Tuesday, July 21, 2015

വാത്മീകം



വാത്മീകം തുറന്ന്‌ പുറത്തുവന്നു പറഞ്ഞത്‌ കുറെ സത്യങ്ങള്‍...സാഹിത്യമല്ല.
അഷ്ടമൂര്‍ത്തി എന്ന കഥാകൃത്തിന്റെ മനസ്സ്‌..
കുറച്ചെഴുതി. അവനവനോടു നീതി പുലര്‍ത്താന്‍ വേണ്ടി അതു നിര്‍ത്തി. പിന്നെ മൗനത്തിന്റെ വാത്മീകത്തില്‍ അമര്‍ന്നു..
എസ്‌എന്‍എ ഔഷധശാലയുടെ പടിപ്പുരയിലെ തണുപ്പില്‍, ഔഷധവീര്യമുള്ള കാറ്റേറ്റ്‌ അദ്ദേഹം പറഞ്ഞതത്രയും ഈ ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും മാത്രം. അതില്‍ ആകുലതകള്‍ കണ്ടു..നിരാശകള്‍ കണ്ടു..പ്രത്യാശയും. സംഭാഷണം ഇടക്കൊന്നു സാഹിത്യത്തിലും തൊട്ടുപോയിക്കൊണ്ടിരുന്നു..

`ഒരൊറ്റ പുസ്‌തകമേ എടുക്കാവൂ എന്നു പറഞ്ഞാല്‍, ഞാന്‍ എടുക്കുക മാധവിക്കുട്ടിയുടേതാണ്‌...'
ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, നാം അമ്പരക്കും. പേരെടുത്ത എഴുത്തുകാരന്‍ എന്തേ ഇങ്ങിനേ...?
`മാധവിക്കുട്ടിയെ മറികടക്കാന്‍ ആരും ഉണ്ടായിട്ടില്ല... ആണായാലും പെണ്ണായാലും..' എന്ന തുടര്‍വാചകം ചേര്‍ത്തുവായിച്ചാല്‍ എല്ലാം മനസ്സിലാവും.
`ചെറുകഥയില്‍ അമ്പതു വര്‍ഷം കവച്ചുവച്ചാണ്‌ അവര്‍ പോയത്‌...എനിക്കു തോന്നുന്നില്ല അടുത്തൊന്നും ആരും അവരെ കവച്ചുവയ്‌ക്കുമെന്ന്‌....!!.'
`അവര്‍ എഴുതിപ്പോവുകയായിരുന്നില്ലേ..?. ക്രാഫ്‌റ്റും ഭാഷയും ഒന്നും നോക്കീര്‍ന്നില്ല..!. ഏറ്റവും കുറച്ചുവാക്കുകള്‍ അറിയുന്ന ആളാണെന്ന്‌ അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്‌.. അതല്ലേ ശരിയായ എഴുത്ത്‌..?'.
നാമൊക്കെ ഒരോവാക്കും സൂക്ഷിച്ചേ ഉപയോഗിക്കൂ..ആളുകള്‍ക്ക്‌ മനസ്സിലാവുമോ എന്നൊക്കെ തിരിച്ചു മറിച്ചും ആലോചിച്ച്‌...
ബഷീറൊക്കെ...?
അതെ..അവരൊക്കെ ഭാഷതന്നെ ഉണ്ടാക്കിയെടുത്തവരല്ലേ..?!. ബഡുക്കൂസ്‌..എന്നൊക്കെ...!!.
അതൊക്കെയാണ്‌ എഴുത്ത്‌ എന്നു തുറന്നുപറയാന്‍ മടിയ്‌ക്കാതെ ഒരെഴുത്തുകാരന്‍..
`എഴുത്തു വറ്റിപ്പോയ എന്നെ രക്ഷിച്ചത്‌, മാധവിക്കുട്ടിയാണ്‌-അവരുടെ എഴുത്ത്‌..അവരെ ഞാന്‍ കണ്ടുസംസരിച്ചിട്ടേയില്ല ഒരിക്കല്‍പോലും..' പ്രതിഭയുടെ തിരത്തള്ളല്‍ ഉള്ള എഴുത്തുകാരെ കാലത്തിന്റെ കനിവായി നമുക്കുകിട്ടുന്നു...അതൊക്കെ ഗോപുരങ്ങളാണ്‌...വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്ന്‌...

കുറച്ചേ എഴുതിയിട്ടുള്ളൂ, കഥകള്‍. നൂറ്റിരുപത്തഞ്ചോളം. എഴുതിയതത്രയും പുസ്‌തകങ്ങളാക്കിയതുമില്ല. വിശേഷാല്‍ പ്രതികള്‍ക്കും ആകാശവാണിക്കും വേണ്ടി എഴുതിയ കഥകള്‍ പ്രസിദ്ധീകരിക്കാതെ ഇപ്പോഴും കൂട്ടിവച്ചിരിക്കുന്നു. ഇത്രയും കാലത്തിനുള്ളില്‍ ഒരു നോവലാണ്‌ എഴുതിയത്‌...`റിഹേഴ്‌സല്‍ ക്യാമ്പ്‌'!.
എഴുത്തില്‍ പിശുക്കനാണോ?.
ചിരിച്ചുകൊണ്ടാണ്‌ മറുപടി: അല്ലല്ല...എന്റെ റിസോഴ്‌സ്‌ വളരെ കുറവാണ്‌. പുതിയവിഷയമോ ഭാഷയോ അവതരിപ്പിക്കാനുണ്ടാവണം. ഒരിക്കല്‍, കഥവായിച്ച്‌ എന്റെ ഒരു കസിന്‍ പറഞ്ഞു: എഴുതിയയാളുടെ പേരു അവസാനേ ശ്രദ്ധിച്ചുള്ളൂ, പക്ഷെ, വായിച്ചപ്പോളേ എഴുത്തുകാരനെ മനസ്സിലായീ..!
അദ്ദേഹം അഭിനന്ദനമായാണ്‌ ആ വാക്കുകള്‍ പറഞ്ഞതെങ്കിലും, അഷ്ടമൂര്‍ത്തി എന്ന എഴുത്തുകാരന്റെ മനസ്സില്‍ അത്‌ ആശങ്കകളുടെ വേലിയേറ്റമാണ്‌ തീര്‍ത്തത്‌...
`അതൊരു അഭിനന്ദനമായല്ല എനിക്കു തോന്നിയത്‌.'
ഒരു ശൈലിയുടെ ആളായി മാറുന്നുവെന്ന്‌ തോന്നി- ഞാന്‍ ആവര്‍ത്തിക്കുന്നു എന്നു തോന്നി..!. അതോടെ ആലോചനയായി. പുതിയതൊന്നും പറയാനില്ലാതെ എഴുതേണ്ടെന്ന്‌ നിശ്ചയിച്ചു.
`കുഞ്ഞബ്ദുള്ളയും മുകുന്ദനുമൊക്കെ പുതുതായി പറഞ്ഞുകൊണ്ടിരിക്കുന്ന എഴുത്തുകാരാണ്‌. അത്‌ അത്ഭുതം തന്നെയാണ്‌..'
അക്കാലത്താണ്‌ ചെറുകഥയ്‌ക്ക്‌ അക്കാദമി അവാര്‍ഡ്‌ അഷ്ടമൂര്‍ത്തിയെ തേടിയെത്തുന്നത്‌. 1992ല്‍- `വീടുവിട്ടുപോകുന്നു' എന്ന കൃതിയ്‌ക്ക്‌. അതോടെ ഒന്നുകൂടി ഉറപ്പാക്കി- എഴുത്തു നിര്‍ത്താനുള്ള തീരുമാനം.
ചെറുകഥയ്‌ക്ക്‌ അക്കാദമി അവാര്‍ഡ്‌, നോവലിന്‌ കുങ്കുമം അവാര്‍ഡ്‌..
`അത്രേന്നേള്ളൂ അവാര്‍ഡുകളായിട്ട്‌..'
എഴുത്തു നല്‍കിയത്‌, സ്‌നേഹമാണ്‌. ലോകത്ത്‌ ഇത്രയധികം പേര്‍ തന്നെ സ്‌നേഹിക്കുന്നു..എല്ലാം എഴുത്തിലൂടെ കൈവന്നത്‌ എന്ന്‌ അഷ്ടമൂര്‍ത്തി. `അതാണ്‌ എന്റെ സമ്പാദ്യം. സാമ്പത്തികം പോലും എനിക്കുണ്ടായിട്ടില്ല, കാര്യമായിട്ട്‌..ഞാനൊരു വില്‍പ്പനമൂല്യമുള്ള എഴുത്തുകാരനേയല്ല..'

തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ പുഴയുടെ തീരത്ത്‌, ആറാട്ടുപുഴ ഗ്രാമത്തിലാണ്‌ ജനനം. `കരുവന്നൂര്‍പ്പുഴയിലെ പാലം' എന്ന ഒരു കഥതന്നെ അദ്ദേഹത്തിന്റേതായുണ്ട്‌. ഈ പേരില്‍ ഒരു സമാഹാരവും.
`അതെ, ഓരോരുത്തര്‍ക്കും അവരവരുടെ ജന്മനാട്‌ പ്രിയപ്പെട്ടതാണ്‌. ആ നാട്‌ എത്ര ചീത്തയായാലും..'
ജീവിതത്തിലെ പന്ത്രണ്ടുകൊല്ലമൊഴിച്ച്‌ ബാക്കികാലമെല്ലാം, ഇവിടെ തന്നെയായിരുന്നു ഈ എഴുത്തുകാരന്‍- ബോംബെയിലെ പ്രവാസകാലമൊഴിച്ച്‌..!.
നിത്യജീവിതത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളെ ആവിഷ്‌കരിക്കുന്നതാണ്‌ അഷ്‌ടമൂര്‍ത്തി കഥകള്‍. തീക്ഷ്‌ണാനുഭവങ്ങളുടെ ആവിഷ്‌കാരം.
കഥകളില്‍ കഥാപാത്രങ്ങള്‍ക്കല്ല ഊന്നല്‍. സന്ദര്‍ഭങ്ങള്‍ക്കാണ്‌.`നമ്മളൊന്നും ഒട്ടും ശക്തരല്ലല്ലോ? ഓരോ സാഹചര്യങ്ങള്‍ക്കു കീഴ്‌പെട്ട്‌ ജീവിക്കുന്നവരല്ലേ..?.' എന്നാണ്‌ വ്യാഖ്യാനം..
ചില കഥകളില്‍ ശക്തമായ കഥാപാത്രങ്ങളെ കണ്ടേക്കാം. പക്ഷെ, അധികവും സന്ദര്‍ഭങ്ങള്‍ക്കാണ്‌ പ്രാധാന്യം. ചിരപരിചിതത്വത്തില്‍ നിന്ന്‌ അപരിചിതത്വം സൃഷ്‌ടിക്കാനുള്ള എഴുത്തുകാരന്റെ അദമ്യമായ വാസന..
അനുഭവങ്ങള്‍ ആവിഷ്‌കരിക്കപ്പെടുമ്പോഴാണ്‌ ജീവിത പരിസരത്ത്‌ അതിന്‌ സവിശേഷസ്‌ഥാനം കൈവരുന്നതെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുന്ന കഥകള്‍...സ്വാസ്ഥ്യം നഷ്ടപ്പെട്ടുപോകുന്നവരുടെ വിഹ്വലതകള്‍..

`എണ്‍പതുകളും തൊണ്ണൂറുകളുമായിരുന്നു എന്റെ ഏറ്റവും ഉയര്‍ന്ന സര്‍ഗ്ഗശേഷി.'
ഒരായുസ്സില്‍ ഒരു മനുഷ്യന്റെ സര്‍ഗ്ഗശേഷി പരമാവധി പത്തുവര്‍ഷമാണെന്ന്‌ ഒരിക്കല്‍ സി.ആര്‍. പരമേശ്വരന്‍ പറയുകയുണ്ടായി. `അത്‌ എന്നെ സംബന്ധിച്ച്‌ ശരിയായിരുന്നു..കഷ്ടി പതിനഞ്ചുവര്‍ഷം..'
അഷ്ടമൂര്‍ത്തി നിര്‍മ്മമനായി ചിരിച്ചു..
എഴുത്തു നിര്‍ത്തിയപ്പോള്‍ അടുപ്പമുള്ളവര്‍ നിര്‍ബന്ധിച്ചു..ശാസിച്ചു..
എഴുതിക്കൊണ്ടിരിക്കണം..അതൊരു വ്യായാമം പോലെയാണ്‌. ഇല്ലെങ്കില്‍ തീര്‍ത്തും നിലയ്‌ക്കുമെന്നും പലരും പറഞ്ഞു.
`നമ്മള്‍ ഡയറി എഴുതണമെന്നൊക്കെ നിര്‍ബന്ധം പറയില്ലേ..അതുപോലെ..'
അതു ശരിയായിരുന്നു. എഴുത്തിന്‌ `ബ്ലോക്ക്‌' വന്നു!.
വിശേഷാല്‍പതിപ്പിലേയ്‌ക്ക്‌ കഥചോദിക്കുമ്പോള്‍ ദേഷ്യം വന്നു: `എന്തിനാ ഇവര്‍ എന്നോടു ചോദിക്കുന്നത്‌..?'
ആ കാലയളവിലാണ്‌ മനോരമ, ബോംബെ അനുഭവങ്ങള്‍ എഴുതിക്കൂടെ എന്നു ചോദിക്കുന്നത്‌. അത്‌ കോളമെഴുത്തിലേയ്‌ക്കുള്ള കാല്‍വയ്‌പ്പായി. അന്ന്‌ കുറേ എഴുതി ഓര്‍മ്മക്കുറിപ്പുകള്‍ പോലെ..
പിന്നീടാണ്‌, ശരിക്കും കോളമെഴുത്തുകാരനായിമാറുന്നത്‌. `ജനയുഗ'മാണ്‌ ക്ഷണിച്ചത്‌..
എനിക്ക്‌ ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല, വിജയിക്കുമെന്ന്‌. ആറ്റൂര്‍ പറഞ്ഞു, തനിക്കും ഗുണണ്ടാവില്ല..എഴുത്തിനും ഗുണണ്ടാവില്ല..!!. കെ.സി. നാരായണന്റെ അഭിപ്രായവും മറിച്ചായിരുന്നില്ല. കായ വറുക്കുമ്പോള്‍, അതിന്റെ ബാക്കിവരുന്ന തൊലി നുറുക്കി ഒരു മെഴുക്കുപുരട്ടി ഉണ്ടാക്കില്ലേ? അതാണ്‌ കോളമെന്ന്‌..!!. ശരിക്കുള്ളത്‌ ഉപ്പേരിതന്നെ- കഥ!.
പക്ഷെ, എഴുതിത്തുടങ്ങിയപ്പോള്‍ അത്‌ ശരിക്കും ആസ്വദിക്കുകതന്നെ ചെയ്‌തു. സമകാലിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള എഴുത്ത്‌.. കഥയില്‍ പറയാന്‍ കഴിയാത്ത പലതും പറയാന്‍ കഴിയുന്നു എന്നുള്ളത്‌..
`ഒരിക്കലും കോളമെഴുത്ത്‌ ഞാന്‍ ലഘുവായി എടുത്തിട്ടില്ല..പലരേയും കാണിച്ച്‌ തൃപ്‌തിയായ ശേഷമേ അച്ചടിക്കാന്‍ കൊടുത്തിരുന്നുള്ളൂ..'
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇതു പോസ്‌റ്റ്‌ ചെയ്യുമ്പോള്‍ കിട്ടുന്ന `ഉടന്‍ പ്രതികരണങ്ങള്‍' ഏറെ ആവേശം പകര്‍ന്നുവെന്ന്‌ അഷ്ടമൂര്‍ത്തി.
`ഉപന്യാസം എന്ന ഒരു വിഭാഗം തന്നെ മലയാള സാഹിത്യത്തില്‍ നിന്ന്‌ അപ്രത്യക്ഷമായിക്കഴിഞ്ഞു...അതാണ്‌ യാഥാര്‍ത്ഥ്യം. എ.പി. ഉദയഭാനുവിനെയും ഡോ.ഭാസ്‌കരന്‍ നായരേയും പോലെയുളളവരൊക്കെ എഴുതിയിരുന്ന...
ആ കുറവ്‌ കുറേ ഒക്കെ എന്റെ എഴുത്തുകൊണ്ടു തിരിച്ചെടുക്കാന്‍ കഴിഞ്ഞു എന്നാണ്‌ വിശ്വാസം..
ഒരു നിമിഷം നിര്‍ത്തി; ഒന്നാലോചിച്ചശേഷം- കോളം എഴുതിത്തുടങ്ങിയതോടെ എന്റെ എഴുത്തിന്റെ `ബ്ലോക്ക്‌' പോയി...സ്വാഭാവികമായി അതു ഒഴുകിത്തുടങ്ങി..!.
ആദ്യമാദ്യമൊക്കെ വിഷയങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്നു. പിന്നെ ദൗര്‍ലഭ്യം വന്നുതുടങ്ങി. തുടക്കത്തിലുണ്ടായിരുന്ന സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. `ഹര്‍ത്താലിന്‌ എതിരേ എഴുതിയ കുറിപ്പ്‌ അവര്‍ പ്രസിദ്ധീകരിച്ചില്ല...അതോടെ വഴിപിരിയാമെന്നു പറഞ്ഞു..' എഡിറ്റര്‍ ഉണ്ണികൃഷ്‌ണന്‍ ഇടപെട്ടതിനെ തുടര്‍ന്ന്‌ കുറച്ചുകാലം കൂടി എഴുതിയെങ്കിലും നിര്‍ത്തി. പിന്നാലെ വന്നത്‌, ദേശാഭിമാനിയില്‍ നിന്നുള്ള ക്ഷണം. മാസത്തിലൊന്നു മതി എന്നായിരുന്നു പറഞ്ഞത്‌. സി.രാധാകൃഷ്‌ണന്‍ ഒക്കെ ഉണ്ടായിരുന്നു ആദ്യമൊക്കെ. പിന്നീട്‌ അവരൊക്കെ നിര്‍ത്തി. ആ ഒഴിവിലേയ്‌ക്കും അഷ്ടമൂര്‍ത്തി എഴുതി..
`സത്യത്തില്‍ കഥകളെക്കാള്‍ കൂടുതല്‍ ഞാനെഴുതിയത്‌ കോളമാണ്‌...!.'
കോളമെഴുതിത്തുടങ്ങിയപ്പോള്‍, അടുപ്പമുളളവരുടെ ചീത്തവിളി. കഥയ്‌ക്കുകൊള്ളാവുന്ന കാര്യങ്ങള്‍ വെറുതെ എഴുതിത്തുലയ്‌ക്കുന്നു...!!.
`ശരിയായിരുന്നു..കഥയും ലേഖനവും കൂടിക്കലര്‍ന്നു എന്ന്‌ എനിക്കും തോന്നാറുണ്ട്‌...രണ്ടിന്റേയും അതിര്‍വരമ്പുകള്‍ നേര്‍ത്തതായിരുന്നു എന്റെ കുറിപ്പുകളില്‍..'
പക്ഷെ, അതില്‍ ദുഃഖം തോന്നിയില്ല. പലസംഭവങ്ങളേയും ഭൂതകാലവുമായി ബന്ധപ്പെടുത്തിയല്ലേ എഴുതാനാവൂ...?
പെട്ടെന്ന്‌ പഴയകാലമോര്‍ത്തു. ബോംബെ ജീവിതം...
`ഞാന്‍ എന്റെ ജീവിതം തീര്‍ന്നുപോയീ എന്നു കരുതിയ കാലമാണത്‌...'
എഴുപതുകളിലാണ്‌ അഷ്ടമൂര്‍ത്തി തൊഴിലിനായി ബോംബെയിലെത്തുന്നത്‌. അതൊരു കാലമായിരുന്നു. മഹാനഗരത്തില്‍ മുങ്ങിപ്പൊങ്ങി..ആരോരുമറിയാതെ..
അഷ്ടമൂര്‍ത്തിയുടെ തന്നെ വാക്കുകള്‍:
`എന്നും തൃശൂര്‍പൂരം പോലെ...ആളുകള്‍ തിളച്ചുമറിയുന്ന നഗരം..!.'
ആര്‍ക്കും ആരേയും അറിഞ്ഞുകൂടാ..അതിനു താത്‌പര്യവുമില്ല. എഴുത്തുകാരന്‍ എന്നൊക്കെ പറഞ്ഞാല്‍, ആ മഹാനഗരത്തില്‍..?!.
`ഒരു മനുഷ്യന്‍, പ്രത്യേകിച്ച്‌ എഴുത്തുകാരന്‍ രണ്ടുവര്‍ഷമെങ്കിലും ബോംബെയില്‍ ചിലവഴിക്കണമെന്നാണ്‌ ഞാന്‍ പറയുക...ജീവിതം പഠിക്കണമെങ്കില്‍ അതു വേണം..നാം ഒന്നുമല്ലെന്ന തിരിച്ചറിവിന്‌..'
`എന്റെ ബോംബെക്കഥകള്‍' എന്നൊരു സമാഹാരം ഉണ്ട്‌. അതില്‍ ഈ കഥാകാരന്‍ വരച്ചിടുന്ന വേദനയുടെ നേര്‍രേഖകള്‍ വായനക്കാരനെ ഞെട്ടിക്കുന്നു. അഷ്ടമൂര്‍ത്തി എന്നകഥാകാരന്റെ ക്രാഫ്‌റ്റിന്റെ ഉയരങ്ങള്‍..
നഗരത്തിലെ ഫ്‌ളാറ്റില്‍ ഒപ്പം താമസിക്കുന്ന അമ്മ മരിക്കുമ്പോള്‍, മകന്‍ ആരേയും വിളിച്ചറിയിക്കുന്നില്ല...!. അമ്മ കൊതുകടിയേല്‍ക്കാതെ ഒരു ദിവസമെങ്കിലും ഉറങ്ങുന്നതു കാണാനുള്ള ഉള്‍പ്രേരണകൊണ്ട്‌...!!.

``അമ്മ മരിച്ചുവെന്നറിഞ്ഞിട്ടും ആരേയും വിളിച്ചുകൊണ്ടുവരാതിരുന്നത്‌ അയല്‍ക്കാരോടുള്ള എന്റെ സഹാനുഭൂതികൊണ്ടല്ലായിരുന്നു. എന്റെ അമ്മ കൊതുകുകടിയേല്‍ക്കാതെ ഉറങ്ങുന്നത്‌ ഒരിക്കലെങ്കിലും കാണണം എന്ന മോഹം എന്നെ കീഴടക്കി. ശാന്തയായ അമ്മയെ; സുസ്‌മിതയായ അമ്മയെ..''
( അമ്മ ഉറങ്ങുന്ന രാത്രി).
വിതുമ്പാതെ വായിക്കാനാവാത്ത കഥകള്‍....
കൊച്ചുകൊച്ചുവാക്കുകളില്‍, വളച്ചൊടിക്കാത്ത വരികളില്‍ അദ്ദേഹം മനുഷ്യാവസ്ഥകള്‍ വരച്ചിട്ടു....
അതിനുകിട്ടിയ പ്രതിഫലമത്രയും വിട്ടുപിരിയാത്ത സ്‌നേഹസൗഹൃദങ്ങളായിരുന്നു.
എപ്പോഴാണ്‌ മകന്‍ മടങ്ങിയെത്തുക,കരുവന്നൂര്‍പ്പുഴയിലെ പാലം,റിഹേഴസല്‍ ക്യാമ്പ്‌, മരണശിക്ഷ, കഥാവര്‍ഷം, വീടുവിട്ടുപോകുന്നു, തിരിച്ചുവരവ്‌, പകല്‍വീട്‌,കഥാസാരം, ലാ പത്താ, അനുധാവനം (പ്രവീണ്‍കുമാറുമൊത്തെഴുതിയത്‌), തിരിച്ചുവരവ്‌ (നോവലെറ്റ്‌)
അകലത്തെ ബോംബേ, അയലത്തെ മുംബൈ എന്നീ കൃതികളേ തന്നിട്ടുള്ളൂ. ലളിതമായി പറഞ്ഞാല്‍, ഉള്ളംകൈയിലെ നെല്ലിക്കപോല്‍!.
കഴിച്ചശേഷം മധുരിക്കുന്ന കഥകള്‍..

ബോംബെ ജീവിതക്കാലത്താണ്‌ അഷ്ടമൂര്‍ത്തി എന്ന കഥാകാരനെ മലയാളത്തിനു ലഭിക്കുന്നത്‌.
ആദ്യകഥ വെളിച്ചം കണ്ടത്‌ മാതൃഭൂമിയില്‍ തന്നെ - കഥാന്തരം.
അന്ന്‌ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപര്‍ വി.ആര്‍.ഗോവിന്ദനുണ്ണി. അദ്ദേഹത്തിന്റെ ഒരു കത്തുവന്നു. വലിയ കൈയക്ഷരത്തില്‍ എഴുതിയത്‌..
നിങ്ങളുടെ കഥ പ്രസിദ്ധീകരിയ്‌ക്കാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്‌. മറ്റു കഥകള്‍കൂടിയുള്ളതിനാല്‍ മൂന്നുമാസത്തിനുള്ളില്‍ അച്ചടിക്കും..എന്നൊരറിയിപ്പ്‌. അതൊരു ഭാഗ്യമായിരുന്നു. വഴിത്തിരിവും.
`ആ കഥ തിരസ്‌കരിക്കപ്പെട്ടിരുന്നെങ്കില്‍, ഒരിക്കലും ഞാന്‍ പിന്നെ എഴുതുകയില്ലായിരുന്നു..' -അഷ്ടമൂര്‍ത്തിയുടെ സാക്ഷ്യം!.
അങ്ങിനെ അതു സംഭവിയ്‌ക്കുകയായിരുന്നു..
`ഞാന്‍ ഒരു കഥപറച്ചിലുകാരനായതില്‍ ഒരാളോടെയുള്ളൂ കടപ്പാട്‌..അത്‌ ഗോവിന്ദനുണ്ണിയോടാണ്‌..'
പ്രസിദ്ധീകരിക്കാനെത്തുന്ന കഥകളും മറ്റും മുഴുവന്‍ വായിക്കുന്ന പത്രാധിപന്‍മാര്‍ ഇന്നുണ്ടോ എന്നു സംശയമാണെന്ന്‌ അഷ്ടമൂര്‍ത്തിയുടെ തുറന്നു പറച്ചില്‍. ഗോവിന്ദനുണ്ണി എല്ലാം അക്ഷരംപ്രതി വായിച്ചിരുന്നു.
ഒരു ഘട്ടം കഴിയുമ്പോള്‍ നമ്മുടെ എഴുത്തുകാരെല്ലാം ആവര്‍ത്തിക്കുകയാണെന്നും നിരീക്ഷച്ചിരുന്നല്ലോ..?
അതെ, വ്യത്യസ്ഥത പുലര്‍ത്തിയവര്‍ കുറവാണ്‌.
പക്ഷെ, പുതിയ തലമുറയില്‍ പ്രതീക്ഷയുണ്ട്‌..
ടി.ഡി.രാമകൃഷ്‌ണന്‍, വി.ജെ.ജെയിംസ്‌, ബെന്യാമിന്‍ എന്നിവരെയൊക്കെ വളരെ താത്‌പര്യത്തോടെയാണ്‌ വായിച്ചത്‌്‌. അവര്‍ പരീക്ഷണങ്ങള്‍ നടത്തി വിജയിക്കുന്നു..
`മാറണം..മാറ്റങ്ങളുണ്ടാവണം..'

മണ്ണും കല്ലും ചേര്‍ത്തുണ്ടാക്കിയ പടിപ്പുരയുടെ തണുപ്പില്‍, സംസാരം `എഴുത്തില്‍' തുടര്‍ന്നു..
പല എഴുത്തുകാരും വിശപ്പ്‌, പട്ടിണി എന്നിവയെക്കുറിച്ചെഴുതി `സഫല'മായവരാണ്‌. അഷ്ടമൂര്‍ത്തി, എന്തോ ആ ഭാഗം വിട്ടുകളഞ്ഞു. വിശപ്പിനെക്കുറിച്ചൊന്നും ഇന്ന്‌ ആര്‍ക്കും കേള്‍ക്കാന്‍ തന്നെ താത്‌പര്യമില്ല...
`ദാരിദ്ര്യത്തെക്കുറിച്ച്‌, പറയുന്നവന്റെയത്ര സുഖം കേള്‍ക്കുന്നവനില്ല. എന്റെ തന്നെ അടുത്ത ബന്ധു- ചെറുപ്പമാണ്‌- അവന്റെ അച്ഛന്‍ പറയുന്ന ബുദ്ധിമുട്ടിന്റെ ഭൂതകാലം കേട്ട്‌ പൊട്ടിച്ചിരിച്ചു..
`അച്ഛന്‍ എന്തിനാ ഇതൊക്കെ എന്നോടു പറയുന്നത്‌. അത്‌ ആ കാലം. എനിക്കതില്‍ യാതൊരു താത്‌പര്യവുമില്ല...' എന്നു പറയുന്നത്‌ കേട്ടു..
ദാരിദ്ര്യവും പട്ടിണിയുമൊന്നും ഈ തലമുറയ്‌ക്കു താത്‌പര്യമുളള വിഷയേമയല്ല. അവര്‍ക്കതറിയുകയുമില്ല..നാമൊക്കെ അതില്‍ അഭിരമിയ്‌ക്കുന്നെങ്കിലും.
കാലംമാറി ഇരുപത്തഞ്ചുവയസ്സില്‍ ആത്മകഥയെഴുതുന്നു ചിലര്‍- അതാണ്‌ കാലം. ആത്മകഥകള്‍ക്ക്‌ കൂടുതല്‍ വില്‍പ്പനകാണുന്നതുകൊണ്ട്‌ പത്രാധിപന്‍മാരും വിളിച്ചു പറഞ്ഞെഴുതിയ്‌ക്കും.. ഇന്നു ബഹളമാണ്‌. പറഞ്ഞിട്ടുകാര്യമില്ല. എഴുത്തുകാര്‍ കൂടി. പ്രസിദ്ധീകരണങ്ങളും.. ശ്രദ്ധകിട്ടാന്‍ പ്രയാസമാണ്‌. എഴുത്തുകാരനാണെന്നു പ്രഖ്യാപിയ്‌ക്കാനുള്ള വെമ്പല്‍...
ഇന്ത്യക്കാരില്‍ പൊതുവെയുള്ള അലസതാ മനോഭാവമാണ്‌ ഉജ്ജ്വലകൃതികളുടെ പിറപ്പിനു തടസ്സമെന്ന്‌ അഷ്ടമൂര്‍ത്തി.
`നമുക്ക്‌ ഡെഡിക്കേഷന്‍ ഇല്ല. വിദേശരാജ്യങ്ങളില്‍ അങ്ങിനെയല്ല. അവര്‍ ഒരു വിഷയമെടുത്ത്‌ അതിനായി ഒരുപാടു സമയവും ഊര്‍ജവും ചിലവഴിയ്‌ക്കും. നമുക്കൊന്നും അങ്ങിനെ പറ്റില്ല.. സാമ്പത്തികവും ജീവിതപ്രശ്‌നങ്ങളും ഒക്കെ അതിന്റെ കാരണങ്ങളാവാം..അടിസ്ഥാനപരമായി അലസത തന്നെ..'
മഹാഭാരതം പോലുള്ള മഹാകൃതികള്‍ ഇവിടെയുണ്ടായിട്ടും അതൊന്നും വേണ്ടതു പോലെ ആരും ഉപയോഗിച്ചില്ല, ഇനിയും..
`യയാതിയാണ്‌ ഉണ്ടായതില്‍ മികച്ചത്‌. രണ്ടാമൂഴമൊക്കെ പിന്നേയേ വരൂ..'
കച-ദേവയാനിമാര്‍ മഹാഭാരതത്തില്‍ നിഴലായികടന്നുപോകുന്ന പാത്രങ്ങളാണ്‌. അവര്‍ വലിയ വ്യക്തിത്വങ്ങളാക്കപ്പെട്ടു...ആ രീതിയില്‍ മഹാഭാരതം പിന്നീട്‌ വായിക്കപ്പെട്ടിട്ടില്ല. `യഥാര്‍ത്ഥത്തില്‍ വലിയൊരു ഭാവനയാണ്‌ യയാതി..'
`ന്റെ മോളുടെ പേര്‌ യയാതിയിലെ ഒരു കഥാപാത്രത്തിന്റേതാണ്‌-അളക. അതിലെ മറ്റൊരുകഥാപാത്രത്തിന്റെ പേരായ ശര്‍മ്മിഷ്‌ഠ എന്ന പേരിടാനായിരുന്നു എനിക്കു മോഹം. അമ്മ വേണ്ടെന്നു പറഞ്ഞു. ഒരുപാട്‌ ദുരന്തങ്ങള്‍ അനുഭവിയ്‌ക്കുന്ന കഥാപാത്രമാണത്‌ എന്നതുകൊണ്ട്‌..'
`നാടുവിടുമ്പോള്‍ ഏറ്റവും വിഷമം ആകാശവാണി കേള്‍ക്കാനാവില്ലല്ലോ എന്നായിരുന്നു..പാട്ടുകള്‍..!. ബന്ധുക്കളെ പിരിയുന്നതിനേക്കാള്‍ ദുഃഖം. പാട്ടുകളായിരുന്നു ജീവന്‍. ലളിതസംഗീതം..
നാട്ടിലെ ആഘോഷനാളുകള്‍ എത്തുമ്പോള്‍ മനസ്സ്‌ ഇവിടെയാകും..പറിച്ചുമാറ്റാനാവാത്തവിധം.
`പന്ത്രണ്ടുവര്‍ഷവും ഒരേ കമ്പനിയില്‍. പലരും പറഞ്ഞു ജോലിമാറാന്‍. അതിനുള്ള മിടുക്കോ ധൈര്യമോ ഉണ്ടായിരുന്നില്ല..'
അക്കാലത്താണ്‌ മൂസ്സ്‌ കുടുംബത്തിലേയ്‌ക്ക്‌ മരുമകനെ ദത്തെടുക്കുന്നത്‌. വികസിച്ചുവരുന്ന ആയൂര്‍വേദ സ്ഥാപനം. മരുമകന്‍ കത്തെഴുതി, എക്കൗണ്ടുകളുടെ കാര്യം നോക്കാനാവുമോ എന്നു ചോദിച്ച്‌. അതേറ്റെടുത്ത്‌ ബോംബെ ജീവിതം അവസാനിപ്പിച്ചു. അടുത്തിടെ പലരും പറഞ്ഞു...അന്നു കണ്ട ബോംബെയെക്കുറിച്ച്‌ നോവലെഴുതാന്‍. അതിനു യാത്രചെയ്യണം..പലരില്‍ നിന്നും കുറിപ്പുകളെടുക്കണം. `അതിനൊന്നും മിനക്കെടാന്‍ വയ്യ..'
ഒരു പുസ്‌തകം പ്രസിദ്ധീകരിക്കുക വലിയൊരുത്തരവാദിത്വമാണ്‌. അതു പണം കൊടുത്തു വാങ്ങുന്നവരോട്‌...അതു വായിക്കാന്‍ വിലയേറിയ സമയം ചിലവിടുന്നവരോട്‌..എഴുത്തുകാരന്‌ കനത്ത ബാധ്യത തന്നെയാണ്‌ അത്‌.
മുബൈജീവിതത്തില്‍ നഷ്ടപ്പെട്ട സംഗീതജീവിതം, നാട്ടിലെത്തിയപ്പോള്‍ തിരിച്ചു പിടിച്ചു എന്നതാണ്‌ ആശ്വാസം. ഒരിക്കലും കേള്‍ക്കാനാവില്ലെന്ന്‌ കരുതിയ ഗാനങ്ങളുടെ വന്‍ശേഖരമാണ്‌ അഷ്ടമൂര്‍ത്തിയുടെ കൈവശമുള്ളത്‌.
`ഓഫീസില്‍ പോലും ഞാന്‍ പാട്ടുകേട്ടുകൊണ്ടിരിക്കും...!.'
പാട്ടിനോടുള്ള കമ്പം കേള്‍വിക്കാരന്റേതുമാത്രം. ഒരു പാട്ടുകാരനാവുകയാണ്‌ സ്വപ്‌നം കാണുന്ന ജന്മം. പാട്ടുപാടി ജനങ്ങളെ കൈയിലെടുക്കുന്ന അസുലഭ സിദ്ധിയുള്ള പാട്ടുകാരന്‍..!.
പാട്ടുപഠിച്ചതുകൊണ്ടൊന്നും ഒരു സിദ്ധഗായകനാവില്ല. അതൊക്കെ ഓരോ അവതാരങ്ങള്‍ പോലെ സംഭവിക്കുന്നതാണ്‌..
പിന്നെ ഒരു കഥപറഞ്ഞു-
'യേശുദാസിന്റെ സംഗീതയാത്രയുടെ പത്താംവാര്‍ഷികാഘോഷം. അന്ന്‌ കലാഭവനാണ്‌ അതു സംഘടിപ്പിച്ചത്‌. അന്ന്‌ യേശുദാസ്‌ കലാഭവനുമായി വലിയ അടുപ്പത്തിലായിരുന്നു. ഒരു സോവനീറും പുറത്തിറക്കി. സര്‍വ്വത്ര യേശുദാസായിരുന്നു അതില്‍. ചിത്രങ്ങളും തിരിച്ചും മറിച്ചും ലേഖനങ്ങളും. അതിലേയ്‌ക്ക്‌ ജി. അരവിന്ദന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു നല്‍കി. വലിയൊരു വൃക്ഷം-പടര്‍ന്നു പന്തലിച്ച്‌ അങ്ങനെ..സംഗീതം എന്നാണ്‌ അതിനുപേര്‍. അതിന്നു ചുവട്ടില്‍ കൊച്ചുകൊച്ചു ചെടികള്‍-തകരപോലെ. അതിനൊക്കെ ഓരോ പേരും-യേശുദാസ്‌, ജയചന്ദ്രന്‍, മന്നാടെ, ലതാമങ്കേഷ്‌കര്‍ എന്നൊക്കെ..!. അദ്ദേഹത്തിന്റെ തന്നെ കാപ്‌ഷനോടുകൂടിയാണ്‌ പ്രസിദ്ധീകരിച്ചത്‌. ദാസിനെ ഇത്‌ വേദനിപ്പിയ്‌ക്കുമെന്നറിയാം. എങ്കിലും ശുദ്ധവും മഹത്തുമായ സംഗീതമെന്തെന്നറിയുന്ന അദ്ദേഹം ഇതു മനസ്സിലാക്കുമെന്നാണ്‌ എന്റെ വിശ്വാസം- അതായിരുന്നു അരവിന്ദന്റെ കാപ്‌ഷന്‍!.'
താന്‍ വലിയ ആളാണെന്നാണ്‌ എഴുത്തുകാരന്റെയൊക്കെ ധാരണ. വലിയൊരു വടവൃക്ഷത്തിനു ചുവട്ടിലെ തകരയാണെന്ന തിരിച്ചറിയലാണ്‌ കാര്യം. താന്‍ ഒന്നുമല്ലെന്ന തിരിച്ചറിവ്‌..! ഇത്രയും പറഞ്ഞ്‌ അദ്ദേഹം മൗനത്തിലാണ്ടു. പിന്നെ പതിയെ പറഞ്ഞു- `കാലമാണ്‌ തെളിയിക്കേണ്ടത്‌; ഓരോ കൃതിയേയും വിലയിരുത്തേണ്ടത്‌..'

വാക്കില്‍ പിശുക്കനായ എംടി, അഷ്ടമൂര്‍ത്തിയെന്ന കഥാകാരനെ തന്റെ പിശുക്കിയ വാക്കുകളില്‍ വിശേഷിപ്പിച്ചതിങ്ങിനെയാണ്‌: അഷ്‌ടമൂര്‍ത്തിയുടെ കഥകള്‍... അദ്ദേഹം സ്വയം പറയുന്നതുപോലെ, കഥാകാരന്‍ ഒരു നിഘണ്ഡുവുമായി വായനക്കാരന്റെ പിന്നാലെ നടക്കേണ്ട ഗതികേട്‌ വരുത്തുന്നേയില്ല...!.
മുപ്പത്തിയേഴുകഥകളുടെ സമാഹാരം, സാഹിത്യ അക്കാദമി അങ്കണത്തില്‍ പ്രകാശനം ചെയ്യപ്പെട്ടത്‌ മറക്കവയ്യാത്ത അനുഭവമായിരുന്നു. നിറഞ്ഞു കവിഞ്ഞ അക്കാദമി മുറ്റം...നിറഞ്ഞതത്രയും സ്‌നേഹമായിരുന്നു എന്ന്‌ കഥാകാരന്‍..!.
`അന്ന്‌ എന്റെ കണ്ണുകള്‍ ശരിക്കും നിറഞ്ഞുപോയി. എന്നെ സ്‌നേഹിക്കുന്നവര്‍..ഞാന്‍ എഴുതിയ അക്ഷരങ്ങള്‍ എനിക്കു തന്ന പാഥേയം...'
`ഒരുപിറുപിറുപ്പു പോലെയാണ്‌ എനിക്ക്‌ കഥയെഴുത്ത്‌. മറ്റുള്ളവരോട്‌ പറയാനും പങ്കുവയ്‌ക്കാനും സാധിക്കാത്ത കാര്യങ്ങള്‍ കഥകളായിത്തീരുന്നു..നന്മയിലേക്കുള്ള ഒരന്വേഷണമാണ്‌ ഓരോ കഥയും.'
സരളമായ ഈ കഥകള്‍ വായിച്ചു ചെല്ലുമ്പോള്‍ കഥാകാരന്‍ നമുക്കായി ഒരു `ഞെട്ടല്‍' ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവും, എല്ലാതിലും. അഷ്ടമൂര്‍ത്തി എന്ന കഥാകാരന്റെ ക്രാഫ്‌റ്റ്‌ അവിടെയാണ്‌. ഇരട്ടജീവിതം നയിക്കുന്ന മനുഷ്യരെ നാം ഇവിടെ കാണുന്നു.
മനുഷ്യനെക്കുറിച്ചു പറഞ്ഞപ്പോള്‍, മനുഷ്യമോഹങ്ങളെക്കുറിച്ചും പറഞ്ഞു. ഒരിക്കലും അവസാനിക്കാത്ത മനുഷ്യന്റെ ആഗ്രഹങ്ങള്‍. എഴുത്തുകാരന്‍ പുരസ്‌കാരത്തിനും അതിനു പിന്നിലെ `ദ്രവ്യ'ത്തിനും വേണ്ടി പരക്കം പായുന്നു. അക്കാദമി അവാര്‍ഡ്‌ കിട്ടിയാല്‍, ജ്ഞാനപീഠം..അതുകിട്ടിയാല്‍ നൊബേല്‍..അങ്ങിനെ പോകുന്നു അവസാനിക്കാത്ത ആഗ്രഹങ്ങള്‍..!!.
`അക്കാര്യത്തില്‍ സി. രാധാകൃഷ്‌ണന്‍ വേറിട്ടു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ അമ്മ ഒരിക്കല്‍ പറഞ്ഞുവത്രേ- നീ എഴുതിക്കിട്ടുന്ന പണം മാത്രമേ സ്വീകരിക്കാവൂ..അതിനു പിന്നാലേ വരുന്നത്‌ സ്വീകരിക്കരുത്‌..!.'
അദ്ദേഹം ഇന്നും പാലിയ്‌ക്കുന്നു, അമ്മയുടെ നിര്‍ദ്ദേശം. അവര്‍ഡ്‌ സ്വീകരിച്ചാലും, അതിന്റെ തുക ഡൊണേറ്റ്‌ ചെയ്യും..പണം സ്വീകരിക്കില്ല..!.
എഴുത്തുവറ്റി. പിന്നെ ശ്രദ്ധകിട്ടാനായി കോലാഹലം..
`അതൊക്കെ കുറച്ചുകാലത്തേക്കേ നിലനില്‍ക്കൂ. ജനങ്ങള്‍ അതൊക്കെപെട്ടെന്നു മറക്കും..'
`വിവാദം എനിക്കുഭയമാണ്‌.' ഭയപ്പാടോടെയാണ്‌ അതു പറഞ്ഞത്‌..
അടുത്തൊരു സംഭവമുണ്ടായി-
സുധീരനെക്കുറിച്ച്‌ എനിക്കു നല്ല അഭിപ്രായമായിരുന്നു. ഭയങ്കര ഇഷ്ടമായിരുന്നു..അദ്ദേഹം മുഖ്യമന്ത്രിയായാല്‍ കേരളം രക്ഷപ്പെടും എന്നുവരെ തോന്നിയിരുന്നു. പക്ഷെ, കെ.പി.സി.സി. പ്രസിഡന്റായപ്പോള്‍ അതുമാറി. അതേപറ്റി ഫേസ്‌ബുക്കില്‍ എഴുതിയിട്ടപ്പോള്‍, കുറെ ചീത്തകേട്ടു. ഗോകുലം ഗോപാലനെപോലുള്ളവരൊക്കെ അതു ഷെയര്‍ചെയ്‌തു കണ്ടപ്പോള്‍ ഭയമായി..നമ്മുടെ വാക്കുകള്‍ മറ്റുള്ളവര്‍ ആയുധമാക്കുന്നു എന്ന ഭയം. സത്യം വിളിച്ചുപറയാനാവാത്ത അവസ്ഥയാണ്‌..നമ്മള്‍ മുദ്രകുത്തപ്പെടും. മനുഷ്യാവസ്ഥകളുടെ കഥകള്‍ പറഞ്ഞുപറഞ്ഞ്‌ അഷ്ടമൂര്‍ത്തിയുടെ ജീവിതദര്‍ശനം വൈദികപാരമ്പര്യത്തിന്റെ അവശേഷിപ്പായ നിര്‍മ്മമതയോളം ചെന്നെത്തിയിരിക്കുന്നു..!
`ഇല്ലില്ല..ഞാന്‍ ഒരു നമ്പൂതിരിയായേ ജീവിച്ചിട്ടില്ല. അച്ഛന്‍ വാസുദേവന്‍ നമ്പൂതിരി കറകളഞ്ഞ കമ്മ്യൂണിസ്‌റ്റായിരുന്നു..ഞാനൊക്കെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന പ്രത്യയശാസ്‌ത്രം..'
`ഹാ...! ഇന്നതു പറയാതിരിയ്‌ക്കാ ഭേദം. വളരെയേറെ മാറി. നിരാശയും ദേഷ്യവുമൊക്കെയുണ്ട്‌.. ഇടതുപക്ഷവും വലതുപക്ഷവും വ്യത്യാസമില്ലാതായി. എങ്ങിനെ പാര്‍ട്ടിയെ ഈ നിലയ്‌ക്ക്‌ എത്തിച്ചു എന്നതിന്‌ നേതാക്കള്‍ ഉത്തരം പറയേണ്ടിവരും. ശരിക്കും ഞെട്ടിപ്പോയത്‌, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ വന്നസമയത്ത്‌ പിണറായി വിജയന്‍ ആ ബിഷപ്പിനെ പോയി കണ്ടപ്പോഴാണ്‌..`ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല ഞാന്‍..ഇത്രയും അധഃപതിയ്‌ക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല...!.'
മനുഷ്യന്‌, മണ്ണുമായുള്ള ബന്ധമറ്റതില്‍ ഏറെ വേദനിക്കുന്ന ഒരു മനുഷ്യനാണ്‌ ഇപ്പോള്‍ മുന്നില്‍- എഴുത്തുകാരനും കഥാകൃത്തുമൊക്കെയായ അഷ്ടമൂര്‍ത്തി മാഞ്ഞുപോയിരിക്കുന്നു...
`വെറും മണ്ണില്‍ നില്‍ക്കണം. ചെടികളെ തൊട്ടുതലോടണം..അതാണ്‌ ഒരു മനുഷ്യനെ മനുഷ്യനാക്കാനുള്ളമാര്‍ഗ്ഗം...പഠിപ്പും വിദ്യാഭ്യാസവുമല്ല. നമ്മള്‍ വെറും കൃഷിക്കാരന്‍ എന്നൊക്കെ പറഞ്ഞു പുച്ഛിക്കുന്ന മനുഷ്യരില്ലേ? അവരാണ്‌ ശരിക്കും ജീവിതത്തെക്കുറിച്ച്‌ അറിവുളളവര്‍..ജീവിതത്തെ അറിയുന്നവര്‍. നമ്മെക്കാള്‍ വലിയവലിയകാര്യങ്ങള്‍ ചെയ്യുന്നവര്‍.'
കൃഷിയെ തിരിച്ചുകൊണ്ടുവരേണ്ടത്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പോലെയുള്ളവരായിരുന്നു. അവര്‍ സോപ്പുനിര്‍മ്മാണവുമൊക്കെയായിട്ടും പോയീ.. ഇന്ന്‌ സിപിഎം തുടങ്ങിവച്ചിട്ടുള്ള പച്ചക്കറികൃഷി പ്രോത്സാഹന പരിപാടി പ്രതീക്ഷ നല്‍കുന്നുണ്ട്‌. സന്തോഷമുണ്ടാക്കുന്നുണ്ട്‌. `മണ്ണ്‌ തൊട്ടാല്‍ മനുഷ്യന്‍ അവന്റെ സ്വത്വം തിരിച്ചറിയും. മണ്ണിലിറങ്ങണം. അത്‌ അവനിലെ സര്‍വ്വ ദോഷചിന്തകളേയും ആട്ടിയകറ്റും..മനസ്സ്‌ വിമലീകരിയ്‌ക്കും..' ഒരു പൂവുവിടരുന്നു.. കായുണ്ടാകുന്നു ഇതൊക്കെ നോക്കി നില്‍ക്കുന്നതിനേക്കാള്‍ വലിയ സന്തോഷം പുസ്‌തകം വായിച്ചാല്‍ പോലും കിട്ടില്ല..!. ജാതിമത-രാഷ്‌ട്രീയ-ചിന്തകള്‍ക്കതീതമായി `പച്ചപ്പി'ന്റെ ഒരുമതം ഇവിടെ വരണം-അതെ, പുതിയൊരു മതം..!.
അതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്‌ .. ടെറസില്‍പോലും കൃഷിവേണമെന്ന്‌ കരുതുന്നവര്‍ കൂടിക്കൂടിവരുന്നു..
നല്ലൊരു നാളെ...അതു വരാതിരിക്കില്ല..
ഇത്രയും പറഞ്ഞ്‌ കഥാകാരന്‍ മൗനത്തിലായി...പിന്നെ വാത്മീകത്തിലലിഞ്ഞു.

-ബാലുമേനോന്‍ എം





















Thursday, July 16, 2015

ഇദം ന മമ പാഞ്ഞാള്‍ അതിരാത്രഭൂമിയിലൂടെ...

2010 അതിരാത്രത്തിലെ ചിതിയാണിത്‌. 


ഓം അഗ്‌നിമീളെ പുരോഹിതം
യജ്ഞസ്യദേവമൃത്വിജം
ഹോതാരം രത്‌നധാതമം..

(പുരോഹിതനും, യജ്ഞത്തിന്റെ ദേവനും ഋതുക്കള്‍ക്ക്‌ കാരണഭൂതനും മഹാദാനിയും രത്‌നനിര്‍മാതാവും അഗ്രണിയായ നായകനും ഞാന്‍ സ്‌തുതി പാഠം ചെയ്യുന്നു). ഋഗ്വേദത്തിലെ ആദ്യ മന്ത്രം..


ഉത്തരായനത്തിലെ വസന്ത ഋതുവില്‍ വെളുത്ത പക്ഷവും ദേവനക്ഷത്രവും കൂടിയ ദിനത്തില്‍ വേദഗ്രാമമായ പാഞ്ഞാളില്‍, തലമുറകള്‍ കെടാതെ സൂക്ഷിച്ച ത്രേതാഗ്‌നിയെ ആവാഹിച്ച്‌ പത്‌നീസമേതനായി യജമാനന്‍....!!.
മഹാഋഷി പാരമ്പര്യമൊന്നാകെ ആവാഹിച്ച പാഞ്ഞാള്‍ എന്ന കൊച്ചുഗ്രാമം....!. ഇവിടെ ഓരോമണല്‍ത്തരിയും മന്ത്രമുരുക്കഴിക്കുന്നു..ലതകളും പൂക്കളും മന്ത്രധ്വനികള്‍ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്നു. അലൗകീകമായ ചൈതന്യവിശേഷം നിറഞ്ഞ ഭൂമി..!!.
വടക്ക്‌, കോഴിക്കോട്ട്‌ കോരപ്പുഴയ്‌ക്കും തെക്ക്‌ ആലുവപുഴയ്‌ക്കുമിടയില്‍ കൃഷ്‌ണമൃഗം സ്വാഭാവികമായി സഞ്ചരിക്കുന്നതു കൊണ്ടാണ്‌ പാഞ്ഞാള്‍, യജ്ഞത്തിനു യോഗ്യമായ സ്‌ഥലമായി മാറിയതെന്ന്‌ ആചാര്യമതം.
കുന്നുകളും താഴ്‌വരകളും പച്ചപുതച്ച വിശാലമായ തീരസമതലവുമടങ്ങിയ പാഞ്ഞാള്‍!. പരശുരാമന്‍ സ്‌ഥാപിച്ചതെന്നു ഐതിഹ്യമുള്ള അറുപത്തിനാലു നമ്പൂതിരിഗ്രാമങ്ങളില്‍ മുഖ്യഗ്രാമമായ പെരുവനത്തുനിന്നും യുദ്ധം ഭയന്ന്‌ `പാഞ്ഞുവന്നവര്‍' താമസമാക്കിയ പ്രദേശം പാഞ്ഞാളായി എന്നു കഥ..!.
കേരളത്തിലെ അവസാനത്തെ സാമവേദഗ്രാമം. 


തോട്ടം കൃഷ്‌ണന്‍ നമ്പൂതിരിയോടൊപ്പം പാഞ്ഞാള്‍ അതിരാത്രഭൂമിയില്‍ 


പച്ചപ്പാടങ്ങളും മരക്കൂട്ടങ്ങളും കടന്ന്‌, തണുപ്പുവീണ ഇടുങ്ങിയ നിരത്ത്‌ അവസാനിക്കുന്നത്‌ തോട്ടം മനയ്‌ക്കല്‍.
സാമവേദത്തിന്റെ ഈറ്റില്ലമായ മനമുറ്റത്ത്‌, കൃഷ്‌ണന്‍ നമ്പൂതിരി കഥപറയാനായി കാത്തിരുന്നു-സഹസ്രാബ്ദങ്ങള്‍ പഴക്കമുളള, വേദമന്ത്രങ്ങള്‍ അലയടിക്കുന്ന പാഞ്ഞാള്‍ ഗ്രാമത്തെക്കുറിച്ച്‌...ആര്‍ഷസംസ്‌കൃതിയുടെ യാഗപാരമ്പര്യത്തെക്കുറിച്ച്‌.. സര്‍വ്വചരാചരങ്ങള്‍ക്കും സ്വസ്‌തിനേരുന്ന മഹാപാരമ്പര്യത്തെക്കുറിച്ച്‌. ഇതൊന്നും എന്റേതല്ലെന്ന്‌ ആവര്‍ത്തിക്കുന്ന മഹാപാരമ്പര്യം- ഇദം നഃ മമഃ എന്നാവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു, ഈ നിളാതീരം..

കാലം 1975. അതിരാത്രപാടക്കരയില്‍ അന്ന്‌ ആയിരങ്ങള്‍ തടിച്ചുകൂടി. പതിറ്റാണ്ടുകള്‍ക്കുശേഷം കേരളം ആദ്യമായി ഒരു യാഗത്തിനു സാക്ഷ്യം വഹിക്കുകയാണ്‌. എല്ലാതിനും മേല്‍നോട്ടം വഹിച്ച്‌ തികഞ്ഞ ജാഗ്രതയോടെ ഒരു സായിപ്പ്‌..ഫ്രിറ്റ്‌സ്‌ സ്‌റ്റാള്‍..!.
ചുട്ടെടുത്തപോലെ വരണ്ടുപഴുത്തു കിടക്കുന്ന പാഞ്ഞാള്‍പാടത്തെ യാഗശാലയില്‍ ആചരണങ്ങള്‍ അവസാനഘട്ടത്തിലേയ്‌ക്ക്‌.വേദമന്ത്രങ്ങളാല്‍ മുഖരിതമായ യാഗശാലയ്‌ക്കു മുകളില്‍ മേടസൂര്യന്‍ കത്തിനിന്നു. സമയം ഉച്ചതിരിഞ്ഞ്‌ മൂന്നരയോടടുക്കുന്നു..
യജമാനനും പത്‌നിയും അവഭൃതസ്‌നാനത്തിനൊരുങ്ങുകയാണ്‌. യാഗത്തിനുപയോഗിച്ച മരപ്പാത്രങ്ങളും ഉപകരണങ്ങളും ജലത്തില്‍ സമര്‍പ്പിച്ച്‌ മുങ്ങിക്കുളിക്കുന്ന ചടങ്ങ്‌. അതു കഴിഞ്ഞാല്‍ കഷ്ടി ഒരു മണിക്കൂര്‍ കൂടി കര്‍മ്മങ്ങള്‍ തുടരും. ഇതു പൂര്‍ത്തിയാക്കി യാഗാഗ്നിയെ ത്രേതാഗ്നിയാക്കി ആവാഹിച്ച്‌ യജമാനന്‍ മടങ്ങുന്നതോടെ യാഗശാല അഗ്നിക്കു സമര്‍പ്പിക്കും. അവഭൃത സ്‌നാന സമയത്ത്‌ മഴ പെയ്യും എന്നാണ്‌ വിധി. വേദജ്ഞര്‍ക്കൊപ്പം മന്ത്രങ്ങള്‍ ഏറ്റുചൊല്ലി, ഒരോ ചടങ്ങുകളും ഡോക്യൂമെന്റ്‌ ചെയ്‌തുകൊണ്ടിരുന്ന സ്‌റ്റാള്‍, ആ കാഴ്‌ച കണ്ട്‌ പൊട്ടിക്കരഞ്ഞുപോയി..!. ആകാശത്ത്‌ ഒരു ഗരുഢന്‍ ഉയര്‍ന്നു പറന്നു
ആകാശം നിറഞ്ഞ്‌ കറുത്ത കാര്‍മേഘങ്ങള്‍!. എവിടേനിന്നോ തണുത്തകാറ്റ്‌ ആഞ്ഞുവീശി..
കൊടുംവേനലില്‍ ഊഷരമായിക്കിടന്ന അതിരാത്രഭൂമിയില്‍, മേടച്ചൂടും അവഗണിച്ച്‌ തിങ്ങിനിറഞ്ഞ ആയിരങ്ങളിലേയ്‌ക്ക്‌ മഴ തിമിര്‍ത്തുപെയ്‌തു!.
അവിശ്വസനീയമായിരുന്നു അത്‌..!. മഴ..മഴയെന്നു ആര്‍ത്തുവിളിച്ച്‌ കോരിച്ചൊരിയുന്ന മഴയില്‍ അവര്‍ നൃത്തം ചവിട്ടി..!!. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും അത്‌ ഒരിക്കിലും മറക്കാനാവാത്ത അനുഭവസാക്ഷ്യമായി...
ആയിരത്താണ്ടുകളുടെ കര്‍മ്മസിദ്ധി..!. പാഞ്ഞാള്‍ അതിരാത്രഭൂമി, അസ്‌തമിച്ചുപോകുമായിരുന്ന വൈദികപാരമ്പര്യത്തിന്റെ പുനര്‍ജനിയായി മാറി..!!.
അന്ന്‌ യാഗനടത്തിപ്പിന്‌ വന്ന ചിലവ്‌ 99,000 രൂപ!


ചിതിപടുക്കല്‍ 


പാടക്കരയില്‍ നിന്ന്‌, കൃഷ്‌ണന്‍ നമ്പൂതിരി പടിഞ്ഞാട്ടു വിരല്‍ ചൂണ്ടി..
`ദാ, ഇവിടുന്ന്‌ നാലു കണ്ടം കഴിഞ്ഞ്‌ മുകള്‍ഭാഗത്തു കാണുന്ന കണ്ടത്തിലാണ്‌ അന്ന്‌ അതിരാത്രം നടന്നത്‌..അന്നെനിക്ക്‌ പതിനഞ്ച്‌ പതിനാറു വയസ്സ്‌....!!.
`എന്റെ വേദപഠനം മുഴുവനായിരുന്നില്ല. ഞാന്‍ കാഴ്‌ചക്കാരന്‍. പഠിച്ച വേദഭാഗങ്ങളൊക്കെ രസിച്ചുകേട്ടു നടന്നു..' കൃഷ്‌ണന്‍ നമ്പൂതിരി ഓര്‍മ്മകളില്‍ തിരഞ്ഞു...
ശ്രൗതപാരമ്പര്യത്തിന്റെ അറ്റുപോകാനിരുന്ന കണ്ണികള്‍ വിളക്കിച്ചേര്‍ത്തുകൊണ്ട്‌ സായിപ്പിന്റെ രൂപത്തിലാണ്‌ യാഗരക്ഷകന്‍ വന്നത്‌..
ഫ്രിറ്റ്‌സ്‌ സ്‌റ്റാള്‍..!. യാഗസംസ്‌കാരത്തിന്റെ പുനഃസ്ഥാപനമായിരുന്നു ആ ജീവിതം. അത്‌ മറ്റൊരു കഥ. ശാസ്‌ത്രീയോപകരണങ്ങള്‍ അത്രയേറെ വികസിച്ചിട്ടില്ലെങ്കിലും അന്ന്‌ സ്‌റ്റാള്‍ രേഖപ്പെടുത്തിയ യാഗച്ചടങ്ങുകള്‍ പിന്നീട്‌ ആധികാരികമായ 'ടെക്‌സ്‌റ്റബുക്ക്‌്‌' ആയിമാറി- `അഗ്നി'. അഗ്നിചയനം എന്നറിയപ്പെടുന്ന അതിരാത്രചടങ്ങുകള്‍ സമ്പൂര്‍ണ്ണമായി വിവരിക്കുന്ന വിശ്വാവിഖ്യാത കൃതി.


ഫ്രിറ്റ്‌സ്‌ സ്‌റ്റാളും കവപ്രമാത്ത്‌ ശങ്കരനാതായണന്‍ സോമയാജിപ്പാടും- ഫയല്‍. 


`യാഗഭൂമിയല്ലാത്ത ഒരു ഭൂമിയുമില്ല. എല്ലാ ഗ്രാമങ്ങളിലും യാഗം നടന്നിട്ടുണ്ട്‌. പാഞ്ഞാളിന്‌ എന്താ പ്രത്യേകതാ ച്ചാല്‍, ഇവിടെയാണ്‌ സാമവേദജ്ഞര്‍ മുഴുവനും കേന്ദ്രീകരിച്ചിട്ടുളളത്‌. കേരളത്തില്‍ മറ്റെവിടെയുമില്ല...!.'- കൃഷ്‌ണന്‍ നമ്പൂതിരി.
യാഗങ്ങള്‍ക്ക്‌ മൂന്ന്‌ വേദങ്ങളും ഉപയോഗിക്കുന്നു. അതില്‍ സാമവേദജ്ഞര്‍ പാഞ്ഞളിലേയുള്ളൂ. യാഗങ്ങള്‍ക്കും യജ്ഞങ്ങള്‍ക്കുമുള്ള ജൈമിനീയ ശാഖയില്‍പെട്ടവര്‍...
അഞ്ചുകുടുംബങ്ങളാണ്‌- മുട്ടത്തുകാട്ടില്‍ മാമണ്ണ്‌, നെല്ലിക്കാട്ടില്‍ മാമണ്ണ്‌, കൊരട്ടിക്കര ഇല്ലം, പെരാങ്ങാട്ട്‌, തോട്ടം. മാമണ്ണ്‌ എന്നത്‌ ഓതിക്ക സ്ഥാനമാണ്‌. സാമവേദികളില്‍ സംശയമോ തര്‍ക്കമോ ഉണ്ടായാല്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടവര്‍.പിന്നെ ഋഗ്വേദത്തില്‍ അഞ്ചുകുടുംബങ്ങളും ഇവിടെയുണ്ട്‌- മാത്തൂര്‍ മന, വയക്കാക്കര മന, പാതിരപ്പിള്ളി, കയ്‌പഞ്ചേരി, പിന്നെ പാഞ്ഞാള്‍ പട്ടേരി. യജുര്‍വേദക്കാര്‍ ഇരിങ്ങാലക്കുട ഗ്രാമക്കാരാണ്‌. മൂന്നുവേദങ്ങളും യാഗങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ട്‌ പാഞ്ഞാളിന്‌ പ്രാധാന്യവും ഏറും.


യാഗശാല അഗ്നിക്കു സമര്‍പ്പിക്കുന്നു-2010 


സദ്‌ഫലങ്ങളുണ്ടാക്കുക എന്നതാണ്‌ യാഗത്തിന്റെ ലക്ഷ്യം. നെയ്യ്‌, സോമരസം, വപ(മൃഗക്കൊഴുപ്പ്‌) എന്നിവ അഗ്‌നിയില്‍ ആഹുതി ചെയ്യുകയും അഗ്നി അവയെ ദേവന്മാര്‍ക്കെത്തിച്ചുകൊടുക്കുകയും ചെയ്യുന്നു എന്ന്‌ സങ്കല്‍പ്പം. ഈ വസ്‌തുക്കള്‍ അന്തരീക്ഷത്തേയും ഭൂമിയേയും ശുദ്ധീകരിക്കുന്നു. മന്ത്രവീചികള്‍ അസാധാരണമായ കാന്തികശക്തിവഹിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ശ്രൗതം, സ്‌മാര്‍ത്തം ഇങ്ങിനെ രണ്ടുതരം യാഗങ്ങള്‍. ശ്രുതിയെ സംബന്‌ധിക്കുന്നത്‌ ശ്രൗതം. സ്‌മൃതിയെ സംബന്‌ധിച്ചുള്ളത്‌ സ്‌മാര്‍ത്തം. ഹവിര്‍യജ്ഞവിഭാഗത്തില്‍പ്പെടുന്ന യാഗങ്ങള്‍ക്ക്‌ ഏഴു ഉപവിഭാഗങ്ങള്‍. അഗ്ന്യാധാനം, അഗ്നിഹോത്രം, ദര്‍ശപൂര്‍ണമാസം, ആഗ്രയണം, ചാതുര്‍മാസ്യം, നിഗൂഢപശുബന്ധം, സൗത്രാമണി. സോമയജ്ഞങ്ങള്‍- അഗ്‌നിഷ്‌ടോമം, അത്യഗ്‌നിടോമംഷ ഉകത്ഥ്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്‌തോര്‍യാമം എന്നിങ്ങനെ. 


1975ലെ യാഗവേദിയില്‍ അശ്വത്ഥം വളര്‍ന്നു പന്തലിച്ചിരിക്കുന്നു (ഫയല്‍) 


യാഗങ്ങള്‍ ആര്‍ക്കും ആവാം...ബ്രാഹ്മണനു മാത്രമല്ല. ക്ഷത്രിയര്‍ ചെയ്യുന്ന രാജസൂയമൊക്കെ... കൃഷ്‌ണന്‍ നമ്പൂതിരി കഥ തുടര്‍ന്നു..
യാഗാധികാരം വിഭജിച്ചിട്ടുണ്ട്‌. ക്ഷത്രിയര്‍ക്ക്‌ ചെയ്യാവുന്നതും ബ്രാഹ്‌മണര്‍ക്ക്‌ ചെയ്യാവുന്നതുമായ യാഗങ്ങളെന്ന്‌. അശ്വമേധം, രാജസൂയം സര്‍പ്പസത്രം തുടങ്ങിയവ ക്ഷത്രിയര്‍ക്കും അതിരാത്രം, സോമയാഗം, പുത്രകാമേഷ്‌ടി, സര്‍വ കാമേഷ്‌ടി തുടങ്ങിയവ ബ്രാഹ്‌മണര്‍ക്കും. ഇതില്‍ അഗ്ന്യാധാനം അഥവാ ആധാനം, അഗ്നിഷ്‌ടോമം അഥവാ സോമയാഗം, അതിരാത്രം അഥവാ അഗ്നി എന്നിവ മാത്രമേ ഇന്നുവരെ കേരളത്തില്‍ നടത്തിയിട്ടുള്ളൂ. അഗ്ന്യാധാനം ചെയ്‌തയാള്‍ അടിതിരിയും അഗ്നിഷ്‌ടോമം ചെയ്‌തയാള്‍ സോമയാജിയും അതിരാത്രം ചെയ്‌തയാള്‍ അക്കിത്തിരിയുമായിത്തീരുന്നു...
ശ്രൗതയജ്ഞങ്ങളിലും സോമയാഗങ്ങളിലും ഏറ്റവും ശ്രേഷ്‌ഠമായതാണ്‌ അഗ്നി എന്ന അതിരാത്രം. രാത്രിയെ അതികരിക്കുന്നത്‌ എന്നര്‍ത്ഥത്തില്‍ അതിരാത്രം എന്നപേര്‍. സാധാരണ യാഗത്തിന്റെ ചടങ്ങുകള്‍ ആറ്‌ ദിവസം കൊണ്ട്‌ തീരും. അതിരാത്രത്തിന്‌ പന്ത്രണ്ട്‌ ദിവസം വേണം.

കാലം നിശ്ചലമാകുന്നു യാഗഭൂമിയില്‍; അല്ലെങ്കില്‍ അനന്തമായ കാലം...
കൃഷ്‌ണന്‍ നമ്പൂതിരി തുടരുകയാണ്‌..
`എന്റെ അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി നൂറിലേറെ യാഗങ്ങള്‍ ചെയ്‌തിട്ടുണ്ട്‌...'
ഒരു കുടുംബത്തില്‍ മൂത്തയാള്‍ യാഗം ചെയ്‌താലേ പിന്‍മുറക്കാര്‍ക്ക്‌ അതു തുടര്‍ന്നു പോകാനാവൂ...
ഇവിടെ, നെല്ലിക്കാട്ടു മനയ്‌ക്കലെ മൂന്നു തലമുറവരെ അതിരാത്രയാഗം നടത്തിയിരുന്നതായി ഓര്‍ക്കപ്പെടുന്നുണ്ട്‌..1901,1918, 1954 വര്‍ഷങ്ങളില്‍..!!.
യാഗങ്ങള്‍ക്കിടയില്‍ വരുന്ന കാലതാമസം വിദഗ്‌ധരും പണ്ഡിതരുമായ വേദജ്ഞരുടെ കുറവുകൊണ്ടുതന്നെ. ഒരു യാഗത്തിനു മുന്നോടിയായി മാസങ്ങളുടെ തയ്യാറെടുപ്പും പരിശീലനവും ആവശ്യമാണ്‌. ചിട്ടകള്‍ അതികഠിനവും.

സങ്കീര്‍ണമാണ്‌ യാഗചടങ്ങുകള്‍. ശാസ്‌ത്രലോകത്തിനു ഇന്നുവരെ വേര്‍തിരിച്ചെടുക്കാനാവാത്ത ജ്യാമിതീയ വിസ്‌മയമാണ്‌ ഓരോ യാഗശാലയും..
യജമാനനാകുന്ന വ്യക്തിയുടെ, നെറുകയില്‍തൊഴുകൈയോടെ നില്‍ക്കുന്ന ആകാരം അളന്ന്‌ അതിനെ ഗണിതാടിസ്‌ഥാനത്തില്‍ മൂന്നിലൊന്നും നാലിലൊന്നുമൊക്കെയാക്കി അതിന്റെ അടിസ്ഥാനത്തിലാണ്‌ യാഗശാലയും പ്രധാന യാഗവേദിയായ ചിതിക്കുള്ള ഇഷ്ടികകളും തീര്‍ക്കുക. വലുതാക്കിയാലും ചെറുതാക്കിയാലും ഈ അളവുകുള്‍ മാറില്ല..!. അത്രയും കൃത്യം, കണിശം..!.

ശാലയിലെ പ്രധാനഭാഗമായ ഉത്തരവേദിയില്‍ നിര്‍മ്മിക്കുന്ന, പറക്കുന്ന ഗരുഡന്റെ ആകൃതിയിലുള്ള യാഗവേദിയാണ്‌ ചിതി. ഇതിനു ശ്വേന ചിതി എന്നു പേര്‍. ഇതിനു മുകളില്‍ ഇരുന്നാണ്‌ യജ്‌ഞത്തിന്റെ ഒന്‍പതാം ദിനം മുതലുളള ക്രിയകള്‍ നടത്തുക. യജ്‌ഞത്തിലെ സുപ്രധാന ക്രിയകളാണിത്‌. ചടങ്ങുകള്‍ ആരംഭിച്ച്‌ നാലാം ദിവസം മുതല്‍ എട്ടു വരെയുളള ദിനങ്ങളിലാണ്‌ ഇത്‌ പടുത്തുയര്‍ത്തുക. ഋത്വിക്കായ അധ്വര്യുവും(പ്രധാനപുരോഹിതന്‍) യജമാനനും ആചാര്യന്മാരുടെ നിര്‍ദ്ദേശമനുസരിച്ച്‌ ഇത്‌ പടുക്കും. തണലില്‍ ഉണക്കിയെടുത്ത ഇഷ്ടികകളാണ്‌ ഇതിനുവേണ്ടത്‌. പലഅളവുകളിലുളള ഇഷ്ടികകളുടെ പടുക്കല്‍ പൂര്‍ത്തിയായാല്‍ ഒറ്റവിടവുപോലും കാണില്ല. ഹവനത്തിനായി മുകള്‍വശത്ത്‌ കാണുന്ന ഒരു ദ്വാരം ഒഴിച്ച്‌..!!.
ഒന്‍പതാം ദിവസം ഉച്ചയോടെ അഗ്നി, ശ്വേനചിതിയില്‍ എത്തിക്കും. പഞ്ചപത്രിക എന്ന പടവിന്റെ മുകളില്‍ അഗ്‌നിയെ സ്ഥാപിച്ച്‌(നിധാനം) അതിന്മേലാണ്‌ സോമ-പശ്വാജ്യ- പുരോഡാശാദി ഹവിസുകള്‍ ഹോമിക്കുക. ഇതിനെല്ലാം നിലയ്‌ക്കാത്ത വേദമന്ത്രോച്ചാരണം അകമ്പടിയാണ്‌..സാമവേദഗീതികള്‍..!!.

1975 നുശേഷം നടന്ന ഒട്ടുമിക്കയാഗങ്ങളിലും നേരിട്ടും മേല്‍നോട്ടമായും പങ്കെടുത്തയാളാണ്‌ തോട്ടം കൃഷ്‌ണന്‍ നമ്പൂതിരി. യാഗത്തില്‍ പങ്കെടുക്കുന്ന സാമവേദികളുടെ പുരോഹിതനായ 'ഹോതാവ്‌' ആയും അദ്ദേഹം നേതൃത്വം വഹിച്ചു. യാജ്ഞികരുടെ ജീവിതം കര്‍ക്കശ്ശമായ ഒന്നാണ്‌. യാഗത്തിന്റെ യജമാനന്‍, ദീക്ഷിതനാവും വരെ(നാലുദിവസം) കൈമുഷ്ടികള്‍ ചുരുട്ടിപ്പിടിച്ചിരിക്കും. അത്‌ നിവര്‍ത്തുകയില്ല!. സംസാരിക്കാന്‍ പാടില്ല..!. ചിരിക്കരുത്‌..!. ശരീരം ചൊറിഞ്ഞാല്‍ പോലും കൈകൊണ്ടു മാന്തിക്കൂടാ..!. അതിനു കൃഷ്‌ണമൃഗത്തിന്റെ കൊമ്പുതന്നെ വേണം..!!. ആഹാരം പാലും പഴങ്ങളുംമാത്രം, യാഗം കഴിയും വരെ..!. പ്രപഞ്ചസൗഖ്യത്തിനായി, ലോകത്തിന്റെ മുഴുവനും സുഖത്തിനായി അനുഷ്‌ഠിക്കുന്ന ത്യാഗസമുജ്ജ്വലമായ ജീവിതം!. യജമാനനാവുന്നയാള്‍ വീടോ ദേശമോ വിട്ടുപോകരുത്‌ എന്നുമുണ്ട്‌. നിത്യാനുഷ്‌ഠാനങ്ങള്‍..
ഇവയില്‍ വീഴ്‌ചവരുത്തിയാല്‍ പ്രായശ്ചിത്തങ്ങളുണ്ട്‌.

ശ്രൗതപാരമ്പര്യത്തില്‍പ്പെട്ട യാഗരീതികള്‍ വേദനിഷ്‌ഠമായി അതേപടി നിലനില്‍ക്കുന്നത്‌ കേരളത്തില്‍ മാത്രമാണ്‌. ഇന്ത്യയില്‍ എല്ലായിടങ്ങളിലും യാഗങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവയിലൊക്കെ കാലനുസൃതമായി മാറ്റങ്ങള്‍ വന്നുചേര്‍ന്നു. യുദ്ധങ്ങളും കടന്നുകയറ്റങ്ങളുമടക്കമുള്ള പലപല കാരണങ്ങള്‍ കൊണ്ട്‌...
കേരളത്തിലെ യാഗപാരമ്പര്യത്തിന്റെ തനിമ തിരിച്ചറിഞ്ഞാണ്‌ ഹാര്‍വാര്‍ഡ്‌ സര്‍വകലാശായുടെ സാമ്പത്തിക സഹായവുമായി ഫ്രിറ്റ്‌സ്‌ സ്‌റ്റാള്‍ എത്തുന്നത്‌. അറുപതുകളിലും എഴുപതിലുമായി അദ്ദേഹം കേരളത്തിലെ വേദാചാര്യന്‍മാരായ ചെറുമുക്ക്‌ വല്ലഭന്‍ നമ്പൂതിരിയുടെയും മാമ്മണ്ണ്‌ ഇട്ടിരവി നമ്പൂതിരിയുടേയും കീഴില്‍, `സോമയാഗ' ചടങ്ങുകളും വേദമന്ത്രങ്ങളും ഹൃദിസ്ഥമാക്കുകയായിരുന്നു. അതീവ ജ്ഞാനികളും മനുഷ്യപരിണാമത്തിന്റെ പരമോന്നതാവസ്ഥയില്‍ എത്തിനില്‍ക്കുന്നവരുമായ ഈ വേദജ്ഞരെ കണ്ട്‌ സ്‌റ്റാള്‍ എഴുതിപ്പോയി:
"Over the decades, while I penetrated the riches of their Vedic heritage, I made many Namboodiri friends and came to know them better. I have found them sincere, straightforward and disciplined. After initial reluctance, they are eager to explain the intricacies of their recitations, chants and ceremonies. They never claim knowledge that they do not possess. They will not preach or become pompous. They will express no interest in going to the U.S. Though no longer averse to modernisation, they remain attached to their simple habits," !!.
ലാളിത്യമായിരുന്നു ജീവിതം..ത്യാഗമായിരുന്നു സന്ദേശം..അറിവായിരുന്നു ആഹുതി. ഇതൊന്നും എന്റേതല്ല എന്ന സമര്‍പ്പണം..ത്യാഗത്തിലൂടെ സംസ്‌കരിച്ചെടുക്കപ്പെട്ട ആത്മനിഷഠമായ സഫലജീവിതം..
ഈ മഹാപാരമ്പര്യം കണ്ട സ്‌റ്റാള്‍ അമ്പരന്നു. ആ വിജ്ഞാനത്തിനു മുന്നില്‍ നമിച്ചു നിന്നു..
ആംസ്‌റ്റര്‍ഡാം യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പിനായി ആറു പേരെ നിര്‍ദ്ദേശിച്ചുപ്പോള്‍ അതില്‍ ഏറ്റവും തൃപ്‌തിതോന്നിയത്‌ ഏതൊക്കെ പേരുകള്‍ എന്ന്‌ ചോദിച്ചതിന്‌ സ്‌റ്റാളിന്റെ മറുപടി- നോം ചോംസ്‌കി.. ചെറുമുക്കു വല്ലഭന്‍ നമ്പൂതിരി, മാമ്മണ്ണ്‌ ഇട്ടിരവി നമ്പൂതിരി..!!.

1975ലെ അതിരാത്രം മറ്റൊരുകാര്യത്തിലും പ്രസക്തമായിരുന്നു. യാഗത്തില്‍ മൃഗബലിയുണ്ട്‌. അന്ന്‌ ജനകീയ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന്‌ വീണ്ടും ചര്‍ച്ചകള്‍ നടന്നു. വേദജ്ഞര്‍ക്കും അതില്‍ എതിര്‍പ്പുണ്ടായി..
പിന്നീട്‌ അരിമാവുകൊണ്ടോ നെയ്യുകൊണ്ടോ മൃഗരൂപം ഉണ്ടാക്കി ഹവനമാകാമെന്ന തീര്‍പ്പിലെത്തി-വേദാനുസാരിയായി `പിഷ്ടപശു' സമ്പ്രദായം..!.
`അഗ്നി എന്ന വാക്കുകൊണ്ട്‌ തീ എന്നു മാത്രമല്ല വിവക്ഷ. സനാതനമായ ഊര്‍ജമാണത്‌. സംരക്ഷിക്കണമെന്ന്‌ അതു സ്വയം ഒരിക്കലും ആവശ്യപ്പെടുകയില്ല. നിങ്ങള്‍ അതിനെ സംരക്ഷിച്ചാല്‍ അതിന്റെ ഗുണവും നിങ്ങള്‍ക്കു തന്നെ..'
കഴിഞ്ഞ 112 വര്‍ഷത്തിനിടയില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളിലായി 160ല്‍പ്പരം യാഗങ്ങള്‍ നടത്തിയിട്ടുണ്ട്‌ എന്നാണ്‌ രേഖകള്‍. എന്നാല്‍ അഗ്നിയെന്ന അതിരാത്രം പത്തെണ്ണം മാത്രമേയുള്ളൂ. അതില്‍ അഞ്ചും പാഞ്ഞാളില്‍ വച്ചായിരുന്നു...!.
`യുനെസ്‌കോ, അതിരാത്രത്തെ മനുഷ്യകുലത്തിന്റെ വിശദീകരിക്കാനാവാത്ത സാംസ്‌ക്കാരിക പാരമ്പര്യം എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌'.

പാടക്കരയിലെ ലക്ഷ്‌മിനാരായണക്ഷേത്രത്തില്‍ ആളൊഴിഞ്ഞിരിക്കുന്നു. നടയടച്ചു. സൂര്യന്‍ ഉച്ചിയില്‍ കയറിയപ്പോഴും ചൂടുതോന്നിയില്ല. യാഗഭൂമിയാകെ പച്ചത്തലപ്പുകള്‍ ഉന്മേഷത്തോടെ കാറ്റേറ്റു നില്‍ക്കുന്നു...
യാഗങ്ങളുടെ തുടക്കമായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്‌. അതിനു കാലഗണനവയ്യെന്ന്‌ കൃഷ്‌ണന്‍ നമ്പൂതിരിയുടെ മറുപടി.
`പ്രപഞ്ചോല്‍പ്പത്തിയോളം കാണണം...!.'
വേദങ്ങള്‍ സൃഷ്ടിച്ച ബ്രഹ്മാവു തന്നെയാണ്‌ മനുഷ്യകുലത്തിന്റെ നന്മയ്‌ക്കുവേണ്ടി യാഗമനുഷ്‌ഠിക്കാനുള്ള ചുമതല ബ്രാഹ്മണര്‍ക്കു നല്‍കിയത്‌ എന്നു കരുതണം. അവര്‍ അതു നാളിതുവരെ കാത്തു പോന്നു.
`കാലന്തരത്തില്‍ അത്‌ സ്വാര്‍ത്ഥതകൊണ്ടും മറ്റും കൈയടക്കിവയ്‌ക്കലായി..'

`അഗ്നയേ ഇദം ന മമ
(ഹേ, അഗ്‌നേ! ഇതെനിക്കുള്ളതല്ല, അതുകൊണ്ടു തന്നെ നിനക്ക്‌ സമര്‍പ്പിതമായതാണ്‌.).
യജ്ഞസംസ്‌കാര പ്രകാരം അഗ്‌നി അറിവാണ്‌ പരിബോധാഗ്‌നി. യജ്‌ ധാതുവില്‍ നിന്നാണ്‌ യജ്ഞം എന്ന വാക്ക്‌.
പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്‌നിക്ക്‌ അപാരവും അവാച്യവുമായ മഹത്വമുള്ളതായി പുരാണങ്ങള്‍. തെക്കുകിഴക്കേ ദിക്കിന്റെ അധിപനായ അഗ്‌നിയെ അഷ്‌ടദിക്ക്‌പാലകരിലെ പ്രധാനിയായും കല്‍പ്പിച്ചു. ഇന്ദ്രന്‍ കഴിഞ്ഞാല്‍ വേദത്തില്‍ പ്രാധാന്യം അഗ്‌നിക്കാണ്‌.

സംസാരം യാഗസംസ്‌കൃതിയിലേയ്‌ക്ക്‌ വീണ്ടും തിരിയുകയായിരുന്നു ഇവിടെ..
മനക്കണ്ണില്‍ ഉണക്കപ്പുല്ലുപുല്ലുമേഞ്ഞ യാഗശാല തെളിയുന്നു. ഋത്വിക്കുകളുടെ മന്ത്രഘോഷം കേള്‍ക്കായി.. അതാ..യജമാനന്‍ യാഗത്തിലെ സുപ്രധാന കര്‍മ്മമായ `സോമം' ആഹുതി ചെയ്യുന്നു..അതേറ്റുവാങ്ങിയ അഗ്നിനാളങ്ങള്‍ ചിറിനക്കിത്തുടച്ച്‌ പുളഞ്ഞു...!!.

നൂറ്റിയിരുപതടി നീളവും എണ്‍പതടി വീതിയുമുള്ള യാഗശാല, പല ഉപഗൃഹങ്ങളായി തിരിച്ചിട്ടുണ്ട്‌- ഓരോരോ കര്‍മ്മങ്ങള്‍ക്കായി. അഗ്നിചയനമെന്ന ചടങ്ങോടെ `ചിതി'യും തീര്‍ക്കുന്നത്‌ ഇവിടെയാണ്‌ . വിവിധ ആകൃതിയിലുള്ള ആയിരം ഇഷ്ടികകള്‍.. ഇരുന്നൂറെണ്ണം വീതം അഞ്ചുതട്ടുകളായി വിന്യസിച്ച്‌...(യജമാനന്റെ ഉയരമനുസരിച്ചാണ്‌ ഇതിന്റെ ഉയരം. യജമാനന്റെ അരയ്‌ക്കൊപ്പം എന്നു കണക്ക്‌..)
ഓരോ ഇഷ്ടികയും യജൂര്‍വേദമന്ത്രത്താല്‍ പൂരിതമാക്കി, നാലാം ദിവസം മുതല്‍ പടുക്കുന്ന ചിതി എട്ടാം ദിവസം പൂര്‍ത്തിയായി. പറക്കുന്ന ഗരുഡരൂപത്തില്‍ അതങ്ങിനെ..
അതിന്‍മേല്‍ ഇപ്പോള്‍ അഭിഷേകമാണ്‌. ആട്ടിന്‍പാലുകൊണ്ട്‌- ശ്രീരുദ്രമാണ്‌ ജപം. അതിനെ തുടര്‍ന്ന്‌ `വസോര്‍ധാര'..ചമകമന്ത്രമാണിവിടെ..!.
അവസാനദിവസങ്ങളിലെ സുപ്രധാന ക്രിയ- സോമാഹൂതിയാണ്‌. അതിവിശിഷ്ടമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സോമലത പിഴിഞ്ഞെടുത്ത്‌ സാമവേദഗീതികളോടെ അഗ്നിക്ക്‌ സമര്‍പ്പിക്കുന്നു...
29 പ്രധാന ആഹൂതികള്‍. ഓരോന്നിനും അകമ്പടിയായി സാമവേദമന്ത്രങ്ങള്‍-ഇവയ്‌ക്കു ശ്രുതി എന്നു പേര്‍ ഒപ്പം ഋഗ്വേദമന്ത്രങ്ങളും- ഇതിനു ശസ്‌ത്രം എന്നുപേര്‍. അശ്വിനശസ്‌ത്രം എന്നറിയപ്പെടുന്ന ഒരു വിഭാഗം ഋഗ്വേദ മന്ത്രങ്ങളില്‍ ആയിരം ഋക്കുകളാണുള്ളത്‌. ഇവ നിര്‍ത്താതെ, ഒറ്റത്തവണയായിത്തന്നെ ചൊല്ലിത്തീര്‍ക്കണം..പിഴയ്‌ക്കാതെ!.
തപശ്ചര്യപോലെ അതികഠിനമായ യാഗച്ചടങ്ങുകള്‍..പത്‌നിസമേതനായ യജമാനന്‍, സഹായികളായ പന്ത്രണ്ട്‌ ഋതിക്കുകളുടെ സഹായത്തോടെ പൂര്‍ത്തീകരിക്കുന്നു.
` ഹോമത്തിനുള്ള മണ്‍പാത്രങ്ങള്‍ തയ്യാറാക്കല്‍, ദേവതകള്‍ക്കുള്ള അര്‍ച്ചനകള്‍, അതിരാത്രത്തിനുള്ള മാനസിക തയ്യാറെടുപ്പ്‌, ക്രിയാകര്‍മങ്ങള്‍ക്ക്‌ പുരോഹിതരെ അധികാരപ്പെടുത്തല്‍, ശാലാപ്രവേശം, ത്രേതാഗ്നിസ്‌ഥാപനം, കൂശ്‌മാണ്‌ഡഹോമം, യജമാനന്റെ വ്രതാനുഷ്‌ഠാനാരംഭം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ കഴിഞ്ഞാല്‍, വിവിധ വേദവിധികള്‍ പ്രകാരമുള്ള ഹോമങ്ങളാണ്‌. പത്താംദിനം മുതലാണ്‌ പവിത്രമായ സോമാഹുതി.'-
കൃഷ്‌ണന്‍ നമ്പൂതിരി ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ്‌..യാഗഭൂമിയിലൂടെ!.
അതിരാത്രം നടക്കുമ്പോള്‍ സാമവേദപ്രയോഗം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നതാണ്‌. അത്യന്തം ക്ലേശകരവും സങ്കീര്‍ണവുമായ സ്വരപ്രയോഗങ്ങളാണ്‌ സാമവേദത്തെ ശ്രദ്ധേയമാക്കുന്നത്‌.
സോമം ഉണ്ടാക്കാനുള്ള സോമലത നല്‍കാനുള്ള അവകാശം കൊല്ലങ്കോട്ടു രാജാവിനാണ്‌. യാഗം സംബന്ധിച്ച്‌ പുരോഹിത ശ്രേഷ്‌ഠര്‍ രാജാവിന്‌ ഓല അയയ്‌ക്കും. യാഗത്തിനു വേണ്ടി മാത്രമേ ലത ഉപയോഗിക്കൂ എന്നൊരു സാക്ഷ്യം അതിലുണ്ടാകും. കല്ലടിക്കോടന്‍ മലയിലുണ്ടാകുന്ന സോമലതയ്‌ക്കാണ്‌ ഔഷധവീര്യത്തില്‍ ഉത്‌കൃഷ്ടത. രാജാവ്‌ അത്‌ ശേഖരിച്ച്‌ കൊടുത്തയയ്‌ക്കുന്നു..
`നമ്മുടെ കുരുമുളകു വള്ളിപോലെയുണ്ടാകും. ഒരുപാട്‌ ഔഷധഗുണം അതിനുണ്ടെന്ന്‌ ഇന്ന്‌ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌..'
സോമം ദേവകള്‍ക്ക്‌ പ്രിയങ്കരമത്രെ. പതിത്വം ഭവിച്ച അശ്വിനിദേവകള്‍ക്ക്‌ സോമരസം പാടില്ലെന്ന്‌ വിധി. അവര്‍ യാഗശാലയുടെ പുറത്തു വന്നു നില്‍ക്കുകയേയുള്ളൂ. അവരുടെ പതിത്വം തീര്‍ക്കുന്ന ചടങ്ങുകള്‍ക്കുശേഷം അവരും യാഗശാലയില്‍ പ്രവേശിക്കുന്നു..!!.
അത്യന്തം അത്ഭുതകരമായ സങ്കല്‍പ്പവിശേഷങ്ങളും ആചാരാനുഷ്‌ഠാനങ്ങളുമാണ്‌ അതിരാത്രവേദിയില്‍ ആദ്യവസാനം..
ലോഹം കൊണ്ടുള്ള ഒരു വസ്‌തുവും യാഗത്തിനുപയോഗിക്കില്ല. കത്തിപോലും!. ചീന്തിയ മുളയുടെ മൂര്‍ച്ചയുള്ള ഭാഗം അതിനുപയോഗിക്കുന്നു.
യാഗാനന്തരം മണ്‍പാത്രങ്ങള്‍ മണ്ണിലേയ്‌ക്കും മരപ്പാത്രങ്ങള്‍ ജലത്തിലേയ്‌ക്കും മറ്റുള്ളവയെല്ലാം-യാഗശാലയടക്കം- അഗ്നിക്കും നല്‍കി സര്‍പ്പണത്തിന്റെ അവസാനവാക്കായി മാറുന്നു യാജ്ഞികര്‍- എല്ലാം പ്രകൃതിക്ക്‌..!!.
`യജ്ഞശാലയിലെ മൂന്നു ഹോമകുണ്ഡങ്ങളില്‍ നിന്നും ആവാഹിച്ചെടുത്ത അഗ്നി യജമാനന്റെ ഇല്ലത്തെത്തിക്കും അവിടെ കുണ്‌ഡങ്ങളിലാക്കി സൂക്ഷിക്കും. ത്രേതാഗ്‌നി എന്ന പേരിലറിയപ്പെടുന്ന ഈ അഗ്നികുണ്ഡം കെടാതെ പരിരക്ഷിക്കേണ്ടത്‌ യജമാനന്റെ ചുമതലയാകുന്നു.'
എല്ലാ ദിവസവും ക്രിയകളുണ്ട്‌ രാവിലേയും വൈകീട്ടും. പിന്നീട്‌, യജമാനനനോ പത്‌നിയോ ആരാണോ ആദ്യം മരിക്കുന്നത്‌ അവരുടെ ചിതയ്‌ക്ക്‌ തീ പകരുന്നത്‌ ഈ അഗ്നികൊണ്ടാകുന്നു..
ഇപ്പോള്‍ ജൈമിനീയ സാമവേദം പരമ്പരാഗത രീതിയില്‍ തുടരുന്ന ഒരേ ഒരു ഇല്ലമാണ്‌ `തോട്ടം.' മൂന്നുപേര്‍ മാത്രമാണീ ഗ്രാമത്തില്‍ അതു പിന്തുടരുന്നത്‌..
ക്രിസ്‌തുവിനും മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിലനിന്ന യാഗസംസ്‌കൃതി അതിന്റെ സര്‍വ്വ ജൈവാവസ്ഥയോടും ഈ മണ്ണില്‍ വിലയിച്ചിരിക്കുന്നു. ഒന്നും തനിക്കു സ്വന്തമല്ലെന്ന തിരിച്ചറിവില്‍ അഭേദാവസ്ഥയിലെത്തിയ ഒരു മഹാസംസ്‌കാരത്തിലേയ്‌ക്കുള്ള തിരിച്ചുപോക്കിന്‌ ആഹ്വാനമുയരുന്നതു പോലെ ഓരോ മണല്‍ത്തരിയും ആ മഹാമന്ത്രം ആവര്‍ത്തിച്ചുകൊണ്ടിരിന്നു-
ഇദം ന മമ, ഇദം ന മമ..

-ബാലുമേനോന്‍ എം
ചിത്രം: സുദീപ്‌ ഈയെസ്‌

Friday, June 26, 2015

ആ ശബ്ദതാരം..



ആകാശവാണീ തൃശൂര്‍ നിലയത്തിലെ ഒരു ദിവസത്തെ തിരക്കേറിയ ജോലിയ്‌ക്കു ശേഷം ഇറങ്ങിയതാണ്‌. പൂമരങ്ങള്‍ തണല്‍ വിരിക്കുന്ന കാമ്പസിലെ വഴിയ്‌ക്കരികില്‍ അയാള്‍ കാത്തുനിന്നിരുന്നു..
മണിക്കൂറുകള്‍..അല്ല, ആ ദിവസം മുഴുവനും?!.
അയാള്‍ അടുത്തു വന്നു..
തങ്കമണിയല്ലേ..?
അതേ..
എനിക്കു നിങ്ങളെ വിവാഹം ചെയ്‌താല്‍ കൊള്ളാമെന്നുണ്ട്‌- ഒരു മറയുമില്ലാതെ, വല്ലാത്ത ഒരു വികാരവായ്‌പ്പോടെ അയാള്‍ പറയുകയാണ്‌..
ആ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ വയ്യ..
എനിയ്‌ക്കു തലചുറ്റുന്നതുപോലെ തോന്നി..പോക്കുവെയില്‍ വീണുകിടക്കുന്ന നിരത്തൊന്നും കണ്‍മുന്നിലില്ല..
എങ്ങിനെയോ നടന്നകന്നു..തിരിഞ്ഞു നോക്കാതെ...!
ആ കഥ അവിടം കൊണ്ടു തീര്‍ന്നില്ല.
വീണ്ടും അയാള്‍ കാത്തുനിന്നു..അഭ്യര്‍ത്ഥനകളുമായി..ഭ്രാന്തമായ ഒരഭിനിവേശം പോലെ..
വിവരമറഞ്ഞ്‌ എന്റെ സഹപ്രവര്‍ത്തകര്‍ തന്നെ അയാളെ താക്കീതു ചെയ്‌തു.
`അവര്‍ക്ക്‌ തെങ്ങുപോലെ നിവര്‍ന്നൊരാള്‍ ഭര്‍ത്താവായുണ്ട്‌..!'.
അയാള്‍ക്ക്‌ അതൊന്നും തലയില്‍ കയറിയില്ല..
ഒരു ദിവസമതാ..അയാളുടെ അമ്മയും..!.
ആ മാതാവ്‌ ചോദിച്ചു: നിങ്ങള്‍ക്ക്‌ ഒന്നു സഹകരിച്ചു കൂടേ..?!.
അമ്പരന്നുപോയ ഞാന്‍ അന്ന്‌ അല്‍പ്പം ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്‌തു.
മകനെ ഒരു ഡോക്ടറുടെ അടുത്തുകൊണ്ടുപോകാന്‍ പറഞ്ഞു...
`അദ്ദേഹത്തിന്‌ മാനസികമായ പ്രശ്‌നമാണ്‌..'
സത്യത്തില്‍ അതു തന്നെയായിരുന്നു പ്രശ്‌്‌്‌നം. റേഡിയോ നാടകത്തിലെ കാമുകിയുടെ മുത്തുകിലുങ്ങും പോലുള്ള ശബ്ദം, മനസ്സും കടന്ന്‌ ആത്മാവില്‍ കയറിയ അവസ്ഥ!.
ആ കാമുകി പറഞ്ഞ കാര്യങ്ങളത്രയും തന്നോടാണെന്ന്‌ അയാള്‍ സങ്കല്‍പ്പിച്ചുകൂട്ടി..!!.
അതോടെ അയാള്‍ വിഭ്രമത്തിന്റെ ലോകത്തില്‍ എത്തിപ്പെടുകയായിരുന്നു.
അയാളുടെ കഥ പിന്നെ എന്തായെന്നറിയില്ല.
പക്ഷെ, അമ്പതാണ്ടോളമായി ശബ്ദംകൊണ്ട്‌ ശ്രോതാവിനെ വിഭ്രമത്തിലാഴ്‌ത്തുക..
പാട്ടുപാടിയല്ല...വെറുതെ സംസാരിച്ച്‌ ഹൃദയത്തിലേയ്‌ക്ക്‌ കടന്നുവരുന്ന `മാജിക്‌'.
ആകാശവാണിയുടെ സ്വരമാധുരിയായ തങ്കമണിച്ചേച്ചി. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരിയായ `മണിച്ചേച്ചി'.

1968 മുതല്‍ ജനങ്ങള്‍ കേട്ടുതുടങ്ങിയ സ്വരം അറുപത്തിയെട്ടാം വയസ്സിലും നിറം മങ്ങാതെ ഹൃദയങ്ങളില്‍ അലയടിക്കുന്നു. ഇതിനിടയില്‍ സിനിമയിലും അഭിനയിച്ചു. അവിസ്‌മരണീയ കഥാപാത്രങ്ങള്‍ക്കു ശബ്ദസാന്നിധ്യമായി..
എന്തെല്ലാം..?!.
മുല്ലമംഗലത്ത്‌ രാമന്‍ ഭട്ടതിരിപ്പാടിന്റെ ഇളയമകള്‍- അതെ എംആര്‍ബി എന്ന സാമൂഹ്യ വിപ്ലവകാരി തന്നെ- ആ വലിയ വടവൃക്ഷത്തിന്റെ ശീതളച്ഛായയില്‍ ഇരുന്നു സുഖമായി വളരുക എളുപ്പമായിരുന്നില്ല. നമ്പൂതിരി സമുദായത്തിന്റെ ഇരുണ്ട അകത്തളങ്ങളിലേയ്‌ക്ക്‌ ജ്വലിയ്‌ക്കുന്ന പന്തവുമായി കടന്നു ചെന്ന അച്ഛന്‍..!!. അച്ഛനെ സമുദായം പടിയടച്ചു പിണ്ഡം വച്ചു. ഒരാളും സഹായിക്കാനില്ല. പട്ടാമ്പിയിലെ ഒരു നമ്പൂതിരികുടുംബക്കാരായ കാഞ്ഞൂര്‍ മനക്കാര്‍ ആണ്‌ അന്ന്‌ സഹായിക്കാന്‍ ധൈര്യം കാട്ടിയത്‌.
എം.ആര്‍.ബിയ്‌ക്ക്‌ കുടുംബം പുലര്‍ത്തുക ആ കാലയളവില്‍ പാടുതന്നെയായിരുന്നു. തൃശൂരിലെ മംഗളോദയം പ്രസ്സില്‍ പ്രൂഫ്‌ റീഡറായി ജോലിയുണ്ട്‌. അച്ഛനെ സാമ്പത്തികമായി സഹായിക്കണം എന്ന ഒറ്റ ആഗ്രഹമായിരുന്നു മണിയ്‌ക്ക്‌. അതിനുവേണ്ടി അധ്യാപകവൃത്തിയാണ്‌ തെരഞ്ഞെടുത്തത്‌. അധ്യാപികയാവാന്‍ ഹിന്ദിവിദ്വാന്‍ പരീക്ഷപാസായി...
അതിനു മുമ്പേ, ഈശ്വരാനുഗ്രഹമെന്നോ, അല്ലെങ്കില്‍ ജീനിന്റെ പ്രത്യേകതയെന്നോ പറയാവുന്ന ശബ്ദവിന്യാസത്തിന്റെ സാധ്യതകള്‍ തെളിഞ്ഞുതുടങ്ങിയിരുന്നു.
`അച്ഛനോടൊപ്പം കോഴിക്കോട്‌ ഒരു പ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ പോയതാണ്‌. ആകാശവാണിയില്‍. അന്ന്‌ തിക്കോടിയാനാണെന്ന്‌ തോന്നുന്നു. ഒരു റേഡിയോ നാടകത്തില്‍ കൊച്ചുകുട്ടിയായ കഥാപാത്രത്തിന്‌ ശബ്ദം നല്‍കാന്‍ പറഞ്ഞു...'
എനിച്ചും കുപ്പിവള വേണം.. ഇതായിരുന്നു ആ ആദ്യ ഡയലോഗ്‌!.
ലോകം അന്ന്‌ ആദ്യമായി തങ്കമണിയെ `കേട്ടു'!.
ഈ സംഭവം 1964ല്‍ ആണ്‌. പിന്നെ ചെറിയ ചെറിയ അവസരങ്ങള്‍. 67ല്‍ ആണ്‌ ഓഡിഷന്‍ കഴിഞ്ഞ്‌ കാഷ്വല്‍ അനൗണ്‍സറായി ആകാശവാണിയില്‍ ചേരുന്നത്‌. അന്നൊക്കെ വീട്ടില്‍ നിറയേ കലാകാരന്‍മാര്‍..നാടകകാരന്‍മാര്‍..
അച്ഛന്റെ നാടകപ്രവര്‍ത്തനത്തിന്റെ ബാക്കിപത്രം...
നമ്പുതിരി സമുദായത്തില്‍ ആദ്യമായി വിധവാ വിവാഹം ചെയ്‌ത്‌ ചരിത്രം സൃഷ്‌ടിച്ച എം. ആര്‍. ഭട്ടതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായ്‌ ജനിച്ചതില്‍ ഈ നിമിഷം വരേയും ആത്മഹര്‍ഷം കൊള്ളുന്നു മണി..
`അച്ഛന്റെ ഒപ്പം ജീവിച്ച കാലം ജീവിതത്തിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ കാലമായിരുന്നു..'
കലാസമ്പന്നമായ ഗൃഹാന്തരീക്ഷം.. കെ.പി.എസി. സുലോചന, വിജയകുമാരി, തോപ്പില്‍ ഭാസി, കെ.എസ്‌. ജോര്‍ജ്‌, പ്രേംജി, പരിയാനംപറ്റ, എം.എസ്‌. നമ്പൂതിരി..
`സ്‌കൂളില്‍ ചെന്ന്‌ ഇന്നലെ കെ.പി.എസി സുലോചന വീട്ടില്‍ വന്നു എന്നു പറയുമ്പോള്‍, കൂട്ടുകാര്‍ക്ക്‌ അസൂയ..! അവര്‍ എന്നെ പിച്ചും..!!. ആ കാലം ഓര്‍ത്തോര്‍ത്ത്‌ ചേച്ചി ചിരിക്കുന്നു..

ജീവിതത്തില്‍ എത്രയഭിനയിച്ചു എന്നു ചോദിച്ചാല്‍ അഭിനയിച്ചിട്ടേയില്ലെന്നു പറയും ഈ കലാകാരി. ജീവിക്കാനായി അഭിനയിച്ചു. അവിടെ കണ്ടുമുട്ടിയ പ്രതിഭകളുടെ നിര...
കോഴിക്കോട്ട്‌, കെ.എ.കൊടുങ്ങല്ലൂര്‍, തിക്കോടിയന്‍, അക്കിത്തം, യു.എ.ഖാദര്‍, കെ.ടി.മുഹമ്മദ്‌, പി.സി. കുട്ടികൃഷ്‌ണന്‍, നെല്ലിക്കോട്‌ ഭാസ്‌കരന്‍, കക്കാട്‌, വിനയന്‍...
കൊടുങ്ങല്ലൂരിന്റെ സ്‌ക്രിപ്‌റ്റുകളില്‍ എനിക്കു കുട്ടികളുടെ റോളാണ്‌.. എന്തേ അങ്ങിനെ എന്ന്‌ ചോദിച്ച എന്നോട്‌ പറഞ്ഞത്‌: നിന്റെ ശബ്ദം കുട്ടിയുടേതാണ്‌ എന്നാണ്‌..!
`ഒരിക്കലും ചൂടാവാത്ത ഒരു മനുഷ്യന്‍...!.'
`ഈ വീടൊരു വടവൃക്ഷമായിരുന്നു..ഇപ്പോള്‍ ഞാന്‍ ഒറ്റയ്‌ക്ക്‌...അതു മുന്നോട്ട്‌..'
മുഴുമിപ്പിയ്‌ക്കും മുമ്പെ, കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു..വാക്കുകള്‍ മുറിഞ്ഞു...
കഴിഞ്ഞ ജൂലായിലാണ്‌ ഭര്‍ത്താവ്‌ ശിവന്‍ വിടപറഞ്ഞത്‌. എന്തിനും ഏതിനും കൈത്താങ്ങായിരുന്നയാള്‍..
ആ വേര്‍പാടുണ്ടാക്കിയ ശൂന്യത നിറയുന്നതറിയാം...
നീണ്ട നിശബ്ദതയ്‌ക്കു ശേഷം വീണ്ടും ജീവലോകത്തേയ്‌ക്ക്‌ ചേച്ചി മടങ്ങുന്നു..
ഞാന്‍ വിവാഹം കഴിച്ചത്‌ ഒരു സുവര്‍ണ്ണകാര്‍ സമുദായത്തിലുള്ളയാളെയാണ്‌. ഇഷ്ടപ്പെട്ട്‌ വിവാഹം. എന്റെ രണ്ടു ചേച്ചിമാരും നമ്പൂതിരിമാരെ വിവാഹം കഴിച്ചുപോയിരുന്നു. അച്ഛന്‌ ജാതി ഒരു പ്രശ്‌നമേ ആയിരുന്നില്ല.
ഒന്നേ പറഞ്ഞുള്ളൂ- `പോറ്റാന്‍ കഴിവുണ്ടാവണം. എന്നെ നോക്കുന്നില്ലെന്ന്‌ പറഞ്ഞ്‌ പിന്നെ തിരിച്ചു വന്നേക്കരുത്‌..!!.'
അച്ഛന്റെ വാക്കും പ്രവൃത്തിയും ഒരിക്കലും വിരുദ്ധമായില്ല. അച്ഛനാണ്‌ എനിക്കെന്നും മാതൃക.
അമ്മ പറഞ്ഞതു ഒരു കാര്യം മാത്രം- `ആവാത്തകാലത്ത്‌ ഞങ്ങളെ നോക്കുന്ന ആളാവണം.'
അതും ശിവേട്ടന്‍ അവസാന നിമിഷംവരെ പാലിച്ചുവെന്നു തങ്കമണി..
വാക്കുകള്‍ വീണ്ടും മുറിഞ്ഞു..
ആ മൗനവേളയില്‍, പുറത്ത്‌ സന്ധ്യ തുടുത്തു.
`ദൈവമുണ്ടോ എന്നു ഞാന്‍ സംശയിച്ചു. അല്ലെങ്കില്‍ ഈ സമയത്ത്‌ ശിവേട്ടനെ കൊണ്ടുപോകണോ..?.'
പിന്നെ ഒന്നോര്‍ത്തു, എന്റെ ഒരു പ്രിയസുഹൃത്തിന്റെ കാര്യം. അവരുടെ ഭര്‍ത്താവ്‌ ഒരു വശം തളര്‍ന്നു കിടക്കുന്നു...അതുണ്ടായില്ലല്ലോ ശിവേട്ടന്‌..!. അത്‌ അനുഗ്രഹമല്ലേ..? അതാലോചിക്കുമ്പോള്‍ കൃതജ്ഞതയാണെനിയ്‌ക്ക്‌...സന്തോഷാണ്‌..!.

തൃശൂരിന്റെ തങ്കമണി
ആകാശവാണിയുടേയും..


അമ്പത്തിയേഴിലാണ്‌ ആകാശവാണി തൃശൂര്‍ നിലയം പ്രക്ഷേപണം തുടങ്ങുന്നത്‌. അന്നൊക്കെ തിരുവനന്തപുരത്തുമാത്രമാണ്‌ പരിപാടികള്‍ ചെയ്യുക. റിലേ മാത്രമേ തൃശൂര്‍ നിലയത്തിനുള്ളൂ. പിന്നെ ടേപ്പുകള്‍ വന്നു..
1967 മുതല്‍ 74 വരെ കാഷ്വല്‍ അനൗണ്‍സറായിത്തുടര്‍ന്നു..
അന്നൊക്കെ ഇടക്കിടെ നാടകങ്ങളും കിട്ടും. ശബ്ദം തെളിഞ്ഞു. ശബ്ദവിന്യാസം പഠിച്ചു..
1973 ഡിസംബര്‍ 23നായിരുന്നു തൃശൂര്‍ നിലയം സ്വന്തമായി പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങുന്നത്‌. ചെമ്പൈസ്വാമിയുടെ കച്ചേരിയായിരുന്നു ആദ്യം. തുടര്‍ന്ന്‌ നാടകം..
സി.എല്‍.ജോസിന്റെ `വിഷചുംബന'മാണ്‌ ആദ്യമായി പ്രക്ഷേപണം ചെയ്‌തത്‌.
ആ നാടകത്തില്‍ ഞാനുമുണ്ടായിരുന്നു. പി.എന്‍.ബാലകൃഷ്‌ണപിള്ള, വി.ടി.അരവിന്ദാക്ഷ മേനോന്‍, കെ.വി.മണികണ്‌ഠന്‍ നായര്‍ തുടങ്ങിയവര്‍ ഒക്കെ അതില്‍ അഭിനയിച്ചു..
ഞാനും വേണുവുമാണ്‌ നാടകം പ്രൊഡ്യൂസ്‌ ചെയ്‌തത്‌.
`68ല്‍ ഞാന്‍ തൃശൂര്‍ എത്തിയിരുന്നു. കാഷ്വല്‍ അനൗണ്‍സറായിതന്നെ. നിലയത്തിനു എട്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ള ശബ്ദസൗകുമാര്യമുള്ളവരെ ക്ഷണിച്ചപ്പോള്‍, തൃശൂര്‍ നിലയക്കാര്‍ കോഴിക്കോട്ടേക്ക്‌ അന്വേഷിച്ചു. അവരുടെ ആനുകൂല്യത്തിലാണ്‌ ഇവിടെ എത്തിയത്‌...'
അക്കാലത്ത്‌ തൃശൂര്‍ നിലയത്തില്‍ താരനിരയായിരുന്നു. പത്മരാജന്‍, വെണ്മണി, എസ്‌.വേണു...
ഇവരാരെങ്കിലും ലീവിലാകുമ്പോഴാണ്‌ അവസരം. പതിനാലു ദിവസംവരെ കിട്ടും.
`അന്ന്‌ ഒരു ദിവസം അഞ്ചുരൂപയാണ്‌ പ്രതിഫലം..!.'
പതിനാലു ദിവസം കഴിഞ്ഞാല്‍ ഒരു ബ്രേക്ക്‌. വീണ്ടും പതിനാലു ദിവസം..
അന്ന്‌ അതൊരു വലിയ തുകയായിരുന്നു. എഴുപതു രൂപ കിട്ടും..പിന്നൊരു പതിനാലു ദിവസം.. അപ്പോള്‍ നൂറ്റിനാല്‍പ്പത്‌ രൂപ...!!.

അക്കാലത്ത്‌ പി.ജെ.ആന്റണി ഒരു നാടകം ആകാശവാണിയില്‍ എഴുതി സംവിധാനം ചെയ്‌തവതരിപ്പിച്ചിരുന്നു. അതില്‍ സഹകരിക്കാന്‍കഴിഞ്ഞതിലുള്ള സൗഭാഗ്യം ഏറ്റവും വലുതായി ഇന്നും കാണുന്നു. `സോക്രട്ടീസ്‌'. ആന്റണി വളരെ പ്രശസ്‌തനായതിനുശേഷമായിരുന്നു ഇതെന്നോര്‍ക്കണം...
പെട്ടെന്ന്‌ സംസാരം ബാലന്‍ കെ.നായരിലേയ്‌ക്ക്‌..
അദ്ദേഹം അഭിനയിച്ച നാടകം സംവിധാനം ചെയ്യാന്‍ ലഭിച്ച സൗഭാഗ്യം!. അതും തൃശൂര്‍ നിലയത്തില്‍ നിന്നും..അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുകയും ചെയ്‌തു. `ഇത്രയും നല്ല ഒരു മനുഷ്യന്‍...!'
സിനിമയിലൊക്കെ വില്ലനായാണ്‌ എപ്പോഴും അഭിനയിക്കുക. പക്ഷെ, ജീവിതത്തില്‍ ഇത്രയും നല്ലൊരു മനുഷ്യന്‍..!.
`എനിക്ക്‌ അങ്ങിനെ തോന്നീട്ടുണ്ട്‌. വില്ലന്‍മാരായി അഭിനയിക്കുന്നവരൊക്കെ ജീവിതത്തില്‍ അത്രയും നല്ല മനുഷ്യരാണെന്ന്‌..!. മറ്റൊരാള്‍ ടി.ജി.രവി..
അടുത്ത സുഹൃത്താണ്‌. എപ്പോഴും വില്ലനായല്ലേ അഭിനയിക്കുക..?. പക്ഷെ, സ്‌ത്രീകളോടൊക്കെ അവര്‍ ജീവിതത്തില്‍ എത്ര മാന്യതയോടെയാണ്‌ പെരുമാറുന്നത്‌...'

റേഡിയോ നാടകങ്ങളില്‍ ഒഴിവാക്കാനാവാത്ത ചേരുവയായി മണിച്ചേച്ചിയുടെ മണിക്കിലുക്കം പോലുള്ള ശബ്ദം..! . ഒരു സിനിമാ താരത്തേക്കാള്‍ ആരാധകരുണ്ടായി ഈ ശബ്ദത്തിന്റെ ഉടമയ്‌ക്ക്‌ എന്നത്‌ ചരിത്രം..
ഇ. പി. ശ്രീകുമാറിന്റെ സൂര്യകാന്തിയെ സ്‌നേഹിച്ച പെണ്‍കുട്ടി, മൂധേവി തെയ്യം, ഇന്ദുലേഖ എന്നീ നാടകങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ നാടകങ്ങളായിരുന്നു. പ്രഹേളിക എന്ന നാടകത്തില്‍ മന്ദബുദ്ധിയായ കുഞ്ഞിന്റെ ഭാഗം തങ്കമണി അവതരിപ്പിച്ചത്‌, മറക്കവയ്യാത്ത അനുഭവമായി. വീ. ടി. അരവിന്ദാക്ഷന്‍ തിളങ്ങി നിന്ന സൂര്യാഘാതം, സിംഹാസനം, ഒരു മുത്തശ്ശി കഥ, പ്രഹേളിക തുടങ്ങി നിരവധി നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്‌തു. ആകാശവാണി എന്നാല്‍ തങ്കമണിയുടെ ശബ്ദമായി പതുക്കെ മാറുകയായിരുന്നു..


പുരസ്‌കാരങ്ങളാണ്‌ മുറിയിലെ ഷോകേയ്‌സ്‌ നിറയെ. അവ നിശബ്ദം ഈ ശബ്ദസൗകുമാര്യത്തെ കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നു. 'റേഡിയോ സ്‌റ്റാര്‍' എന്ന നിലയില്‍ നിന്ന്‌ സിനിമാ രംഗത്തേയ്‌ക്കും ചുവടുവച്ച കഥകള്‍ വന്നു പിറകേ..
തീര്‍ത്ഥ യാത്ര, തുലാ വര്‍ഷം, പിറവി, സ്വം, വാന പ്രസ്‌ഥം, ദേശാടനം, നിയോഗം, ഗാന്‌ധി (മലയാളം മൊഴി), ഒരു ചെറു പുഞ്ചിരി, നോട്ടം, രാപ്പകല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍..
ഇപ്പോള്‍ അഭിനയത്തിലും കൈവച്ചിരിക്കുന്നു.
സ്വപാനത്തിലും മുല്ലനേഴിയുടെ മകന്‍ സംവിധാനം ചെയ്‌ത `നമുക്കൊരേ ആകാശ'ത്തിലും..!. സ്വപാനത്തില്‍ വിനീതിന്റെ അമ്മയായി.
`ആര്‍.എസ്‌.പ്രഭുവാണ്‌ ആദ്യമായി സിനിമയില്‍ ശബ്ദം നല്‍കാന്‍ വിളിച്ചത്‌. `തീര്‍ത്ഥയാത്ര'യില്‍. ശാരദയ്‌ക്കാണ്‌ ശബ്ദം നല്‍കിയത്‌.'
ശാരദയുമായുള്ള ഹൃദയബന്ധം ഇന്നും തുടരുന്നു. തൃശൂരില്‍ വരുമ്പോള്‍ നിര്‍ബന്ധിച്ചു വിളിക്കും..കാണണം. അടുത്തിരിക്കണം..സംസാരിക്കണം..!!.

പക്ഷെ, ജീവിതത്തിലെ ചില മറക്കാത്ത നഷ്ടങ്ങള്‍.. അതില്‍ ദുഃഖമില്ല..എന്നാല്‍ ഇല്ലാതുമില്ല. ദേശീയ അവാര്‍ഡ്‌ നേടിയ നിര്‍മ്മാല്യത്തില്‍ ശബ്ദം നല്‍കാന്‍ എംടിയുടെ വിളിവന്ന സമയം..
അന്ന്‌ ആകാശവാണി നിലയത്തിന്റെ ഡയറക്ടര്‍ ഒരു തമിഴനായിരുന്നു..
അദ്ദേഹം പറഞ്ഞു, ഡല്‍ഹിയില്‍ നിന്ന്‌ അനുമതി വാങ്ങണമെന്ന്‌. ആ അസുലാഭവസരം അങ്ങിനെ കൈവിട്ടുപോയി. എലിപ്പത്തായത്തിലും അതു തന്നെ സംഭവിച്ചു. സര്‍ക്കാര്‍ ജീവനക്കാരിയായതിന്റെ പാര്‍ശ്വഫലങ്ങള്‍..!. `പക്ഷെ, ഒന്നുണ്ട്‌. എനിക്ക്‌ ഏറ്റവും ആത്മസംതൃപ്‌തി നല്‍കിയത്‌ നാടകങ്ങള്‍ തന്നെയാണ്‌..'

1989ല്‍ മൗനം മീട്ടുന്ന തംബുരു എന്ന ഡോക്കുമെന്ററിയുടെ ശബ്ദാവിഷ്‌ക്കാരത്തിനുള്ള ആകാശവാണി അവാര്‍ഡ്‌, 92ല്‍ `സൂര്യായനം' എന്ന സംഗീത ശില്‌പത്തിനുള്ള ആകാശവാണി അവാര്‍ഡ്‌, 94ല്‍ `കര്‍മ്മണ്യേ വാധികാരസ്‌ത്തേ' എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്‌ക്കാരത്തിനു വീണ്ടും ആകാശ വാണിപുരസ്‌ക്കാരം, പ്രമുഖഗാന്‌ധിയന്‍ ചങ്ങല കുമാരന്‍നായരെ കുറിച്ചുള്ള ടെലിഫിലിം ചെയ്‌തതിനു 2001 ലെ മികച്ച ടെലി ഫിലിം അവതാരകയ്‌ക്കുള്ള ദൂരദര്‍ശന്‍ അവാര്‍ഡ്‌. 2001ല്‍ തന്നെ തീര്‍ത്ഥാടനം എന്ന ചിത്രത്തിനു ശബ്ദം പകര്‍ന്നതിനു മികച്ച ഡബ്ബിങ്ങിനുള്ള സംസ്‌ഥാന അവാര്‍ഡ്‌, ഇതുകൂടാതെ 2004 കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരവും...!.

ശബ്ദക്രമീകരണവും അക്ഷരസ്‌ഫുടതയും കൈവന്നത്‌ വീട്ടിലെ 'ട്രെയിനിംഗ്‌' കാരണമാണ്‌. അന്നൊക്കെ വരുന്ന വാരികകളും മറ്റും ഉച്ചത്തില്‍ അമ്മയെ വായിച്ചു കേള്‍പ്പിക്കുന്ന ചുമതല എനിക്കായിതുന്നു. അത്‌ താളനിബദ്ധമായ വായനയായിരുന്നു. അടുക്കളയില്‍ നിന്ന്‌ അമ്മ അത്‌ കേട്ടുശ്രദ്ധിക്കും.
`കുറച്ചു വലുതായപ്പോള്‍, നോവലുകളില്‍ കെട്ടിപ്പിടിക്കുന്ന വിവരണമൊക്കെ വിട്ടുകളഞ്ഞാണ്‌ വായിക്കുക..സ്വാഭാവികമായ ലജ്ജ..!. അപ്പോള്‍ അമ്മ വിളിച്ചു ചോദിക്കും..
`എന്തോ വിട്ടുകളഞ്ഞല്ലോ..? ഒരു ശരിക്കേട്‌ അമ്മയ്‌ക്ക്‌ തോന്നും.
ഞാന്‍ സത്യം പറയും.
അപ്പോള്‍ അമ്മ സമാധാനിപ്പിയ്‌ക്കും. 'അത്‌ കഥയല്ലേ..? ജീവിതമല്ലല്ലോ..?!'.
അച്ഛന്റെ പ്രസംഗങ്ങള്‍ ശബ്ദനിയന്ത്രണ കലയില്‍ വലിയൊരു വഴികാട്ടിയായി. അച്ഛനാണ്‌ പഠിപ്പിച്ചത്‌- പാത്രം നോക്കി വിളമ്പണമെന്ന്‌..!.
നമ്മുടെ മുമ്പിലില്ലാത്ത ശ്രോതാവിനെ മനസ്സില്‍ക്കണ്ട്‌..അവന്റെ മനസ്സ്‌ തൊട്ടറിഞ്ഞ്‌ ശബ്ദം നല്‍കുന്ന `മാജിക്ക്‌' അങ്ങിനെയാണ്‌ വികാസം പ്രാപിച്ചത്‌..
ബോളിവുഡ്‌ ഫെയിം ശ്രീദേവി ആദ്യമായി നായികയാവുന്ന മലയാളം സിനിമ തുലാവര്‍ഷമാണ്‌. അതില്‍ ശ്രീദേവിയുടെ ശബ്ദം തങ്കമണിയുടേതായിരുന്നു..!.

സിനിമയിലെ ഡബ്ബിംഗ്‌ ആര്‍ട്ടിസ്‌റ്റുകളില്‍ എനിക്കേറ്റവും പ്രിയം ആനന്ദവല്ലിയെയാണ്‌. പിന്നെ ഭാഗ്യലക്ഷ്‌മി. ആനന്ദവല്ലിയോട്‌ എനിക്കു ബഹുമാനം തന്നെയാണ്‌..
വേണ്ടതിലകം സ്വരമാധുരിയുണ്ടായിട്ടും ഇന്നുവരെ പാട്ടുപാടാഞ്ഞതെന്തേ എന്ന ചോദ്യത്തിനു ചിരിയായിരുന്നു ഉത്തരം. `നാടകത്തില്‍ അവശ്യം വേണ്ടിടത്തൊക്കെ ഒന്നു മൂളിയിട്ടുണ്ട്‌ എന്നല്ലാതെ..'
ഗായികമാരില്‍ പ്രിയം ജാനകിയമ്മ തന്നെ. പിന്നെ പി.ലീലയും. ഗായകരില്‍ ജയചന്ദ്രന്‍. ഒരു പക്ഷെ, ജയചന്ദ്രനുമായുള്ള വ്യക്തിപരമായ അടുപ്പവും കാരണമാകാം എന്നൊരു `നസ്യ'വും.
ലീലച്ചേച്ചിയുമായി മരിയ്‌ക്കുവരെ അടുത്തബന്ധമായിരുന്നു..


അശരീരിയാണല്ലോ തങ്കമണിച്ചേച്ചി എന്ന ഫലിതത്തിന്‌ പൊട്ടിച്ചിരിച്ചുകൊണ്ടാണ്‌ മറുപടി.
`ശരിക്കും. എന്റെ ശബ്ദമേ അറിയൂ. കണ്ടാല്‍ അറിയില്ല. റേഡിയോ സ്‌റ്റേഷനില്‍ എന്നെ അന്വേഷിച്ചു കുട്ടികള്‍ വരും. തങ്കമണിച്ചേച്ചിയെ കാണണം-അതാണ്‌ ആവശ്യം. ഞാനവിടെ ഇരിക്കുന്നുണ്ടാവും. പലരോടും ചോദിച്ചറിഞ്ഞ്‌ ഞാനണെന്നറിഞ്ഞ്‌ മുന്നില്‍ വന്ന്‌ ഒന്നു നോക്കും- അശ്യേ..ഇതാണോ..?! എന്ന മട്ടില്‍!!.
ശബ്ദസൗകുമാര്യം നിലനിര്‍ത്താന്‍ ഗായകന്‍മാര്‍ ചിട്ടയായ ജീവിതമൊക്കെ നയിക്കുന്ന രീതിയുണ്ട്‌..
അതൊന്നും ഇവിടെ പതിവില്ല. ഒരു പരിശ്രമവും ഇല്ല, ദൈവം കൊടുത്ത ശബ്ദത്തിന്റെ ഉടമയ്‌ക്ക്‌.
`ജീരകവും കുരുമുളകും കല്‍ക്കണ്ടവും ചേര്‍ത്ത്‌ പൊടിച്ചത്‌ ഇടയ്‌ക്ക്‌ കഴിച്ചുകൊണ്ടിരിക്കും. അതെവിടേപ്പോകുമ്പോഴും കൂടെ കരുതും. പിന്നെ, പുളിച്ചമോര്‌ കഴിച്ചാല്‍ ചെറിയൊരു ബുദ്ധിമുട്ട്‌ തോന്നാറുണ്ട്‌. അതുകൊണ്ട്‌ അതൊഴിവാക്കും..'
ആ..ഒന്നുണ്ട്‌ ട്ടോ..ഐസ്‌ക്രീം പ്രാണനാണ്‌..അത്‌ ഓഫ്‌ ദിവസമൊക്കെ നോക്കി അടിച്ചുവീശും..!.

അടുത്തിടെ ചില ഓര്‍മ്മപ്പിശകുകള്‍. അഭിമുഖങ്ങള്‍ അച്ചടിച്ചുവരുമ്പോഴാണ്‌ പലരും അതൊക്കെ വിളിച്ചോര്‍മ്മിപ്പിക്കുക. മനപ്പൂര്‍വ്വമല്ലാതെ മറന്നുപോയതാണെന്ന്‌ പറയും.
സി.രാധാകൃഷ്‌ണനൊത്തു ചേര്‍ന്നിറക്കിയ ആദ്യത്തെ കസറ്റ്‌ കഥ അതിലൊന്നാണ്‌. അദ്ദേഹത്തിന്റെ `നിഴല്‍പ്പാടുകള്‍' വായിച്ച്‌ കസറ്റിലാക്കിയത്‌ ഞാനാണ്‌. അതിനു ശേഷമാണ്‌ കവിതകളൊക്കെ കസറ്റില്‍ വന്നു തുടങ്ങിയത്‌. മലയാള സാഹിത്യത്തിന്റെ ഇലക്‌ട്രോണിക്‌ വത്‌ക്കരണം ഇവിടെ തുടങ്ങി.

ജോലിയില്‍ ഉയര്‍ച്ചതേടാതെയുള്ള ഈ ജീവിതത്തിന്‌, സ്‌നേഹം എന്നാണ്‌ അര്‍ത്ഥം. അച്ഛനെയും അമ്മയേയും നോക്കണം എന്നതുമാത്രമായിരുന്നു പ്രെമോഷനുകള്‍ മാറ്റിവച്ച ഈ ജീവിതയാത്രയുടെ ഉദ്ദേശ്യം. പ്രൊഡക്ഷന്‍ അസിസ്‌റ്റാന്റാകാമായിരുന്നു. ട്രാന്‍സ്‌ഫര്‍ ഉണ്ടാവും. അതുവേണ്ടെന്നു വച്ചു.
`അന്നു സ്‌റ്റേഷന്‍ ഡയറക്ടര്‍ ആയിരുന്ന ശിവശങ്കരന്‍ തീര്‍ത്തുപറഞ്ഞു, വേണ്ടെന്ന്‌. കാരണം പിന്നെ ശബ്ദം കൊടുക്കലെല്ലാം കൈവിട്ടുകളയേണ്ടിവരും..'
അനൗണ്‍സറായി തുടങ്ങി അനൗണ്‍സറായി പിരിഞ്ഞു. അതാണ്‌ ചുരുക്കിയ ജീവിതരേഖ. അതിനിടയില്‍ നീണ്ടുകിടക്കുന്ന അനുഭകഥകളുടെ പരമ്പര...
ഒരു ഈശ്വരാനുഗ്രഹ കഥകൂടിയുണ്ട്‌ അനുബന്ധമായി. കഴിഞ്ഞ ഇരുപതോളംവര്‍ഷം ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്‌സവത്തിലെ ആകാശവാണിയുടെ സ്‌ഥിരം അവതാരക കൂടിയായിരുന്നു

ആകാശവാണിയെ കേള്‍വിക്കാരന്റെ ഇഷ്ടമാധ്യമമാക്കിയ തങ്കമണി ഒരുക്കിയ പരിപാടികളത്രയും ജനപ്രിയമായിരുന്നു. `ഹൃദയപൂര്‍വ്വം' എന്ന ചലച്ചിത്രഗാന പരമ്പരയില്‍ പ്രമുഖരത്രയും അണിനിരന്നു.
`ബേബി ശാലിനിയെ ഇന്റര്‍വ്യൂ ചെയ്‌തത്‌ മറക്കാനാവില്ല. അവള്‍ കുരുന്നായിരുന്നു. സ്‌റ്റുഡിയോയിലെത്തിയ ഉടന്‍ അവള്‍ എന്നോട്‌ `എടുക്കാന്‍' പറഞ്ഞു. അവളെ മേശപ്പുറത്തിരുത്തിയാണ്‌ ഇന്റര്‍വ്യൂ നടത്തിയത്‌..എന്തൊരു കുസൃതിയായിരുന്നു..!.' ഓര്‍മ്മകളുടെ ഓളപ്പാത്തികളില്‍ മനസ്സ്‌ ഒഴുകി..
ഇനി..?
ഞെട്ടിയുണര്‍ന്ന്‌ ഒന്നാലോചിച്ചു. പിന്നെ പറഞ്ഞു: `ജീവിതമാകുന്ന ട്രെയിനില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എന്റെ കൂടെ സഞ്ചരിച്ചവരൊക്കെ അവരവരുടെ സ്‌റ്റേഷനെത്തിയപ്പോള്‍ ഇറങ്ങിപ്പോയിക്കഴിഞ്ഞു..ഇപ്പോള്‍ ഞാന്‍ മാത്രം. എന്റെ സ്‌റ്റേഷനെത്തുമ്പോള്‍ ഞാനും ഇറങ്ങും. അതുവരെ ഈ യാത്ര..'

-ബാലുമേനോന്‍ എം.
ചിത്രം-സുധീപ്‌ ഈയെസ്‌.

Monday, June 22, 2015

വിശ്വാസത്തിന്റെ ചരിത്ര ഭൂമിയില്‍



`അമ്മ കന്നീമണിതന്റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും....'
- പുത്തന്‍പാന


ക്രീസ്‌തീയഭവനങ്ങളില്‍ അമ്മൂമ്മമാര്‍ ഈണത്തോടെ ചൊല്ലുന്ന `പുത്തന്‍പാന` കേട്ടിരിക്കേ, മനസ്സ്‌ ഭക്തിയേക്കാള്‍ ചരിത്രത്തിലേയ്‌ക്കുണരും..
മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായാണ്‌ സാഹിത്യ ചരിത്രകാരന്മാര്‍ പുത്തന്‍പാനയെ കാണുന്നത്‌. അതെഴുതിയതാകട്ടെ, ജര്‍മ്മന്‍ പാതിരിയായ ജോണ്‍ ഏണസ്റ്റ്‌ ഹാംഗ്‌സില്‍ഡണ്‍!.
പരിഭ്രമം വേണ്ട... മലയാളികള്‍ക്കിടയില്‍ സുപരിചിതനാമമായ അര്‍ണോസ്‌ പാതിരി..!.
ഇവിടെ ചരിത്രമുണ്ട്‌. വിശ്വാസത്തിന്റെ കെടാക്കനലുകളുണ്ട്‌. പിന്നെ, പടയോട്ടങ്ങളുടെ, രക്തച്ചൊരിച്ചിലുകളുടെ കഥകളുണ്ട്‌.
സമ്പാളൂര്‍ തീര്‍ത്ഥകേന്ദ്രത്തിലെ മണ്ണ്‌ ഇപ്പോഴും ചുവപ്പുരാശിയില്‍ അങ്ങിനെ പരന്നുകിടക്കുന്നു..
ചാലക്കുടിപ്പുഴയുടെ തീരത്ത്‌, തലയാട്ടിനില്‍ക്കുന്ന പച്ചപ്പുകളില്‍ മറഞ്ഞു കിടക്കുന്ന ഈ കൊച്ചുഗ്രാമം, വിശുദ്ധരുടെ പാദസ്‌പര്‍ശത്താല്‍ നിത്യനിര്‍മ്മലം..
വിശുദ്ധ ഫ്രാന്‍സീസ്‌ സേവ്യര്‍, വിശുദ്ധ ജോണ്‍ബ്രിട്ടോ, ഫാ. കോണ്‍സ്‌റ്റന്റൈന്‍ ബസ്‌കി(വീരമാമുനിവര്‍ എന്ന്‌ ഭാരതീയ നാമം!), അര്‍ണോസ്‌ പാതിരി എന്നിവരുടെ പാദസ്‌പര്‍ശമേറ്റ പുണ്യഭൂമി.
തീര്‍ത്ഥകേന്ദ്രം ട്രസ്‌റ്റിമാരായ ജോസഫ്‌ റോട്രിഗ്‌സ്‌, ആഞ്ചലോസ്‌ ഡിസില്‍വ എന്നിവര്‍ക്കൊപ്പം ചരിത്രഭൂമിയിലൂടെ നടന്നു; കഥകള്‍കേട്ടു, ചരിത്രം കണ്ടു.
പുറകിലേയ്‌ക്ക്‌...നൂറ്റാണ്ടുകളോളം പുറകിലേയ്‌ക്ക്‌.

1542 ആണ്‌ വര്‍ഷം. ചാലക്കുടിപുഴയും പെരിയാറും കൂടിക്കലര്‍ന്ന ജലപാതയിലൂടെ ഒരു പായക്കപ്പല്‍ കാറ്റുപിടിച്ചു കിഴക്കോട്ടുഴുകി..
കാറ്റുകുടിച്ച്‌ പള്ളവീര്‍ത്ത പായകള്‍ വിറകൊണ്ടു..
മുസിരിസ്‌ തുറമുഖത്തുനിന്നാരംഭിച്ചയാത്രയാണ്‌. ഈ ജലപാത സമ്പാളൂരിലെ മാരാംകുഴിയിലാണ്‌ അവസാനിക്കുന്നത്‌.
അമരത്ത്‌, സമ്പാളൂരിലെ പച്ചത്തുരുത്തുകള്‍ ആസ്വദിച്ച്‌ അദ്ദേഹം നിന്നിരുന്നു-
വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍..!
ദൈവവിളിപോലെ, ഉള്‍പ്രേരണയാല്‍ ആ മണ്ണില്‍ കാലുകുത്തിയ അദ്ദേഹത്തിന്‌ പ്രശാന്തഭൂമി തപോഭൂമിയായി..
മൂന്ന്‌ തവണയാണ്‌ ഇവിടെ വിശുദ്ധ സേവ്യര്‍ കാലുകുത്തിയത്‌- 1542, 1544,1548 വര്‍ഷങ്ങളില്‍.

ഈശോസഭക്കാരുടെ പ്രധാനകേന്ദ്രങ്ങളിലൊന്നായിരുന്നു സമ്പാളൂര്‍. സ്ഥലനാമം തന്നെ, സെന്റ്‌-പോള്‍-ഊര്‍ എന്നത്‌ ലോപിച്ചാണെന്ന്‌ ചരിത്രം. പതിനാറാം നൂറ്റാണ്ടില്‍ ഡച്ചുകാരും പോര്‍ച്ചുഗീസുകാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്ക്‌ ആധിപത്യം വിട്ടൊഴിയേണ്ടിവന്നതിനേ തുടര്‍ന്ന്‌ വടക്കോട്ടു നീങ്ങിയ അവര്‍ വിജനമായി കിടന്നിരുന്ന ഇന്നത്തെ സമ്പാളൂര്‍ എന്നറിയപ്പെടുന്ന പ്രദേശത്ത്‌ താമസമുറപ്പിച്ചുവത്രെ. വിശുദ്ധ പൗലോസിന്റെ ദേശം എന്നര്‍ത്ഥം വരുന്ന സെയ്‌ന്റ്‌പോള്‍സ്‌ ഊര്‍ എന്നതാണ്‌ കാലാന്തരത്തില്‍ സമ്പാളൂര്‍ എന്ന സ്‌ഥലനാമമായി രൂപാന്തരപ്പെട്ടത്‌. വിശ്വാസത്തിന്റേതിനേക്കാള്‍ വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്നു ഇവിടം..പോര്‍ച്ചുഗീസുകാരുടെ ശക്‌തി ക്ഷയിക്കുകയും 1663 ല്‍ ഡച്ചുകാര്‍ കൊച്ചി കീഴടക്കയപ്പോള്‍ ഈശോസഭക്കാര്‍ വൈപ്പിന്‍കോട്ടയിലെ സെമിനാരി സമ്പാളൂരിലേക്ക്‌ മാറ്റി സ്‌ഥാപിച്ചു എന്നാണ്‌ ചരിത്രം.
അര്‍ണ്ണോസുപാതിരി കേരളത്തില്‍ സ്‌ഥാപിച്ച ആദ്യത്തെ മലയാളം അച്ചുകൂടം സമ്പാളൂരിന്നടുത്താണ്‌. അക്കാലത്ത്‌ ഗോവ കഴിഞ്ഞാല്‍ ഊശോസഭക്കാരുടെ മറ്റൊരു മതസാംസ്‌ക്കാരിക കേന്ദ്രമായിരുന്നു സമ്പാളൂര്‍. സെമിനാരിയോടനുബന്ധിച്ച്‌ സ്‌ഥാപിച്ചിരുന്ന അച്ചുകൂടത്തില്‍ മലയാളത്തിലേയും തമിഴിലേയും ആദ്യകാല കൃതികള്‍ അച്ചടിച്ചിരുന്നുവെന്ന്‌ ചരിത്ര സാക്ഷ്യം. സെമിനാരി പറമ്പ്‌ എന്നാണ്‌ ഇന്നും ഈ സ്‌ഥലം അറിയപ്പെടുന്നത്‌!.
മലയാളഭാഷയ്‌ക്ക്‌ ഏറ്റവും സംഭാവന നല്‍കിയവരായിരുന്നു ഇവിടത്തെ മിഷനറിമാര്‍..
ഒരു പക്ഷെ മലയാളികളേക്കാള്‍ മലയാളം പഠിച്ചറിഞ്ഞവര്‍ അവര്‍..!. ഭാഷയിലും പുരാണേതിഹാസങ്ങളിലും അഗാധപാണ്ഡിത്യമുള്ളവര്‍..



പുതിയ പള്ളി നിര്‍മ്മാണത്തിനായി ഖനനം നടത്തിയപ്പോള്‍ ലഭിച്ച മുന്‍ പാതിരിമാരിലൊരാളുടെ അസ്ഥിക്കൂടം കണ്ണാടിക്കൂടില്‍ സംരക്ഷിച്ചിരിക്കുന്നു. ആദ്യപള്ളിയുടെ അസ്ഥിവാരമാണ്‌ ചിത്രത്തില്‍. 

അര്‍ണോസ്‌ പാതിരിയുടെ മലയാളഭാഷാ പ്രവീണ്യം തെളിയിക്കുന്ന സംഭവങ്ങള്‍ ചരിത്രരേഖയാണിന്നും. അങ്ങിനെ പ്രസിദ്ധപ്പെട്ട കഥയിലേയ്‌ക്കാണ്‌ നമ്മെ കാലം കൈപിടിച്ചു നടത്തുന്നത്‌...

വേലൂരിലായിരുന്നു കൂടുതല്‍ കാലം അദ്ദേഹം ചിലവഴിച്ചത്‌. നാട്ടുകാരുടെ സകലകാര്യങ്ങളിലും ഇടപ്പെട്ടിരുന്ന ഏണസ്റ്റിനെ നാട്ടുകാര്‍ സ്‌നേഹത്തോടെ 'അര്‍ണോസ്‌' പാതിരി എന്ന്‌ വിളിച്ചു.
ഒരു ദിവസം രാവിലെ ഉലാത്താനിറങ്ങിയ അദ്ദേഹം പ്രകൃതിയും ആസ്വദിച്ചു നടക്കേ, എതിരേ ഒരു നമ്പൂതിരിയും സഹായിമാരും വന്നു പെട്ടു. പാതിരിയെ കണക്കിനു കളിയാക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു ആ വരവ്‌.
നല്ല നീലക്കല്ലുകള്‍ പോലുള്ള കണ്ണുകളായിരുന്നു അര്‍ണോസിന്റേത്‌. അതു വച്ചു തന്നെ നമ്പൂതിരി പുച്ഛസ്വരത്തില്‍ സംബോധനചെയ്‌തു- ഗണപതി വാഹനരിപുനയനായെന്നായിരുന്നു നമ്പൂതിരിയുടെ സംബോധന!. അര്‍ത്ഥം: ഗണപതിയുടെവാഹനം = എലി, രിപു (ശത്രു) = പൂച്ച, നയനാ -പൂച്ചക്കണ്ണാ എന്ന്‌!.
ഒട്ടും അമാന്തമില്ലാതെ, ശാന്തനായി അര്‍ണോസ്‌ നല്‍കിയ തിരിച്ചടിയിങ്ങിനെ: ദശരഥനന്ദനദൂതമുഖാ എന്ന്‌!.
അര്‍ത്ഥം: ദശരഥനനന്ദന്‍ = ശ്രീരാമന്‍, ദൂതന്‍ = ഹനുമാന്‍, മുഖം. കുരങ്ങുമുഖന്‍ എന്ന്‌!!.
ഇത്രയും വലിയ അമളി ആ നമ്പൂതിരിയ്‌ക്കു പിണഞ്ഞിട്ടില്ല എന്നാണ്‌ ഭാഷ്യം...
മറ്റൊരവസരത്തില്‍, അര്‍ണോസിന്റെ പ്രതിയോഗിയായി എത്തിയത്‌, ഒരു ഇളയതായിരുന്നു. തന്റെ ഭാഷാപ്രയോഗ ശൈലിയില്‍ അങ്ങേയറ്റം അഹങ്കരിച്ചിരുന്നയാളായിരുന്നു ഇളയത്‌..
പൊക്കം കുറഞ്ഞ്‌, മെലിഞ്ഞ ശരീരപ്രകൃതിയായിരുന്ന പാതിരിയെ നോക്കി ഇളയത്‌ ഇങ്ങിനെ തട്ടിവിട്ടു: പാതിരി വില്ലിന്‌ ബഹുവിശേഷമാണ്‌, എന്നു..!. ' പാതിരി എന്നപേരുള്ള ഒരു കാട്ടുവൃക്ഷത്തെ ചൂണ്ടിയായിരുന്നത്രെ ഈ പരിഹാസം!.
ഉരുളയ്‌ക്കുപ്പേരിപോലെ ഉടന്‍ വന്നു ഉത്തരം: ഇളയതായാല്‍ ഏറ്റവും നന്ന്‌!!.
സമ്പാളൂരിലെ സെമിനാരിയില്‍ പഠിച്ചാണ്‌, അര്‍ണോസ്‌ പാതിരി വൈദികപട്ടം സ്വീകരിക്കുന്നത്‌ എന്നു കൂടി മനസ്സിലാക്കുമ്പോള്‍, അദ്ദേഹത്തിന്റെ `മലയാളിത്തം' വ്യക്തമാകും!.
മുപ്പതു വര്‍ഷത്തോളം താപസ ജീവിതം നയിച്ച അര്‍ണോസ്‌ പാതിരി മലയാള ഭാഷയേയും മണ്ണിനേയും ജീവനുതുല്യം സ്‌നേഹിച്ചു. പഴുവില്‍ വെച്ച്‌, 1732ല്‍ പാമ്പു കടിയേറ്റാണ്‌ മരണം. കൊച്ചിമഹാരാജാവ്‌ പോലും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചതായി ചരിത്രരേഖകള്‍..
ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മിശിഹാചരിത്രം, വ്യാകുല പ്രബന്‌ധം, പുത്തന്‍പാന എന്നീ കാവ്യഗ്രന്‌ഥങ്ങളും മലയാളഭാഷ വ്യാകരണഗ്രന്‌ഥങ്ങളും, മലയാളം- സംസ്‌കൃതനിഘണ്ടു തുടങ്ങിയ കനപ്പെട്ട കൃതികള്‍..

ഇപ്പോള്‍ നമ്മള്‍, വിശുദ്ധ ജോണ്‍ബ്രിട്ടോ ബലിയര്‍പ്പിച്ചിരുന്ന അള്‍ത്താരയുടെ മുന്നിലാണ്‌. ചെങ്കല്ലില്‍ തീര്‍ത്ത ബലിപീഠത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ്‌ ഇപ്പോഴുള്ളത്‌.
`രക്തസാക്ഷിയായ ദൈവദാസനാണ്‌ ബ്രിട്ടോ..അദ്ദേഹം ഒരു വര്‍ഷത്തോളം ഇവിടെ താമസിച്ചിരുന്നു..ബലിയര്‍പ്പിച്ചിരുന്നു..'- ആഞ്ചലോസ്‌ ഡിസില്‍വ ആ കഥപറഞ്ഞു; രക്തസാക്ഷിയായ ആ വൈദിക ശേഷ്‌ഠന്റെ..
പോര്‍ട്ടുഗീസുകാരനായ വിശുദ്ധ ജോണ്‍ ഡെ ബ്രിട്ടോ, പോര്‍ച്ചുഗലിന്റെ ഫ്രാന്‍സീസ്‌ സേവ്യര്‍ എന്നറിയപ്പെടുന്നു ഇന്ന്‌.
`പതിനൊന്നാം വയസില്‍ മാരകരോഗം ബാധിച്ച ജോണിന്‌ സൗഖ്യം ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്ക്‌ ഈശോസഭാ സന്യാസികളുടെ വേഷം അണിയിച്ചുകൊള്ളാമെന്ന്‌ അമ്മയുടെ നേര്‍ച്ചയാണ്‌ ഈശ്വരസേവയിലേയക്ക്‌ അദ്ദേഹത്തെ നയിച്ചത്‌'.
സുഖം പ്രാപിച്ചതിനെ തുടര്‍ന്ന്‌ ഒരു വര്‍ഷക്കാലം ഈശോസഭാ വൈദികവേഷം ധരിച്ച്‌ രാജസേവകഗണത്തില്‍ കഴിഞ്ഞു. 1662 ഡിസംബര്‍ 22ന്‌ ജോണ്‍ സന്യാസ പരിശീലനത്തിന്‌ ചേര്‍ന്നു. അതി ബുദ്ധിശാലിയായ അദ്ദേഹം കിടയറ്റ ഒരു തത്വശാസ്‌ത്രജ്ഞനായി.
ഇന്ത്യയിലെ തത്വജ്ഞാനത്തില്‍ ആകൃഷ്ടനായി അദ്ദേഹം, ഗോവയിലേയ്‌ക്കു കപ്പല്‍ കയറി. ആറുമാസം നീണ്ട ദുരിതമയമായ യാത്രയില്‍ അദ്ദേഹത്തിന്റെ എട്ടു സഹയാത്രികര്‍ മരിച്ചു. ഗോവയില്‍, വിശുദ്ധ സേവ്യറിന്റെ അഴുകാത്ത ഭൗതികശരീരം കണ്ട്‌ അദ്ദേഹം തന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ തന്നെ എന്നു തീരുമാനിയ്‌ക്കുകയായിരുന്നു. തുടര്‍ന്ന്‌ മലബാര്‍ പ്രൊവിന്‍സിലേക്ക്‌ നിയമിക്കപ്പെട്ട അദ്ദേഹം കൊച്ചിക്കും കൊടുങ്ങല്ലൂരിനുമിടയിലുള്ള വടക്കേ പ്പള്ളിപ്പുറത്താണ്‌ കപ്പലിറങ്ങിയത്‌. ഫാ. ജോണ്‍, പിന്നെ മത്സ്യവും മാംസവും ഉപേക്ഷിച്ച്‌ പൂര്‍ണ സസ്യഭുക്കായി. ഹൈന്ദവ രീതിയില്‍ കാതുകുത്തി കടുക്കനിട്ടു. കാഷായവസ്‌ത്രം ധരിക്കുകയും ചെരുപ്പ്‌ ഉപേക്ഷിക്കുകയും വെറും തറയില്‍ കിടന്നുറങ്ങുകയും ചെയ്‌ത്‌ താപസതുല്യമായ ജീവിതം സ്വീകരിച്ചു.
`തമിഴ്‌നാട്ടില്‍ വച്ചാണ്‌ അദ്ദേഹം രക്തസാക്ഷിത്വം വഹിക്കുന്നത്‌.'
മധുരയിലേയ്‌ക്കു മിഷന്‍ പ്രവര്‍ത്തനം മാറ്റിയ അദ്ദേഹത്തിന്‌ പ്രാദേശിക ഭരണാധികാരികളില്‍ നിന്നും നിരന്തര പീഢനം ഏറ്റുവാങ്ങേണ്ടിവന്നു. തടവിലാക്കപ്പെടുകയും ക്രൂരമര്‍ദ്ദനിരയാക്കുകയും ചെയ്‌തു.
ഇക്കാലയളവില്‍ തമിഴും സംസ്‌കൃ നല്ലതുപോലെ സ്വായത്തമാക്കിയ അദ്ദേഹം, `സ്വാമി അരുളാനന്ദം' എന്ന പേര്‍ സ്വീകരിച്ചിരുന്നു. 1693 ഫെബ്രുവരി 11ന്‌ ഫാ. ജോണ്‍ ബ്രിട്ടോയെ ഗളഛേദം ചെയ്‌തു. 1852ല്‍ കത്തോലിക്കാ സഭ അദ്ദേഹത്തെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിയ്‌ക്കുകയും 1947 ജൂണ്‍ 22ന്‌ വിശുദ്ധ പദവിയിലേക്കുയര്‍ത്തുകയും ചെയ്‌തുവെന്ന്‌ ചരിത്രം.
`അദ്ദേഹത്തെ ഗളഛേദം ചെയ്‌ത പ്രദേശത്തെ മണ്ണിന്‌ ഇന്നും രക്തവര്‍ണ്ണമാണ്‌. ആ മണ്ണ്‌ ഞങ്ങള്‍ ശേഖരിച്ച്‌ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്‌..'
ബലപീഠത്തോട്‌ ചേര്‍ന്ന്‌ അത്‌ കണ്ണാടിക്കൂട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്‌. വിശുദ്ധന്റെ തിരുസ്വരൂപത്തോടൊപ്പം..!.

ചരിത്രത്തിന്റെ ഗന്ധമുള്ള തണുത്തകാറ്റു വീശുന്നു, പുഴയില്‍ നിന്നും.
കാതോര്‍ത്താല്‍ കേള്‍ക്കാം, പടക്കുതിരകളുടെ കുളമ്പടികള്‍...ആര്‍ത്തനാദങ്ങള്‍..വെടിയൊച്ചകള്‍..
മൈസൂര്‍ പടയോട്ടം.
മൈസൂര്‍ കടുവ ടിപ്പുസുല്‍ത്താന്‍ കാടുംമലകളും കടന്ന്‌, സമ്പാളൂരിന്റെ മണ്ണിലെത്തി..
1781 ല്‍ ആയിരുന്നു സര്‍വ്വനാശം വിതച്ചുള്ള വരവ്‌. വിശുദ്ധഭൂമി യുദ്ധക്കളമായി. സമ്പാളൂര്‍ പള്ളി തകര്‍ത്തുതരിപ്പണമാക്കിയായിരുന്നു ആ പടയോട്ടം. ആക്രമണത്തില്‍ പള്ളി സെമിനാരിയും പൂര്‍ണമായും തകര്‍ക്കപ്പെട്ടു. അര്‍ത്താറ്റുള്ള കുടുംബങ്ങളെ വരെ മൈസൂര്‍ സൈന്യം വെറുതെ വിട്ടില്ല. ഒടുവില്‍ 125 വര്‍ഷത്തെ സേവനത്തിനുശേഷം ഈശോസഭക്കാര്‍ സമ്പാളൂരില്‍ നിന്ന്‌ ഒഴിഞ്ഞു പോയി.
പിന്നീട്‌ 1862 ല്‍ മുളകൊണ്ടും ഓലകൊണ്ടും ഒരു പള്ളി പണിതു. വികാര്‍ അപ്പോസ്‌തലന്‍ ഫാദര്‍ ബര്‍ണാഡിന്റെ നേതൃത്വത്തിലാണ്‌ പുതുക്കി നിര്‍മ്മിച്ചത്‌. 1893 ല്‍ അതു പുതുക്കി. 1970ല്‍ വീണ്ടും പുതുക്കി.. 1978 മാര്‍ച്ച്‌ 15 ന്‌ പണിയാരംഭിച്ച ഇപ്പോഴത്തെ പള്ളി 79 ഡിസംബറില്‍ വെഞ്ചിരിച്ചു. ഇപ്പോള്‍ അതും പൊളിച്ചിരിക്കുന്നു. പുതുക്കിനിര്‍മ്മിക്കുന്ന പള്ളിക്കായി അടുത്തിടെ അടിത്തറകോരിയപ്പോള്‍, ആദ്യത്തെ പള്ളിയ്‌ക്കുണ്ടായിരുന്നു എന്നു പറഞ്ഞു കേട്ടിരുന്ന തീര്‍ത്ഥക്കിണര്‍ കണ്ടെത്തി...!.
ടിപ്പുവിന്റെ പീരങ്കിയുണ്ടകള്‍ ഇപ്പോഴും ഇവിടെ സൂക്ഷിച്ചിരിക്കുന്നു, മറ്റുചരിത്ര രേഖകള്‍ക്കൊപ്പം. കാലം ഇവിടെ നിശ്ചലമാണ്‌.

വിശുദ്ധ ഫ്രാന്‍സീസ്‌ സേവ്യറിന്റെ മൂന്ന്‌ തിരുശേഷിപ്പുകള്‍ ഇവിടെ ആരാധന ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം ഫാ. കോണ്‍സ്‌റ്റന്റൈന്‍ ബസ്‌കിയുടെ അന്ത്യവിശ്രമസ്ഥാനവും ഇവിടെ. ഇതു കേരളസഭാ ചരിത്രത്തില്‍ സമ്പാളൂരിനു വിഖ്യാത സ്ഥാനം നല്‍കുന്നു.
ഭാഷാവികസനത്തിനു ഏറെ സംഭാവന നല്‍കിയ ബസ്‌കിയെക്കുറിച്ച്‌ പറയാതെ കഥ പൂര്‍ത്തിയാവില്ല..
മധുരവാണിരുന്ന തിരുമലനായ്‌ക്കരുടെ കാലത്ത്‌ അവിടെ പ്രവര്‍ത്തിച്ചിരുന്ന ബസ്‌കി, `മഹാമാമുനിവര്‍' എന്ന ഹൈന്ദവ നാമം സ്വീകരിക്കുകയും തമിഴ്‌ഭാഷയ്‌ക്കു വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുകയും ചെയ്‌തു.
തമിഴ്‌ ലിപി നവീകരിക്കുന്നതില്‍ പോലും ഗണ്യമായ സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ടായിരുന്നു.
പല തമിഴ്‌ ഗ്രന്‌ഥങ്ങളും രചിച്ചതിനുപുറമേ ഒട്ടേറെ തമിഴ്‌ ഗ്രന്‌ഥങ്ങള്‍ പാശ്‌ചാത്യ ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യുകയുമുണ്ടായി. തമിഴിലെ ആദ്യത്തെ നിഘണ്ടു തയ്യാറാക്കിയത്‌ ഇദ്ദേഹമാണ്‌!. തമിഴ്‌ ക്രൈസ്‌തവ കാവ്യമായ 'തേമ്പാവണി' ഉജ്ജ്വലകാവ്യാവിഷ്‌കാരമായി ഇന്നും വാഴ്‌ത്തപ്പെടുന്നു. `വാടാത്ത മലര്‍' എന്നാണ്‌ അര്‍ഥം. 1726ലാണ്‌ ഇതിന്റെ രചന. ക്‌ളാസ്സിക്‌ രീതിയില്‍ രചിക്കപ്പെട്ട ഈ കാവ്യത്തില്‍ ക്രിസ്‌തുദേവന്റെ വളര്‍ത്തച്ഛനായ ജോസഫിന്റെ ചരിത്രം, ക്രിസ്‌തുദേവന്റെ കുരിശുമരണം, പ്രാചീനകാലത്തെ ആചാരവിശേഷങ്ങള്‍ തുടങ്ങിയവ പ്രതിപാദിച്ചിട്ടുണ്ട്‌.
`ഈ ഇടവകയില്‍ ഇപ്പോഴും തൊണ്ണൂറ്റഞ്ച്‌ ശതമാനം പേരും ആംഗ്ലോഇന്ത്യക്കാരാണ്‌..'
എല്ലാവരുടേയും പേരിന്റെ ആരംഭം ഫ്രാന്‍സീസ്‌ എന്നായിരിക്കും. വിശുദ്ധ ഫ്രാന്‍സീസ്‌ സേവ്യറിനോടുള്ള ആദരസൂചകമായി..!.
അതുകൊണ്ട്‌, ഇവിടെ `ഫ്രാന്‍സീസ്‌' എന്നയാളുടെ വീട്‌ ചോദിച്ചെത്തുന്നവര്‍ കുടുങ്ങിപ്പോകും!.
തദ്ദേശീയര്‍ ഇതിനൊരു പരിഹാരം കാണുന്നത്‌ ഫ്രാന്‍സീസ്‌ എന്ന പേരിനൊപ്പം ഒരു ചെല്ലപ്പേരും ചേര്‍ത്തുകൊണ്ടാണ്‌..!- ആഞ്ചലോസ്‌ ചിരിച്ചു..
സമ്പാളൂരില്‍ എത്തുന്ന ചരിത്രാന്വേഷികള്‍ക്ക്‌ ഇതൊരു സ്‌പന്ദിക്കുന്ന ചരിത്രസ്‌മാരകമാണ്‌; തീര്‍ത്ഥാടകര്‍ക്ക്‌ വിശുദ്ധകേന്ദ്രവും..

വെയിലാറിയിരിക്കുന്നു. രക്തച്ചൊരിച്ചില്‍ കണ്ടു വിറച്ച പള്ളിമുറ്റത്തെ ചുവന്നമണ്ണും തണുത്തിരിക്കുന്നു. വിശുദ്ധരുടെ കഥകള്‍ പേര്‍ത്തുംപേര്‍ത്തും കേട്ടൊഴുകുന്ന പുഴ ശാന്തമാണ്‌. ആ കുഞ്ഞോളങ്ങളെ ഉരുമ്മിവരുന്ന ചെറുകാറ്റും...


തീര്‍ത്ഥകേന്ദ്രത്തിലേക്കെത്താന്‍..

ചാലക്കുടി-മുരിങ്ങൂര്‍-കാടുകുറ്റി വഴി സമ്പാളൂരിലെത്താം. കൊടുങ്ങല്ലൂര്‍-മാള-അഷ്ടമിച്ചിറ വഴിയും സമ്പാളൂരില്‍ എത്തിച്ചേരാം.
ഡിസംബര്‍ മൂന്നിനോ അല്ലെങ്കില്‍ തുടര്‍ന്നു വരുന്ന ഞായറാഴ്‌ചയോ നടത്തുന്ന വിശുദ്ധന്റെ ഊട്ടുതിരുനാള്‍ പ്രധാനമാണിവിടെ. ഭാരതീയ സംസ്‌കാരം പിന്തുടര്‍ന്ന്‌ ഇവിടെ നടത്തിവരുന്ന `പൊങ്കാല'യും സവിശേഷമാണ്‌. ഊട്ടുതിരുനാളിനോടനുബന്ധിച്ച്‌ അതിരാവിലെയാണ്‌ ഇത്‌.

-ബാലുമേനോന്‍ എം

ചിത്രം - സുധീപ് ഈയെസ് 

Friday, June 19, 2015

കാന്താ..ഞാനും പോരാം തൃശ്ശിവപേരൂര്‍ പൂരം കാണാന്‍..!!



കൊടിയേറി ഏഴാം ദിവസം പൂരം. അതിനുള്ള കാത്തിരിപ്പ്‌ ഒരു വര്‍ഷം...!
തൃശ്ശൂരിന്റെ മനസ്സും ശരീരവുമെല്ലാം പൂരത്തിലേക്കാണ്‌. കത്തുന്ന വെയിലിനെ കൂസാതെ ജനസാഗരം ഒഴുകും... അതിഥികളെ സ്വീകരിച്ചും..അവരെ പൂരം കാണിച്ചും.. നല്ല ആതിഥേയരായി.. ഇടതടവില്ലാതെ പെയ്‌തിറങ്ങുന്ന പൂരത്തിന്റെ 36 മണിക്കൂറുകള്‍.. എവിടെ തിരിഞ്ഞാലും പൂരം..പൂരക്കാഴ്‌ചകള്‍... ലോകത്ത്‌ എവിടെ തിരഞ്ഞാലും ഇങ്ങിനെയൊന്നുണ്ടാവില്ല..
വാദ്യരംഗത്തെ കുലപതികള്‍..ഗജപ്രമാണിമാര്‍.. വര്‍ണ്ണക്കുടകള്‍, കരിമരുന്നിന്റെ മായാജാലങ്ങള്‍..
തൃശൂര്‍പൂരം...പൂരങ്ങളുടെ പൂരം..!!.

പൂരപ്പെരുമ അറിവുളളവര്‍ക്കുപോലും പലപ്പോഴും പൂരം കാണേണ്ടതെങ്ങിനെ എന്നനിശ്ചയമുണ്ടാവില്ല. തട്ടകക്കാര്‍ പോലും ഇതില്‍ വേണ്ടത്ര അറിവുള്ളവരാവണമെന്നില്ല. മേടത്തിലെ പൂരം നാളില്‍ നടക്കുന്ന തൃശൂര്‍ പൂരത്തിന്‌ കണിശമായ സമയക്രമങ്ങളും ചിട്ടവട്ടങ്ങളുമുണ്ട്‌. പൂരത്തിന്റെ സ്രഷ്ടാവായ ശക്തന്‍ തമ്പുരാന്‍ നിശ്ചയിച്ച ചിട്ടവട്ടങ്ങള്‍ ഇപ്പോഴും പാലിച്ചുവരുന്നു എന്നത്‌ ഏറെ അത്ഭുതകരമാണ്‌. മുഖ്യപങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവും കൂടാതെ കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്‌, കാരമുക്ക്‌, ലാലൂര്‍, ചൂരക്കോട്ടുകാവ്‌, അയ്യന്തോള്‍, നൈതലക്കാവ്‌ ദേശക്കാരും പൂരത്തില്‍ പങ്കാളികളാണ്‌. പൂരനാളില്‍ രാവിലെ മുതല്‍ വടക്കുന്നാഥന്‌ മുന്നില്‍ പൂരങ്ങള്‍ പെയ്‌തിറങ്ങുന്നു. വീണ്ടും രാത്രി ഈ പൂരച്ചടങ്ങുകള്‍ ആവര്‍ത്തിയ്‌ക്കും...!. പുലര്‍ച്ചെ മൂന്നിനു നടക്കുന്ന വെടിക്കെട്ടിനു ശേഷം, രാവിലെ വീണ്ടും പകല്‍പ്പൂരം...
നിരന്തരമായി മുപ്പത്തിയാറു മണിക്കൂര്‍...!!.
പൂരനാളില്‍ ഓരോ മണിക്കൂറിലും വ്യത്യസ്‌തമായ കാഴ്‌ചകള്‍ക്കാണ്‌ നഗരവും പ്രദക്ഷിണവഴികളും സാക്ഷ്യംവഹിക്കുന്നത്‌. പൂരനാളില്‍ പുലര്‍കാലം മുതലേ ചടങ്ങുകള്‍ക്ക്‌ തുടങ്ങുകയായി. പൂരവഴിയിലൂടെ നമുക്കൊന്നിച്ചു നടക്കാം..പൂരം കണ്ടു രസിയ്‌ക്കാം..!!.
...................................................................................................................

പൂരത്തലേന്ന്‌ നെയ്‌തലക്കാവ്‌ ഭഗവതി, ഒറ്റയാനപ്പുറത്ത്‌ എത്തി തെക്കേഗോപുര നട തുറന്നു വയ്‌ക്കുന്നതോടെയാണ്‌ യഥാര്‍ത്ഥത്തില്‍ തൃശൂര്‍ പൂരത്തിനു തുടക്കമാകുന്നത്‌.

പൂരം നാളില്‍ ആദ്യം ശ്രീ വടക്കുന്നാഥനെ വണങ്ങാനെത്തുന്നത്‌ കണിമംഗലം ശാസ്‌താവാണ്‌. ശാസ്‌താവ്‌ രാവിലെ മണികണ്‌ഠനാലില്‍ നിന്ന്‌ തെക്കേ ഗോപുരത്തിലൂടെ കയറി വടക്കുന്നാഥനെ വണങ്ങും. പിന്നെ പടിഞ്ഞാറെ ഗോപുരത്തിലൂടെ കടന്ന്‌ ശ്രീമൂലസ്ഥാനത്ത്‌ ഒമ്പതാനകളോടെ നിരന്ന്‌ മേളം. വെയില്‍ മൂക്കും മുമ്പെ കൊട്ടിക്കലാശിച്ച്‌ ശാസ്‌താവ്‌ മടങ്ങിപ്പോകും. രാത്രി വീണ്ടും എഴുന്നള്ളിപ്പ്‌. മണികണ്‌ഠനാലില്‍ നിന്ന്‌ പടിഞ്ഞാറെ റൗണ്ടിലൂടെ നീങ്ങി പടിഞ്ഞാറെ നടയിലൂടെ പടിഞ്ഞാറെ ഗോപുരത്തിലെത്തി മേളം നടത്തി കലാശിക്കുന്നതാണ്‌ കണിമംഗലം ശാസ്‌താവിന്റെ പൂരം.
രാവിലെ കണിമംഗലം ശാസ്‌താവിനു തൊട്ടുപിറകെ വടക്കുന്നാഥനെ വണങ്ങാനെത്തുക പനമുക്കംപിള്ളി ശാസ്‌താവാണ്‌. 7.45 ന്‌ പനമുക്കുംപിള്ളി ശാസ്‌താവ്‌ മൂന്ന്‌ ആനകളോടെ എഴുന്നള്ളിയെത്തും.
പിന്നീട്‌ തിരുവമ്പാടി ഭഗവതിയുടെ പുറപ്പാടാണ്‌. 7.30 ന്‌ ക്ഷേത്രത്തിന്‌ പുറത്തേക്ക്‌ പൂരം പുറപ്പാട്‌. മൂന്ന്‌ ആനകളും നടപ്പാണ്ടിയുമായി ഷൊര്‍ണൂര്‍ റോഡില്‍ കൂടി സ്വരാജ്‌ റൗണ്ടില്‍ പ്രവേശിക്കുന്ന എഴുന്നള്ളിപ്പ്‌, ഒമ്പതിന്‌ നായ്‌ക്കനാലില്‍ എത്തും. തുടര്‍ന്ന്‌ പടിഞ്ഞാറെ റൗണ്ടിലൂടെ പഴയനടക്കാവിലേക്കിറങ്ങി നടുവില്‍ മഠത്തിലേക്ക്‌. ഈ യാത്രയിലുടനീളം റോഡിന്‌ ഇരുവശവും നിലവിളക്കുകളും പറകളും വെച്ച്‌ ഭക്‌തജനങ്ങള്‍ വണങ്ങും. തിരുവമ്പാടി ഭഗവതി 10.15 ന്‌ നടുവില്‍ മഠത്തില്‍ എത്തും. അവിടെ ഇറക്കിപ്പൂജ...
ഇതേസമയം പലസമയഘട്ടങ്ങളിലായി ഘടകക്ഷേത്രങ്ങളില്‍ നിന്നുളള എഴുന്നള്ളിപ്പുകള്‍, വടക്കുന്നാഥ സന്നിധിയില്‍ എത്തിയിരിക്കും. ഘടകപൂരങ്ങള്‍ക്കൊന്നിനും പതിനാലു ആനകളില്‍ കൂടുതല്‍ പാടില്ല എന്നു വ്യവസ്ഥയുണ്ട്‌.
രാവിലെ എട്ടുമണിയോടെ ചെമ്പൂക്കാവ്‌ കാര്‍ത്യായനി ദേവി വടക്കുന്നാഥന്റെ കിഴക്കേ ഗോപുരത്തില്‍ എത്തും. മൂന്ന്‌ ആനകളാണുണ്ടാവുക. 8.30 ന്‌ കാരമുക്ക്‌ ഭഗവതി പടിഞ്ഞാറെ ഗോപുരത്തിലെത്തും. ഒമ്പതിന്‌ ലാലൂര്‍ കാര്‍ത്യായനി ദേവി പടിഞ്ഞാറു നിന്ന്‌ കയറി പടിഞ്ഞാറെ ഗോപുരത്തിലൂടെ കടന്ന്‌ വടക്കുന്നാഥസന്നിധിയിലെത്തും. ഒമ്പത്‌ ആനകള്‍ വീതമാണ്‌ രണ്ട്‌ വിഭാഗത്തിന്റെ എഴുന്നള്ളിപ്പിലുമുണ്ടാകുക. 9.30 ന്‌ ചൂരക്കോട്ടുകാവ്‌ ഭഗവതി പടിഞ്ഞാറെ ഗോപുരത്തിലൂടെ വടക്കുന്നാഥന്റെ മതില്‍ക്കകത്തേയ്‌ക്ക്‌ പ്രവേശിക്കും. 14 ആനകളുടെ അകമ്പടിയോടെയാണ്‌ എഴുന്നള്ളിപ്പ്‌. 11.30 ന്‌ പാറമേക്കാവില്‍ ചൂരക്കോട്ടുകാവ്‌ ഭഗവതിയെ ഇറക്കി എഴുന്നള്ളിക്കും പത്തിന്‌ അയ്യന്തോള്‍ കാര്‍ത്യായനി ദേവി പടിഞ്ഞാറെ ഗോപുരത്തിലെത്തും. 13 ആനകളാണ്‌ അകമ്പടി. 11 ന്‌ നൈതലക്കാവ്‌ ഭഗവതിയും ഒമ്പത്‌ ആനകളുടെ അകമ്പടിയില്‍ പടിഞ്ഞാറെ ഗോപുരനടയിലൂടെ പ്രവേശിച്ച്‌ വടക്കുന്നാഥനെ വണങ്ങും. നൈതലക്കാവ്‌ ഭഗവതി ഒരു മണിയോടെ വടക്കുന്നാഥനെ വണങ്ങി മടങ്ങുന്നതോടെ ഘടകപൂരങ്ങളുടെ പകല്‍പ്പൂരം അവസാനിക്കും.
പകല്‍പ്പൂരത്തിന്റേത്‌ പോലെ ഘടകപൂരങ്ങള്‍ രാത്രിയിലും വടക്കുന്നാഥനെ തൊഴാനെത്തും എന്നതാണ്‌ പ്രത്യേകത. തെക്കോട്ടിറക്കം ഒഴിച്ചു മറ്റെല്ലാം രാത്രിയും ആവര്‍ത്തിക്കുന്നു.

മഠത്തിലെ വരവ്‌

നടുവില്‍ മഠത്തില്‍ ഇറക്കിപ്പൂജിച്ച തിരുവമ്പാടി ഭഗവതിയുടെ തിരിച്ചെഴുന്നള്ളിപ്പ്‌ ഉച്ചയ്‌ക്ക്‌ ആരംഭിക്കും. നടുവില്‍ മഠത്തിലെ ഉപചാരങ്ങള്‍ക്ക്‌ ശേഷം 11.00നാണ്‌ മഠത്തില്‍ വരവ്‌. മൂന്ന്‌ ആനകളും പഞ്ചവാദ്യവും അകമ്പടിയേകും. വിശ്വപ്രസിദ്ധമാണ്‌ മഠത്തിലെ വരവിന്റെ പഞ്ചവാദ്യം. ഈ എഴുന്നള്ളിപ്പ്‌ 1.15 ന്‌ സ്വരാജ്‌ റൗണ്ടിലെത്തും. ആനകളുടെ എണ്ണം ഏഴാകും. ഘോഷയാത്ര പടിഞ്ഞാറെ റൗണ്ടിലൂടെ നീങ്ങും.. നായ്‌ക്കനാല്‍ പന്തലില്‍ രണ്ടരയോടെ പഞ്ചവാദ്യം കലാശിച്ച്‌ പാണ്ടി മേളം തുടങ്ങും. പാണ്ടിയുടെ അകമ്പടിയിലാണ്‌ പതിനഞ്ചാനകളോടെ ഭഗവതി വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേയ്‌ക്ക്‌ എഴുന്നള്ളുക.

പാറമേക്കാവിലെ പുറപ്പാട്‌

പാറമേക്കാവില്‍ ആറിന്‌ ക്ഷേത്രക്കുളത്തില്‍ ആറാട്ട്‌. തുടര്‍ന്ന്‌ നടയ്‌ക്കല്‍ പറ. 12 ന്‌ ചെറിയപാണി കൊട്ടി പാറമേക്കാവ്‌ ഭഗവതി പുറത്തേയ്‌ക്ക്‌ എഴുന്നള്ളും. ചെറിയപാണിക്ക്‌ ശേഷം 12.20 ന്‌ ഭഗവതി ക്ഷേത്രമതിലിനു പുറത്തേക്ക്‌. 15 ആനകളോടെയാണ്‌ എഴുന്നള്ളത്ത്‌. തുടര്‍ന്ന്‌ ചെമ്പടമേളം ആരംഭിയ്‌ക്കും ചെറിയരീതിയില്‍ കുടമാറ്റവും അപ്പോള്‍ നടത്തും. തുടര്‍ന്ന്‌ വടക്കുന്നാഥന്റെ കിഴക്കേ ഗോപുരത്തിലൂടെ ഭഗവതി ഇലഞ്ഞിത്തറയിലെത്തും. ഇവിടെ
പാണ്ടിമേളം ആരംഭിക്കും. വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം...
പാറമേക്കാവ്‌ വിഭാഗത്തിന്റെ പൂരത്തിലെ പ്രധാന ചടങ്ങായ ഇലഞ്ഞിത്തറമേളം ഉച്ചയ്‌ക്ക്‌ രണ്ടിനാണ്‌ വടക്കുന്നാഥ ക്ഷേത്രസന്നിധിയില്‍ തുടങ്ങുക. മുന്നൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്നമേളം വിശ്വവിസ്‌മയമാണ്‌..!.
ഇലഞ്ഞിത്തറമേളം 4.30 ന്‌ കൊട്ടിക്കലാശിക്കും. തുടര്‍ന്ന്‌ വടക്കുനാഥനെ പ്രദക്ഷിണം ചെയ്യുമ്പോള്‍ തൃപുട. ഇത്‌ തെക്കേഗോപുരത്തില്‍ അവസാനിക്കും.

ലോകവിസ്‌മയമായ തെക്കോട്ടിറക്കം
ഇലഞ്ഞിത്തറമേളം കലാശിച്ച്‌ പാറമേക്കാവ്‌ ഭഗവതി പിന്നീട്‌ പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ തെക്കോട്ടിറങ്ങും. 15 ആനകളും ഒരേ സമയമാണ്‌ തെക്കോട്ടിറക്കത്തില്‍ പങ്കെടുക്കുന്നത്‌. വലിയ പ്രദക്ഷിണവഴിയില്‍ സമാപനം. തൃപുട മേളത്തോടെ കൊച്ചിരാജാവിന്റെ പ്രതിമവരെ പോയി തൃപുട കലാശിച്ച്‌ കുഴല്‍പ്പറ്റ്‌, കൊമ്പ്‌പറ്റ്‌ എന്നിവയ്‌ക്കു ശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ പ്രദക്ഷിണ വഴിയില്‍ എത്തും. പിന്നെ തെക്കേഗോപുരത്തിനഭിമുഖമായി അണനിരക്കു. 5.30 ന്‌ പാണ്ടി മൂന്നാം കാലത്തില്‍ കുടമാറ്റം. ഇതിനിടയില്‍, തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ്‌ 4.45ഓടെ ശ്രീമൂലസ്‌ഥാനത്തെത്തും. പാണ്ടിമേളം ഇവിടെ സമാപിക്കും. 15 ആനകളും പടിഞ്ഞാറെ ഗോപുരത്തിലൂടെ വടക്കുന്നാഥമതില്‍ക്കകത്തേയ്‌ക്ക്‌. തിടമ്പേറ്റിയ ആന വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്യുമ്പോള്‍ മറ്റുള്ള ആനകള്‍ തെക്കേ ഗോപുരത്തിലേക്ക്‌ നീങ്ങും. 5.15 ന്‌ 15 ആനകളും തെക്കേ ഗോപുരത്തിലൂടെ പുറത്തേക്കിറങ്ങി സ്വരാജ്‌ റൗണ്ടില്‍ നില്‍ക്കുന്ന പാറമേക്കാവിന്റെ ഗജനിരയ്‌ക്ക്‌ അഭിമുഖമായി നില്‍ക്കും. തുടര്‍ന്നാണ്‌ ലോകവിസ്‌മയമായ കുടമാറ്റം. ദേവകള്‍പോലും കൊതിക്കുന്ന വര്‍ണ്ണക്കുടകള്‍ മാറിമാറി ഉയര്‍ത്തി മത്സരാടിസ്ഥാനത്തില്‍ നടക്കുന്ന കുടമാറ്റം 5.30 ന്‌ ആരംഭിക്കും. മണ്ണും വിണ്ണും വര്‍ണ്ണത്തിലാറാടുന്ന കുടമാറ്റത്തിന്‌ പൂഴിയിട്ടാല്‍ നിലത്തുവീഴാത്ത ജനസാഗരം ആര്‍ത്തിരമ്പും..!.
കുടമാറ്റം 6.30 ന്‌ സമാപിക്കും. തുടര്‍ന്ന്‌ പാറമേക്കാവ്‌ ഭഗവതി തെക്കേ പ്രദക്ഷിണവഴിയിലൂടെ നാദസ്വരത്തോടെ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളും. ഏഴിന്‌ ദീപാരാധന. ഇതിനുശേഷം തിരുവമ്പാടിയുടെ ഗജനിര തെക്കോട്ടിറങ്ങും. സ്വരാജ്‌റൗണ്ടിലെത്തിയാല്‍ ഏഴ്‌ ആനകള്‍ എം.ഒ. റോഡിലേ രാജാവിന്റെ പ്രതിമ വരെ പോയി തിരിച്ചു വന്ന്‌ 15 ആനകളുടെ നിര വടക്കോട്ട്‌ അഭിമുഖമായി നില്‍ക്കും. 14 ആനകള്‍ ഇവിടെ നിന്ന്‌ തിരിച്ചുപോകും. തിടമ്പേറ്റിയ ആന ശ്രീവടക്കുന്നാഥ മൈതാനത്തിലൂടെ നാഗസ്വരത്തിന്റെ അകമ്പടിയില്‍ പഴയനടക്കാവിലെ നടുവില്‍ മഠത്തിലേയ്‌ക്കു മടങ്ങും. പഴയനടക്കാവിന്റെ കിഴക്കേ അറ്റത്ത്‌ കാണിപൂജ. തുടര്‍ന്ന്‌ വേദവിദ്യാര്‍ഥികളുടെ വേദോച്ചാരണത്തോടെ മഠത്തിലേക്ക്‌ നീങ്ങും. 7.30 ന്‌ തിടമ്പ്‌ മഠത്തില്‍ ഇറക്കും. ഇതോടെ ഒന്നാം ദിവസത്തെ പകല്‍പ്പൂരത്തിനു സമാപനമാകും.

രാത്രിപൂരം

പകല്‍പ്പൂരത്തിനു ശേഷം, രാത്രിയില്‍ വീണ്ടും തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവ്‌. ഇത്‌ 11.30 മുതല്‍ 2.30 വരെ. നായ്‌ക്കനാലില്‍ പഞ്ചവാദ്യം കലാശിക്കുന്നതോടെ. തിടമ്പേറ്റിയ ആനയില്‍ നിന്ന്‌ തിടമ്പ്‌ മറ്റൊരാനയിലേക്ക്‌ മാറ്റും. മറ്റുള്ള ആനകള്‍ തിരിച്ചുപോകും.
പാറമേക്കാവിന്റെ എഴുന്നള്ളിപ്പ്‌ രാത്രി 10.30 ന്‌ ഏഴ്‌ ആനകളുടെ അകമ്പടിയോടെ ആരംഭിക്കും. പഞ്ചവാദ്യമാണ്‌ അകമ്പടി. കിഴക്കേ പ്രദക്ഷിണവഴിയിലൂടെ നീങ്ങി മണികണ്‌ഠനാല്‍ പന്തലില്‍ പുലര്‍ച്ചെ 2.30 ന്‌ കലാശിക്കും. തുടര്‍ന്ന്‌ പുലര്‍ച്ചെ മൂന്നിന്‌ ഭഗവതി മണികണ്‌ഠനാല്‍ പന്തലില്‍ എഴുന്നള്ളിനില്‍ക്കുമ്പോള്‍ വെടിക്കെട്ടിന്‌ തിരികൊളുത്തും. വെടിക്കെട്ടു തീരും വരേ എഴുന്നള്ളിപ്പാനകള്‍, പന്തലില്‍ ഭഗവതിമാരുടെ തിടമ്പേറ്റി നിലയുറപ്പിക്കും എന്നതാണ്‌ പ്രത്യേകത..!. പുലര്‍ച്ചെ 5.30 വരെ വെടിക്കെട്ടുണ്ടാകും. ഇതോടെ ഒന്നാം ദിവസത്തെ പൂരച്ചടങ്ങുകള്‍ക്ക്‌ തിരശീലവീഴുകയായി.

പകല്‍പ്പൂരം
രണ്ടാം ദിവസം രാവിലെ 7.30 ന്‌ മണികണ്‌ഠനാല്‍ പന്തലില്‍ നിന്ന്‌ 15 ആനകളോടെ പാറമേക്കാവ്‌ ഭഗവതിയുടെ എഴുന്നള്ളത്ത്‌ തുടങ്ങും. പാണ്ടിമേളമാണിവിടെ. 11.30 ന്‌ മേളം വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്ത്‌ കൊട്ടിക്കലാശിക്കും. തുടര്‍ന്ന്‌ നിലപാട്‌ തറയില്‍ ദേവി നിലകൊള്ളും. ഈ സമയം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ്‌ 8.30 ന്‌ നായ്‌ക്കനാലില്‍ നിന്ന്‌ 15 ആനകളോടെ ആരംഭിച്ചിരിക്കും. പാണ്ടിമേളം അകമ്പടി. ഉച്ചക്ക്‌ 12 ന്‌ ശ്രീമൂലസ്‌ഥാനത്ത്‌ മേളം സമാപിക്കും. തുടര്‍ന്ന്‌ സമാപന വെടിക്കെട്ട്‌ അരങ്ങേറും. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിലൂടെ പ്രവേശിക്കുന്ന തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങും. ആര്‍പ്പുവിളിയോടെ ദേശക്കാര്‍ ഭഗവതിയെ തട്ടകക്ഷേത്രത്തിലേക്ക്‌ തിരിച്ചെഴുന്നള്ളിക്കും. വടക്കുന്നാഥനെ സാക്ഷി നിര്‍ത്തി, ഭഗവതിമാര്‍ ഉപചാരം ചൊല്ലുന്നതോടെ തൃശൂര്‍പൂരം സമാപിക്കും. തുടര്‍ന്നുള്ള ചടങ്ങുകളില്‍ ക്ഷേത്രപാലകരും തട്ടകക്കാരും മാത്രമാണ്‌ പങ്കെടുക്കുക.
വെകീട്ട്‌ 5.30 ന്‌ നടുവില്‍ മഠത്തില്‍ ആറാട്ട്‌. തിരിച്ചെത്തുന്ന ഭഗവതിയെ മൂന്ന്‌ ആനകളുടെ അകമ്പടിയോടെ സ്വീകരിക്കും. തുടര്‍ന്ന്‌ ആനയെക്കൊണ്ട്‌ കൊടിമരം ഇളക്കിയശേഷം കൊടിയിറക്കല്‍ നടത്തുന്നതോടെ തിരുവമ്പാടിയിലെ പൂരച്ചടങ്ങുകള്‍ കഴിയുന്നു. പാറമേക്കാവിലും സമാന ചടങ്ങുകളോടെ പൂരത്തിന്‌ കൊടിയിറക്കം. പാറമേക്കാവ്‌ ഭഗവതി ഒരു മണിയോടെ തിരിച്ച്‌ ക്ഷേത്രത്തിലെത്തും. വൈകീട്ട്‌ എട്ട്‌ മുതല്‍ ഒമ്പത്‌ വരെ ക്ഷേത്രത്തില്‍ ഉത്രം വിളക്ക്‌ തുടര്‍ന്ന്‌ കൊടി ഇറക്കും.

എവിടേ നോക്കിയാലും പൂരം...പൂരം മാത്രം..!!

ആദ്യമെത്തുന്ന കണിമംഗലം ശാസ്‌താവ്‌

ദേവന്‍മാരേയും ദേവിമാരേയും മനുഷ്യാവസ്‌ഥാളോട്‌ താദാത്‌മ്യം ചെയ്‌തുകൊണ്ടുള്ള സങ്കല്‍പ്പങ്ങള്‍ ധാരാളമാണ്‌ നമ്മുടെ നാട്ടില്‍. തൃശൂര്‍ പൂരത്തിലെ പങ്കാളിക്ഷേത്രങ്ങളിലൊന്നായ കണിമംഗലം ശാസ്‌താവ്‌ ഈ മനോഹരമായ ഭാവനയുടെ ഒരു ദൈവരൂപമാണ്‌.
ത്യശൂര്‍ജില്ലയിലെ കൂര്‍ക്കഞ്ചേരിപഞ്ചായത്തിലാണ്‌ ഈക്ഷേത്രം സ്‌ഥിതിചെയ്യുന്നത്‌.ശാസ്‌താവാണ്‌ ഇവിടുത്തെ പ്രധാനമൂര്‍ത്തി. പത്‌മാസനത്തിലിരിക്കുന്ന ശാസ്‌താവാണ്‌ പ്രതിഷ്‌ഠ.പടിഞ്ഞാട്ട്‌ ദര്‍ശനമായിട്ടുളള ഈക്ഷേത്രത്തില്‍ രണ്ട്‌ നേരം പൂജയാണ്‌ ഉളളത്‌. ഈ ദേവന്‍ വൃദ്ധനാണെന്നാണ്‌ സങ്കല്‍പ്പം. വെയിലും മഞ്ഞും മഴയുമൊന്നും പഥ്യമല്ലാത്ത, പ്രായാധിക്യമുള്ള `മനുഷ്യദേവന്‍'...!.
തൃശൂര്‍ പൂരത്തിന്‌ ആദ്യം എഴുന്നള്ളി എത്തുന്ന ദേവനാണ്‌ കണിമംഗലം ശാസ്‌താവ്‌. വെയിലും മഞ്ഞും കൊള്ളരുത്‌ എന്നതിനാല്‍, അതിരാവിലെ തന്നെ വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേയ്‌ക്കു പുറപ്പെടും. യാത്രാമധ്യേ ക്ഷീണിതനാവുന്ന ശാസ്‌താവിനെ, വെളിയന്നൂരിലുള്ള കുളശേരി ക്ഷേത്രത്തില്‍ `വിശ്രമം' ഉണ്ട്‌. അതിനു ശേഷം വീണ്ടും തൃശൂര്‍ക്കു പുറപ്പെടുന്നു.
പൂരത്തലേന്ന്‌ `നെയ്‌തലക്കാവ്‌ ഭഗവതി' തുറന്നിടുന്ന തെക്കേഗോപുരം വഴിയാണ്‌ ശാസ്‌താവ്‌ വടക്കുന്നാഥ സന്നിധിയില്‍ പ്രവേശിക്കുക. ഇതോടെയാണ്‌ വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരത്തിനു തുടക്കമാകുന്നതും. തെക്കേഗോപുരം കടന്നെത്തുന്ന ശാസ്‌താവ്‌ മഹാദേവനെ വണങ്ങിയ ശേഷം, പടിഞ്ഞാറെ ഗോപുരം കടന്ന്‌ എഴുന്നള്ളിപ്പില്‍ പങ്കെടുക്കും. സൂര്യന്‍ ഉച്ചിയിലെത്തുമ്പോഴേയ്‌ക്കും സ്വന്തം ക്ഷേത്രത്തിലേയ്‌ക്ക്‌, പൂരം അവസാനിപ്പിച്ച്‌ മടങ്ങുകയും ചെയ്യുന്നു. രാത്രിപ്പൂരത്തിനെത്തുന്ന ശാസ്‌താവ്‌ പടിഞ്ഞാറെ നടയില്‍ കൊട്ടിക്കലാശിച്ചു മടങ്ങും.
ആനകള്‍ ഒമ്പത്‌. പാണ്ടിമേളം പ്രധാനം.

പനമുക്കംപിള്ളി

നഗരത്തിന്റെ കിഴക്കേഭാഗത്ത്‌ കിഴക്കുംപാട്ടുകരയിലാണ്‌ ഈ ശാസ്‌താ-ശിവക്ഷേത്രം. അമൃതകലശം യൈിലേന്തിയിരിക്കുന്ന ശാസ്‌താവാണിവിടെ. പൂരം നാളില്‍ മൂന്നാനപ്പുറത്ത്‌ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളും. വടക്കുന്നാഥന്റെ കിഴക്കേ ഗോപുരത്തിലൂടെ കടന്ന്‌ ദേവനെ വണങ്ങി, തെക്കേഗോപുരത്തിലൂടെ പുറത്തുകടക്കും. രാത്രി എഴുന്നള്ളി വടക്കുന്നാഥ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കുന്ന രണ്ടു എഴുന്നള്ളിപ്പുകളില്‍ ഒന്നാണിത്‌.

ചെമ്പൂക്കാവ്‌ കാര്‍ത്ത്യായനി ഭഗവതി

നഗരപരിധിയില്‍ കിഴക്കുഭാഗത്താണ്‌ ഈ ക്ഷേത്രം. രാവിലെ ഏഴിനു തന്നെ , വെയില്‍മൂക്കും മുമ്പെ ഭഗവതി വടക്കുന്നാഥനെ വണങ്ങാന്‍ പുറപ്പെടും. മൂന്നാനകളാണ്‌ എഴുന്നള്ളിപ്പിന്‌. പഞ്ചവാദ്യവും നാഗസ്വരവും അകമ്പടിയാവും. കിഴക്കേ ഗോപുരത്തില്‍ പഞ്ചവാദ്യം കലാശിച്ച്‌, മതില്‍ക്കകത്തു കയറി ഭഗവാനെ വണങ്ങി തെക്കേഗോപുരം വഴി പുറത്തുകടക്കുന്നു. അവിടെ പാണ്ടിയാരംഭിക്കും.

കാരമുക്ക്‌ ഭഗവതി

ശിവനും ഭഗവതിയും കൃഷ്‌ണനും കുടികൊള്ളുന്ന ഈ ക്ഷേത്രം കണിമംഗലം വലിയാലുക്കല്‍ നിന്ന്‌ അല്‍പ്പം ഉള്ളിലേയ്‌ക്കുമാറിയാണ്‌. മൂന്നു പ്രതിഷ്‌ഠകള്‍ക്കും തുല്ല്യപ്രാധാന്യമാണ്‌. എട്ടുഘടക ക്ഷേത്രങ്ങളില്‍ ഒന്ന്‌. പൂരനാളില്‍ രാവിലെ അഞ്ചിനു തന്നെ പുറപ്പെടും. ഒരാനപ്പുറത്ത്‌ നാഗസ്വരം നടപ്പാണ്ടി എന്നിവയുടെ അകമ്പടിയില്‍ എഴുന്നള്ളും. കുളശേരി ക്ഷേത്രത്തിനു സമീപം വച്ച്‌ മൂന്നാനകളാകും. തുടര്‍ന്ന്‌ പാണ്ടിമേളത്തോടെ വടക്കുന്നാഥന്റെ പടിഞ്ഞാറെ ഗോപുരത്തിലെത്തി വണങ്ങി, തെക്കേ ഗോപുരത്തിലൂടെ മടങ്ങും.
ആനകള്‍ മൂന്ന്‌. പഞ്ചവാദ്യം. പാണ്ടി.

ലാലൂര്‍ കാര്‍ത്ത്യായനി ഭഗവതി

പരശുരാമന്‍ സ്‌ഥാപിച്ച 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം എന്നാണ്‌ ഐതിഹ്യം. യാഗങ്ങളുടെ ഭൂമി എന്നറിയപ്പെട്ടിരുന്ന സ്‌ഥലമാണ്‌ പിന്നീട്‌ ലാലൂരായതത്രെ. നഗരത്തിന്റെ പടിഞ്ഞാറുമാറിയാണ്‌ ക്ഷേത്രം ഉപദേവതമാരുടെ പ്രതിഷ്‌ഠകളൊന്നും ഇവിടെ ഇല്ല. ലാലൂര്‍ ഭഗവതിയും കാരമുക്ക്‌ ഭഗവതിയും സഹോദരിമാരാണെന്നാണ്‌ വിശ്വാസം. തൃശൂര്‍പൂരത്തിന്‌ ഏറ്റവും ആദ്യം കൊടിയേറുന്നത്‌ ലാലൂര്‍ ?ഗവതിയ്‌ക്കാണ്‌. പ്രമുഖ ക്ഷേത്രങ്ങളില്‍ പോലും അതിനുശേഷമാണ്‌ കൊടിയേറ്റ്‌ എന്നത്‌ ആചാരപ്പെരുമയ്‌ക്ക്‌ മാറ്റുകൂട്ടുന്നു..

തൃശ്ശൂര്‍ പൂരത്തിലെ ഒരു ഘടക പൂരമാണിവിടത്തേത്‌. കാലത്തു്‌ 6ന്‌ മൂന്നാനകളോടും മേളത്തോടും കൂടി വടക്കുംനാഥനിലേക്ക്‌ പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോള്‍ ആനകള്‍ അഞ്ചും നടുവിലാലില്‍ ആനകള്‍ ഒമ്പതും ആകും. പത്ത്‌ മണിയോടെ വടക്കുംനാഥനെ വന്ദിച്ച്‌ ദേവി ലാലൂരേക്ക്‌ തിരിക്കും. വീണ്ടും വൈകീട്ട്‌ ആറിനു്‌ വടക്കുംനാഥനിലേക്ക്‌ പുറപ്പെടുന്ന ദേവി പത്തുമമണിക്ക്‌ തിരിച്ചു പതിനൊന്നരയോടെ ക്ഷേത്രത്തിലെത്തും.
നടുവിലാല്‍ വരെ പഞ്ചവാദ്യം. തുടര്‍ന്ന്‌ പാണ്ടി.

ചൂരക്കോട്ടു കാവ്‌

ഭഗവതിയാണ്‌ ഇവിടെ പ്രതിഷ്‌ഠ. പതിനാലാനകളെ അണിനിരത്തുന്ന ഏക ഘടകക്ഷേത്രം. രാവിലെ ഒരാനപ്പുറത്ത്‌ നടപ്പാണ്ടിയുടേയും നാഗസ്വരത്തിന്റേയും അകമ്പടിയോടെ എഴുന്നള്ളും. നടുവിലാലില്‍ ഇറക്കിപ്പൂജ. ഇവിടെ പതിനാലാനകള്‍ നിരന്ന്‌ പാണ്ടിയുടെ അകമ്പടിയില്‍ വടക്കുന്നാഥന്റെ പടിഞ്ഞാറെ ഗോപുരം കടന്ന്‌ ഭഗവാനെ വണങ്ങും. തുടര്‍ന്ന്‌ തെക്കേഗോപുരം വഴി പാറമേക്കാവില്‍ പന്ത്രണ്ടുമണിയോടെ എത്തും. ചൂരക്കോട്ടു ഭഗവതി എത്തിയ ശേഷമേ പാറമേക്കാവിലമ്മ പൂരത്തിനു പുറപ്പെടൂ എന്നാണ്‌ വ്യവസ്ഥ.

അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി

നഗരപരിധിക്കകത്ത്‌ അയ്യന്തോള്‍ ദേശത്ത്‌ സ്‌ഥിതിചെയ്യുന്ന ക്ഷേത്രമാണ്‌ അയ്യന്തോള്‍ ശ്രീ കാ?ത്ത്യായനീദേവിക്ഷേത്രം.
കുമാരനല്ലൂരിലേതുപോലെ അഞ്‌ജനകല്ലുകൊണ്ടാണ്‌ ഇവിടുത്തെ പ്രതിഷ്‌ഠ. നില്‍ക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന്‌ നാലുകൈകളുണ്ട്‌. ശംഖ്‌, ചക്രം, പദ്‌മങ്ങള്‍ എന്നിവയാണ്‌ ദേവിയുടെ കൈയിലുള്ളത്‌.
പൂരത്തിലെ പ്രധാന ഘടകക്ഷേത്രമാണിത്‌. പൂരദിവസം പുലര്‍ച്ചെ മൂന്നു മണിക്ക്‌ ദേവിക്ക്‌ ആറാട്ടാണ്‌. പിന്നീടുള്ള പൂജകളും കഴിഞ്ഞ്‌ ഏഴുമണിയോടെ വടക്കുംനാഥനിലേക്ക്‌ പുറപ്പെടും. വഴിനിറയെ നിറ പറകളും ഏറ്റു വാങ്ങി, മൂന്ന്‌ ആനകളും നാഗസരവുമായാണ്‌ പുറപ്പാട്‌. കോട്ടപ്പുറത്തെത്തുമ്പോള്‍ ആനകള്‍ ഏഴാകും. 11ഓടെ നടുവിലാലില്‍ നിന്നും പടിഞ്ഞാറേ ഗോപുരം വഴി കടന്ന്‌ വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങും. തുടര്‍ന്ന്‌ 1.30ഓടെ അയ്യന്തോളിലെ ക്ഷേത്രത്തില്‍ തിരിച്ചെത്തും. രാത്രി പുറപ്പെടുന്ന ദേവി പന്ത്രണ്ടുമണിയോടെ വടക്കുംനാഥനെ വണങ്ങിയിറങ്ങി നടുവില്‍ മഠത്തിലെ ആറാട്ടും കഴിഞ്ഞ്‌ ക്ഷേത്രത്തില്‍ തിരിച്ചെത്തെമ്പോള്‍ പിറ്റേന്ന്‌ രാവിലെ ഏഴുമണി കഴിയും.
ആനകള്‍: പതിമൂന്ന്‌. പാണ്ടിമേളം.

നെയ്‌തലക്കാവിലമ്മ

പതിനൊന്നാനപ്പുറത്താണ്‌ പൂരത്തിന്‌ നെയ്‌തിലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ്‌. ക്ഷേത്രത്തില്‍ നിന്നും ഒരാനപ്പുറത്ത്‌ നാഗസ്വരത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിയെത്തി നടുവിലാലില്‍ വച്ചാണ്‌ പതിനൊന്നാനകളോടെ അണിനിരക്കുക. തുടര്‍ന്ന്‌ പാണ്ടി മേളത്തിന്റെ അകമ്പടിയോടെ പടിഞ്ഞാറേ ഗോപുരം കടന്ന്‌ വടക്കുന്നാഥനെ വണങ്ങും. പിന്നെ തെക്കേ ഗോപുരത്തിലൂടെ പുറത്തുകടന്ന്‌ നടുവില്‍ മഠത്തില്‍ എത്തും.

തിരുവമ്പാടി

തിരുവമ്പാടി ശ്രീകൃഷ്‌ണക്ഷേത്രം പൂരത്തിലെ പ്രധാന പങ്കാളിയാണ്‌. ഇവിടത്തെ പ്രതിഷ്‌ഠാമൂര്‍ത്തി ഉണ്ണിക്കൃഷ്‌ണനായും പാര്‍ഥസാരഥിയായും സങ്കല്‌പിക്കപ്പെടുന്നു. ശ്രീകൃഷ്‌ണക്ഷേത്രമാണെങ്കിലും ഇവിടത്തെ ഭഗവതിക്കാണ്‌ പൂരം. ഭഗവതിക്കു പുറമേ ഗണപതി, ഘണ്ടാകര്‍ണന്‍, യക്ഷി, അയ്യപ്പന്‍, രക്‌തേശ്വരി എന്നീ ഉപദേവതകളുമുണ്ട്‌. തൃശൂര്‍ പൂരത്തിനോടനുബന്‌ധിച്ചുള്ള ചടങ്ങുകളില്‍ തിരുവമ്പാടി ക്ഷേത്രം പ്രധാന പങ്കു വഹിക്കുന്നു. പൂരത്തിന്‌ ശ്രീകൃഷ്‌ണന്റെ സ്വര്‍ണക്കോലത്തില്‍ ഭഗവതിയുടെ തിടമ്പ്‌ എഴുന്നള്ളിക്കുന്നു.
പൂരത്തിന്‌ പതിനഞ്ചാനകള്‍. പാണ്ടി, പഞ്ചവാദ്യം പ്രധാനം.

പാറമേക്കാവ്‌

തൃശ്ശൂര്‍ പൂരത്തിന്റെ മറ്റൊരു മുഖ്യപങ്കാളിയായ പാറമേക്കാവ്‌ ക്ഷേത്രം സ്വരാജ്‌ റൗണ്ടിന്റെ കിഴക്കുഭാഗത്തായി സ്‌ഥിതിചെയ്യുന്നു. ഭദ്രകാളി സങ്കല്‍പ്പമാണ്‌ പ്രതിഷ്‌ഠ. പടിഞ്ഞാട്ട്‌ ദര്‍ശനം. വലതുകാല്‍ മടക്കിവച്ച്‌ ഇടതുകാല്‍ തൂക്കിയിട്ട്‌ പീഠത്തില്‍ ഇരിക്കുന്ന രൂപത്തിലാണ്‌ പ്രതിഷ്‌ഠ.പ്രധാനബിംബം ദാരുബിംബമായതിനാല്‍ ആണ്ടിലൊരിക്കല്‍ ക?ക്കിടകത്തില്‍ നിറപുത്തരി ദിവസം നടത്തുന്ന ചാന്താട്ടമല്ലാതെ മറ്റ്‌അഭിഷേകങ്ങളില്ല. കൂര്‍ക്കഞ്ചേരിയിലെ അപ്പാട്ട്‌ കളരിയിലെ കാരണവരായിരുന്ന കുറുപ്പാള്‍ തിരുമാന്‌ധാംകുന്നിലമ്മയുടെ പരമഭക്‌തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ തിരുമാന്‌ധാംകുന്നില്‍ ദര്‍ശനത്തിനുപോയിരുന്ന അദ്ദേഹത്തിന്‌ പ്രായാധിക്യം കാരണം അതിന്‌ കഴിയാതെ വരുമെന്ന ഘട്ടം വന്നപ്പോള്‍ അദ്ദേഹം ഇഷ്‌ടദേവതയോട്‌ നാട്ടില്‍ കുടികൊള്ളണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. കരുണാമയിയായ ദേവി അത്‌ സമ്മതിച്ച്‌ കുറുപ്പാളറിയാതെ അദ്ദേഹത്തിന്റെ ഓലക്കുടയില്‍ കയറിയിരുന്നു തൃശിവപേരൂര്‍ എത്തി എന്നാണ്‌ ഐതിഹ്യം.
പൂരത്തിന്‌ പതിനഞ്ചാനകള്‍. പാണ്ടിമേളം, പഞ്ചവാദ്യം പ്രധാനം.
<<<<<<>>>>>>>>>>>>>>>

ഹാ..!. ഒന്നരദിവസം രാപ്പകല്‍ നീളുന്ന എഴുന്നള്ളിപ്പുകള്‍..എട്ടു ഘടകക്ഷേത്രങ്ങളും പ്രധാനപങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ്‌ ക്ഷേത്രങ്ങളും, നഗരനാഥനായ വടക്കുന്നാഥനു മുന്നില്‍ തീര്‍ക്കുന്ന താള-വര്‍ണ്ണ-മേള വിസ്‌മയം..!.
തമ്പുരാന്‍ കല്‍പ്പിച്ചു നിശ്ചയിച്ച പൂരച്ചടങ്ങുകള്‍ അറിഞ്ഞു..
ഇനി പോകാം, നമുക്കൊന്നിച്ചാസ്വദിക്കാന്‍- പൂരങ്ങളുടെ പൂരം..!!.


പുണ്യാളന്‍ അഗര്‍ബത്തീസ്‌ സിനിമേല്‌ മ്മടെ തൃശൂപ്പൂരത്തിന്റെ ഒരു പാട്ടുണ്ട്‌ ട്ടാ..ഗഡ്യേ..!!. കിടിലന്‍..!! ദേ..ഒന്നു കേട്ടുനോക്യേ..!!.

പൂരങ്ങളുടെ പൂരമുള്ളൊരു നാട്‌ നമ്മുടെ നാട്‌
ഓണത്തിന്‌ പുലിയിറങ്ങണൊരു ഊര്‌ നമ്മുടെ ഊര്‌
ഈപ്പറഞ്ഞ നാടിന്‌ കരഏഴുമൊട്ടുക്ക്‌ പേര്‌
കാണണമെങ്കില്‍ കാണണം ഗഡീ തൃശിവപേരൂര്‌..

നാടിനൊത്ത നടുവില്‌ പച്ചകൊടപിടിക്കണ കാട്‌
വട്ടത്തില്‌ കൂടുവാനവിടെടവുമുണ്ടൊരുപാട്‌
തേക്കിന്‍കാട്‌ തേക്കിന്‍കാടെന്ന്‌ പറഞ്ഞുപോരുന്ന പേര്‌
കൂടണമെങ്കില്‍ കൂടണം ഗഡീ തൃശ്ശിവപേരൂര്‌..

കാന്താ ഞാനും പോരാം തൃശ്ശിവപേരൂര്‍ പൂരം കാണാന്‍.
കാന്തേ നീയും പോര്‌ തൃശ്ശിവപേരൂര്‍ പൂരം കാണാന്‍

പുത്തന്‍പള്ളി ഓത്തുപള്ളി പിന്നമ്പലങ്ങള്‌ കാവ്‌
പത്തുപതിനായിരം വന്നുപോകും പട്ടണം ജോറ്‌
പാട്ടുകളി നാടകം നല്ലസ്സല്‍ വായനശാല
ആനമയിലൊട്ടകം കളിയാടണ മൃഗശാല

ആനക്കമ്പം കമ്പക്കെട്ടിലും കമ്പമുള്ളവരേറേ
ചങ്കിടിപ്പിന്റെയൊച്ചയുത്സവ ചെണ്ടകൊട്ടണ പോലെ
എത്രപറഞ്ഞാലും പറയാത്തതൊത്തിരിവേറേ
പോകണമെങ്കില്‍ പോകണം ഗഡീ തൃശിവപേരൂര്‌...

കാന്താ ഞാനും പോരാം തൃശ്ശിവപേരൂര്‍ പൂരം കാണാന്‍.
കാന്തേ നീയും പോര്‌ തൃശ്ശിവപേരൂര്‍ പൂരം കാണാന്‍..!!.

-ബാലു മേനോന്‍ എം.

Wednesday, June 3, 2015

അവസാനത്തെ രാജപ്രമുഖന്‍



ഇരുചാലുകള്‍- പുഴകള്‍-കൂടിച്ചേര്‍ന്ന പ്രദേശമത്രെ ഇരിങ്ങാലക്കുട. ഈ കൊച്ചുപട്ടണത്തിന്റെ പേരില്‍ കഥ തന്നെയുണ്ട്‌- ഒ.വി. വിജയന്റെതായി.
കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പെരുമയിലൂടെ അറിയപ്പെട്ട നാട്‌.. ചരിത്രത്തിന്റെയും ഐതിഹ്യങ്ങളുടേയും അറിയാക്കഥകള്‍ നിധിനിക്ഷേപമായി ഇന്നും ഇവിടെ..

ചരിത്രപ്രസിദ്ധമായ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തോടു ചേര്‍ന്നുള്ള `കൊട്ടിലായ്‌ക്കല്‍' മാളിക, ഇന്ന്‌ ദേവസ്വം ഓഫീസാണ്‌. ഇവിടെ നില്‍ക്കൂ, എന്നിട്ട്‌ പഴമയുടെ കേളികൊട്ടിന്‌ കാതോര്‍ക്കൂ..!.
കൂടല്‍മാണിക്യം ക്ഷേത്രം ആസ്ഥാനമാക്കി ഇരിങ്ങാലക്കുടയില്‍ രാജഭരണം നടത്തിവന്ന തച്ചുടയ കൈമള്‍മാരുടെ ആസ്ഥാന മന്ദിരമാണിത്‌. നാലുകെട്ട്‌..ഉള്ളിനുള്ളില്‍ മറ്റ്‌ എടുപ്പുകള്‍...അമ്പരപ്പിക്കുന്ന മരപ്പണികള്‍..!.
കനത്ത വാതിലുകള്‍ കടന്നു ചെല്ലുമ്പോള്‍, ഒരു മഹാമൗനമാണ്‌ വലയം ചെയ്യുക. ബഹളങ്ങളൊഴിഞ്ഞ്‌, ധ്യാനത്തിലിരിക്കുന്ന ഒരു ഋഷിയുടെ ശാന്തഗാംഭീര്യം..
നൂറ്റാണ്ടുകള്‍...
അവസാനത്തെ രാജപ്രമുഖനും ഒഴിഞ്ഞിരിക്കുന്നു. ഈ ചുവരുകള്‍ക്ക്‌, തടിയില്‍ തീര്‍ത്ത സൗധത്തിന്‌ പറയാന്‍ കഥകളേറെ..
കൊച്ചി രാജ്യത്തെ മഹാക്ഷേത്രത്തില്‍, തിരുവിതാംകൂറിന്റെ അധികാരപര്‍വ്വം തുടങ്ങുന്നതിന്റേയും നൂറ്റാണ്ടുകള്‍ നീണ്ട ഛിദ്രങ്ങളുടേയും പകവീട്ടലിന്റേയും ഒക്കെ കഥകള്‍. പലതും മറവിയുടെ നേര്‍ത്ത ചാരം മൂടി മറഞ്ഞു തുടങ്ങിയിരിക്കുന്നു. പക്ഷെ, കാതോര്‍ത്താല്‍ ഇപ്പോഴും കഥകള്‍ കേള്‍ക്കാം.

വേനലിലും, സമൃദ്ധമായ ജലരാശിയില്‍ കരുവന്നൂര്‍ പുഴ. പുഴ കടന്നാല്‍ ഇരിങ്ങാലക്കുട...!. അറുപത്തിനാലു നമ്പൂതിരിഗ്രാമങ്ങളില്‍പ്പെട്ട മുപ്പത്തിരണ്ടു മലയാള ഗ്രാമങ്ങളില്‍ സുപ്രധാന സ്ഥാനമുള്ള ഗ്രാമം..
ഇവിടെ കലയും സംസ്‌കൃതിയും തഴച്ചുവളര്‍ന്നു. ആ ചരിത്രത്തിലേയ്‌ക്ക്‌ കടക്കും മുമ്പെ, കുറേകൂടി സഞ്ചിരിയ്‌ക്കണം. ഇരിങ്ങാലക്കുട യോഗക്കാരായ നമ്പൂതിരിമാരും കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഊരായ്‌മക്കാരും തമ്മിലുളള പോരാട്ടങ്ങളിലേയ്‌ക്ക്‌...അയിത്തക്കാര്‍ക്ക്‌ വഴി നടക്കാന്‍ അവകാശത്തിനായി നടന്ന കുട്ടംകുളം സമരത്തിലേയ്‌ക്ക്‌. അധികാരിയായ തച്ചുടയകൈമള്‍ കൊച്ചിരാജാവിന്റെ നിര്‍ബന്ധത്തിനു വിധേയനായി ജനകീയ സമരത്തിലെ ബലിയാടാവുന്നത്‌..

ആറാം തച്ചുടയകൈമള്‍- അവസാനത്തേയും- ഭാസ്‌കരക്കുറിപ്പിന്റെ മകള്‍ വിശാലാക്ഷി അമ്മ. അവരുടെ ഓര്‍മ്മകളില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുകയാണ്‌ ആ കാലം.
`അച്ഛനായിരുന്നു അവസാനത്തെ തച്ചുടയകൈമള്‍. ചട്ടമ്പി സ്വാമിയുമായി വളരെ അടുപ്പമായിരുന്നു അച്ഛന്‌. സ്വാമി ഇവിടെ വന്നിട്ടുണ്ട്‌. സ്വാമി അച്ഛനോട്‌ പറയേണ്ടായീ...ഇനി ഒരു കൈമള്‍ ഉണ്ടാവില്ല എന്ന്‌..!. അച്ഛന്‍ ചോദിക്കേം ചെയ്‌തു എന്തേ അങ്ങിനെ എന്ന്‌..സ്വാമി ചിരിച്ചതേയുള്ളൂ..പക്ഷെ, അദ്ദേഹം പറഞ്ഞത്‌ സത്യമായി...'
തച്ചുടയകൈമള്‍ എന്നത്‌ ഒരു സ്ഥാനപ്പേരാണ്‌. കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ അവകാശാധികാരങ്ങള്‍ കൈയാളിയിരുന്ന രാജപ്രതിനിധിയ്‌ക്കുള്ള സ്ഥാനപ്പേര്‌.
ക്ഷേത്രത്തിന്റെ `തച്ചുകള്‍' (പണികള്‍) കൈമളുടെ നേതൃത്വത്തിലാവണമെന്നാണ്‌ വ്യവസ്ഥ. രാജപ്രതിനിധിയായി ചുമതലയേല്‍ക്കുന്ന കൈമള്‍, പിന്നെ ദേവന്റെ ദാസനായി ജീവിതം ജീവിച്ചു തീര്‍ക്കുകയാണ്‌ ചെയ്യുക. ശരിക്കും ഒരു സന്യാസ ജീവിതം..!.
ചുമതലയേല്‍ക്കും മുമ്പ്‌ തനിക്കു ഭൂമിയിലുള്ള സര്‍വ്വതും അദ്ദേഹം ത്യജിയ്‌ക്കും. സ്വന്ത-ബന്ധങ്ങളടക്കം സര്‍വ്വതും..!.
പിന്നെ കുടുംബത്തില്‍ നടക്കുന്ന ജനന-മരണങ്ങളോ വാലായ്‌മകളോ അദ്ദേഹത്തിന്‌ ബാധകമായിരിക്കുകയില്ല. സര്‍വ്വോപരി അഖണ്ഡ ബ്രഹ്മചര്യം പാലിക്കണമെന്നും വ്യവസ്ഥ. കൈമള്‍മാര്‍ വിവാഹം കഴിയ്‌ക്കാന്‍ പാടില്ല..!.
ഈ ചട്ടം മറികടന്ന്‌ വിവാഹം കഴിച്ചു, അവസാനത്തെ തച്ചുടയ കൈമളായ ഭാസ്‌കരക്കുറുപ്പ്‌...
അതിനുശേഷം കൈമള്‍ ഭരണം- മറ്റുപല കാരണങ്ങളാലാണെങ്കിലും- ഇരിങ്ങാലക്കുടയില്‍ അവസാനിക്കുകയും ചെയ്‌തുവെന്ന്‌ ചരിത്രസാക്ഷ്യം..




മഹാമഹിമശ്രീ....തച്ചുടയ കൈമളുടെ യാത്ര കായംകുളത്തു നിന്ന്‌ ആരംഭിക്കുകയാണ്‌. തന്റെ വീടും നാടും ഉപേക്ഷിച്ച്‌ സ്വന്തബന്ധങ്ങളുടെ പാശങ്ങളത്രയും പൊട്ടിച്ചെറിഞ്ഞ്‌..
ബോട്ടില്‍, കരൂപ്പടയില്‍ വന്നിറങ്ങിയ അദ്ദേഹത്തിന്റെ ദേശക്കാര്‍ ഭക്ത്യാദരപൂര്‍വ്വം ആനയിച്ചു.
പിന്നെ അദ്ദേഹത്തെ എഴുന്നളളിച്ച്‌ ഇരിങ്ങാലക്കുടയിലെ അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ ആനയിച്ചു. അവിടെ നിന്ന്‌ ആനപ്പുറത്ത്‌ സര്‍വ്വവിധ ആചാരോപചാരങ്ങളോടെ കൂടല്‍മാണിക്യത്തിലേയ്‌ക്ക്‌..
അവിടെ കൊട്ടിലായ്‌ക്കല്‍ മാളികയില്‍ അദ്ദേഹത്തെ കൊണ്ടു ചെന്നാക്കുന്നതോടെ പുതിയ തച്ചുടയകൈമള്‍ അംഗീകരിക്കപ്പെടുന്നു..
ഈ ചടങ്ങുകള്‍ സങ്കല്‍പ്പിച്ചെടുക്കാം..
`ആനപ്പുറത്തേ ഇങ്ങട്ട്‌ എഴുന്നള്ളിച്ചു കൊണ്ടുവരിക...' എന്ന വിശാലാക്ഷി അമ്മയുടെ വാക്കുകളില്‍ നിന്ന്‌.
വഴിനീളെ പറയും തോരണങ്ങളും അലങ്കാരങ്ങളും. ആയുധധാരികളായ അംഗരക്ഷകര്‍..
`നിത്യവും ക്ഷേത്രദര്‍ശനത്തിനു കൊണ്ടുപോകാന്‍ ഒരു പട്ടരും നമ്പൂതിരിയും ഉണ്ടാവും. അതാണ്‌ അവരുടെ ജോലി..'
ഓര്‍മ്മകള്‍ പുറകോട്ടു പായുന്നു...
ഇരിങ്ങാലക്കുടയിലെ ഭൂപ്രദേശം മുഴുവന്‍ കൂടല്‍മാണിക്യ സ്വാമിയുടേതാണ്‌. അത്‌ യഥേഷ്ടം കൈകാര്യം ചെയ്യാനുള്ള അവകാശവും അധികാരവും തച്ചുടയ കൈമള്‍ക്കു രാജാവ്‌ നല്‍കിയിരുന്നു.
`പക്ഷെ, അച്ഛന്‍ അതൊന്നും കൂട്ടാക്കിയില്ല. കഴിഞ്ഞുകൂടാനുള്ള ഒരു തുക നിശ്ചയിച്ച്‌ അതു മാത്രമേ കൈപ്പറ്റിയിരുന്നുള്ളൂ...'.
വേണാട്ടരചന്റെ കോയ്‌മയാണ്‌ കൈമള്‍. തച്ചുടയ(രക്ഷക) എന്നതിലൂടെ രക്ഷകസ്ഥാനവും കൈമള്‍ -വേണാട്ടുരാജാവിന്റെ ആള്‍(കോയ്‌മ) എന്നുമാകുന്നു.

മാണിക്യം കൂടിച്ചേര്‍ന്ന കഥ

ഇരിങ്ങാലക്കുടയുടെ മുഖപ്രസാദത്തിനു കാരണം, ഇവിടെ ധാരാളം യാഗ-തപസ്സുകള്‍ നടന്നിരുന്ന സ്ഥലമായതിനാലത്രെ.
സംഗമേശന്‍, ഭരത സങ്കല്‍പ്പത്തിലായതിനാലും ശ്രീരാമനെ ഓര്‍ത്ത്‌ രാജ്യഭരണം നടത്തുന്നതിനാലും ഈ നാടിന്‌ വല്ലാത്തൊരു പ്രശാന്തത കൈവന്നിട്ടുണ്ടെന്നത്‌ സത്യം.
ദ്വാപരയുഗത്തില്‍ ശ്രീകൃഷ്‌ണന്‍ ആരാധിച്ചിരുന്ന ദാശരഥീ വിഗ്രഹങ്ങളിലൊന്നാണ്‌ ഇതെന്നാണ്‌ ഐതിഹ്യം. പൊന്നാനി താലൂക്കിലെ ദേശപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക്‌ ഒരു സ്വപ്‌ന ദര്‍ശനമുണ്ടായി. നാലു ചതുര്‍ബാഹു വിഗ്രഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നുവെന്ന്‌. പിറ്റേന്ന്‌ മുക്കുവരുടെ വലകളില്‍ ഇവ കുടുങ്ങി. സ്വപ്‌നത്തില്‍ കണ്ട വിഗ്രഹങ്ങള്‍ കൈവശം വന്നപ്പോള്‍ അദ്ദേഹം തന്നെ മുന്‍കൈയെടുത്ത്‌ ഇവ ആചാരപ്രകാരം നാലിടങ്ങളില്‍ പ്രതിഷ്‌ഠിച്ചുവത്രെ..!.
തൃപ്രയാറില്‍ ശ്രീരാമനും, കൂടല്‍മാണിക്യത്തില്‍ ഭരതനും മൂഴിക്കുളത്ത്‌ ലക്ഷ്‌മണനും പായമ്മല്‍ ഭരതനും..
വിശാലമായ മതില്‍ക്കെട്ടില്‍ ഒറ്റക്കൊരു പ്രതിഷ്‌ഠ!. ഭരതന്‍മാത്രം. ഉപദേവന്‍മാരൊന്നും ഇല്ലാത്ത മഹാക്ഷേത്രം..!.
`മഹാരാജാക്കന്‍മാരെ ഹിസ്‌ ഹൈനസ്‌ എന്നു വിളിക്കുന്നതുപോലെ അച്ഛനെ (കൈമള്‍മാരെ) ഹിസ്‌ ഹോളിനസ്‌ എന്നാണ്‌ വിളിക്കുക'- വിശാലാക്ഷി അമ്മ.
ദേവന്റെ ദാസനായി, ക്ഷേത്രോത്സവത്തിന്‌ കൂറയും പവിത്രവും നല്‍കുന്ന ചടങ്ങിനു വരെ തച്ചുടയകൈമള്‍ വേണമെന്നാണ്‌ ചിട്ട.
`മരിക്കുന്നതിനു അഞ്ചുമാസം മുമ്പുവരെയുണ്ടായ കൊടിയേറ്റിനു അച്ഛന്‍ തന്നെയാണ്‌ കൂറയും പവിത്രവും നല്‍കിയത്‌.



അസാധാരണമായ ശില്‍പ്പചാതുര്യത്തിന്റെ വിസ്‌മയം, ഈ ക്ഷേത്രം. കുലീപിനി മഹര്‍ഷി യാഗം നടത്തിയ സ്ഥലം ഇന്ന്‌ വലിയൊരു തീര്‍ത്ഥക്കുളമാണ്‌. ക്ഷേത്രത്തോടൊപ്പം ഈ തീര്‍ത്ഥക്കുളവും പ്രദക്ഷിണം ചെയ്യണമെന്ന്‌ ആചാരം. തവളയോ പാമ്പുകളോ ഈ തീര്‍ത്ഥത്തില്‍ ഉണ്ടാവാറില്ലെന്നത്‌ മറ്റൊരു അത്ഭുതം. കണ്ണാടിപോലെ തെളിഞ്ഞ തീര്‍ത്ഥജലം. കുളത്തിന്റെ അടിത്തട്ടുവരെ തെളിഞ്ഞുകാണാം- തലയാട്ടി നില്‍ക്കുന്ന പായല്‍ച്ചെടികള്‍..മത്സ്യ രൂപത്തില്‍ നീന്തിക്കളിച്ചുകൊണ്ടിരിക്കുന്ന പിതൃക്കള്‍...!!.
അതെ!. അങ്ങിനെയാണ്‌ പറയുക. അതുകൊണ്ടു മീനൂട്ട്‌ ഇവിടെ പ്രധാന വഴിപാടാകുന്നു..

മൂന്നാനപ്പൊക്കത്തില്‍, വിശാലമായി നീണ്ടുകിടക്കുന്ന നടപ്പന്തലില്‍ പതിനേഴാനകള്‍ നിരക്കുന്നത്‌ ഒന്നു സങ്കല്‍പ്പിക്കുക-ചമയങ്ങളോടെ. അതിനു മുന്നില്‍ തീവെട്ടികള്‍..അതിനു മുന്നില്‍ പഞ്ചാരിയുടെ മാസ്‌മരിക പ്രഭാവം...മേളഗോപുരം മതില്‍ക്കകത്ത്‌ താളത്തില്‍ കൊട്ടിയുയരുന്നു....
കൂടല്‍മാണിക്യം ഉത്സവം. കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്കെല്ലാം സമാപനം കുറിക്കുന്ന ഉത്സവം എന്ന പ്രത്യേകതകൂടിയുണ്ട്‌. ഇവിടത്തെ ഉത്സവത്തോടെ കേരളത്തിലെ ഉത്സവസീസണ്‍ സമാപിക്കുന്നു.
ഭരതചക്രവര്‍ത്തിയാണ്‌.. ആപ്രത്യേകതകളെല്ലാം ഈ ക്ഷേത്രത്തിനുമുണ്ട്‌. മുപ്പത്തിമുക്കോടി ദേവകളും പങ്കെടുക്കുന്ന ആറാട്ടുപുഴ പൂരത്തിന്‌ കൂടല്‍മാണിക്യസ്വാമി പോകില്ല. ഉത്സവം തന്റെ മുറ്റത്തുതന്നെ വേണമെന്ന്‌ നിര്‍ബന്ധം. പതിനേഴാനകള്‍ക്കുളള്‌ തലേക്കെട്ടുകളും ചമയങ്ങളുമെല്ലാം ഇവിടേയ്‌ക്കു സ്വന്തം. മറ്റു ക്ഷേത്രങ്ങള്‍ക്കു വാടകയ്‌ക്കുപോലും നല്‍കില്ലെന്ന കടുംപിടുത്തം കൂടിയുണ്ട്‌..!.
എഴുന്നള്ളിപ്പില്‍ കോലം വയ്‌ക്കുന്ന ആനയ്‌ക്ക്‌ ഇരുപുറവും കുട്ടിക്കൊമ്പന്‍മാരെ നിര്‍ത്തും. ഉള്ളാനകള്‍ എന്നിവയ്‌ക്കു പേര്‍. ചക്രവര്‍ത്തിയെ മറ്റാനകള്‍ തൊട്ടശുദ്ധമാക്കാതിരിക്കാന്‍..!.
സവിശേഷതകള്‍ പറഞ്ഞാല്‍ തീരില്ല, ഈ മഹാക്ഷേത്രത്തിന്റെ..



ഒരിക്കല്‍ ഇവിടത്തെ വിഗ്രഹത്തില്‍ പൂജാ സമയത്ത്‌ അസാധാരണമായ ദിവ്യപ്രഭ പ്രത്യക്ഷപ്പെടുകയുണ്ടായത്രെ. അതു വിഗ്രഹത്തില്‍ പ്രത്യക്ഷപ്പെട്ട മാണിക്യത്തിന്റേതാണെന്ന്‌ യോഗക്കാരും ഊരാഴ്‌മക്കാരും തര്‍ക്കം നടന്നു. മാണിക്യമാണോ എന്ന പരിശോധിക്കാന്‍, തത്തുല്ല്യ പ്രകാശമുളള മാണിക്യം കായംകുളം രാജാവിന്റെ പക്കല്‍ നിന്നു, കൊണ്ടുവന്നു വിഗ്രഹത്തോടു ചേര്‍ത്തുനോക്കിയത്രെ. ആ മാണിക്യവും വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നുപോയി എന്നാണ്‌ കഥ. മാണിക്യം തിരിച്ചുകൊടുക്കാനാവാത്തതിനാല്‍ ക്ഷേത്രത്തിന്റെ ഊരാഴ്‌മ സ്ഥാനം കായംകുളം രാജാവിനു കൈമാറിയെന്നും കഥ. പില്‍ക്കാലത്ത്‌ കായംകുളം തിരുവിതാംകൂറില്‍ ലയിച്ചപ്പോള്‍, ക്ഷേത്രാധികാരം തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ക്കായി..
കലിവര്‍ഷം 5003-ല്‍ ആണ്‌ ഇവിടെ ഭരതപ്രതിഷ്‌ഠ നടത്തിയതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. അതിനുശേഷം ക്ഷേത്രം ഊരാഴ്‌മക്കാരും കൊച്ചിമഹാരാജാവുമടങ്ങുന്ന യോഗക്കാരും തമ്മില്‍ ഉരസലുണ്ടാവുന്നതാണ്‌ കഥയിലെ വഴിത്തിരിവ്‌. നമ്പൂതിരിയോഗത്തില്‍ രാജാവിനു പ്രധാന സ്ഥാനം നല്‍കിയതോടെ ക്ഷേത്രകാര്യങ്ങളില്‍ കൈകടത്തലുകള്‍ തുടങ്ങി. ഇതോടെ ഊരാഴ്‌മക്കാര്‍ കായംകുളം രാജാവിന്‌ അവകാശം കൈമാറി എന്നും മറ്റൊരുകഥയുണ്ട്‌..

രാജപ്രതിനിധിയായി കൂടല്‍മാണിക്യം ക്ഷേത്രം ഭരിച്ചിരുന്ന കോയ്‌മ, തച്ചുടയകൈമള്‍മാരുടെ ഭരണം 1971 ല്‍ ദേവസ്വം ആക്ട്‌ നിലവില്‍ വരുന്നതുവരേയും തുടര്‍ന്നു എന്ന്‌ ചരിത്രം.
`അച്ഛന്‍ ലളിതമായി ജീവിച്ചയാളാണ്‌. ഒരാര്‍ഭാടവും ഇല്ലാതെ. ഊണുപോലും അപൂര്‍വ്വമാണ്‌. രാവിലെ പശുവിന്‍പാല്‍, ഉച്ചയ്‌ക്ക്‌ ക്ഷേത്രത്തില്‍ നിന്നു കൊണ്ടുവരുന്ന പാല്‍പ്പായസം അല്‍പ്പം. പിന്നെ മോര്‌ കുടിക്കും. പുളിപാടില്ല. രാത്രി ക്ഷേത്രത്തിലെ നൈവേദ്യമായി കിട്ടുന്ന അപ്പം ഒന്നോ രണ്ടോ. പിന്നെ പഴവും കരിക്കും... ഇതായിരുന്നു ചിട്ട...'.
പ്രഭാതത്തില്‍ ദേവഭവനം നിര്‍ബ്ബാദ്ധം, കയ്‌മളെപോലെ കുടപിടി, വടി, വാള്‍, പരിച, പാറാവ്‌, പോലീസ്‌ എന്നിവരുടെ അകമ്പടിയില്‍ ശംഖുവിളിയോടെ കയ്‌മള്‍ എഴുന്നളളി സ്വാമിദര്‍ശനം നടത്തുമായിരുന്നു. പത്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ മഹാരാജാവിന്റെ സ്വാമിദര്‍ശനാചാരം എന്നപോലെയായിരുന്നു ഇത്‌. കൈമളുടെ നിയന്ത്രണത്തില്‍ നടത്തിവന്ന ക്ഷേത്രോത്സവം പത്തുപൈസ നാട്ടില്‍ പിരിവെടുക്കാതെ ഗംഭീരമായി നടന്നുവന്നിരുന്നു- വിശാലാ:ക്ഷി അമ്മ ഓര്‍ക്കുന്നു. `ഉത്‌സവം കാണാന്‍ നാട്ടുകാര്‍ ഒരുങ്ങിയെത്തുകയെന്നതു മാത്രം ചുമതലയുളളൂ'.
ഭാസ്‌കരകുറുപ്പ്‌ ചുമതലയിലിരിക്കുമ്പോഴാണ്‌, സര്‍ക്കാര്‍ സ്‌കൂളിനും, ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളജിനും മറ്റും ഭൂമി വിട്ടു നല്‍കിയത്‌ എന്നത്‌ ചരിത്രവസ്‌തുതയാണ്‌.
`ദേവസ്വം കെട്ടിടവും ഭൂമിയും കോടതി സ്ഥാപിയ്‌ക്കാന്‍ വിട്ടുകൊടുത്തതും അച്ഛനാണ്‌..'.

തെറ്റിദ്ധരിക്കപ്പെട്ട ചരിത്രം

രാജഭരണത്തിന്റെ പുഴുക്കുത്തുകളും നമ്പൂതിരിയോഗത്തിന്റെ പടലപ്പിണക്കങ്ങളും മൂലം ഒട്ടേറെ തെറ്റുകുറ്റങ്ങള്‍ കെട്ടിവയ്‌ക്കപ്പെട്ടത്‌ കോയ്‌മയുടെ മേലായിരുന്നു. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം നടന്നതിന്റെ അലയൊലി നാടൊട്ടുക്കും ഉയര്‍ന്ന കാലം. പക്ഷെ, കൊച്ചി രാജാവിന്‌ അതില്‍ അശേഷം താത്‌പര്യമുണ്ടായിരുന്നില്ല. അദ്ദേഹം വഴങ്ങിയതുമില്ല. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ വഴിയില്‍ക്കൂടി
അന്ന്‌ പിന്നോക്കവിഭാഗക്കാര്‍ക്ക്‌ നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല.ഈ നീതിനിക്ഷേധത്തിനെതിരെ പ്രജാമണ്‌ഡലം ,എസ്‌.എന്‍.ഡി.പി തുടങ്ങിയ സംഘടനകളുടെ സമരം നടന്നു. 1946 ജൂലായിലായിരുന്നു ഇത്‌. നൂറുകണക്കിനാളുകള്‍ ജാഥയില്‍ പങ്കെടുത്തു. ക്ഷേത്രത്തിനു മുന്നിലുളള കുട്ടംകുളത്തിനു കിഴക്കു ഭാഗത്തു വച്ച്‌ ജാഥ പോലീസ്‌ തടഞ്ഞു. പോലീസ്‌ വലയം ഭേദിച്ച്‌ മുമ്പോട്ട്‌ നീങ്ങാന്‍ ജാഥ നടത്തിയവര്‍ ശ്രമിച്ചതോടെ കൊടിയ മര്‍ദ്ദനമാണ്‌ അഴിച്ചുവിട്ടതെന്നത്‌ ചരിത്രസാക്ഷ്യം!.
`അച്ഛന്‍ ചട്ടമ്പിസ്വാമിയുമായൊക്കെ വളരെ അടുപ്പമുള്ള ആളായിരുന്നു. സ്വമിയുടെ ശിഷ്യനായ തീര്‍ത്ഥപാദരുടെ ശിഷ്യനാണ്‌ അച്ഛന്‍. അച്ഛന്‌ താഴ്‌ന്ന ജാതി എന്ന നോട്ടമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടില്‍ പോലും അന്ന്‌ അതുണ്ടായിരുന്നില്ല...'.
കൊച്ചിരാജാവ്‌ വഴങ്ങാതിരുന്നതാണ്‌ കാര്യങ്ങള്‍ സംഘര്‍ഷത്തിലെത്തിച്ചത്‌. `അച്ഛന്‌ വിഷമമുണ്ടായിരുന്നു. ക്ഷേത്രത്തിലേയ്‌ക്ക്‌ അച്ഛന്‍ നടന്ന്‌ പോകുന്നത്‌ നിര്‍ത്തിവച്ചു. യാത്ര കാറിലാക്കി. അക്രമം ഉണ്ടാകുമെന്ന്‌ ഭയന്ന്‌...'.
ആ കാലത്തിന്റെ ഓര്‍മ്മകളില്‍ വിശാലാക്ഷി അമ്മ ആണ്ടുപോയി..നിമിഷങ്ങളോളം..
അച്ഛന്റെ വിവാഹം പോലും മുടക്കാന്‍ കൊച്ചിരാജാവിന്റെ ഇടപെടലുണ്ടായി. കൈമള്‍മാര്‍ക്കു വിവാഹം പാടില്ലെന്ന വ്യവസ്ഥ ഉയര്‍ത്തിക്കാണിച്ച്‌..!. പക്ഷെ, അച്ഛന്‍ കോടതിയില്‍ പോയി കേസു ജയിച്ചു. ആഴ്‌വാഞ്ചേരി തമ്പ്രാക്കളും വിവാഹം പാടില്ലെന്ന വ്യവസ്ഥ തള്ളി...
ഓര്‍ത്തെടുക്കാന്‍ എന്തൊക്കെ?.
ഉണ്ണായിവാരിയരുടേയും കേളികേട്ട അമ്മന്നൂര്‍ ചാക്യാന്‍മാരുടേയും സാന്നിധ്യംകൊണ്ട്‌ ധന്യമായ ഇരിങ്ങാലക്കുട, അറിയാത്ത കഥകള്‍ ഇനിയും ഗര്‍ഭത്തില്‍ പേറുന്നുണ്ട്‌.
അന്വേഷകര്‍ക്കു കൗതുകം പകര്‍ന്ന്‌ അവ ഇപ്പോഴും ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന്‌ കിടക്കുന്നു...
ഓര്‍മ്മകള്‍ക്കു വാട്ടമില്ലാതെ എണ്‍പത്തിയൊമ്പതാം വയസ്സിലും വിശാലാക്ഷിയമ്മ..അവര്‍ക്കിനിയും പറയാനുണ്ട്‌, കഥകള്‍..നാം കാണതെപോയ, ചിലപ്പോള്‍ മനഃപൂര്‍വ്വം വിട്ടുകളയുന്ന കുറേ ചരിത്രസത്യങ്ങള്‍..

-ബാലുമേനോന്‍
ചിത്രം: സുധീപ്‌ ഈയെസ്‌