Sunday, March 1, 2015

അനുഭൂതിയുടെ ഗിരിശൃംഗത്തില്‍





എം.കെ.രാമചന്ദ്രന്റെ കൈലാസ യാത്രാനുഭവങ്ങള്‍..

സര്‍യൂം നിരപ്പില്‍ നിന്നാണ്‌ ആ ധവളശൃംഗത്തിന്റെ ആദ്യനോട്ടം കിട്ടിയത്‌. അതൊരു വിദൂരവീക്ഷണമായിരുന്നു.
പിന്നെ 23,000 അടി ഉയരത്തില്‍, ഡെറാഫൂക്ക്‌ ക്യാമ്പിലെത്തിയപ്പോള്‍,
മനസ്സിനെ വിഭ്രമത്തിലാഴ്‌ത്തി കൈലാസപര്‍വ്വതം തൊട്ടുമുന്നില്‍ നിറഞ്ഞു.
നാളിത്രയും പറഞ്ഞു മാത്രം കേട്ട മഹാകൈലാസം..!
അതൊരു സംഭ്രമിയ്‌ക്കുന്ന കാഴ്‌ചയായിരുന്നു..
ഭൂമിയ്‌ക്കുള്ളില്‍ നിന്നും പെട്ടെന്നുയര്‍ന്നുവന്നതുപോലെ..
ശരിയ്‌ക്കും കണ്‍മുന്നില്‍ നിറഞ്ഞു എന്നതു തന്നെയാണ്‌ ശരി..
ആകാശത്തോളം..ഒരു പക്ഷെ, അതിനേക്കാള്‍ കവിഞ്ഞ്‌...!
മഞ്ഞുമൂടിയ ഗിരിശൃംഗം തൊട്ടരുകില്‍..! ചുറ്റും താമരപോലെ വിടര്‍ന്നു നില്‍ക്കുന്ന ശിഖരങ്ങള്‍ക്കു നടുവില്‍നിന്നും അത്‌ ആകാശവും കടന്ന്‌ തലയുയര്‍ത്തി നിന്നു.
നോക്കിനോക്കി നില്‍ക്കെ, പെട്ടെന്ന്‌ അതിനെ മൂടല്‍മഞ്ഞ്‌ തിരശീലയിട്ടു മറച്ചു കളഞ്ഞു.
ഭ്രമാത്മകത വിട്ടുമാറും മുമ്പെ, മൂടല്‍മഞ്ഞും മാഞ്ഞുവല്ലോ..!
അപ്പോള്‍ തെളിഞ്ഞത്‌ കറുകറുത്ത കല്ലില്‍ തീര്‍ത്ത വിശിഷ്ടശില്‍പ്പസൗന്ദര്യം പോലെ കൈലാസത്തിന്റെ മറ്റൊരു ഭാവം...ശിവലിംഗം തന്നെ...!
ശ്വാസംമുട്ടിക്കുന്ന ഒരു കാഴ്‌ച..
അപ്പോള്‍ കണ്ടു, അതില്‍ നിറയേ നീരൊഴുക്കുകളാല്‍ അഭിഷേകം..!!
രാമചന്ദ്രന്റെ തന്നെ വാക്കുകളില്‍- `ആരോ കോരിയൊഴിക്കുന്നതു പോലെ..!'
പതഞ്ഞൊഴുകുന്ന നീര്‍ച്ചാലുകളുടെ ശീതലുകള്‍, സൂചിക്കുത്തുപോലെ മുഖത്തടിച്ചു.
അഭൗമസൗന്ദര്യ ദര്‍ശനത്തില്‍ കണ്ണുകള്‍ താനേ അടഞ്ഞുപോയി...അറിയാതെ കൈകള്‍ കൂപ്പി...!!
ആഹാ.....!!
വാക്കുകള്‍ക്കതീതമായ അനുഭൂതി...
പ്രകൃതിമാതാവിന്റെ കേളീരംഗമായ ശിഖരം, നോക്കിനില്‍ക്കേ തന്നെ രൂപംമാറുന്നു; ഭാവം മാറുന്നു..

കേ ലാസ, വിദ്യതേ യസ്യ സ കേലാസ...!!
(സുഖസ്വരൂപമായ ഉല്ലാസം എവിടെ ലഭിയ്‌ക്കുന്നുവോ അവിടമാണ്‌ കൈലാസം).
കാളിദാസ കൃതികളില്‍ മാത്രം വായിച്ചറിഞ്ഞ, ഭാരതീയ സംസ്‌കൃതിയുടെ ഉത്ഭവസ്ഥാനമെന്ന്‌ കേട്ടറിഞ്ഞ കൈലാസം.. സാക്ഷാല്‍ മഹേശ്വരന്റെ വാസസ്ഥാനം...!
ഒരു നിമിഷം, രാമചന്ദ്രന്‍ എന്ന യാത്രികന്‍ മൗനത്തിലാണ്ടു. ഞങ്ങള്‍ക്കിടയില്‍ പൂര്‍ണചൈതന്യത്തോടെ മഹാകൈലാസം നിറഞ്ഞുനിന്നു..!
പിന്നെ പതുക്കെപ്പറഞ്ഞു: അന്നു രാത്രി ഈ ക്യാമ്പിലിരുന്നു കണ്ട കാഴ്‌ചയ്‌ക്ക്‌ അപ്പുറവും ഇപ്പുറവും ഒന്നുമില്ല, ഭൂമിയില്‍..
പൗര്‍ണമാസിയായിരുന്നു.
ഉദിച്ചുയര്‍ന്ന ചന്ദ്രബിംബത്തിന്റെ തിളക്കത്തില്‍, കൈലാസപര്‍വ്വതം..
അതൊരു കാഴ്‌ചയായിരുന്നു.
രാത്രി പന്ത്രണ്ടര മുതല്‍ ഒന്നരമണിവരെ കണ്ണിമയ്‌ക്കാതെ നോക്കിനിന്ന അത്ഭുതക്കാഴ്‌ച..
അതു ദീപക്കാഴ്‌ചയായിരുന്നു. പൂനിലാവില്‍ വെട്ടിത്തിളങ്ങുന്ന കൈലാസം. അതില്‍ ദീപാവലി തെളിയിച്ചതുപോലെ, പൂത്തിരികത്തിച്ചതുപ്പോലെ മിന്നലൊളികള്‍...
നിശാകാശത്ത്‌ പൂര്‍ണശോഭയില്‍ തിളങ്ങുന്ന ചന്ദ്രബിംബവും അസാധാരണമായി പ്രശോഭിക്കുന്ന താരകക്കൂട്ടങ്ങളും..
`സുഖസ്വരൂപമായ ഉല്ലാസം എവിടെ ലഭിയ്‌ക്കുന്നുവോ അവിടമാണ്‌ കൈലാസം'
അതെ, അത്‌ ഇതു തന്നെ..!!

ഒരു പരിചയപ്പെടുത്തല്‍


എം.കെ. രാമചന്ദ്രനോപ്പം 


മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ച എം.കെ. രാമചന്ദ്രനെ എല്ലാവര്‍ക്കും അറിയാം. തന്റെ ഹിമാലയ സഞ്ചാരത്തിന്റെ അഞ്ചാം പുസ്‌തകരചനയിലാണ്‌ ഇന്നദ്ദേഹം.
പതിനാറു വര്‍ഷം. അതിനുള്ളില്‍ ഹിമാലയത്തിലെ വ്യത്യസ്ഥങ്ങളായ 86 പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക..!. അഞ്ചുകൈലാസങ്ങള്‍ കാല്‍നടയായി പ്രദക്ഷിണം ചെയ്യുക..!.
രാമചന്ദ്രനെ അടുത്തറിയുന്നവര്‍ക്കുപോലും അറിയാത്ത കാര്യങ്ങളാണിത്‌.
അഞ്ചു കൈലാസമോ?.
അതെ. അഞ്ചുകൈലാസങ്ങളുണ്ട്‌..
മാനസസരസ്സുള്‍പ്പെടുന്ന ഈ കൈലാസം ഇന്ന്‌ ചൈനയുടെ ഭാഗമാണ്‌. മറ്റുനാലു കൈലാസങ്ങള്‍ ഇന്ത്യയിലുളളവയാണ്‌.
ആദികൈലാസം, കിന്നര്‍ കൈലാസം, മണിമഹേഷ്‌ കൈലാസം, ശ്രീകണ്‌ഠ്‌ മഹാദേവ്‌ കൈലാസം എന്നിവ ഹിമാചലിലേത്‌.
ഇവയ്‌ക്ക്‌ ഐതിഹ്യപരമായി ഒരു ക്രമമുണ്ട്‌.
ആദികൈലാസത്തിലാണ്‌ ദേവി, സതിയായി കഴിഞ്ഞത്‌. സതി ദേഹത്യാഗം ചെയ്‌ത്‌ പാര്‍വ്വതിയായി പുനര്‍ജനിച്ച സ്ഥലമാണ്‌ നാം ഇന്നറിയുന്ന കൈലാസം. പിന്നെ ഭഗവാന്‍ ശിവന്‍, കിന്നരന്‍മാര്‍ക്ക്‌ ദര്‍ശനം നല്‍കിയതാണ്‌ കിന്നര്‍ കൈലാസ്‌. മഹാഭാരത യുദ്ധശേഷം മരിച്ചുപോയവര്‍ക്കായി കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശിവനും പാണ്ഡവരും പോയിരുന്ന സ്ഥലമാണ്‌ മണിമഹേഷ്‌ കൈലാസം. പാലാഴി മഥനകാലത്ത്‌ വാസുകി തുപ്പിയ വിഷം, ഭൂമിയില്‍ പതിക്കാതെ കൈക്കുമ്പിളിലാക്കി സ്വയം കഴിച്ച ശേഷം ഭഗവാന്‍ ശിവന്‍ ചെന്നിരുന്ന സ്ഥലമത്രെ, ശ്രീകണ്‌ഠ്‌ മഹദേവ കൈലാസം..!.
ഇവയെയെല്ലാം കാല്‍നടയായി പ്രദക്ഷിണം ചെയ്യുക എന്ന മനുഷ്യസാധ്യമല്ലാത്ത കാര്യം നിര്‍വ്വഹിച്ചതിന്റെ ഭാവമാറ്റം പോലുമില്ലാതെ അദ്ദേഹം ഓഫീസ്‌ റൂമിലിരുന്നു അനുഭവങ്ങള്‍ പകര്‍ന്നു..
ഓരോ വര്‍ഷവും ആറും ഏഴും തവണയാണ്‌ ഹിമാലയസാനുക്കളിലേയ്‌ക്കുള്ള അദ്ദേഹത്തിന്റെ യാത്രകള്‍.
മറ്റൊരുയാത്ര കൂടി കഴിഞ്ഞെത്തിയതിന്റെ അഞ്ചാംനാളാണ്‌ ഞങ്ങള്‍ കാണുന്നത്‌.

തുടക്കം

പതിനാറു വര്‍ഷം ഗള്‍ഫിലെ ജോലി. അവിടെ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ വച്ച്‌ പരിചയപ്പെട്ട ഒരു ഇംഗ്ലീഷ്‌ ഉദ്യോഗസ്ഥന്‍, ഇന്ത്യയെക്കുറിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ കുന്തം വിഴുങ്ങിയത്‌ പോലെ നിന്നു. അയാള്‍ കണക്കിനു പരിഹസിക്കുകയും ചെയ്‌തു. ഇത്രയും മഹത്തായ സംസ്‌കൃതിയില്‍ നിന്നു വരുന്ന നിങ്ങള്‍ക്ക്‌ ഒന്നും അറിയില്ല..? ഷെയിം ഓണ്‍ യു...!
ആ വര്‍ഷം നാട്ടിലെത്തിയപ്പോള്‍ `ഭഗവദ്‌ ഗീത' വാങ്ങി. പതുക്കെ ഭാരതീയ സംസ്‌കൃതിയെ അറിഞ്ഞു.
പിന്നീട്‌, അച്ഛന്റെ സഞ്ചയനകര്‍മ്മങ്ങള്‍ക്ക്‌ കാശിയിലെത്തിയപ്പോള്‍ ഒരു ടൂറിസ്‌റ്റ്‌ ഓഫീസിലെ ബോര്‍ഡില്‍, കൈലാസയാത്ര എന്നെഴുതിക്കണ്ടു..
അതായിരുന്നു വഴിത്തിരിവ്‌...
എല്ലാ ടിക്കറ്റും തീര്‍ന്നിട്ടും, അവസാന നിമിഷം വന്ന ഒരു ക്യാന്‍സലേഷന്‍. ആ ടിക്കറ്റില്‍ ആദ്യയാത്ര- ഒരു നിയോഗം പോലെ. 1997ല്‍ ആയിരുന്നു ഇത്‌.
അവസാനിക്കാത്ത ഹിമാലയയാത്രകളുടെ തുടക്കം..

സാധാരണ ഒരു യാത്രാവിവരണമല്ല ഉദ്ദേശിക്കുന്നത്‌ എന്ന്‌ തുറന്നു പറഞ്ഞപ്പോള്‍, അദ്ദേഹം മൃദുവായി ചിരിച്ചു. പിന്നെ പറഞ്ഞു:

`8,848 മീറ്റര്‍ ഉയരത്തില്‍, 1,089,133 കിലോമീറ്റര്‍ സ്‌ക്വയര്‍ പരന്നു കിടക്കുന്ന ഹിമഭൂഖണ്ഡമാണ്‌ ഹിമാലയം..ഇനിയും മനുഷ്യന്‍ കടന്നു ചെന്നിട്ടില്ലാത്ത നിരവധി പ്രദേശങ്ങള്‍ ഇവിടെയുണ്ട്‌...ഭൗതികമനസ്സിനു പിടികിട്ടാത്ത ഒട്ടനവധി വിസ്‌മയങ്ങള്‍ ഈ ഭൂമി ഗര്‍ഭത്തില്‍ പേറുന്നു... റിയലി മിസ്‌റ്റീരിയസ്‌..!!''.

അതെ, അതാണ്‌ ആ വാക്ക്‌- വിശദീകരിക്കാനാവാത്തത്‌...!

ജീവന്‍ അപകടത്തിലാവാം

ഇതു പറയുന്നത്‌, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ്‌- ഒരു മുന്നറിയിപ്പായി. തിരിച്ചുവരും എന്ന്‌ ഒരുറപ്പുമില്ലാത്ത യാത്ര. അതിനു തയ്യാറെന്ന്‌ രേഖകളില്‍ ഒപ്പുവച്ചാല്‍ മാത്രം യാത്രാനുമതി. യാത്രയിലുടനീളം ഇതു ശരിവയ്‌ക്കുന്നതായിരുന്നു അനുഭവങ്ങള്‍.
മലമടക്കുകളില്‍ ആഞ്ഞുവീശുന്ന ഹിമക്കാറ്റ്‌...ഭൂമിയെ വിറപ്പിക്കുന്ന ഇടിവെട്ടോടെയുള്ള പേമാരി...അതോടൊന്നിച്ചുള്ള മലയിടിച്ചില്‍.
മരണം പതിയിരിക്കുന്ന മലമ്പാതകളില്‍, കാലൊന്നിടറിയാല്‍ എന്നേയ്‌ക്കുമായി...
ഇവിടെയെല്ലാം തുണയായത്‌ അപരിമേയമായ ആ ശക്തിവിശേഷത്തിലുള്ള അടിയുറച്ചവിശ്വാസം ഒന്നു മാത്രം- അദ്ദേഹം തുറന്നു പറഞ്ഞു.

മരണമുഖത്ത്‌ നിന്നും കാത്ത ആ ശക്തി

കൈലാസ പ്രദക്ഷിണത്തിന്റെ അവസാനഘട്ടം എന്നുപറയാം. ഡോള്‍മ ചുരം കടക്കുകയാണ്‌. ഏറ്റവും അപകടം പിടിച്ച ഭാഗമാണ്‌. രാത്രിയില്‍ ദിശാ നിര്‍ണയം പോലും അസാധ്യം.
`ദര്‍ച്ചന്‍ കടന്നശേഷം മഴയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഏഴുമണിയോടടുത്ത്‌ മഞ്ഞുകടന്ന്‌ തുറന്ന മൈതാനത്തിലെത്തി. മൈതാനത്തില്‍ ഇരുന്ന്‌ വിശ്രമിക്കുമ്പോള്‍ എന്റെ ദേഹത്ത്‌ മഴത്തുള്ളികള്‍ വീണു....'
കൈലാസയാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായീ ആ മഴ.
ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ക്കു പിന്നാലേ, കാറ്റും ചൂളംവിളിച്ചെത്തി. ഹിമക്കഷ്‌ണങ്ങള്‍ എമ്പാടും പാറി നടന്നു. തുടര്‍ന്നെത്തിയത്‌ കണ്ണഞ്ചിയ്‌ക്കുന്ന ഇടിമിന്നലാണ്‌..തൊട്ടുപിന്നില്‍ ദിഗന്തങ്ങള്‍ ഭേദിക്കുന്ന ഇടിമുഴക്കം..!
അതു മലമടക്കുകളില്‍ പതിനായിരമായി പ്രതിധ്വനിച്ചു...ഹൃദയം നിലച്ചുപോകുന്ന മുഴക്കം...! കനത്ത മഴ...!!.
മൂന്നടുക്ക്‌ സോക്‌സിനു മുകളില്‍ ഷൂസ്‌ മുറുക്കിക്കെട്ടി. അതിനുമുകളില്‍ പ്ലാസ്‌റ്റിക്‌ കവറും വരിഞ്ഞുകെട്ടി...
മിന്നലിനൊപ്പം നടുക്കുന്ന സീല്‍ക്കാരങ്ങള്‍...ഹിമശൈലങ്ങളില്‍ അഗ്നിഗോളങ്ങള്‍ പറന്നു..!
`ഇടതടവില്ലാത്ത മഴയില്‍ മൃത്യുഞ്‌ജയ മന്ത്രം ഉരുവിട്ടു നടന്നു..'
താഴ്‌ന്ന ഹിമഗര്‍ത്തിലേയ്‌ക്ക്‌ എപ്പോള്‍ വേണമെങ്കിലും വീണു തീരാം...
ഷൂസിനുള്ളില്‍ മുഴുവനായി വെളളം നിറഞ്ഞു. കൊടുംതണുപ്പില്‍ നടപ്പ്‌ വീണ്ടും പതുക്കെയായി.
സഹയാത്രികരെല്ലാം എവിടെയോ യാത്ര ഉപേക്ഷിച്ചിരുന്നു.
ധൈര്യം സംഭരിച്ച്‌ ചൂളംകുത്തുന്ന ഹിമക്കാറ്റിനെ അതിജീവിച്ച്‌ നടന്നു. ഒടുവില്‍, ചുരം തിരിഞ്ഞപ്പോള്‍ അകലെ, ഒരു വെളിച്ചം ദൃശ്യമായി..
സോംങ്‌ സെര്‍ബു ക്യാമ്പ്‌....!
മരവിച്ച കാലുകള്‍ വലിച്ചിഴച്ച്‌ കുന്നിറങ്ങി വെളിച്ചം ലക്ഷ്യംവച്ച്‌ നടന്നു.
അര്‍ദ്ധബോധാവസ്ഥയില്‍, ഒരു കിലോമീറ്റര്‍ നടന്ന്‌ കുന്നിന്‍ മുകളിലെ ക്യാമ്പിലെത്തി. അതിനുമുമ്പില്‍, എണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ഒരു ഗ്രാമീണ വൃദ്ധന്‍ മൂടിപ്പുതച്ചിരുന്നിരുന്നു..
`ക്യാമ്പിന്റെ ചെറിയ വരാന്തയിലേയ്‌ക്ക്‌ കുഴഞ്ഞു വീഴുകയായിരുന്നു ഞാന്‍'- എന്ന്‌ രാമചന്ദ്രന്‍.
മറഞ്ഞുപോകുന്ന ബോധത്തില്‍, അസാമാന്യ കരുത്തുള്ള കരങ്ങളില്‍ വൃദ്ധന്‍ തന്നെ ഉയര്‍ത്തിയെടുക്കുന്നതറിഞ്ഞു. അയാള്‍ ക്യാമ്പിനുളളില്‍ കൊണ്ടുകിടത്തി. കമ്പിളിപുതപ്പിച്ചതറിഞ്ഞു..കുറേ നേരം കാലുകള്‍ തിരുമ്മിച്ചൂടാക്കി.
പാതി മയങ്ങിയ കണ്ണുകളിലൂടെ അയാളെ കാണാം. അയാളുടെ കണ്ണുകള്‍ അസാധാരണമായി ജ്വലിച്ചിരുന്നു..
ആശ്വാസം ലഭിച്ചു തുടങ്ങിയപ്പോള്‍, അയാള്‍ പതുക്കെ വിളക്കുമെടുത്ത്‌ പുറത്തേയ്‌ക്കു പോയി. ഒഴുകി നീങ്ങുകയാണെന്നാണ്‌ തോന്നിയത്‌..
തളര്‍ച്ചകൊണ്ട്‌ പെട്ടെന്നുറങ്ങി.
പിറ്റേന്നു രാവിലെ ഉണരുമ്പോള്‍, ക്യാമ്പിന്റെ ചുമതലക്കാരായ ടിബറ്റന്‍ ദമ്പതികള്‍ ചൂടുള്ള കട്ടന്‍ ചായ തന്നു.
തലേന്നു കണ്ട വൃദ്ധനെവിടെ എന്ന ചോദ്യത്തിന്‌ അവര്‍ കൈമലര്‍ത്തിയപ്പോള്‍ ഞെട്ടിപ്പോയി..!
ഈ ക്യാമ്പില്‍ തങ്ങള്‍ മാത്രമേയുള്ളൂവെന്നും ഒഴിഞ്ഞ മറ്റുമുറികള്‍ ചൂണ്ടിക്കാട്ടി മറ്റാരുമില്ലെന്നും വിശദീകരിച്ചു.
കുടിക്കുന്ന കട്ടന്‍ചായയേക്കാള്‍ ശരീരം ചൂടുപിടിച്ചു എന്ന്‌ രാമചന്ദ്രന്‍.
ആരായിരുന്നു അയാള്‍..?. ആരുമറിയാതെ വരികയും തന്നെ രക്ഷപ്പെടുത്തുകയും ചെയ്‌തയാള്‍..?
ഉത്തരമില്ല.

തലകുനിയ്‌ക്കാതെ കൈലാസം

ലോകത്തിലെ സര്‍വ്വകൊടുമുടികള്‍ക്കു മുകളിലും മനുഷ്യന്‍ വിജയക്കൊടിനാട്ടിയപ്പോഴും കൈലാസം ഇന്നുവരെയും തലകുനിക്കാതെ നില്‍ക്കുന്നു..
എന്തായിരിക്കാം..? വിശ്വാസം..?
`വിശ്വാസം അല്ല. മുമ്പൊക്കെ- ബ്രിട്ടീഷ്‌ കാലത്ത്‌- ശ്രമം നടന്നിട്ടുണ്ട്‌. വിജയിച്ചില്ല. അടുത്ത കാലത്ത്‌ നടന്ന പഠനങ്ങള്‍, ഈ ശൃംഗത്തില്‍ വായുഇല്ല എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കെറി മൊറാന്‍ എന്ന ഇംഗ്ലീഷുകാരന്റെ ഗ്രന്ഥത്തില്‍ ഇതു വ്യക്തമായി പറയുന്നുണ്ട്‌- പ്രാണവായു സ്‌തംഭിച്ചു നില്‍ക്കുന്ന അവസ്ഥ. റൊമോളാ ഗുഡാലിയയുടെ പുസ്‌തകത്തിലും ഈ വായുസ്‌തംഭനം എടുത്തു പറയുന്നുണ്ട്‌..പക്ഷെ, ഇതിന്റെ കാരണം ആര്‍ക്കുമറിഞ്ഞുകൂടാ...'
ഇത്‌ ഞാനനുഭവിച്ചതാണ്‌- രാമചന്ദ്രന്‍ തുടര്‍ന്നു:
ഡെറാഫൂക്ക്‌ ക്യാമ്പില്‍ ജാംബിയാങ്‌ കൊടുമുടിയില്‍ കയറി, കൈലാസശൃംഗത്തെ 75 അടി സമീപത്തുനിന്നാണ്‌ ഞാന്‍ ദര്‍ശിച്ചത്‌. ഒരല്‍പ്പം കൂടി അടുത്തുകാണാനുളള മോഹത്തില്‍ ചുവടുവച്ച എനിക്ക്‌ ശ്വാസംമുട്ടി. ഒരടിപോലും മുന്നോട്ടു നീങ്ങാനായില്ല...
ബുദ്ധമതക്കാര്‍ക്കും പരമപവിത്രമാണ്‌ കൈലാസ ശിഖരം. അവിടെ കാല്‍കുത്തുന്നത്‌ പാപമെന്ന്‌ അവരും വിശ്വസിക്കുന്നു.
കൈലാത്തില്‍ കാലുകുത്തി എന്നു പറയുന്നത്‌ ഒരേ ഒരാളെ കുറിച്ചാണ്‌. ബുദ്ധിസ്‌റ്റ്‌ യോഗിയായിരുന്ന മിലരേപ. അസാമാന്യ സിദ്ധിയുള്ള ഒരു യോഗിയായിരുന്ന അദ്ദേഹം ജാംബിയാങ്‌ കൊടുമുടിയില്‍ കയറി ഒരു ദിവസം കൈലാസത്തിന്റെ നെറുകയിലേയ്‌ക്കു പറന്നു..!. അതോടെ അദ്ദേഹം അപ്രത്യക്ഷനുമായി..!. ഇതു തിബറ്റുകാര്‍ ഇപ്പോഴും പറയുന്ന കഥയാണ്‌.

മിത്തുകള്‍ യാഥാര്‍ത്ഥ്യം?

കൈലാസപര്‍വ്വതം തെളിഞ്ഞ കാഴ്‌ചയാകുമ്പോള്‍, അതില്‍ കാണുന്ന അസാധാരണമായ ചില ചിഹ്നങ്ങള്‍ അമ്പരപ്പിക്കുന്നു. നാം കേട്ടും വായിച്ചും വളര്‍ന്ന പുരേണേതിഹാസങ്ങളില്‍ കണ്ടവ.
ശിഖരത്തില്‍ ആരോ വെട്ടിയെടുത്ത പോലുള്ള ചവിട്ടുപടികള്‍. മഞ്ഞുമൂടാത്ത മധ്യഭാഗത്ത്‌ വാതിലുകള്‍ പോലെ കമാനാകൃതിയിലുള്ള അടയാളങ്ങള്‍. അതിനടുത്ത്‌ മനുഷ്യസൃഷ്ടമല്ലാത്ത ചില കൊത്തുവേലകളും...!!
മധ്യഭാഗത്തായി കണ്ട വരമ്പുപോലുള്ള ഒരു അടയാളം അമ്പരപ്പുണ്ടാക്കി.
`വലിയൊരു വരമ്പ്‌ അത്‌ പര്‍വ്വതത്തെ ചുറ്റിക്കെട്ടിയതുപോലെ തോന്നിയ്‌ക്കും. പുരാണകഥയില്‍, രാവണന്‍ പണ്ടൊരിക്കല്‍ കൈലാസത്തെ കയര്‍കൊണ്ട്‌ കെട്ടിവലിച്ച്‌ ലങ്കയിലേയ്‌ക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറയുന്ന കഥ ഓര്‍മ്മിച്ചു പോയി. വരമ്പില്‍ കയര്‍ പതിഞ്ഞതുപോലുള്ള പാടുകളും വ്യക്തമാണ്‌...'
അദ്ദേഹം ചിരിച്ചു. പര്‍വ്വത മധ്യത്തില്‍ തെളിഞ്ഞുകണ്ട ഒമ്പതുചന്ദ്രക്കലകള്‍ ക്ഷേത്രങ്ങളില്‍ ചാര്‍ത്തുന്ന ചന്ദ്രക്കലകള്‍ പോലെ ശോഭിച്ചുവെന്നും അദ്ദേഹം ഓര്‍ത്തു.
താഴോട്ടുപോകും തോറും ഘനഗംഭീരമായ രൂപമാണ്‌ പര്‍വ്വതത്തിന്‌. അത്‌ ഭൂമിയിലേയ്‌ക്ക്‌ ആണ്ടുപോയതുപോലെ തോന്നും..

മനസ്സിന്റെ സരസ്സ്‌

120 കിലോമീറ്റര്‍ ചുറ്റളവില്‍ നീലത്തടാകം. പുരാണേതിഹാസങ്ങളില്‍ വായിച്ചറിഞ്ഞ, കവികള്‍ വാഴ്‌ത്തിപ്പാടിയ മാനസസരസ്സ്‌...രാജഹംസങ്ങള്‍ തുഴഞ്ഞു നീങ്ങുന്ന താമരകള്‍ തലയാട്ടി നില്‍ക്കുന്ന തടാകം.
അപ്‌സരസ്സുകള്‍ നഗ്നരായി നീന്തിത്തുടിക്കുന്നത്‌ വ്യാസനും മകന്‍ ശുകനും കണ്ടതായി പുരാണവര്‍ണനയുണ്ട്‌. ലജ്ജാവിവശകളായ അവര്‍ അവര്‍ വസ്‌ത്രങ്ങള്‍ വാരിയുടുത്തുവെന്നും.
മൂന്നുദിവസമെടുത്താണ്‌ ഞങ്ങള്‍ ഈ സരസ്സ്‌ നടന്നു പ്രദക്ഷിണം ചെയ്‌തത്‌.
ബ്രഹ്മാവിന്റെ മനസ്സില്‍ നിന്നു പിറന്നുവെന്ന്‌ പറയപ്പെടുന്ന സരസ്സിനെ സംബന്ധിച്ചും വിശദീകരിക്കാനാവാത്ത സംഭവങ്ങള്‍ അനവധിയുണ്ട്‌.
തടാകക്കരയിലെ കുന്നിന്‍മുകളിലുള്ള ബുദ്ധമഠത്തിലെ ജനലുകള്‍ പൗര്‍ണമിനാളുകളില്‍ അടച്ചു ഭദ്രമാക്കുന്നു..
അപ്‌സരസ്സുകള്‍ എത്തും എന്നതു തന്നെ. തീര്‍ന്നില്ല. യാദൃച്ഛികമായി തടാകതീരത്ത്‌ തമ്പടിക്കുന്ന കാലപ്പിള്ളേര്‍ രാത്രി തടാകത്തില്‍ നിന്നും മണിനാദം പോലുള്ള പൊട്ടിച്ചിരികളും ആര്‍പ്പുവിളികളും സംഭാഷണ ശകലങ്ങളും ഒഴുകിവരുന്നത്‌ കേട്ട്‌ മോഹാലസ്യപ്പെട്ടു കിടക്കാറുണ്ടത്രേ..ഈ സമയം കാവല്‍ നായ്‌ക്കളും യാക്കുകളും വളരെ അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്യും...
പാര്‍വ്വതിയും സുബ്രഹ്മണ്യനും നീരാടിയ കടവും ഇവിടെ കാണാം.

അനുഭവങ്ങള്‍.. അനുഭവങ്ങള്‍മാത്രം

ഹിമാലയയാത്രകള്‍ വിശദീകരിക്കാനാവാത്ത അനുഭവങ്ങളുടേതും അനുഭൂതികളുടേതുമാണ്‌.
അസാധാരണരായ യോഗിവര്യന്‍മാരുമായുള്ള സമാഗമം. കാലം തൊടാത്ത അവരുടെ ലോകം..ജീവിതം. ഒന്നിനും വിശദീകരണമില്ല.
അദ്ദേഹം എഴുതിക്കൊണ്ടേയിരിക്കുകയാണ്‌...പറഞ്ഞിട്ടും തീരാതെ.
മുറിയില്‍ നിന്നിറങ്ങുമ്പോള്‍, ആ പാദങ്ങളില്‍ പ്രണമിച്ചു. കൈലാസപ്രദക്ഷിണം ചെയ്‌തയാളുടെ പാദം വന്ദിക്കണമെന്നുണ്ട്‌..
വീണ്ടും തൃശൂരിന്റെനഗരത്തിരക്കിലേയേ്‌ക്ക്‌ കടന്നു. വടക്കുന്നാഥ ക്ഷേത്രത്തിനു മുകളില്‍ സ്‌ഫടികസ്വച്ഛമായ നീലാകാശത്ത്‌ പഞ്ഞിത്തുണ്ടുകള്‍ പോലെ വെളുത്ത മേഘക്കീറുകള്‍..
സ്‌കൂള്‍ കാലത്ത്‌ പഠിച്ച ഒരു കാളിദാസ ശ്ലോകം മനസ്സിലോടിയെത്തി:

അത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജഃ
പൂര്‍വ്വപരൗ തോയനിധിം വഗാഹ്യ
സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ


-ബാലുമേനോന്‍ എം.

ചരിത്രത്തിന്റെ ഇടനാഴിയില്‍....





പടുകൂറ്റനൊരു പത്തേമാരി മുചിരിപട്ടണ തുറമുഖത്തു നങ്കൂരമിട്ടു കിടന്നു. മരപ്പണിയുടെ വിസ്‌മയമായിരുന്നു അത്‌. അതിനുചുറ്റുമായി കായലില്‍ കൊതുമ്പുവള്ളങ്ങള്‍ ഒഴുകി നടന്നു..
രാജാവ്‌ പോകുകയാണ്‌. രാജാവല്ല..ചക്രവര്‍ത്തി, കേരളത്തിന്റെ...!
ചേരമാന്‍ പെരുമാള്‍...
കടലുകടക്കുന്നത്‌ മഹാപാപമായ കാലഘട്ടത്തില്‍, അദ്ദേഹം തിരിക്കുന്നത്‌ മക്കയിലേയ്‌ക്ക്‌..
പ്രജകള്‍ ഒന്നടങ്കം തുറമുഖത്തെത്തി..
സാമന്തന്‍മാരും...
`രാജന്‍..എനിക്കായി എന്തെങ്കിലും....'
കോഴിക്കോട്ടെ സാമന്തന്‍..
അപ്പോഴേയ്‌ക്കും തന്റേതായ സര്‍വ്വതും വീതിച്ചു നല്‍കിക്കഴിഞ്ഞ ചേരചക്രവര്‍ത്തി ഒരു നിമിഷം വിഷാദമഗ്നനായി...
പിന്നെ, ഉടവാളെടുത്ത്‌ സാമന്തനു നേരേ നീട്ടി, പറഞ്ഞു:
`നിങ്ങള്‍ കൊന്നും ചത്തും അടക്കിക്കൊള്‍ക...!!'
അദ്ദേഹം അതു ചെയ്‌തു...കോഴിക്കോട്ട്‌ സാമൂതിരിപ്പാട്‌...!!
ചരിത്രത്തിലെ ഈ അനര്‍ഘനിമിഷം സങ്കല്‍പ്പിച്ചെടുക്കാനേ കഴിയൂ..ഇന്ന്‌.
ഇന്നും സാമൂതിരിയായി ചുമതലയേല്‍ക്കുമ്പോള്‍ ഈ വാളാണ്‌ സാക്ഷ്യം..
ചേരമാന്‍ ജൂമാ മസ്‌ജിദിന്റെ തിരുമുറ്റത്തു നില്‍ക്കുമ്പോള്‍, മനസ്സ്‌ പാഞ്ഞുപോയത്‌ 1400 വര്‍ഷങ്ങള്‍ പിറകിലേയ്‌ക്കാണ്‌...
കാലം പറന്നുപോകുകയാണോ...?
കേരളക്കരയുടെ ചക്രവര്‍ത്തി വേണ്ടപ്പെട്ടവര്‍ക്ക്‌ രാജ്യം വീതിച്ചു നല്‍കി, ആത്മീയാനുഭൂതിയുടെ പുതിയ തുറയിലേയ്‌ക്കു നീന്തിയ കഥ..

ചേരമാന്‍ എന്ന മിത്ത്‌

ചേരമാന്‍ രാജപരമ്പരയെക്കുറിച്ച്‌ പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ട്‌. നമ്പൂതിരിമാര്‍ ക്ഷണിച്ചുകൊണ്ടുവന്ന ചക്രവര്‍ത്തിയാണിത്‌ എന്നാണ്‌ കഥ. കേരളത്തിലെ നാടുവാഴി ദുഷ്‌പ്രഭുത്വത്തിനെതിരേ..
ഇരുപതുവര്‍ഷത്തോളമാണ്‌ അവസാനത്തെ ചേരമാന്‍ പെരുമാളുടെ കാലഘട്ടമെന്നാണ്‌ പറയുന്നത്‌. പെരുമാള്‍ എന്ന വാക്കിന്‌ `ദൈവം' എന്നര്‍ത്ഥം. ദൈവീക പരിവേഷം ചാര്‍ത്തപ്പെട്ട 25 ചേരമാന്‍മാര്‍ കേരളം ഭരിച്ചുവെന്നാണ്‌ കേരളോത്‌പത്തിയിലെ സൂചന. ഇതിനും അപവാദങ്ങളുണ്ട്‌..
എന്തായാലും കൊല്ലിന്റേയും കൊലയുടേയും ചതിവിന്റേയും ഒരു ചരിത്രം ഈ കഥകളില്‍ ഒളിഞ്ഞു കിടക്കുന്നു എന്നത്‌ വ്യക്തം.
തമിഴ്‌നാട്ടിലെ ചേരസാമ്രാജ്യത്തിലെ പ്രജയായിരുന്ന ഒരു ബ്രാഹ്മണനാണ്‌ ഇവരെ കേരളത്തിലേയ്‌ക്കു ക്ഷണിച്ചതെന്നു ആഖ്യാനം. കഥകള്‍ക്കു അവസാനമേയില്ല..അന്വേഷിച്ചുപോകുമ്പോള്‍.

കേരളോല്‍പ്പത്തിയില്‍

ചേരമാന്‍ പെരുമാളുടെ സ്ഥാനത്യാഗത്തെക്കുറിച്ചും മക്കയിലേയ്‌ക്കുള്ള യാത്രയെക്കുറിച്ചും, കേരളോല്‍പ്പത്തിയില്‍ ഇങ്ങിനെ:
പെരുമാള്‍ രാജ്യം അംശിച്ചു കൊടുത്തു കഴിഞ്ഞു എന്നും മക്കത്ത്‌ അശുവിനു പുറപ്പാടായെന്നും കേട്ടു പൂന്തുറക്കോനും (ഇരിവര്‍ ഏറാടിമാരും) മാനിച്ചന്‍ കൃഷ്‌ണരായരോട്‌ പട ഏറ്റു മരിച്ചു എന്നു കേട്ടിരിക്കുന്നു. മങ്ങാട്ടുണ്ണിക്കുമാരമേനോനും ചെന്നു പെരുമാളെ കാണുംമ്പോഴെക്ക്‌, രാജ്യം വേണ്ടപ്പെട്ട ജനങ്ങള്‍ക്ക്‌ പകുത്തു കൊടുത്തു പോയല്ലൊ ഇനി എന്തു വേണ്ടതു എന്നു വിചാരിച്ചു, ഇനി കോഴി കൂക്കുന്ന ദേശവും ചുള്ളിക്കാടും ഉണ്ടു, അതു നിങ്ങള്‍ക്ക്‌ തരാം എന്നു പറഞ്ഞു. നിങ്ങള്‍ കുറഞ്ഞൊന്നു മുമ്പെ വന്നില്ലല്ലോ എന്നു പെരുമാള്‍ അരുളിച്ചെയകാറെ, അതു മതി എന്നു നിശ്‌ചയിച്ചതിന്റെ ശേഷം ചേരമാന്‍ പെരുമാള്‍ വള്ളുവകോനാതിരിയെ കൂട നിവത്തി പൊന്‍ ശംഖില്‍ വെള്ളം പകര്‍ന്നു ശേഷിപ്പുണ്ടായിരുന്ന കോഴിക്കോടും ചുള്ളിക്കാടും ആനക്കോലാല്‍ മുക്കോല്‍ വഴിയും കാതിയാര്‍ മുതലായ ജോനകരേയും മക്കത്തെ കപ്പല്‍ ഓടിപ്പാനും മാമാങ്ങവേല പാലിപ്പാനും വാളും വാളിന്‍മുനമേല്‍ നീരും പകര്‍ന്നു കൊടുത്തു. `നിങ്ങള്‍ ചത്തും കൊന്നും അടക്കി കൊള്‍ക` എന്നാജ്ഞയും `ഈ മനനാട്ടില്‍ മുഴുവനും ഞാനിയായിട്ടു മേല്‍കോയ്‌മ സ്‌ഥാനം നടത്തി കോള്‍ക` എന്നനുജ്ഞയും കൊടുത്തു....


ഇമാം സെയ്‌ഫുദ്ദീന്‍ അല്‍ കാസിമിയോടൊപ്പം


ചരിത്രത്തിന്റെ അകത്തളത്തിലേയ്‌ക്ക്‌

ഇന്ത്യയിലെ ആദ്യ മുസ്ലീം പള്ളി. കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജൂമാമസ്‌ജിദിന്റെ അകത്തളത്തില്‍, ഇമാം സെയ്‌ഫുദ്ദീന്‍ അല്‍ കാസിമിയോടൊപ്പം, നിലത്തുവിരിച്ച ചിത്രപ്പണിയുള്ള മനോഹരമായ കമ്പളത്തിലിരുന്നു. ചരിത്രം ഉറങ്ങുന്ന പ്രാര്‍ത്ഥനാഹാള്‍. 900 വര്‍ഷം പഴക്കമുള്ള, മരത്തില്‍ അതിചാരുതയോടെ കടഞ്ഞെടുത്ത മിമ്പര്‍ അഥവാ പ്രസംഗപീഠമാണ്‌ മുന്നില്‍..
അതിന്റെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ വാക്കുകള്‍ പോരാതെ വരും. കാലപ്പഴക്കത്തിലും വെട്ടിത്തിളങ്ങുന്ന ഈ പ്രസംഗപീഠത്തിലിരുന്നാണ്‌ വെള്ളിയാഴ്‌ചകളില്‍ ഇമാമിന്റെ സന്ദേശം നല്‍കല്‍.
കനത്തമരങ്ങള്‍ കൊണ്ടു തീര്‍ത്ത പിച്ചളകെട്ടിയ പള്ളിവാതിലുകള്‍ രാജസമാനം. മേല്‍ക്കട്ടിയും പൂര്‍ണമായും മരം കൊണ്ടുതന്നെ..
പുറത്തെ ഫലകത്തില്‍ പള്ളിയുടെ പ്രായം വായിക്കാം: AD: 629!.ഹിജിറ 5. ഈ മസ്‌ജിദ്‌ സ്ഥാപിയ്‌ക്കപ്പെടുമ്പോള്‍, നബി തിരുമേനിയ്‌ക്കു അമ്പത്തിയെട്ടുവയസ്സ്‌ !.
അകത്തളത്തിലേയ്‌ക്കു കടക്കുമ്പോള്‍ തന്നെ കാണുന്ന കൂറ്റന്‍ തൂക്കുവിളക്കാണ്‌ അമ്പരപ്പിയ്‌ക്കുക...
ഒരു കാലത്ത്‌ പ്രകാശം പരത്തി, നിറഞ്ഞുകത്തിയിരുന്ന വിളക്ക്‌..!
നാനാജാതി മതസ്ഥര്‍ ഇതില്‍ നേര്‍ച്ചയായി എണ്ണനിറച്ചു.
മതസൗഹാര്‍ദ്ദത്തിന്റെ അവസാനവാക്കായി മാറുന്ന ഒരു ദേവാലയം..
`ഇന്നും അന്യമതസ്ഥരാണിവിടെ കൂടുതലായി നേര്‍ച്ചയുമായി എത്തുന്നത്‌'- ഇമാം പറഞ്ഞു.

പിളര്‍ന്നുമാറിയ ചന്ദ്രന്‍

`അന്ത്യനിമിഷം ഇതാ അടുത്തെത്തി. ചന്ദ്രന്‍ പിളര്‍ന്നു. ഒരു ദൃഷ്ടാന്തം കാണുമ്പോള്‍, `പണ്ടുമുതലേ കണ്ടുവരുന്ന ജാലവിദ്യ' എന്നു പറഞ്ഞ്‌ അവര്‍ തിരിഞ്ഞു പോകുകയാണ്‌. നിഷേധിക്കുകയും തന്നിഷ്ടം പിന്‍പറ്റുകയുമാണവര്‍. പക്ഷെ, കാര്യങ്ങളെല്ലാം സുസ്ഥിരമാണ്‌.... (ഖുര്‍ ആന്‍).

തിരുനബിയുടെ അമാനുഷിക കഴിവിനാല്‍ ചന്ദ്രന്‍ പിളര്‍ന്ന സംഭവം കേരളത്തില്‍ നിന്നും പെരുമാള്‍ ദര്‍ശിക്കുകയുണ്ടായത്രെ. ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പെരുമാളിനെ തിരു നബി സന്നിധിയില്‍ എത്തിച്ചുവെന്ന്‌ ചരിത്രം. അദ്ദേഹത്തില്‍ നിന്നും സത്യമതം പുല്‍കിയ പെരുമാള്‍, താജുദ്ദീന്‍ എന്ന പേര്‌ സ്വീകരിച്ചു എന്നാണ്‌ ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഈ കഥ. ചന്ദ്രന്‍ പിളര്‍ത്തിയ അമാനുഷിക സംഭവം ദര്‍ശിച്ച പെരുമാള്‍ മക്കത്ത്‌ പോയി ഇസ്‌ലാമാശ്ലേഷിച്ച സംഭവം തുഹ്‌ഫത്തുല്‍ മുജാഹിദീനില്‍ ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂം വിവരിച്ചിട്ടുണ്ട്‌- ഇമാം കഥ തുടര്‍ന്നു...
പെരുമാള്‍ സ്വപ്‌നദര്‍ശനമായാണ്‌ ചന്ദ്രന്‍ പിളര്‍ന്നു നീങ്ങുന്നതു കണ്ടത്‌. അതിനു വിശദീകരണം നല്‍കാന്‍ കൊട്ടാരത്തിലേയോ രാജ്യത്തേയോ ജ്യോതിഷപണ്ഡതര്‍ക്കൊന്നുമായില്ല.
അപ്പോള്‍, സിലോണിലേയ്‌ക്കുപോകുകയായിരുന്നു ഒരു സംഘം അറബിക്കച്ചവടക്കാര്‍ പെരുമാളിനെ മുഖം കാണിക്കാനെത്തി.
പൊന്നുതിരുമേനിയുടെ സ്വപ്‌നദര്‍ശനത്തിന്‌ അവരാണ്‌ വ്യാഖ്യാനം നല്‍കിയത്‌. ഇതില്‍ ആകൃഷ്ടനായ പെരുമാള്‍, നബിയെ കാണണമെന്നും ആ സന്നിധിയില്‍ നിമഗ്നനാകണമെന്നും ഇച്ഛിച്ചു.
യാത്രയായ അദ്ദേഹം `സെഹര്‍മുക്കല്‌ഹ എന്ന വന്തരില്‍ ചെന്നിറങ്ങുകയും ചെയ്‌തു. അപ്പോള്‍ മഹമ്മതനെബി വിജിദ്ധ എന്ന നാട്ടില്‍ പാര്‍ത്തുവരുന്നു; അവിടെ ചെന്നു തങ്ങളില്‍ കണ്ടൂ മാര്‍ഗ്ഗം വിശ്വസിച്ചു, താജുദ്ദീന്‍ എന്ന പേരുമായി, മാലിക്ക ഹബിബദീനാറെന്ന അറവി രാജാവിന്റെ പെങ്ങളായ റജിയത്ത എന്നവളെ കെട്ടി...' എന്നാണ്‌ `കേരളോല്‍പ്പത്തിയില്‍' വായിക്കുക.

പെരുമാളിന്റെ മരണം

ആത്മീയതയുടെ തീരത്തു മഹാസൗഭാഗ്യം അനുഭവിച്ചിരിക്കേയാണ്‌ പെരുമാളിന്‌, തന്റെ നാട്ടിലുള്ളവരേയും ഈ ആത്മതത്ത്വം പഠിപ്പിയ്‌ക്കണമെന്നു തോന്നിയത്‌. അതിനായി നാട്ടിലേയ്‌ക്കു തിരിച്ച അദ്ദേഹത്തിനു യാത്ര പൂര്‍ത്തിയാക്കാനായില്ല. വഴിമധ്യേ രോഗഗ്രസ്ഥനായ അദ്ദേഹം ദുഫാറില്‍ വച്ച്‌ മരണത്തിനു കീഴടങ്ങി...
മലയാളത്തില്‍ വന്നു ദീന്‍ നടത്തേണ്ടതിനു യാത്ര ഭാവിച്ചു ഒരുങ്ങി ഇരിക്കുമ്പോള്‍, ശീതപ്പനി പിടിച്ചു വലഞ്ഞതിന്റെ അനന്തരം, മലയാളത്തിലെ രാജാക്കന്മാര്‍ക്ക്‌ കത്തുകളോടും കൂടി പറഞ്ഞ രാജാവെ പുത്രരോടും കൂട പുറപ്പെടീച്ചതിന്റെ ശേഷം, താജുദ്ദീന്‍ കഴിഞ്ഞു. താനുണ്ടാക്കിയ പള്ളിയില്‍ തന്നെ മറ ചെയ്‌കയും ചെയ്‌തു- എന്ന്‌ കേരളോല്‍പ്പത്തിയില്‍..

പല തവണ പുതുക്കിപ്പണിത പളളിസമുച്ചയത്തില്‍ ചേരമാന്റേതായി പേരുമാത്രമേയുള്ളൂ. മക്കത്തുനിന്നും അദ്ദേഹത്തിന്റെ സന്ദേശവാഹകനായെത്തിയ, മാലിക്‌ ബിന്‍ ദിനാറാണ്‌ രാജകുടുംബാംഗങ്ങളുടെ സഹായത്തോടെ ചേരമാന്‍ പള്ളി തീര്‍പ്പിക്കുന്നത്‌. ആദ്യത്തെ ഖാസിയും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ഹബീബ്‌ ബിന്‍ മാലിക്കിനെ ഖാസിയാക്കിയശേഷം കേരളമാകെ സഞ്ചരിച്ചു. പിന്നീട്‌ അറേബ്യന്‍ നാട്ടില്‍ വച്ചു മരണപ്പെട്ടു എന്ന്‌ ചരിത്രം.
ഹബീബ്‌ ബിന്‍ മാലിക്കിന്റേയും പത്‌നി ഖുമരിയായുടേയും ഖബറുകളാണ്‌ (മഖ്‌ബറ) ഇന്നു പള്ളിയില്‍ കാണുന്നതെന്ന്‌ പറയുന്നു- ഇമാം സെയ്‌ഫുദ്ദീന്‍ അല്‍ കാസിമി പറഞ്ഞു നിര്‍ത്തി.
സൂര്യന്‍ ഉച്ചിയിലെത്തിയിരിക്കുന്നു. ളുഹറ്‌ നമസ്‌കാര സമയമായി.
ഇറങ്ങുമ്പോള്‍, അദ്ദേഹം ഒന്നുകൂടി പറഞ്ഞു:
`സലാലയില്‍ ചേരമാന്റെ ഖബറിടം ഇപ്പോഴുമുണ്ട്‌.`
ശാന്ത സുന്ദരമായ ഒരിടത്താണ്‌ താജുദ്ദീന്‍ എന്ന ചേരമാന്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുത്‌. പ്രശസ്‌തമായ അല്‍ ബലീദ്‌ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ നിന്നും അധികം ദൂരേയല്ലാതെയാണീ സ്ഥലം. പക്ഷെ, ഇവിടം തീര്‍ത്ഥാടന കേന്ദ്രമൊന്നുമായില്ല, മലയാളികള്‍ക്കുപോലും.

സമകാലികം

കേരള വ്യാസന്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ അഭിപ്രായത്തില്‍, പഴയ ഒരു ബുദ്ധവിഹാരം പള്ളിപണിയാന്‍ വിട്ടുകൊടുത്തു എന്നത്രെ. കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ കോവിലക വളപ്പില്‍ തന്നെയാണ്‌ ഈ പള്ളി എന്നത്‌ ഈ കഥയ്‌ക്കു വിശ്വാസ്യത പകരുന്നു. പള്ളി പതിനൊന്നാം നൂറ്റാണ്ടില്‍ പുനഃരുദ്ധരിച്ചു എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. 1384ലെ വെള്ളപ്പൊക്കത്തിനു ശേഷവും പുനഃര്‍നിര്‍മ്മിച്ചു. അതിനുശേഷം മൂന്നുറു വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും ഒരിക്കല്‍ക്കൂടി പള്ളി പുനര്‍നിമ്മിക്കുകയുണ്ടായി. വിശ്വാസികളുടെ ബാഹുല്യം നിമിത്തം 1974ല്‍ പള്ളിയുടെ മുന്‍വശം ഉടച്ചുവാര്‍ത്തു. പഴയപള്ളിയുടെ പവിത്രത നിലനിര്‍ത്തിക്കൊണ്ടായിരുന്നു പുനര്‍നിര്‍മ്മാണം. പിന്നീട്‌ 1994 ലും 2001ലും മാതൃകയില്‍ വ്യത്യാസങ്ങള്‍ വരുത്തി, പുനര്‍നിമ്മാണം നടത്തുകയുണ്ടായി.
പഴയപള്ളിയുടെ മുഖപ്പോടുചേര്‍ന്ന്‌ പുനര്‍നിര്‍മ്മിച്ച വാര്‍പ്പുകള്‍, പൊളിച്ചു നീക്കാനും പള്ളിയെ പഴയ ചാരുതയില്‍ നിലനിര്‍ത്താനും മഹല്ല്‌ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. വിശ്വാസികള്‍ ഉള്‍ക്കൊളളാനാവുന്നതിലും അധികമായതിനാല്‍, ഒരു അടിപ്പള്ളികൂടി നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന്‌ മഹല്ല്‌ പ്രസിഡന്റ്‌ ഫൈസല്‍.
ഇനിയൊരു സന്ദര്‍ശനവേളയില്‍ കണ്‍മുന്നില്‍ തെളിയുക നവീകരണമൊന്നും ബാധിയ്‌ക്കാത്ത, പഴയ ചേരമാന്‍ പള്ളി പൂര്‍ണപ്രൗഢിയോടെ....!!

........................................................................................
ഇവിടെ മണ്‍തരികള്‍ പോലും കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു..
മനസ്സില്‍ സങ്കല്‍പ്പിയ്‌ക്കാം. കണ്ണെത്താ മണല്‍പ്പരപ്പിനു മീതേ, കരിനീലച്ച ആകാശം ചാഞ്ഞു കിടക്കുന്നത്‌. ഈന്തപ്പനകള്‍ക്കു മുകളില്‍ അമ്പിളക്കല ഉദിച്ചു നില്‍ക്കുന്നത്‌...
ചേരസാമ്രാജ്യം ഭരിച്ചൊരു ചക്രവര്‍ത്തി, സര്‍വ്വതും ഉപേക്ഷിച്ച്‌, ഈ മണലാരണ്യത്തില്‍ ആത്മാന്വേഷണവുമായി എത്തുന്നു..
പിന്നെ തന്റെ ജീവിതസന്ദേശം പ്രിയപ്പെട്ട പ്രജകള്‍ക്കായി അദ്ദേഹം പകരുന്നു.
ചരിത്രത്തിന്റെ ഇടനാഴികളില്‍ മറഞ്ഞുകിടക്കുന്ന കഥകള്‍..!. പലതും കാലത്തിന്റെ കൈപ്പടയില്‍ മാറ്റിയെഴുതപ്പെട്ടുപോയി...
കഥകളും ചരിത്രവും എവിടെയൊക്കേയോ കൂടിക്കലരുന്നു. ഒന്ന്‌ മറ്റൊന്നില്‍ നിന്നും വേര്‍പിരിക്കാനാവാത്ത വിധം..
കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക്‌ കഥകള്‍ പറഞ്ഞുതരാന്‍ ആളുകളുമുണ്ടായിരുന്നു, എന്നും..
ഇവിടെയും അങ്ങിനെ തന്നെ..

-ബാലുമേനോന്‍ എം. Photos: Sudip Eeyes

Thursday, January 29, 2015

യുദ്ധ ഭൂമിയില്‍




ഒരു വ്യാഴവട്ടത്തിനു ശേഷം ഭഎമറാള്‍ഡ്‌ ഐലന്റ്‌' എന്നു വിശേഷിപ്പിക്കപ്പെട്ട ശ്രീലങ്കയുടെ മണ്ണില്‍ നില്‍ക്കുമ്പോള്‍, മോഹന്‍ദാസിന്റെ മുഖത്ത്‌ പ്രസന്നതമാത്രം...
ജാഫ്‌ന നഗരം ഇന്ന്‌ ഒഴുകുകയാണ്‌. രാജ്യാന്തര ഭക്ഷണശാലകള്‍ മുതല്‍ മാളുകള്‍ വരെ...സുന്ദരമായ റോഡുകള്‍. ഭയാശങ്കകള്‍ അകന്ന നാട്ടുകാര്‍..സന്ദര്‍ശകര്‍...
ജനങ്ങളുടെ മുഖങ്ങളിലാകെ ശാന്തിയും ആഹ്ലാദവും അലയടിച്ചു.
അതെ ശാന്തിയിലാണ്‌, ഈ ഭൂമിയിലെ സ്വര്‍ഗ്ഗം..ശരിക്കും സ്വര്‍ഗ്ഗം.

പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കും മുമ്പ്‌...
കൃത്യമായി പറഞ്ഞാല്‍, 1998 നവംബര്‍ പുലര്‍ച്ചെ 5.00 ന്‌ കൊളംബോയില്‍ വിമാനമിറങ്ങുമ്പോള്‍ നരച്ച ആകാശത്തുനിന്നും ഇടിവാളുകള്‍ പച്ചത്തുരുത്തുകളിലേയ്‌ക്ക്‌ പുളഞ്ഞിറങ്ങുന്നത്‌ വിമാനത്തിന്റെ ജാലകത്തിലൂടെ നോക്കിക്കണ്ടു.
മോര്‍ട്ടാറുകള്‍ അലറുകയും യന്ത്രത്തോക്കുകള്‍ ചീറുകയും ചെയ്യുകയായിരിക്കുമെന്ന്‌ ഓര്‍ത്ത്‌ മനസ്സില്‍ ഞെട്ടി..!
അശാന്തിയുടെ തീരത്തേയ്‌ക്ക്‌ സ്‌ഥലംമാറ്റം കിട്ടിയ പത്രപ്രവര്‍ത്തകന്‍, മോഹന്‍ദാസ്‌ പാറപ്പുറത്ത്‌...
തൃശൂരിലെ ശാന്തിവിളയുന്ന വീട്ടകത്ത്‌ ഇരുന്നു അനുഭവങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍ പോലും മുഖം വലിഞ്ഞു മുറുകിയതു കണ്ടു..
സാക്ഷാല്‍ വേലുപ്പിള്ളൈ പ്രഭാകരന്‍ അടക്കിവാണ ശ്രീലങ്കന്‍ ഭൂമി. അതു വിട്ടുകൊടുക്കാതിരിക്കാന്‍ ജീവന്‍ കൊടുത്തു പോരാടുന്ന ലങ്കന്‍ സര്‍ക്കാരും സൈന്യവും.. മാറിമറിയുന്ന രാജ്യാന്തര ബന്‌ധങ്ങള്‍...
എന്തൊക്കെയാണ്‌ കണ്ടത്‌..!
ഇതിനിടയില്‍ മനഃശാന്തിയോടെ കിടന്നുറങ്ങാന്‍ കൊതിച്ച ഒരു ജനത..

ശ്രീലങ്കന്‍ അനുഭവങ്ങള്‍ പുസ്‌തകമാക്കാനുള്ള ശ്രമത്തിനിടെയാണ്‌ മോഹന്‍ദാസുമായി സംസാരിക്കുന്നത്‌. ഞങ്ങള്‍ യുദ്ധഭൂമിയിലെത്തി.....!!

മുന്‍ യുന്‍എന്‍ഐ പ്രത്യേക ലേഖനായിരുന്ന മോഹന്‍ദാസിന്റെ നിയോഗം വിചിത്രമായിരുന്നു. ഡല്‍ഹിയിലെ ബ്യൂറോ ചീഫായിരിക്കെയാണ്‌ സ്‌ഥലംമാറ്റം. കലാപം കൊടുമ്പിരികൊള്ളുന്ന ശ്രീലങ്കയിലേയ്‌ക്ക്‌...
നിത്യവും കുഴിബോംബ്‌ സ്‌ഫോടനവും ചവേര്‍ ആക്രമണവും വിറപ്പിച്ചുകൊണ്ടിരുന്ന ലങ്കന്‍ മണ്ണിലേയ്‌ക്ക്‌...
മരിച്ചാലും മറക്കാത്ത ഭീതിയുടെ മണിക്കൂറുകള്‍ അദ്ദേഹം വിവരിച്ചപ്പോള്‍, പത്രപ്രവര്‍ത്തനമെന്ന തൊഴിലിനെ നമിച്ചു. പിന്നെ ഒന്നു മനസ്സിലാക്കി ചരിത്രത്തില്‍ നിന്നും മനുഷ്യന്‍ ഒന്നും പഠിയ്‌ക്കുന്നില്ലെന്ന്‌...

എല്‍ടിടിഇ എന്ന വലയം

രാജീവ്‌ ഗാന്‌ധി അയച്ച പീസ്‌ കീപ്പിംഗ്‌ ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തിനു ശേഷം, ലങ്കന്‍ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു. ഇത്രയധികം കാര്യക്ഷമതയും ആസൂത്രണവൈദഗ്‌ധ്യവുമുള്ള ഒരു സംഘടന എല്‍ടിടിഇയെ പോലെ മറ്റെങ്ങും കണ്ടിട്ടില്ലെന്ന്‌ മോഹന്‍ദാസ്‌. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയെല്ലാം വിലാസവും ഫോണ്‍ നമ്പറുകളും അവര്‍ക്കറിയാം. ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇ ബുദ്ധികേന്ദ്രം ആന്റണ്‍ ബാലസിങ്കത്തിന്റെ പ്രസ്‌താവനകള്‍ ഓഫീസിലെ ഫാക്‌സില്‍ തെളിയും..!!.
അതും രാത്രി പന്ത്രണ്ടുമണിക്കു ശേഷം...
വിറയ്‌ക്കുന്ന കൈകളോടെയാണ്‌ ഫാക്‌സ്‌ പേപ്പര്‍ ചീന്തിയെടുക്കുക..
എല്ലാ നീക്കങ്ങളും ശ്രദ്ധിക്കപ്പെടുന്നു..!.
തങ്ങള്‍ക്കെതിരേ നീങ്ങുന്ന ആരേയും ബാക്കിവയ്‌ക്കാത്ത പ്രഭാകരന്‍. അതു തമിഴനായാലും തീര്‍ത്തിരിയ്‌ക്കും.
അതിനായി മൂന്നൂറിലേറെ ചാവേറുകളുണ്ടായിരുന്നു അവര്‍ക്ക്‌. അധികവും സ്‌ത്രീകള്‍. പ്രഭാകരനുവേണ്ടി പ്രാണന്‍ എഴുതിക്കൊടുത്തവര്‍. മരിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്നവര്‍..
അവര്‍ ഒരിക്കല്‍ മാത്രമേ പ്രഭാകരനെ കാണൂ. ദൗത്യം ഏറ്റതിന്റെ തലേന്ന്‌ അവര്‍ക്ക്‌ അത്താഴം പ്രഭാകരനൊപ്പമാണ്‌. അവസാനത്തെ അത്താഴം..
പിന്നെ അവര്‍ ഒരിക്കലും കൂടിക്കാണില്ല. ആ ചാവേര്‍ തിരിച്ചുവരില്ല. ദൗത്യം നിര്‍വ്വഹിച്ചാലും ഇല്ലെങ്കിലും..
അസാധാരണമായിരുന്നു പ്രഭാകരന്റെ ചാവേര്‍ സംഘം. ഒരു പക്ഷെ, ലോകചരിത്രത്തിലാദ്യമായിരിക്കണം ഇത്രയും ശക്‌തമായ സംവിധാനം ഉപയോഗിക്കപ്പെട്ടത്‌...
ദൗത്യം ഏറ്റെടുക്കാന്‍ ഒരേ സമയം നിരവധിപേര്‍ തയ്യാറായി വരുന്നതുകൊണ്ട്‌ മിക്കപ്പോഴും നറുക്കിട്ടെടുക്കാറാണ്‌ പതിവ്‌..
കൊല്ലാനും കൊല്ലപ്പെടാനുമുള്ള നറുക്ക്‌...





തലനാരിഴയുടെ വ്യത്യാസം

99 ല്‍ തെരഞ്ഞെടുപ്പ്‌ റാലി നടക്കുന്നു. പ്രസിഡന്റ്‌ സ്‌ഥാനാര്‍ത്ഥി കൂടിയായ ചന്ദ്രിക കുമാരതുംഗെ പ്രസംഗിക്കാനെത്തുകയാണ്‌. ടൗണ്‍ഹാള്‍ വളപ്പില്‍. കനത്ത സുരക്ഷയില്‍ ശ്വാസം പിടിച്ചുളള കാത്തിരിപ്പ്‌. സമയം ഇഴഞ്ഞു നീങ്ങി. അവര്‍ ഇനിയും വൈകുമെന്ന്‌ അറിയിപ്പ്‌. രാത്രി എട്ടുകഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി വീട്ടിലേയ്‌ക്കു നടന്നു. വീട്ടിലെത്തിയതും ഫോണ്‍കോള്‍ ടൈംസിന്റെ നിരുപമ സുബ്രഹ്‌മണ്യമാണ്‌.
ഭമോഹന്‍ദാസ്‌ വേര്‍ ആര്‍ യൂ...ആര്‍ യു സേഫ്‌...??'
ഞെട്ടിപ്പോയി...! ചന്ദ്രിക കുമാരതുംഗെയുടെ റാലിയില്‍ ചാവേര്‍ സ്‌ഫോടനം.
ഇറങ്ങിപ്പോന്ന പതിനഞ്ചുമിനുട്ടിനുള്ളില്‍..!
പ്രസിഡന്റിന്‌ ഗുരുതരപരിക്ക്‌..മരിച്ചു എന്നും ശ്രുതി.
പുറത്തിറങ്ങേണ്ടെന്ന്‌ നിരുപമ.
ടി.വി. തുറന്നതും വാര്‍ത്ത..
പ്രസിഡന്റ്‌ ഗുരുതരാവസ്‌ഥയില്‍.. അതിനിടയില്‍ മരിച്ചു എന്നും ഫ്‌ളാഷ്‌.
ശ്വാസം പിടിച്ചിരുന്നു. എന്തും സഭവിക്കാം. പ്രസിഡന്റ്‌ മരിച്ചാല്‍ സിംഹളര്‍ ഇളകും. കൈയില്‍ കിട്ടിയ ഇന്ത്യക്കാരന്റെ കഥ തീര്‍ക്കും. അവര്‍ക്ക്‌ എല്ലാ ഇന്ത്യക്കാരും തമിഴ്‌ അനുകൂലികളാണ്‌...
കൂറ്റന്‍ ഓഫീസ്‌ ബംഗ്ലാവില്‍ ലൈറ്റുകളണച്ചിരിക്കാനാണ്‌ നിരുപമയുടെ നിര്‍ദ്ദേശം.
പുറത്തുകേട്ട ഓരോ അനക്കവും മരണത്തിന്റെ ചുവടുവയ്‌പായി തോന്നി..
മരണത്തെ മുഖാമുഖം കണ്ടതു പറയുമ്പോള്‍, ഒരു നിമഷം മോഹന്‍ദാസ്‌ മൗനിയായി.
ഫോണെടുത്ത്‌, അയല്‍ പക്കത്തെ ശ്രീലങ്കക്കാരനെ വിളിച്ചു. എന്തുവേണം..?.
അയാള്‍ സിംഹളനായിരുന്നെങ്കിലും, മറുപടി മോഹന്‍ദാസിന്‌ അമൃതവര്‍ഷമായി.
ഒന്നും പേടിക്കേണ്ടെന്നും. പ്രശ്‌നം വരികയാണെങ്കില്‍ പിന്‍മതില്‍ ചാടി, തങ്ങളുടെ വീട്ടിലേയ്‌ക്ക്‌ പോന്നുകൊളളാനുമാണ്‌ അയാള്‍ പറഞ്ഞത്‌...
ഇതിനിടെ ഡല്‍ഹിയില്‍ നിന്നും വിളി.
ഭമോഹന്‍ദാസ്‌ വൈ ഡോണ്ട്‌ യു ഫയല്‍ എ ന്യൂസ്‌...പ്രസിഡന്റ്‌ ഈസ്‌ നോ മോര്‍...'
പത്രപ്രവര്‍ത്തകന്റെ രക്‌തസമ്മര്‍ദ്ദം കുത്തനെ കൂട്ടുന്ന കോളുകള്‍..
ഒടുവില്‍ തീര്‍ത്തു പറഞ്ഞു:
ഭഐ വോണ്ട്‌ ഡു ഇറ്റ്‌.. അണ്‍ടില്‍ ഇറ്റ്‌ ഈസ്‌ കണ്‍ഫേംഡ്‌, സര്‍...'.

ഭാഗ്യം..പ്രസിഡന്റ്‌ മരിച്ചില്ല. ഒരു കണ്ണ്‌ നഷ്‌ടപ്പെട്ടു. പക്ഷെ, ഇന്നും കൂറ്റന്‍ ബംഗ്ലാവില്‍ ഒറ്റയ്‌ക്കു മരണം പ്രതീക്ഷിച്ചിരുന്ന ആ കാളരാത്രി, മോഹന്‍ദാസിന്റെ ഉറക്കം കെടുത്തുന്നു. ഒപ്പം സ്‌ഫോടനത്തില്‍ നിന്നും തലനാരിഴയ്‌ക്കു രക്ഷപ്പെട്ടു പോന്ന തലയിലെഴുത്തും..

തമിഴത്തിയുണ്ടാക്കിയ വിന


ചന്ദ്രിക കുമാരതുംഗെയ്‌ക്കു ഒപ്പമുള്ള ഒരു ചിത്രം നീക്കിയിട്ടുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: ഈ ചിത്രത്തിനു പിന്നില്‍ ഒരു കഥയുണ്ട്‌......
പത്രപ്രതിധികള്‍ക്കു നല്‍കിയ വിരുന്നില്‍, പ്രസിഡന്റ്‌ ചന്ദ്രികക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പബ്ലിക്‌ റിലേഷന്‍കാര്‍ നല്‍കിയതാണ്‌. അതു കൗതുകത്തിന്‌ സിറ്റിംഗ്‌ റൂമില്‍ വച്ചു. പത്രപ്രവര്‍ത്തകര്‍ക്ക്‌ ഇത്‌ ഒരു സംഭവവുമല്ല. പക്ഷെ, വീടുവൃത്തിയാക്കാന്‍ വന്നിരുന്ന തമിഴത്തിയ്‌ക്ക്‌ മറിച്ചായിരുന്നു. തന്റെ ഭഅയ്യ' പ്രസിഡന്റിനൊപ്പം..!!. അവള്‍ അനുവാദത്തോടെ, സ്വന്തം വീട്ടുകാരെ കാണിക്കാനായി ആ ഫോട്ടോയെടുത്തു. അതു കോപ്പിയെടുക്കാന്‍ ഒരു സ്‌റ്റുഡിയോയില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു.
അയാള്‍ ശ്രീലങ്കക്കാരനായിരുന്നു.
ഒരു തമിഴത്തി പ്രസിഡന്റിന്റെ ഫോട്ടോയുമായി വന്നിട്ടുണ്ടെന്ന്‌ അയാള്‍ പൊലീസിനെ വിളിച്ചറിയിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോയത്‌ പെട്ടെന്നായിരുന്നു.
പൊലീസ്‌ അവളെയും കുടുംബത്തേയും കൈയോടെ പൊക്കി. രണ്ടുദിവസം ലോക്കപ്പ്‌ പീഡനം കഴിഞ്ഞാണ്‌, മോഹന്‍ദാസിനെ പൊലീസ്‌ വിളിച്ചത്‌.
മാന്യമായാണ്‌ പൊലീസ്‌ പെരുമാറിയത്‌. താന്‍ നല്‍കിയ മൊഴിയും തമിഴ്‌ ജോലിക്കാരി പറഞ്ഞതും ഒരുപോലെയായിരുന്നു എന്നത്‌ ആശ്വാസമായി. ഒരു സ്‌റ്റേറ്റ്‌മെന്റ്‌ എഴുതി വാങ്ങി പൊയ്‌ക്കോളാന്‍ പറഞ്ഞിട്ടും ഭയം വേട്ടയാടിക്കോണ്ടിരുന്നു.
അന്യരാജ്യം, മറ്റൊരു നിയമം, ചോദിക്കാനും പറയാനും ആരുമില്ല..!!.
എന്തുവകുപ്പ്‌ ചേര്‍ത്തും കേസെടുക്കാം..പിന്നെ....
പിന്നീടുള്ള കാലം സംശയത്തിന്റെ കരിനിഴലില്‍ കഴിഞ്ഞുകൂടുക എന്ന ഭീകരാവസ്‌ഥയിലായിരുന്നു താനെന്ന്‌ മോഹന്‍ദാസ്‌. തിരിച്ചു നാട്ടില്‍ എത്തും വരേയും...
അതിനുശേഷം അവളെ വേലയ്‌ക്കു വച്ചില്ലെന്നതാണ്‌ ഈ കഥയുടെ ക്ലൈമാക്‌സ്‌.

തിരുചെല്‍വം വധം

ഒരു സാധരണ പ്രഭാതം. മുമ്പ്‌ പ്രാതല്‍ കഴിക്കുകയായിരുന്നു. ഭക്ഷണം വായില്‍ വയ്‌ക്കുന്നതിനിടെ ഉഗ്രസ്‌ഫോടന ശബ്ദം. വീടിന്റെ പിറകിലാണ്‌.
കാര്യമായി എന്തൊ പറ്റിയിട്ടുണ്ടെന്നു ഭാര്യയോടു പറഞ്ഞ്‌, ഇറങ്ങിയോടി. വീടിനു പിറകിലെ കവലയിലാണ്‌ സ്‌ഫോടനമെന്ന്‌ വ്യക്‌തം.
അവിടെയെത്തുമ്പോള്‍ കണ്ട കാഴ്‌ച...
ബെല്‍റ്റ്‌ ബോംബ്‌ ഘടിപ്പിച്ച ചാവേര്‍ ആക്രമണമാണ്‌.
അരയ്‌ക്കുമുകള്‍ഭാഗം വേറിട്ട ജഡം ഒരു മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നു..കാലും വേര്‍പെട്ട കൈയും മറ്റൊരു മരത്തില്‍...
ചിതറിപ്പോയ ചാവേര്‍...
മുഖത്തിനോ മറ്റു ശരീരഭാഗങ്ങള്‍ക്കോ ഒരു കേടുമില്ല. അതാണ്‌ ബെല്‍റ്റ്‌ ബോംബിന്റെ പ്രത്യേകത. ശരീരഭാഗങ്ങള്‍ വേറിട്ടുപോയാലും ചേര്‍ത്തുവച്ചാല്‍ പൂര്‍ണരൂപം...!
ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌, തമിഴ്‌ ബുദ്ധിജീവിയും മിതവാദിയുമായ തിരുചെല്‍വമായിരുന്നു. കനത്ത സുരക്ഷാവലയത്തിലായിരുന്നിട്ടും അദ്ദേഹത്തിന്റെ കാര്‍ ചാവേര്‍ തകര്‍ത്തെറിഞ്ഞു. ഒപ്പം ആ മഹത്തായ ജീവിതത്തേയും..

ആ കഥ ഇങ്ങിനെ:

കോളജ്‌ അധ്യാപകനായ തിരുചെല്‍വം പ്രഭാകരന്റെ നോട്ടപ്പുളളിയാകുന്നത്‌ മിതവാദിയായതിലൂടെയാണ്‌. പ്രഭാകരന്റെ നോട്ടം വീണാല്‍, ഭൂമിയില്‍ അനുവദിച്ച സമയം പെട്ടെന്നു തീരുമെന്നാണ്‌ അനുഭവം. ശക്‌തമായ സുരക്ഷ സര്‍ക്കാര്‍ അനുവദിയ്‌ക്കുകയും ചെയ്‌തു.
ആറുമാസമാണ്‌ ഈ കൊലപാതകം ആസൂത്രണം ചെയ്യാന്‍ പുലികളെടുത്തത്‌...!.
രാവിലെ ഒമ്പതിനു വീട്ടില്‍ നിന്നിറങ്ങുന്ന തിരുചെല്‍വത്തിന്റെ കാര്‍, കവലയിലെ ട്രാഫിക്‌ ലൈറ്റില്‍ കുടുങ്ങും. എത്ര നിമിഷം അങ്ങിനെ നില്‍ക്കും എന്ന്‌ നിരീക്ഷിച്ചു മനസ്സിലാക്കാന്‍ മാസങ്ങളോളം ഒരു പുലി അവിടെ നിരീക്ഷനായി നിന്നു. തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍. സൈനികവാഹനം കാറിനു പിന്നിലുണ്ടായിരുന്നിട്ടും, റോഡ്‌ മുറിച്ചു കടക്കുന്ന ഒരു സാധാരണക്കാരനായി അവനെത്തി..
സാധാരണക്കാരെ പോലെ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റില്‍ ഒന്നു തട്ടി..
തുടര്‍ന്നായിരുന്നു ബെല്‍റ്റില്‍ വിരല്‍ അമര്‍ത്തിയത്‌...!!.
ഒരു സെക്കന്റ്‌ പോലും പിഴയ്‌ക്കാത്ത കണക്കുകൂട്ടല്‍...പുലിയാക്രമണത്തിന്റെ ശൈലി അതായിരുന്നു.

വെടിയേറ്റ ജാഫ്‌ന

ജാഫ്‌്‌ന പുലികളില്‍ നിന്നു പിടിച്ചെടുത്തപ്പോള്‍, നഗരം കാണിക്കാന്‍ സൈന്യം പത്രപ്രവര്‍ത്തകരെ കൊണ്ടുപോയി. അവിടെയെത്താന്‍ പുലി സങ്കേതങ്ങളിലൂടെയാണ്‌ റോഡുകള്‍. കടലിലൂടെയും സാധ്യമല്ല. കടല്‍പ്പുലികളുണ്ട്‌.
വിമാനമാണ്‌ ഏക മാര്‍ഗ്ഗം.
റഷ്യന്‍ പൈലറ്റ്‌ പറത്തുന്ന വിമാനത്തിലാണ്‌ യാത്ര. രണ്ടുമാസം മുമ്പെ, രണ്ടു വിമാനങ്ങള്‍ പുലികള്‍ വെടിവച്ചിട്ട സംഭവം ഉള്ളിലുണ്ട്‌. ജീവന്‍, ഈശ്വരനെ ഏല്‍പ്പിച്ചായിരുന്നു വിമാനം കയറിയത്‌. ജാഫ്‌നയ്‌ക്കു മുകളില്‍ വിമാനം വട്ടമിട്ടു. കടലില്‍ സായുധ നാവികര്‍ കാവല്‍ നിന്നു. അവര്‍ക്കുമുകളിലൂടെയാണ്‌ വിമാനമിറക്കിയത്‌.
വെടിയേറ്റു തുളവീഴാത്ത ഒറ്റകെട്ടിടവും അന്ന്‌ ജാഫ്‌നയില്‍ ഉണ്ടായിരുന്നില്ലെന്ന്‌ മോഹന്‍ദാസ്‌.
ജാഫ്‌നയ്‌ക്കു വേണ്ടി രൂക്ഷപോരാട്ടമാണ്‌ സൈന്യവും പുലികളും തമ്മില്‍ നടന്നത്‌ എന്നത്‌ ചരിത്രം.
പുലികളില്‍ നിന്നു തിരിച്ചുപിടിച്ചെങ്കിലും പിരിമുറുക്കം ഒട്ടും അയഞ്ഞിട്ടില്ലാത്ത അന്തരീക്ഷം. പുലികള്‍ പലയിടങ്ങളിലായി സ്‌ഥാപിച്ച മൈനുകള്‍ ഇപ്പോഴും കണ്ടേക്കാം. സൈനിക ട്രക്കിനൊപ്പം ഒരു പിടി ചാരമാകാന്‍ നിമിഷങ്ങള്‍ മതി...
തിരികെ മടങ്ങുമ്പോഴും ആയുസ്സിന്റെ ബലത്തിനെ കുറിച്ച്‌ ഉറപ്പുണ്ടായിരുന്നില്ല.
റണ്‍വേയിലൂടെ ഓടിപ്പറന്നുയരുന്നതിനു പകരം ഒറ്റയടിക്കു പൊന്തുകയാണ്‌ രീതി. റണ്‍വേയിലൂടെ ഓടി ഉയരുമ്പോള്‍, റോക്കറ്റ്‌ ആക്രമണത്തിനു സമയം കിട്ടാനിടയുളളതുകൊണ്ടായിരുന്നു ഇത്‌..
മരണത്തോടൊപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞ നാളുകളിലേയ്‌ക്ക്‌ വീണ്ടും മടങ്ങിച്ചെല്ലുമ്പോള്‍, പത്രപ്രവര്‍ത്തനമെന്നത്‌ തൊഴിലായിരുന്നില്ല; ജീവതം തന്നെയാണെന്ന്‌ തിരിച്ചറിയുന്നു.
മാവുകള്‍ തണല്‍വിരിച്ച ഭഋഷികേശി'ന്റെ മുറ്റത്തോളം യാത്രയയ്‌ക്കാന്‍ മോഹന്‍ദാസ്‌ വന്നു.
ആ മനസ്സില്‍, തീത്തുപ്പുന്ന ശ്രീലങ്കന്‍ രാത്രികള്‍ ഇപ്പോഴും ഉറക്കംകെടുത്തുന്നുണ്ടാവുമോ...?
ഉണ്ടാകാം. ഉണ്ടാവണം. കാരണം നമ്മളൊക്കെ വെറും മനുഷ്യരാണല്ലോ..


ബാലുമേനോന്‍ എം.

Photo: Sudip Eeyes

Wednesday, January 28, 2015

വേളികഴിച്ചെത്തിയ വിഷചികിത്‌സാ പാരമ്പര്യം



വിവാഹം കഴിച്ചെത്തിയ കന്യകയിലൂടെ വിഷചികിത്‌സാ പാരമ്പര്യം. അവരിലൂടെ ആ കുടുംബം വിശ്വപ്രസിദ്ധമാകുക..!
ഉള്ളന്നൂര്‍ മനയുടെ ചരിത്രം അതാണ്‌.
ഫ്രഞ്ച്‌ മാതൃകയില്‍ പണികഴിപ്പിച്ച നാലുകെട്ടിന്റെ പ്രൗഢിയിലേയ്‌ക്കു കയറിച്ചെല്ലുമ്പോള്‍, പത്തായപ്പുരയ്‌ക്കുമുന്നില്‍ ആള്‍ത്തിരക്കാണ്‌..ചികിത്‌സ തേടിയെത്തിയവര്‍..ദേശക്കാര്‍ക്കും ചികിത്‌സയുടെ അത്‌ഭുതപ്രഭാവം അറിയുന്നവര്‍ക്കും അവര്‍ വിമലത്തമ്പുരാട്ടിയാണ്‌. സര്‍പ്പവിഷത്തിന്‌ കൈക്കൊണ്ട ചികിത്‌സാവിധികളാണ്‌ മനയിലേത്‌...
മരണമുഖത്തുനിന്ന്‌ ജീവിതത്തിലേയ്‌ക്ക്‌ മടങ്ങിവന്നവരുടെ എത്ര കഥകള്‍..!
തൃശൂര്‍ ജില്ലയുടെ പടിഞ്ഞാറെ അതിരില്‍, കോള്‍പ്പാടങ്ങളാല്‍ ചുറ്റപ്പെട്ട മനവളപ്പ്‌ പത്തേക്കറാണ്‌.
വിഷചികിത്‌സയുടെ അത്‌ഭുതകഥകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഈ മനയ്‌ക്ക്‌ വേറേയും കഥകളുണ്ട്‌ പറയാന്‍..
ചേരരാജാക്കന്‍മാരുടെ സദസ്യരായിരുന്ന ഒരു ചരിത്രം.
ക്ഷാത്രവീര്യവും വൈദികപാരമ്പര്യത്തിന്റെ സാത്വികഭാവവും ഇഴചേര്‍ന്നു കിടക്കുന്ന
ഒരു പൂര്‍വ്വചരിത്രം....
കഥ പറയുന്നത്‌ പുത്തന്‍ തലമുറയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിയും ബിജു നമ്പൂതിരിയും.




ക്ഷാത്രബന്‌ധം മണക്കുന്ന കഥകള്‍

മുമ്പുണ്ടായിരുന്ന രണ്ടു എടുപ്പുകള്‍ പൊളിച്ചതിനുശേഷം തീര്‍ത്ത നാലുകെട്ടാണിത്‌. കേരളീയ പാരമ്പര്യ ശൈലിയില്‍ ജനവാതിലുകള്‍ ചെറുതായിരിക്കും. ഇവിടത്തേത്‌ വിശാലമായതാണ്‌. കഷ്‌ടി മുന്നൂറു വര്‍ഷം മുമ്പ്‌, ഫ്രഞ്ചുകാരുടെ ശൈലി സ്വീകരിച്ച്‌ അക്കാലത്തെ ഏറ്റവും പുതുമോടിയില്‍ നിര്‍മ്മിച്ച മന.
വാസ്‌തു കുലപതി മാന്നാനം പറ്റ നമ്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തിലാണ്‌ ഈ മന തീര്‍ത്തത്‌.
കരിങ്കല്‍ തൂണുകള്‍ താങ്ങിനിര്‍ത്തുന്ന വിശാലമായ കോലായ കടന്നു ചെന്നാല്‍, ഇരുപ്പുമുറി. അവിടെ, മുഴുവനായും മരംകൊണ്ടു തീര്‍ത്ത ആട്ടുകട്ടില്‍...തൂക്കുകള്‍ പോലും മരം!.
അവടെ നിന്ന്‌ കനത്ത വാതില്‍ തുറക്കുന്നത്‌, നടമുറ്റത്തേയ്‌ക്ക്‌. മരക്കൊത്തിന്റെ ചാരുത വിളിച്ചോതുന്ന ഉത്തരം താങ്ങികള്‍..കടഞ്ഞെടുത്ത മരത്തൂണുകള്‍...പിച്ചളകെട്ടിയ വാതിലുകള്‍...
നടുമുറ്റത്തൊരു മുല്ലത്തറ. അവിടെ കുടികൊള്ളുന്നത്‌ സാക്ഷാല്‍ കൊടുങ്ങല്ലൂരമ്മയും തിരുവുള്ളക്കാവ്‌ ശാസ്‌താവും..
രൗദ്രഭാവത്തിലുള്ള കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യത്തില്‍ തുടങ്ങുകയാണ്‌ മനയുടെ ചരിത്രം തേടിയുള്ള യാത്ര...


പെരുവനം എന്ന നമ്പൂതിരി ഗ്രാമം

പരശുരാമന്‍ സൃഷ്‌ടിച്ച അറുപത്തിനാലു ഗ്രാമങ്ങളില്‍ പെടുന്ന പെരുവനം, ഒട്ടേറേ ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്ന ഒന്നാണ്‌. ആ ഗ്രാമത്തില്‍ ഉള്‍പ്പെട്ട ഉള്ളന്നൂര്‍ മനയ്‌ക്ക്‌ പറയാനുള്ള കഥ ക്ഷാത്ര ബന്‌ധത്തിന്റേയും വിഷചികിത്‌സയുടേതുമാണ്‌....
സാധാരണ നമ്പൂതിരി ഇല്ലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തം.
കൊടുങ്ങല്ലൂര്‍ തലസ്‌ഥാനമാക്കി ഭരിച്ചിരുന്ന ചേരന്‍മാരുടെ സഭയില്‍ ആയോധനവൃത്തിയ്‌ക്ക്‌ പ്രമുഖരെ തെരഞ്ഞെടുക്കുന്ന സമിതിയുണ്ട്‌.. അതിലെ അംഗമായിരുന്നു ഉള്ളന്നൂരിലെ നമ്പൂതിരി.
അതിന്റെ പിന്‍ ചരിത്രം ഇപ്പോഴും തുടരുന്നു. പടകാളി സ്വരൂപത്തിലുള്ള കൊടുങ്ങല്ലൂര്‍ അമ്മയുടെ ഭഅടിമകള്‍ഭ എന്ന സങ്കല്‍പ്പം ഇപ്പോഴും മനയിലുണ്ട്‌. കൊടുങ്ങല്ലൂരില്‍ ഉത്‌സവത്തോടനുബന്‌ധിച്ചു നടക്കുന്ന സംഘകളിയുടെ അധ്യക്ഷ സ്‌ഥാനം ഇവര്‍ക്കുണ്ട്‌...
ഇതിന്റെ അടിസ്‌ഥാനത്തില്‍, മനയിലെ പിന്‍മുറക്കാര്‍ കൊടുങ്ങല്ലൂര്‍ അമ്മയ്‌ക്ക്‌ പണക്കിഴി വച്ച്‌ വണങ്ങുന്ന ചടങ്ങ്‌ തുടരുന്നു ഇന്നും...




കാവിലമ്മയുടെ നമ്പൂതിരിവിരോധം

കൊടുങ്ങല്ലൂരില്‍ നമ്പൂതിരി കുടുംബങ്ങള്‍ വാഴുകില്ല എന്നൊരു ഐതിഹ്യമുണ്ട്‌.
ഒരിക്കല്‍, ഒരു വൃദ്ധനായ വാര്യര്‍ കൊടുങ്ങല്ലൂരിലെത്തി. സമയം അര്‍ദ്ധരാത്രി കഴിഞ്ഞു. വിശ്രമത്തിനായി ഒരു ഇല്ലത്തിന്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്ന നമ്പൂതിരി ക്ഷേത്രം ചൂണ്ടി, പരിഹാസ്യമായി പറഞ്ഞുവത്രെ: ഇവിടെ ഒരു കാളിവാരസ്യാരുണ്ട്‌. അവിടെ ചെന്നാല്‍ ഭക്ഷണം കിട്ടും...!
അതു വിശ്വസിച്ച അയാള്‍ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ വൃദ്ധയായ ഒരു സ്‌ത്രീ വാതില്‍ തുറന്നു. അയാളോട്‌ കുളിച്ച്‌ വരാനും ആവശ്യപ്പെട്ടു. കുളിച്ചെത്തിയ അയാള്‍ക്ക്‌ വിഭസമൃദ്ധമായ സദ്യ ലഭിച്ചു. പിറ്റേന്ന്‌ നേരം പുലര്‍ന്നപ്പോള്‍ അവിടത്തെ നമ്പൂതിരി ഇല്ലങ്ങളെല്ലാം ചാമ്പലായതാണ്‌ അയാള്‍ കണ്ടത്‌. ഇത്‌ ഐതിഹ്യമാണ്‌. പക്ഷെ, ഇന്നും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍, നമ്പൂതിരിമാര്‍ക്ക്‌ സ്‌ഥാനമില്ലെന്നത്‌ കണ്ടറിയാം. പൂജയ്‌ക്ക്‌ അധികാരികള്‍ അടികള്‍മാരാണ്‌.
എന്നിട്ടും ഉള്ളന്നൂര്‍ മനക്കാര്‍ക്ക്‌ അവിടെ അനുവദിച്ചു കിട്ടിയ സൗഭാഗ്യം ഉണ്ട്‌. അതു ഭഗവതിയുടെ പ്രീതിയായി ഇവര്‍ കരുതുന്നു..
മകരമാസത്തില്‍ ഇല്ലത്തുള്ളവര്‍ കൊടുങ്ങല്ലൂരില്‍ കുളിച്ചു തൊഴുക എന്ന ചടങ്ങുണ്ട്‌...
അന്നേ സമയം കൊടുങ്ങല്ലൂര്‍ തമ്പുരാന്‍ വരില്ല. തമ്പുരാനെ കാണാതെ തൊഴുതു മടങ്ങുക എന്നാണ്‌ ഈ ചടങ്ങിന്റെ പേരുതന്നെ. ഇവര്‍ എത്തുന്ന സമയത്താണ്‌ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ഭരഹസ്യ അറ' തുറക്കുക.. ശ്രീകോവിലിനോടു ചേര്‍ന്നുള്ള കരിങ്കല്‍ അറയില്‍ നിറയെ ശ്രീചക്രങ്ങളത്രേ..!. ശങ്കരാചാര്യര്‍ സ്‌ഥാപിച്ച ശ്രീചക്രവും ഇവിടെയുണ്ടെന്നാണ്‌ കഥ...ഒരിക്കല്‍ അറ തുറന്നപ്പോള്‍ മൂന്ന്‌ ശ്രീചക്രങ്ങള്‍ തെറിച്ചു വീണെന്നും അതു തന്ത്രികുടുംബത്തിലും കോവിലകത്തും ഇപ്പോഴും വച്ചാരാധിക്കുന്നു എന്നും മറ്റൊരു ശ്രുതി ...
ഈ രഹസ്യ അറ തുറന്നുകണ്ടു തൊഴുതുപോരുന്ന ചടങ്ങ്‌ ഇന്നും ഉള്ളന്നൂര്‍ മനക്കാര്‍ തുടരുന്നു. ആ സമയത്ത്‌ മറ്റൊരാള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം ഇല്ലതാനും..തമ്പുരാനടക്കം..!




വിഷചികിത്‌സ വന്നവഴി...

വിമലത്തമ്പുരാട്ടിയിലേയ്‌ക്ക്‌ കഥയെത്തുന്നു.
പാരമ്പര്യമായി വിഷചികിത്‌സാ പാരമ്പര്യമുള്ള ഇല്ലത്തുനിന്നും പെണ്‍കൊടിയെ വേളികഴിച്ചു കൊണ്ടുവരുന്നത്‌ ഉള്ളന്നൂര്‍ മനയിലെ ത്രിവിക്രമന്‍ നമ്പൂതിരിപ്പാടാണ്‌..
വിമല!.
അച്ഛന്‍ കല്ലുവഴി വള്ളൂര്‍ മനയ്‌ക്കല്‍ ശങ്കരന്‍ നമ്പൂതിരി. സാക്ഷാല്‍ പൂമുളളി ആറാം തമ്പുരാന്റെ സമകാലികന്‍..!. ഇരുവരുടേയും ഗുരുക്കന്‍മാരും ഒന്ന്‌ ചെറുകുളപ്പുറം കൃഷ്‌ണന്‍ നമ്പൂതിരിയും പാഞ്ഞൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിയും.
അവിടെനിന്നു കിട്ടിയ വിഷചികിത്‌സാ പാരമ്പര്യവുമായാണ്‌ തമ്പുരാട്ടി ഉള്ളന്നൂര്‍ മനയിലെത്തുന്നത്‌..
അതോടെ മനയുടെ ചരിത്രം മാറിമറിഞ്ഞു...
വിഷചികിത്‌സയുടെ പാരമ്പര്യത്തില്‍ മനയുടെ പൂര്‍വ്വചരിത്രം മറഞ്ഞുപോകുകയാണ്‌...
ഇത്‌ നമ്പൂതിരി ഇല്ലങ്ങളെ സംബന്‌ധിച്ച്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം.
ഇന്ന്‌ ഈ മന അറിയപ്പെടുന്നതു തന്നെ വിമലത്തമ്പുരാട്ടിയുടെ പേരില്‍..!

ഭഅച്ഛനാണ്‌ പഠിപ്പിച്ചത്‌. എനിക്കു നന്നേ ചെറുപ്പത്തിലേ ഇതില്‍ കമ്പമായിരുന്നു. പന്ത്രണ്ടുവയസ്സില്‍ അഷ്‌ടാംഗഹൃദയം സ്വായത്തമാക്കി. പതിനാറു വയസ്സുമുതല്‍ വിഷഹരണം പ്രായോഗികമായി ചെയ്‌തു തുടങ്ങി.
വിവാഹം കഴിഞ്ഞ ശേഷം സ്വതന്ത്രമായി ചികിത്‌സ തുടങ്ങുകയായിരുന്നു...
മരുന്നും മന്ത്രവുമാണ്‌ വിഷചികിത്‌സയുടെ വിധി. അതായത്‌ ഔഷധവും വിദ്യയും. മന്ത്രപ്രയോഗം ഒരു കാരണവശാലും പാടില്ലെന്ന്‌ അച്ഛന്‍ നിര്‍ദ്ദേശിച്ചത്‌ ഇന്നോളം തമ്പുരാട്ടി പാലിച്ചിരിയ്‌ക്കുന്നു. മന്ത്രപ്രയോഗങ്ങള്‍ സ്‌ത്രീകള്‍ക്കുവിധിച്ചിട്ടില്ലാത്തതിനാല്‍ സൗമ്യമായ ചികിത്‌സാവിധികളാണ്‌ ഇവര്‍ പിന്തുടരുന്നത്‌. ഔഷധവിധികളിലൂടെ തന്നെ നിരവധി ജീവനുകളെ രക്ഷപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്‌..
മന്ത്രപ്രയോഗത്തിലൂടെ കടിച്ച പാമ്പിനെ ഭവരുത്തികൊത്തിയ്‌ക്കുന്ന' കടുത്ത പ്രയോഗങ്ങള്‍ വരെ കൈവശമുണ്ടായിട്ടും ഇന്നുവരെ അതു ചെയ്‌തിട്ടില്ല. ഇതെല്ലാം വിവരിക്കുന്ന ഗ്രന്‌ഥങ്ങള്‍ ഇപ്പോഴും മനയിലുണ്ട്‌..
ഭഅത്‌ കുടുംബത്തിനു ശാപമാണ്‌..' തമ്പുരാട്ടി പറഞ്ഞു.
വിഷം തിരിച്ചെടുക്കുന്ന പാമ്പ്‌, തലതല്ലി ചാവും. ആ ശാപം, തൂത്താല്‍ പോവില്ല..!. കുടുംബം മുടിയും..

വിഷചികിത്‌സയില്‍ ശൈവവും വൈഷ്‌ണവവും ഉണ്ട്‌. ഉള്ളന്നൂര്‍ മനയിലേത്‌ ശൈവമാണ്‌. അതിനും വിശദീകരണമുണ്ട്‌..
വൈഷ്‌ണവമാര്‍ഗ്ഗത്തില്‍ സര്‍പ്പത്തെ(വിഷം) ഭയപ്പെടുത്തുന്നതാണ്‌ രീതി. ഗരുഡ മന്ത്രങ്ങളെല്ലാം ഈ വിഭാഗത്തിലുളളതാണ്‌. ശൈവത്തില്‍ ഭയപ്പെടുത്തലില്ല. ഭകാരണവര്‍' പറഞ്ഞാല്‍ സ്വമനസ്സാലെ അനുസരിക്കുമെന്ന്‌ തത്വം..!.
വിദേശങ്ങളില്‍ നിന്നുപോലും വിഷചികിത്‌സാ രഹസ്യം അറിയാന്‍ അന്വേഷകര്‍ എത്തുന്നു എന്നതാണ്‌ മനയുടെ ഭഇന്ന്‌്‌'. പ്രതിഫലം പറ്റാതെയാണ്‌ ഇവിടെ ചികിത്‌സ എന്നതും എടുത്തു പറയേണ്ടതുണ്ട്‌.
വിഷചികിത്‌സയിലാണ്‌ പേരെടുത്തതെങ്കിലും എല്ലാ ശാരീരിക ക്ലേശങ്ങള്‍ക്കും ഇവിടെ ആയുര്‍വേദ ചികിത്‌സയുണ്ട്‌. എന്നും സാന്ത്വനം തേടി മനമുറ്റത്ത്‌ ആളുകളും.
ഭര്‍ത്താവും കുടുംബവും നല്‍കിയ പൂര്‍ണസ്വാതന്ത്ര്യമാണ്‌ തന്നെ ഈ മേഖലയില്‍ വളര്‍ത്തിയതെന്ന്‌ തമ്പുരാട്ടി പറയുന്നു...

മരിച്ചിട്ടും മരിയ്‌ക്കാത്തവര്‍

പട്ടിവിഷത്തിനാണ്‌ ചികിത്‌സ തുടങ്ങിയത്‌. ഉള്ളന്നൂര്‍ മനയിലെത്തിയ ശേഷമായിരുന്നു അത്‌. അവിടെ അടുത്തുള്ള നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ തൊഴുതിറങ്ങുമ്പോഴായിരുന്നു അനുഭവം. ക്ഷേത്രത്തിലെ കഴകക്കാരിയെ പട്ടികടിച്ചു..
ചികിത്‌സിക്കണമെന്ന്‌ ഭര്‍ത്താവും അവരുടെ കുടുംബക്കാരും...
ഗുരുകാരണവന്‍മാരെ മനസ്സില്‍ ധ്യാനിച്ച്‌ ചികിത്‌സ തുടങ്ങി. നാല്‍പ്പത്തൊന്നാം ദിവസം അവര്‍ പൂര്‍ണമായും സുഖപ്പെട്ടു..!
പിന്നീട്‌ പട്ടിവിഷ ചികിത്‌സ തുടര്‍ന്നില്ല. പഥ്യം പാലിയ്‌ക്കാന്‍ ഇന്നുള്ളവര്‍ക്ക്‌ സാധിക്കുന്നില്ലെന്നത്‌ വലിയൊരു പ്രശ്‌നമാണെന്ന്‌ തമ്പുരാട്ടി. പഥ്യം പാലിച്ചില്ലെങ്കില്‍ ദോഷമാണ്‌..ചികിത്‌സ ഫലിക്കില്ല. കുറ്റം ചികിത്‌സകനും..
പാമ്പുകടിയേറ്റവരെ സംബന്‌ധിച്ച്‌ അറിയിക്കുമ്പോള്‍ എല്ലാം ചോദിച്ചറിയും. എപ്പോള്‍. എവിടെ. എങ്ങിനെ...?!
അതില്‍ നിന്നു തന്നെ ചികിത്‌സിച്ചാല്‍ ഫലമുണ്ടോ എന്നറിയാം..!
പാമ്പുകടിയേറ്റ്‌ ആളു വരുന്നുണ്ടെന്ന്‌ മിക്കപ്പോഴും സൂചന ലഭിയ്‌ക്കാറുണ്ട്‌...
ഭഇത്‌ ഒരാഴ്‌ച മുമ്പെ അറിയാന്‍ തുടങ്ങും. ഒരുതരം അസ്വസ്‌ഥത..!. കൊച്ചുവെളുപ്പാന്‍ കാലത്താണ്‌ അത്‌ കൂടുതലും അനുഭവപ്പെടുക..
തേവാരത്തിനിടയില്‍ അത്‌ ശരിക്കും അനുഭവപ്പെടും. ശ്വാസഗതിയില്‍ പോലും വ്യത്യാസംവരുമെന്ന്‌ തമ്പുരാട്ടി.
പറഞ്ഞാല്‍ എല്ലാം അന്‌ധവിശ്വാസങ്ങള്‍...
കടിയേറ്റ ആളുടെ ദൃഷ്‌ടി കണ്ടാല്‍ അറിയാം ഏതുതരം പാമ്പാണ്‌ കടിച്ചതെന്ന്‌. വിഷം എത്രമാത്രം ഉള്ളിലുണ്ടെന്നും. വിമലതമ്പുരാട്ടി പറഞ്ഞു.
ഒരോ വിഷത്തിനും അതിനനുസൃതമായ മരുന്നാണ്‌ ഉണ്ടാക്കിക്കൊടുക്കുക.

വിവാദമായ മരണം

പന്ത്രണ്ടുവര്‍ഷം മുമ്പാണ്‌. മാധ്യമങ്ങളിലെ വിവാദങ്ങളിലും ഈ വിഷചികിത്‌സാ പാരമ്പര്യം നിറഞ്ഞു, ഒരിക്കല്‍.
പാമ്പുകടിയേറ്റ്‌ എത്തിയ ഏഴുവയസ്സുകാരിയെ ചികിത്‌സിച്ച കഥ.
വിവാദങ്ങളിലേയ്‌ക്കും പിന്നീട്‌ നിയമ യുദ്ധത്തിലേയ്‌ക്കും നീങ്ങിയ ഒരു മായിരുന്നു അത്‌....
ഈ കഥ ചോദിച്ചറിയുമ്പോഴും, സാത്വികഭാവം വെടിയാതെ തമ്പുരാട്ടി
ഭഅതൊക്കെയുണ്ടായി.. അതൊക്കെയുണ്ടായി..' എന്നു പറഞ്ഞ്‌ ചിരിച്ചു..
മുസ്ലീം കുടുംബത്തിലെ കൊച്ചു പെണ്‍കുട്ടിയ്‌ക്കാണ്‌ കടിയേറ്റത്‌. അവര്‍ കുട്ടിയെ മനയിലെത്തിച്ചു.
ചികിത്‌സ ഫലപ്രദമായിരുന്നു. സുഖപ്പെട്ട കുട്ടിയെ വീട്ടിലേയ്‌ക്ക്‌ അയയ്‌ക്കുകയും ചെയ്‌തു. പഥ്യവും നിര്‍ദ്ദേശിച്ചു. പക്ഷെ, അതു പാലിയ്‌ക്കുകയുണ്ടായില്ല. കുട്ടിയുടെ സ്‌ഥിതി ഗുരുതരമായി.
തുടര്‍ന്ന്‌ അവര്‍ മെഡിക്കല്‍ കോളജിലേയ്‌ക്കു മാറ്റി. പരിശോധിച്ച ഡോക്ടര്‍മാര്‍ മണിക്കൂറുകള്‍ക്കകം കുട്ടി മരിച്ചതായി വിധിയെഴുതുകയും ചെയ്‌തു....!
പക്ഷെ, വീട്ടുകാര്‍ വീണ്ടും മനയിലെത്തി. ഇവിടെ കഥമാറിമറിഞ്ഞു.
നാലുദിവസം വീണ്ടും തമ്പുരാട്ടിയുടെ ചികിത്‌സ..! മരിച്ചുവെന്ന്‌ വൈദ്യശാസ്‌ത്രം വിധിയെഴുതിയ പെണ്‍കുട്ടിയ്‌ക്ക്‌..!!.
രസം സ്‌ഫുടം ചെയ്‌തെടുക്കുന്ന മരുന്ന്‌ ശരസ്സില്‍ തൂവിയുള്ള ഒരു ചികിത്‌സയായിരുന്നു അത്‌.
ഏതാണ്ട്‌ അറ്റകൈയെന്ന്‌ തമ്പുരാട്ടി.
മെഡിക്കല്‍ സയന്‍സ്‌ മരണം സ്‌ഥിരീകരിച്ച പെണ്‍കുട്ടിയില്‍ ജീവന്റെ ചലനങ്ങള്‍...!
അവള്‍ കൈകാലടിക്കുകയും ശിരസ്സില്‍ പിടിച്ചിരുന്ന ആളെ കടിക്കുകയും ചെയ്‌തുവെന്നും അനുഭവസാക്ഷ്യം..!
പക്ഷെ, അവള്‍ പിന്നീട്‌ മരണത്തിനു കീഴടങ്ങി.
ഇത്‌ ഒട്ടേറേ വിവാദങ്ങള്‍ക്കാണ്‌ വഴിതെളിച്ചത്‌. മാധ്യമങ്ങളില്‍ ദിവസങ്ങളോളം നീണ്ട ചര്‍ച്ചാവിഷയം. അതിലുപരി, മനയുടെ ചികിത്‌സാപാരമ്പര്യത്തിനെതിരേ നിയമപോരാട്ടവും..!.
മൃദദേഹത്തെ അപമാനിച്ചു എന്നു പോലും മെഡിക്കല്‍ അസോസിയേഷന്‍ കേസുകൊടുത്തു..
പക്ഷെ, അപ്പോഴെല്ലാം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തനിക്കനുകൂലമായി നിന്നു എന്ന്‌ തമ്പുരാട്ടി...
തമ്പുരാട്ടി ചിരിച്ചു. നിസംഗമായ ചിരി.
കോളിളക്കമുണ്ടാക്കിയ ഒരു കാലഘട്ടം കടന്നുപോയെന്ന ഭാവമേതുമില്ലാതെ..!
വിഷചികിത്‌സാ പാരമ്പര്യത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നത്‌ സ്വന്തം നാട്ടില്‍ തന്നെയെങ്കിലും, ഇതിന്റെ സത്യമറിഞ്ഞ്‌ പഠിക്കാനായി എത്തുന്നവര്‍ അധികവും വിദേശികളെന്ന്‌ മകന്‍ ബ്രഹ്‌മദത്തന്റെ സാക്ഷ്യം. ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നും ഗവേഷകര്‍ ഇവിടെ എത്തിയിരുന്നു..
ഇന്ന്‌ മകന്‍ ബ്രഹ്‌മദത്തന്‍ അമ്മയുടെ വഴിത്താരയില്‍.
വിശാലമായ മനപ്പറമ്പില്‍, മൂന്നു നാഗക്കാവുകള്‍. ബലപ്രയോഗത്തിലൂടെയല്ലാതെ വിഷംശമിപ്പിയ്‌ക്കുന്ന ശാന്തമായ ചികിത്‌സാ പദ്ധതി മനയുടെ ശ്രേയസ്സിനു കുറവുവരുത്തിയിട്ടില്ല.
പക്ഷെ, ക്ഷാത്രവീര്യം നിറഞ്ഞ ഉള്ളന്നൂര്‍ മനയുടെ പ്രാഗ്‌ചരിത്രം പതുക്കെ മാഞ്ഞു പോകുന്നു, മനസ്സില്‍. വിമലത്തമ്പുരാട്ടിയിലൂടെ പുതിയൊരു ചരിത്രത്തിന്റെ സമാരംഭവും..

ബാലുമേനോന്‍ എം 

Sunday, December 28, 2014

മന പറഞ്ഞ കഥ...



പറയിപെറ്റ പന്തിരുകുലം. കേരളത്തിന്റെ മണ്ണിലാകേ അലിഞ്ഞു ചേര്‍ന്ന കഥാ സൗഭഗം..
അതാണിവിടെയും മണക്കുന്നത്‌...
പന്തിരുകുലത്തിലെ മൂത്തയാളായ മേഴത്തോള്‍ അഗ്നിഹോത്രിയുടെ കുടുംബവുമായുള്ള ബന്ധം...


`മേഴത്തോള്‍ അഗ്‌നിഹോത്രി രജകനുളിയന്നൂര്‍
തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്‌ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര
ങ്ങത്തെഴും പാണനാരും
നെരേ നാറാണത്തുഭ്രാന്തനുമുടനകവൂര്‍
ചാത്തനും പാക്കനാരും`

കോടനാട്ട്‌ മനയിലെ ഇപ്പോഴത്തെ താമസക്കാരന്‍ നാരായണന്‍ നമ്പൂതിരിയുടെ കൈകള്‍ പിടിച്ചാണ്‌ ഒതുക്കുകള്‍ കയറിയത്‌.
എത്തിച്ചേര്‍ന്നത്‌, കേരള വാസ്‌തുവിദ്യയുടെ വിസ്‌മയിപ്പിക്കുന്ന മനോഹാരിതയിലേയ്‌ക്ക്‌..ഒപ്പം ചരിത്രത്തിന്റെ വായിക്കപ്പെടാതെപോയ ഏടുകളിലേയ്‌ക്കും...!.


തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്ത്‌, കാലത്തെ വെല്ലുവിളിച്ചു നിലകൊള്ളുന്ന കോടനാട്ടുമന....
നിറയെ മരങ്ങളുള്ള, പാടശേഖരങ്ങളാല്‍ ചുറ്റപ്പെട്ട തണുത്ത മനാന്തരീക്ഷം..
പന്ത്രണ്ടുകെട്ട്‌ എന്ന വാസ്‌തുവിസ്‌മയം ഇന്ന്‌ എട്ടുകെട്ടിലൊതുങ്ങിയിരിക്കുന്നു.
കാലം വരുത്തിയ മാറ്റം..!.
രണ്ടു നാലുകെട്ട്‌ ചേര്‍ന്നാല്‍ ഒരു എട്ടുകെട്ട്‌...!.
പറയാന്‍ ലളിതം. പക്ഷെ...
അറുപത്തിനാലു മുറികള്‍...
ഒരു ഇന്റര്‍നാഷണല്‍ ഹോട്ടല്‍ സമുച്ചയത്തേക്കാള്‍ അധികം..!.
അമ്പരന്നു.
പിന്നെ കണ്ട കാഴ്‌ചകളോരോന്നും അമ്പരപ്പിച്ചു...
യാത്രയ്‌ക്കായുള്ള മഞ്ചല്‍, നിറംമങ്ങി പൊടിയേറ്റുകിടക്കുന്നു.

മനസ്സ്‌ പുറകോട്ടുപായുകയാണ്‌...കാലഘട്ടങ്ങള്‍..കാലഘട്ടങ്ങള്‍...!.
1600 വര്‍ഷം പിറകിലേയ്‌ക്ക്‌...
പരല്‍പേരുപ്രകാരം ഏഡി 340ലാണ്‌ അഗ്നിഹോത്രിയുടെ കാലം. ചരിത്രകാരന്‍മാരില്‍ അഭിപ്രായ ഭേദങ്ങളുണ്ട്‌. അത്‌ ഏതാനും വര്‍ഷത്തിന്റെതു മാത്രം..!.

മനയുടെ വയസ്സ്‌ മുന്നൂറ്‌. ഈ സമുച്ചയം പണിതീര്‍പ്പിച്ചുകൊടുത്തത്‌ കൊച്ചിരാജാവത്രെ. മുഴുവനും മരം കൊണ്ടുള്ള നിര്‍മ്മിതി. മൂന്നരയേക്കറോളം പരന്നുകിടക്കുന്ന മനവളപ്പില്‍ വിശാലമായ രണ്ടു കുളങ്ങള്‍.
പൂമുഖത്തിന്റെ മോന്തായത്തിലേയ്‌ക്കു ചൂണ്ടി, നാരായണന്‍ നമ്പൂതിരി:
`ഒന്നു രണ്ടു കഴുക്കോലുകള്‍ മാറ്റിവയ്‌ക്കണമെന്ന്‌ നിശ്ചയിച്ചതാണ്‌. ആശാരിമാരെ വരുത്തിയപ്പോള്‍ അവര്‍ പറ്റില്ലെന്ന്‌ പറഞ്ഞു. ഒന്നൂരിയാല്‍ എല്ലാം ഊരണം..'
ശരിയാണ്‌. ഏച്ചുവെപ്പുകളില്ലാതെ എല്ലാം ഒന്നിനോടൊന്നു യോജിപ്പിച്ചുകൊണ്ടുള്ള നിര്‍മ്മാണ രീതി. ഒരു ഭാഗംമാത്രമായി അഴിച്ചുമാറ്റാനാവില്ല. എല്ലാ കഴുക്കോലുകളും പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്നു. ഒറ്റമരത്തില്‍ തീര്‍ത്ത കൂറ്റന്‍ ബീം...
വാസ്‌തുവിദ്യയുടെ അമ്പരപ്പിക്കുന്ന കാഴ്‌ചകള്‍ കാത്തിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ..
മുമ്പ്‌ പന്ത്രണ്ടുകെട്ടും രണ്ടു കൂറ്റന്‍ പത്തായപ്പുരകളും ഒരു ഊട്ടുപുരയുമടങ്ങിയതായിരുന്നു ഈ സമുച്ചയം..!.
പ്രതിവര്‍ഷം മുപ്പതിനായിരം പറയുടെ പാട്ടംവരവ്‌.
പൂര്‍വ്വസ്‌മൃതികളില്‍, മനയുടെ ചരിത്രം സമ്പന്നമായി. ആളും അര്‍ത്ഥവും വേണ്ടത്ര.

വരരുചിയുടെ കഥ മാറുന്നു

ശിവലോകത്ത്‌ ശാപമേറ്റ പാര്‍ഷദര്‍. സ്‌ത്രീയും പുരുഷനും ഭൂമിയില്‍ ജന്മമെടുക്കേണ്ടിവന്നു. അതായിരുന്നു വരരുചിയത്രെ. തികഞ്ഞ ജ്ഞാനിയായ, ബ്രാഹ്മണനായ വരരുചി അലഞ്ഞു തിരിയുന്ന അവധൂതനായിരുന്നു. പ്രശസ്‌തനായ അദ്ദേഹം പോകുന്നതു കണ്ട്‌, ഊണുകഴിയ്‌ക്കാന്‍ വിളിച്ചു നരിപ്പറ്റ മനക്കാര്‍. അവിടെയെത്തിയ അദ്ദേഹം ആവശ്യപ്പെട്ടത്‌ : ഊണിനു നൂറ്റൊന്നു കൂട്ടം വേണം. ഊണുകഴിഞ്ഞാല്‍ മൂന്നു പേരെ തിന്നണം. പിന്നെ നാലുപേര്‍ തന്നെ ചുമക്കുകയും വേണം... എന്നാണ്‌.
ഇതു കേട്ടു മനയിലുള്ളവര്‍ ഞെട്ടി. പക്ഷെ, സമര്‍ത്ഥയായ ഒരു ദാസി അവിടെയുണ്ടായിരുന്നു-ഗൗരി. അവള്‍ പരിഹാരം കണ്ടെത്തി.
ഇഞ്ചിതൈര്‌ നൂറ്റൊന്നു കറിയ്‌ക്കു തുല്ല്യമാണ്‌. അതൊരുക്കി. മൂന്നുപേരെ തിന്നണമെന്നത്‌ വെറ്റില, അടയ്‌ക്ക, നൂറ്‌...ഇതാണെന്നും അവള്‍ തിരിച്ചറിഞ്ഞു. നാലുപേര്‍ ചുമക്കണമെന്നത്‌ കട്ടിലിന്റെ കാലുകളാണെന്നും...!!.
എല്ലാം മനസ്സിലാക്കിയ വരരുചിയ്‌ക്ക്‌ എന്തുവിലകൊടുത്തും ഈ ദാസിപ്പെണ്ണിനെ ഭാര്യയാക്കണമെന്നു തോന്നി..അദ്ദേഹം അതു ചെയ്യുകയും ചെയ്‌തു-പതിത്വം കല്‍പ്പിയ്‌ക്കപ്പെട്ടാലും. ശിവലോകത്തെ ശാപം മൂലം എത്തിയ ഇരുവരും അങ്ങിനെ ഒന്നു ചേര്‍ന്നു...
ഈ ജീവിതയാത്രയില്‍ പിറന്നുവീണ മൂത്തമകനായിരുന്നു, മേഴത്തോളഗ്നിഹോത്രി.
ഐതിഹ്യകഥകളില്‍ വാഴ്‌ത്തുന്ന വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളില്‍പ്പെടുന്ന വരരുചിയല്ല ഇതെന്നും ചരിത്ര സാക്ഷ്യം.

പിറന്ന മക്കളെ വഴിയില്‍ ഉപേക്ഷിച്ചു പോകുന്ന പ്രകൃതമായിരുന്നു വരരുചിയുടെത്‌. അങ്ങിനെ വഴിയിലുപേക്ഷിച്ച മൂത്ത ഈ മകനെ- അഗ്നിഹോത്രിയെ- വളര്‍ത്തിയത്‌ വേമഞ്ചേരിമനയിലെ ആളുകളായിരുന്നുവത്രെ..
ഭൂമിയില്‍ യാഗസംസ്‌കാരം പുനഃസ്ഥാപിക്കാനെത്തിയ ആത്മാവായിരുന്നു അത്‌.
അദ്ദേഹം നടത്തിയത്‌ 99 യാഗങ്ങള്‍. നൂറാമത്തേത്‌ തടയപ്പെട്ടു- ഇന്ദ്രനാല്‍..!
നൂറുയാഗമെന്നാല്‍ ഇന്ദ്രപദമാണ്‌. അതു ഇന്ദ്രന്‍ ഇഷ്ടപ്പെട്ടില്ല..!
ഈ അഗ്നിഹോത്രീ പരമ്പരയില്‍ തുടങ്ങുന്നു, കോടനാട്ട്‌ മനയുടെ ചരിത്രം.

അമ്പരപ്പിയ്‌ക്കുന്ന തമിഴ്‌ ബന്ധം

ചേരന്‍മാരുടെ കാലം. ചേരരാജ്യത്ത്‌ ഒരു തടയണ ചോര്‍ച്ചയിലായി. ഇത്‌ മാന്ത്രിക ശക്തികൊണ്ടു സുരക്ഷിതമാക്കി, അഗ്നിഹോത്രി. അദ്ദേഹത്തിന്റെ തപഃശക്തിയില്‍ ആകൃഷ്ടയായ ചേരയുവതി അദ്ദേഹത്തോടൊപ്പം കേരളത്തിലേയ്‌ക്കു പോന്നു. അവളില്‍ ഉണ്ടായ പരമ്പരയത്രെ കോടനാട്ടുമനക്കാര്‍..
ഇന്നും പ്രശ്‌നവിചാരം നടക്കുമ്പോള്‍, ഈ തമിഴ്‌ബന്ധം തെളിഞ്ഞുകാണുമെന്ന്‌ നാരായണന്‍ നമ്പൂതിരി.
തമിഴ്‌ യുവതിയുടെ സാന്നിധ്യം ഇന്നും മനയില്‍ അനുഭവപ്പെടുന്നു...തലമുറകള്‍ക്കു ശേഷവും...!.




മനുഷ്യസൃഷ്ടിയുടെ അത്ഭുതക്കാഴ്‌ച

നടുമുറ്റത്താണ്‌. വലതുവശത്ത്‌ തെക്കിനി. മരംകൊണ്ടു തറതീര്‍ത്തിരിക്കുന്നു. ചുവരില്‍, പാരമ്പര്യ ചുവര്‍ ചിത്രങ്ങള്‍. ഇവിടെ കഥകളിയരങ്ങായിരുന്നു. കളിവിളക്കിന്റെ വെളിച്ചത്തില്‍ വേഷങ്ങള്‍ പകര്‍ന്നാടിയിരുന്നിടം..
അകത്തുള്ള സ്‌ത്രീകള്‍ക്ക്‌ ആസ്വദിക്കാന്‍, മരയഴിയിട്ടിരിക്കുന്നു വടക്കിനിയില്‍...
ഇങ്ങോട്ടുകാണാം..അങ്ങോട്ടുകാണില്ല..!.
കിഴക്കിനിയിലാണ്‌ ഹോമാദികള്‍.. ഇപ്പോഴും ഇവിടെ ഹോമകുണ്ഡം കാണാം.
പിന്നെ ചുറ്റിനടക്കുമ്പോള്‍ കാണാം, പ്രസവമുറി. തൊണ്ണൂറുവരെ കുഞ്ഞിനെ സൂക്ഷിക്കാന്‍ മറ്റൊരറ. തൊണ്ണൂറുകഴിഞ്ഞാല്‍ മറ്റൊരു മുറി. ഇവിടെ കട്ടിലിന്റെ കാല്‍ക്കീഴില്‍, എണ്ണ നിറച്ച കിണ്ണങ്ങള്‍ ഉണ്ടാകും. ഉണ്ണിയെ ഉറുമ്പരിക്കാതിരിയ്‌ക്കാന്‍.
ഇതിനുള്ള എണ്ണ കരുതാന്‍ മറ്റൊരറ...!!.
ഓരോ നിലകള്‍ നടന്നു കയറുമ്പോഴും അത്ഭുതം വര്‍ദ്ധിച്ചു..
നരിച്ചീറുകള്‍ മുഖത്തടിച്ചു പറന്നു.
കാരണവര്‍ ഉപയോഗിച്ചിരുന്ന മുറിയിലെത്തി. അവിടത്തെ ജനല്‍ തുറന്നാല്‍, പൂമുഖത്തു വരുന്നവരെ കാണാം..!!. നിര്‍മ്മാണ കലയുടെ അത്ഭുതങ്ങള്‍..
വീണ്ടും മറ്റൊരറ, അവിടെ ഉളളറ. പണവും പണ്ടവും സൂക്ഷിക്കുന്നത്‌ അവിടെയത്രെ.
വിചിത്രമായ പൂട്ടാണ്‌ അവിടെ കണ്ടത്‌.
പൂട്ടിയെടുത്ത താക്കോല്‍ സൂക്ഷിയ്‌ക്കാന്‍, തട്ടിന്റെ പലകയിളക്കിയാല്‍ ഒരു സൂത്രപ്പെട്ടി...
ആര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍..!!.
അറകളില്‍ നിന്നു അറകളിലേയ്‌ക്കു കടക്കാവുന്ന വാതായന സൂത്രങ്ങളടക്കം.
രഹസ്യങ്ങള്‍ നിറഞ്ഞ മനയിലൂടെ നടക്കുമ്പോള്‍ നാം മറ്റൊരു ലോകത്തെത്തുന്നു..




നിഴല്‍വീണ ചരിത്രങ്ങള്‍

എത്രയെത്ര രഹസ്യങ്ങളാണ്‌ ഈ മനയ്‌ക്ക്‌ പറയാനുളളത്‌..!. തലമുറകള്‍ ആറു കഴിഞ്ഞിരിക്കുന്നു. കൊച്ചിരാജകുടുംബവുമായി എല്ലാകാലത്തും മനയിലുള്ളവര്‍ക്ക്‌ `ബന്ധ'മുണ്ടായിരുന്നു. അതിലൂടെയാര്‍ജിച്ച സമ്പത്തും പ്രതാപവും ഇന്നും കാണാം.
തീണ്ടാരികളായ സ്‌ത്രീകള്‍ക്ക്‌ കെട്ടില്‍, സ്ഥാനമുണ്ടായിരുന്നില്ല. അവര്‍ക്കു പാര്‍ക്കാന്‍ പാടത്തിനക്കരെ മറ്റൊരു എടുപ്പ്‌(അത്‌ ഇന്നില്ല). ഭക്ഷണം അവര്‍ക്ക്‌ അവിടെ എത്തിച്ചു നല്‍കിയിരുന്നു. അഞ്ചുകഴിഞ്ഞാല്‍ മാത്രം എട്ടുകെട്ടില്‍ പ്രവേശം.
സേവകരും ആശ്രിതരുമടക്കം ദിവസവും അറുപതോളം പേര്‍ക്ക്‌ വെച്ചുവിളമ്പിയിരുന്ന പ്രതാപകാലം. മനയിലെ കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ പിറന്നാളിന്‌ പിന്നേയും ആള്‍തിരക്കേറും...
തൃത്താലയിലെ മേഴത്തോള്‍ ബന്ധം വ്യക്തമാക്കുന്ന ദേവതോപാസനകളാണ്‌ ഇന്നും മനയില്‍.
മൂന്നു ശാസ്‌താക്കളും മൂന്നു ഭഗവതിമാരും.
പുതുക്കുളങ്ങര തേവര്‍, ചമ്രവട്ടത്ത്‌ ശാസ്‌താവ്‌, മുണ്ടായ തേവര്‍ എന്നീ ശാസ്‌താ സങ്കല്‍പ്പങ്ങളും കൈക്കുളങ്ങര ഭഗവതി, മങ്കുളങ്ങര ഭഗവതി, കൊടിക്കുന്നില്‍ ഭഗവതി എന്നീ സങ്കല്‍പ്പങ്ങളുമാണ്‌ മനയുടെ ഭരദേവതകള്‍.
ഇതില്‍ കൊടിക്കുന്നത്തു ഭഗവതിയാണ്‌, സാക്ഷാല്‍ എം.ടി. വാസുദേവന്‍ നായരുടെ കുടുംബപരദേവത എന്നത്‌ കൗതുകമാണ്‌..!.




കേരളത്തിലെ അവശേഷിക്കുന്ന എട്ടുകെട്ടുകളിലൊന്നാണ്‌ ഇത്‌. കാലം തീര്‍ത്ത മാറ്റങ്ങളത്രയും ഇവിടെ കാണാം. സമ്പന്നതയിലല്ല, ആള്‍തിരക്കില്‍. ആളുകളുടെ നിറവില്‍ തെളിഞ്ഞിരുന്ന അകത്തളങ്ങള്‍ നരിച്ചീറുകള്‍ കൈയടക്കിയിരിക്കുന്നു. വെളിച്ചമില്ലാത്ത അറകളില്‍ പഴമയുടെ ഗന്ധം നിറഞ്ഞു...
കളിവിളക്കു തെളിഞ്ഞിരുന്ന തെക്കിനി, നിശബ്ദം...
മടങ്ങുമ്പോള്‍, പ്രൗഢിമങ്ങിയ മഞ്ചലിലേയ്‌ക്കു നോക്കി..
അതിനുപോലും പറയാന്‍ കഥകളെത്ര..
പൂനിലാവു വീണ നാട്ടുവഴികളിലൂടെ ചുമട്ടുകാര്‍ മൂളിക്കൊണ്ടിരുന്നു..
ഓ..ഹൊയ്‌.. ഓ ഹൊയ്‌....!!





photos: Sudip Eeyes










Friday, November 21, 2014

അടയാളപ്പെടുത്താത്ത കഥകള്‍



ഇവ ഒക്കയും കലിയുഗത്തിങ്കല്‍ അല്‌പബുദ്ധികളായിരിക്കുന്ന മാനുഷര്‍ക്ക്‌ വഴിപോലെ ഗ്രഹിപ്പാന്തക്ക വണ്ണം തുഞ്ചത്തു രാമാനുജന്‍ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു, സാരന്മാര്‍ അറിഞ്ഞുകൊള്‍കയും ചെയ്‌ക...
-കേരളോല്‍പ്പത്തി

കുത്തിക്കുലുങ്ങി, ചെമ്മണ്‍പാതയിലൂടെയുള്ള യാത്ര പടുകൂറ്റന്‍ അരയാലിനുമുന്നില്‍ ചെന്നു നില്‍ക്കുന്നു. അരയാലിനെ വലം വച്ച്‌ വിശാലമായ പടികടന്നെത്തുന്നത്‌, കേരള ചരിത്രത്തിന്റെ മുറ്റത്തേയ്‌ക്ക്‌...
സാക്ഷാല്‍ തരണനെല്ലൂര്‍ മനമുറ്റത്തേയ്‌ക്ക്‌.....
തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയിലുളള മനയ്‌ക്ക്‌ പറയാനുളള കഥ പരശുരാമനോളം പഴക്കമുളളത്‌...!
മനയെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലുയരുന്ന കൂറ്റന്‍ സമുച്ചയമില്ല. പുരാതനമായ നാലുകെട്ട്‌. അധികം നവീകരിക്കാതെ..
ആറേക്കര്‍ പരന്നുകിടക്കുന്ന മനവളപ്പില്‍ ജ്ഞാനിയുടെ മഹാമൗനമാണ്‌ അനുഭവപ്പെടുക. പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍ നാലുകെട്ടിന്റെ സൗമ്യതയില്‍ അല്‍പ്പം ഇരിക്കുക. ഇവിടെ എത്ര കഥകള്‍ വീണുറങ്ങുന്നു എന്ന്‌ അത്ഭുതപ്പെടുക!. വിശാലമായ കുളം കണ്ണീരുപോലെ തുളുമ്പിനിന്നു. ഒന്നു മുങ്ങിക്കുളിക്കാന്‍ ആരും മോഹിച്ചുപോകും..!. പിന്നെ, ഇരുപത്തൊന്നു സെന്റില്‍ പരന്നുകിടക്കുന്ന കാടാണ്‌-സര്‍പ്പക്കാവ്‌. മനസ്സുകൊണ്ടു നമിച്ചു വീണ്ടും നടക്കുമ്പോള്‍ നാം കുടുംബക്ഷേത്രത്തിനു മുന്നിലെത്തുന്നു. അവിടെ കാവലാളായി വിഷ്‌ണുവും വേട്ടേക്കരനും. കോരിക്കുടിക്കാന്‍ തണുത്ത തെളിനീര്‍ നിറഞ്ഞ കിണര്‍...ഒന്നും കാലം മാറ്റിമറിച്ചിട്ടില്ല.

ചവിട്ടിനില്‍ക്കുന്ന മണ്ണില്‍ നിന്നും ഉയരുന്നത്‌ ചരിത്രത്തിന്റെ ഗന്ധം. കാത്തിരുന്നത്‌ തരണനല്ലൂര്‍ മനയ്‌ക്കലെ കാരണവര്‍ ബ്രഹ്മശ്രീ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌..!. താന്ത്രികതയെ സാര്‍വ്വലൗകികമായ സാധനാമാര്‍ഗ്ഗമായി പരിണമിപ്പിച്ച ആചാര്യന്‍. സ്‌ത്രീകള്‍ക്ക്‌ അപ്രാപ്യമായ താന്ത്രിക വൃത്തിയിലേയ്‌ക്ക്‌, കുടുംബാംഗമായ ജ്യോത്സന എന്ന പെണ്‍കുട്ടിയെ കൈപിടിച്ചു കൊണ്ടുവന്ന ആചാര്യന്‍....!. 





2010 ലാണ്‌ ബ്രാഹ്‌മണസമൂഹത്തെയും ഒപ്പം കേരളത്തെ ഒന്നാകെയും ഞെട്ടിച്ച്‌ അദ്ദേഹം, ഒരു കൊച്ചു പെണ്‍കുട്ടിയെക്കൊണ്ട്‌ ക്ഷേത്രപ്രതിഷ്‌ഠ നടത്തിച്ചത്‌. ഇരിങ്ങാലക്കുടയ്‌ക്കടുത്ത്‌ കാട്ടൂര്‍ തരണനെല്ലൂര്‍ മനയ്‌ക്കലെ ജ്യോത്‌സന എന്ന ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ കൊണ്ട്‌ ഭദ്രകാളീ പ്രതിഷ്‌ഠ നടത്തിക്കുകയായിരുന്നു അദ്ദേഹം. കാട്ടൂര്‍ പൊഞ്ഞനം പൈങ്കണ്ണിക്കാവ്‌ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്‌. കേരളത്തിലെ എല്ലാ മാധ്യമങ്ങളും അതീവ പ്രാധാന്യത്തോടെയാണ്‌ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. യാഥാസ്‌ഥിതിക നമ്പൂതിരി സമുദായക്കാര്‍ എതിര്‍പ്പുകളായി രംഗത്തെത്തിയെങ്കിലും പത്‌മനാഭന്‍ നമ്പൂതിരിപ്പാടിന്റെ ജ്ഞാനശക്‌തിക്കുമുമ്പില്‍ അവയ്‌ക്കു നിലനില്‍പ്പുണ്ടായില്ല. തന്ത്ര ശാസ്‌ത്രത്തിലൊരിടത്തും സ്‌ത്രീകള്‍ക്ക്‌ ഇത്തരം കാര്യങ്ങള്‍ നിഷിദ്ധമാണെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ പത്‌മനാഭന്‍ നമ്പൂതിരിപ്പാട്‌ പറയുന്നു. സ്‌ത്രീയെ കൊണ്ട്‌ താന്ത്രിക കര്‍മ്മത്തിലൂടെ പ്രതിഷ്‌ഠ നടത്തിക്കുക എന്ന ചരിത്രമുഹൂര്‍ത്തമായിരുന്നു അദ്ദേഹം വെട്ടിത്തുറന്നത്‌. അതിനു മുമ്പോ പിമ്പോ ഇത്തരം ഒരു സംഭവം കേട്ടുകേഴ്‌വിപോലും ഇല്ലായിരുന്നു.

ഇങ്ങിനെയൊരു ചരിത്രം ഉണ്ടെന്ന ഭാവംപോലുമില്ലാതെ, ആരവങ്ങളില്‍ നിന്നൊഴിഞ്ഞ്‌, മനയുടെ പ്രശാന്തമായ അന്തരീക്ഷത്തിലിരുന്ന്‌ നമ്പൂതിരിപ്പാട്‌, ലളിതമായ വാക്കുകളില്‍ ഒരു കഥപറഞ്ഞു- ചരിത്രകാരന്‍മാര്‍ അടയാളപ്പെടുത്താതെ പോയ കഥ...
..............................................................................................



ക്ഷത്രിയവധം കഴിഞ്ഞ്‌്‌, പാപവിമുക്തിക്കായി പരശുരാമന്‍ കഠിനതപം ചെയ്‌തു; തുടര്‍ന്ന്‌, ശ്രീപരമേശ്വരന്‍ നല്‍കിയ ഉപദേശമനുസരിച്ച്‌ ഭാരതഖണ്ഡത്തിന്റെ തെക്കോട്ടു പുറപ്പെട്ടു. ഗോകര്‍ണത്ത്‌ എത്തിയ അദ്ദേഹം അവടെ അലച്ചാര്‍ക്കുന്ന സമുദ്രത്തിലേയ്‌ക്കു നോക്കി നിന്നു...
ചിറിനക്കിത്തുടച്ചുകൊണ്ട്‌ തിരമാലകള്‍ അശാന്തമായി ആര്‍ത്തലച്ചു. സ്വന്തം മനസ്സുപോലെ തോന്നിക്കാണണം അദ്ദേഹത്തിന്‌ ആ കാഴ്‌ച..!
പിന്നെ തന്റെ പ്രിയപ്പെട്ട മഴു ആഞ്ഞുചുഴറ്റി എറിയുകയായിരുന്നു അദ്ദേഹം ആഴിയിലേയ്‌ക്ക്‌...
മഴുവീണ ദൂരത്തുനിന്നും, ഒരു സുന്ദരഭൂമി ഉയര്‍ന്നു വന്നു..
കേരളമെന്ന ഭാര്‍ഗവക്ഷേത്രം..!
പ്രായശ്ചിത്തമായി ബ്രാഹ്മണര്‍ക്കു ഭൂമി ദാനം ചെയ്യണം. പാപമുക്തിക്ക്‌ അതാണ്‌ മാര്‍ഗ്ഗം. ആ കഥകള്‍ നമ്മള്‍ പലയിടത്തും വായിച്ചറിഞ്ഞവയാകുന്നു.
കേരളത്തില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിയ്‌ക്കുകയും മലയാള ഭൂവിനെ അറുപത്തിനാല്‌ ഗ്രാമങ്ങളാക്കി, അറുപത്തിനാലു നമ്പൂതിരി കുടുംബങ്ങള്‍ക്കു കൈമാറുകയും ചെയ്‌തുവെന്നാണ്‌ ആ കഥ.
ചന്ദ്രഗിരിപ്പുഴയുടെ അപ്പുറം മുപ്പത്തിരണ്ടും ഇപ്പുറം മുപ്പത്തിരണ്ടും എന്നു കണക്ക്‌.
കലയും സംസ്‌കാരവും വൈദികവൃത്തിയും ഇഴചേര്‍ന്ന്‌ കിടക്കുന്ന നമ്പൂതിരിഗ്രാമങ്ങളില്‍, പെരുവനം ഗ്രാമത്തില്‍ പെടുന്നതാണ്‌ തരണനെല്ലൂര്‍ എന്ന പ്രശസ്‌തമായ താന്ത്രിക കുടുംബം. കേരളത്തിലെ ഏതുക്ഷേത്രത്തിലും താന്ത്രികാധികാരമുള്ള ഒരേ ഒരു കുടുംബം എന്ന സവിശേഷതയും ഇതിനുണ്ട്‌.




ക്ഷേത്ര പ്രതിഷ്‌ഠയ്‌ക്കു യോഗ്യരായവരെ തേടി ഭാര്‍ഗവരാമന്‍ എത്തിപ്പെട്ടത്‌, ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ഗ്രാമത്തിലത്രെ..
അവടെനിന്നു രണ്ടു സിദ്ധരായ ആളുകളെ അദ്ദേഹം കേരളത്തിലേയ്‌ക്കു
കൂട്ടി.
വഴിയില്‍ നിറഞ്ഞൊഴുകുന്ന പുഴ..
തന്റെ ദിവ്യശക്തികൊണ്ട്‌ പരശുരാമന്‍ പുഴകടന്നു. അക്കരെ നിന്നുകൊണ്ട്‌ മറുകരയിലുളള നമ്പൂതിരിമാരെ അദ്ദേഹം വിളിച്ചുവത്രെ. അവരുടെ സിദ്ധി അറിയുക എന്ന ലക്ഷ്യം കൂടി അതിനു പിന്നിലുണ്ടായിരുന്നു.
അതിലൊരാള്‍ സിദ്ധികൊണ്ട്‌ പുഴയ്‌ക്കു മുകളിലൂടെയും മറ്റേയാള്‍ പുഴയ്‌ക്ക്‌ അടിയിലൂടേയും ഇക്കരയെത്തി.
പുഴയെ മുകളിലൂടെ തരണം ചെയ്‌ത്‌ എത്തിയയാള്‍ തരണനെല്ലൂരും, അടിയിലൂടെ എത്തിയയാള്‍ താഴമണ്ണും ആയി എന്നാണ്‌ ഐതിഹ്യം.
കേരളത്തിലെ രണ്ടേ രണ്ടു താന്ത്രിക കുടുംബങ്ങളുടെ തുടക്കമായിരുന്നു അത്‌. പിന്നീട്‌, ഈ കുടുംബക്കാരാണ്‌ താന്ത്രികാധികാരം മറ്റുളളവര്‍ക്ക്‌ കൈമാറിയത്‌. ഇന്നും കേരളത്തിലെവിടേയും താന്ത്രികാധികാരം തരണനെല്ലൂര്‍ മനക്കാര്‍ക്കുണ്ടെന്നത്‌ ഇതിനു തെളിവ്‌.
കേരളത്തിലെ ക്ഷേത്രോത്‌പത്തിയെ കുറിച്ചുളള ചരിത്രം ഇവിടെയാരംഭിയ്‌ക്കുന്നു...ആരും കാണാതെ പോയ ഏടുകള്‍...
................................................................................................................................
തന്ത്രിയ്‌ക്കു ദേവന്റെ പിതൃസ്ഥാനമാണ്‌. ഉപനയനം കഴിച്ചയാള്‍ എന്ന നിലയില്‍. പ്രതിഷ്‌ഠ നടത്തുന്ന സമയത്ത്‌ ആചാര്യന്റെ മനോഭാവമെന്തോ ആഭാവമാണ്‌ ആ മൂര്‍ത്തിയ്‌ക്കു കൈവരിക. അതിനനുസരിച്ചാണ്‌ അവിടത്തെ പൂജകളും നിത്യാരാധനാക്രമങ്ങളും നിശ്ചയിക്കപ്പെടുന്നത്‌. അത്‌ തന്ത്രിക്കുമാത്രമറിയുന്ന രഹസ്യമാണ്‌. അതുകൊണ്ടത്രെ ഏതുക്ഷേത്രത്തിന്റെയും പരമാചാര്യ സ്ഥാനം തന്ത്രിക്കു കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്‌. അതു ആ കുടുംബത്തിലുളളവര്‍ മാത്രം അറിയുന്ന രഹസ്യമായി അവശേഷിക്കുന്നു...
വെളുത്തേടത്ത്‌ തരണനെല്ലൂര്‍ മനയുടെ നടുമുറ്റത്തിന്റെ വെള്ളിവെളിച്ചത്തില്‍, മുല്ലത്തറയുടെ സുഖശീതളിമയില്‍ ഇരുന്ന്‌ ഇല്ലത്തെ ഇപ്പോഴത്തെ കാരണവരായ തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌ പറയുകയാണ്‌...കേള്‍ക്കാത്ത കഥകള്‍...വിസ്‌മയിപ്പിക്കുന്ന കഥകള്‍...
കേരളത്തിലെ താന്ത്രിക കുടുംബങ്ങളെല്ലാം പിന്തുടരുന്നത്‌ `തന്ത്രസമുച്ചയം' എന്ന ആധികാരിക ഗ്രന്ഥത്തേയാണ്‌. എന്നാല്‍, തരണനെല്ലൂര്‍ താന്ത്രികര്‍ക്ക്‌ പ്രമാണം, പരശുരാമന്‍ കനിഞ്ഞു നല്‍കിയ `പരശുരാമ പദ്ധതി'യാണ്‌. ഇത്‌ ഈ കുടുംബത്തിന്റെ മാത്രം സൗഭാഗ്യം.

വഴിപിരിയല്‍

കന്യാകുമാരിയിലും മധുരയിലും പോലും താന്ത്രികാവകാശമുളള തരണനെല്ലൂര്‍ മന പില്‍ക്കാലത്ത്‌ നാലു ശാഖകളായി വഴിപിരിഞ്ഞു. താന്ത്രികാവകാശവും. ശുചീന്ദ്രം മുതല്‍ കോട്ടയംവരെ നെടുമ്പിള്ളി എന്ന ശാഖക്കാര്‍ക്കും കോട്ടയം മുതല്‍ പെരുമ്പാവൂര്‍ വരെ കിടങ്ങാശേരി എന്ന ശാഖക്കാര്‍ക്കും പെരുമ്പാവൂര്‍ മുതല്‍ മലപ്പുറം വരെ വെളുത്തേടത്ത്‌ ശാഖക്കാര്‍ക്കും അവിടുന്ന്‌ കാസര്‍ഗോട്ടുവരെ തെക്കിനിയേടത്ത്‌ ശാഖക്കാര്‍ക്കും എന്നാണ്‌ വ്യവസ്ഥ.
ഇതൊക്കെയാണെങ്കിലും തൃശൂരിലെ കിഴുത്താനി എന്ന സ്ഥലത്തുള്ള പത്തനാപുരം ക്ഷേത്രത്തില്‍ ഈ കുടുംബത്തായ്‌വഴികള്‍ ഒന്നിച്ചു വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ പത്മനാഭദാസരാണ്‌ ഈ കുടുംബക്കാര്‍. കുടുംബത്തില്‍ ജനിക്കുന്ന മൂത്ത ആണ്‍കുട്ടിയ്‌ക്കു പത്മനാഭന്‍ എന്ന പേര്‍ വേണമെന്ന ചിട്ടയും ഇന്നോളം തെറ്റിച്ചിട്ടില്ല.

ഉപാസനാ കാണ്ഡത്തിന്റെ രണ്ടു കഥകള്‍

പഴക്കമുളള കഥയാണ്‌. തരണനെല്ലൂര്‍ മനയുമായി ബന്ധമുള്ള ചിറ്റൂര്‍ മനയിലെ ഒരു കാരണവര്‍ക്ക്‌ ത്വരിതാ ഭഗവതിയെ ഉപാസനയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രായമായ കാലത്ത്‌ ഭാര്യമരിച്ചതിനെ തുടര്‍ന്ന്‌ വീണ്ടും വേളികഴിച്ചു- നായര്‍ കുടുംബത്തില്‍ നിന്നായിരുന്നു. യുവതിയായ ഭാര്യ. ദേവ്യുപാസകനായ നമ്പൂതിരി തന്റെ ദിനചര്യകളെല്ലാം കഴിച്ച്‌ രാത്രി വൈകിയാണ്‌ കിടക്കുക. പുലര്‍ച്ചെ മൂന്നിന്‌ എഴുന്നേറ്റ്‌ പോകുകയും ചെയ്യും. ഇതു തുടര്‍ച്ചയായപ്പോള്‍ യുവതിയായ ഭാര്യയ്‌ക്ക്‌ ഇയാളില്‍ സംശയമുദിച്ചു. അവിഹിതമായ എന്തോ ഉണ്ട്‌ എന്ന സംശയത്തില്‍ ഒരു ദിവസം നിശബ്ദയായി നമ്പൂതിരിയെ പിന്തുടര്‍ന്നു. നമ്പൂതിരി പൂജനടത്തിയിരുന്ന കുളപ്പുരയില്‍ എത്തിയ യുവതി അവിടെ കുത്തുവിളക്കുമായി നില്‍ക്കുന്ന ഒരു കറുത്ത സ്‌ത്രീയെ കണ്ടു..!. അതോടെ സംഗതി രാജാവിനു മുന്നിലെത്തി. പരസ്‌ത്രീഗമനമാണ്‌ കുറ്റം. നമ്പൂതിരി വിവശനായി. ശിക്ഷാവിധിയും വന്നു. തീയില്‍ ചാടി മരണം വരിക്കുക!. തീയില്‍ ചാടാനൊരുങ്ങിയ ഘട്ടത്തില്‍, തരണനെല്ലൂരിലെ കാരണവര്‍ അവിടെ എത്തുകയും രാജാവിനെ കാര്യം ബോധിപ്പിക്കുകയും ശിക്ഷ തടയുകയും ചെയ്‌തു. ത്വരിതാ ഭഗവതിയെയാണ്‌ അവിടെ കണ്ടതെന്ന്‌ രാജാവിനു ബോധ്യമായി. ത്വരിതോപാസകനായ തരണനെല്ലൂര്‍ നമ്പൂതിരിപ്പാടിന്‌ സാക്ഷാല്‍ ഭഗവതിതന്നെയാണ്‌ ഈ ശിക്ഷാവിധിയുടെ സന്ദേശം നല്‍കിയതെന്നാണ്‌ കഥ. ഇന്നു ഈ മനയില്‍ ത്വരിതോപാസന ഇല്ലാതെ പോയതിനെ കുറവുകളുണ്ടെന്ന്‌ പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ സാക്ഷ്യം.
............................................................

വളരെ മുമ്പ്‌ മലപ്പുറത്തെ രാമപുരം ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്‌ഠയ്‌ക്കിടെ ഉണ്ടായ ഒരു സംഭവവും അദ്ദേഹം ഓര്‍ക്കുന്നു. ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠാ ദിവസമാണ്‌. പൂജാക്രിയകളില്‍ വന്ന പിഴവറിയാതെ പ്രതിഷ്‌ഠ നടത്തി. പഴയ വിഗ്രഹം ജലവിസര്‍ജ്ജ്യം (വെള്ളത്തില്‍ ഒഴുക്കല്‍) നടത്തണമെന്നാണ്‌ വിധി. കുളത്തിലിട്ട കല്‍വിഗ്രഹം മുങ്ങാതെ പൊങ്ങിക്കിടന്നുവത്രെ..!. ചൈതന്യം ഇപ്പോഴുമുണ്ടെന്ന സൂചന മനസ്സിലാക്കിയ തന്ത്രി അതിനെ കാല്‍കൊണ്ടു ചവിട്ടി അശുദ്ധപ്പെടുത്തുകയും തുടര്‍ന്ന്‌ വിഗ്രഹം താഴ്‌ന്നു പോയെന്നും ചരിത്രം!. ദേവന്റെ പിതാവ്‌ എന്ന സങ്കല്‍പ്പത്തിന്‌ അടിവരയിടുന്ന കഥ..
........................................................................................

അച്ഛന്റെ വീട്ടില്‍ തേവരുടെ പള്ളിയുറക്കം

ഭൂമിയിലെ ദേവസംഗമമായ ആറാട്ടുപുഴ പൂരത്തെക്കുറിച്ചു പറയാതെ ഇക്കഥ മുഴുവനാവില്ല. മുപ്പത്തിമുക്കോടി ദേവകളും യക്ഷ-കിന്നര-ഗന്ധര്‍വ-ദൈത്യന്‍മാരും ഭൂത-പ്രേതാദി-പിശാചുക്കളും കൂടി കാണാനെത്തുന്ന ദേവമേളയിലെ നെടുനായകത്വം തൃപ്രയാര്‍ തേവര്‍ക്കാണ്‌. തൃപ്രയാറിലെ ആചാര്യസ്ഥാനീയരായ തരണനെല്ലൂര്‍ മനയില്‍, ഭഗവാന്‍ ഒരു ദിവസം അന്തിയുറങ്ങുന്ന ചടങ്ങുണ്ട്‌. ആറാട്ടുപുഴപൂരത്തിന്റെ തലേന്നാണ്‌ തന്ത്രി ഇല്ലത്തേയ്‌ക്ക്‌ തേവര്‍ എഴുന്നള്ളിയെത്തുക..
ഗ്രാമപ്രദക്ഷിണം കഴിഞ്ഞ്‌, രാത്രി പന്ത്രണ്ടുമണിയോടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍, രാജകീയമായാണ്‌ ശ്രീരാമ ചക്രവര്‍ത്തിയുടെ എഴുന്നളളത്ത്‌. തീവെട്ടികളുടെ പ്രഭാപൂരത്തില്‍...
ഇവിടെ ഇറക്കിപ്പൂജയാണ്‌. തുടര്‍ന്ന്‌ പിതാവിന്റെ വീട്ടില്‍ ഭഗവാന്റെ പള്ളിയുറക്കം. പിറ്റേന്ന്‌ ചെമ്പില്‍ ആറാടി, വീണ്ടും ഗ്രാമപ്രദക്ഷണത്തിനു പുറപ്പെടും.
മറ്റുദിവസങ്ങളിലെല്ലാം ഗ്രാമപ്രദക്ഷിണശേഷം, ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതാണ്‌ രീതി. ക്ഷേത്രത്തിനു പുറത്ത്‌ തേവര്‍ കഴിച്ചുകൂട്ടുക ഈ ഇല്ലത്തുമാത്രമാണ്‌..!
1400ലേറെ വര്‍ഷത്തെ പഴക്കമുളളതാണ്‌ ആറാട്ടുപുഴ പൂരം. ഈ ചടങ്ങുകളെല്ലാം ഇന്നും കടുകിട വ്യത്യാസമില്ലാതെ തുടര്‍ന്നു വരുന്നു എന്നത്‌ അമ്പരപ്പിക്കുന്ന സത്യമാണ്‌..

കേരളത്തിന്റെ ചരിത്രത്തിലോ ഐതിഹ്യപ്പെരുമകളിലോ എവിടേയും അടയാളപ്പെടുത്തായെപോയ കഥയാണ്‌ ഈ മനയുടേത്‌. ഇതിഹാസകാരന്‍മാര്‍ പറയാതെ വിട്ടുപോയ മൗനങ്ങളുടെ പൂരിപ്പിക്കലായിരുന്നു ഈ യാത്ര.

മടങ്ങുകയാണ്‌. ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി...
ശാന്തമായ മനസ്സോടെ തിരിച്ചു നടക്കുമ്പോള്‍, മന എന്തോ ഉരുവിടുന്നുവോ..?

`ധിയോ യോ നഃ പ്രചോദയാത്‌....'


ചിത്രങ്ങള്‍: സുധീപ്‌ ഈയെസ്‌. 

Tuesday, November 11, 2014

കാട്ടുമാടത്തിനു കാവലാളായി കുട്ടിച്ചാത്തന്‍മാര്‍



കേരളത്തിലെ മാഹാമാന്ത്രിക പാരമ്പര്യമുളള കാട്ടുമാടം മനയിലേയ്‌ക്ക്‌....

തണല്‍വൃക്ഷങ്ങള്‍ നിഴല്‍വീഴ്‌ത്തി നില്‍ക്കുന്ന കാട്ടുമാടം മനപ്പറമ്പിലേയ്‌ക്കു കടക്കുമ്പോള്‍ തന്നെ ഒരു നിഗൂഢത അനുഭവപ്പെടും. കേരളത്തിലെ മാന്ത്രികപാരമ്പര്യമുള്ള അപൂര്‍വ്വം മനകളിലൊന്നാണിത്‌.
കുട്ടിച്ചാത്തന്‍മാരാണ്‌ കാവല്‍. പിന്നെ ഭഗവതിയും.
അശാന്തരായി അശരണരായി എത്തുന്നവര്‍ക്ക്‌ ആശ്രയമായ മനമുറ്റത്ത്‌ തികഞ്ഞ നിശബ്ദത.
തന്ത്രി പ്രവീണ്‍ നമ്പൂതിരിപ്പാട്‌ ചിരിക്കുന്ന മുഖത്തോടെ സ്വീകരിച്ചിരുത്തി മനയുടെ കഥ പറഞ്ഞു...
മുന്നൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌, കാട്ടുമാടം കുടുംബം കണ്ണൂരില്‍ നിന്നും വളാഞ്ചേരിയിലെ ഇരുംപ്ലിയം എന്ന പ്രദേശത്ത്‌ വന്നു ചേരുന്നത്‌. കണ്ണൂരില്‍ പള്ളിക്കുന്ന്‌ മൂകാംബിക റൂട്ടില്‍ ആണ്‌ കാട്ടുമാടം കുടുംബത്തിന്റെ മൂലസ്ഥാനം സ്‌ഥിതി ചെയ്‌തിരുന്നത്‌.കിഴക്ക്‌ പുഴയും, പടിഞ്ഞാറു കുന്നും അവിടെ കുട്ടിച്ചാത്തന്‍മാരെ കുടിവച്ചു കൊള്ളാമെന്നു കണ്ട്‌ ഇവിടെ വന്നുചേര്‍ന്നു എന്നാണ്‌ ഐതിഹ്യം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ പരശുരാമന്‍ മന്ത്രവാദ വിഷയങ്ങള്‍ കനിഞ്ഞു നല്‌കിയത്‌ കാട്ടുമാടതിനാണ്‌. മുന്‍പ്‌ പൂര്‍വികന്മാര്‍ തുടങ്ങിവച്ച എല്ലാ പൂജാനുഷ്‌ഠാനങ്ങളും വിധി പോലെ ഇന്നും തുടര്‍ന്നു വരുന്നു എന്നതാണ്‌ ഈ മഹാപാരമ്പര്യത്തിന്റെ പ്രത്യേകത. ഇന്ന്‌ കേരളത്തിലെ ഇരുന്നുറ്റി അമ്പതോളം ക്ഷേത്രങ്ങളുടെ താന്ത്രിക സ്‌ഥാനം ഈ കുടുംബം വഹിക്കുന്നു.
ഇവിടുത്തെ പ്രത്യേകത ഇവിടെ ചാത്തന്‍സ്വാമി കുടികൊള്ളുന്നത്‌ ഒരു പ്ലാവിലാണ്‌ എന്നതാണ്‌.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌, കാട്ടുമാടം കുടുംബം കുടിയേറിയപ്പോള്‍ ചാത്തന്‍മാര്‍ കുടികൊണ്ട പ്ലാവ്‌ ഇപ്പോഴും ഇവിടെ തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്‌. കുടുംബത്തിന്റെ രക്ഷകര്‍ കൂടിയാണവര്‍.
ഒട്ടനവധി അനുഭവങ്ങള്‍ സാക്ഷ്യം വഹിച്ചതാണ്‌ ഈ മന. ഇവിടെ അപസ്‌മാരത്തിനും, ഉന്മാദത്തിനും പ്രത്യേക ചികിത്‌സയുണ്ട്‌. മാന്ത്രിക കര്‍മ്മങ്ങളിലൂടെ മനോവിഭ്രമം, ബാധാവേശം തുടങ്ങിയവ ശമിപ്പിച്ച്‌ മനശ്ശാന്തി തിരികെ നേടിക്കൊടുക്കുന്നതാണ്‌ രീതി.
കുട്ടിച്ചാത്തന്‍മാര്‍ക്കാണ്‌ പ്രാധാന്യം എങ്കിലും അന്നപൂര്‍ണേശ്വരി പൂര്‍ണ വരപ്രസാദത്തോടെ ഇവിടെ കുടികൊളളുന്നു.
ശത്രുദോഷത്തിനു ഗുരുതി,ഐശ്വര്യത്തിന്‌ ഭഗവതിക്ക്‌ ദിവസപൂജ. വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ മനയില്‍ വന്നു പ്രാര്‍ത്ഥിച്ചു ഭഗവതിക്ക്‌ ചുവന്ന പട്ടും, സ്വര്‍ണതാലിയും കൊടുക്കാമെന്നു നേര്‍ന്നാല്‍ കല്യാണം കഴിയുന്നു. കര്‍ക്കിടകം ഒന്ന്‌ മുതല്‍ പന്ത്രണ്ടു വരെ വിശേഷാല്‍ പൂജകളുണ്ടാകും മനയ്‌ക്കല്‍. മറ്റുള്ള ദിവസങ്ങളില്‍ ദിവസവും ഭഗവതിക്ക്‌ ദിവസപൂജയും ചാത്തന്മാര്‍ക്ക്‌ ചൊവ്വാ, വെള്ളി, ഞായര്‍ വൈകുന്നേരങ്ങളില്‍ ഗുരുതിയും നടത്തും.
മറ്റൊരു പ്രത്യേകത, കാട്ടുമാടം മനയില്‍ ഗര്‍ഭിണിയായ സ്‌ത്രീകള്‍ക്ക്‌ അഞ്ചാം മാസത്തില്‍ നെയ്യും, എഴാം മാസത്തില്‍ ഗര്‍ഭ ബലിയും ചെയ്‌തു നല്‍കുന്നതാണ്‌. ജ്യോതിഷം മുഖേന ചാര്‍ത്ത്‌ കൊണ്ടുവന്നാല്‍ പരിഹാരങ്ങള്‍ ചെയ്യുകയും. കര്‍മ്മ രക്ഷ, സ്‌ഥല രക്ഷ എന്നിവ ചെയ്‌തു നല്‍കുകയുമാണ്‌ മനയിലെ മാന്ത്രികര്‍.
മാന്ത്രിക കര്‍മ്മങ്ങള്‍ക്കു മുന്നോടിയായി കുട്ടിച്ചാത്തന്‍മാരേയും ഗുരുകാരണവന്‍മാരേയും സ്‌മരിക്കുന്നു. തുടര്‍ന്നാണ്‌ ക്രിയകള്‍ ആരംഭിക്കുക.
ഒട്ടേറെ ബാധകള്‍, ശത്രുദോഷങ്ങള്‍ എന്നവിയ്‌ക്ക്‌ ഇവിടെ സമാധാനം ലഭിച്ചിട്ടുണ്ട്‌.
ഒരിക്കല്‍, ഒരു സ്‌ത്രീയേയും കൊണ്ട്‌ കുടുംബാംഗങ്ങള്‍ മനയില്‍ വന്നു. അവര്‍ക്ക്‌ ബാധോപദ്രവം ഉണ്ടായിരുന്നു. അക്രമസ്വഭാവം കാണിച്ചുകൊണ്ടിരുന്നു. മാന്ത്രികകര്‍മ്മങ്ങള്‍ കൊണ്ട്‌ ഒഴിയില്ലെന്ന്‌ ആ സ്‌ത്രീ അലമുറയിട്ടു. അവരുടെ കുടുംബത്തില്‍ നടത്തിവന്ന ആചാരങ്ങള്‍ തെറ്റിച്ചതിനെ തുടര്‍ന്നാണ്‌ സ്‌ത്രീയ്‌ക്ക്‌ ബാധോപദ്രവം തുടങ്ങിയത്‌. ആചാരങ്ങള്‍ തെറ്റാതെ ചെയ്‌തു കൊള്ളാം എന്നുറപ്പു നല്‍കിയതിനെ തുടര്‍ന്ന്‌ ബാധ വിട്ടുപോയി. അവര്‍ സ്വസ്ഥരായി തിരിച്ചുപോകുകയും ചെയ്‌തു...
ഇതു കഥയല്ല. അടുത്തിടെ നടന്ന ഒരു സംഭവമാണ്‌.
ചാത്തന്റെ നടയ്‌ക്കല്‍ സത്യം ചെയ്യിച്ച ശേഷമാണ്‌ ബാധ ഒഴിച്ചുപോകുക. പല പിണിയാളുകളും(ബാധയേറ്റയാള്‍) സത്യം ചെയ്യാന്‍ വിസമ്മതിക്കാറുണ്ട്‌. പിന്നീട്‌ നിവൃത്തിയില്ലാതെ സത്യം ചെയ്‌തു ശരീരം വിട്ടുപോകുന്നു. അതോടെ ആ മനുഷ്യന്‍ സ്വസ്ഥനായിത്തീരുന്നത്‌ പ്രത്യക്ഷാനുഭവമാണ്‌...!
മുന്‍തന്ത്രിയായിരുന്നു കുമാരസ്വാമി നമ്പൂതിരിയുടെ കാലത്തുനടന്ന ഒരു സംഭവം ഇതാ:
ഒരു ദിവസം ഒരു കുടുംബം അവശരായി മനയ്‌ക്കലെത്തി. ഭക്ഷണം കഴിച്ചിട്ട്‌ നാലു ദിവസമായി എന്നാണ്‌ അച്ഛന്‍ തിരുമേനിയോടു സങ്കടം പറഞ്ഞത്‌. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തില്‍ മനുഷ്യമലം കാണുന്നു..!!.
രാശിവച്ചപ്പോള്‍ ചാത്തന്റെ ഉപദ്രവമാണെന്ന്‌ കണ്ടു. അച്ഛന്‍ തിരുമേനി ഒരു അടക്കം(കുറിപ്പെഴുതി) അവര്‍വശം കൊടുത്തു. വൈകീട്ട്‌ ആറരയ്‌ക്ക്‌ അതു വീട്ടില്‍ വായിക്കുക. അതേസമയം അദ്ദേഹം ആ കുറിപ്പ്‌ മനയ്‌ക്കലിരുന്നു വായിക്കും. അതോടെ ഉപദ്രവത്തിനു ശമനമുണ്ടാകുമെന്നും പറഞ്ഞു. അതിനു ശേഷം ക്രിയകളാവാം എന്നാണ്‌ അച്ഛന്‍ നിശ്ചയിച്ചത്‌.
പറഞ്ഞതുപോലെ സന്ധ്യയ്‌ക്ക്‌ കുറിപ്പ്‌ വായിക്കേ, അച്ഛന്‍ തിരുമേനിയുടെസമീപത്ത്‌ ഒരു കല്ല്‌ എവിടെയോ നിന്നു വന്നുവീണു...!
`അവിടെ സന്ദേശം കിട്ടിയിട്ടുണ്ട്‌' എന്ന്‌ അച്ഛന്‍ പറയുകയും ചെയ്‌തു.
തുടര്‍ന്ന്‌ ഉപദ്രവത്തിനു ശമനമുണ്ടായി. നാലുദിവസം കഴിഞ്ഞ്‌ ക്രിയകളിലൂടെ അദ്ദേഹം ഉപദ്രവത്തിന്‌ പൂര്‍ണശാന്തി നല്‍കി. ആ കുടുംബം എല്ലാവര്‍ഷവും ഇപ്പോഴും മനയിലെത്തി തൊഴുതു മടങ്ങുന്നു..!
................................................................................................
അനുഭങ്ങളുടെ അത്ഭുതകഥകള്‍ ഇനിയും എത്രയോ ഉണ്ട്‌. മാനസിക നിലയ്‌ക്കു തകരാര്‍ സംഭവിച്ചവര്‍ക്കാണ്‌ ഇവിടത്തെ മാന്ത്രികകര്‍മ്മങ്ങള്‍ ഏറെയും. മറ്റുമതസ്ഥരാണ്‌ ഇവിടെയെത്തുന്നവരില്‍ കൂടുതലെന്ന്‌ പ്രവീണ്‍ നമ്പൂതിരിപ്പാട്‌ പറയുന്നു.
കുടുംബത്തിന്റെ കാവല്‍ ദേവതകള്‍ കൂടിയാണ്‌ കുട്ടിച്ചാത്തന്‍മാര്‍. അത്‌ ഈ മനയിലുളളവര്‍ക്ക്‌ പ്രത്യക്ഷദൈവം തന്നെ. മനുഷ്യരൂപത്തില്‍ ചാത്തന്‍മാരെ വീട്ടുമുറ്റത്ത്‌ കണ്ട അനുഭവം പറയാനുണ്ട്‌ നമ്പൂതിരിപ്പാടിന്‌. നിരവധിപ്രാവശ്യം ഈ അനുഭവമുണ്ടായി. കൈയില്‍ ഒരു ദണ്ഡുമായി...
കൈയില്‍ കിലുക്കമുള്ള ഒരു ദണ്ഡും ഒരു കൈയില്‍ പാത്രവുമായാണ്‌ ഇവിടത്തെ കുട്ടിച്ചാത്തന്റെ രൂപ സങ്കപ്പം..!
വീട്ടില്‍ സ്‌ത്രീകള്‍ തനിച്ചുളളപ്പോള്‍ മനയ്‌ക്കുചുറ്റും നടക്കുന്ന ശബ്ദവും ജനല്‍പാളികളില്‍ വടികൊണ്ടു തട്ടുന്ന ശബ്ദവും കേള്‍ക്കും.
`ഞങ്ങള്‍ ഇവിടെയുണ്ട്‌. ഭയപ്പെടേണ്ട' എന്നു കുടുംബത്തിലുളളവര്‍ക്ക്‌ ചാത്തന്‍ നല്‍കുന്ന സൂചനയാണത്‌!.
അടുക്കളക്കിണറില്‍, രാത്രി ആരോ വെള്ളംകോരുന്ന ശബ്ദവും ഇടക്കുള്ള ദിവസങ്ങളില്‍ കേള്‍ക്കാമെന്ന്‌ പ്രവീണ്‍ നമ്പൂതിരിപ്പാട്‌ പറയുന്നു.
................................................................................................................

നിഗൂഢമായ ഒരു ചരിത്രമാണ്‌ മനയുടേത്‌. തലമുറകളായി അത്‌ അങ്ങനെയാണ്‌. പ്രശസ്‌തിക്കും പ്രചാരത്തിനുമായി ഒന്നും ചെയ്യാറില്ല ഇവിടെയുളളവര്‍. അറിഞ്ഞും കേട്ടും താന്ത്രിക, മാന്ത്രിക ആവശ്യങ്ങള്‍ക്കായി ആളുകള്‍ ഇവരെ തേടിവരികയാണ്‌. അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നു. അതാണ്‌ തങ്ങളുടെ കര്‍മ്മവും കുലധര്‍മ്മവും എന്നു മനയിലുളളവര്‍ വിശ്വസിക്കുന്നു.
ഇന്നും ദിനംപ്രതി നിരവധിപേര്‍ അന്യനാടുകളില്‍ നിന്നുപോലും മനയ്‌ക്കലെത്തി പ്രശ്‌നപരിഹാരം തേടുന്നു. ജീവിത ദുഃഖങ്ങളില്‍ നിന്നു വിടുതല്‍ നേടി ശാന്തിയോടെയും പ്രാര്‍ത്ഥനകളോടേയും മടങ്ങുന്നു..


Tuesday, October 28, 2014

ശക്തിസ്ഥലത്ത്‌..

കോവിലകം




ളം തണുപ്പുള്ള, വടക്കുന്നാഥക്ഷേത്രത്തിലെ പുല്‍ക്കൊടിയില്‍ കാലുരസുമ്പോള്‍ ഓര്‍ത്തുപോയത്‌ വടക്കുന്നാഥനെന്ന കാശിവിശ്വനാഥനെയല്ല. ശക്തന്‍ തമ്പുരാനെയാണ്‌.
തൃശൂര്‍ എന്ന കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ നിര്‍മ്മാതാവ്‌..!.
പുകള്‍പെറ്റ തൃശൂര്‍പൂരത്തിന്റെ ഉപജ്ഞാതാവ്‌...!
രാജഭരണത്തിന്റെ ശക്തിയും പ്രഭാവവും പൂര്‍ണമായും ബോധ്യപ്പെടുത്തിയ ഭരണാധികാരി...!
നീതിയുടെ ഉടലെടുത്ത രൂപം...!
കുറ്റകൃത്യങ്ങള്‍ക്ക്‌ കഠിന ശിക്ഷകള്‍ കല്‍പ്പിച്ച പൊന്നുതമ്പുരാന്‍...!
കുറ്റവാളികള്‍ ഭയക്കുകമാത്രമല്ല, ഓര്‍ക്കാന്‍ പോലും മടിച്ചു...!
രാജ്യതന്ത്രജ്ഞതയുടെയും നീതിനിര്‍വ്വഹണത്തിന്റെയും അവസാനവാക്കായ രാമവര്‍മ്മ കുഞ്ഞിപ്പിള്ള തമ്പുരാന്‌ ശക്തന്‍ എന്ന പേര്‍ കിട്ടിയത്‌ വെറുതെയായിരുന്നില്ല...
കഥകളേറേയുണ്ട്‌ തമ്പുരാനെ കുറിച്ച്‌...ഇന്നത്തെ കാലവുമായി ബന്ധപ്പെടുത്തുമ്പോള്‍ നീതിനിര്‍വ്വഹണം എത്ര നിജമായിരുന്നു എന്ന്‌ അത്ഭുതപ്പെടുത്തുന്ന കഥകള്‍....അമ്പരപ്പിക്കുന്ന കഥകള്‍..!!
പൊന്നു തമ്പുരാന്റെ ജന്മകഥപോലും അത്ഭുതമാണ്‌...
കൊച്ചിരാജാവാണെങ്കിലും ശക്തന്‌ തൃശൂരായിരുന്നു എല്ലാം. ജീവനും ജീവിതവും. ഭരണതലസ്ഥാനവും തൃശൂരാക്കി തമ്പുരാന്‍..
തൃശൂര്‍ക്കാര്‍ക്കും അതേ. തമ്പുരാനെ സ്‌മരിയ്‌ക്കാതെ ഒരു ദിവസവും കടന്നു പോകുന്നില്ല..!
മഹാനഗരത്തിന്റെ ഓരോ ഭാഗത്തുമുണ്ട്‌ തമ്പുരാന്റെ അടയാളപ്പെടുത്തലുകള്‍..

കോവിലകമുറ്റത്ത്‌

ഇപ്പോള്‍ നാം നില്‍ക്കുന്നത്‌ ശക്തന്റെ വടക്കേകോവിലകത്തിന്റെ വിശാലമായ മുറ്റത്താണ്‌. ഡച്ചുമാതൃകയില്‍ തീര്‍ത്തിരിയ്‌ക്കുന്ന കോവിലകം ഇന്ന്‌ ചരിത്രമ്യൂസിയമാണ്‌. കെട്ടിലും മട്ടിലും ഒട്ടും മാറ്റമില്ലാതെ കോവിലകം..
എത്രയെത്ര ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചതാണ്‌ ഈ സമുച്ചയം...പ്രണയങ്ങള്‍ക്കും പ്രണയഭംഗങ്ങള്‍ക്കുമൊപ്പം എത്രയെത്ര രാജകീയ മുഹൂര്‍ത്തങ്ങള്‍..സംഘര്‍ഷഭരിതമായ വ്യക്തിബന്ധങ്ങള്‍...! അവരും വ്യക്തികളായിരുന്നു, നമ്മെപോലെ എന്നോര്‍മിപ്പിക്കുന്നവ...
ഓര്‍മ്മകളുടെ കുതിച്ചുപാച്ചിലില്‍, കാലപ്രവാഹത്തില്‍ നീന്തുന്ന അനുഭവം..
ഇവിടെ എല്ലാം കേള്‍ക്കാം..അനുഭവിയ്‌ക്കാം...ചിലപ്പോള്‍ സ്‌പര്‍ശിച്ചറിയാം..

ഗോവണി
ശക്തന്‍ മരണപ്പെട്ട വടക്കേ അറ


..............................

വടക്കുന്നാഥക്ഷേത്രത്തിനു ചുറ്റും വനമായിരുന്നു. തേക്കിന്‍കാട്‌. കളളന്‍മാരും ഹിംസ്രജീവികളും നിറഞ്ഞ ഘോരവനം ഭക്തകളായ സ്‌ത്രീകള്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വനം വെട്ടിവെളുപ്പിക്കുകയെന്ന തീരുമാനമായിരുന്നു തമ്പുരാന്റേത്‌. നടപടിയും തുടങ്ങി. അപ്പോഴതാ, പാറമേക്കാവിലമ്മയുടെ കോമരം കലികൊണ്ടുവരുന്നു..!
അച്ഛന്റെ ജടവെട്ടരുത്‌ ഉണ്ണീ...എന്നായിരുന്നു ശക്തന്‍തമ്പുരാനോടു കല്‍പ്പന..
പള്ളിവാളുകൊണ്ട്‌ ശിരസ്സുവെട്ടി ചോരയൊഴുക്കിയ കോമരത്തോടു തമ്പുരാന്‍ പറഞ്ഞു-
`നിന്റെ വാളിന്‌ മൂര്‍ച്ചപോര...'
തുടര്‍ന്ന്‌ ഉടവാളൂരിയ തമ്പുരാന്‍ കോമരത്തിന്റെ തലവെട്ടിവീഴ്‌ത്തി എന്നാണ്‌ കഥ. ഈ സംഭവമറിഞ്ഞ തമ്പുരാന്റെ ചിറ്റമ്മയും തമ്പുരാനും തമ്മിലുണ്ടായ സംസാരം പുത്തേഴത്ത്‌ രാമമേനോന്‍ എഴുതിയ ശക്തന്റെ ജീവചരിത്രത്തില്‍:

ചിറ്റമ്മ: പാറമേക്കാവിലെ വെളിച്ചപ്പാടിനെ കുഞ്ഞിപ്പിള്ള വെട്ടിക്കൊന്നോ? നന്നായില്ല. എന്തൊക്കെ ആപത്താണോ വന്നുകൂടുക?.

ശക്തന്‍: അമ്മ പരിഭ്രമിയ്‌ക്കണ്ട. ഞാനാ കോമരത്തെ-ഒരു നായരെ ആണ്‌ കഥകഴിച്ചത്‌. അവനുണ്ട്‌ എന്റെ മെക്കിട്ടുകയറാന്‍ വരുന്നു. അവനിലുണ്ടോ ഭഗവതി. ഭഗവതി ഒട്ടും കോപിക്കില്ല.

ചിറ്റമ്മ: ആവോ?. എനിക്കൊന്നും അറിഞ്ഞുകൂടാ. സാഹസങ്ങള്‍ കുറയ്‌ക്കണം കുഞ്ഞിപ്പിള്ളേ!. എപ്പോഴൂണ്ട്‌ ഓരോന്ന്‌.

ശക്തന്‍: അമ്മയ്‌ക്ക്‌ ഒട്ടും സമാധാനക്കേടുവേണ്ട. ഇങ്ങനത്തെ വെളിച്ചപ്പാടുമാര്‍ ഭഗവതിയ്‌ക്ക്‌ പോരായ്‌മയാണ്‌. ജനങ്ങളുടെ ദൈവവിശ്വാസം തന്നെ കുറഞ്ഞുപോകും ഈ വകക്കാരുണ്ടായാല്‍.

ചിറ്റമ്മ: കുഞ്ഞിപ്പിള്ള പറേമ്പോ അതൊക്കെ ശരിയാന്ന്‌ തോന്നും. എന്തെങ്കിലും ആയിക്കോളൂ. സൂക്ഷിച്ചുവേണേ ഒക്കെയും.


മൂന്നാം വയസ്സില്‍ മാതാവിനെ നഷ്ടപ്പെട്ട ശക്തന്‍ തമ്പുരാനെ നോക്കിവളര്‍ത്തിയത്‌, അമ്മയുടെ അനുജത്തിയായ ചിറ്റമ്മ തമ്പുരാനാണ്‌. കുഞ്ഞിപ്പിള്ള എന്നാണ്‌ അവര്‍ തമ്പുരാനെ വിളിച്ചിരുന്നത്‌. അമ്മയായിത്തന്നെയാണ്‌ തമ്പുരാന്‍ അവരെ കരുതി ആദരിച്ചത്‌. അവിടുത്തെ ഒരു കല്‍പ്പനയും തമ്പുരാന്‍ ധിക്കരിച്ചിട്ടില്ലെന്നാണ്‌ ചരിത്രം. ടിപ്പുവിനെ കാണാന്‍ പുറപ്പെടുമ്പോഴും, തിരുവനന്തപുരത്തേയ്‌ക്ക്‌ എഴുന്നള്ളുമ്പോഴും, ഇംഗ്ലീഷുകാരുമായുള്ള കരാറിനൊരുങ്ങുമ്പോഴും എന്നുവേണ്ട എല്ലാ പ്രധാനസന്ദര്‍ഭങ്ങളിലും ശക്തന്‍ ചിറ്റമ്മയുടെ അനുഗ്രഹം വാങ്ങിയിരുന്നു.

തൃശൂര്‍ കുറുപ്പത്തെ വിവാഹലോചനനടക്കുന്നതറിഞ്ഞ്‌ തമ്പുരാനോട്‌ അവര്‍ പറഞ്ഞു:

`എനിക്കൊട്ട്‌ ആക്ഷേപല്ല്യാ. ഞാനൊട്ട്‌ അറിയേം ഇല്ല്യ. കുഞ്ഞിപ്പിള്ളേടെ സ്വഭാവത്തിന്‌ പാകം നോക്കാന്‍ ക്ഷ കുഴങ്ങും ആരായാലും.'

തമ്പുരാന്റെ സാഹസികപ്രകൃതിയും കാര്‍ക്കശ്യവും നല്ലവണ്ണം അറിയുന്ന ചിറ്റമ്മത്തമ്പുരാന്റെ വാക്കുകള്‍ പ്രവചന സമാനമായി. ബന്ധം വേര്‍ പിരിഞ്ഞു.

ചിറ്റമ്മ: കുഞ്ഞിപ്പിള്ളേടെ സ്വഭാവത്തിനു പാകം നോക്കാന്‍ ആരേക്കൊണ്ടാ ആവാ എന്നു ഞാന്‍ അന്നേ പറഞ്ഞത്‌ കുഞ്ഞിപ്പിള്ളയ്‌ക്ക്‌ ഇപ്പോ ഓര്‍മ്മ വരുണ്ടോ?. അങ്ങനൊന്നും വയ്യാ കുഞ്ഞിപ്പിള്ളേ, അതൊക്കെ പോരായ്യാ..
 
ശക്തന്റെ ശ്മശാന തറ

തമ്പുരാന്‍: അമ്മ എന്തറിഞ്ഞിട്ടാ ഇങ്ങിനെയൊക്കെ കല്‍പ്പിക്കുന്നത്‌?. ഞാനൊന്നും ചെയ്‌തിട്ടില്ല്യ. ഒന്നിനൊന്നായിട്ട്‌ ഓരോരുത്തരും അമ്മേടെ അടുക്കല്‍ എന്തൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്‌.

(ചില അഭിപ്രായവ്യത്യാസങ്ങളും അസുഖകരമായ സംഭവങ്ങളും കാരണം ഈ ബന്ധം ഒഴിഞ്ഞു. എന്നാല്‍ ആ സ്‌ത്രീ മരിയ്‌ക്കുംവരെ തമ്പുരാന്‍ വിഭാര്യനായിത്തന്നെ തുടര്‍ന്നു എന്നതാണ്‌ അത്ഭുതപ്പെടുത്തുന്ന കാര്യം!.).

വ്യക്തിബന്ധങ്ങള്‍..ശൈഥില്യങ്ങള്‍...ഈ കൊട്ടാരക്കെട്ടിനു പറയാന്‍ കഥകളെത്ര!.
.....................

ജനങ്ങള്‍ക്ക്‌ ഭീതിയൊഴിഞ്ഞ കാലമായിരുന്നു ശക്തന്റെ ഭരണകാലം . അത്യാചാരക്കാര്‍ക്ക്‌ നില്‍കിവന്ന കഠിനശിക്ഷ, കുറച്ചൊന്നുമല്ല ജനജീവിതം സ്വച്ഛമാക്കിയത്‌.
ഒരിക്കല്‍, തമ്പുരാന്‍ കൊച്ചിയില്‍ എഴുന്നളളിയിരിക്കുന്ന കാലമാണ്‌. അസമയത്ത്‌ വഞ്ചിയില്‍ കൊടുങ്ങല്ലൂരിനടുത്തുളള കരൂപ്പടന്നയില്‍ വന്നിറങ്ങിയ നമ്പൂതിരിമാരെ കുറേ ജോനകമാപ്പിളമാര്‍ വളഞ്ഞ്‌ കൈയിലുള്ളതെല്ലാം പിടിച്ചുപറിച്ചു.
അസമയത്താണോ സഞ്ചാരം? എന്ന പിടിച്ചുപറിക്കാരുടെ നേതാവിന്റെ ചോദ്യത്തിന്‌, ശക്തന്‍തമ്പുരാനല്ലേ ഭരിക്കുന്നത്‌..എന്നായിരുന്നു നമ്പൂതിരിമാരുടെ മറുപടി.
`ശക്തന്‍ രാജാവിന്റെ ശക്തി കരൂപ്പടന്നയ്‌ക്കു വടക്കോട്ടു ഫലിയ്‌ക്കയില്ല. ഇവിടെ ഞങ്ങളുടെ ശക്തിയേ നടക്കൂ'- എന്നു പറഞ്ഞാണ്‌ സംഘത്തലവന്‍ ഇവരുടെ പണവും ആഭരണങ്ങളുമെല്ലാം പിടിച്ചു പറിച്ചത്‌.
പിറ്റേന്ന്‌ കൊച്ചിയിലെത്തിയ നമ്പൂതിരിമാര്‍ തമ്പുരാനെ കണ്ടു സങ്കടമുണര്‍ത്തിച്ചു.
പ്രതികളെ പിടികൂടി പിറ്റേദിവസം തന്നെ ഹാജരാക്കാന്‍ ഉടനെ വലിയകപ്പിത്താനെ ചട്ടംകെട്ടുകയാണ്‌ തമ്പുരാന്‍ ചെയ്‌തത്‌. അന്നുരാത്രി തന്നെ കരൂപ്പടന്നയില്‍ വേഷപ്രഛന്നരായെത്തിയ കപ്പിത്താനും സംഘവും കവര്‍ച്ചാസംഘത്തിനു വിലങ്ങുവച്ചു..!
പിറ്റേന്ന്‌ രാജസന്നിധിയില്‍ നമ്പൂതിരിമാരെ വിളിച്ചുവരുത്തി പ്രതികളെ തിരിച്ചറിയുകയും തൊണ്ടിമുതല്‍ തിരിച്ചു നല്‍കി അവരെ സന്തോഷിപ്പിച്ചയയ്‌ക്കുകയും ചെയ്‌തശേഷം തമ്പുരാന്റെ ശിഷാവിധി വന്നു-
`ഇവരെ കപ്പല്‍ചാലില്‍ കെട്ടിത്താഴ്‌ത്തുക...!'.
ശിക്ഷ ഉടന്‍ നടപ്പിലാക്കുകയും ചെയ്‌തു.
സ്‌ത്രീരക്ഷ രാജധര്‍മ്മമാണ്‌. സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സുരക്ഷയായിരുന്നു ശക്തന്റെ രാജ്യത്ത്‌. അവരോടു അപമര്യാദകാണിക്കുന്നവര്‍ക്ക്‌ വധശിക്ഷയില്‍ കുറഞ്ഞൊന്നും നല്‍കിയിരുന്നതുമില്ല എന്നു ചരിത്രസാക്ഷ്യം. പാറപ്പെട്ടി നായര്‍, കപ്പിത്താന്‍ ഇക്കണ്ണന്‍, കാവപ്പുരത്തണ്ടാന്‍ എന്നുവേണ്ട, സ്‌ത്രീകളോടു ദ്രോഹം ചെയ്‌തതിന്റെ പേരില്‍ ശക്തന്റെ കൈകൊണ്ട്‌ യമപുരിപൂകിയവര്‍ നിരവധിയാണ്‌.
തന്റെ വിശ്വസ്‌തസേവകനായ കാവപ്പുരത്തണ്ടാന്‍ ഒരിക്കല്‍ തന്റെ അധികാരം ഉപയോഗിച്ച്‌ ഒരു സാധുസ്‌ത്രീയെ പ്രാപിയ്‌ക്കാന്‍ നിര്‍ബന്ധിച്ചതിന്റെ ഫലം വിവരിക്കുന്ന കഥ പ്രസിദ്ധമാണ്‌.


 
രാജകീയ ഇരിപ്പിടങ്ങള്‍


തൃശൂരിലെ നായര്‍ സ്‌ത്രീകള്‍, നിത്യവും വടക്കുന്നാഥ ക്ഷേത്രദര്‍ശനം പതിവാണ്‌. ഇങ്ങിനെ ദര്‍ശനത്തിനെത്തിയിരുന്ന ഒരു സുന്ദരിയായ യുവതിയോട്‌, കോട്ടയ്‌ക്കു കാവല്‍ ചുമതലയുണ്ടായിരുന്ന തണ്ടാന്‌ മോഹമുദിച്ചു. ഒട്ടും മടിയാതെ തന്റെ ആഗ്രഹം അയാള്‍ അവരെ അറിയിക്കുകയും ചെയ്‌തു. തമ്പുരാന്റെ ഇഷ്ടക്കാരനായ അയാളെ ധിക്കരിക്കുക അസാധ്യമായിരുന്നു. തന്റെ ഇച്ഛയ്‌ക്കു വഴങ്ങിയില്ലെങ്കില്‍ കുടുംബം മുച്ചൂടും മുടിയ്‌ക്കുമെന്നൊരു ഭീഷണിയും അയാള്‍ ഉയര്‍ത്തി.
ധര്‍മ്മ സങ്കടത്തിലായ യുവതി, കോവിലകത്തെത്തി തമ്പുരാനോട്‌ തന്റെ വ്യസനം അറിയിച്ചു.
` ഓഹോ..അവന്‌ അങ്ങിനെയൊരാഗ്രഹം ഉണ്ടെങ്കില്‍ അതു സാധിപ്പിച്ചു കൊടുക്കേണ്ടതാണ്‌. അതിനെന്താ വിരോധം?' -എന്നായിരുന്നു തമ്പുരാന്റെ ചോദ്യം.
അത്‌ അന്നു തന്നെ സാധിപ്പിച്ചുകൊടുക്കണമെന്നും തമ്പുരാന്‍ യുവതിയോടുകല്‍പ്പിച്ചു..!. പത്തരനാഴിക രാവു ചെല്ലുമ്പോള്‍ അവനോട്‌ വന്നോളാന്‍ പറയണമെന്നും ഇനി ഇവിടെ നില്‍ണ്ടേണ്ട എന്നുമായിരുന്നു തമ്പുരാന്‍ അവരോട്‌ ആജ്ഞഞാപിച്ചത്‌!.
തമ്പുരാനും കൈവെടിഞ്ഞ അവസ്ഥയില്‍ മനസ്സുതകര്‍ന്ന അവര്‍, തണ്ടാനോട്‌ തമ്പുരാന്‍ ആവശ്യപ്പെട്ടതുപ്രകാരം അന്നു രാത്രി വന്നുകൊള്ളാന്‍ പറഞ്ഞു.
അമൃതേത്തു കഴിഞ്ഞ്‌ തമ്പുരാന്‍, വലിയകപ്പിത്താനെ വിളിച്ചു:
`ഇന്ന്‌ ചിലനേരമ്പോക്കുകളും ഒരു ദീപക്കാഴ്‌ചയും ഒക്കെ വേണമെന്ന്‌ നിശ്ചയിച്ചിട്ടുണ്ട്‌. അതിനുവേണ്ട എണ്ണയും പന്തവും തിരിത്തുണികളുമായി പത്തുമണിയോടെ........എത്തണം. ഞാന്‍ ഇപ്പോഴേ പോകുന്നു..!.
ആ സ്‌ത്രീയുടെ വീട്ടിനരികില്‍, രഹസ്യമായി തമ്പുരാനും മൂന്നു സേവകരും പതുങ്ങിയിരുന്നു. കഥയറിയാതെ, ആഹ്ലാദവാനായ തണ്ടാന്‍ സര്‍വ്വാലങ്കാര ഭൂഷിതനായി യുവതിയുടെ വീട്ടിലേയ്‌ക്കു കടക്കാന്‍ ഭാവിക്കേ, തിരുമനസ്സ്‌ അവന്റെ കുടുമയ്‌ക്കു ചുറ്റിപ്പിടിച്ച്‌ : `അങ്ങോട്ടല്ല, ഇങ്ങോട്ട്‌...' എന്നു പറയുകയും ചെയ്‌തു. അസ്‌തപ്രജ്ഞനായ തണ്ടാനെ തമ്പുരാന്‍ തറയിലിട്ട്‌ ചവിട്ടിപ്പിടിക്കുകയും പന്തവും തിരിത്തുണികളും കൊണ്ടുവരാന്‍ ആജ്ഞാപിക്കുകയും ചെയ്‌തത്‌ ഒന്നിച്ചായിരുന്നു.
അവന്റെ ശരീരമാസകലും തിരിത്തുണി ചുറ്റി, എണ്ണയൊഴിച്ച്‌ ജീവനോടെ ചുട്ട ശേഷമായിരുന്നു തമ്പുരാന്റെ മടക്കം..!.

..........................

വാശി നാശത്തിനു കാരണമെന്നാണ്‌ പറയുകയെങ്കിലും തമ്പുരാന്റെ വാശികൊണ്ട്‌ ലോകവിസ്‌മയമായ തൃശൂര്‍പൂരം രൂപം കൊണ്ടു എന്ന കഥ പഴമൊഴിക്ക്‌ അപവാദമാണ്‌.

ആറാട്ടുപുഴ പൂരത്തിനു അപമാനിയ്‌ക്കപ്പെട്ട വേദനയില്‍ തിരുസന്നിധിയിലെത്തിയ തട്ടകക്കാരുടെ പരിദേവനം ശ്രദ്ധയോടെ കേട്ട ശക്തന്‍ തമ്പുരാന്‍ ഒന്നേ പറഞ്ഞുള്ളൂ:

`ഇനി ആറാട്ടുപുഴയ്‌ക്കു പോകേണ്ട. പൂരം നമുക്ക്‌ ഇവിടെ തന്നെയാകാം..!'.

അതായിരുന്നു തൃശൂര്‍പൂരമെന്ന വിശ്വപ്രസിദ്ധ പൂരത്തിന്റെ തുടക്കം.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ചരിത്രകാരന്‍മാരുടെ കണക്കുപ്രകാരം കഷ്‌ടി നാനൂറ്‌ വര്‍ഷം മുമ്പായിരുന്നു ഈ സംഭവം. മഴമൂലം തൃശൂര്‍ ദേശക്കാര്‍ക്കും കുട്ടനെല്ലൂര്‍ ദേശക്കാര്‍ക്കും ആറാട്ടുപുഴയില്‍ കൃത്യസമയത്ത്‌ എഴുന്നള്ളി എത്താനായില്ലത്രെ. അക്കൊല്ലം അവരെ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. അപമാനഭാരത്തോടെ മടങ്ങിയ തട്ടകക്കാരുടെ സങ്കടം കേട്ട, തമ്പുരാന്‍ അടുത്തവര്‍ഷം തൃശൂര്‍കാര്‍ക്കു മാത്രമായി ഒരു പൂരം തുടങ്ങിവച്ചു. വിശ്വത്തോളം വളര്‍ന്ന ദൃശ്യവിസ്‌മയമായ തൃശൂര്‍ പൂരം!.
തൃശൂരിനെ വ്യക്‌തമായി രണ്ടു തട്ടകങ്ങളായി തിരിച്ചാണ്‌ തമ്പുരാന്‍ പൂരം വിഭാവന ചെയ്‌തത്‌. പടിഞ്ഞാറുഭാഗം തിരുവമ്പാടി ക്ഷേത്രത്തിനു കീഴിലും കിഴക്ക്‌ പാറമേക്കാവ്‌ ക്ഷേത്രത്തിനു കീഴിലും. പത്തു ക്ഷേത്രങ്ങളെ കൂട്ടിയോജിപ്പിച്ചാണ്‌ പൂരച്ചടങ്ങുകള്‍ നെയ്‌തെടുത്തത്‌. നൂറ്റാണ്ടുകള്‍ക്കു മുമ്പു നിശ്‌ചയിച്ചുറപ്പിച്ച ചടങ്ങുകള്‍ ഇന്നും അതേപടി തുടര്‍ന്നു പോരുന്നു എന്നത്‌ ഇന്നും മഹാവിസ്‌മയമാണ്‌. തെക്കോട്ടിറക്കം കാണാന്‍ ശക്‌തന്‍ തമ്പുരാന്‍ തെക്കേഗോപുര നടയില്‍ എഴുന്നള്ളിയിരുന്നു എന്നാണ്‌ ചരിത്രരേഖകള്‍.
കോവിലകത്ത്‌ തമ്പുരാട്ടിക്കു കാണാനായി തൃശൂര്‍ പൂരത്തോടനുബന്‌ധിച്ച്‌ മറ്റൊരു പൂരം സംഘടിപ്പിച്ചിരുന്നു അദ്ദേഹം. കോവിലകത്തും പൂരം രാജകൊട്ടാരത്തിലുള്ളവര്‍ക്കായി മാത്രമായിരുന്നു എന്നു പറയുന്നു. കാല പ്രവാഹത്തില്‍ ഇതു നിന്നു പോയി. കോവിലകത്തും പൂരം കണ്ടതായി പറയുന്ന തലമുറ ഇന്നില്ല. എന്നാല്‍ ഇതിന്റെ സ്‌മരണനിലനിര്‍ത്തിക്കൊണ്ടു തൃശൂര്‍ പൂരത്തിനു രണ്ടു ദിവസം മുമ്പെ സാമ്പിള്‍ വെടിക്കെട്ട്‌ നടത്തിവരുന്നു. ഈ പൂരം പുനഃസംഘടിപ്പിക്കുന്നതിനെ കുറിച്ച്‌ ദേവസ്വംഭാരവാഹികള്‍ ആലോചന നടത്തിയിരുന്നെങ്കിലും നടപടികള്‍ ഒന്നുമായില്ല.


ഇപ്പോള്‍ നാം നില്‍ക്കുന്നത്‌ കോവിലകത്തിന്റെ മുകള്‍ നിലയിലെ വടക്കേ അറയ്‌ക്കു മുന്നിലാണ്‌. ശാന്തഗംഭീരമായ അറയില്‍ ഒരു സപ്രമഞ്ചക്കട്ടിലാണ്‌. എണ്ണയൊഴിഞ്ഞ ഒരു കൂറ്റന്‍ നിലവിളക്കും...
ഇവിടെയാണ്‌ തമ്പുരാന്‍ അന്ത്യശ്വാസംവലിച്ചത്‌. അമ്പത്തിയേഴാം വയസ്സില്‍. ഇവിടെയുണ്ടായിരുന്ന തൂക്കുകട്ടിലില്‍, ഏറെനാളത്തെ രോഗബാധയെതുടര്‍ന്ന്‌ കിടപ്പിലായിരുന്ന തമ്പുരാന്റെ മരണനിമിഷത്തെക്കുറിച്ച്‌, പുത്തേഴന്റെ ജീവചരിത്ര പുസ്‌തകത്തില്‍ വിവരണമുണ്ട്‌..

അസ്‌തപ്രജ്ഞനായിരുന്ന തമ്പുരാന്‍ അവസാനശ്വാസമെടുക്കും മുമ്പെ കണ്ണുതുറന്ന്‌ ഇങ്ങിനെ പറഞ്ഞുവത്രെ:

`ഞാന്‍ മരിയ്‌ക്കുന്നു-അയ്യോ! എന്റെ കൊച്ചി. ഉണ്ണീ! അധര്‍മ്മധ്വംസനമാണ്‌ രാജ്യക്ഷേമം. അമ്മേ! ഭഗവതീ! അടുത്തുനിക്കൂ. നിങ്ങള്‍ ഓര്‍മ്മവയ്‌ക്കണം നാല്‌- നാലുകൂട്ടം- യോഗിയാതിരിയെ അവരോധിക്കരുത്‌. വടക്കുന്നാഥാ! കയ്‌മളെ വാഴിക്കരുത്‌. അയ്യോ! ജഗദീശ്വരാ-അച്ചനെ-കിട്ടോ-അടുപ്പിക്കരുത്‌-ഇങ്കിരീസു കമ്പഞ്ഞി- ആവൂ-അവരെ പിണക്കരുത്‌. അയ്യോ! നിങ്ങള്‍ക്കു കണക്കിലാവും-പൂര്‍ണ്ണത്രയീശാ! കരുണാനിധേ! രാജധര്‍മ്മം രക്ഷിക്കണേ! ആ-വൂ...'

കൊട്ടാരക്കെട്ടിന്റെ തെക്കേവളപ്പില്‍ ശ്‌മശനാനത്തറയിലേയ്‌ക്ക്‌ ഇലകള്‍ പൊഴിച്ചുകൊണ്ട്‌ ഒരു ചെറുകാറ്റുവീശി. കാറ്റുപോലും ആഞ്ഞുവീശാന്‍ ഭയപ്പെടുന്നതു പോലെ...

-ബാലുമേനോന്‍ എം. 

- ചിത്രങ്ങള്‍: സുധീപ് ഈയെസ്.

Sunday, October 19, 2014

പുലര്‍ക്കാല സന്ധ്യാരാഗം....


പുലര്‍ക്കാലേ ഉണര്‍ന്ന്‌ അങ്ങനെ മലര്‍ന്നു കിടക്കുക സുഖമുളള ഏര്‍പ്പാടാണ്‌. 
`എനങ്ങരുത്‌..!
അപ്പോള്‍ മൂന്നുമണിയായിക്കാണും...
മൂന്നു കതിനാവെടി കേള്‍ക്കാം- വടക്കുന്നാഥന്റെ നേമവെടി..!. അതോടെ തൃശൂര്‍ നഗരം ഉണര്‍ന്നുവെന്നര്‍ത്ഥം.
പിന്നെ കാക്ക കരയും. പരിചയമുളള കിളിശബ്ദങ്ങളും.
അഞ്ചുമണിക്ക്‌ പൂങ്കുന്നം ശിവക്ഷേത്രത്തില്‍ നിന്ന്‌ പാട്ട്‌ ഒഴുകിവരും...
അഞ്ചര: പൂങ്കുന്നം പള്ളിയില്‍ നിന്ന്‌ ഹൃദയഹാരിയായ മണിനാദം. ഒപ്പം കൊക്കാലെ പള്ളിയിലെ ബാങ്കുവിളിയും ഉയരും..
അപ്പോള്‍ നേരം പരപരാ വെളുത്തുതുടങ്ങും...മനുഷ്യരുണര്‍ന്നു കഴിയും. കിണറുകളിലെ ജലയന്ത്രങ്ങള്‍ അമറാന്‍ തുടങ്ങും..
പണ്ട്‌, കുട്ടിക്കാലത്ത്‌ വടക്കേബസ്‌റ്റാന്റിനു സമീപത്തെ തറവാട്ടുവീട്ടിലാവുമ്പോള്‍, അനുഭവം മറ്റൊന്നാണ്‌.
ചെമ്പൂക്കാവിലെ മൃഗശാലയില്‍ നിന്നുളള സിംഹഗര്‍ജനമാണ്‌ ആറുമണിയ്‌ക്ക്‌..!
ആദ്യം ഒന്നു തുടങ്ങും. പിന്നെ ഒന്നിനു പിറകെ മറ്റൊന്നായി...
അതു ഒരു മുഴക്കത്തോടെ അവസാനിയ്‌ക്കും..!
ഇപ്പോള്‍ സിംഹങ്ങള്‍ കൂടൊഴിഞ്ഞിരിക്കുന്നു...
പില്‍ക്കാലത്ത്‌, അഞ്ചുമണിക്കു തുടങ്ങുന്ന ബസ്സുകളുടെ വാം-അപ്പായി അലച്ചെത്തുക..ആക്‌സിലറേറ്റര്‍ ആഞ്ഞുചവിട്ടിപ്പിടിച്ച്‌ അവന്‍ ഇരമ്പിച്ചുകൊണ്ടേയിരിക്കും...!
ഏറ്റവും ആസ്വാദ്യമായത്‌, നവംബര്‍-ഡിസംബറില്‍ ആരംഭിക്കുന്ന വണ്ണാത്തിപ്പുളളിന്റെ സംഗീതക്കച്ചേരിയാണ്‌..
ഉയര്‍ന്ന മരക്കൊമ്പിലിരുന്ന്‌, അനുസ്യൂതമായ, നിഷ്‌കളങ്കമായ രാഗാലാപനം..കൂടെ മറ്റുപക്ഷികളുടെ ശബ്ദങ്ങള്‍ കൂട്ടിക്കലര്‍ത്തി ഒരു മിമിക്രിയും...
അതുകേട്ടു കിടക്കുന്നതിലുപരിയൊരു സുഖം സ്വര്‍ലോകത്തും ലഭിക്കില്ല..പോകവേദാന്തമേ നീ..!! എന്നു ചങ്ങമ്പുഴയെ മാറ്റിപ്പാടാന്‍ തോന്നുന്നു..

മന്ത്രവാദം & അദര്‍ അപ്ലൈഡ്‌ സയന്‍സസ്‌


ഞങ്ങളുടെ ദേശത്ത്‌ ഒരു വേലന്‍കുട്ടനുണ്ടായിരുന്നു. വയസ്സുവയസ്സായി, മുടിയില്‍ ചെറിയൊരു കുടുമ...അതില്‍ ചെത്തിപ്പൂവും തുളസിയിലയും തിരുകിയിരിക്കും. ചന്ദനവും ഭസ്‌മവും അതിരുവരയ്‌ക്കുന്ന നെറ്റിത്തടം. ഒറ്റപ്പല്ലുമില്ലാത്ത വായ്‌...
കുട്ടികള്‍ക്ക്‌ കണ്ണേറ്‌, കൊതിയേല്‍ക്കല്‍ തുടങ്ങിയവ സംഭവിക്കുമ്പോള്‍, അമ്മമ്മ വേലന്‍കുട്ടന്‌ ആളെ അയയ്‌ക്കും.
കുട്ടിയെ അടുത്തിരുത്തി കുട്ടന്റെ ജപം തുടങ്ങും.
ഒരു ഗ്ലാസ്‌ വെള്ളം, അല്‍പ്പം ഭസ്‌മം, ഒരു വെറ്റില...തീര്‍ന്നു ഉപകരണങ്ങള്‍..!.
നന്നെ ചെറുപ്പത്തില്‍ കേട്ട മന്ത്രത്തിന്റെ അവസാനഭാഗം ഇപ്പോഴും ഓര്‍മ്മയുണ്ട്‌.
`.....പൊന്നുകാപ്പരി..എന്റെ അച്ഛാ..
കണ്ണോടായാലും കാതോടായാലും
കരിങ്കണ്ണായാലും കരിഞ്ഞുപോട്ടെ...'
(അവസാനത്തെവരി അമര്‍ത്തി, ശാസനപോലെയാണ്‌ ഉരുവിടുക).
മന്ത്രം ചൊല്ലിയശേഷം ഒരു നുള്ള്‌ ഭസ്‌മമെടുത്ത്‌ കുട്ടിയെ തലവഴി ഉഴിഞ്ഞ്‌
ഗ്ലാസിലെ വെള്ളത്തില്‍ നിക്ഷേപിയ്‌ക്കും. ഇങ്ങിനെ പലകുറി.
ഇത്ര ലളിതസുന്ദരമായ മലയാളത്തിലുള്ള മന്ത്രം വേറെഎവിടേയും കണ്ടിട്ടില്ല.
തന്റെ ഫീസുവാങ്ങി അരയില്‍ തിരുകി, കുട്ടന്‍ പടിപ്പുര കടക്കുമ്പോഴേയ്‌ക്കും, കുട്ടി ഉഷാര്‍..!
വേറെ ഒന്നുമല്ല പറഞ്ഞുവന്നത്‌; ഇന്നു കുട്ടന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാനൊരു ഇന്‍സ്‌റ്റിറ്റിയൂട്ട്‌ തുടങ്ങുമായിരുന്നു:
`കോഴ്‌സസ്‌ ഓണ്‍ മന്ത്രവാദം ആന്റ്‌ അദര്‍ അപ്ലൈഡ്‌ സയന്‍സസ്‌..'
ഓരോ വീട്ടിലും ഓരോ മന്ത്രവാദി...!
എന്നാലെങ്കിലും സിദ്ധന്‍മാരുടെ അടുക്കല്‍പോയി തല്ലുകൊണ്ടു ചാവില്ലല്ലോ..?!.

Friday, October 3, 2014

സംരക്ഷണമോ..കുടിയോഴിപ്പിക്കാലോ..??


വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെല്ലുന്നത്‌ ഭക്തിപാരവശ്യത്തിലല്ല.
കേന്ദ്രപുരാവസ്‌തു വകുപ്പിന്റെ കീഴിലാണ്‌ ക്ഷേത്രം.
ചരിത്രപ്പഴമ അത്രയധികം അതിനുണ്ട്‌...
നാലു മഹാഗോപുരങ്ങളുണ്ട്‌ ക്ഷേത്രത്തിന്‌. കിഴക്കും പടിഞ്ഞാറും ഗോപുരങ്ങളിലൂടെയാണ്‌ പ്രവേശനം.
ഇവിടെ കൂടുകൂട്ടിയിരുന്ന ഒരു പക്ഷിജാതി ഉണ്ടായിരുന്നു..
അമ്പലംചുറ്റി എന്നാണ്‌ കേരളത്തിലെ പക്ഷിനിരീക്ഷകരുടെ പിതാമഹനായ ഇന്ദുചൂഡന്‍ ഇതിനെ വിളിച്ചത്‌.. House swift എന്നു പേര്‍.
ഇവയുടെ കൂടുകള്‍ നിറഞ്ഞിരുന്നു ഈ ഗോപുരങ്ങളുടെ മോന്തായത്തില്‍.
മണ്ണുകൊണ്ടുള്ള കൂടുകള്‍..
ഇതൊക്കെ ഇല്ലാതായിരിക്കുന്നു. മണ്ണ്‌, ഉമിനീരില്‍ കലര്‍ത്തി കപ്പുപോലെ മോന്തായത്തില്‍ ഒട്ടിച്ചാണ്‌ ഇവ കൂടുണ്ടാക്കുക...
അന്തിമയങ്ങുമ്പോള്‍, ക്ഷേത്രത്തിനെ സദാ വലംവച്ചൊഴുകുന്ന ഇവയെ അമ്പലംചുറ്റി എന്നുവിളിച്ചതില്‍ തെറ്റുകാണാനാവില്ല.
സാധരണപക്ഷികളില്‍ നിന്നു വ്യത്യസ്ഥമായ കാലുകളാണ്‌ ഇവയുടേത്‌. ഒരു കൊളുത്തുപോലെ..
മരക്കൊമ്പിലൊന്നും ഇരിക്കാനാവില്ല. കെട്ടിടങ്ങളുടെ മൂലകളില്‍ തൂങ്ങിക്കിടക്കാം...
കളിമണ്ണുരുട്ടിക്കൊണ്ടുവന്ന്‌ ഉമിനീര്‍ചേര്‍ത്ത്‌ ഗോപുരമോന്തായത്തില്‍ കൂടുകൂട്ടുന്ന ഇവയ്‌ക്ക്‌, പുരാവസ്‌തുക്കാര്‍ ആണ്‌ ഭീഷണി.
വകുപ്പുകള്‍ വേറേയാണ്‌ എന്നു നമുക്കു പറയാം-മനുഷ്യര്‍ക്ക്‌.
ദൈവം പോലും അതറിഞ്ഞിട്ടുണ്ടാവില്ല..!
പുരാവസ്‌തുക്കാര്‍ സമുച്ചയം സംരക്ഷിക്കുമ്പോള്‍, ഭംഗികൂട്ടുമ്പോള്‍ ഇവയെ ആട്ടിയോടിക്കണോ...