Sunday, October 19, 2014

പുലര്‍ക്കാല സന്ധ്യാരാഗം....


പുലര്‍ക്കാലേ ഉണര്‍ന്ന്‌ അങ്ങനെ മലര്‍ന്നു കിടക്കുക സുഖമുളള ഏര്‍പ്പാടാണ്‌. 
`എനങ്ങരുത്‌..!
അപ്പോള്‍ മൂന്നുമണിയായിക്കാണും...
മൂന്നു കതിനാവെടി കേള്‍ക്കാം- വടക്കുന്നാഥന്റെ നേമവെടി..!. അതോടെ തൃശൂര്‍ നഗരം ഉണര്‍ന്നുവെന്നര്‍ത്ഥം.
പിന്നെ കാക്ക കരയും. പരിചയമുളള കിളിശബ്ദങ്ങളും.
അഞ്ചുമണിക്ക്‌ പൂങ്കുന്നം ശിവക്ഷേത്രത്തില്‍ നിന്ന്‌ പാട്ട്‌ ഒഴുകിവരും...
അഞ്ചര: പൂങ്കുന്നം പള്ളിയില്‍ നിന്ന്‌ ഹൃദയഹാരിയായ മണിനാദം. ഒപ്പം കൊക്കാലെ പള്ളിയിലെ ബാങ്കുവിളിയും ഉയരും..
അപ്പോള്‍ നേരം പരപരാ വെളുത്തുതുടങ്ങും...മനുഷ്യരുണര്‍ന്നു കഴിയും. കിണറുകളിലെ ജലയന്ത്രങ്ങള്‍ അമറാന്‍ തുടങ്ങും..
പണ്ട്‌, കുട്ടിക്കാലത്ത്‌ വടക്കേബസ്‌റ്റാന്റിനു സമീപത്തെ തറവാട്ടുവീട്ടിലാവുമ്പോള്‍, അനുഭവം മറ്റൊന്നാണ്‌.
ചെമ്പൂക്കാവിലെ മൃഗശാലയില്‍ നിന്നുളള സിംഹഗര്‍ജനമാണ്‌ ആറുമണിയ്‌ക്ക്‌..!
ആദ്യം ഒന്നു തുടങ്ങും. പിന്നെ ഒന്നിനു പിറകെ മറ്റൊന്നായി...
അതു ഒരു മുഴക്കത്തോടെ അവസാനിയ്‌ക്കും..!
ഇപ്പോള്‍ സിംഹങ്ങള്‍ കൂടൊഴിഞ്ഞിരിക്കുന്നു...
പില്‍ക്കാലത്ത്‌, അഞ്ചുമണിക്കു തുടങ്ങുന്ന ബസ്സുകളുടെ വാം-അപ്പായി അലച്ചെത്തുക..ആക്‌സിലറേറ്റര്‍ ആഞ്ഞുചവിട്ടിപ്പിടിച്ച്‌ അവന്‍ ഇരമ്പിച്ചുകൊണ്ടേയിരിക്കും...!
ഏറ്റവും ആസ്വാദ്യമായത്‌, നവംബര്‍-ഡിസംബറില്‍ ആരംഭിക്കുന്ന വണ്ണാത്തിപ്പുളളിന്റെ സംഗീതക്കച്ചേരിയാണ്‌..
ഉയര്‍ന്ന മരക്കൊമ്പിലിരുന്ന്‌, അനുസ്യൂതമായ, നിഷ്‌കളങ്കമായ രാഗാലാപനം..കൂടെ മറ്റുപക്ഷികളുടെ ശബ്ദങ്ങള്‍ കൂട്ടിക്കലര്‍ത്തി ഒരു മിമിക്രിയും...
അതുകേട്ടു കിടക്കുന്നതിലുപരിയൊരു സുഖം സ്വര്‍ലോകത്തും ലഭിക്കില്ല..പോകവേദാന്തമേ നീ..!! എന്നു ചങ്ങമ്പുഴയെ മാറ്റിപ്പാടാന്‍ തോന്നുന്നു..

No comments:

Post a Comment