Tuesday, July 3, 2018

ഗംഗാധരന്‍



അച്ചന്റെ തറവാട്ടില്‍ ഒരാനയെകൂടി വാങ്ങുന്നു. പാലിയത്തെ വലിയച്ചന് ഒരല്‍പ്പം പണം തികയാതെവന്നു. ആര്‍ക്കിയോളജി ഡയറക്ടറായിരുന്ന അച്ഛച്ചന്‍, പാലിയത്ത്് അനുജന്‍ അച്ചന്റെ കൈയില്‍ അതുണ്ട്. വലിയച്ചന്‍ ആളെ വിട്ടു..
അച്ഛച്ചന്‍ പറഞ്ഞു: പണം തരാം.. പക്ഷെ രണ്ടു കണ്ടീഷനുകളുണ്ട്. 
ഒന്ന് ആനക്ക് എന്റെ മകന്റെ പേരിടണം: ഗംഗാധരന്‍. രണ്ട്: തൃശൂര്‍ പൂരത്തിനു കൊണ്ടുവരുമ്പോള്‍ ആനകളെ എന്റെ വീട്ടുവളപ്പില്‍ കെട്ടണം..!.
കണ്ടീഷനുകള്‍ അംഗീകരിക്കപ്പെട്ടു. ആനയെ വാങ്ങി. പൂരത്തിനു കൊണ്ടുവരുമ്പോള്‍, അവയെ വടക്കേ ബസ് സ്റ്റാന്റിനടുത്ത് പാലിയം റോഡിലെ ഞങ്ങളുടെ തറവാട്ടുവളപ്പില്‍ കൊണ്ടുവരും. അച്ഛച്ചന്‍ പഴം കൊടുക്കും. ചാലക്കുടിയില്‍ കൂപ്പുപണിക്കിടെയാണ് ഗംഗാധരന്‍ ചരിഞ്ഞത്. ഗംഭീരനായിരുന്നു ഗംഗാധരന്‍...
അച്ഛന്‍ കഥ പറഞ്ഞു നിര്‍ത്തി. പൂരദിവത്തില്‍ തറവാട്ടില്‍ ചെന്ന ഞാന്‍ ഈ കഥകേട്ട്, താടിക്കുകൈയും കൊടുത്തിരുന്നു. അതുകണ്ട് അച്ഛന്‍ ചിരിച്ചു..
അല്ല, അച്ഛന് 83 വയസ്സ്. എനിക്കതിന്റെ പകുതിയും. ഇക്കാലമത്രയും ഒന്നിച്ചുണ്ടായിരുന്നിട്ട് ഈ കഥ അച്ഛന്‍ പറയുന്നത്, ഇപ്പോള്‍-2018ലെ പൂരത്തിന്..!!.
എനിക്ക് ചിരിയൊന്നും വന്നില്ല.


No comments:

Post a Comment