പുരാട്ടി ഉള്ളന്നൂര്‍ മനയിലെത്തുന്നത്‌..
അതോടെ മനയുടെ ചരിത്രം മാറിമറിഞ്ഞു...
വിഷചികിത്‌സയുടെ പാരമ്പര്യത്തില്‍ മനയുടെ പൂര്‍വ്വചരിത്രം മറഞ്ഞുപോകുകയാണ്‌...
ഇത്‌ നമ്പൂതിരി ഇല്ലങ്ങളെ സംബന്‌ധിച്ച്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം.
ഇന്ന്‌ ഈ മന അറിയപ്പെടുന്നതു തന്നെ വിമലത്തമ്പുരാട്ടിയുടെ പേരില്‍..!

ഭഅച്ഛനാണ്‌ പഠിപ്പിച്ചത്‌. എനിക്കു നന്നേ ചെറുപ്പത്തിലേ ഇതില്‍ കമ്പമായിരുന്നു. പന്ത്രണ്ടുവയസ്സില്‍ അഷ്‌ടാംഗഹൃദയം സ്വായത്തമാക്കി. പതിനാറു വയസ്സുമുതല്‍ വിഷഹരണം പ്രായോഗികമായി ചെയ്‌തു തുടങ്ങി.
വിവാഹം കഴിഞ്ഞ ശേഷം സ്വതന്ത്രമായി ചികിത്‌സ തുടങ്ങുകയായിരുന്നു...
മരുന്നും മന്ത്രവുമാണ്‌ വിഷചികിത്‌സയുടെ വിധി. അതായത്‌ ഔഷധവും വിദ്യയും. മന്ത്രപ്രയോഗം ഒരു കാരണവശാലും പാടില്ലെന്ന്‌ അച്ഛന്‍ നിര്‍ദ്ദേശിച്ചത്‌ ഇന്നോളം തമ്പുരാട്ടി പാലിച്ചിരിയ്‌ക്കുന്നു. മന്ത്രപ്രയോഗങ്ങള്‍ സ്‌ത്രീകള്‍ക്കുവിധിച്ചിട്ടില്ലാത്തതിനാല്‍ സൗമ്യമായ ചികിത്‌സാവിധികളാണ്‌ ഇവര്‍ പിന്തുടരുന്നത്‌. ഔഷധവിധികളിലൂടെ തന്നെ നിരവധി ജീവനുകളെ രക്ഷപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്‌..
മന്ത്രപ്രയോഗത്തിലൂടെ കടിച്ച പാമ്പിനെ ഭവരുത്തികൊത്തിയ്‌ക്കുന്ന' കടുത്ത പ്രയോഗങ്ങള്‍ വരെ കൈവശമുണ്ടായിട്ടും ഇന്നുവരെ അതു ചെയ്‌തിട്ടില്ല. ഇതെല്ലാം വിവരിക്കുന്ന ഗ്രന്‌ഥങ്ങള്‍ ഇപ്പോഴും മനയിലുണ്ട്‌..
ഭഅത്‌ കുടുംബത്തിനു ശാപമാണ്‌..' തമ്പുരാട്ടി പറഞ്ഞു.
വിഷം തിരിച്ചെടുക്കുന്ന പാമ്പ്‌, തലതല്ലി ചാവും. ആ ശാപം, തൂത്താല്‍ പോവില്ല..!. കുടുംബം മുടിയും..

വിഷചികിത്‌സയില്‍ ശൈവവും വൈഷ്‌ണവവും ഉണ്ട്‌. ഉള്ളന്നൂര്‍ മനയിലേത്‌ ശൈവമാണ്‌. അതിനും വിശദീകരണമുണ്ട്‌..
വൈഷ്‌ണവമാര്‍ഗ്ഗത്തില്‍ സര്‍പ്പത്തെ(വിഷം) ഭയപ്പെടുത്തുന്നതാണ്‌ രീതി. ഗരുഡ മന്ത്രങ്ങളെല്ലാം ഈ വിഭാഗത്തിലുളളതാണ്‌. ശൈവത്തില്‍ ഭയപ്പെടുത്തലില്ല. ഭകാരണവര്‍' പറഞ്ഞാല്‍ സ്വമനസ്സാലെ അനുസരിക്കുമെന്ന്‌ തത്വം..!.
വിദേശങ്ങളില്‍ നിന്നുപോലും വിഷചികിത്‌സാ രഹസ്യം അറിയാന്‍ അന്വേഷകര്‍ എത്തുന്നു എന്നതാണ്‌ മനയുടെ ഭഇന്ന്‌്‌'. പ്രതിഫലം പറ്റാതെയാണ്‌ ഇവിടെ ചികിത്‌സ എന്നതും എടുത്തു പറയേണ്ടതുണ്ട്‌.
വിഷചികിത്‌സയിലാണ്‌ പേരെടുത്തതെങ്കിലും എല്ലാ ശാരീരിക ക്ലേശങ്ങള്‍ക്കും ഇവിടെ ആയുര്‍വേദ ചികിത്‌സയുണ്ട്‌. എന്നും സാന്ത്വനം തേടി മനമുറ്റത്ത്‌ ആളുകളും.
ഭര്‍ത്താവും കുടുംബവും നല്‍കിയ പൂര്‍ണസ്വാതന്ത്ര്യമാണ്‌ തന്നെ ഈ മേഖലയില്‍ വളര്‍ത്തിയതെന്ന്‌ തമ്പുരാട്ടി പറയുന്നു...

മരിച്ചിട്ടും മരിയ്‌ക്കാത്തവര്‍

പട്ടിവിഷത്തിനാണ്‌ ചികിത്‌സ തുടങ്ങിയത്‌. ഉള്ളന്നൂര്‍ മനയിലെത്തിയ ശേഷമായിരുന്നു അത്‌. അവിടെ അടുത്തുള്ള നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ തൊഴുതിറങ്ങുമ്പോഴായിരുന്നു അനുഭവം. ക്ഷേത്രത്തിലെ കഴകക്കാരിയെ പട്ടികടിച്ചു..
ചികിത്‌സിക്കണമെന്ന്‌ ഭര്‍ത്താവും അവരുടെ കുടുംബക്കാരും...
ഗുരുകാരണവന്‍മാരെ മനസ്സില്‍ ധ്യാനിച്ച്‌ ചികിത്‌സ തുടങ്ങി. നാല്‍പ്പത്തൊന്നാം ദിവസം അവര്‍ പൂര്‍ണമായും സുഖപ്പെട്ടു..!
പിന്നീട്‌ പട്ടിവിഷ ചികിത്‌സ തുടര്‍ന്നില്ല. പഥ്യം പാലിയ്‌ക്കാന്‍ ഇന്നുള്ളവര്‍ക്ക്‌ സാധിക്കുന്നില്ലെന്നത്‌ വലിയൊരു പ്രശ്‌നമാണെന്ന്‌ തമ്പുരാട്ടി. പഥ്യം പാലിച്ചില്ലെങ്കില്‍ ദോഷമാണ്‌..ചികിത്‌സ ഫലിക്കില്ല. കുറ്റം ചികിത്‌സകനും..
പാമ്പുകടിയേറ്റവരെ സംബന്‌ധിച്ച്‌ അറിയിക്കുമ്പോള്‍ എല്ലാം ചോദിച്ചറിയും. എപ്പോള്‍. എവിടെ. എങ്ങിനെ...?!
അതില്‍ നിന്നു തന്നെ ചികിത്‌സിച്ചാല്‍ ഫലമുണ്ടോ എന്നറിയാം..!
പാമ്പുകടിയേറ്റ്‌ ആളു വരുന്നുണ്ടെന്ന്‌ മിക്കപ്പോഴും സൂചന ലഭിയ്‌ക്കാറുണ്ട്‌...
ഭഇത്‌ ഒരാഴ്‌ച മുമ്പെ അറിയാന്‍ തുടങ്ങും. ഒരുതരം അസ്വസ്‌ഥത..!. കൊച്ചുവെളുപ്പാന്‍ കാലത്താണ്‌ അത്‌ കൂടുതലും അനുഭവപ്പെടുക..
തേവാരത്തിനിടയില്‍ അത്‌ ശരിക്കും അനുഭവപ്പെടും. ശ്വാസഗതിയില്‍ പോലും വ്യത്യാസംവരുമെന്ന്‌ തമ്പുരാട്ടി.
പറഞ്ഞാല്‍ എല്ലാം അന്‌ധവിശ്വാസങ്ങള്‍...
കടിയേറ്റ ആളുടെ ദൃഷ്‌ടി കണ്ടാല്‍ അറിയാം ഏതുതരം പാമ്പാണ്‌ കടിച്ചതെന്ന്‌. വിഷം എത്രമാത്രം ഉള്ളിലുണ്ടെന്നും. വിമലതമ്പുരാട്ടി പറഞ്ഞു.
ഒരോ വിഷത്തിനും അതിനനുസൃതമായ മരുന്നാണ്‌ ഉണ്ടാക്കിക്കൊടുക്കുക.

വിവാദമായ മരണം

പന്ത്രണ്ടുവര്‍ഷം മുമ്പാണ്‌. മാധ്യമങ്ങളിലെ വിവാദങ്ങളിലും ഈ വിഷചികിത്‌സാ പാരമ്പര്യം നിറഞ്ഞു, ഒരിക്കല്‍.
പാമ്പുകടിയേറ്റ്‌ എത്തിയ ഏഴുവയസ്സുകാരിയെ ചികിത്‌സിച്ച കഥ.
വിവാദങ്ങളിലേയ്‌ക്കും പിന്നീട്‌ നിയമ യുദ്ധത്തിലേയ്‌ക്കും നീങ്ങിയ ഒരു മായിരുന്നു അത്‌....
ഈ കഥ ചോദിച്ചറിയുമ്പോഴും, സാത്വികഭാവം വെടിയാതെ തമ്പുരാട്ടി
ഭഅതൊക്കെയുണ്ടായി.. അതൊക്കെയുണ്ടായി..' എന്നു പറഞ്ഞ്‌ ചിരിച്ചു..
മുസ്ലീം കുടുംബത്തിലെ കൊച്ചു പെണ്‍കുട്ടിയ്‌ക്കാണ്‌ കടിയേറ്റത്‌. അവര്‍ കുട്ടിയെ മനയിലെത്തിച്ചു.
ചികിത്‌സ ഫലപ്രദമായിരുന്നു. സുഖപ്പെട്ട കുട്ടിയെ വീട്ടിലേയ്‌ക്ക്‌ അയയ്‌ക്കുകയും ചെയ്‌തു. പഥ്യവും നിര്‍ദ്ദേശിച്ചു. പക്ഷെ, അതു പാലിയ്‌ക്കുകയുണ്ടായില്ല. കുട്ടിയുടെ സ്‌ഥിതി ഗുരുതരമായി.
തുടര്‍ന്ന്‌ അവര്‍ മെഡിക്കല്‍ കോളജിലേയ്‌ക്കു മാറ്റി. പരിശോധിച്ച ഡോക്ടര്‍മാര്‍ മണിക്കൂറുകള്‍ക്കകം കുട്ടി മരിച്ചതായി വിധിയെഴുതുകയും ചെയ്‌തു....!
പക്ഷെ, വീട്ടുകാര്‍ വീണ്ടും മനയിലെത്തി. ഇവിടെ കഥമാറിമറിഞ്ഞു.
നാലുദിവസം വീണ്ടും തമ്പുരാട്ടിയുടെ ചികിത്‌സ..! മരിച്ചുവെന്ന്‌ വൈദ്യശാസ്‌ത്രം വിധിയെഴുതിയ പെണ്‍കുട്ടിയ്‌ക്ക്‌..!!.
രസം സ്‌ഫുടം ചെയ്‌തെടുക്കുന്ന മരുന്ന്‌ ശരസ്സില്‍ തൂവിയുള്ള ഒരു ചികിത്‌സയായിരുന്നു അത്‌.
ഏതാണ്ട്‌ അറ്റകൈയെന്ന്‌ തമ്പുരാട്ടി.
മെഡിക്കല്‍ സയന്‍സ്‌ മരണം സ്‌ഥിരീകരിച്ച പെണ്‍കുട്ടിയില്‍ ജീവന്റെ ചലനങ്ങള്‍...!
അവള്‍ കൈകാലടിക്കുകയും ശിരസ്സില്‍ പിടിച്ചിരുന്ന ആളെ കടിക്കുകയും ചെയ്‌തുവെന്നും അനുഭവസാക്ഷ്യം..!
പക്ഷെ, അവള്‍ പിന്നീട്‌ മരണത്തിനു കീഴടങ്ങി.
ഇത്‌ ഒട്ടേറേ വിവാദങ്ങള്‍ക്കാണ്‌ വഴിതെളിച്ചത്‌. മാധ്യമങ്ങളില്‍ ദിവസങ്ങളോളം നീണ്ട ചര്‍ച്ചാവിഷയം. അതിലുപരി, മനയുടെ ചികിത്‌സാപാരമ്പര്യത്തിനെതിരേ നിയമപോരാട്ടവും..!.
മൃദദേഹത്തെ അപമാനിച്ചു എന്നു പോലും മെഡിക്കല്‍ അസോസിയേഷന്‍ കേസുകൊടുത്തു..
പക്ഷെ, അപ്പോഴെല്ലാം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തനിക്കനുകൂലമായി നിന്നു എന്ന്‌ തമ്പുരാട്ടി...
തമ്പുരാട്ടി ചിരിച്ചു. നിസംഗമായ ചിരി.
കോളിളക്കമുണ്ടാക്കിയ ഒരു കാലഘട്ടം കടന്നുപോയെന്ന ഭാവമേതുമില്ലാതെ..!
വിഷചികിത്‌സാ പാരമ്പര്യത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നത്‌ സ്വന്തം നാട്ടില്‍ തന്നെയെങ്കിലും, ഇതിന്റെ സത്യമറിഞ്ഞ്‌ പഠിക്കാനായി എത്തുന്നവര്‍ അധികവും വിദേശികളെന്ന്‌ മകന്‍ ബ്രഹ്‌മദത്തന്റെ സാക്ഷ്യം. ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നും ഗവേഷകര്‍ ഇവിടെ എത്തിയിരുന്നു..
ഇന്ന്‌ മകന്‍ ബ്രഹ്‌മദത്തന്‍ അമ്മയുടെ വഴിത്താരയില്‍.
വിശാലമായ മനപ്പറമ്പില്‍, മൂന്നു നാഗക്കാവുകള്‍. ബലപ്രയോഗത്തിലൂടെയല്ലാതെ വിഷംശമിപ്പിയ്‌ക്കുന്ന ശാന്തമായ ചികിത്‌സാ പദ്ധതി മനയുടെ ശ്രേയസ്സിനു കുറവുവരുത്തിയിട്ടില്ല.
പക്ഷെ, ക്ഷാത്രവീര്യം നിറഞ്ഞ ഉള്ളന്നൂര്‍ മനയുടെ പ്രാഗ്‌ചരിത്രം പതുക്കെ മാഞ്ഞു പോകുന്നു, മനസ്സില്‍. വിമലത്തമ്പുരാട്ടിയിലൂടെ പുതിയൊരു ചരിത്രത്തിന്റെ സമാരംഭവും..

ബാലുമേനോന്‍ എം 

No comments:

Post a Comment