Tuesday, July 3, 2018

തുടക്കം



എക്‌സ്പ്രസിലെത്തി മൂന്നാം മാസം സ്‌പോര്‍ട്ട്‌സ് പേജിന്റെ ചുമതല വന്നുപെട്ടു. വന്നുപെട്ടതാണ്. രണ്ടു സബ്എഡിറ്റര്‍മാര്‍ ലീവ് വന്നു, അതുകൊണ്ട്. കളിയെഴുത്തില്‍ ഇഷ്ടമുണ്ടായിരുന്നിട്ടും വല്ലാതെ പകച്ചു. ഇന്റര്‍നെറ്റില്ലാ, ആപ്പുകളില്ലാ കാലം. പത്രവായനയുള്ളവനേ വാര്‍ത്തയുടെ പിന്‍ചരിത്രം ഓര്‍ത്തെഴുതാനാവൂ. വിരല്‍തുമ്പിലല്ല വിവരം..തലച്ചോറിനെ തന്നെ ആശ്രയിക്കണം. കൈയില്‍ കിട്ടിയ പിടിഐ ടേക്കും പിടിച്ച് കുറച്ചുനേരമിരുന്നു.
ലാവെഗാസിലെ ഇടിക്കൂട്ടില്‍ ടൈസണ്‍, ഇവാന്റര്‍ ഹോളിഫീല്‍ഡിന്റെ ചെവികടിച്ചു പറിച്ചതിന്റെ വിചാരണ..ക്രീം ഷര്‍ട്ടും കോട്ടുമിട്ട് അയാള്‍ കോടതിമുറിയിലേക്ക് കടന്നുവരുന്നു. അയാളെ റിംഗില്‍ നിന്നും കോടതി വിലക്കുന്നു. വാര്‍ത്തയുടെ പൊട്ടും പൊടിയുമേയുള്ളൂ പിടിഐ ടേക്കില്‍. ആ രംഗങ്ങള്‍ മനസ്സില്‍ വിഷ്വലൈസ് ചെയ്ത്, വായിച്ച ഓര്‍മ്മകളും ചേര്‍ത്ത് വാര്‍ത്തയെഴുതി, ലീഡാക്കി.
രാഷ്ട്രീയം എഴുതുന്ന ഒരു സീനിയര്‍ സബ് എഡിറ്ററെ കാണിച്ചു. അയാള്‍ പറഞ്ഞു-ഇത് ലീഡാക്കണ്ട..
പക്ഷെ, മറ്റുമാര്‍ഗമില്ല. ഞാനത് ലീഡാക്കി പേജ്‌ചെയ്തു.
പിറ്റേന്ന് എല്ലാ പത്രങ്ങളിലും അതായിരുന്നു ലീഡ്.
പിന്നെ കളിയെഴുത്ത് ഹരമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കരീബിയന്‍ പര്യടനം. ആര്‍ത്തിരമ്പുന്ന ഗാലറി..ഒരോ പന്തിലും ബാറ്റ്‌സ്മാന്റെ ചോരയ്ക്കായി മുറവിളികൂട്ടുന്ന കാണികള്‍..കരീബിയന്‍ ബാന്റിന്റെ പശ്ചാത്തല സംഗീതം..എല്ലാം പത്രത്താളിലേക്ക് ആവാഹിച്ചു. ആസ്വദിച്ചെഴുതാന്‍ കളിക്കളത്തിലെ കഥകളേ പറ്റൂ..ഹന്‍സിക്രോണ്യേ വിമാനം തകര്‍ന്നു മരിച്ചതും ഒരു തരം സന്തോഷത്തോടെയാണ് എഴുതിയത്. അയാള്‍ അന്ന് മാച്ച്ഫിക്‌സിംഗ് നടത്തിയെന്ന് ഏറ്റുപറഞ്ഞു കാലം. ഒരു പക്ഷെ മലയാള പത്രലോകത്ത് ആ വാക്ക് കടന്നുവന്നത് ആ കാലത്തിനുശേഷമായിരിക്കും.
ഹോ..ലോകകപ്പ് കാണുമ്പോള്‍ മനസ്സില്‍ കളിയാവേശം നിറയുന്നതറിയാം.കൈത്തരിപ്പും.

No comments:

Post a Comment