Tuesday, November 11, 2014

കാട്ടുമാടത്തിനു കാവലാളായി കുട്ടിച്ചാത്തന്‍മാര്‍



കേരളത്തിലെ മാഹാമാന്ത്രിക പാരമ്പര്യമുളള കാട്ടുമാടം മനയിലേയ്‌ക്ക്‌....

തണല്‍വൃക്ഷങ്ങള്‍ നിഴല്‍വീഴ്‌ത്തി നില്‍ക്കുന്ന കാട്ടുമാടം മനപ്പറമ്പിലേയ്‌ക്കു കടക്കുമ്പോള്‍ തന്നെ ഒരു നിഗൂഢത അനുഭവപ്പെടും. കേരളത്തിലെ മാന്ത്രികപാരമ്പര്യമുള്ള അപൂര്‍വ്വം മനകളിലൊന്നാണിത്‌.
കുട്ടിച്ചാത്തന്‍മാരാണ്‌ കാവല്‍. പിന്നെ ഭഗവതിയും.
അശാന്തരായി അശരണരായി എത്തുന്നവര്‍ക്ക്‌ ആശ്രയമായ മനമുറ്റത്ത്‌ തികഞ്ഞ നിശബ്ദത.
തന്ത്രി പ്രവീണ്‍ നമ്പൂതിരിപ്പാട്‌ ചിരിക്കുന്ന മുഖത്തോടെ സ്വീകരിച്ചിരുത്തി മനയുടെ കഥ പറഞ്ഞു...
മുന്നൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌, കാട്ടുമാടം കുടുംബം കണ്ണൂരില്‍ നിന്നും വളാഞ്ചേരിയിലെ ഇരുംപ്ലിയം എന്ന പ്രദേശത്ത്‌ വന്നു ചേരുന്നത്‌. കണ്ണൂരില്‍ പള്ളിക്കുന്ന്‌ മൂകാംബിക റൂട്ടില്‍ ആണ്‌ കാട്ടുമാടം കുടുംബത്തിന്റെ മൂലസ്ഥാനം സ്‌ഥിതി ചെയ്‌തിരുന്നത്‌.കിഴക്ക്‌ പുഴയും, പടിഞ്ഞാറു കുന്നും അവിടെ കുട്ടിച്ചാത്തന്‍മാരെ കുടിവച്ചു കൊള്ളാമെന്നു കണ്ട്‌ ഇവിടെ വന്നുചേര്‍ന്നു എന്നാണ്‌ ഐതിഹ്യം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ പരശുരാമന്‍ മന്ത്രവാദ വിഷയങ്ങള്‍ കനിഞ്ഞു നല്‌കിയത്‌ കാട്ടുമാടതിനാണ്‌. മുന്‍പ്‌ പൂര്‍വികന്മാര്‍ തുടങ്ങിവച്ച എല്ലാ പൂജാനുഷ്‌ഠാനങ്ങളും വിധി പോലെ ഇന്നും തുടര്‍ന്നു വരുന്നു എന്നതാണ്‌ ഈ മഹാപാരമ്പര്യത്തിന്റെ പ്രത്യേകത. ഇന്ന്‌ കേരളത്തിലെ ഇരുന്നുറ്റി അമ്പതോളം ക്ഷേത്രങ്ങളുടെ താന്ത്രിക സ്‌ഥാനം ഈ കുടുംബം വഹിക്കുന്നു.
ഇവിടുത്തെ പ്രത്യേകത ഇവിടെ ചാത്തന്‍സ്വാമി കുടികൊള്ളുന്നത്‌ ഒരു പ്ലാവിലാണ്‌ എന്നതാണ്‌.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌, കാട്ടുമാടം കുടുംബം കുടിയേറിയപ്പോള്‍ ചാത്തന്‍മാര്‍ കുടികൊണ്ട പ്ലാവ്‌ ഇപ്പോഴും ഇവിടെ തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്‌. കുടുംബത്തിന്റെ രക്ഷകര്‍ കൂടിയാണവര്‍.
ഒട്ടനവധി അനുഭവങ്ങള്‍ സാക്ഷ്യം വഹിച്ചതാണ്‌ ഈ മന. ഇവിടെ അപസ്‌മാരത്തിനും, ഉന്മാദത്തിനും പ്രത്യേക ചികിത്‌സയുണ്ട്‌. മാന്ത്രിക കര്‍മ്മങ്ങളിലൂടെ മനോവിഭ്രമം, ബാധാവേശം തുടങ്ങിയവ ശമിപ്പിച്ച്‌ മനശ്ശാന്തി തിരികെ നേടിക്കൊടുക്കുന്നതാണ്‌ രീതി.
കുട്ടിച്ചാത്തന്‍മാര്‍ക്കാണ്‌ പ്രാധാന്യം എങ്കിലും അന്നപൂര്‍ണേശ്വരി പൂര്‍ണ വരപ്രസാദത്തോടെ ഇവിടെ കുടികൊളളുന്നു.
ശത്രുദോഷത്തിനു ഗുരുതി,ഐശ്വര്യത്തിന്‌ ഭഗവതിക്ക്‌ ദിവസപൂജ. വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ മനയില്‍ വന്നു പ്രാര്‍ത്ഥിച്ചു ഭഗവതിക്ക്‌ ചുവന്ന പട്ടും, സ്വര്‍ണതാലിയും കൊടുക്കാമെന്നു നേര്‍ന്നാല്‍ കല്യാണം കഴിയുന്നു. കര്‍ക്കിടകം ഒന്ന്‌ മുതല്‍ പന്ത്രണ്ടു വരെ വിശേഷാല്‍ പൂജകളുണ്ടാകും മനയ്‌ക്കല്‍. മറ്റുള്ള ദിവസങ്ങളില്‍ ദിവസവും ഭഗവതിക്ക്‌ ദിവസപൂജയും ചാത്തന്മാര്‍ക്ക്‌ ചൊവ്വാ, വെള്ളി, ഞായര്‍ വൈകുന്നേരങ്ങളില്‍ ഗുരുതിയും നടത്തും.
മറ്റൊരു പ്രത്യേകത, കാട്ടുമാടം മനയില്‍ ഗര്‍ഭിണിയായ സ്‌ത്രീകള്‍ക്ക്‌ അഞ്ചാം മാസത്തില്‍ നെയ്യും, എഴാം മാസത്തില്‍ ഗര്‍ഭ ബലിയും ചെയ്‌തു നല്‍കുന്നതാണ്‌. ജ്യോതിഷം മുഖേന ചാര്‍ത്ത്‌ കൊണ്ടുവന്നാല്‍ പരിഹാരങ്ങള്‍ ചെയ്യുകയും. കര്‍മ്മ രക്ഷ, സ്‌ഥല രക്ഷ എന്നിവ ചെയ്‌തു നല്‍കുകയുമാണ്‌ മനയിലെ മാന്ത്രികര്‍.
മാന്ത്രിക കര്‍മ്മങ്ങള്‍ക്കു മുന്നോടിയായി കുട്ടിച്ചാത്തന്‍മാരേയും ഗുരുകാരണവന്‍മാരേയും സ്‌മരിക്കുന്നു. തുടര്‍ന്നാണ്‌ ക്രിയകള്‍ ആരംഭിക്കുക.
ഒട്ടേറെ ബാധകള്‍, ശത്രുദോഷങ്ങള്‍ എന്നവിയ്‌ക്ക്‌ ഇവിടെ സമാധാനം ലഭിച്ചിട്ടുണ്ട്‌.
ഒരിക്കല്‍, ഒരു സ്‌ത്രീയേയും കൊണ്ട്‌ കുടുംബാംഗങ്ങള്‍ മനയില്‍ വന്നു. അവര്‍ക്ക്‌ ബാധോപദ്രവം ഉണ്ടായിരുന്നു. അക്രമസ്വഭാവം കാണിച്ചുകൊണ്ടിരുന്നു. മാന്ത്രികകര്‍മ്മങ്ങള്‍ കൊണ്ട്‌ ഒഴിയില്ലെന്ന്‌ ആ സ്‌ത്രീ അലമുറയിട്ടു. അവരുടെ കുടുംബത്തില്‍ നടത്തിവന്ന ആചാരങ്ങള്‍ തെറ്റിച്ചതിനെ തുടര്‍ന്നാണ്‌ സ്‌ത്രീയ്‌ക്ക്‌ ബാധോപദ്രവം തുടങ്ങിയത്‌. ആചാരങ്ങള്‍ തെറ്റാതെ ചെയ്‌തു കൊള്ളാം എന്നുറപ്പു നല്‍കിയതിനെ തുടര്‍ന്ന്‌ ബാധ വിട്ടുപോയി. അവര്‍ സ്വസ്ഥരായി തിരിച്ചുപോകുകയും ചെയ്‌തു...
ഇതു കഥയല്ല. അടുത്തിടെ നടന്ന ഒരു സംഭവമാണ്‌.
ചാത്തന്റെ നടയ്‌ക്കല്‍ സത്യം ചെയ്യിച്ച ശേഷമാണ്‌ ബാധ ഒഴിച്ചുപോകുക. പല പിണിയാളുകളും(ബാധയേറ്റയാള്‍) സത്യം ചെയ്യാന്‍ വിസമ്മതിക്കാറുണ്ട്‌. പിന്നീട്‌ നിവൃത്തിയില്ലാതെ സത്യം ചെയ്‌തു ശരീരം വിട്ടുപോകുന്നു. അതോടെ ആ മനുഷ്യന്‍ സ്വസ്ഥനായിത്തീരുന്നത്‌ പ്രത്യക്ഷാനുഭവമാണ്‌...!
മുന്‍തന്ത്രിയായിരുന്നു കുമാരസ്വാമി നമ്പൂതിരിയുടെ കാലത്തുനടന്ന ഒരു സംഭവം ഇതാ:
ഒരു ദിവസം ഒരു കുടുംബം അവശരായി മനയ്‌ക്കലെത്തി. ഭക്ഷണം കഴിച്ചിട്ട്‌ നാലു ദിവസമായി എന്നാണ്‌ അച്ഛന്‍ തിരുമേനിയോടു സങ്കടം പറഞ്ഞത്‌. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തില്‍ മനുഷ്യമലം കാണുന്നു..!!.
രാശിവച്ചപ്പോള്‍ ചാത്തന്റെ ഉപദ്രവമാണെന്ന്‌ കണ്ടു. അച്ഛന്‍ തിരുമേനി ഒരു അടക്കം(കുറിപ്പെഴുതി) അവര്‍വശം കൊടുത്തു. വൈകീട്ട്‌ ആറരയ്‌ക്ക്‌ അതു വീട്ടില്‍ വായിക്കുക. അതേസമയം അദ്ദേഹം ആ കുറിപ്പ്‌ മനയ്‌ക്കലിരുന്നു വായിക്കും. അതോടെ ഉപദ്രവത്തിനു ശമനമുണ്ടാകുമെന്നും പറഞ്ഞു. അതിനു ശേഷം ക്രിയകളാവാം എന്നാണ്‌ അച്ഛന്‍ നിശ്ചയിച്ചത്‌.
പറഞ്ഞതുപോലെ സന്ധ്യയ്‌ക്ക്‌ കുറിപ്പ്‌ വായിക്കേ, അച്ഛന്‍ തിരുമേനിയുടെസമീപത്ത്‌ ഒരു കല്ല്‌ എവിടെയോ നിന്നു വന്നുവീണു...!
`അവിടെ സന്ദേശം കിട്ടിയിട്ടുണ്ട്‌' എന്ന്‌ അച്ഛന്‍ പറയുകയും ചെയ്‌തു.
തുടര്‍ന്ന്‌ ഉപദ്രവത്തിനു ശമനമുണ്ടായി. നാലുദിവസം കഴിഞ്ഞ്‌ ക്രിയകളിലൂടെ അദ്ദേഹം ഉപദ്രവത്തിന്‌ പൂര്‍ണശാന്തി നല്‍കി. ആ കുടുംബം എല്ലാവര്‍ഷവും ഇപ്പോഴും മനയിലെത്തി തൊഴുതു മടങ്ങുന്നു..!
................................................................................................
അനുഭങ്ങളുടെ അത്ഭുതകഥകള്‍ ഇനിയും എത്രയോ ഉണ്ട്‌. മാനസിക നിലയ്‌ക്കു തകരാര്‍ സംഭവിച്ചവര്‍ക്കാണ്‌ ഇവിടത്തെ മാന്ത്രികകര്‍മ്മങ്ങള്‍ ഏറെയും. മറ്റുമതസ്ഥരാണ്‌ ഇവിടെയെത്തുന്നവരില്‍ കൂടുതലെന്ന്‌ പ്രവീണ്‍ നമ്പൂതിരിപ്പാട്‌ പറയുന്നു.
കുടുംബത്തിന്റെ കാവല്‍ ദേവതകള്‍ കൂടിയാണ്‌ കുട്ടിച്ചാത്തന്‍മാര്‍. അത്‌ ഈ മനയിലുളളവര്‍ക്ക്‌ പ്രത്യക്ഷദൈവം തന്നെ. മനുഷ്യരൂപത്തില്‍ ചാത്തന്‍മാരെ വീട്ടുമുറ്റത്ത്‌ കണ്ട അനുഭവം പറയാനുണ്ട്‌ നമ്പൂതിരിപ്പാടിന്‌. നിരവധിപ്രാവശ്യം ഈ അനുഭവമുണ്ടായി. കൈയില്‍ ഒരു ദണ്ഡുമായി...
കൈയില്‍ കിലുക്കമുള്ള ഒരു ദണ്ഡും ഒരു കൈയില്‍ പാത്രവുമായാണ്‌ ഇവിടത്തെ കുട്ടിച്ചാത്തന്റെ രൂപ സങ്കപ്പം..!
വീട്ടില്‍ സ്‌ത്രീകള്‍ തനിച്ചുളളപ്പോള്‍ മനയ്‌ക്കുചുറ്റും നടക്കുന്ന ശബ്ദവും ജനല്‍പാളികളില്‍ വടികൊണ്ടു തട്ടുന്ന ശബ്ദവും കേള്‍ക്കും.
`ഞങ്ങള്‍ ഇവിടെയുണ്ട്‌. ഭയപ്പെടേണ്ട' എന്നു കുടുംബത്തിലുളളവര്‍ക്ക്‌ ചാത്തന്‍ നല്‍കുന്ന സൂചനയാണത്‌!.
അടുക്കളക്കിണറില്‍, രാത്രി ആരോ വെള്ളംകോരുന്ന ശബ്ദവും ഇടക്കുള്ള ദിവസങ്ങളില്‍ കേള്‍ക്കാമെന്ന്‌ പ്രവീണ്‍ നമ്പൂതിരിപ്പാട്‌ പറയുന്നു.
................................................................................................................

നിഗൂഢമായ ഒരു ചരിത്രമാണ്‌ മനയുടേത്‌. തലമുറകളായി അത്‌ അങ്ങനെയാണ്‌. പ്രശസ്‌തിക്കും പ്രചാരത്തിനുമായി ഒന്നും ചെയ്യാറില്ല ഇവിടെയുളളവര്‍. അറിഞ്ഞും കേട്ടും താന്ത്രിക, മാന്ത്രിക ആവശ്യങ്ങള്‍ക്കായി ആളുകള്‍ ഇവരെ തേടിവരികയാണ്‌. അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നു. അതാണ്‌ തങ്ങളുടെ കര്‍മ്മവും കുലധര്‍മ്മവും എന്നു മനയിലുളളവര്‍ വിശ്വസിക്കുന്നു.
ഇന്നും ദിനംപ്രതി നിരവധിപേര്‍ അന്യനാടുകളില്‍ നിന്നുപോലും മനയ്‌ക്കലെത്തി പ്രശ്‌നപരിഹാരം തേടുന്നു. ജീവിത ദുഃഖങ്ങളില്‍ നിന്നു വിടുതല്‍ നേടി ശാന്തിയോടെയും പ്രാര്‍ത്ഥനകളോടേയും മടങ്ങുന്നു..


No comments:

Post a Comment