Saturday, February 1, 2014

ഒന്നെങ്കില്‍ എല്ലാം പറയുക..അല്ലെങ്കില്‍ മിണ്ടരുത്‌..!!


കരിമ്പുഴയിലെ ബന്ധുവീട്ടില്‍ തങ്ങിയാണ്‌ തറവാട്ടില്‍ പോകുക. വല്ലപ്പോഴും മാത്രമുള്ള യാത്രയില്‍ അതാണ്‌ പതിവ്‌. നഗരജീവിതത്തിന്റെ മുഷിപ്പില്‍ നരച്ചുപോയ തലച്ചോറിന് ഔഷധ ചികിത്സയാണ്‌, ഗ്രാമാന്തരങ്ങളിലേക്കുള്ള ഓരോയാത്രയും. 
സന്ധ്യമയങ്ങിയപ്പോള്‍ ഒരു ചായകുടിക്കാനിറങ്ങി...(വീട്ടുകാരെ ബുദ്ധിമുട്ടിക്കരുതല്ലോ).
റബ്ബര്‍ തോട്ടങ്ങള്‍ക്കും തേക്കിന്‍കാടുകള്‍ക്കും നടുവിലൂടെയുള്ള നാട്ടുപാതയിലൂടെ സുമാര്‍ ഇരുപതുമിനിട്ടു നടന്നാല്‍ കവലയിലെത്താം. ചായപ്പീടിക അവിടെയാണ്‌.
തനിനാടന്‍ ചായക്കട. അരണ്ടുകത്തുന്ന ബള്‍ബില്‍ പുകപിടിച്ചതിനാല്‍ പിന്നെയും പ്രകാശം കുറവ്‌.
സ്ഥലത്ത്‌ പുതുതായ ഞാന്‍ ചായക്കടയില്‍ കയറുന്നു.
അവിടെ കൂടിയിരുന്നവര്‍ മിണ്ടാട്ടം നിര്‍ത്തി നോക്കുന്നു...
സംസാരം പുറത്തേക്കു കേട്ടിരുന്നതാണ്‌, അതുവരെ...
ബഞ്ചിന്റെ അറ്റത്തിരുന്നു ഒരു ചായയ്‌ക്കു പറഞ്ഞു. തൊട്ടടുത്തിരുന്നു ദോശകഴിച്ചിരുന്നയാള്‍ കൂടുതല്‍ ചുരുണ്ടുകൂടിയതായി തോന്നി...
അന്തരീക്ഷത്തില്‍ വല്ലാത്ത പിരിമുറുക്കം ഫീല്‍ ചെയ്‌തു തുടങ്ങിയപ്പോള്‍, പെട്ടെന്ന്‌ പൈസകൊടുത്തിറങ്ങി.

(ഇനി വാല്‍ക്കഷ്‌ണം: കുപ്രസിദ്ധമായ മുന്നകൊലക്കേസ്‌ സിബിഐ ഏറ്റെടുത്ത സമയത്തായിരുന്നു നിഷ്‌കളങ്കരായ ഗ്രാമവാസികള്‍ക്കിടയില്‍ ഞാന്‍ പൊട്ടിവീണത്‌. ഈ കവലയില്‍ നിന്നു കഷ്ടി രണ്ടു കിലോമീറ്റര്‍ മാറി, തൂവശേരി കുന്നിലായിരുന്നു മുന്നയെ കാറിലിട്ടു കത്തിച്ച സംഭവം നടന്നത്‌).

No comments:

Post a Comment