Thursday, August 1, 2019

മഴമാത്രം





മഴയായിരുന്നു കൂട്ട്. ഡിടിപിസിയുടെ മഴയാത്ര ടൂര്‍പാക്കേജിന്റെ കന്നിയാത്ര പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടിയായിരുന്നു. പ്രളയാനന്തരം, മഴ മനസ്സില്‍ ഭീതിയുടെ കാര്‍മേഘങ്ങള്‍ മാത്രം നിറച്ചൊരു കാലത്താണ് മഴയെ കൂട്ടുകാരിയാക്കി വനയാത്രക്കുള്ള ക്ഷണംവരുന്നത്. കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. രാവിലെ ഏഴിന് പ്രസ്‌ക്ലബ്ബിനു മുന്നില്‍ നിന്നും പുറപ്പെട്ട ബസ്സില്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍. ഡിടിപിസിയുടെ ഗൈഡ്..ടൂര്‍ കോ-ഓഡിനേറ്ററും യാത്രയുടെ സര്‍വ്വസ്വവുമാമനീഷ്. 
അതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ-പെരിങ്ങല്‍കുത്ത് വഴി ലോവര്‍ ഷോളയാറിലെത്തി മടങ്ങുന്ന ടൂര്‍പാക്കേജ്. 

കാടാണ് വിളിക്കുന്നത്. മഴയാണ് കൂട്ട്...

പലകുറി പോയിട്ടുള്ള സ്ഥലങ്ങളാണെങ്കിലും കാടെന്നും ഹരമായിരിക്കുന്നു. മനുഷ്യന്‍ കാടിറങ്ങിയവനാണെന്നാണ് എന്റെ തത്വശാസ്ത്രം. അതാവാം, കാട് അവന്റെ ഹൃദയത്തില്‍ കൊരുത്തുവലിക്കുന്നത്. അനിഷേധ്യമായ ക്ഷണം..അദമ്യമായ ഉള്‍പ്രേരണ!.
കാട്ടിലെ മഴ വ്യത്യസ്തമാണ്. നാട്ടിലെയോ നഗരത്തിലേയോ മഴയല്ല. വന്യസൗന്ദര്യം കുളിച്ചീറനുടുത്ത് നില്‍ക്കുന്നത്. ഓരോചലനങ്ങളിലും നിഗൂഢത മുറ്റിനില്‍ക്കും..ഹിച്ച്‌കോക്ക് സിനിമകളെ പോലെ ഭീതിയുടെ സൗന്ദര്യം നാമറിയും. 

വെയില്‍ തെളിഞ്ഞുനില്‍ക്കുന്ന ദിനത്തിലാണ് യാത്ര തുടങ്ങുന്നത്. മഴയുടെ ലാഞ്ഛന എവിടേയുമില്ല. ചാലക്കുടിയില്‍ എത്തി അവിടെ നിന്നാണ് യാത്രയുടെ ഫ്‌ളാഗ് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ചാലക്കുടി ടിബിയിലെത്തുമ്പോള്‍ എട്ടര. അതിന്റെ അങ്കണത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബി.ഡി. ദേവസ്സി എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. വിശാലമായ ഗ്ലാസ് ജനാലകളുള്ള പുതുപുത്തന്‍ ബസ്സിലായിരുന്നു തുടര്‍ന്നുള്ളയാത്ര. ബംഗ്ലാവ് മുറ്റത്തെ നാട്ടുകാരോട് ചോദിച്ചു- കാട്ടില്‍ മഴയുണ്ടാകുമോ?.
അവര്‍  മാനത്തേക്കു നോക്കി പറഞ്ഞു: തുമ്പൂര്‍മൂഴിയെത്തുമ്പോഴേക്കും മഴ കിട്ടും!.
ഞങ്ങള്‍ പ്രാതല്‍ ഒരുക്കിയിരുന്നത് തുമ്പൂര്‍മൂഴിയിലായിരുന്നു...

പ്രവചനം തെറ്റിയില്ല..അവിടുന്നങ്ങോട്ട് മഴയായിരുന്നു. മഴ കൂടെയുണ്ടായിരുന്നു. അതോ, മഴയോടൊപ്പം നമ്മളോ?. രണ്ടും സമം.
മഴയാത്രയില്‍ മഴയുടെ വന്യഭംഗിയല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴ..പുളഞ്ഞുകുത്തിപ്പെയ്യുന്ന മഴ.. തുള്ളിക്കൊരുകുടം മഴ.. മദം പൊട്ടിയ മഴ..കാട്ടില്‍ പെയ്തിറങ്ങുന്ന കാടന്‍മഴ!. മഴ..മഴമാത്രം. 



ഞാറ്റുവേലനാളില്, പൊരിങ്ങല് കുത്തില്, കരടികള് മേയുന്ന കാട്ടുവഴിയില്, കോട വകഞ്ഞുമാറ്റി ഞങ്ങള് നടന്നു..മഴക്കൊപ്പം. കാടാകെ കുളിച്ചീറനുടുത്തു നില്ക്കുന്നു. തുള്ളിവിറക്കുന്ന തണുപ്പില്, ഇറനുടുത്തുനില്ക്കുന്ന സുന്ദരി, 



ഒരേ സമയം മനസ്സില്ആനന്ദവും ഭീതിയും നിറച്ചു. വന്യമാണ് കാട്ടിലെ മഴ. ആ മഴക്കൊപ്പം നടന്നു, ഇരുന്നു, ഭക്ഷണം കഴിച്ചു..കാട്ടറിവുകള്പങ്കുവച്ചു. ഇവിടെ ഈ വന്യതയില് മരവും മനുഷ്യനും മഴയും മാത്രം..



23/6/19

No comments:

Post a Comment