Saturday, September 13, 2014

അവര്‍ ഭക്ഷണം കഴിച്ചിരിക്കുമോ..??



കുട്ടിക്കാലത്താണ്‌ മണ്ണാര്‍ക്കാട്‌ പൂരം കണ്ടത്‌. പൂരത്തോടനുബന്ധിച്ചു വന്ന സര്‍ക്കസായിരുന്നു കമ്പം. കുറച്ചുമനുഷ്യര്‍, അവരുടെ കുട്ടികള്‍, പിന്നെ ഒരു മുട്ടനാട്‌..
ഉണങ്ങിക്കിടക്കുന്ന പാടത്തെ കൊച്ചു കൂടാരത്തിലായിരുന്നു സര്‍ക്കസ്‌.
കസേരകളില്ല. കെട്ടിപ്പൊക്കിയ ഗാലറികളും.
നിരപ്പാക്കിയ പാടത്ത്‌ എല്ലാവരും വട്ടമിട്ടിരുന്നു. അറുപതുപൈസയാണ്‌ ഫീ എന്നാണോര്‍മ്മ..
മുട്ടനാട്‌ ഉയരത്തിലെ ഒറ്റക്കമ്പിയില്‍ക്കൂടി നടന്നു..!
അതിനു ഒത്തനടുവിലെ നാഴിപോലുളള ഒരു വസ്‌തുവില്‍ നിന്ന്‌ സൂക്ഷ്‌മതയോടെ വട്ടം തിരിഞ്ഞു...!
അതുകണ്ട്‌ കോരിത്തരിച്ചു; ആവേശത്തോടെ കൈയടിച്ചു..
ഇന്നലെ, നഗരത്തിലെത്തിയ ഒരു സര്‍ക്കസ്സിനുപോയി. കൊച്ചുമരുമക്കളുടെ നിര്‍ബന്ധം.
മൃഗങ്ങളൊന്നുമില്ല. നിയമം മാറിയിരിക്കുന്നു.
മൂന്നു പട്ടിക്കുട്ടികള്‍, രണ്ടു കുതിരകള്‍...
ഷോ തുടങ്ങുമ്പോള്‍ മുന്നൂറുപേര്‍ തികച്ചില്ല, കാഴ്‌ചക്കാരായി..! ഒഴിഞ്ഞ കസേരകലാണ് അധികവും..
പതിവുപോലെ, ആണുങ്ങളും പെണ്ണുങ്ങളും തിളങ്ങുന്ന വസ്‌ത്രങ്ങളൊക്കെയായി വന്നു. മെയ്‌വഴക്കവും അഭ്യാസചാതുരിയും പ്രകടിപ്പിച്ചു..
ആഹ്‌ളാദത്തിന്റെ ഒരു ലാഞ്‌ജനയും പ്രതിഫലിച്ചില്ല, മനസ്സില്‍..
കീറിപ്പറിഞ്ഞ കൂടാരത്തിന്റെ മോന്തായത്തിലേയ്‌ക്ക്‌ കണ്ണുപായിച്ചിരുന്നു.
കോവിലനെ കാണുമ്പോള്‍, അയല്‍പക്കത്തെ സ്‌ത്രീകള്‍ നാണത്തോടെ പറയുമായിരുന്നത്രെ: `ഈ അയ്യപ്പേട്ടന്‍ എപ്പോഴും വയറിലേയ്‌ക്കേ നോക്കൂ..'
അതേ, ആ നോട്ടത്തിന്‌ മറ്റൊരര്‍ത്ഥവും ഉണ്ടായിരുന്നില്ല. ഇവര്‍ ഭക്ഷണം കഴിച്ചിരിക്കുമോ എന്നു മാത്രമായിരുന്നു.
വിശപ്പ്‌..!
സത്യം, റിംഗിലെ വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്ന ഇവരെ കണ്ടപ്പോള്‍ മനസ്സിനോട്‌ ഞാന്‍ ചോദിച്ചത്‌ അതാണ്‌-
ഇവര്‍ വയര്‍നിറയേ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ..?

No comments:

Post a Comment