Tuesday, July 3, 2018

മാര്‍ക്കര്‍ മാണിക്യന്‍..!!



ഹൊ..! എന്തൊരു നിമിഷമാണിത്!. ഒരേ സമയം ഓര്‍മ്മകളുടെ കുത്തൊഴുക്ക്.. വികാരങ്ങളുടെ വേലിയേറ്റവും..
മാര്‍ക്കര്‍ മാണിക്യന്‍..
തൃശൂരില്‍ ഒരു തവണയെങ്കിലും പണിയെടുത്തിട്ടുളള മാധ്യമപ്രവര്‍ത്തകര്‍ അറിയാതിരിക്കില്ല; ഓര്‍ക്കാതിരിക്കില്ല.
കായികരംഗത്തെ ഏതു ഗെയിമിന്റേയും കോര്‍ട്ടിന്റെനീളവും വീതിയും കോണളവുകളും ഉള്ളംകൈരേഖപോലെ സുവ്യക്തമായി അറിയുന്ന മാര്‍ക്കര്‍മാണിക്യന്‍!. പാലസ് സ്‌റ്റേഡിയത്തില്‍, സംസ്ഥാന സ്‌കൂള്‍കായികമേള നടക്കുമ്പോള്‍, ട്രാക്കിലെ കുമ്മായപ്പൊടി ഒന്നു മാഞ്ഞാല്‍, 400 മീറ്റര്‍ ഹര്‍ഡില്‍സിനുമുമ്പ്...എന്തിനും സംഘാടകര്‍ ഇടതടവില്ലാതെ മൈക്കിലൂടെ വിളിച്ചുപറഞ്ഞിരുന്ന പേര്‍..
മാര്‍ക്കര്‍മാണിക്യന്‍!.
എഴുപത്തൊന്നുകാരനായ മാണിക്യനെ കോവിലകത്തും പാടത്തെ കൊച്ചുകൂരക്കുമുന്നില്‍ നിന്നു പൊക്കിയെടുത്തപ്പോള്‍ എന്തൊക്കെ ഓര്‍മ്മകള്‍..
ഐഎം വിജയന്റെ കൈപിടിച്ച് ഫുട്‌ബോള്‍ ലോകത്തെത്തിച്ച അമ്മാമനാണ് ഈ കുറിയ മനുഷ്യന്‍..എഴുപത്തൊന്നാം വയസ്സിലും ജര്‍മ്മനിയുടെ കളിയെ കുറിച്ചു പറയുമ്പോള്‍, ശരീരഭാഷപോലും മാറിപ്പോകുന്നു..കണ്ണുകളില്‍ ആരവം ഇരമ്പിയാര്‍ക്കുന്നു. ഫുട്‌ബോള്‍ ഇവര്‍ക്കേ അറിയൂ. വികെഎന്‍ മേനോനോട് പറഞ്ഞ്, അഞ്ചാംക്ലാസില്‍ പഠിച്ചിരുന്ന വിജയനെ കോച്ചിംഗ് ക്യാമ്പിലെത്തിച്ച കഥയും പറഞ്ഞു. പിന്നെ വിജയന്റെ വിശ്വവിജയത്തിന്റെ കഥ നമുക്കറിയാം. പഴമക്കാര്‍ പറയുന്നത് അനുഭവത്തില്‍ നിന്നാണ്..അതിനു മധുരം കൂടുതലുണ്ട്...അതിനു മധുരം കൂടുതലുണ്ട്. 

No comments:

Post a Comment