Tuesday, September 30, 2014

ഓര്‍മ്മകള്‍ പിന്നോട്ടോടുന്നതെന്ത്‌ ?


കാരണമല്ല..കാരണങ്ങള്‍ തന്നെ ഉണ്ടാകാം.
അത്മാഭിമാനത്തെ സ്‌പര്‍ശിക്കുന്ന ഒരു സംഭവമുണ്ടായാല്‍ ഒരുവെളളക്കടലാസില്‍ ഒറ്റവരി...
അതുമതി.
അച്യുതവാര്യര്‍ സാറാണത്‌ കാണിച്ചു തന്നത്‌.
ഒരിക്കലല്ല. രണ്ടുതവണ.
തികഞ്ഞ ആഹ്ലാദത്തോടെ, ഹൃദയത്തില്‍നിന്നുള്ള പുഞ്ചിരിയോടെ അവര്‍ പടിയിറങ്ങി..
രക്തസാക്ഷി പരിവേഷം അണിയാതെ..പിറുപിറുക്കാതെ..ആരേയും കുറ്റപ്പെടുത്താതെ..
വീണ്ടും മനസ്സ്‌ പിന്നോട്ടോടുന്നു..സി.പി.രാമചന്ദ്രനില്‍ എത്തുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസ്‌ എഡിറ്റര്‍ ബി.ജി.വര്‍ഗീസിനെ പത്രമുതലാളി ബിര്‍ള പിരിച്ചുവിടുന്നു. കാരണം പോലും കാണിക്കാതെ..!
അതിനെതിരേ ടൈംസിലിരുന്നുകൊണ്ടു തന്നെ സിപി കേസുകൊടുത്തു. കേസില്‍ ബിര്‍ളതോറ്റു. നിര്‍ണായകമായ കോടതിവിധി..
ഇതിനെ കുറിച്ച്‌ പിന്നെ സിപി പറഞ്ഞു:
He was not a good journalist. പക്ഷെ, എഡിറ്ററുടെ അഭിമാനം രക്ഷിക്കേണ്ടതുണ്ടെന്ന്‌ തോന്നി..!!
ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു സിപി. സാധാരണ ഗതിയില്‍ രണ്ടുവര്‍ഷം കൂടി നീട്ടിക്കൊടുക്കാം. ബിര്‍ള അതു ചെയ്‌തില്ല.
സിപി ചിരിച്ചു. ഹൃദയത്തില്‍ നിന്നുളള ചിരി. മുമ്പിലിരിക്കുന്ന റമ്മില്‍ നിന്ന്‌ ഒരു സിപ്പ്‌ എടുത്തിട്ട്‌ പറഞ്ഞു:
`ഞാനൊന്ന്‌ പോയിക്കിട്ടിയാല്‍ മതിയായിരുന്നു അവര്‍ക്ക്‌. അവര്‍ക്ക്‌ എന്നെ പേടിയായിരുന്നു...!!'.
വീണ്ടും മനസ്സ്‌ പിറകിലേക്കോടി...
പോത്തനിലെത്തി. സക്ഷാല്‍ പോത്തന്‍ ജോസഫ്‌.
പത്രപ്രവര്‍ത്തകര്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള പ്രതിഫലം ലഭിക്കണമെന്ന്‌ വാശിപിടിച്ച എഡിറ്റര്‍. ഇതിനായി അദ്ദേഹം നിരന്തരം കലശല്‍കൂട്ടി.
വളര്‍ത്തി വലുതാക്കിയ പത്രസ്ഥാപനങ്ങളില്‍ നിന്നെല്ലാം വേദനയോടെ പടിയിറങ്ങി. ഹിന്ദുസ്ഥാന്‍ ടൈംസ്‌, ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌, ഡെക്കാന്‍ ഹെറാള്‍ഡ്‌...
ഒരിക്കല്‍ പോലും അദ്ദേഹം സ്വയം രക്തസാക്ഷി പരിവേഷമണിഞ്ഞില്ല. പിറുപിറുത്തില്ല. അതിന്റെ ആവശ്യവുമില്ലായിരുന്നു.
അടുത്തിടെ ഉണ്ടായ ചില കാര്യങ്ങള്‍ നിരീക്ഷിച്ചപ്പോള്‍, അതിന്‍മേല്‍ നടന്ന ചര്‍ച്ചാ ബഹളം കണ്ടപ്പോള്‍ ഇതൊന്നു കുറിക്കണമെന്ന്‌ തോന്നി. എഴുതീട്ട്‌ വിശേഷമൊന്നുമില്ലെന്നറിയാം. എന്നാലും മനസ്സിന്‌ ഒരു സംതൃപ്‌തിയ്‌ക്കുവേണ്ടി..അതാണല്ലോ പ്രധാനം.

Friday, September 26, 2014

ആഹാ..! പൊടിക്കുരുവി എത്തീ..!!



ര്യാടന്‍ കനിഞ്ഞതുകൊണ്ട്‌, കിടപ്പുമുറിയുടെ തെക്കേ ജനാല തുറന്നിടാനിടയായത്‌ നന്നായി. അപ്പുറത്തെ വളപ്പിലെ മാവിന്റെ തണുപ്പാണാഗ്രഹിച്ചത്‌. കേട്ടത്‌ പരിചിതമായ പക്ഷിശബ്ദം...
`ചിരുരുവി...ചിരുവിറ്റ്‌...ചിരുരുവി...!
ആദ്യം സംശയിച്ചു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ചാഞ്ചാടിക്കൊണ്ടും തെന്നിപ്പറന്നുകൊണ്ടും അവള്‍-ഒരു ചില്ലയില്‍ നിന്ന്‌ മറ്റൊരു ചില്ലയിലേയ്‌ക്ക്‌..ചിറകുകള്‍ പൂട്ടിയും തുറന്നും..!
സന്തോഷം.
അവര്‍ എത്തിയിരിക്കുന്നു: ഇളംപച്ചപൊടിക്കുരുവി എന്ന Greenish Leaf Warbler..!
നാലായിരം കിലോമീറ്റര്‍ സഞ്ചരിച്ചുളള വരവാണ്‌. പതിവുതെറ്റിക്കാതെ..!
നമ്മുടെ തള്ളവിരലോളം പോന്ന ഈ കൊച്ചുപക്ഷി, വരുന്നത്‌ ഹിമാലയത്തിനപ്പുറത്തുനിന്നും...
സെപ്‌തംബര്‍ മധ്യംമുതല്‍ ദേശാടകര്‍ എത്തിത്തുടങ്ങും. ഓരോ ജാതിക്കാര്‍ക്കും ഓരോ സമയം.
ഇക്കുറി ആദ്യം ദൃഷ്ടിയില്‍പ്പെട്ട ദേശാടകന്‍ ഈ നാലിഞ്ചുകാരന്‍/രി പച്ചപ്പക്ഷിയാണ്‌.
ശരീരത്തിനുപരിതലം ഇളംപച്ച. അടിവശം നരച്ചവെള്ള. കറുത്ത ഒരു കണ്ണെഴുത്തുണ്ട്‌. അതിനുമുകളില്‍ നരച്ച ഒരു പുരികവും. ചിറകിലും കാണാം ഒരു വെളളപട്ട.
സദാ ഇലക്കൂട്ടത്തില്‍ ഇരതേടി നടക്കുന്ന ഇവയെ ചലനംകൊണ്ടേ കാണ്ടെത്താവൂ. സദാ അസ്വസ്ഥരായി ചാടിയും മറിഞ്ഞു നടക്കും. ഒപ്പം ചിറകുകള്‍ തുറന്നുപൂട്ടും. കൂടെകൂടെ `ചിരുരുവി' എന്ന വിളിയും..
ഇവയുടെ ചിലപ്പ്‌ കേള്‍ക്കാന്‍ സുഖമുള്ളതാണ്‌. ശബ്ദമാണ്‌ ഇവയെ കണ്ടെത്താനുളള എളുപ്പവഴി. പ്രാണികളാണ്‌ മുഖ്യഭക്ഷണം.
സൈബീരിയയുടെ പടിഞ്ഞാറാണ്‌ ഇവയുടെ പ്രജനനകേന്ദ്രം. മഞ്ഞുമലകളും മരുഭൂമികളും താണ്ടി, ഇവ നമ്മുടെ വീട്ടുമുറ്റത്തെത്തുന്നു-കാലം പിഴയ്‌ക്കാതെ.
ആരാണ്‌ ഇവയ്‌ക്ക്‌ കലണ്ടര്‍ നിര്‍മ്മിച്ചുകൊടുക്കുന്നത്‌?. വഴിപിഴയ്‌ക്കാതെ നമ്മുടെ മണ്ണിലേയ്‌ക്കുളള ഭൂപടം കാണിച്ചുകൊടുക്കുന്നത്‌...?. ശാസ്‌ത്രത്തിന്‌ പലതരത്തിലുളള ഉത്തരങ്ങളാണ്‌. പക്ഷെ, എനിക്കിഷ്ടം എന്റെ മുന്‍തലമുറയും അതിനുമുമ്പുള്ള തലമുറയും അതിനും മുമ്പുള്ള കാരണവന്‍മാരും ഇവരെ കണ്ടിരുന്നു; ഇപ്പോള്‍ ഞാനും കാണുന്നു എന്നുമാത്രം വിശ്വസിക്കാനാണ്‌- അങ്ങിനെ കാലത്തിന്റെ ഒരു കണ്ണിയായിത്തീരാനാണ്‌..!. അതിലൊരു സുഖമുണ്ട്‌.

Tuesday, September 16, 2014

ഹൃദയത്തില്‍ തറഞ്ഞ ശബ്ദങ്ങള്‍..




നല്ലേപ്പിള്ളി എന്ന പാലക്കാടന്‍ ഗ്രാമത്തില്‍ വന്നുപെട്ട അഞ്ചുവയസ്സുകാരന്‍..
വീട്ടിനു മുന്നിലുണ്ടായിരുന്ന കരിമ്പനപട്ടകളില്‍, സായന്തനങ്ങളില്‍ കാറ്റുപിടിക്കുന്നു..
ഏട്ടന്‍ തൃശൂരില്‍ ഒന്നാംക്ലാസുകാരന്‍..
ഒറ്റപ്പെട്ട ബാല്യത്തില്‍ കരിമ്പനക്കാറ്റായിരുന്നു കൂട്ട്‌...
പില്‍ക്കാലത്ത്‌ ഈ ശബ്ദങ്ങളെ വീണ്ടെടുത്തുതന്ന ഒ.വി.വിജയന്‌ എത്രപ്രാവശ്യം നന്ദി പറഞ്ഞു എന്നറിയില്ല...!
യാത്രകളായിരുന്നു.
അച്ഛന്‌ സ്ഥലം മാറ്റം അനുസരിച്ച്‌..
ആരും ശ്രദ്ധിച്ചില്ല..
പക്ഷെ, ഞാന്‍ ശ്രദ്ധിച്ചു...
അവിടെ മരണം പോലും ആഘോഷമായിരുന്നു.
തപ്പട്ടകൊട്ടി, മരിച്ചയാളെ ഇരുത്തി, ശ്‌മശാനത്തിയേ്‌ക്ക്‌ ചുമന്നു കൊണ്ടുപോകുന്ന...
മുന്നില്‍ പടക്കം പൊട്ടിയ്‌ക്കും...
പൂരത്തിനു വെടിക്കെട്ടുനടത്തുന്ന സാമ്പ്രദായിക തൃശൂര്‍ക്കാരന്‌ അതു മനസ്സിലാവില്ല.. പക്ഷെ, കുട്ടിയായ ഞാന്‍ ഭയന്നു.
അതു മനസ്സില്‍ തറഞ്ഞു..
പുലര്‍ച്ചെ സൂര്യന്റെ ആദ്യകിരണങ്ങള്‍ ഉയരുംമുമ്പെ കേള്‍ക്കുന്ന നല്ലേപ്പിള്ളി ബ്രദേഴ്‌സിന്റെ നാഗസ്വര വാദനം..
ഇന്നും പത്രമെഴുത്തുകാര്‍ സംശയിക്കുന്നു- നാഗസ്വരമോ നാദസ്വരമോ..?
കരിമ്പനപ്പട്ടകള്‍ കാറ്റുപിടിക്കുമ്പോള്‍, സത്യത്തില്‍ ഓര്‍ക്കാന്‍ ഒരുപിടി ഓര്‍മ്മകള്‍...

Saturday, September 13, 2014

അവര്‍ ഭക്ഷണം കഴിച്ചിരിക്കുമോ..??



കുട്ടിക്കാലത്താണ്‌ മണ്ണാര്‍ക്കാട്‌ പൂരം കണ്ടത്‌. പൂരത്തോടനുബന്ധിച്ചു വന്ന സര്‍ക്കസായിരുന്നു കമ്പം. കുറച്ചുമനുഷ്യര്‍, അവരുടെ കുട്ടികള്‍, പിന്നെ ഒരു മുട്ടനാട്‌..
ഉണങ്ങിക്കിടക്കുന്ന പാടത്തെ കൊച്ചു കൂടാരത്തിലായിരുന്നു സര്‍ക്കസ്‌.
കസേരകളില്ല. കെട്ടിപ്പൊക്കിയ ഗാലറികളും.
നിരപ്പാക്കിയ പാടത്ത്‌ എല്ലാവരും വട്ടമിട്ടിരുന്നു. അറുപതുപൈസയാണ്‌ ഫീ എന്നാണോര്‍മ്മ..
മുട്ടനാട്‌ ഉയരത്തിലെ ഒറ്റക്കമ്പിയില്‍ക്കൂടി നടന്നു..!
അതിനു ഒത്തനടുവിലെ നാഴിപോലുളള ഒരു വസ്‌തുവില്‍ നിന്ന്‌ സൂക്ഷ്‌മതയോടെ വട്ടം തിരിഞ്ഞു...!
അതുകണ്ട്‌ കോരിത്തരിച്ചു; ആവേശത്തോടെ കൈയടിച്ചു..
ഇന്നലെ, നഗരത്തിലെത്തിയ ഒരു സര്‍ക്കസ്സിനുപോയി. കൊച്ചുമരുമക്കളുടെ നിര്‍ബന്ധം.
മൃഗങ്ങളൊന്നുമില്ല. നിയമം മാറിയിരിക്കുന്നു.
മൂന്നു പട്ടിക്കുട്ടികള്‍, രണ്ടു കുതിരകള്‍...
ഷോ തുടങ്ങുമ്പോള്‍ മുന്നൂറുപേര്‍ തികച്ചില്ല, കാഴ്‌ചക്കാരായി..! ഒഴിഞ്ഞ കസേരകലാണ് അധികവും..
പതിവുപോലെ, ആണുങ്ങളും പെണ്ണുങ്ങളും തിളങ്ങുന്ന വസ്‌ത്രങ്ങളൊക്കെയായി വന്നു. മെയ്‌വഴക്കവും അഭ്യാസചാതുരിയും പ്രകടിപ്പിച്ചു..
ആഹ്‌ളാദത്തിന്റെ ഒരു ലാഞ്‌ജനയും പ്രതിഫലിച്ചില്ല, മനസ്സില്‍..
കീറിപ്പറിഞ്ഞ കൂടാരത്തിന്റെ മോന്തായത്തിലേയ്‌ക്ക്‌ കണ്ണുപായിച്ചിരുന്നു.
കോവിലനെ കാണുമ്പോള്‍, അയല്‍പക്കത്തെ സ്‌ത്രീകള്‍ നാണത്തോടെ പറയുമായിരുന്നത്രെ: `ഈ അയ്യപ്പേട്ടന്‍ എപ്പോഴും വയറിലേയ്‌ക്കേ നോക്കൂ..'
അതേ, ആ നോട്ടത്തിന്‌ മറ്റൊരര്‍ത്ഥവും ഉണ്ടായിരുന്നില്ല. ഇവര്‍ ഭക്ഷണം കഴിച്ചിരിക്കുമോ എന്നു മാത്രമായിരുന്നു.
വിശപ്പ്‌..!
സത്യം, റിംഗിലെ വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്ന ഇവരെ കണ്ടപ്പോള്‍ മനസ്സിനോട്‌ ഞാന്‍ ചോദിച്ചത്‌ അതാണ്‌-
ഇവര്‍ വയര്‍നിറയേ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ..?

Monday, September 8, 2014

കാലത്തിലെ ഒരു കണിക



സന്ധ്യാകാശത്തിന്‌ ചുവപ്പല്ല, ചാരം പടരുമ്പോള്‍ പുറത്തിറങ്ങാത്തവര്‍ക്കും കേള്‍ക്കാം-ക്വാക്ക്‌..ക്വാക്ക്‌..!!.
സെപ്‌തംബറായി.
സന്ദര്‍ശകര്‍ എത്തുകയാണ്‌.
കാട്ടുവാത്തകള്‍ വരിവച്ചു പറക്കാന്‍ തുടങ്ങുന്നു. ട്രാഫിക്‌ ബ്ലോക്കൊന്നുമില്ല. അഞ്ചോ ആറോ...ചിലപ്പോള്‍ കൂടുതല്‍..
മുമ്പില്‍ ഒന്ന്‌..പിറകെ ശരാകൃതിയില്‍ മറ്റുള്ളവ..
റിപ്പബ്ലിക്‌ ഡേയ്‌ക്ക്‌ സൈനികരുടെ കാല്‍വെയ്‌പ്പുപോലെ, ചിട്ടയില്‍..
ചന്ദ്രികപടരുന്ന ആകാശത്തേയ്‌ക്കു നോക്കി വെറുതെ ഇരിക്കുമ്പോഴാണ്‌, ആയിരമടിയെങ്കിലും മുകളില്‍ ഇവയുടെ പ്രയാണം..
അവരേയും എന്നെയും ബന്ധിപ്പിക്കുന്നത്‌ ചെറിയ ശബ്ദവീചികളാണ്‌..!
എന്തോ ഓര്‍മ്മിപ്പിയ്‌ക്കുന്നു ഈ ശബ്ദം..
ബഹളം നിറഞ്ഞ നഗരത്തിനു മുകളിലൂടെ ഇവര്‍ നീങ്ങുന്നു..
പതിറ്റാണ്ടുകള്‍...ശതാബ്ദങ്ങള്‍...അതിലും കൂടുതല്‍...
അവര്‍ ഈ മാര്‍ഗ്ഗത്തിലൂടെ തന്നെ തീര്‍ത്ഥാടനം നടത്തി..
ഇപ്പോഴും തുടരുന്നു...!!
ഒന്നും മനസ്സിലാകാതേ, കാലത്തിലെ ഒരു കണികയായി ഈസിചെയറില്‍ ഞാനും...!!

Thursday, August 21, 2014

എന്താടോ വാര്യരേ നന്നാവാത്തേ..??



ന്ത്രവാദം വശണ്ടോ എന്നായിരുന്നു ചോദ്യം.
ആവാമെന്നു ഞാന്‍...
തറവാട്ടിലെ മൂത്ത ഒരു കാരണവര്‍ മന്ത്രവാദിയായിരുന്നു എന്നു മുത്തശ്ശിമാര്‍ പറയാറുണ്ട്‌. 
നാരായണമ്മാമന്‍..
ഒടിയന്‍മാരെ പിടിച്ചപിടിയാലെ നിര്‍ത്തിയയാള്‍..!. പാരമ്പര്യത്തിന്‌ ഈ കഥകള്‍ ധാരാളം...!
ഒരിടക്കാലത്ത്‌ ജ്യോതിഷം പഠിച്ചുനോക്കിയിരുന്നു. ആ അറിവിലാണ്‌ ആശാന്റെ വരവ്‌..
എനിക്ക്‌ കാലദോഷണ്ട്‌..
ആ..എന്താ നാള്‌..?
.........ആണ്‌.
ഓ..അഷ്ടമവ്യാഴം. ഒക്‌ടോബര്‍ കഴിഞ്ഞാല്‍ ഏഴരശ്ശനി തുടങ്ങും..
പരിഹാരം ല്യേ..?
പലഹാരോ...?
അല്ല പരിഹാരം..?!
ഒന്നൂല്യാ..സ്വന്തം കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കാ..മറ്റുളളവരെ കുറിച്ച്‌ ദുഷിപ്പൊന്നും പറയാതെയും വിചാരിക്കാതേയും..അതുമതി.
ആയുസ്സിന്‌..?
ഹേയ്‌...അങ്ങനൊന്നുമില്ല. `അലംഘനീയാ കമലാസനാജ്ഞാ' എന്നല്ലേ..?. കമലാസനന്‍ ച്ചാല്‍ ബ്രഹ്മാവേയ്‌..മൂപ്പരുടെ ആജ്ഞ ലംഘിക്കാന്‍ പറ്റില്ല. സമയായാ പോവന്നെ..!
ഹും...!.വഴിപാട്‌ എന്തെങ്കിലും..?
ഒന്നും വേണ്ടേയ്‌..അവനവന്റെ മനസ്സും പ്രവര്‍ത്തിയും നന്നാക്കാ..അത്രേന്നെ.
പോകുംവഴി, പടിക്കലെത്തിയ മൂപ്പിലാന്‍ പെട്ടെന്നു തിരിച്ചുവന്നു..
`അല്ലാ..നമ്മുടെ ****ന്റെ കാര്യം അറിഞ്ഞില്ലേ? ഭയങ്കര വെള്ളാത്രെ..!.
ഓ...
`അവന്റെ ഭാര്യയ്‌ക്ക്‌ ജോലിസ്ഥലത്തൊരു....'
തലയും താടിയും ഒന്നിച്ചു ചൊറിഞ്ഞ്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു:
എന്താടോ വാര്യരേ താന്‍ നന്നാവാത്തേ..??!!


അപ്പൂന്‌ പരോശാ



ടുത്തുവന്ന്‌ ആകെയൊന്നു നോക്കും. പിന്നെ, ചുളിഞ്ഞ വിരലുകള്‍കൊണ്ടു തലയില്‍ കുറെ നേരം തടവും.. അതു മുഖംവഴി താഴേയ്‌ക്കിഴഞ്ഞ്‌ നെഞ്ചിലെത്തും..നെഞ്ചില്‍ കുറേനേരം അമര്‍ത്തി തടവിയിട്ടു പറയും: 
അപ്പൂന്‌ പരോശാ...!!
ഞാനൊരുകാലത്തും ഒരു `ഗഡാഗഡിയ'നായിരുന്നില്ല.
എന്നാലും പറയും-
അപ്പൂന്‌ പരോശാ..!
പിന്നെ ഉപദേശമാണ്‌. ശരീരം നോക്കണം...നേരാനേരത്ത്‌ ആഹാരം..
ചോദിച്ചാല്‍ മാത്രം അവരുടെ പരവശതകള്‍ പറയും.
മൂന്നു മുത്തശ്ശിമാര്‍..
തറവാട്ടില്‍, വഴിപോക്കനെപ്പോലെ വല്ലപ്പോഴും കയറിച്ചെല്ലുമ്പോഴും ഇന്നലെ യെന്നതുപോലെ-
അവര്‍ എല്ലാം ഓര്‍ത്തുവയ്‌ക്കുന്നു.
നാലുകെട്ടില്‍ ഒതുങ്ങാതെ അവരുടെ സ്‌നേഹം എല്ലാവരുടേയും സൗഖ്യം അന്വേഷിച്ചുകൊണ്ടിരുന്നു, എപ്പോഴും.
കാലത്തിന്റെ അനിവാര്യത; അവരാരും ഇന്നില്ല.
തറവാട്ടുമുറ്റത്തെത്തുമ്പോള്‍, ഇപ്പോഴും മനസ്സിലിരുന്ന്‌ ആരോ പറയും-
അപ്പൂന്‌ പരോശാ..!!

Monday, August 18, 2014

ഇന്നത്തെ പരിപാടി..



തിരക്കുണ്ടായിരുന്നതിനാല്‍ രാവിലെ പത്രം മറിച്ചുനോക്കിയില്ല. തെറ്റായിപ്പോയി..!. നോക്കിയിരുന്നെങ്കില്‍ അന്നു തീര്‍ച്ചയായും ലീവെടുത്തേനേ..
ബ്യൂറോയിലെത്തിയ ശേഷമാണ്‌ പത്രം മറിച്ചുനോക്കിയത്‌..
അപ്പോഴും പ്രശ്‌നം ഒന്നും തോന്നിയില്ല.
കൊടുങ്ങല്ലൂര്‍ ലേഖകന്റെ ഫോണ്‍കിട്ടിയപ്പോഴാണ്‌ ഞെട്ടിയത്‌.
ഒരു വിവാഹവാര്‍ത്ത അയച്ചിരുന്നു.
അതു പത്രത്തില്‍ അടിച്ചുവന്നിരിക്കുന്നത്‌, ഇന്നത്തെ പരിപാടി എന്ന സ്ലഗിന്റെ ചുവട്ടില്‍..!!
അതേയ്‌..ബാലുസാറേ..ഇന്നു നല്ല പരിപാടിയായിരിക്കും അല്ലേ?- എന്തിനും ദ്വയാര്‍ത്ഥം കല്‍പ്പിച്ചു സംസാരിക്കുന്ന ലേഖകന്റെ കൊട്ട്‌ കേട്ടില്ലെന്ന്‌ നടിച്ചു.
ഡെസ്‌കില്‍ വിളിച്ചു പരാതി പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടു മറുപടി: അണ്ണാ, ഒരബദ്ധം പറ്റി...!!
എനിക്കു ചിരിവന്നില്ല..

Wednesday, August 6, 2014

മലയാളവത്‌ക്കരണം





ജ്യേഷ്‌ഠാനുജന്‍മാരായ വേലുവും ശങ്കരനും ചൂടിലാണ്‌.
വേലു: ശിഷ്ടകാലം പൃഷ്‌ഠോം ചൊറിഞ്ഞു കഴിഞ്ഞോ...
ശങ്കരന്‍: അല്ല, താന്‍ ഇപ്പന്തേ ചെയ്‌തോണ്ടിരിക്കണേ ആവോ പിന്നെ..?
വേലു: അതു നിന്റെ തന്തോട്‌ ചോയിക്ക്‌..!
ശങ്കരന്‍: അതിനു ഇനി പരലോകം വരെ പോണ്ടെ പുന്നാരമോനേ..?
വാക്കു തര്‍ക്കം കൈയാങ്കളിയിലേയ്‌ക്കു നീങ്ങും മുമ്പെ എടപെട്ടളഞ്ഞു..
ഒരാള്‍ ജോലി കളഞ്ഞതും മറ്റേയാള്‍ ജോലിയില്‍ കടിച്ചു തൂങ്ങിയതുമാണ്‌ കഥാ സന്ദര്‍ഭം..അയാള്‍ക്കു താത്‌പര്യമില്ലാത്ത സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ചതിനെ കുറിച്ചാണ്‌ വിമര്‍ശം.
ഞാന്‍: അല്ലേയ്‌..നമുക്ക്‌ വേറെ ജോലി നോക്കാലോ..?
വേലു: അദ്‌പ്പൊ എടുത്തു വച്ചേയ്‌ക്കാ..? ങക്കെന്താ മേനോങ്കുട്ട്യേ..?
ഇത്രയും കഴിഞ്ഞപ്പോള്‍ മേശവലിപ്പില്‍ ചില്ലറ എണ്ണിക്കൊണ്ടിരുന്ന ഉടമ രാവുണ്ണ്യാര്‌ തലയുയര്‍ത്തി നോക്കി.
അല്ല..വേലുണ്ണ്യേ പൃഷ്‌ഠം ചൊറിഞ്ഞുകൊടുത്താ ജോലി സ്ഥിരാവും ച്ചാ..അനക്ക്‌ അതവനെ അങ്ങട്‌ പഠിപ്പിച്ചൂടെ..ഓന്‌ അറിയാഞ്ഞിട്ടല്ലെ..!
അപ്പോള്‍ പഴംപൊരി കടിച്ചുപറിച്ചുകൊണ്ടിരുന്ന കുഞ്ഞാലി:
ഹെയ്‌..ന്റെ നായരെ എന്താ ങള്‌ പറഞ്ഞ ആ വാക്ക്‌...പൃഷ്‌ഠോ?..കസ്റ്റം..! അയിന്‌ മലയാളം ബാക്കില്ലേന്ന്‌..?
പെട്ടെന്ന്‌ പക്ഷി പറന്നുപോയതുപോലെ ഒരനുഭവം ഉണ്ടായി. തിരിഞ്ഞുനോക്കുമ്പോള്‍ പകുതി ഒഴിഞ്ഞ രണ്ടു ചായഗ്ലാസ്‌ മാത്രം കണ്ടു..വേലുവും ശങ്കരനും അപ്രത്യക്ഷരായിരിക്കുന്നു..!!

Tuesday, July 29, 2014

ആത്മാര്‍ത്ഥത എന്നൊന്ന്‌ ഉണ്ട്‌!

അരങ്ങുകാണാത്ത നടന്‍




ഹലോ ബാലൂ...ഞാനാ ഗിരീഷ്‌..Gireesh Janardhanan
ഉച്ചതിരിഞ്ഞ്‌ അപ്രതീക്ഷിതമാെയത്തിയ വിളിയില്‍ സ്‌നേഹം. രോഗവിവരങ്ങള്‍ തിരക്കി. ചില നിര്‍ദ്ദേശങ്ങളും. കൂടെ, പുസ്‌തകങ്ങള്‍ വായിക്കൂ എന്നൊരുപദേശവും. 
പിന്നെ ഒരു ചോദ്യം: തിക്കോടിയന്റെ ആത്മകഥയുണ്ടോ കയ്യില്‍..?
ഉണ്ടെന്നു ഞാന്‍. മാതൃഭൂമിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചതു മുതല്‍ വായിച്ചതാണ്‌. പിന്നീട്‌ ആദ്യമായി എന്‍ബിഎസ്‌ പുസ്‌തകരൂപത്തിലാക്കിയപ്പോള്‍ വാങ്ങി.- അരങ്ങുകാണാത്ത നടന്‍.
പുസ്‌തകം കൈയിലുണ്ട്‌.
അതു വായിക്കൂ എന്ന്‌ ഗിരീഷ്‌..
അദ്ദേഹത്തിന്റെ കുടുംബവിശേഷവും തിരക്കി ഫോണ്‍വച്ചു.
അരങ്ങുകാണാത്ത നടന്‍ വീണ്ടും കൈയിലെടുക്കുമ്പോള്‍ മനസ്സ്‌ സന്ദേഹിച്ചു. എന്തേ ഗിരീഷ്‌ ഈ പുസ്‌തകം പേരെടുത്തു നിര്‍ദ്ദേശിക്കാന്‍..?
വര്‍ഷങ്ങളായി പുനര്‍വായനക്കെടുക്കാത്ത ഈ പുസ്‌തകം...?
വായനതുടങ്ങിയപ്പോള്‍ നഷ്ടം ബോധ്യമായി. ഒന്നല്ല, പലകുറിവായിക്കേണ്ട ഒന്നായിരുന്നു ഇത്‌. ശുഭാപ്‌തിവിശ്വാസവും പ്രസന്നതയും മനുഷ്യസ്‌നേഹവും ഓളംവെട്ടുന്ന സ്‌മരണകള്‍..!
ഫേസ്‌ബുക്കിലെ അര്‍ത്ഥമില്ലായ്‌മകളില്‍ മടുപ്പുതോന്നിയപ്പോള്‍, പലപ്പോഴും വിട്ടുപോകണമെന്ന്‌ ഉദ്ദേശിച്ചതാണ്‌. പക്ഷെ, ഇത്തരം ചില സൗഹൃദങ്ങള്‍ ഈ സാമൂഹ്യവലയെ അവിസ്‌മരണീയമാക്കുന്നു. ഗിരീഷ്‌ജി എന്നെ സംബന്ധിച്ച്‌ ഇപ്പോഴും അരങ്ങുകാണാത്ത നടനാകുന്നു. എന്റെ ജീവിതനാടകത്തില്‍ ഇപ്പോഴും അദ്ദേഹം സ്ഥൂലമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. നസീറിന്റെ പുസ്‌തകപ്രകാശനത്തിനു കാണാമെന്ന്‌ വാക്കു പറഞ്ഞതായിരുന്നു. അപ്പോഴേക്കും രോഗം കീഴ്‌പ്പെടുത്തി. അന്നു രാത്രിയും അദ്ദേഹം തൃശൂരെത്തിയപ്പോള്‍ വിളിച്ചു..
fb സുഹൃത്തായ ലക്ഷ്‌മിയേടത്തി Lakshmi S Indrambilly എന്നോടു ഒരു ചോദ്യം ചോദിച്ചു: ബാലൂ ആത്മാക്കളുണ്ടോ..?
നിശ്ചയമായും എനിക്കു അറിയാത്ത ഒരു സംഗതിയാണ്‌. പക്ഷെ, ഒന്നുറപ്പിക്കാം- ആത്മാര്‍ത്ഥത എന്നൊന്ന്‌ ഉണ്ട്‌!.

Thursday, July 17, 2014

ചില മോഹങ്ങള്‍..




1985 മുതലാണ്‌ തുടങ്ങിയത്‌. പത്താം ക്ലാസ്‌ കഴിഞ്ഞ്‌. യാദൃച്ഛികമായി തൃശൂര്‍ പ്രസ്സ്‌ ക്ലബിനു ചുവട്ടിലുള്ള വിദ്യാര്‍ത്ഥിമിത്രം പുസ്‌തകശാലയില്‍ നിന്ന്‌ ഒരു പുസ്‌തകം വാങ്ങി. ഇന്ദുചൂഡന്റെ, 'പക്ഷികളും മനുഷ്യരും'. അതൊരു വഴിത്തിരിവായിരുന്നു. പക്ഷിനിരീക്ഷണം എന്ന ശാസ്‌ത്രീയ വിനോദത്തിലേയ്‌്‌ക്ക്‌. ഈ കാലം വരെ അതു സ്വന്തം ഇഷ്ടത്തില്‍ നടത്തിവരുന്നു. പിന്നീട്‌, സലീം അലിയും റിപ്ലിയും ഒക്കെ പരിചിതരായെങ്കിലും കെ.കെ.നീലകണ്‌ഠന്‍ എന്ന ഇന്ദുചൂഡനെയായിരുന്നു എനിക്കിഷ്ടം. `കേരളത്തിലെ പക്ഷികള്‍' എന്ന അദ്ദേഹത്തിന്റെ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌ സാഹിത്യഅക്കാദമി. അന്നു അറുപത്തഞ്ച്‌ രൂപ വില. പ്രീപെയ്‌ഡ്‌ അടച്ചു. നാല്‍പ്പത്തഞ്ചേ ആയുള്ളൂ.
മലയാളത്തില്‍ തികച്ച്‌ പത്തുപക്ഷികള്‍ക്കു പേരില്ല, എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം അന്നേ ഞെട്ടിച്ചു. നാട്ടുപേരുകള്‍...ഓരോ സ്ഥലത്തും ഓരോന്ന്‌. മിക്കപക്ഷികള്‍ക്കും അദ്ദേഹം തന്നെ പേരുകള്‍ പുസ്‌തകത്തില്‍ കല്‍പ്പിച്ചു. ഉദാഹരണത്തിന്‌ തനി നാട്ടിന്‍ പുറത്തുകാരനായ, പനകളില്‍ ജീവിക്കുന്ന ഒരു പക്ഷിക്ക്‌- ഇണക്കാത്തേവന്‍. കാരണം ഈ പക്ഷിയെപ്പോഴും ഇണയോടൊപ്പമേ കാണൂ..!.
ഈ മനുഷ്യനെ നാം ഒരു ശാസ്‌തജ്ഞനായേ കണ്ടില്ല. സമഗ്രമായ പക്ഷി പഠനം ഇതു പോലെ നിസ്വാര്‍ത്ഥമായി നടത്തിയ മനുഷ്യനില്ല. പാലക്കാട്ടെ കാവശ്ശേരിയിലായിരുന്നു അദ്ദേഹത്തിന്റെ അവസാനകാലം. ഞാന്‍ ഇദ്ദേഹവുമായി എഴുത്തുകുത്തു നടത്തി. എന്നെ ബോംബെ നാച്ചുറല്‍ ഹിസ്‌റ്ററി സൊസൈറ്റി അംഗമാക്കിയതും അദ്ദേഹത്തിന്റെ ഉപദേശം. മുഴുവന്‍ സമയ പക്ഷിനിരീക്ഷനോ ശാസ്‌ത്രജ്ഞനോ ആകാന്‍ എനിക്കു യോഗ്യതയില്ലായിരുന്നു. ബികോം പഠിച്ച എനിക്ക്‌..പക്ഷിശാസ്‌ത്രജ്ഞനാകാന്‍ ബിഎസ്സ്‌സി വേണം..നടക്കാതേ പോയ മോഹങ്ങളിലേയ്‌ക്ക്‌ ഒന്നു കൂടി...
ഇന്ദുചൂഡന്റെ കത്ത്‌..