Friday, February 7, 2014

തേക്കിന്‍കാട്ടിലെ കാരണവക്കൂട്ടങ്ങള്‍..


മൊത്തം അറുപത്തഞ്ചേക്കര്‍..
നഗരമധ്യത്തില്‍ പരന്നുപരന്നങ്ങനെ പച്ചപുതച്ച ഒരു മൈതാനം...!!. അതിനു നെറുകയില്‍ ചരിത്രപ്പഴമ വിളിച്ചോതി, ശ്രീ വടക്കുന്നാഥ ക്ഷേത്രം. അതു തന്നെ പത്തേക്കര്‍ വരും..!!
ഇവയെ ചുറ്റി സദാ ഒഴുകുന്ന നഗരം....
ലോകത്തില്‍ എവിടേയും കാണാത്ത നഗര സംവിധാനം. കുന്നിന്‍ മുകളില്‍ നിന്നു ക്രമത്തില്‍ താഴേയ്‌ക്കിറങ്ങിപ്പോകുന്ന നഗരം..
പച്ചമരത്തണല്‍ എക്കാലത്തും കുളിര്‍മ പകരുന്ന തേക്കിന്‍കാട്‌ മൈതാനം, നഗരത്തിന്റെ ശ്വാസകോശമാണ്‌.
മറ്റൊരര്‍ത്ഥത്തില്‍ തേക്കിന്‍കാടിനു ഒരു ജീവസ്‌പന്ദമുണ്ട്‌..അത്‌  സ്വയം ഒരു ജീവിതമാകുന്നു..!!
ശക്തന്‍ തമ്പുരാന്‍ വെട്ടിവെളുപ്പിച്ച കാടാണ്‌ ഇന്നത്തെ ക്ഷേത്രമൈതാനം. വടക്കുന്നാഥന്റെ ജടയെന്നായിരുന്നു സങ്കല്‍പ്പം...
കാടുവെട്ടിത്തെളിക്കുന്ന സമയത്ത്‌, പാറമേല്‍ക്കാവില്‍ നിന്നു കോമരം തുളളിയുറഞ്ഞു വന്നു...
അച്ഛന്റെ ജടമുറിക്കരുത്‌..ഉണ്ണീ...എന്ന്‌ കല്‍പ്പിച്ചുപോല്‍..!!
വാളുകൊണ്ടു ശിരസ്സുവെട്ടിമുറിക്കാന്‍ തുനിഞ്ഞ കോമരത്തോടു തമ്പുരാന്‍, നിന്റെ വാളിന്‌ മൂര്‍ച്ചപോരെന്നു പറയുകയും, പള്ളിവാളൂരി കോമരത്തിന്റെ തലവെട്ടിമാറ്റുകയും ചെയ്‌തുവെന്ന്‌ ചരിത്രം...
വിശ്വപ്രസിദ്ധമായ തൃശൂര്‍പ്പൂരത്തിന്റെ രംഗവേദിയാണ്‌ ഈ മൈതാനം...
മുപ്പത്തിയാറു മണിക്കൂര്‍ തുടര്‍ച്ചയായി പൂരം  പെയ്‌തിറങ്ങുന്ന മൈതാനം..ജനസാഗരം നിറഞ്ഞു കവിയുന്ന കാലം...
തേക്കിന്‍കാടു മൈതാനം സാധാരണ ദിവസങ്ങളില്‍, കാരണവക്കൂട്ടങ്ങളുടെ വിശ്രമസങ്കേതമാണ്‌. സായന്തനങ്ങളില്‍ അവര്‍ എത്തും...നഗരത്തിന്റെ പലഭാഗത്തുനിന്നുമായി..!!.
പിന്നെ അവരുടെ ലോകമായി.
കൊച്ചുകൊച്ചു ആള്‍വൃത്തങ്ങള്‍ കാണാം തേക്കിന്‍കാട്ടില്‍..
കൊച്ചുകൊച്ചു ചീട്ടുകളി സംഘങ്ങള്‍...
ഈഗോകളില്ലാതെ ജീവിത സായാഹ്നം ആഘോഷിക്കുന്നവര്‍...
മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ പോലും ഈ സംഘത്തില്‍ അംഗമായിരുന്നു...!!.
സ്വരാജ്‌ റൗണ്ടിന്റെ വടക്കുഭാഗത്ത്‌ ഒരു ലൈറ്റ്‌ ആന്റ സൗണ്ട്‌ കമ്പനിയുണ്ടായിരുന്നു..(വി ആര്‍ എസ് സൌണ്ട്സ് ഇന്നില്ല).
അഞ്ചരമണികഴിഞ്ഞാല്‍, കോളാമ്പിയിലൂടെ പാട്ടുകള്‍ വയ്‌ക്കുകയായി. പഴയകാലത്ത്‌ ടിവിയും ഇന്റര്‍നെറ്റ്‌ സൗകര്യങ്ങളും ഒന്നും ഇല്ലാതിരുന്ന കാലത്ത്‌ മൈതാനത്തെ പുല്‍ത്തകടിയില്‍, ഇരുട്ടുവോളം പാട്ടുകേട്ടിരിന്നു...
കൂട്ടിന്‌ കപ്പലണ്ടിപ്പൊതിയും....!!.
നഗരത്തില്‍ തിരക്കേറി. നിരത്തുമുറിച്ചു കടന്ന്‌ തേക്കിന്‍കാട്ടിലെത്താന്‍ കാരണവന്‍മാര്‍ക്കും ബുദ്ധിമുട്ടായി..
പിന്നെ തേക്കിന്‍കാടിന്റെ സൗന്ദര്യവത്‌ക്കരണവും ആരംഭിച്ചതോടെ തൃശൂരിന്റെ ഐശ്വര്യമായ ഈ കാരണവക്കൂട്ടങ്ങള്‍ പൂര്‍ണമായും കുടിയൊഴിഞ്ഞു..
തിരിച്ചുവരാത്ത ഐശ്വര്യത്തിന്റെ കാലത്തിനായി തേക്കിന്‍കാട്‌ ഇന്നും കണ്ണീരൊലിപ്പിച്ചു കിടക്കുന്നു...

No comments:

Post a Comment