Sunday, October 19, 2014

മന്ത്രവാദം & അദര്‍ അപ്ലൈഡ്‌ സയന്‍സസ്‌


ഞങ്ങളുടെ ദേശത്ത്‌ ഒരു വേലന്‍കുട്ടനുണ്ടായിരുന്നു. വയസ്സുവയസ്സായി, മുടിയില്‍ ചെറിയൊരു കുടുമ...അതില്‍ ചെത്തിപ്പൂവും തുളസിയിലയും തിരുകിയിരിക്കും. ചന്ദനവും ഭസ്‌മവും അതിരുവരയ്‌ക്കുന്ന നെറ്റിത്തടം. ഒറ്റപ്പല്ലുമില്ലാത്ത വായ്‌...
കുട്ടികള്‍ക്ക്‌ കണ്ണേറ്‌, കൊതിയേല്‍ക്കല്‍ തുടങ്ങിയവ സംഭവിക്കുമ്പോള്‍, അമ്മമ്മ വേലന്‍കുട്ടന്‌ ആളെ അയയ്‌ക്കും.
കുട്ടിയെ അടുത്തിരുത്തി കുട്ടന്റെ ജപം തുടങ്ങും.
ഒരു ഗ്ലാസ്‌ വെള്ളം, അല്‍പ്പം ഭസ്‌മം, ഒരു വെറ്റില...തീര്‍ന്നു ഉപകരണങ്ങള്‍..!.
നന്നെ ചെറുപ്പത്തില്‍ കേട്ട മന്ത്രത്തിന്റെ അവസാനഭാഗം ഇപ്പോഴും ഓര്‍മ്മയുണ്ട്‌.
`.....പൊന്നുകാപ്പരി..എന്റെ അച്ഛാ..
കണ്ണോടായാലും കാതോടായാലും
കരിങ്കണ്ണായാലും കരിഞ്ഞുപോട്ടെ...'
(അവസാനത്തെവരി അമര്‍ത്തി, ശാസനപോലെയാണ്‌ ഉരുവിടുക).
മന്ത്രം ചൊല്ലിയശേഷം ഒരു നുള്ള്‌ ഭസ്‌മമെടുത്ത്‌ കുട്ടിയെ തലവഴി ഉഴിഞ്ഞ്‌
ഗ്ലാസിലെ വെള്ളത്തില്‍ നിക്ഷേപിയ്‌ക്കും. ഇങ്ങിനെ പലകുറി.
ഇത്ര ലളിതസുന്ദരമായ മലയാളത്തിലുള്ള മന്ത്രം വേറെഎവിടേയും കണ്ടിട്ടില്ല.
തന്റെ ഫീസുവാങ്ങി അരയില്‍ തിരുകി, കുട്ടന്‍ പടിപ്പുര കടക്കുമ്പോഴേയ്‌ക്കും, കുട്ടി ഉഷാര്‍..!
വേറെ ഒന്നുമല്ല പറഞ്ഞുവന്നത്‌; ഇന്നു കുട്ടന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാനൊരു ഇന്‍സ്‌റ്റിറ്റിയൂട്ട്‌ തുടങ്ങുമായിരുന്നു:
`കോഴ്‌സസ്‌ ഓണ്‍ മന്ത്രവാദം ആന്റ്‌ അദര്‍ അപ്ലൈഡ്‌ സയന്‍സസ്‌..'
ഓരോ വീട്ടിലും ഓരോ മന്ത്രവാദി...!
എന്നാലെങ്കിലും സിദ്ധന്‍മാരുടെ അടുക്കല്‍പോയി തല്ലുകൊണ്ടു ചാവില്ലല്ലോ..?!.

No comments:

Post a Comment