Friday, March 21, 2014

എന്നാ, ഇന്നിവിടന്ന്‌ കഴിക്കണ്ട...!!


തൊരു ഓര്‍മ്മച്ചിത്രം. ഭരണിയ്‌ക്കു പോയപ്പോള്‍ ഞാന്‍ പകര്‍ത്തിയത്‌. ഓഫീസിലെത്തുമ്പോള്‍ ഫൊട്ടോഗ്രാഫര്‍ സുനോജ്‌ മാത്യു പിറുപിറുത്തു...
ദെന്താ മേന്‍നേ...ഭ്രാന്തു തന്നെ...!!.
ഭരണിയാഘോഷവും കോമരങ്ങള്‍ നിറവെട്ടിപ്പൊളിച്ചു രക്തമൊഴുക്കുന്നതും തെറിപ്പാട്ടു പാടുന്നതും കണ്ടു അയാള്‍ അസ്വസ്ഥനായിരിക്കുന്നു..
വര്‍ഷത്തിലൊരിക്കലെങ്കിലും മനസ്സുതുറന്ന്‌ തെറിപറയാന്‍ അനുവാദം തന്ന ദൈവത്തിനു നന്ദിപറഞ്ഞ്‌, ഞാന്‍ വാര്‍ത്തയുടെ ആദ്യവരി എഴുതി...
അതിങ്ങനെ- കൊടുങ്ങല്ലൂര്‍ ചരിത്രനഗരി ചെമ്പട്ടുടുത്തു....
പിന്നെ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും, ഈ പ്രയോഗം പത്രങ്ങള്‍ ഏറെ മാറ്റിയിട്ടില്ല..

വാല്‍ക്കഷ്‌ണം: ഉച്ചഭക്ഷണം കഴിയ്‌ക്കാന്‍ സ്ഥലമന്വേഷിച്ച്‌ കൊടുങ്ങല്ലൂര്‍ ലേഖകന്‍ ജോര്‍ജുകുട്ടിയോടൊപ്പം ഭേദപ്പെട്ട ഹോട്ടലില്‍ കയറി. മേശകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ജോര്‍ജ്‌കുട്ടി കൊടുങ്ങല്ലൂരില്‍ സുപരിചിതന്‍. ഹോട്ടലുടമയോടു ചോറുകിട്ടുമോ എന്ന്‌ അയാള്‍...
ഹോട്ടലുടമ: വേണ്ടപ്പെട്ടവരാണോ...?
ജോര്‍ജുകുട്ടി: ബ്യൂറോ ചീഫാണ്‌..
ഹോട്ടലുടമ: എന്നാ, ഇന്നിവിടന്ന്‌ കഴിക്കണ്ട...!!
കാവു തീണ്ടാന്‍ എത്തുന്ന പതിനായിരങ്ങളെ ഞാന്‍ ഖേദപൂര്‍വ്വം ഓര്‍ത്തുപോയി....

Wednesday, March 19, 2014

ചില രഹസ്യങ്ങള്‍ എവിടേയോ..


തൃശൂരിന്റെ നാഥന്‍, ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രം ഏവര്‍ക്കും സുപരിചിതം. അവിടെ ദര്‍ശനം പതിവുള്ളവര്‍ക്കും അറിയാത്ത കുറെ കാര്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു...
ക്ഷേത്രദര്‍ശനത്തിനു നിത്യവും എത്തുന്നവര്‍ക്കുപോലും അറിയില്ല, ഇവിടെ തൊഴുവാനുള്ള വിധാനം...!.
വടക്കുന്നാഥ ക്ഷേത്രദര്‍ശനത്തിന്‌ ഒരു നിയമം ഉണ്ട്‌...ആരില്‍ തുടങ്ങി ആരില്‍ അവസാനിപ്പിയ്‌ക്കണം എന്നിങ്ങനെ വിശദീകരിക്കുന്ന വിശദമായ ശ്ലോകമുണ്ട്‌...
അത്‌ അറിയുന്നവര്‍ ഇന്നുണ്ടോ എന്നു സംശയം....
അതുകൊണ്ടു തന്നെ ചിട്ടപ്രകാരം തൊഴൂന്നവരും അപൂര്‍വ്വം.
പറഞ്ഞുവന്നത്‌, അവിടെ ചുറ്റമ്പലത്തിലെ ഗണപതി പ്രതിഷ്‌ഠയാണ്‌. കരിങ്കല്ലുകൊണ്ടു പടുത്ത ശ്രീകോവില്‍. നടയൊഴിച്ചാല്‍ മറ്റു ദ്വാരങ്ങളൊന്നുമില്ല. ക്ഷേത്രത്തിലെ ഗണപതി, ക്ഷേത്രത്തിന്റെ മുതല്‍സൂക്ഷിപ്പുകാരനെന്നും വ്യവസ്ഥയുണ്ട്‌..
ഒരു സായന്തനത്തില്‍ മേല്‍ശാന്തിയുമായി സൗഹൃദം കൂടിയതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ വിവരം ഇതാകുന്നു-
ഈ ഗണപതി ശ്രീകോവിലില്‍ ഒരു രഹസ്യ അറയുണ്ടെന്നും...അതു ഒരു തുരങ്കമാണെന്നും....കൊടുങ്ങല്ലൂര്‍വരെ അതു എത്തിച്ചേരുമെന്നും...
ടിപ്പുവിന്റെ ആക്രമണത്തിനു വിധേയമായ ക്ഷേത്രമാണിത്‌. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാനും അധികാരികള്‍ക്ക്‌ ഒരു രക്ഷാമാര്‍ഗ്ഗവും ഉണ്ടായിക്കൂടായ്‌കയില്ല...യുക്തിയും അതു നിഷേധിക്കുന്നില്ല.
ചരിത്രത്തില്‍ എവിടേയും രേഖപ്പെടുത്താത്ത, ക്ഷേത്രൈതിഹ്യത്തില്‍ പോലും വായിച്ചറിഞ്ഞിട്ടില്ലാത്ത ഈ രക്ഷാമാര്‍ഗ്ഗം ഉണ്ടോ..??.
കേന്ദ്രപുരാവസ്‌തുവകുപ്പിന്റെ നിയന്ത്രണത്തിലാണ്‌ ഈ ക്ഷേത്രം. ആരും അങ്ങിനെ കണ്ടതായി പറഞ്ഞുകേട്ടില്ല, ഇന്നുവരെ. ഉണ്ടാകാം... അതിനാണു സാധ്യത കൂടുതലും...
ഓരോരോ കാര്യങ്ങള്‍....................ആര്‍ക്കറിയാം..!!

Sunday, March 16, 2014

അനുഭവങ്ങളെ നന്ദി


അടുത്തുള്ളവരല്ലേ മാഷേ ശരിക്കും അകലേ... എന്നെഴുതിയത്‌ ഒ.വി. വിജയനാണെന്നാണ്‌ ഓര്‍മ്മ.
അതൊരു സനാതന സത്യമാകുന്നു. 
ആറാട്ടുപുഴ പൂരത്തിനുള്ള എന്റെ പുറപ്പാടിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌...
കടുത്ത ജോലിത്തിരക്കും മറ്റുപല കാരണങ്ങളാലും അതു ഒരിക്കലും നടന്നില്ല.
തൃശൂരില്‍ നിന്നു കഷ്ടി ഇരുപതുമിനുട്ടിന്റെ ബസ്സ്‌ ദൂരം...ജോലിചെയ്യുന്ന ഇരിങ്ങാലക്കുടയില്‍ നിന്നും ഇത്രതന്നെ സമയമേ വേണ്ടൂ..
സുഹൃത്തുക്കളില്ലാഞ്ഞിട്ടല്ല..ക്ഷണം പോരാഞ്ഞിട്ടുമല്ല.
എല്ലാവര്‍ഷവും, എത്തിയിരിക്കുമെന്ന്‌ തലകുലുക്കി സമ്മതിക്കും...
എത്താന്‍ പറ്റിയില്ല...
ഇരിങ്ങാലക്കുട ബ്യൂറോയില്‍ നിന്നും അവസാന വാര്‍ത്താ ഫയലും അയച്ച ശേഷമായിരുന്നു ആ തീരുമാനം..
ആറാട്ടുപുഴ ശാസ്‌താവിന്റെ പഞ്ചാരികേള്‍ക്കാന്‍ പോവുക..!!.
കൂടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കണ്ണന്‍. അന്നു തൃശൂര്‍ക്കു മടങ്ങേണ്ടെന്നും ഇരിങ്ങാലക്കുടയില്‍ അവന്റെ വീട്ടില്‍ തങ്ങാമെന്നും വ്യവസ്ഥയായി...
ഒമ്പതരയോടെ പൂരപ്പാടത്തെത്തി. ചെവിയും കൊമ്പുമൊക്കെയുള്ള കൈനറ്റിക്ക്‌ ഹോണ്ടയാണ്‌ ദേവവാഹനം...
ഇരുട്ടുനിറഞ്ഞ പാടത്ത്‌ ദൂരേ ദീപാലങ്കൃതമായ ആറാട്ടുപുഴ ശാസ്‌താവിന്റെ അമ്പലം തലയെടുത്തുനിന്നു..വരമ്പുകളില്‍ നിരയായി ട്യൂബ്‌ ലൈറ്റുകള്‍...കണ്‍ചിമ്മുന്ന കളര്‍ബള്‍ബുകളുമായി പാടത്തിനു നടുവില്‍ നിലപ്പന്തല്‍..
ആനകള്‍ നിരന്നിരിക്കുന്നു. തീവട്ടികളുടെ വെളിച്ചത്തില്‍ നെറ്റിപ്പട്ടങ്ങള്‍ വെട്ടിത്തിളങ്ങി അങ്ങിനെ....പഞ്ചാരി തുടങ്ങിയിരിക്കുന്നു.
തൃശൂര്‍ പൂരത്തില്‍ മുങ്ങിനിവര്‍ന്ന എനിക്ക്‌ അത്‌ അത്ഭുതകരമായ കാഴ്‌ചതന്നെയായിരുന്നു...
ആര്‍പ്പും വിളികളും കൈകൊണ്ടു വായുവില്‍ വൃത്തംവരയ്‌ക്കലുകളുമില്ലാതെ വിശാലമായപാടം നിറഞ്ഞ്‌ ജനാവലി..!!. മേളം നിര്‍ന്നിമേഷരായി കണ്ടു നില്‍ക്കുകയാണവര്‍, അച്ചടക്കത്തോടെ...!!.
ഹോ..!. ആയിരത്താണ്ടുകള്‍ക്കു പിന്നിലേയ്‌ക്കു ഒഴുകിപ്പോയി ഞങ്ങള്‍...
മുപ്പത്തിമുക്കോടി ദേവകളും യക്ഷ-ഗന്ധര്‍വ്വ-കിന്നര-ദൈത്യന്‍മാരും ഭൂത-പ്രേതാദിപിശാചുക്കളും പരേതാത്മാക്കളുമെല്ലാം എത്തുന്ന ആറാട്ടുപുഴപൂരം...
പൂരപ്പാടത്ത്‌ ഞാനും...!.
പെരുവനം കുട്ടന്‍മാരാര്‍ നിയന്ത്രിക്കുന്ന പഞ്ചാരി പത്തരയോടെ കൊട്ടിക്കലാശിച്ചു...
ഇനി ഒന്നു കിടക്കാം...സമയമുണ്ട്‌. പുലര്‍ച്ചെവരെ പൂരങ്ങളുടെ വരവുംപോക്കും തന്നെ...പിന്നെ സൂര്യോദയത്തിനു തൊട്ടുമുമ്പ്‌ വിശ്വപ്രസിദ്ധമായ കൂട്ടിയെഴുന്നള്ളിപ്പ്‌....
പുല്ലും മഞ്ഞുതുളളികളുടെ ഈര്‍പ്പവും നിറഞ്ഞ മന്ദാരംകടവിന്റെ കരയില്‍ ആകാശം നോക്കിക്കിടന്നു...
തലയ്‌ക്ക്‌ കൈകള്‍പിണച്ചുവച്ചു മലര്‍ന്ന്‌ ആകാശംനോക്കിയുള്ള കിടപ്പ്‌ ഒരനുഭവം തന്നെ..
പൂരാവസാനം ദേവീദേവന്‍മാര്‍ ആറാടുന്ന മന്ദാരംകടവിലെ അനക്കമറ്റജലത്തില്‍ നിലാവ്‌..
ഒന്നുമയങ്ങി...
തലയ്‌ക്കുമുകളില്‍ ചങ്ങലക്കിലുക്കം കേട്ടാണ്‌ ഞെട്ടിയെണീറ്റത്‌...
ആന...
തൊട്ടിപ്പാള്‍ ഭഗവതിയാണ്‌...പിറകേ പിഷാരിക്കാവ്‌ ഭഗവതി....ദേവീദേവന്‍മാര്‍ എത്തിത്തുടങ്ങി...
ആളുകളും ആനകളും നിറഞ്ഞ പൂരപ്പാടം...എല്ലാത്തിനും ചിട്ടകള്‍...
ചടങ്ങുകളാല്‍ സമൃദ്ധമയമാണ്‌ ആറാട്ടുപുഴപൂരം...
പൂരത്തിന്റെ നെടുനായകത്വം തൃപ്രയാര്‍ തേവര്‍ക്കാണെങ്കിലും, അദ്ധ്യക്ഷന്‍ ആറാട്ടുപുഴ ശാസ്‌താവാണ്‌...അങ്ങിനെ എന്തൊക്കെ..!!.
ആറാട്ടുപുഴ ദിവസം കാശിവിശ്വനാഥക്ഷേത്രം പോലും നേരത്തേ അടയ്‌ക്കുന്നു. അദ്ദേഹവും ഭൂമിയിലെ ദേവസംഗമം കണ്ടാനന്ദിക്കാന്‍ എത്തുന്നു എന്ന സങ്കല്‍പ്പം...!!.
ജീവിതത്തില്‍ വലുതായ ലക്ഷ്യങ്ങള്‍ വേണമെന്ന്‌ മഹാന്‍മാര്‍. എനിക്കു ഇങ്ങിനെയുളള കൊച്ചുകൊച്ചു ലക്ഷ്യങ്ങളേയുള്ളൂ...കാണാത്ത ഒരു പൂരം ഒരു വേല...അത്‌ അടുത്തുള്ളതാണെന്നുവച്ച്‌ മാറ്റിവയ്‌ക്കാതിരിക്കുക..ഒഴുകുന്നിടത്തോളം അതങ്ങിനെതന്നെ...

Tuesday, March 11, 2014

മുമ്പ്‌....വളരെ വര്‍ഷങ്ങള്‍ക്കു മുമ്പൊരാള്‍....



വാവാ സുരേഷിനും സേവ്യര്‍ എല്‍ത്തുരുത്തിനും ഒക്കെ മുമ്പ്‌....വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌...ഒരാള്‍..വേലായുധന്‍!. പത്രങ്ങള്‍ കളറില്‍ ഇറങ്ങും മുമ്പെ, ചാനലുകള്‍ പൊതിയും കാലത്തിനു മുമ്പെ കടന്നുപോയ ആള്‍...പാമ്പ്‌ വേലായുധന്‍..!.
എന്തേ പെട്ടെന്നിങ്ങനെ തോന്നാന്‍? എന്നു ചോദിക്കരുത്‌..
വീട്ടിലെ പഴയ പത്രക്കട്ടിംഗുകളിലൊന്നില്‍ ഈ വാര്‍ത്ത ഇങ്ങിനെ നീണ്ടു കിടക്കുന്നതു കണ്ടു-

Velayudhan dies of snake bite

2000 മെയ്‌ 4 വ്യാഴാഴ്‌ചത്തെ ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌ പത്രത്തിലാണ്‌ വാര്‍ത്ത...
ബുധനാഴ്‌ച പുലര്‍ച്ചെ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലാണ്‌ മരിച്ചത്‌. ബേപ്പൂരില്‍ നിന്നു പിടികൂടിയ മൂര്‍ഖന്‌ തീറ്റികൊടുക്കുന്നതിനിടെ, കുതറിച്ചാടി കാല്‍വണ്ണയില്‍ കടിക്കുകയായിരുന്നു. ഏപ്രില്‍ 28ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു..
എണ്‍പതുകളുടെ ആരംഭത്തിലായിരുന്നു കെഎസ്‌ഇബിയില്‍ ജീവനക്കാരനായിരുന്ന തമലിപ്പറമ്പ വേലായുധന്‍ പാമ്പുവേലായുധനായി പ്രശസ്‌തിയിലേയ്‌ക്കു കുതിച്ചുയര്‍ന്നത്‌...വിഷപ്പാമ്പുകള്‍ക്കൊപ്പം കണ്ണാടിക്കൂട്ടില്‍ ദിവസങ്ങളോളം കഴിഞ്ഞുകൂടുന്ന വേലായുധന്റെ `സര്‍പ്പയജ്ഞം' അമ്പരപ്പിക്കുന്നതായിരുന്നു..
നൂറിലേറെ വിഷപ്പാമ്പുകള്‍ക്കൊപ്പം 683 മണിക്കൂര്‍ ചിലവിട്ട്‌ വേലായുധന്‍ റെക്കോഡ്‌ സൃഷ്ടിച്ചിരുന്നു. സ്‌റ്റേഡിയം ഗ്രൗണ്ടിലായിരുന്നു ഈ യജ്ഞം. ഒളവണ്ണയില്‍ താമസമാക്കിയ വേലായുധന്‍ വീട്ടില്‍ തന്നെ പാമ്പിന്‍ വിഷങ്ങളെ കുറിച്ചുള്ള പഠനത്തിലായിരുന്നു...
മുമ്പു നിരവധി തവണ കടിയേറ്റിട്ടും രക്ഷപ്രാപിച്ച വേലായുധന്‍, ഇക്കുറി മരണത്തിനു കീഴടങ്ങി...വിഷം വൃക്കകളെ ബാധിച്ചു എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്‌.

Tuesday, March 4, 2014

ഇഞ്ചുകള്‍ക്കപ്പുറം മരണം....


കൂടല്‍മാണിക്യം ഉത്സവത്തിന്റെ ശീവേലി എഴുന്നള്ളിപ്പു കാണല്‍ മുടക്കാറില്ല. പഞ്ചാരിയുടെ മാസ്‌മരിക ലഹരി...പതിനേഴാനകള്‍ നിരക്കുന്ന ഭരതചക്രവര്‍ത്തിയുടെ എഴുന്നള്ളിപ്പ്‌...
മഹാക്ഷേത്രത്തിന്റെ ഗാംഭീര്യം നിറഞ്ഞ അന്തരീക്ഷം...
പടിഞ്ഞാറെ നടപ്പുരയില്‍ എഴുന്നള്ളിപ്പ്‌ എത്തിയപ്പോഴാണ്‌ ഞങ്ങള്‍ എത്തിയത്‌. മേളത്തില്‍ ഹരം...ആനയോടു തീരാത്ത കമ്പം...
കൂടെയുള്ള, സഹപ്രവര്‍ത്തകന്‍ ശ്യാമിന്റെയും കഥ തഥൈവ...
മേളക്കാര്‍ക്കു തൊട്ടുപിറകില്‍ നിന്നു. മേളം കൊട്ടിക്കയറുന്നു..തൊട്ടുപിറകില്‍, ഇടം കണ്ണിട്ടാല്‍ കാണാം, ആനയുടെ കൊമ്പ്‌...!!.
അവന്‍ പട്ട ആസ്വദിക്കുന്നു. ചെവികൊണ്ടു താളം പിടിക്കുന്നു...
അസ്വാഭാവികമായ ഒരു ഭയം മനസ്സില്‍ തോന്നി. സുഹൃത്തിനെ പിടിച്ചു വലിച്ചു മറ്റൊരു ഭാഗത്തേക്ക്‌ മാറി നിന്നു.
ആ ആനയുടെ കൊമ്പ്‌ അസാധാരണമായി മുകളിലേയ്‌ക്കു ഉയര്‍ന്നുവളഞ്ഞ നിലയിലുള്ളതാണ്‌...
`ആ കൊമ്പ്‌ പെശകാണല്ലോ ശ്യാമേ.....' എന്നു പറഞ്ഞുപോയി.
പത്രത്തിന്റെ തൃശൂര്‍ എഡിഷന്‍ തുടങ്ങുന്ന കാലമാണ്‌. പിറ്റേന്ന്‌ അനൗണ്‍സ്‌മെന്റിനു അനുമതിമേടിക്കാന്‍ സ്‌പെഷല്‍ബ്രാഞ്ച്‌ ഓഫീസില്‍ നില്‍ക്കുമ്പോള്‍,
ടിവിയില്‍ ഫ്‌ളാഷ്‌ മിന്നി..
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയിടഞ്ഞു ഒരാള്‍ കൊല്ലപ്പെട്ടു....
പത്തുമിനുട്ടിനു ശേഷം വീണ്ടും ഫ്‌ളാഷ്‌...ഇടഞ്ഞ കൊമ്പന്‍ ഒരു വൃദ്ധയെകൂടി കൊലപ്പെടുത്തി...
ഞെട്ടലുണ്ടായി...
ഓഫീസില്‍ എത്തുമ്പോഴേക്കും മൂന്നാമത്തെ ആളേയും അവന്‍ വകവരുത്തിയിരുന്നു....
തലേന്ന്‌ ഞങ്ങള്‍ ചേര്‍ന്നു നിന്ന അതേ കൊമ്പന്‍ തന്നെയായിരുന്നു ഇടഞ്ഞതും മൂന്നാളെ വകവരുത്തിയതും....പോപ്‌സണ്‍ ഉണ്ണികൃഷ്‌ണന്‍!.
പിന്നീട്‌ ടി.വിയില്‍ കണ്ട ദൃശ്യങ്ങള്‍ ഉണ്ടാക്കിയ ഞെട്ടല്‍ ഇന്നും വിട്ടുമാറിയിട്ടില്ല.

വാല്‍ക്കഷ്‌ണം: ഉത്സവം കഴിയുന്നതിനു മുമ്പെ ഇടതുപക്ഷത്തിനെയും കൂട്ടി വീണ്ടും ശീവേലിയ്‌ക്കു പോയി. ഇടഞ്ഞ കൊമ്പന്‍ ഇടിച്ചു കേടുവരുത്തിയ കൂത്തമ്പലവും മറ്റും കണ്ടു. ക്ഷേത്രത്തിനു തെക്കുവശത്തുള്ള പറമ്പില്‍, കുഴപ്പമുണ്ടാക്കിയ ആനയെ കെട്ടിയിരിക്കുന്നു. അവനെയും പോയി കണ്ടു. തുമ്പിക്കൈ ഉയര്‍ത്തി അവന്‍ ക്ഷമാപണമെന്നോണം അവിടെകൂടിയവരെയെല്ലാം നമിച്ചുകൊണ്ടിരുന്നു; ഒരു കാര്യം കൂടി: ആനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...ഭേദ്യംകൊണ്ടാകാം...ഭയംകൊണ്ടാകാം.

Friday, February 28, 2014

My Finest Hour....



തൃശൂരിലെ പത്രങ്ങളുടെ ചരിത്രം പരിശോധിച്ചു, ഗൂഗിളില്‍. എല്ലാമുണ്ട്‌. പക്ഷെ, തൃശൂരിന്റെ എക്‌സ്‌പ്രസ്സിനെ പറ്റി പൊടിപോലുമില്ല. എന്തിന്‌?, പേരിനു പോലും ഒരു പരാമര്‍ശം കണ്ടില്ല. വളരെ മുമ്പ്‌ എന്റെ സുഹൃത്തും ലണ്ടനിലെ പത്രപ്രവര്‍ത്തകനുമായ ഷാഫി റഹ്മാന്‍, ഒരു കാര്യം സൂചിപ്പിക്കുകയുണ്ടായി. എക്‌സ്‌പ്രസ്സ്‌ പത്രത്തിന്റെ ഒരു ആത്മകഥയെഴുതാന്‍. സമയപ്രശ്‌നവും അതിനേക്കാളേറെ മടിയും കാരണം നീണ്ടു....ഇനി പറ്റുമോ എന്നും അറിയില്ല.
1996ല്‍ എക്‌സ്‌പ്രസ്സില്‍ ചേരുമ്പോള്‍, അത്‌ അസ്‌തമയകാലമായിരുന്നു. കേരളം കണ്ട പ്രഗത്ഭ പത്രാധിപര്‍ ടി.വി. അച്യുതവാര്യര്‍ ആയിരുന്നു പത്രാധിപര്‍...ആ ഭാഗ്യം ഉണ്ടായി. അതിനുമുമ്പ്‌ കരുണാകരന്‍ നമ്പ്യാര്‍...പ്രഗത്ഭമതികളുടെ നിരതന്നെയാണ്‌ ഈ പത്രത്തിനെ നയിച്ചിരുന്നത്‌. സോഷ്യലിസ്‌റ്റ്‌ കാഴ്‌ചപ്പാടുള്ള പത്രത്തിന്റെ മുഖപ്രസംഗം ഭരണാധികാരികള്‍ ഭയന്നിരുന്നു. അടുത്തിടെ സാറാജോസഫുമായി അഭിമുഖം നടത്തിയപ്പോള്‍, ഈ പത്രത്തിനെ കുറിച്ചുള്ള പരാമര്‍ശമുണ്ടായി. അവരുടെ മുഖം വിടര്‍ന്നു വികസിച്ചത്‌ ഇപ്പോഴും മനസ്സിലുണ്ട്‌...
അതു ഒരു കാലമായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത്‌ കോളാമ്പി മൈക്ക്‌, നഗരത്തിലാകമാനം കെട്ടി, എക്‌സ്‌പ്രസ്സാണ്‌ അപ്പപ്പോള്‍ ഫലം ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നത്‌....ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയ ജനാവലി ഇന്നും മനസ്സിലുണ്ട്‌...എന്തൊരു ആവേശമായിരുന്നു ആ കാലത്തിന്‌..!!.
എഴുതി വന്നത്‌ ഇത്രയേയുള്ളൂ...
ദീര്‍ഘകാലം എക്‌സ്‌പ്രസ്സില്‍ ഉണ്ടായിരുന്നവര്‍ ഇപ്പോഴുമുണ്ട്‌. പഴയ ഫയലുകള്‍ കിട്ടാന്‍ ഒരു സാധ്യതയുമില്ല. അതെല്ലാം പൊടിതിന്നു പോയിരിക്കും. മുന്‍തലമുറക്കാര്‍ക്ക്‌ ഓര്‍ത്തെടുക്കാമെങ്കില്‍, ഒരു ഓര്‍മ്മ കുറിപ്പെങ്കിലും എഴുതാം...മലയാള പത്രപ്രവര്‍ത്തനത്തിലെ നാഴികക്കല്ലായിരുന്ന ഈ സ്ഥാപനത്തെ പറ്റി. ലോകം വിരല്‍ തുമ്പിലായിരുന്നിട്ടും ഇതൊന്നും കാണായ്‌കയാല്‍ എഴുതിപ്പോയി എന്നു മാത്രം....

Monday, February 17, 2014

കാടിന്‍റെ മനമറിഞ്ഞു....



കാടിനു ശ്വാസമുണ്ട്‌..കാടിന്‌ മൗനമുണ്ട്‌...കാടിനു സംഗീതമുണ്ട്‌..കാടു നൃത്തം ചെയ്യും...അതിന്‌ ഒരാത്മാവുണ്ട്‌..!!.
അപരിചിതരെത്തുമ്പോള്‍, അതു ആദ്യം ശ്വാസമടക്കി നിരീക്ഷിക്കും...ശല്ല്യക്കാരല്ലെന്നറിയുമ്പോള്‍ അതു എല്ലാം നല്‍കി പൊതിഞ്ഞു രക്ഷിക്കും..!!.
പണമോ...??.
നിങ്ങളുടെ ഉത്‌കണ്‌ഠകണ്ടാല്‍, അവര്‍ നിഷ്‌കളങ്കമായി ചിരിക്കുകയേയുള്ളൂ- പരമന്‍ എന്ന പരമേശ്വരേട്ടനും ചാക്കോയും സണ്ണിയുമൊക്കെ..
അവര്‍ക്കു വേണ്ടതെല്ലാം കാടു കൊടുക്കുന്നുണ്ട്‌...പണം കൊടുക്കാതെ..!
നല്ല വെളളം, നല്ല വായു, നല്ല ഭക്ഷണം, നല്ല താമസം, നല്ല ആരോഗ്യം, നല്ല മനഃസ്സന്തോഷം...എല്ലാം എല്ലാം....
ആധുനിക സമൂഹത്തിലെ ഇടപ്പാര്‍പ്പുകാരായ ഞങ്ങള്‍ക്ക്‌, ഇതിനു ഓരോന്നിനും വെവ്വേറെ പണം കണ്ടെത്തേണ്ട സ്ഥിതിയാണ്‌.
പൗര്‍ണമിനാളില്‍ കാടിനു മുഖശ്രീകൂടും...അവള്‍ വ്രീളാഭരിതയാകും..
ഡാമിന്റെ കടവില്‍ കണ്ട ആനകളുടെ കാല്‍പ്പാദം, ഉണക്കം തട്ടാത്ത ആനപ്പിണ്ടങ്ങള്‍...രാത്രിയിലും ഉറക്കംമാറ്റിനിര്‍ത്തി..
കാല്‍പ്പാദത്തിന്റെ ചുറ്റളവില്‍ നിന്നും ആനയുടെ പൊക്കം അനുമാനിച്ചെടുക്കാം...ഒരു കൂറ്റനായിരിക്കണം ഇവന്‍, കണക്കുപ്രകാരം..
ആന പതുങ്ങി വന്നാക്രമിക്കില്ല എന്നതാണ്‌ സമാധാനം..മുഖാമുഖമേ അവന്‍ ഏറ്റുമുട്ടൂ..
നിലാവുദിച്ചുയര്‍ന്നപ്പോള്‍ കാടുമുണര്‍ന്നു..പകലുള്ള കാട്‌ രാത്രി ഉറങ്ങും..രാത്രിയില്‍ ഉണരുന്ന കാട്‌ മറ്റൊന്നാണ്‌.

പേക്കുയിലിനെ ബ്രെയിന്‍ഫീവര്‍ ബേര്‍ഡ്‌ എന്നു സായിപ്പ്‌ വിളിച്ചത്‌ വെറുതേയല്ല..രാത്രി മുഴുവനും കാടിനുള്ളില്‍ നിന്നു ഈ പക്ഷി അക്ഷീണം ശബ്ദിച്ചുകൊണ്ടിരുന്നു. നല്ല വേനലില്‍ ചുട്ടുപുഴുകിയിരിയ്‌ക്കുന്ന സായിപ്പിനെ ഉറക്കമില്ലായ്‌മക്കൊപ്പം ഈ ശബ്ദം ഭ്രാന്തനാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ..
ഡാമില്‍ വലയിട്ടുവച്ചാണ്‌ പരമേശ്വരേട്ടനും കൂട്ടരും ഭക്ഷണമൊരുക്കിയത്‌...ഒരു റൗണ്ട്‌ ഭക്ഷണം കഴിഞ്ഞപ്പോള്‍ അവര്‍ ഇരുളില്‍ അപ്രത്യക്ഷമായി..വലയെടുക്കാന്‍ പോയതാണ്‌...
നല്ല മീന്‍..പുഴമീന്‍..
കാടിനു വേണ്ടത്‌ നിശബ്ദതയും നിശ്ചലതയുമാണ്‌. മൃഗങ്ങള്‍ നേരേവന്നാലും നിശ്‌്‌ചലനാവുകയേവേണ്ടൂ...അവര്‍ നിങ്ങളോളം ക്രൂരന്‍മാരല്ല..!!.
വെള്ളംകുടിക്കാന്‍, ഭക്ഷണം കഴിക്കാന്‍, വിശ്രമിക്കാന്‍ അവര്‍ക്കു അവരുടെ സമയക്രമമുണ്ട്‌...അതു മനസ്സിലാക്കി പെരുമാറുക.
കിടന്നുറങ്ങാന്‍ പട്ടുമെത്തവേണമെന്നുള്ളവര്‍, യാത്രകള്‍ക്ക്‌ കാടൊഴിവാക്കുക..
കാടിന്റെ സ്‌നേഹം തൊട്ടറിയാന്‍, പ്രകൃതി പുസ്‌തകങ്ങളേക്കാള്‍ എന്തുകൊണ്ടും നല്ലത്‌ വേട്ടക്കഥകളാണ്‌. ജിം കോര്‍ബെറ്റിന്റേയും കെന്നത്ത്‌ ആന്റേഴ്‌സന്റേയും ഒക്കെ...അവരേ കാടിനെ അറിഞ്ഞിരുന്നുളളൂ, ശരിക്കും..!!
(സമര്‍പ്പണം: എന്നെ ഞാനാക്കുകയും ഞാനായി നിലനിര്‍ത്തുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും..)

Tuesday, February 11, 2014

തെറി തെറ്റാണോ...??


കൊടുങ്ങല്ലൂര്‍ ഭരണി...
ഒരുപാടുപേര്‍, തെറ്റായും ശരിയായും വ്യാഖ്യാനിച്ച കേസ്‌...
പത്രപ്രവര്‍ത്തകനായ ഞാന്‍ ഒരു സഞ്ചാരം നടത്തി...കൂടെ മറ്റൊരു ബാലുവും..
രണ്ടുവഴിക്കായിരുന്നു യാത്ര...
അവന്‍ എന്‍എച്ച്‌ 17വഴി തൃശൂരില്‍ നിന്നു..
എന്റെ യാത്ര ഇരിങ്ങാലക്കുട ബ്യൂറോയില്‍ നിന്നും..വൈകീട്ട്‌..
തെറികേള്‍ക്കണമെങ്കില്‍, രേവതി സന്ധ്യയ്‌ക്ക്‌ എത്തണം എന്നാണ്‌ ശ്രുതി.
പിന്നെ കുറഞ്ഞുകുറഞ്ഞു വരും....ഭരണിനാളില്‍, ശരിക്കു തെറിയേ ഇല്ല!.
രേവതിനാളില്‍, നാലുമണിയാകുമ്പോഴേക്കു പുറപ്പെട്ടു.
ബസ്സില്‍ പകുതിയോളം കോമരങ്ങള്‍..ചെല്ലപ്പണിക്കത്തികള്‍...
താനാരോയുടെ ഈണം...മഞ്ഞളിന്റെ ഗന്ധം...വിയര്‍പ്പിന്റേയും മദ്യത്തിന്റേയും...!
കരൂപ്പടന്ന മുതല്‍ മറ്റുയാത്രക്കാര്‍ ആരുമില്ലാത്ത ബസ്സില്‍, പിന്‍സീറ്റില്‍ ഇരുന്ന ഞാന്‍ പതുക്കെ പാട്ടുപാടുന്ന കോമരസംഘങ്ങളുടെ സമീപത്തേയ്‌ക്ക്‌...
ഗതാഗതകുരുക്കില്‍ ബസ്സ്‌ ദീര്‍ഘനേരം നിര്‍ത്തിയിടും...
അപ്പോഴെല്ലാം `ഭരണിപ്പാട്ട്‌' ബസ്സില്‍ നിറഞ്ഞു...
അടുത്തെത്തുമ്പോള്‍, പണിക്കത്തിയാണ്‌ ഉറഞ്ഞുപാടുന്നത്‌..
കൂടെയുള്ള പുരുഷന്‍മാര്‍ ഏറ്റുപാടി, ലഹരിമൂപ്പിക്കുന്നു...!!.
ഞാന്‍ അവരുടെ അടുത്തിരുന്നു പറഞ്ഞു: `പോരാ...'
ഓരോ `പോരാ'യ്‌ക്കും ഗതിവേഗം കൂടി വന്നു പാട്ടിന്‌...
ബസ്സില്‍, ഞങ്ങള്‍ മാത്രം....
കേട്ടുകേള്‍പ്പിച്ച ഭരണിപ്പാട്ട്‌ ഒറ്റ ഇരുപ്പില്‍ പഠിച്ചു...
അശ്ലീലമായി ഒട്ടും തോന്നിയതുമില്ല..!!.
കാരണം, മനസ്സില്‍ ദിവസവും അതിലും പുളിച്ചതു പറയാറുണ്ട്‌...അതുകൊണ്ടുതന്നെ..!!

Friday, February 7, 2014

തേക്കിന്‍കാട്ടിലെ കാരണവക്കൂട്ടങ്ങള്‍..


മൊത്തം അറുപത്തഞ്ചേക്കര്‍..
നഗരമധ്യത്തില്‍ പരന്നുപരന്നങ്ങനെ പച്ചപുതച്ച ഒരു മൈതാനം...!!. അതിനു നെറുകയില്‍ ചരിത്രപ്പഴമ വിളിച്ചോതി, ശ്രീ വടക്കുന്നാഥ ക്ഷേത്രം. അതു തന്നെ പത്തേക്കര്‍ വരും..!!
ഇവയെ ചുറ്റി സദാ ഒഴുകുന്ന നഗരം....
ലോകത്തില്‍ എവിടേയും കാണാത്ത നഗര സംവിധാനം. കുന്നിന്‍ മുകളില്‍ നിന്നു ക്രമത്തില്‍ താഴേയ്‌ക്കിറങ്ങിപ്പോകുന്ന നഗരം..
പച്ചമരത്തണല്‍ എക്കാലത്തും കുളിര്‍മ പകരുന്ന തേക്കിന്‍കാട്‌ മൈതാനം, നഗരത്തിന്റെ ശ്വാസകോശമാണ്‌.
മറ്റൊരര്‍ത്ഥത്തില്‍ തേക്കിന്‍കാടിനു ഒരു ജീവസ്‌പന്ദമുണ്ട്‌..അത്‌  സ്വയം ഒരു ജീവിതമാകുന്നു..!!
ശക്തന്‍ തമ്പുരാന്‍ വെട്ടിവെളുപ്പിച്ച കാടാണ്‌ ഇന്നത്തെ ക്ഷേത്രമൈതാനം. വടക്കുന്നാഥന്റെ ജടയെന്നായിരുന്നു സങ്കല്‍പ്പം...
കാടുവെട്ടിത്തെളിക്കുന്ന സമയത്ത്‌, പാറമേല്‍ക്കാവില്‍ നിന്നു കോമരം തുളളിയുറഞ്ഞു വന്നു...
അച്ഛന്റെ ജടമുറിക്കരുത്‌..ഉണ്ണീ...എന്ന്‌ കല്‍പ്പിച്ചുപോല്‍..!!
വാളുകൊണ്ടു ശിരസ്സുവെട്ടിമുറിക്കാന്‍ തുനിഞ്ഞ കോമരത്തോടു തമ്പുരാന്‍, നിന്റെ വാളിന്‌ മൂര്‍ച്ചപോരെന്നു പറയുകയും, പള്ളിവാളൂരി കോമരത്തിന്റെ തലവെട്ടിമാറ്റുകയും ചെയ്‌തുവെന്ന്‌ ചരിത്രം...
വിശ്വപ്രസിദ്ധമായ തൃശൂര്‍പ്പൂരത്തിന്റെ രംഗവേദിയാണ്‌ ഈ മൈതാനം...
മുപ്പത്തിയാറു മണിക്കൂര്‍ തുടര്‍ച്ചയായി പൂരം  പെയ്‌തിറങ്ങുന്ന മൈതാനം..ജനസാഗരം നിറഞ്ഞു കവിയുന്ന കാലം...
തേക്കിന്‍കാടു മൈതാനം സാധാരണ ദിവസങ്ങളില്‍, കാരണവക്കൂട്ടങ്ങളുടെ വിശ്രമസങ്കേതമാണ്‌. സായന്തനങ്ങളില്‍ അവര്‍ എത്തും...നഗരത്തിന്റെ പലഭാഗത്തുനിന്നുമായി..!!.
പിന്നെ അവരുടെ ലോകമായി.
കൊച്ചുകൊച്ചു ആള്‍വൃത്തങ്ങള്‍ കാണാം തേക്കിന്‍കാട്ടില്‍..
കൊച്ചുകൊച്ചു ചീട്ടുകളി സംഘങ്ങള്‍...
ഈഗോകളില്ലാതെ ജീവിത സായാഹ്നം ആഘോഷിക്കുന്നവര്‍...
മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ പോലും ഈ സംഘത്തില്‍ അംഗമായിരുന്നു...!!.
സ്വരാജ്‌ റൗണ്ടിന്റെ വടക്കുഭാഗത്ത്‌ ഒരു ലൈറ്റ്‌ ആന്റ സൗണ്ട്‌ കമ്പനിയുണ്ടായിരുന്നു..(വി ആര്‍ എസ് സൌണ്ട്സ് ഇന്നില്ല).
അഞ്ചരമണികഴിഞ്ഞാല്‍, കോളാമ്പിയിലൂടെ പാട്ടുകള്‍ വയ്‌ക്കുകയായി. പഴയകാലത്ത്‌ ടിവിയും ഇന്റര്‍നെറ്റ്‌ സൗകര്യങ്ങളും ഒന്നും ഇല്ലാതിരുന്ന കാലത്ത്‌ മൈതാനത്തെ പുല്‍ത്തകടിയില്‍, ഇരുട്ടുവോളം പാട്ടുകേട്ടിരിന്നു...
കൂട്ടിന്‌ കപ്പലണ്ടിപ്പൊതിയും....!!.
നഗരത്തില്‍ തിരക്കേറി. നിരത്തുമുറിച്ചു കടന്ന്‌ തേക്കിന്‍കാട്ടിലെത്താന്‍ കാരണവന്‍മാര്‍ക്കും ബുദ്ധിമുട്ടായി..
പിന്നെ തേക്കിന്‍കാടിന്റെ സൗന്ദര്യവത്‌ക്കരണവും ആരംഭിച്ചതോടെ തൃശൂരിന്റെ ഐശ്വര്യമായ ഈ കാരണവക്കൂട്ടങ്ങള്‍ പൂര്‍ണമായും കുടിയൊഴിഞ്ഞു..
തിരിച്ചുവരാത്ത ഐശ്വര്യത്തിന്റെ കാലത്തിനായി തേക്കിന്‍കാട്‌ ഇന്നും കണ്ണീരൊലിപ്പിച്ചു കിടക്കുന്നു...

Wednesday, February 5, 2014

ചരിത്രം കുഴിച്ചെടുക്കുമ്പോള്‍...



കുഴിച്ചെടുത്ത ചെമ്പുകുടങ്ങളും വിഗ്രഹങ്ങളും പുരാവസ്‌തു മ്യൂസിയത്തിലെ മനോഹരമായ ചില്ലലമാരകളില്‍, വെള്ളിവെളിച്ചത്തില്‍ നോക്കിക്കാണാന്‍ രസം തന്നെ..
മനസ്സ്‌ പൂര്‍വ്വചരിത്രത്തിലേയ്‌ക്കും പൂര്‍വ്വികസ്‌മരണകളിലേയ്‌ക്കും ഒഴുകും..
തന്നെതന്നെ കണ്ടെടുക്കലാവുന്നു അത്‌..
ഒരു കാലത്ത്‌ ആരോ വിശ്വസിച്ചാരാധിച്ചിരുന്ന മൂര്‍ത്തിയാവാം മുമ്പില്‍..
പ്രതാപിയായ പിതാമഹന്റെ അസ്ഥികുഴിച്ചിട്ട ചെമ്പുകുടങ്ങളിലൊന്നാകാം ഇത്‌..
പൂര്‍വ്വപിതാക്കളുടെ ആത്മാക്കളെ ആവാഹിച്ചതാവാം...
അങ്ങിനെ പലതുമാവാം...
പിതാമഹന്‍ പുരാവസ്‌തു ഗവേഷകനായിരുന്നതുകൊണ്ടാവാം, ചരിത്രക്കാഴ്‌ചകളില്‍ മനസ്സ്‌ പെട്ടെന്ന്‌ അഭിരമിച്ചുപോകുന്നത്‌.
ക്യൂറേറ്റര്‍ ബാലമോഹന്‍ അടുത്തു നില്‍ക്കുന്നു.
അച്ഛച്ചനെ കുറിച്ച്‌ വാതോരാതെ സംസാരിക്കുന്നു.
പിന്നെ പതുക്കെ എന്റെ കുത്തിച്ചോദ്യങ്ങള്‍ക്കു മറുപടി, മടിച്ചുമടിച്ചാണെങ്കിലും..
ഈ വിഗ്രഹങ്ങള്‍, ചെമ്പുകുടങ്ങള്‍ ഇവയൊക്കെ ചൈതന്യം ആവാഹിച്ചു മാറ്റിയാണ്‌ പ്രദര്‍ശനത്തിനു വയ്‌ക്കുന്നത്‌...
അപ്പോള്‍ പൂജ...??
സര്‍ക്കാര്‍ പണം ഇക്കാര്യത്തിനു ചിലവഴിയ്‌ക്കാന്‍ വകുപ്പില്ല..!!.
അപ്പോള്‍, മുക്കോടു പൊട്ടിയെന്നും പട്ടികമാറ്റണമെന്നും ചുമരില്‍ ഈര്‍പ്പംവന്നുവെന്നു എഴുതും...
മെയിന്റനന്‍സ്‌..!!
ചിലവിലേയ്‌ക്കു പണമായി...
പ്രാചീനകല്ലറകള്‍ തുറക്കുമ്പോള്‍, അപകടങ്ങള്‍ പതിവാണെന്ന്‌ മറ്റൊരു ഉദ്യോഗസ്ഥ...
ചിലപ്പോള്‍, കുഴിക്കുള്ളിലേക്കിറങ്ങുമ്പോള്‍ കരിമൂര്‍ഖന്‍ അളയില്‍ നിന്നു ചാടിയെന്നുവരാം...അതുണ്ടായിട്ടുണ്ടെന്ന്‌ അനുഭവസാക്ഷ്യം...!!.
കേരളത്തിലെ മുനിയറകളും കുടക്കല്ലുകളും ആദ്യമായി തുറന്നു പരിശോധിച്ചത്‌ അച്ഛച്ചനാണ്‌(പാലിയത്ത്‌ അനുജന്‍ അച്ചന്‍). അദ്ദേഹത്തിന്റെ ഡയറികളിലും റിപ്പോര്‍ട്ടുകളിലും ഇത്തരം പരാമര്‍ശങ്ങളൊന്നും കണ്ടിട്ടുമില്ല.
എന്തായാലും, ഇന്ത്യാന ജോണ്‍സ്‌ സിനിമ കാണുന്ന ഒരു സുഖം...
ഓരോ തവണ മ്യൂസിയം സന്ദര്‍ശിക്കുമ്പോഴും....!!.

Tuesday, February 4, 2014

പറയാതെ എങ്ങിനെ...???



മൊബൈല്‍ ചിലച്ചു.
ബ്യൂറോ ചീഫാണ്‌. പ്രസ്‌ക്ലബിലിരിക്കുമ്പോള്‍ ഫയര്‍എഞ്ചിന്‍ പാഞ്ഞുപോകുന്നതു കണ്ടത്രെ....!!
വല്ല പശുവും കിണറ്റില്‍ വീണതാവും എന്നുപറഞ്ഞു ഞാന്‍ തടിയൂരി. 
ശരിയായിരുന്നു. കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാനായിരുന്നു അവര്‍ പാഞ്ഞത്‌...!!

ഇതെഴുതാന്‍ കാരണമുണ്ട്‌.
ഫീച്ചര്‍ തയ്യാറാക്കാനാണ്‌ ഒരു ദിവസം ഫയര്‍സ്‌റ്റേഷനില്‍ എത്തിയത്‌. പത്രപ്രവര്‍ത്തകന്റെ ദുഃസ്വാതന്ത്ര്യം ഉപയോഗിച്ചപ്പോള്‍, ആദരവോടെ ഒരു കസേരകിട്ടി.
സ്‌റ്റേഷന്‍ അധികാരി തിരക്കിലാണ്‌.
പരിചയമുളള ഫയര്‍മാന്‍മാര്‍ അടുത്തുകൂടി.
`ഞങ്ങളെ കുറിച്ച്‌ നന്നായി എഴുതണം'- ഇതായിരുന്നു ആവശ്യം.
അകത്തെ മുറിയില്‍ നിന്നു മുണ്ടും ഷര്‍ട്ടുമിട്ട ഒരു ഫയര്‍മാന്‍ വന്നു. രണ്ടു കൈകളും നീട്ടിക്കാണിച്ചു. നിറയെ പൊട്ടലും ചൊറിഞ്ഞുതടിക്കലുമുണ്ട്‌..നീരുമുണ്ട്‌..
ദൈന്യം നിറഞ്ഞ മുഖത്തേക്കു നോക്കി.
ഊറാമ്പിലി കടിച്ചതാണ്‌...!!.
മാരക വിഷമേറ്റിരിക്കുന്നു. മേലാസകലമുണ്ട്‌, നീറ്റലും പുകച്ചിലും.
മഴക്കാലത്ത്‌ , മണലിപ്പുഴയില്‍ കാട്ടുമരങ്ങള്‍ അടിഞ്ഞ്‌, വെള്ളം പൊങ്ങിയിരുന്നു. കരകള്‍ വെള്ളപ്പൊക്കഭീഷണിയിലായപ്പോള്‍, മരങ്ങള്‍ വെട്ടിനീക്കിയത്‌ ഫയര്‍ഫോഴ്‌സായിരുന്നു. ഒഴുക്കുവെള്ളത്തില്‍, മരങ്ങള്‍ക്കൊപ്പം ഒഴുകിയെത്തിയ പാമ്പുകളേയും മറ്റുവിഷജീവികളേയും അതിജീവിച്ചായിരുന്നു ജോലി..!!. മരത്തടിയിലുണ്ടായിരുന്ന മാരകവിഷമുള്ള ഊറാമ്പിലികളിലൊന്നാണ്‌ ഇയാളെ കടിച്ചത്‌...
ഇപ്പോള്‍ ലീവിലാണ്‌. ആയൂര്‍വേദചികിത്സയ്‌ക്കു പോകുന്നു. വകുപ്പില്‍ നിന്നു അനുവദിച്ചു കിട്ടേണ്ട തുക ഇതുവരെ കിട്ടിയില്ല...!!.
പുല്ലിനു തീപിടിച്ചാല്‍ ഫയര്‍ഫോഴ്‌സ്‌..റോഡില്‍ മരം വീണാല്‍ മുറിച്ചുമാറ്റാന്‍ ഫയര്‍ഫോഴ്‌സ്‌...മനുഷ്യന്‍ പുഴയില്‍ ഒഴുകിപ്പോയാല്‍ തപ്പിയെടുക്കാന്‍ ഫയര്‍ഫോഴ്‌സ്‌..പശു കിണറ്റില്‍ വീണാല്‍ ഫയര്‍ഫോഴ്‌സ്‌...കിണറ്റില്‍ പാമ്പിനെ കണ്ടാല്‍ ഫയര്‍ഫോഴ്‌സ്‌.....!!!.
നല്ലൊരു കാലുറയോ കൈയുറയോ ഇല്ലാതെ ഇവര്‍......
ഒരു സല്യൂട്ടുകൊണ്ടു തീരില്ല ഇവരുടെ പ്രശ്‌നങ്ങള്‍.

വാല്‍ക്കഷ്‌ണം:
കുത്തൊഴുക്കുളള പുഴയില്‍ ഇറങ്ങി കാട്ടുതടികള്‍ വെട്ടിനീക്കുമ്പോള്‍, ആ വഴി കടന്നുപോയ കേന്ദ്രസേനാ സംഘാംഗങ്ങള്‍ ഒന്നിറങ്ങി നോക്കി. പിറ്റേന്ന്‌ പത്രങ്ങളില്‍ വാര്‍ത്തവന്നു-കേന്ദ്രസേന രക്ഷകരായി......
ഫയര്‍ഫോഴ്‌സിന്‌ കിട്ടിയത്‌ ഊറാമ്പിലിയുടെ കടിമാത്രം.....!!.