Tuesday, September 30, 2014

ഓര്‍മ്മകള്‍ പിന്നോട്ടോടുന്നതെന്ത്‌ ?


കാരണമല്ല..കാരണങ്ങള്‍ തന്നെ ഉണ്ടാകാം.
അത്മാഭിമാനത്തെ സ്‌പര്‍ശിക്കുന്ന ഒരു സംഭവമുണ്ടായാല്‍ ഒരുവെളളക്കടലാസില്‍ ഒറ്റവരി...
അതുമതി.
അച്യുതവാര്യര്‍ സാറാണത്‌ കാണിച്ചു തന്നത്‌.
ഒരിക്കലല്ല. രണ്ടുതവണ.
തികഞ്ഞ ആഹ്ലാദത്തോടെ, ഹൃദയത്തില്‍നിന്നുള്ള പുഞ്ചിരിയോടെ അവര്‍ പടിയിറങ്ങി..
രക്തസാക്ഷി പരിവേഷം അണിയാതെ..പിറുപിറുക്കാതെ..ആരേയും കുറ്റപ്പെടുത്താതെ..
വീണ്ടും മനസ്സ്‌ പിന്നോട്ടോടുന്നു..സി.പി.രാമചന്ദ്രനില്‍ എത്തുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസ്‌ എഡിറ്റര്‍ ബി.ജി.വര്‍ഗീസിനെ പത്രമുതലാളി ബിര്‍ള പിരിച്ചുവിടുന്നു. കാരണം പോലും കാണിക്കാതെ..!
അതിനെതിരേ ടൈംസിലിരുന്നുകൊണ്ടു തന്നെ സിപി കേസുകൊടുത്തു. കേസില്‍ ബിര്‍ളതോറ്റു. നിര്‍ണായകമായ കോടതിവിധി..
ഇതിനെ കുറിച്ച്‌ പിന്നെ സിപി പറഞ്ഞു:
He was not a good journalist. പക്ഷെ, എഡിറ്ററുടെ അഭിമാനം രക്ഷിക്കേണ്ടതുണ്ടെന്ന്‌ തോന്നി..!!
ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു സിപി. സാധാരണ ഗതിയില്‍ രണ്ടുവര്‍ഷം കൂടി നീട്ടിക്കൊടുക്കാം. ബിര്‍ള അതു ചെയ്‌തില്ല.
സിപി ചിരിച്ചു. ഹൃദയത്തില്‍ നിന്നുളള ചിരി. മുമ്പിലിരിക്കുന്ന റമ്മില്‍ നിന്ന്‌ ഒരു സിപ്പ്‌ എടുത്തിട്ട്‌ പറഞ്ഞു:
`ഞാനൊന്ന്‌ പോയിക്കിട്ടിയാല്‍ മതിയായിരുന്നു അവര്‍ക്ക്‌. അവര്‍ക്ക്‌ എന്നെ പേടിയായിരുന്നു...!!'.
വീണ്ടും മനസ്സ്‌ പിറകിലേക്കോടി...
പോത്തനിലെത്തി. സക്ഷാല്‍ പോത്തന്‍ ജോസഫ്‌.
പത്രപ്രവര്‍ത്തകര്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള പ്രതിഫലം ലഭിക്കണമെന്ന്‌ വാശിപിടിച്ച എഡിറ്റര്‍. ഇതിനായി അദ്ദേഹം നിരന്തരം കലശല്‍കൂട്ടി.
വളര്‍ത്തി വലുതാക്കിയ പത്രസ്ഥാപനങ്ങളില്‍ നിന്നെല്ലാം വേദനയോടെ പടിയിറങ്ങി. ഹിന്ദുസ്ഥാന്‍ ടൈംസ്‌, ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌, ഡെക്കാന്‍ ഹെറാള്‍ഡ്‌...
ഒരിക്കല്‍ പോലും അദ്ദേഹം സ്വയം രക്തസാക്ഷി പരിവേഷമണിഞ്ഞില്ല. പിറുപിറുത്തില്ല. അതിന്റെ ആവശ്യവുമില്ലായിരുന്നു.
അടുത്തിടെ ഉണ്ടായ ചില കാര്യങ്ങള്‍ നിരീക്ഷിച്ചപ്പോള്‍, അതിന്‍മേല്‍ നടന്ന ചര്‍ച്ചാ ബഹളം കണ്ടപ്പോള്‍ ഇതൊന്നു കുറിക്കണമെന്ന്‌ തോന്നി. എഴുതീട്ട്‌ വിശേഷമൊന്നുമില്ലെന്നറിയാം. എന്നാലും മനസ്സിന്‌ ഒരു സംതൃപ്‌തിയ്‌ക്കുവേണ്ടി..അതാണല്ലോ പ്രധാനം.

1 comment:

  1. എഴുതീട്ട്‌ വിശേഷമൊന്നുമില്ലെന്നറിയാം. എന്നാലും മനസ്സിന്‌ ഒരു സംതൃപ്‌തിയ്‌ക്കുവേണ്ടി..അതാണല്ലോ പ്രധാനം. It should be said...

    ReplyDelete