Friday, August 14, 2015

മൃഗമനസ്സ്‌



നീണ്ട നാല്‍പ്പത്തിരണ്ടുവര്‍ഷം തൃശൂര്‍/തിരുവനന്തപുരം മൃഗശാലകളില്‍ സൂകീപ്പറായിരുന്ന നാരായണേട്ടന്‍..മൃഗങ്ങളെ സ്‌നേഹിച്ച്‌, അവയെ പാലിച്ച്‌.. മൃഗമനസ്സറിഞ്ഞ ഒരാള്‍..!!.

നേരം പരപരാവെളുക്കുന്നേയുള്ളൂ. സുഹൃത്തുമൊത്ത്‌ കൊടുങ്ങല്ലൂര്‍ താലപ്പൊലി കഴിഞ്ഞ്‌ വരവേ, നേരേ മൃഗശാലയിലേയ്‌ക്കാണ്‌ പോയത്‌. ഏഴുമണിയായിട്ടും വെളിച്ചം പരന്നുതുടങ്ങിയിട്ടില്ല. സിംഹക്കൂട്ടില്‍ നോക്കി. അധികംപേരും ഉറക്കത്തില്‍. ചിലര്‍ ഉണര്‍ന്ന്‌ കിടക്കുന്നു..ഉറക്കത്തിന്റെ കെട്ടുവിടാതെ..!.
കൂടുകഴുകണം. സിംഹങ്ങളെ, കഴുകിയ കൂട്ടിലേയ്‌ക്കു മാറ്റണം. ചൂലും ബക്കറ്റുമെടുത്ത്‌ ഒഴിഞ്ഞുകിടന്ന സിംഹക്കൂടുകളിലൊന്നിലേയ്‌ക്കു കയറി. അപ്പുറത്തെ കൂട്ടില്‍ സിംഹങ്ങള്‍ മയക്കത്തില്‍ തന്നെ..
വെള്ളമൊഴിച്ച്‌ കൂടുകഴുകിത്തുടങ്ങി. അതും നോക്കി സുഹൃത്ത്‌ പുറത്തുനിന്നിരുന്നു. കഴുകിക്കൊണ്ടിരിക്കേ പിന്നില്‍ ആരോവന്ന്‌ ഒന്നു തട്ടി..
സുഹൃത്ത്‌ എന്തിന്‌ കൂട്ടില്‍ കയറി തന്നെ തട്ടുന്നു?. ഈ കൂട്‌ വൃത്തിയാക്കിയ ശേഷം വേണം സിംഹങ്ങളെ ഇതിലേയ്‌ക്കുമാറ്റാന്‍..പിന്നെ അവ കിടക്കുന്ന മറ്റേകൂട്‌ കഴുകണം..ഓരോന്നാലോചിച്ച്‌ വീണ്ടും അടിച്ചു കഴുകല്‍ തുടര്‍ന്നു.
വീണ്ടും പിന്നില്‍ ശക്തമായി ഒരു മുട്ടിയുരുമ്മല്‍...!!.
അമ്പരപ്പോടെ നോക്കി...
സിംഹക്കൂടുകള്‍ക്കിടയിലുള്ള `ചീര്‍പ്പ്‌' (അവയെ കൂടുമാറ്റുമ്പോള്‍ വലിച്ചുതുറന്നു വയ്‌ക്കുന്ന ഇടവാതില്‍) തുറന്നുവച്ചിരിക്കുന്നു..!. ശ്വാസം നിലച്ചുപോയ നിമിഷം..!!. നോക്കുമ്പോള്‍ അവന്‍ വീണ്ടും വരികയാണ്‌...ഉഗ്രന്‍ ജടസിംഹം..!!..സാവകാശം നടന്ന്‌...!!.
അനക്കമുണ്ടാക്കാതെ പുറത്തിറങ്ങി..കൂടിന്റെ സാക്ഷയിട്ടു..!!.
ശ്വാസം നേരേ വീണില്ലെന്നതാണ്‌ ശരി. ശരീരം തുള്ളിവിറച്ചുകൊണ്ടിരുന്നു. നെറ്റിയിലൂടെ വിയര്‍പ്പുചാലുകള്‍...
`എന്തേ നാരായണന്‍ കുട്ട്യേ..?' -സുഹൃത്ത്‌.
അവന്‍ പറയുന്നത്‌ ഏതോ ലോകത്തുനിന്നെന്നപോലെ കേള്‍ക്കാം. മറുപടി പറയാന്‍ തൊണ്ടയില്‍ വെള്ളംവേണ്ടേ..?!!.
മരണം സിംഹരൂപത്തില്‍ മുട്ടിയുരുമ്മിപോയ നിമിഷം പറയുമ്പോള്‍, അറുപത്തേഴുകാരനായ നാരായണന്‍കുട്ടി എഴുത്തച്ഛന്‍ ചേറൂര്‍ കുണ്ടലങ്ങാട്ട്‌ വീട്ടിലെ സോഫയില്‍ ഇരുന്ന്‌ ചിരിക്കുകയാണിന്ന്‌..
കൊച്ചുവെളുപ്പിന്‌ ഉലാത്താനിറങ്ങിയ മൃഗരാജന്‌ ഒന്നു രുചിനോക്കാന്‍ തോന്നിയിരുന്നെങ്കില്‍..?
ഈ കഥപറയാന്‍ ഞാനിവിടെ കാണുമായിരുന്നില്ല...!!

ഇത്‌ നാരായണേട്ടന്‍ എന്ന നാരായണന്‍കുട്ടി എഴുത്തച്ഛന്‍. മൃഗശാലയിലെ വന്യതമാറാത്ത മൃഗങ്ങളെ മക്കളെപ്പോലെ കരുതി സ്‌നേഹിച്ച ആള്‍...!. പതിനെട്ടുവയസ്സില്‍ പാര്‍ട്ട്‌ ടൈം വാച്ചറായി ജോലിക്കെത്തി, സൂപ്പര്‍വൈസറായി പിരിഞ്ഞു. ആനയ്‌ക്കുപിറകേ നടന്നും പശുവിനു തീറ്റികൊടുത്തും മാത്രമുള്ള `മൃഗപരിചയം'. പിന്നെ, മൃഗങ്ങളുടെ ഇഷ്ടതോഴനാവാനുള്ള `ജന്മസുകൃതം!.'

മൃഗപാരമ്പര്യം

എന്റച്ഛന്‍ ഈ മൃഗശാലയിലെ വാച്ചറായിരുന്നു- ശങ്കരന്‍ എഴത്തച്ഛന്‍. അച്ഛന്റെ ജ്യേഷ്‌ഠന്‍ വേലു എഴുത്തച്ഛനും മൃഗശാലയിലായിരുന്നു. അദ്ദേഹം പാമ്പുവിദഗ്‌ധനായിരുന്നു. മൃഗശാലയിലെ ആദ്യത്തെ `രാജവെമ്പാല'യെ കൈകാര്യം ചെയ്‌തയാള്‍..!!. ആ മൃഗപാരമ്പര്യത്തിലേയ്‌ക്ക്‌ നാരായണന്‍കുട്ടിയും നടന്നു കയറി എന്നതാണ്‌ ശരി..!. ഒരു പക്ഷെ, അവരിരുവരേക്കാളും മൃഗങ്ങള്‍ക്ക്‌ പ്രിയങ്കരനായി..
നാരായണേട്ടന്‍ കൈകള്‍ നീട്ടി തിരിച്ചും മറിച്ചും കാണിച്ചു...മുറിപ്പാടുകള്‍, മായാതെ..!!. സിംഹക്കുട്ടികള്‍ നല്‍കിയ സ്‌നേഹസമ്മാനങ്ങള്‍..!!. സ്‌നേഹത്തിന്റെ മുറിപ്പാടുകള്‍..
`കുഞ്ഞുങ്ങള്‍ക്ക്‌ വിരയ്‌ക്കു മരുന്നുകൊടുക്കും. അസ്സല്‌ കയ്‌പ്പ്‌..!. മനുഷ്യകുട്ടികളെപോലെ തന്നെയാണവ..പ്രതിഷേധിക്കും..കൈകൊണ്ട്‌ തട്ടിയകറ്റും...പിന്നെ കടിക്കും..അങ്ങിനെ കിട്ടിയത്‌..!!.' നാരായണേട്ടന്‍ മുറിവുകള്‍ സമ്മാനിച്ച ഓര്‍മ്മകളെ ഓമനിച്ചു..!!.
സിംഹക്കൂട്ടില്‍ കയറി തീറ്റിനല്‍കാന്‍ മൃഗശാല അധികൃതര്‍ ഒരാള്‍ക്കേ അനുമതി നല്‍കിയുള്ളൂ- അത്‌ നാരായണനാണ്‌..!.
അവര്‍ ഒതുങ്ങിനില്‍ക്കും..നാരായണനെ കണ്ടാല്‍ പൂച്ചക്കുട്ടികളെപോലെ നിലത്തുരുളും- സ്‌നേഹപ്രകടനങ്ങള്‍..!!.
വീട്ടിലെ സിറ്റൗട്ടില്‍ രണ്ടു ചിത്രങ്ങള്‍ ലാമിനേറ്റുചെയ്‌തു വച്ചിട്ടുണ്ട്‌. വളര്‍ച്ചയെത്തിയ ആറു സിംഹങ്ങള്‍ക്കൊപ്പം കൂട്ടില്‍ നില്‍ക്കുന്ന നാരായണന്‍..!. മറ്റൊന്ന്‌ ഹിപ്പൊയുടെ വായില്‍ കൈവച്ചു നില്‍ക്കുന്നത്‌..
ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ഏറ്റവും അപകടകാരിയായ മൃഗമാണ്‌ ഹിപ്പോ എന്നുകൂടി അറിയുമ്പോള്‍, ശ്വാസം നിലയ്‌ക്കുന്നത്‌ നമ്മുടെയാകും.




മൃഗശാലയില്‍ ജോലിക്കുകയറിയ ആദ്യദിവസങ്ങളില്‍ തന്നെ മോശമായിരുന്നില്ല അനുഭവം..!.
നെയ്യാറില്‍ നിന്നു കൊണ്ടുവന്ന അഞ്ചു ചീങ്കണ്ണിക്കുട്ടികളെ ഏറ്റുവാങ്ങിയായിരുന്നു അരങ്ങേറ്റം.. അപ്പോള്‍ തന്നെ കിട്ടി കൈയ്യിലൊരു `സ്‌നേഹം'- കടി..!.
ആ പാട്‌ ഇപ്പോഴും മാഞ്ഞിട്ടില്ല...നാരായണന്‍ വിരല്‍ നീട്ടിക്കാണിച്ചുചിരിച്ചു..!!. 2008ല്‍ വിരമിയ്‌ക്കുമ്പോള്‍ മൃഗശാലയിലെ ഒരു ചീങ്കണ്ണിമാത്രമായിരുന്നു `സീനിയര്‍ മോസ്‌റ്റ്‌'- നാരായണനേക്കാള്‍..!.
അന്ന്‌ വിരമിക്കല്‍ വാര്‍ത്തയെഴുതിയ ഒരു പത്രലേഖകന്‍ കൗതുകത്തില്‍ ഇങ്ങിനെ എഴുതി: നാരായണേട്ടന്‌ യാത്രയയപ്പു നല്‍കാന്‍ മൃഗങ്ങള്‍ ഒരു മീറ്റിഗ്‌ വിളിച്ചെങ്കില്‍ അതില്‍ അധ്യക്ഷനാവുക ഈ ചീങ്കണ്ണിയായിരിക്കും..!!. അവരൊഴുക്കിയ കണ്ണീര്‍ മുതലക്കണ്ണീരുമാവില്ല..!!.
`സിംഹങ്ങള്‍ ഇണങ്ങും വളരേ...കടുവയും. പക്ഷെ, പുള്ളിപ്പുലിയും കരിമ്പുലിയും അടുക്കില്ല...കരിമ്പുലി ഒരിക്കലും അടുക്കില്ല...'
അനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങള്‍..!. മൃഗശാസ്‌ത്രത്തില്‍ ബിരുദബിരുദങ്ങള്‍ നേടിയവരേക്കാള്‍ മൃഗമനസ്സ്‌ മനസ്സിലാക്കിയ മനുഷ്യന്‍..!.
`നമ്മള്‍ അവയെ മനസ്സിലാക്കി പെരുമാറണം. ഇണങ്ങിയാലും ശ്രദ്ധവേണം. ശ്രദ്ധിച്ചാല്‍, അവരുടെ മാനസികാവസ്ഥ വായിച്ചെടുക്കാം. അവയുടെ നോട്ടത്തില്‍..വാലിന്റെ ഒരിളക്കത്തില്‍..ഒക്കെ അതു കാണും..'

രാവിലെ എട്ടുമണിമുതല്‍ 11 വരെയാണ്‌ ഡ്യൂട്ടി. അതുകഴിഞ്ഞാല്‍ മൂന്നുമുതല്‍ ആറുവരെ..സന്ദര്‍ശകസമയം. മുമ്പൊക്കെ വെള്ളിയാഴ്‌ചയാണ്‌ അവധി. അന്നു മൃഗങ്ങള്‍ക്കു തീറ്റദിവസം. ഇപ്പോള്‍ അതു തിങ്കളാഴ്‌ചയാണ്‌. ഡ്യൂട്ടി സമയത്തിനു മുമ്പെ ഹാജരാകുന്ന നാരായണന്‍ ഡ്യൂട്ടികഴിഞ്ഞും മൃഗശാലയില്‍ തങ്ങും..തന്റെ കുടുംബത്തേക്കാള്‍ സ്‌നേഹിക്കുന്ന മൃഗങ്ങള്‍ക്കൊപ്പം പരമാവധി സമയം..!!.

സിംഹക്കുഞ്ഞുങ്ങളെ കൂട്ടില്‍ നിന്നറക്കി വ്യായമത്തിനായി നടത്തുക നാരായണന്റെ മറ്റൊരുവിനോദമാണ്‌- സന്ദര്‍ശകര്‍ എത്തും മുമ്പെ. അവ മ്യൂസിയം കാന്റീനിലെ മേശപ്പുറത്ത്‌ കയറിയിരിക്കും..പാലും മുട്ടയും കൊടുക്കും കാന്റീന്‍കാരന്‍..!. അന്നത്തെ ദിവസം കുശാല്‍..!. സിംഹങ്ങളുമായി മൃശശാലയുടെ പൂമുഖത്തുനില്‍ക്കുന്ന നാരായണനെ, ആ വഴി നടന്നുപോയ രാമുകാര്യാട്ട്‌ കണ്ട്‌ കണ്ണുതള്ളിയ കഥയുണ്ട്‌. പിന്നീട്‌ ഈ സാഹസം കാണാന്‍ അദ്ദേഹം മൃഗശാല സന്ദര്‍ശിക്കുകയും ചെയ്‌തു!.
`അന്ന്‌ ഇവിടെ ഒരു ആഫ്രിക്കന്‍-ഇന്ത്യന്‍ സങ്കരമായ ഒരു കൂറ്റന്‍ സിംഹമുണ്ടായിരുന്നു. അഞ്ചടിയാണ്‌ അവന്റെ ഉയരം. കറുത്തിരുണ്ട്‌ തിങ്ങിനിറഞ്ഞ ജടയുള്ള....' -നാരായണേട്ടന്‍ ഓര്‍ക്കുകയാണ്‌...
അവനെ ചങ്ങലയ്‌ക്കിട്ട്‌ മൃഗശാലാ കോമ്പൗണ്ടില്‍ നടത്തിയിരുന്നു നാരായണന്‍..!!. അവന്റെ അലര്‍ച്ച അലയടിക്കുന്ന ആ കാലം...
പതിനെട്ടു കിലോമീറ്റര്‍ അകലെയുള്ള പട്ടിക്കാട്ടുപോലും വെളുപ്പിനുള്ള ഇവന്റെ `സ്വരസാധകം' അലയടിച്ചിരുന്നു എന്നു സാക്ഷ്യം..!.
`അന്നിത്രവാഹനത്തിരക്കില്ലല്ലോ...അത്ര ഗംഭീരമായിരുന്നു അവന്റെ ഗര്‍ജ്ജനം.'
ഒരാള്‍ തുടങ്ങിയാല്‍ എല്ലാവരും ഒന്നിച്ചുതുടങ്ങും ഗര്‍ജ്ജിക്കാന്‍. ഒന്നിനുപിറകേ മറ്റൊന്നായി..അത്‌ കൊച്ചുകൊച്ചു മുരള്‍ച്ചകളായി അവസാനിക്കും...സിംഹഗര്‍ജ്ജനം കേട്ടുണരുന്ന തൃശൂര്‍ നഗരം..!!. അവരുറങ്ങുമ്പോള്‍ നഗരവും ഉറങ്ങി..!!.

അനുഭവങ്ങളാണ്‌ ഗുരു, ഈ മനുഷ്യന്റെ. `മൃഗങ്ങള്‍ക്കു സമീപം ഏതു തരത്തിലും വര്‍ണ്ണത്തിലുമുള്ള ഡ്രസ്സ്‌ ധരിച്ചും പോകാം- വെള്ള പാടില്ലാ ട്ടാ...'
വെള്ളവസ്‌ത്രം അവരെ പ്രകോപിപ്പിയ്‌ക്കുമെന്ന്‌ നാരായണേട്ടന്റെ അനുഭവസാക്ഷ്യം...!. പുതുതലമുറയ്‌ക്കുള്ള `ടിപ്പു'കള്‍ നിരത്തി അദ്ദേഹം..
`മൃഗങ്ങള്‍ക്കു നമ്മുടെ മണം പരിചിതമാകണം..അതിനു സൂത്രപ്പണിയുണ്ട്‌..അതൊക്കെ ഒരു രഹസ്യമാണ്‌ കേട്ടോ..'. നാരായണേട്ടന്‍ ആ രഹസ്യവും പങ്കുവച്ചു.
`അവര്‍ക്ക്‌ ഭക്ഷണം നല്‍കുമ്പോള്‍ സ്വന്തംകൈകൊണ്ട്‌ വായില്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം..അപ്പോള്‍ അവര്‍ക്ക്‌ നമ്മുടെ ഗന്ധംകിട്ടും..അങ്ങിനെ കിട്ടിയാല്‍ അവ ആയുസ്സുകാലത്ത്‌ അതു മറക്കുകയില്ല!!. വര്‍ഷങ്ങള്‍ എത്രകഴിഞ്ഞാലും..ലോകത്ത്‌ എവിടെയായാലും..!!.'
അതിനു ഒരു ഉപകഥയുണ്ട്‌ അതിങ്ങനെ:
തൃശൂര്‍ മൃഗശാലയിലയ്‌ക്ക്‌ പുള്ളിപ്പുലിയെ സമ്മാനിച്ച തമിഴ്‌ സ്‌റ്റണ്ട്‌ താരമുണ്ട്‌ -ഗോവിന്ദരാജ്‌. സിനമയില്‍ നായകന്‍ പുള്ളിപ്പുലിയെ അടിച്ചുമലര്‍ത്തുന്ന സീനുകളിലൊക്കെ, നായകനു പകരം ഗോവിന്ദരാജാണ്‌..!. മൃഗപരിശീലകന്‍ കൂടിയാണ്‌ അദ്ദേഹം. ആജാനബാഹു..!.
ഗോവിന്ദരാജ്‌ കുറേയേറെ വര്‍ഷങ്ങള്‍ക്കു ശേഷം മൃഗശാലയില്‍ വീണ്ടുമെത്തി. സൂപ്രണ്ടുമായി ഒക്കെ സംസാരിച്ചിരിക്കേ, പുള്ളിപ്പുലിക്കൂട്ടില്‍ അലര്‍ച്ചയും മുരള്‍ച്ചയും പരാക്രവും രൂക്ഷമായി..!. കാര്യമറിയാതെ ഞങ്ങള്‍ പരിഭ്രമിച്ചു നില്‍ക്കേ, ഗോവിന്ദരാജ്‌ പറഞ്ഞു: പാത്തേയാ...അവന്‍ ഞാന്‍ വന്തത്‌ അറിഞ്ചിറിക്ക്‌...എന്‍ ശത്തം തെരിഞ്ചിറിക്ക്‌..!!.
അമ്പരന്നുപോയ നിമിഷം..ഗോവിന്ദരാജിനെ കണ്ടതും പുള്ളിപ്പുലി(രാജയെന്ന്‌ പേര്‌) പൂച്ചയെപോലെ സ്‌നേഹത്തിന്റെ മുരള്‍ച്ചയോടെ കൂടിന്റെ തറയില്‍ വയറുംകാണിച്ച്‌ ഉരുണ്ടുകളിക്കുന്നു..!. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തന്റെ യജമാനനെ തിരിച്ചറിഞ്ഞ മൃഗമനസ്സ്‌...!!.

മൃഗശാലയിലെ ഓമനകളെ പേരുചൊല്ലിവിളിച്ചാണ്‌ നാരായണേട്ടന്റെ സംബോധന...ആ വിളിയിലെ സ്‌നേഹം തിരിച്ചറിയുന്ന സിംഹവും..ഹിപ്പോയുമെല്ലാം. സീതയെന്ന സിംഹം, രശ്‌മിയെന്ന ഹിപ്പോ...വിളികേള്‍ക്കുമ്പോള്‍ അവര്‍ വന്യത വെടിഞ്ഞ്‌ അനുസരണയുള്ള കുഞ്ഞുങ്ങളായി മാറുന്നു..

കാടന്‍സ്വഭാവം ബോധമനസ്സിനെ കീഴടക്കുമ്പോള്‍, കൂടുചാടുന്ന മൃഗങ്ങള്‍..സൂകീപ്പര്‍മാരുടെ വെല്ലുവിളിയാണ്‌. ഒരിക്കല്‍ മൂന്നു കേഴമാനുകള്‍ കൂടുചാടി...കോമ്പൗണ്ടിലൂടെ ഓടിച്ചിട്ട്‌ രണ്ടെണ്ണത്തിനെ പിടികൂടി. മൂന്നാമത്തേത്‌ തുള്ളിയോടി ചാടിയത്‌ ചീങ്കണ്ണികളെ വളര്‍ത്തുന്ന വലിയകുളത്തില്‍..!!.
`ഞങ്ങള്‍ നോക്കി നില്‍ക്കുകയാണ്‌. മാന്‍ കുളത്തില്‍ നീന്തിത്തുടിക്കുന്നു..!. കുളത്തിന്റെ അക്കരെകിടന്നിരുന്ന മുതല അപ്പോള്‍ പതുക്കെ വെള്ളത്തില്‍ താഴുന്നതു കണ്ടു.. പിന്നെ കേഴമാനെ കണ്ടില്ല..ജലോപരിതത്തില്‍ ചോരപരന്നു..!!'.
മുതല അതിനെ തിന്നില്ല. കൊന്നേയുള്ളൂ. മാനിന്റെ ജഡം തോട്ടി ഉപയോഗിച്ചു വലിച്ചെടുത്തു. മുതലയ്‌ക്ക്‌ പ്രിയം മത്സ്യവും തവളകളുമെന്ന്‌ നാരായണന്റെ സാക്ഷ്യം..
കുരങ്ങന്‍മാരാണ്‌ കൂടുചാട്ടത്തില്‍ മുമ്പര്‍. ഒരിക്കല്‍ ചാടിയ കുരങ്ങന്‍ പ്ലാവില്‍ കയറിപ്പറ്റി. ഒന്നും നോക്കാതെ കയറി, നാരായണനും പിറകേ..അബദ്ധംപിണഞ്ഞതു പോലെ, കുരങ്ങന്‍ എടുത്തുചാടിയത്‌ മരത്തില്‍ പകുതികയറിയ നാരായണന്റെ മുഖത്തേയ്‌ക്ക്‌..!. മലര്‍ന്നടിച്ചു വീണിട്ടും കുരങ്ങന്റെ മേലുള്ള പിടിവിടാതെ നാരായണന്‍...
ഓര്‍മ്മകളില്‍ നാരായണന്‍ ചിരിച്ചു...മൗനിയായി..പിന്നെ ദീര്‍ഘമായി നിശ്വസിച്ചു....
`അതൊരു കാലമായിരുന്നു..!.'
കൂടുചാടിയ കാട്ടുപന്നിക്കൂട്ടത്തിന്റെ ഒരു കഥകൂടിയുണ്ട്‌, പറയാന്‍. തലനാരിഴക്ക്‌ കൊമ്പില്‍ കോര്‍ക്കാതെ പോയതിന്റെ..
`അന്ന്‌ അഞ്ച്‌ കാട്ടുപന്നികളാണ്‌ ചാടിയത്‌. അവയുടെ കൂടിന്റെ ചുറ്റുമതിലില്‍ കമ്പികളൊന്നും ഉറപ്പിച്ചിരുന്നില്ല. കൂടുചാടിയ അവ നേരേ മരങ്ങള്‍ നിറഞ്ഞ വളപ്പിലെ സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്‌സിലേയ്‌ക്ക്‌ പാഞ്ഞു..'
അന്ന്‌ ഇവയെ പിടിക്കാന്‍ പുറമേനിന്നു ആളുകളെ വിളിക്കേണ്ടിവന്നു..അല്‍പ്പം ചങ്കുറപ്പുള്ള ചെറുപ്പക്കാരേ.
പന്നികളെ കയറിട്ടു കുരുക്കവേ കൂട്ടത്തിലെ കൂറ്റന്‍ ഒറ്റപ്പാച്ചില്‍..പുറമേനിന്നു വന്ന ചെറുപ്പക്കാരന്റെ നടയിലൂടെ... ഒരൊറ്റ തോണ്ടും- തുട നെടുകെ ചീന്തി..!!. തഞ്ചത്തില്‍ നിന്ന തനിക്ക്‌ കിട്ടേണ്ടതായിരുന്നു അതെന്ന്‌ നാരായണന്‍..
കണ്‍മുന്നില്‍ ദുരന്തങ്ങള്‍ വിതയ്‌ക്കുമായിരുന്ന സംഭവങ്ങള്‍ എത്രയെത്ര..?.
`ഞാനിന്നുവരെ ആശുപത്രിയില്‍ കിടന്നിട്ടല്ല ട്ടോ..ഒരു ദിവസം പോലും..അദ്ദേഹത്തിന്റെ അനുഗ്രഹം(മുകളിലേയ്‌ക്ക്‌ വിരല്‍ ചൂണ്ടി) നാരായണേട്ടന്‍ ചിരിച്ചു..
പാമ്പുകളെ പ്രിയമായിരുന്നു. രാജവെമ്പാലയ്‌ക്കുള്ള തീറ്റ, ചേരയെ പിടിച്ചുകൊണ്ടുവരിക താനാണ്‌. അന്ന്‌ ഒരു ചേരയ്‌ക്ക്‌ മൂന്നു രൂപകിട്ടും. ഇന്ന്‌ അഞ്ഞൂറുരൂപ വരെ..!!.
അച്ഛന്‍ താക്കീതു ചെയ്‌തു. പാമ്പുകളുമായി സഹവാസം വേണ്ട..
`ഞാന്‍ അനുസരിച്ചു..'
വീടിന്റെ വേലിപ്പത്തലില്‍ കണ്ട പച്ചിലപ്പാമ്പിനെ കൈയോടെ പിടികൂടി മൃഗശാലയിലെത്തിച്ച നാരായയണേട്ടന്‍. ചേറൂരില്‍ നിന്നും പാമ്പിനെ കൈയില്‍ പിടിച്ച്‌ സൈക്കിള്‍ ചവിട്ടി മൃഗശാലയിലെത്തിയ നാരായണേട്ടന്‍..!. ആ വരവുകണ്ട മൃഗശാലാ സൂപ്രണ്ടുതന്നെ ആവേശഭരിതനായി കൂടിന്റെ താക്കോലുമായി ഓടിയിറങ്ങിയത്‌ ചരിത്രം...അന്ന്‌ മൃഗശാലയിലെ പാമ്പുശേഖരത്തില്‍ ഇല്ലാതിരുന്ന ഒരിനമായിരുന്നു പച്ചിലപ്പാമ്പ്‌..!.
1969ലാണ്‌ തിരുവനന്തപുരം മൃഗശാലയിലേയ്‌ക്കു സ്ഥലംമാറ്റം. അത്‌ ഒരു പരിശീലനകാലം കൂടിയായിരുന്നു. മൃഗമനസ്സ്‌ അടുത്തറിയാന്‍..അതു മനസ്സിലാക്കാന്‍.
അന്ന്‌ അവിടെയുണ്ടായിരുന്ന പ്രധാനകീപ്പര്‍-അര്‍ജുനന്‍ അണ്ണന്‍ ഇക്കാര്യത്തില്‍ ഗുരുസ്ഥാനീയന്‍..
മൃഗങ്ങളെ വരുതിയിലാക്കുന്ന പല ടെക്‌നിക്കുകളും അര്‍ജുനണ്ണനില്‍ നിന്നാണ്‌ വശത്താക്കിത്‌. അര്‍ജുനന്‍ അണ്ണന്‍ തിരോന്തരം ഭാഷയില്‍ പറയും:
`എടാ തൃശൂരേ(എന്നെ തൃശൂര്‍ എന്നാണ്‌ വിളിക്കുക) അവിടെപോയിയും കാണീ ഇതൊക്കെ..'
തിരുവനന്തപുരം മൃഗശാലയിലെ ഒരു കീപ്പറെ, കാണ്ടാമൃഗം ചാര്‍ത്തി അവസാനിപ്പിച്ചത്‌ ഞെട്ടിക്കുന്ന കഥയാണ്‌. പിന്നെ കൂടുതകര്‍ത്ത്‌ പുറത്തു ചാടിയ അതിനെ അകത്താക്കാന്‍ മൂന്നു ദിവസം മൃഗശാല അടച്ചിട്ടു..!!. അതിനെ വെടിവച്ചുകൊല്ലാതെ, കൂട്ടിലാക്കിയത്‌ അര്‍ജുനണ്ണന്റെ അസാധാരണ മനോധൈര്യവും മെയ്‌വഴക്കവും..!.
മറ്റൊരു കീപ്പര്‍....തിരുവനന്തപുരത്തുതന്നെ, ഒട്ടകത്തിന്റെ ചവിട്ടേറ്റുമരിച്ചു. അതും മൃഗമനസ്സ്‌ മനസ്സിലാക്കാതെ പെരുമാറിയതുകൊണ്ടെന്ന്‌ നാരായണന്‍.
`ഒട്ടകത്തിനു ബക്കറ്റില്‍ കടലകൊടുക്കുകയാണയാള്‍. അപ്പോള്‍ അളവ്‌ കൂടിയെന്ന ശങ്കയില്‍ ബക്കറ്റില്‍ നിന്നു ഒരുപിടി വാരിയെടുത്തു..അതു കണ്ട ഒട്ടകം മുന്‍കാലുകൊണ്ട്‌ നാലു തൊഴി..(ഫുട്‌ബോള്‍ അടിക്കുംപോലെ എന്നു നാരായണന്‍!). തെറിച്ചുപോയ കീപ്പറെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേയ്‌ക്ക്‌ കുതിച്ചപ്പോഴേയ്‌ക്കും കഴിഞ്ഞിരുന്നു..

ഓരോ അനുഭവങ്ങളും ഓരോ പഠിപ്പിക്കലുകളാണ്‌. എല്ലാ മൃഗങ്ങളും സ്വന്തംകുട്ടികളെ പോലെയെങ്കിലും, പുള്ളിമാനുകളോട്‌ വാത്സല്യം കൂടുതല്‍. അവരുടെ സ്‌നേഹപ്രകടനം കണ്ടാലും അതു വ്യക്തം. നാരായണന്‍ തീറ്റയുമായി എത്തിയാല്‍ അവ ഓടിയണയുകയായി. സന്ദര്‍ശകരെ കണ്ടാല്‍പോലും നാണിച്ച്‌ ഭയന്നുമാറുന്ന മാന്‍പേടകള്‍..അവ നാരായണന്റെ ചുമലോളം കാലുകള്‍ ഉയര്‍ത്തിവച്ച്‌ സ്‌നേഹം മൊഴിയും..ആ കാഴ്‌ചകണ്ട്‌ അമ്പരക്കാത്ത സൂമേധാവികള്‍ പോലും ചുരുക്കം...
`പിന്നെ ഏറ്റവും ഇഷ്ടം രശ്‌മിയെയായിരുന്നു...ഹിപ്പോ..'
സദാ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന `തടിച്ചി'. നാരായണന്റെ ഒച്ചകേട്ടാല്‍ കരയ്‌ക്കു കയറുകയായി...ആ ആനവായില്‍ കൈയിടാം..അത്രയ്‌ക്കു സ്‌നേഹവിശ്വാസം!. ഈ സ്‌നേഹം പക്ഷെ, നാരായണനോടുമാത്രം..
മൃഗശാലയില്‍ തേങ്ങയിടുന്ന സമയം. ഹിപ്പോയുടെ കൂട്ടില്‍ വീണ തേങ്ങകള്‍ വാരിക്കൂട്ടണം. ഉണ്ണി എന്നയാളാണ്‌ അത്‌ ചെയ്യുക. കഷ്ടകാലമെന്നു പറയട്ടെ, അന്ന്‌ അയാള്‍ ധരിച്ചിരുന്നത്‌ വെളള ഷര്‍ട്ടും മുണ്ടും. രശ്‌മി ഒന്നലറി...പിന്നെ മുന്നോട്ടു കുതിച്ചു...!. ഞങ്ങള്‍ കൂട്ടിനു വെളിയില്‍ നില്‍ക്കുകയാണ്‌. തടിയന്‍ ശരീരം നോക്കണ്ട, അതിവേഗത്തിലാണ്‌ ഹിപ്പോവിന്റെ ഓട്ടം..
ഉണ്ണി ജീവനും കൈയില്‍പ്പിടിച്ച്‌ ഓടി, കൂട്ടിനകത്ത്‌..അവള്‍ അലറിക്കൊണ്ട്‌ പിറകേയും...മതിലിനു മുകളില്‍ ചാഞ്ഞു കിടന്ന പേരയുടെ കൊമ്പാണ്‌ തുണയായത്‌. അതില്‍ പിടിച്ചുതൂങ്ങി ഉണ്ണി രക്ഷപ്പെട്ടു...എന്നിട്ടും ക്ഷോഭം അടങ്ങാതെ അവള്‍ മരച്ചുവട്ടില്‍ മുക്രയിട്ടുകൊണ്ടുനിന്നു..!!. രശ്‌മി, നാരായണന്റെ പിന്‍വിളിക്കു ചെവികൊടുക്കാതെ പോയ ഒരേയൊരു സന്ദര്‍ഭം..!.

സന്ദര്‍ശകര്‍ അപകടത്തില്‍പെടുന്ന സന്ദര്‍ഭങ്ങളും കുറവല്ല. വൃത്തിയായി എഴുതിവച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കുന്നവര്‍ക്കുള്ള അനുഭവം വേദനയേറിയതാണ്‌...
തമിഴ്‌നാട്ടില്‍ നിന്നു വന്ന ടൂറിസ്‌റ്റ്‌ സംഘത്തിനാണ്‌ ഒരിക്കല്‍ കടുത്ത `പണി' കിട്ടിയത്‌. ബസ്സ്‌ ഡ്രൈവറായിരുന്ന അണ്ണാച്ചി, സീബ്രയ്‌ക്ക്‌ ഇലകൊടുക്കാന്‍ ശ്രമിക്കുകയാണ്‌. പലകുറി ഇലമാറ്റി അയാള്‍ സീബ്രയെ പറ്റിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അതു സംഭവിച്ചു...കൂട്ടിനകത്തേക്ക്‌ അല്‍പ്പം നീണ്ടുപോയ കൈപ്പത്തിയില്‍ സീബ്ര ആഞ്ഞുകടിച്ചു...വിടാതെ..!!. അയാളുടെ നിലവിളികേട്ട്‌ ഓടിയെത്തിയ നാരായണനും മറ്റുജീവനക്കാരും വെള്ളം ചാമ്പിയും മുളഞ്ചൂലുകൊണ്ടു കുത്തിയുമാണ്‌ സീബ്രയുടെ കടിവിടുവിച്ചത്‌...!. അയാളുടെ വിരലുകള്‍ അറ്റുതൂങ്ങിയിരുന്നു..
`സീബ്രയുടെ ഒരു പല്ല്‌ ഇത്രവരും-തന്റെ രണ്ടുതള്ളവിരലുകള്‍ കൂട്ടിച്ചേര്‍ത്ത്‌ നാരായണന്‍ അളവ്‌ കാണിച്ചു..
അന്ന്‌ തമിഴ്‌ സഞ്ചാരികള്‍ക്ക്‌ തിരിച്ചുപോകാന്‍ വേറൊരു ഡ്രൈവറെ ഏര്‍പ്പാടിക്കൊടുക്കേണ്ടിവന്നു എന്നത്‌ ഈ കഥയുടെ ക്ലൈമാക്‌സ്‌..!.

`മൃഗങ്ങളെല്ലാം ഒരുപോലെ ഇണങ്ങില്ല. പക്ഷെ, ഇണങ്ങിയാല്‍ ഇരട്ടിസ്‌നേഹം അവ തിരിച്ചുതരും. വെറുതെ തീറ്റകൊടുത്തു പോരരുത്‌. അവ കഴിച്ചു തീരുംവരെ അടുത്തുനില്‍ക്കണം. അതുകഴിഞ്ഞ്‌ അവ വിളിച്ചാലും ചെല്ലണം..' ഒരു സൂകീപ്പറുടെ വിജയമന്ത്രങ്ങള്‍..!!.
`ഒരിക്കല്‍ ഒരു സിനിമാ നടിവന്നു ഇവിടെ...എന്താ പേര്‌...
`സീമ..' പൂരിപ്പിച്ചത്‌ ഭാര്യ രമണി..!.
`ആ...അവര്‍ ഷൂട്ടിംഗിനുവന്നതാണ്‌. സിംഹത്തിനെ തൊടണമെന്ന്‌ മോഹം..'നാരായണന്‍കുട്ടി പൊട്ടിച്ചിരിച്ചു..
സൂപ്രണ്ട്‌ എന്നെ ഏല്‍പ്പിച്ചു ആ പണി. ഞാന്‍ അവരെ കൊണ്ടുപോയി തൊടുവിച്ചുകൊണ്ടുപോന്നു..അതിന്റെ പള്ളയില്‍ ഭയഭക്തിയോടെ കുറെ തഴുകുന്നതു കണ്ടു...!. വീണ്ടും ചിരി..

പാമ്പുകളുടെ തോഴനായിരുന്ന നാരായണന്റെ വല്ല്യച്ഛന്‍ വേലു എഴുത്തച്ഛനെ തിരുവനന്തപുരം മൃഗശാല അടിയന്തിരസഹായത്തിനു വിളച്ച ഒരു കഥ മൃഗസൂക്ഷിപ്പുകാരന്റെ അറിവിനും അനുഭവത്തിനും സാക്ഷ്യമാണ്‌. അന്ന്‌ അവിടത്തെ മൃഗശാലയിലുണ്ടായിരുന്ന രാജവെമ്പാല `നിരാഹാരം' തുടങ്ങി...കാര്യമറിയാതെ അധികൃതര്‍ പരിഭ്രാന്തിയിലായി...നാലുമാസത്തോളം നിരാഹാരം..!. അവശനായി തുടങ്ങിയ നാഗരാജനെ രക്ഷിക്കാന്‍, തൃശൂര്‍ മൃഗശാലയില്‍ നിന്നും വേലു എഴുത്തച്ഛന്‍..
അദ്ദേഹം പാമ്പിനെ കൈകൊണ്ടെടുത്ത്‌ പുല്‍ത്തകടിയില്‍ വിട്ടു..അല്‍പ്പം ഭക്ഷണവും വെള്ളവും കൊടുത്തു..ഈ തക്കത്തില്‍ അതിന്റെ കണ്ണ്‌ മൂടി വളര്‍ന്ന ചെറിയ പാട നീക്കുകയും ചെയ്‌തു!. ഉന്മേഷവാനായ പാമ്പിനെ കൂട്ടിലാക്കി ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചും പോന്നു..!. അനുഭവമാണ്‌ എല്ലാത്തിലും വലുതെന്ന സാക്ഷ്യം പോലെ..

അനുഭവങ്ങള്‍..അറിവുകള്‍..നാരയണന്റെ ജീവിതത്തില്‍ മൃഗങ്ങളും പക്ഷികളും നിറയുന്നു...കുടുംബത്തേക്കാള്‍ സ്‌നേഹിച്ച തന്റെ അരുമകളെ പിരിയാന്‍ ഒരിക്കലും മനസ്സനുവദിക്കാതെ..
അരികിലൂടെ പോകുമ്പോള്‍ കൈകാട്ടി വിളിച്ച്‌, തലയില്‍ തഴുകിത്തരുന്ന സിംഹവാലന്‍ കുരങ്ങ്‌!. കൂട്ടിനടുത്തു ചെന്നാല്‍ `ഹലോ'എന്നു വിളിക്കുന്ന അമേരിക്കന്‍ തത്ത...നാരായണന്‌ ജീവിതം തന്നെയായിരുന്നു ഇവയെല്ലാം.
ഒന്നുകൂടി: ഈ ജീവിതകാലത്ത്‌ രണ്ടേ രണ്ടുതവണമാത്രമേ തിരുവോണ നാളില്‍ നാരാണന്റെ അറ്റന്റന്‍സ്‌ റജിസ്‌റ്ററില്‍ ലീവ്‌ മാര്‍ക്ക്‌ ചെയ്‌തിട്ടുള്ളൂ എന്നറിയുക..
`നമ്മള്‍ ഇലയിട്ട്‌ സമൃദ്ധമായി ഊണുകഴിക്കുമ്പോള്‍, ഇവര്‍ എന്തുകഴിക്കുകയാണെന്ന്‌ ഓര്‍ത്തുപോകും...'
പിരിഞ്ഞിട്ടും പറിഞ്ഞുപോകാതെ നാരായണന്റെ മനസ്സും ശരീരവും ഇപ്പോഴും മൃഗക്കൂടുകളില്‍ പറ്റിപ്പിടിച്ച്‌. ഇപ്പോഴും പുതിയ മൃഗങ്ങള്‍ മൃഗശാലയിലെത്തുമ്പോള്‍ നാരായണന്‍ ഓടിയെത്തും. എന്താവശ്യം നേരിട്ടാലും സൂപ്രണ്ടിന്റേയോ ക്യുറേറ്ററുടേയോ കൈയുകള്‍ നാരായണന്റെ ഫോണ്‍നമ്പര്‍ തിരിക്കും...
നാരായണന്‍ റെഡി..!!.

-ബാലുമേനോന്‍ എം


2 comments: