Wednesday, April 2, 2014

തൂവാനത്തുമ്പികള്‍...


പറഞ്ഞുവന്നപ്പോള്‍ ബന്ധുത്വവും...!.
പിന്നെന്തേ കണ്ടുമുട്ടാന്‍ ഇത്രയും കാലം..?. അതു കാലത്തിന്റെ കണക്കുപുസ്‌തകത്തില്‍ ഇപ്പോഴേ കുറിച്ചിട്ടുണ്ടാവൂ എന്നു സമാധാനിക്കുക....
`നാരങ്ങാവെള്ളം വേണോ...?'
ഏതു നിമിഷവും ആ ചോദ്യം വന്നേയ്‌ക്കുമെന്ന്‌ പ്രതീക്ഷിച്ചു. അതാഗ്രഹിച്ചിരുന്നു മനസ്സ്‌, എന്നതായിരുന്നു സത്യം...
എഴുപത്തഞ്ചിലെ യൗവനം...ആ കണ്ണുകളില്‍ ഇപ്പോഴും കുസൃതി തിളങ്ങുന്നു...മുന്‍വശത്തെ പല്ലുകളുടെ വിടവുകാട്ടിക്കൊണ്ടുള്ള ചിരിയില്‍ ജീവിതസ്‌നേഹത്തിന്റെ ഉന്മേഷം. ജീവിതം ആഘോഷിച്ചുകളഞ്ഞ ഒരാളുടെ മുമ്പില്‍ ഇരിക്കുമ്പോള്‍ ആ ഉന്മേഷം നമ്മിലേയ്‌ക്കും, പതുക്കെ സംക്രമിക്കുന്നത്‌ അറിയുന്നു...
പുതിയേടത്ത്‌ ഉണ്ണിമേനോന്‍...
അറുപതുകളില്‍ തൃശൂരില്‍ നിറഞ്ഞാടിയ യൗവനം...
പത്മരാജന്‍, `ഉദകപ്പോള' എന്ന നോവലിലേയ്‌ക്കും പിന്നീട്‌ `തൂവാനത്തുമ്പികളി'ലും ആവാഹിച്ചപ്പോള്‍, നെഞ്ചേറ്റിയത്‌ മലയാളയുവത്വം മുഴുവനായിരുന്നു,
പ്രത്യേകിച്ച്‌ തൃശൂര്‍ക്കാര്‍...
`ഇന്നെ കാണണം ന്ന്‌ മോഹന്‍ലാല്‍ ശ്ശി കാലായി പറയണു. എനിക്കൊട്ടു നേരോം കിട്ടീല്ല....'
എന്നു പറയുന്നതിലെ നിഷ്‌കളങ്കത....കേട്ടിരിക്കുന്ന നമ്മള്‍ ചിരിച്ചുപോവില്ലേ...?.
നഗരത്തില്‍ തരക്കേടില്ലാത്ത കൊള്ളരുതായ്‌മകള്‍ കാട്ടിക്കൂട്ടിയ ജീവിതത്തില്‍ ഉണ്ണിമേനോനെ ഒന്നുകാണണം എന്നാഗ്രഹിച്ചു..
നടന്നില്ല.
ഇലച്ചാര്‍ത്തുകള്‍ മൂടിയ ബാറുകളില്‍ ചെല്ലുമ്പോള്‍, പതിവു ക്വാട്ടയും ബ്രാന്റും കാണാപാഠമാക്കിയ കൗണ്ടര്‍ ബോയി..
അപ്പോളും ജയകൃഷ്‌ണമേനോന്റെ പ്രൊട്ടോടൈപ്പിനായി മനസ്സ്‌ അലഞ്ഞു.
പെരുവല്ലൂരിലെ സമ്പന്നകുടുംബത്തില്‍ നിന്നുള്ള ഉണ്ണിമേനോനെ, കഥപറച്ചിലിന്റെ ഗന്ധര്‍വ്വന്‍ മണ്ണാറത്തൊടി ജയകൃഷ്‌ണ മേനോനിലിലേയ്‌ക്ക്‌ ആവാഹിച്ചപ്പോള്‍ ഭാവനപോലും വേണ്ടിവന്നില്ല...എല്ലാം പകര്‍ത്തുകയേ വേണ്ടിവന്നുള്ളൂ...
പുത്രവിയോഗം അലട്ടുന്ന വാര്‍ദ്ധക്യത്തില്‍, ജീവിതത്തില്‍ സ്‌നേഹിച്ച ഒരേ ഒരു പെണ്ണിനെ സ്വന്തമാക്കിയ അദ്ദേഹം അവരുടെ തണലായി മാറിയിരിക്കുന്നു....
മഴയില്ല. മീനവെയിലിന്റെ ഉരുകുന്ന ചൂടുമാത്രം. പടിയ്‌ക്കല്‍ വരെ യാത്രയാക്കാന്‍ വന്നപ്പോള്‍, അങ്ങോട്ടൊന്നു ചോദിക്കണമെന്നു തോന്നി:
`മ്മക്ക്‌ ഓരോ നാരങ്ങാവെള്ളാ കാച്യാലാ....?'
പുഞ്ചിരിച്ചുകൊണ്ടു ഉണ്ണിയേട്ടന്‍ കൂടെ വരുമെന്ന്‌ എനിക്കുറപ്പുണ്ട്‌....

2 comments:

  1. ee ''naranga vellathinu'' pinnilum ingane oru history undarnulleee!!!!!

    ReplyDelete
  2. എഴുപത്തഞ്ചിലെ യൗവനവും കൈവിടാത്ത നിഷ്കളങ്കതയുമായി നില്‍ക്കുന്ന പുതിയേടത്ത്‌ ഉണ്ണിമേനോന്‍ എന്ന ഉണ്ണിയേട്ടന്‍ അല്ലെങ്കില്‍ മണ്ണാറത്തൊടി ജയകൃഷ്‌ണ മേനോന്‍.... ഈ പരിചയപ്പെടുത്തലിനു നന്ദി ബാലു

    ReplyDelete