Friday, September 26, 2014

ആഹാ..! പൊടിക്കുരുവി എത്തീ..!!



ര്യാടന്‍ കനിഞ്ഞതുകൊണ്ട്‌, കിടപ്പുമുറിയുടെ തെക്കേ ജനാല തുറന്നിടാനിടയായത്‌ നന്നായി. അപ്പുറത്തെ വളപ്പിലെ മാവിന്റെ തണുപ്പാണാഗ്രഹിച്ചത്‌. കേട്ടത്‌ പരിചിതമായ പക്ഷിശബ്ദം...
`ചിരുരുവി...ചിരുവിറ്റ്‌...ചിരുരുവി...!
ആദ്യം സംശയിച്ചു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ചാഞ്ചാടിക്കൊണ്ടും തെന്നിപ്പറന്നുകൊണ്ടും അവള്‍-ഒരു ചില്ലയില്‍ നിന്ന്‌ മറ്റൊരു ചില്ലയിലേയ്‌ക്ക്‌..ചിറകുകള്‍ പൂട്ടിയും തുറന്നും..!
സന്തോഷം.
അവര്‍ എത്തിയിരിക്കുന്നു: ഇളംപച്ചപൊടിക്കുരുവി എന്ന Greenish Leaf Warbler..!
നാലായിരം കിലോമീറ്റര്‍ സഞ്ചരിച്ചുളള വരവാണ്‌. പതിവുതെറ്റിക്കാതെ..!
നമ്മുടെ തള്ളവിരലോളം പോന്ന ഈ കൊച്ചുപക്ഷി, വരുന്നത്‌ ഹിമാലയത്തിനപ്പുറത്തുനിന്നും...
സെപ്‌തംബര്‍ മധ്യംമുതല്‍ ദേശാടകര്‍ എത്തിത്തുടങ്ങും. ഓരോ ജാതിക്കാര്‍ക്കും ഓരോ സമയം.
ഇക്കുറി ആദ്യം ദൃഷ്ടിയില്‍പ്പെട്ട ദേശാടകന്‍ ഈ നാലിഞ്ചുകാരന്‍/രി പച്ചപ്പക്ഷിയാണ്‌.
ശരീരത്തിനുപരിതലം ഇളംപച്ച. അടിവശം നരച്ചവെള്ള. കറുത്ത ഒരു കണ്ണെഴുത്തുണ്ട്‌. അതിനുമുകളില്‍ നരച്ച ഒരു പുരികവും. ചിറകിലും കാണാം ഒരു വെളളപട്ട.
സദാ ഇലക്കൂട്ടത്തില്‍ ഇരതേടി നടക്കുന്ന ഇവയെ ചലനംകൊണ്ടേ കാണ്ടെത്താവൂ. സദാ അസ്വസ്ഥരായി ചാടിയും മറിഞ്ഞു നടക്കും. ഒപ്പം ചിറകുകള്‍ തുറന്നുപൂട്ടും. കൂടെകൂടെ `ചിരുരുവി' എന്ന വിളിയും..
ഇവയുടെ ചിലപ്പ്‌ കേള്‍ക്കാന്‍ സുഖമുള്ളതാണ്‌. ശബ്ദമാണ്‌ ഇവയെ കണ്ടെത്താനുളള എളുപ്പവഴി. പ്രാണികളാണ്‌ മുഖ്യഭക്ഷണം.
സൈബീരിയയുടെ പടിഞ്ഞാറാണ്‌ ഇവയുടെ പ്രജനനകേന്ദ്രം. മഞ്ഞുമലകളും മരുഭൂമികളും താണ്ടി, ഇവ നമ്മുടെ വീട്ടുമുറ്റത്തെത്തുന്നു-കാലം പിഴയ്‌ക്കാതെ.
ആരാണ്‌ ഇവയ്‌ക്ക്‌ കലണ്ടര്‍ നിര്‍മ്മിച്ചുകൊടുക്കുന്നത്‌?. വഴിപിഴയ്‌ക്കാതെ നമ്മുടെ മണ്ണിലേയ്‌ക്കുളള ഭൂപടം കാണിച്ചുകൊടുക്കുന്നത്‌...?. ശാസ്‌ത്രത്തിന്‌ പലതരത്തിലുളള ഉത്തരങ്ങളാണ്‌. പക്ഷെ, എനിക്കിഷ്ടം എന്റെ മുന്‍തലമുറയും അതിനുമുമ്പുള്ള തലമുറയും അതിനും മുമ്പുള്ള കാരണവന്‍മാരും ഇവരെ കണ്ടിരുന്നു; ഇപ്പോള്‍ ഞാനും കാണുന്നു എന്നുമാത്രം വിശ്വസിക്കാനാണ്‌- അങ്ങിനെ കാലത്തിന്റെ ഒരു കണ്ണിയായിത്തീരാനാണ്‌..!. അതിലൊരു സുഖമുണ്ട്‌.

No comments:

Post a Comment