Sunday, September 29, 2013

മേക്കാട്ടു മനയിലെ സര്‍പ്പചൈതന്യം


കേരളത്തിലെ സുപ്രസിദ്ധമായ സര്‍പ്പാരാധന കേന്ദ്രമാണ്‌ പാമ്പും മേയ്‌ക്കാട്ടുമന. തൃശൂര്‍ ജില്ലയിഴലെ മുകുന്ദപുരം താലുക്കില്‍ വടമ വില്ലേജിലാണ്‌ പാമ്പു മേയ്‌ക്കാട്ട്‌ ഇല്ലം. ഐതിഹ്യങ്ങള്‍ നിറഞ്ഞ പാമ്പു മേയ്‌ക്കാട്‌. ഒരു കാലത്ത്‌ മേയ്‌ക്കാട്‌ മന മാത്രമായിരുന്നു. മേയ്‌ക്കാട്ടുമനയില്‍ സര്‍പ്പാരാധന  ആരംഭിച്ചതോടെയാണ്‌ അതു പാമ്പുംമേയ്‌ക്കാട്‌ ആവുന്നത്‌. ഇവിടുത്തെ സര്‍പ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്‌തമായ ചരിത്രരേഖകളൊന്നും ലഭ്യമല്ല.

മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദാരിദ്ര്യദുഃഖം ഈ മനയിലുള്ളവരെ വിഷമിപ്പിച്ചിരുന്നു. ദാരിദ്ര്യദുഃഖത്തിന്‌ നിവൃത്തിയുണ്ടാക്കണമെന്ന പ്രാര്‍ത്ഥനയുമായി മനയ്‌ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ഒരു വ്യാഴവട്ടകാലം നീണ്ട്‌നില്‍ക്കുന്ന ഭജനം തുടങ്ങി. ഒരു രാത്രി വാസുകി എന്ന സര്‍പ്പരാജന്‍ കൈയ്യില്‍ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെട്ടുവത്രെ. സര്‍പ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തില്‍ എല്ലായ്‌പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന്‌ അരുതിവരുത്തണമെന്നും നമ്പൂതിരി വരം ചോദിച്ചുവെന്നും വാസുകി നല്‍കുകയും ചെയ്‌തു എന്നുമാണ്‌ ഐതിഹ്യം.
മനയ്‌ക്കല്‍ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയില്‍ പിണഞ്ഞിരുന്ന നാഗത്താനെയാണ്‌ മേയ്‌ക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയില്‍ പ്രതിഷ്‌ഠിച്ചത്‌ എന്നാണ്‌ വിശ്വാസം. പ്രതിഷ്‌ഠിച്ച നാഗയക്ഷിയുടെയും വാസുകിയുടെയും കല്‌പനകള്‍ അനുസരിച്ച്‌ മേയ്‌ക്കാട്ടുമനയിലെ ആളുകള്‍ ജീവിക്കാനാരംഭിച്ചു എന്നാണ്‌ ഐതിഹ്യപ്പെരുമ. ഈ കഥയാണ്‌ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പാമ്പു മേയ്‌ക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സര്‍പ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്‌.
മനയുടെ കിഴക്കിനിയില്‍ വാസുകിയും നാഗയക്ഷിയേയും പ്രതിഷ്‌ഠിച്ചിടത്ത്‌ ഒരു കെടാവിളക്ക്‌ കത്തികൊണ്ടിരിക്കുന്നതു കാണാം. അവരുടെ പ്രതിഷ്‌ഠകള്‍ രണ്ട്‌ മണ്‍പുറ്റുകളായി തീര്‍ന്നുവെന്നും പിന്നീട്‌ അവയും നശിച്ച്‌ വെറുമൊരു മണ്‍തറ മാത്രമായി എന്നും പറയപ്പെടുന്നു. വാസുകിയില്‍ നിന്നും ലഭിച്ച മാണിക്യക്കല്ല്‌ എവിടെയാണ്‌ സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയില്‍ ഇന്നുള്ള ആര്‍ക്കും അറിഞ്ഞുകൂടാ. ആ നാഗമാണിക്യം മൂലം മനയില്‍ പിന്നീട്‌ ദാരിദ്രം ഉണ്ടായിട്ടില്ലെന്നത്‌ അനുഭവം. സര്‍പ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയില്‍ ഇപ്പോഴും ഉണ്ടെന്ന്‌ വിശ്വസിക്കുന്നുവരുണ്ട്‌.
മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ്‌ കിളയ്‌ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവില്‍ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിര്‍ദേശങ്ങളാണ്‌ ഇവിടെ ഇന്നും പാലിക്കപ്പെടുന്നു.. പാമ്പുംമേയ്‌ക്കാട്ടുമനയിലെ അംഗങ്ങള്‍ നാഗങ്ങളെ പാരമ്പര്യങ്ങള്‍ എന്നാണ്‌ വിളിക്കുക. മനയില്‍ ഒരു ജനനം ഉണ്ടായാല്‍ ശിശുവിനെ സ്വീകരിക്കാന്‍ പാരമ്പര്യങ്ങള്‍ എത്തുമത്രെ!. മരണം സംഭവിച്ചാല്‍ ഒരു പാരമ്പര്യവും മരിക്കും എന്നാണ്‌ വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ തെക്കേക്കാവ്‌ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ്‌ പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്‌. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്‌മബന്‌ധം ഇവിടെ അമ്പരപ്പിക്കുന്ന വിധം പ്രകടം.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു വരെ മനയില്‍ അത്ഭുതകരമായ ചില ചടങ്ങുകള്‍ നിലനിന്നിരുന്നു എന്ന്‌ ഓര്‍മ്മിക്കുന്നവരുണ്ട്‌.എണ്ണയില്‍ നോക്കല്‍ എന്ന ചടങ്ങ്‌ അതിലൊന്നായിരുന്നു. . മനയിലേക്ക്‌ വേളികഴിച്ച്‌ കൊണ്ടുവരുന്ന സ്‌ത്രീകള്‍ക്കാണ്‌ കുടുംബത്തില്‍ സ്‌ഥാനം എന്നത്‌ മറ്റൊരു പ്രത്യേകതയാണ്‌. ആ സ്‌ത്രീയായിരിക്കും ഈ ചടങ്ങ്‌ നടത്തുന്നത്‌. ഒരു പാത്രത്തില്‍ കെടാവിളക്കിലെ എണ്ണയെടുത്ത്‌, അതില്‍ നോക്കി സര്‍പ്പദോഷങ്ങളെ കുറിച്ച്‌ പ്രവചിക്കുകയും അതിനു പരിഹാരം നിര്‍ദേശിക്കുകയുമാണു ചെയ്‌തിരുന്നത്‌. ഇതിന്‌ പ്രത്യേക പരിശീലനവും ഇവര്‍ക്കുണ്ടാവും. എന്നാല്‍ ഈ അപൂര്‍വ്വ ചടങ്ങ്‌ പാമ്പു മേയ്‌ക്കാട്ടുമനയ്‌ക്ക്‌ അന്യമായി എന്നു പറയാം.
തെക്കേക്കാവി വളരുന്ന ഒരു ചെടിയുടെ ഇലകള്‍ പറിച്ച്‌, മനയുടെ തെക്കിനിയില്‍ വച്ച്‌ കാച്ചിയെടുക്കുന്ന പ്രത്യേകതരം എണ്ണ കുഷ്‌ഠരോഗത്തിന്‌ വിശിഷ്‌ടമായ ഔഷധമായിരുന്നുവത്രേ. വര്‍ഷങ്ങള്‍ക്ക്‌ മുമ്പുതന്നെ ഈ രോഗചികിത്‌സയും നിന്നുപോയി. എന്നാല്‍ ഇന്നും വിട്ടുമാറാത്ത ത്വക്‌ രോഗങ്ങള്‍ക്ക്‌ മനയിലെ കെടാവിളക്കിലെ എണ്ണ സിദ്ധൗഷധമാണെന്ന്‌ പറയുന്നു. മനയ്‌ക്കലെ ഇന്നത്തെ ഒരു വ്യക്‌തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്ന അറിയില്ല.
ഇങ്ങനെ നിന്നുപോയ ആചാരാനുഷ്‌ടാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ നാഗബലി. ഇത്ര വിശിഷ്‌ടവും പ്രയാസമേറിയതുമായ ചടങ്ങ്‌ തുടര്‍ന്നുകൊണ്ടു പോകാനുള്ള ശക്‌തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും കൈമോശം വന്നത്‌. പാമ്പുമേയ്‌ക്കാട്ടിനു പുറമേ സര്‍പ്പാരാധനയ്‌ക്ക്‌ ഏറ്റവുമധികം പ്രധാന്യം ലഭിക്കുന്ന രണ്ട്‌ കേന്ദ്രങ്ങളാണ്‌ നാഗര്‍കോവിലും മണ്ണാറശാലയും. ഈ മൂന്ന്‌ സ്‌ഥലങ്ങളേയും ബന്‌ധിപ്പിച്ച്‌കൊണ്ട്‌ ഒരു വിശ്വാസം ഇന്നും നിലവിലുണ്ട്‌. സര്‍പ്പശ്രേഷ്‌ടനായ അനന്തന്‍ ഈ മൂന്ന്‌ ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ്‌ നാഗര്‍കോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുംമേയ്‌ക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും വിശ്വാസമുണ്ട്‌.
ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍പ്പക്ഷേത്രമായ നാഗര്‍കോവിലിലെ പ്രധാനതന്ത്രി പാമ്പുമേയ്‌ക്കാട്ട്‌ മനയിലെ കാരണവരാണ്‌. ഇന്നും നാഗര്‍കോവിലിലെ ഏത്‌ വിശേഷത്തിനും ഈ മനയ്‌ക്കലെ കാരണവര്‍ എത്തേണ്ടതുണ്ട്‌.
കൂറ്റന്‍ വൃക്ഷങ്ങളും കാട്ടുവള്ളികളും നിറഞ്ഞ മനവളപ്പിലേക്കുള്ള യാത്ര മനസ്സില്‍ ഭയവും ഭക്തിയും ഒരു പോലെ ജനിപ്പിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ വിളംബരം കൂടിയാണ്‌ ഈ മന. കേരളത്തിലെ സര്‍പ്പാരാധനാ പാരമ്പര്യത്തിന്റെ ഈടുവയ്‌പായി പാമ്പുംമേക്കാട്ട്‌ മന ഇന്നും ഐശ്വര്യം ചൊരിഞ്ഞു നില്‍ക്കുന്നു.

ഒടിയന്‍



വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌. തൃശൂര്‍ ഇത്രയും തിരക്കേറിയ നഗരമായിട്ടില്ല. അര്‍ദ്ധരാത്രിയാവുന്നു. നഗരത്തില്‍ ഓടുന്ന ഓട്ടോയില്‍ ഒരാള്‍ കയറി. ദീര്‍ഘദൂരയാത്രയാണ്‌. നല്ല തുക വസൂലാക്കാമെന്ന ആഹ്ലാദത്തില്‍ ഓട്ടോക്കാരനും. ഓട്ടം വിജനമായ പുഴക്കല്‍ പാടത്ത്‌ എത്തിയപ്പോള്‍ വഴിയരികില്‍ ഒരാള്‍ കൈകാണിച്ചു. വഴിവിളക്കില്ലാത്ത സ്ഥലം. റോഡിനിരുവശവും കണ്ണെത്താ പാടശേഖരം. ഓട്ടോ നിര്‍ത്തി. അയാള്‍ ഒരു തീപ്പെട്ടിയാണ്‌ ചോദിച്ചത്‌. ഡ്രൈവര്‍ തീപ്പെട്ടി കൊടുക്കുന്നതിനിടെ അതു താഴെ വീഴുന്നു. അതുകുനിഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ ആ കാഴ്‌ചകണ്ടു....അയാളുടെ പാദങ്ങള്‍ മനുഷ്യന്റേതല്ല!. പോത്തിന്റേതായിരുന്നു!. അലറിവിളിച്ച ഓട്ടോക്കാരന്‍ ഓട്ടോയെടുത്ത്‌ പാഞ്ഞു. അപ്പോള്‍ പിന്നിലിരുന്ന യാത്രികന്‍ കാര്യം അന്വേഷിച്ചു. അപരന്റെ കാല്‍ പോത്തിന്‍കാല്‍ ആണെന്ന്‌ ഭയന്നുകൊണ്ടു ഓട്ടോക്കാരന്‍. അപ്പോള്‍ യാത്രികന്‍ മുണ്ട്‌ അല്‍പ്പം നീക്കി, ഇതു പോലായിരുന്നോ എന്നൊരു ചോദ്യം!. നോക്കിയ ഓട്ടോ ഡ്രൈവര്‍ യാത്രക്കാരന്റെ കാലുകളും പോത്തിന്റേതാണെന്ന്‌ കാണുകയും ബോധംകെട്ടു വീഴുകയും ചെയ്‌തതായാണ്‌ കഥ.
പൂച്ചയായയും പട്ടിയായും മറ്റു മൃഗങ്ങളായുമൊക്കെ രൂപം മാറി ആളുകളെ അപകടപ്പെടുത്തുന്ന ഒരു വിഭാഗമാണ്‌ ഒടിയന്‍മാര്‍ എന്നാണ്‌ വിശ്വാസം. കീഴാളജാതിക്കാരാണ്‌ ഈ മന്ത്രങ്ങള്‍ വശമാക്കിയിരുന്നത്‌. ഒടിച്ചുകൊല്ലുക എന്ന പ്രയോഗം വടക്കേമലബാറിലും മറ്റും ഇന്നും പ്രയോഗത്തിലുണ്ട്‌. ശത്രുക്കളെ ഒടിച്ചുകൊല്ലുക എന്നാണ്‌ ഇവരുടെ രീതിയത്രെ. കൊലപാതകത്തിന്റെ തെളിവ്‌ ഒന്നും അവശേഷിക്കുകയുമില്ല!.
പണ്ടു പണ്ട്‌...അതായത്‌, ജന്മിമാര്‍ താണജാതിയിലെ സ്‌ത്രീകളെയും മറ്റും പീഡിപ്പിച്ചിരുന്ന കാലം. പേടി കാരണം , കുടുംബത്തിലെ ആണുങ്ങള്‍ പോലും ജന്മിമാരെ എതിര്‍ത്തൊരു വാക്കു പറയാന്‍ ഭയന്നിരുന്ന കാലം. ഒടുവില്‍ ഒരു പാണന്‍ കളിമണ്ണ്‌ കൊണ്ട്‌ ഒരു രൂപം ഉണ്ടാക്കി. ആ രൂപം പിന്നീട്‌ തീയിലിട്ടു കരിച്ച്‌ കരിങ്കുട്ടി എന്ന പേരില്‍ അതിനെ ആരാധിച്ചു. ഉഗ്രഉപാസനയില്‍ സംപ്രീതനായ ആ മൂര്‍ത്തി അവനു മുന്നില്‍ പ്രത്യക്ഷപെട്ടുവത്രെ. തന്റെ ജാതിക്കാരെ ദ്രോഹിക്കുന്നവരെ ശിക്ഷിക്കാനുള്ള ശക്‌തി വേണമെന്നായിനുന്നു പാണന്റെ അപേക്ഷ. പക്ഷെ അങ്ങനെ ഒരു വരം നല്‍കാന്‍ കരിങ്കുട്ടി ശക്തനായിരുന്നില്ല. എങ്കിലും ആ ശക്‌തി കിട്ടാനുള്ള മരുന്ന്‌ കരിങ്കുട്ടി ഉപദേശിച്ചു കൊടുത്തു.. ഏതു ജീവിയുടെയും രൂപം ധരിച്ചു ചെന്നും ശത്രുവിനെ ഉപദ്രവിക്കാനുള്ള ഒരു മരുന്നായിരുന്നു അത്‌!. പക്ഷെ, ആ മരുന്ന്‌ ഉണ്ടാക്കാനുള്ള വഴി അത്ര എളുപ്പവുംമായിരുന്നില്ല. ഗര്‍ഭസ്ഥശിശുവിനെ എടുത്താണ്‌ അതു ഉണ്ടാക്കേണ്ടിയിരുന്നത്‌. എങ്ങിനെയോ ആ പാണന്‍ അതു സാധിച്ചെടുക്കുകയും ഒടിവിദ്യ വശമാക്കുകയും ചെയ്‌തു എന്നാണ്‌ പുരാണം.
കണ്‍മഷി പോലുള്ള ഈ ഔഷധം അല്‍പ്പം എടുത്തു ദേഹത്ത്‌ തൊട്ട്‌, ആരും കാണാതെ ഇരുട്ടില്‍ പോയി ഉപാസിക്കും. ചെവിക്കുറ്റിയില്‍ ഈ മരുന്നു വയ്‌ക്കുന്നതോടെയാണ്‌ ഇവര്‍ ഒടിയന്‍മാരാകുന്നത്‌ എന്ന ഒരു വിശ്വാസവുമുണ്ട്‌. ചെവിക്കുറ്റി ഉരച്ചു കഴുകിയാല്‍, മൃഗരൂപം മാറി ഇവര്‍ മനുഷ്യരായി നിന്ന കഥകളും മുത്തശിമാര്‍ക്കു പറയാനുണ്ട്‌. നായ, പോത്ത്‌, ആട്‌ തുടങ്ങി ഇഷ്‌ടരൂപങ്ങള്‍ ധരിക്കാനാകും എന്നതാണ്‌ ഒടിമരുന്നിന്റെ പ്രത്യേകത. ഈ വിശ്വാസത്തിനു ബലംകൂട്ടി, നാട്ടില്‍ നടന്ന കൊലപാതകങ്ങള്‍ പലതിനും തെളിവില്ലാതെയും പോയി. കഥകള്‍ പരന്നു....ഒടിയന്‍ ഒടിച്ചുകൊന്നതാണ്‌!. നാട്ടില്‍ ഭയം പരന്നു. പാണസമുദായക്കാര്‍ക്കു പലര്‍ക്കും നാട്ടുകാരുടെ `പെരുമാറ്റവും' ഈ അന്ധവിശ്വാസത്തിന്റെ പേരില്‍ നേരിടേണ്ടി വരികയുണ്ടായിട്ടുണ്ട്‌. പലകുടുംബങ്ങളും നാടുംവീടും വിട്ടു പോയ ചരിത്രവും ഉണ്ട്‌. ജന്മിമാര്‍, ശത്രുക്കളെ ചതിച്ചു കൊല്ലാനായി ഈ സമുദായക്കാരെ ചട്ടം കെട്ടിയിരുന്നതായി പഴമക്കാര്‍ പറയുന്നു. രാത്രികളില്‍ ഒറ്റക്കു സഞ്ചരിക്കുന്നവരാണ്‌ ഒടിയന്റെ ആക്രമണത്തിനു ഇരയായിരുന്നതത്രെ. മലയാളത്തിന്റെ സുകൃതമായ എം.ടി.വാസുദേവന്‍ നായര്‍ `ഒടിയന്‍' എന്നപേരില്‍ മനോഹരമായ ചെറുകഥ എഴുതിയിട്ടുണ്ട്‌. മുത്തശ്ശിക്കഥകള്‍ കേട്ടുറങ്ങിയ ഒരു ബാലമനസ്സിന്റെ ജാലകത്തിലൂടെ നോക്കിക്കാണുകയാണ്‌ എം.ടി. നാടും കാടുമെല്ലാം വെളുത്തപ്പോള്‍, ഒടിയന്‍മാരും നാടുനീങ്ങി എന്നു വേണം കരുതാന്‍. പക്ഷെ ഇന്നും ഗ്രാമാന്തരങ്ങളിലെ സന്ധ്യകളില്‍ മുത്തശ്ശിമാര്‍ ഈ കഥ അയവിറക്കുന്നു. അതു കേട്ടിരിക്കുന്ന ഉണ്ണികള്‍ ഭാവനയുടെ പുതുലോകത്തേയക്കു പറന്നുയരുന്നു. വളര്‍ന്നു വലുതാകുമ്പോഴും ഓര്‍ത്തിരിക്കാന്‍ ഗൃഹാതുരത്വമുള്ള ഒരോ കഥകള്‍.......

Saturday, September 28, 2013

ഒരു കൊച്ചുപുഴയുടെ കഥ; ആരും പറയാത്ത കഥ



മഴകനത്താല്‍ തൃശൂര്‍ ജില്ലക്കാര്‍ പറയും, താണിക്കുടത്ത്‌ ആറാട്ടാവാറായി!. ഒരു പുഴ ഒഴുകിയെത്തി ഒരു ദേശത്തിന്റെ ഭഗവതിയെ ആറാടിക്കുന്ന അത്ഭുതകരമായ ഒരു കാര്യം. എല്ലാവര്‍ഷവും കാലവര്‍ഷക്കാലത്ത്‌ ഒന്നോ രണ്ടോ തവണമാത്രം ഈ ആറാട്ട്‌. ശ്രീകോവിലിലേയ്‌ക്ക്‌ ഇരച്ചുകയറുന്ന പുഴ താണിക്കുടത്തമ്മയുടെ വിഗ്രഹം മൂടി നിറയുന്നു.
ഇത്രയും പ്രശസ്‌തമൊക്കെയായിട്ടും തൃശൂര്‍ക്കാര്‍ക്കു പോലും ഈ ചെറുപുഴയുടെ കഥ അറിയില്ലെന്നതാണ്‌ സത്യം. കേരളത്തിലെ ഏറ്റവും ചെറിയ പുഴകളിലൊന്നാണിത്‌.
വാഴാനി-പീച്ചിമലകളുടെ പടിഞ്ഞാറന്‍ താഴ്‌വരകളില്‍ ഉത്‌ഭവിച്ച്‌ നഗരത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലൂടെ പുഴയ്‌ക്കല്‍ പാടങ്ങളിലും പുല്ലഴി കോള്‍നിലങ്ങളിലുമായി ഒഴുകി ഏനാമ്മാവ്‌ ബണ്ടിലൂടെ ചേറ്റുവാ കായലില്‍ അവസാനിക്കുന്നു ഈ കൊച്ചുപുഴയുടെ യാത്ര. നടുത്തോട്‌ എന്നും വിയ്യൂര്‍ പുഴ എന്നും തദ്ദേശിയര്‍ ഈ പുഴയെ വിളിക്കുന്നുണ്ട. 29കി.മീറ്റര്‍ മാത്രമാണ്‌ ഈ പുഴയുടെ നീളം. പക്ഷെ, ജില്ലയുടെ നെല്ലുത്‌പാദനത്തെ സംബന്‌ധിച്ച്‌ അതീവപ്രാധാന്യം ഈ കൊച്ചുപുഴയ്‌ക്കുണ്ട്‌. വീരോലിപ്പാടം, കല്ലന്‍പാറ, കട്ടിലപ്പൂവം തുടങ്ങിയ മലയോരപ്രദേശങ്ങളില്‍നിന്നു പത്തുകിലോമീറ്ററുകളോളം പല കൈവഴികളായി വികസിക്കുന്ന ഈ തോട്‌ കുണ്ടുകാടിനുസമീപം ഒരുമിച്ചുചേരുകയാണ്‌. ആനക്കുഴിങ്ങരയില്‍ പുഴയുടെ മുകളിലൂടെ നിര്‍മ്മിച്ചിട്ടുള്ള നീര്‍പ്പാലത്തിലൂടെ പീച്ചി ജലസേചനപദ്ധതിയുടെ പ്രധാന വലതുകര കനാല്‍ താണിക്കുടം പുഴയെ മുറിച്ചുകടന്നു പോകുന്നുണ്ട്‌.
മഴക്കാലം കഴിയുന്നതോടെ നീരുറവുകള്‍ വറ്റിപ്പോകുമെങ്കിലും കരുവന്നൂര്‍ പുഴയിലുള്ള പീച്ചി ജലസേചനപദ്ധതിയുടെ വലതുകര മുഖ്യശാഖാകനാലില്‍ വെള്ളം തുറന്നുവിടുന്ന മാസങ്ങളില്‍ പുഴയില്‍ നീരൊഴുക്ക്‌ ഉണ്ടാകും. താണിക്കുടം, കുറ്റുമുക്ക്‌, നെട്ടിശ്ശേരി, പുഴയ്‌ക്കല്‍ തുടങ്ങിയ ക്ഷേത്രങ്ങള്‍ പുഴയുടെ ഗതമാര്‍ഗ്ഗത്തിലാണ്‌. അശാസ്‌ത്രീയമായ മണലെടുപ്പ്‌ ഈ കൊച്ചുപുഴയേയും അപകടാവസ്ഥയിലാക്കിയിട്ടുണ്ട്‌. ഏറ്റവും മലിനപ്പെട്ട പുഴ എന്ന നിലയിലേക്കു ഈ പുഴയും എത്തിച്ചേര്‍ന്നിരിക്കുന്നു. കേരളത്തിലെ ശുദ്ധജല മത്സ്യങ്ങളില്‍ മിക്കവയും ഈ പുഴയില്‍ ഉണ്ടായിരുന്നു. പലതും ഇപ്പോള്‍ അപ്രത്യക്ഷമായത്‌ അപായസൂചനയായി പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു. പ്രശാന്തസുന്ദരവും പ്രകൃതി മനോജ്ഞവുമാണ്‌ പുഴയുടെ പലഭാഗങ്ങളും-പ്രത്യേകിച്ച്‌ ഉത്ഭവസ്ഥാനം. ഇതു ടൂറിസ്‌റ്റ്‌ കേന്ദ്രമായി വികസിപ്പിച്ചാല്‍ ഏറെ പേരെ ആകര്‍ഷിക്കാന്‍ കഴിയും. വാഴാനി വന്യസംരക്ഷണകേന്ദ്രത്തിനു തൊട്ടടുത്തുള്ള വീരോലിപ്പാടം, കട്ടിലപ്പൂവം തുടങ്ങിയ പുഴയുടെ ഉത്‌ഭവപ്രദേശവും ആനക്കുഴിങ്ങര, കള്ളായിച്ചിറ, തീര്‍ത്ഥാനി എന്നീ സ്‌ഥലങ്ങളും ഹ്രസ്വവിനോദയാത്രകള്‍ക്കു്‌ അനുയോജ്യമായ വിധത്തില്‍ വന്യഭംഗി നിറഞ്ഞതാണു. സമതലപ്രദേശത്ത്‌ പുഴ സാവധാനം പരന്ന്‌ പുല്ലഴി കോള്‍പ്പാടങ്ങളിലും ഏനാമ്മാവ്‌ ബണ്ടും കടന്ന്‌ ചേറ്റുവാ കായലില്‍ ചേരുന്നു. ഈ കാഴ്‌ച മറക്കാനാവാത്തതാണ്‌. ഈ കൊച്ചുപുഴയെ എങ്കിലും ഒഴുകാന്‍ അനുവദിക്കുക, പ്രകൃതി സ്‌നേഹികളുടെ അഭ്യര്‍ത്ഥന ഇത്രമാത്രം.

നാലുകെട്ടില്‍ മഴ നനഞ്ഞു നനഞ്ഞ്‌.....



`` അപ്പൂ.....വേഗം അകത്തു കേറിക്കാ....മഴവരണ്‌്‌ണ്ട്‌...പാറൂ...ഒണങ്ങാനിട്ടതൊക്കെ വേഗം എടുത്താ....''
നാലുകെട്ടിനുള്ളില്‍ നിന്നു മുത്തശ്ശിയുടെ ശബ്ദം.
പടിപ്പുരയില്‍ നിന്നു വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തിന്റെ ഭംഗി നോക്കി നില്‍ക്കുന്ന ഞങ്ങള്‍ കുട്ടികള്‍ക്കുള്ള മുന്നറിയിപ്പാണ്‌ മുത്തശ്ശി തന്നത്‌. ഒപ്പം പുറംപണിക്കാരി പാറുവിനും. പാടത്തിനു മുകളില്‍ കരിങ്കാറുകള്‍ കാണുമ്പോഴേക്കും മുത്തശിക്കറിയാം, അതാ മഴയെത്തി എന്ന്‌. ആശാരിമൂലയില്‍ കാറു കണ്ടാല്‍ ഉടനെത്തും മഴയെന്ന്‌ നാട്ടിന്‍ പുറത്തെ ശാസ്‌ത്രം. അതു പിഴക്കാറേ ഇല്ല.
നാലുകെട്ടിന്റെ സുരക്ഷയിലേക്ക്‌ ഓടും മുമ്പെ മഴയെത്തി. നാട്ടിന്‍ പുറത്തെ മഴ അങ്ങിനെയാണ്‌. പാടത്തിന്‌ അക്കരെ നിന്ന്‌ ഇരമ്പം കേള്‍ക്കാം. വീടിനകത്തേക്ക്‌ ഓടുമ്പോഴേക്കും മഴ ആര്‍ത്തലച്ച്‌ പാടം കടന്ന്‌ എത്തിയിരിക്കും. നനച്ചേ അടങ്ങൂ എന്ന വാശിയില്‍!.
ഇറത്തിണ്ണയില്‍ കയറുമ്പോഴേക്കും മഴ കോരിച്ചൊരിഞ്ഞു. ഒ.വി. വിജയന്റെ വാക്കുകള്‍ കടമെടുത്താല്‍, ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴ. നാലുകെട്ടിനുള്ളില്‍, നടുമുറ്റത്തേക്കു കുതിച്ചു വീഴുന്ന മഴ കണ്ടിട്ടുണ്ടോ..?. വീടിനകത്തും പുറത്തും മഴയുടെ കോലാഹലം. അത്‌ അനുഭവിച്ചു തന്നെ അറിയണം. നടുമുറ്റത്തു പാത്തികളിലൂടെ പെയ്‌തു നിറയുന്ന മഴവെള്ളം കയ്യെത്തിപ്പിടിക്കാം. അകത്തു വീഴുന്ന വെള്ളം പുറത്തേക്കൊഴുകാന്‍ ഓവുകളുണ്ട്‌. വാസ്‌തുവിദ്യയുടെ വിസ്‌മയം. നടുമുറ്റത്തു നിറയുന്ന വെള്ളത്തില്‍ വീണും ഉരുണ്ടും കളിക്കാന്‍ രസം. അപ്പോള്‍ വരും മുത്തശ്ശിയുടെ ശാസന-`ന്റെ കുട്ട്യേ...പനിവരുത്തണ്ടാ...'
ഇരുണ്ട അകത്തളങ്ങളില്‍ മഴയുടെ താള നിബദ്ധമായ സംഗീതം. മഴയ്‌ക്കുമുണ്ട്‌ സംഗീതം എന്ന്‌ അറിഞ്ഞു. തെക്കിനിയില്‍, ഭഗവാന്‍മാര്‍. മരിച്ചുപോയവര്‍. സന്ധ്യക്ക്‌ വിളക്കു വച്ച്‌ നാമജപമുണ്ട്‌. തറവാട്ടിലെ എല്ലാ അംഗങ്ങളും അവിടെ ചേര്‍ന്നിരിക്കുന്നു; ഈശ്വരനാമങ്ങള്‍ ചൊല്ലുന്നു.
``പരദൂഷണം അതിഭാഷണം
ഇവയാല്‍ മമ ചിത്തം
ഒരു നേരവും ഇളകാന്‍
ഇടയരുതേ ഭഗവാനേ...'' മുത്തശ്ശി നീട്ടി ചൊല്ലുന്നു. മറ്റുളളവര്‍ ആവര്‍ത്തിക്കുന്നു. അന്നു തറവാട്ടില്‍ വൈദ്യുതി എത്തിയിട്ടില്ല. നാമജപം കഴിഞ്ഞാല്‍ തെക്കിനിയില്‍ കുടുംബസദസ്സായി. കുട്ടികളുടെ കുറുമ്പും പഠിപ്പും അകലെയുള്ള ബന്ധുക്കളുടെ കാര്യവും ഒക്കെയായി..
ഊണു നേരത്തേയാണ്‌. ചിമ്മിണി വിളക്കിന്റെ വെളിച്ചത്തില്‍, തറയില്‍ പലകമേല്‍ ഇരുന്നാണ്‌ ഊണ്‌്‌. കുട്ടികള്‍ക്ക്‌ ആദ്യം എന്നാണ്‌ കണക്ക്‌. അതു കഴിഞ്ഞാല്‍ ഉറക്കം. ഓരോരുത്തര്‍ക്കും അറകളുണ്ട്‌. അറ എന്നാല്‍ ഇന്നത്തെ വീടുകളിലെ ബെഡ്‌ റൂമുകളേക്കാള്‍ വലുപ്പം വരും. മരംകൊണ്ടുള്ള ചുവരുകള്‍. മൂത്രശങ്ക കഴിക്കാന്‍ ഓവറ ഇതിനുള്ളില്‍ തന്നെ.
രാത്രി കിടക്കയില്‍ മഴത്തണുപ്പേല്‍ക്കാതെ പുതച്ചു മൂടി കിടക്കുമ്പോള്‍, മഴത്തുള്ളികളുടെ താളംപിടിത്തം. ഓടുകളില്‍ നിന്നു ഇറ്റുന്ന മഴത്തുള്ളികള്‍ നടുമുറ്റത്തെ തകരപ്പാത്തിയില്‍ വീഴുന്നതിന്റെ താളക്രമം ശ്രദ്ധിച്ചു കിടന്നാല്‍ ഉറങ്ങിപ്പോകുന്നതറിയില്ല. തറവാട്ടിനു പിന്നിലെ തേക്കിന്‍ കാട്ടില്‍, മഴ പെയ്യുന്നതിന്‌ മറ്റൊരു താളമാണ്‌. താഴെ വീണുകിടക്കുന്ന ഉണങ്ങിയ തേക്കിലകളില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍, സ്വരം മാറുന്നു.
കേരളത്തിന്റെ മാത്രം പ്രത്യേകതയായ നാലുകെട്ടുകള്‍ ഇന്നു നാടുനീങ്ങിക്കഴിഞ്ഞിരിക്കുന്നു. അറുപതും അതിനു മുകളിലും ആളുകള്‍ കൂടിക്കഴിഞ്ഞ ആ സുരക്ഷിതകാലം അകന്നിരിക്കുന്നു. വീണാല്‍ ഒരാള്‍ താങ്ങാനുണ്ട്‌ എന്ന ധൈര്യം മലയാളിക്ക്‌ കൈമോശം വന്നത്‌ അവിടം മുതലാണ്‌. കേരളത്തിന്റെ തനതുകാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായി വാസ്‌തുശാസ്‌ത്രമനുസരിച്ചാണ്‌ നാലുകെട്ടുകള്‍ തീര്‍ത്തിരുന്നത്‌. നാലു ഹാളുകള്‍ പരസ്‌പരം ചേര്‍ത്ത്‌ നടുഭാഗത്ത്‌ ആകാശത്തേക്കു നോക്കിക്കിടക്കുന്ന നടുമുറ്റം തീര്‍ത്തിരിക്കുന്നു. വടക്കുഭാഗത്തുള്ള ഹാളിനെ വടക്കിനി എന്നു വിളിക്കും. തെക്കുഭാഗത്തുളളത്‌ തെക്കിനി. പടിഞ്ഞാറു ഭാഗത്തുള്ളത്‌ പടിഞ്ഞാറ്റിനി. കിഴക്കു ഭാഗം കിഴക്കിനി. ഒരു കൂരയ്‌ക്കു കീഴില്‍ നിരവധി കുടുംബങ്ങള്‍. ഇവര്‍ക്ക്‌ എല്ലാവര്‍ക്കും ഒരേ അടുക്കള. കഴിക്കുന്ന ഭക്ഷണവും ഒന്ന്‌. ഇങ്ങിനെയൊരു കുടുംബ സങ്കല്‍പ്പം പുതിയ മലയാളി തലമുറയ്‌ക്കു വിശ്വസിക്കാനാവില്ല. അനുഭവങ്ങളുടെ വിജ്ഞാന കോശമായി, എല്ലാ കാര്യങ്ങള്‍ക്കും അധ്യക്ഷയായി മുത്തശ്ശി. തറവാടിന്റെ ആവശ്യങ്ങള്‍ കണ്ടു നടത്താന്‍ വലിയമ്മാവന്‍-തറവാട്ടു കാരണവര്‍. അമ്മയും വല്ല്യമ്മയും ചെറിയമ്മയും അവരുടെ കുട്ടികളും അമ്മാവനും അമ്മായിയും അവരുടെ മക്കളും....ജീവസ്സുറ്റ ഒരു അന്തരീക്ഷത്തില്‍ അരക്ഷിതാവസ്ഥ എന്ന ഒന്നുണ്ടായിരുന്നില്ല. ഇന്ന്‌ അഞ്ചു സെന്റില്‍ ഒരു നാലുകെട്ട്‌ പണിയാം എന്ന്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിക്കാര്‍ വാഗ്‌ദാനം ചെയ്യുന്നു. ഉണ്ടായിരിക്കാം, പക്ഷെ സുരക്ഷാബോധം, അതു എവിടെ നിന്നു ലഭിക്കും?.

അട്ടപ്പാടിയുടെ രക്ഷകദൈവം മല്ലീശ്വരന്‍



മണ്ണാര്‍ക്കാടന്‍ താഴ്വരയിലെ സന്ധ്യകള്‍ സുന്ദരമാണ്. ഇന്ന് ഗ്രാമം ഏറെ മാറിയിരിക്കുന്നു. ആധുനിക നഗരത്തിന്റേതായ എല്ലാ അസ്കിതകളും ഇവിടെയുണ്ട്. സന്ധ്യകാശത്തിനു കീഴെ അട്ടപ്പാടി മലനിരകളുടെ ഇരുണ്ട ശിഖരങ്ങള്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. ഗ്രാമ നിരത്തുകളില്‍ നിന്നും അതൊരു മതിവരാകാഴ്ച തന്നെയാണ്. മലയുടെ മൌനം ഗ്രാമത്തിലേക്കും ഇറങ്ങിവരുന്ന അനുഭവം. ഇരുളുന്നതോടെ മലയില്‍ തീയെരിയും. നീളത്തിലും വിലങ്ങനേയും മലകത്തുന്നു. കരിയുണ്ടാക്കുന്നവര്‍ തീയിടുന്നതാണെന്ന് നാട്ടുകാര്‍ പറയും. മല കത്തുന്നതു നോക്കി നില്‍ക്കരുതെന്ന് വിശ്വാസവുമുണ്ട് ഇവിടെ. അസുഖം വരുമെന്ന് പഴമുറക്കാര്‍. 
മലനിരകളില്‍ പെട്ടെന്ന് കുതിച്ചു നില്‍ക്കുന്ന ഒരു ശിഖരം  ശ്രദ്ധയില്‍പ്പെടും. അത് മല്ലീശ്വരന്‍ മുടിയാണ്.  അട്ടപ്പാടിയുടെ രക്ഷകദൈവം മല്ലീശ്വരന്‍ കുടിയിരിക്കുന്ന കൊടുമുടി. ശിവരാത്രിക്ക് ഈ മുടിയില്‍ പ്രത്യേക പൂജയും ദീപം തെളിയിക്കലുമുണ്ട്. അതിനു കഠിന വ്രതമെടുത്ത മലമ്പൂജാരികളാണ് പോകുക. നാല്‍പ്പത്തൊന്നു ദിവസത്തെ കഠിന വ്രതമാണ് പൂജാരികള്‍ക്ക് വിധിച്ചിട്ടുളളത്. ഈ ദിവസങ്ങളിലെല്ലാം മഞ്ഞള്‍ കലക്കിയ പാല്‍ മാത്രമാണ് ഇവരുടെ ഭക്ഷണം. അന്യനാട്ടുകാര്‍ക്ക്, ദുര്‍ഘടമായ ഈ പ്രദേശത്തേക്കു പ്രവേശനമില്ല. സ്ത്രീകള്‍ക്കും. ശിവനാണ് മലമുകളിലെ ദൈവം. മല്ലീശ്വരന്‍ മുടിയില്‍ ശിവരാത്രി സന്ധ്യയില്‍ തെളിയിക്കുന്ന ദീപം, മൈലുകള്‍ താഴെ, മണ്ണാര്‍ക്കാട്ടു നിന്നാല്‍, കണ്ടുതൊഴാം. മല്ലീശ്വരന്‍ മുടിയിലെ പൂജകള്‍ക്കു ശേഷം, അവിടെയുള്ള തീര്‍ത്ഥക്കുളത്തിലെ തീര്‍ത്ഥജലവുമായാണ് പൂജാരികളുടെ മടക്കം. താഴെ കാത്തുനില്‍ക്കുന്ന ഭക്തര്‍ക്കു നല്‍കാന്‍. ഉര്‍വ്വരതയുടെ ദേവനാണ് ഇവിടെയും ശിവന്‍,  സൈന്ധവ സംസ്കൃതിയിലെന്ന പോലെ. ഉദ്ധൃത ലിംഗനായ ശിവനെയാണല്ലോ, സൈന്ധവര്‍ ആരാധിച്ചിരുന്നത്?. അവര്‍ രുദ്രനെന്നായിരുന്നു അവനെ വിളിച്ചത്. പ്രാകൃതനും ഒറ്റക്കു നടന്നിരുന്നവനുമായ രുദ്രനെ, പില്‍ക്കാലത്ത് വേദങ്ങളില്‍ ശിവനായി വാഴ്ത്തി എന്നു ചരിത്രം. 
ഇന്നും പൊതുസമൂഹത്തിലേയ്ക്ക് എത്തിപ്പെടാത്ത ആദിവാസി വിഭാഗങ്ങളാണ് അട്ടപ്പാടിയിലേത്. ഇരുളര്‍, മുതുകര്‍, കുറുംബര്‍ എന്നി വിഭാഗങ്ങളാണിവിടെയുള്ളത്. പരമ്പരാഗത വസ്ത്രങ്ങളാണ് ഇവരുടേത്. സ്ത്രീകള്‍ വലിയ തോടകള്‍(കമ്മല്‍) അണിയുന്നു.  പാരമ്പര്യരീതിയിലുളള കഴുത്തില്‍ മുറുകിക്കിടക്കുന്ന കല്ലുമാലകള്‍. ഊരുകളിലെ ഭാഷകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. തമിഴ്സംസ്കാരമാണ് ഇവിടെ, കൂടുതലും പ്രതിഫലിക്കുന്നത്. മണ്ണാര്‍ക്കാട്ടു നിന്നും നാല്‍പ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അട്ടപ്പാടി. അട്ടപ്പാടിയുടെ നല്ലൊരുഭാഗം സംരക്ഷിത വനമായതിനാല്‍ സന്ദര്‍ശനത്തിന് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. 187 ആദിവാസി ഊരുകള്‍ ഇവിടെയുണ്ട്.  പ്രകൃതിയെ ആവാഹിച്ചു കുടിയിരുത്തിയിരിക്കുന്നവയാണ് ഓരോ ഊരുകളും. മണ്ണും മുളയും കൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന കൊച്ചുകൂരകള്‍ക്കുളളിലേക്ക്, കുനിഞ്ഞു വേണം കയറാന്‍. കുളുര്‍മ്മയുള്ള ഈ വീടുകളില്‍ ഒരു ദിവസം കഴിയുക എന്നത് അനുഭവമാണ്. 

അഗളി, ഷോളയൂര്‍, പുത്തൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് അട്ടപ്പാടി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വനമേഖലയിലൂടെയുള്ള യാത്ര അവാച്യമയ അനുഭൂതി തന്നെയാണ്. ചിലപ്പോള്‍ മഴ, മറ്റൊരിടത്ത് തെളിഞ്ഞമാനം, ഉടനെ കാലാവസ്ഥമാറുന്നു..കോടയെത്തുന്നു. വന്യസൌന്ദര്യം നുരയുന്ന ഭവാനിപ്പുഴ, ചിരിച്ചും ചിലപ്പോള്‍ ആര്‍ത്തിരമ്പിയും ചിലയിടങ്ങളില്‍ നാണം കുണുങ്ങിയും ഒഴുകുന്നു. വൃക്ഷത്തലപ്പുകളില്‍ മുത്തിയെത്തുന്ന ഇളംകാറ്റിനു ഔഷധഗന്ധമുണ്ട്. കാട്ടുകളികളുടെ ചിലപ്പുകള്‍, മൊബൈലിന്റെ ശല്ല്യപ്പെടുത്തുന്ന ശബ്ദം കേട്ടു തഴമ്പിച്ച കാതുകള്‍ക്ക് മോചനമേകുന്നു. പ്രകൃതിയില്‍ മുഴുകി നടക്കുമ്പോള്‍, ഇതുവരെ ജീവിച്ചതൊന്നും ജീവിതമേയല്ലെന്ന് തിരിച്ചറിയുന്നു. 

പാമ്പുകളുടെ തോഴന്‍


ചാലക്കുടിയിലെ മലക്കപ്പാറയിലുള്ള ഒരു വീട്‌. അതിരാവിലെ വീടിനു പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ എത്തിയ വീട്ടുടമസ്ഥന്‍, നിലവിളിച്ചു കൊണ്ടു പുറത്തേയ്‌ക്കു പാഞ്ഞു.. കുളിമുറിയില്‍ ഒരു കൂറ്റന്‍ പാമ്പ്‌. നാട്ടുകാര്‍ ഓടിക്കൂടി. വനം വകുപ്പിനെ വിവരമറിയിച്ചു. വനം വകുപ്പുകാര്‍ എത്തി, പരിശോധിച്ചശേഷം ഭീതിയോടെ പിന്‍വാങ്ങി. വെറും പാമ്പല്ല അത്‌. പാമ്പുകളുടെ രാജാവ്‌...കൊടിയ വിഷമുള്ള സാക്ഷാല്‍ രാജവെമ്പാല തന്നെ!. വനംവകുപ്പുകാരും പറഞ്ഞു: സേവ്യറിനെ വിളിക്കാം..മറ്റു മാര്‍ഗ്ഗമില്ല. വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ സേവ്യറിനെ അന്വേഷിച്ച്‌ പറന്നു. തലയില്‍ ഘടിപ്പിക്കാവുന്ന ടോര്‍ച്ച്‌; കയ്യില്‍ പാമ്പുകളെ പിടിക്കാനുള്ള കവരിച്ച വടി എന്നിവയുമായി സേവ്യര്‍ കുളിമുറിക്കുള്ളിലേക്ക്‌...ശ്വാസമടക്കി ലോകം പുറത്ത്‌. ഏതാനും മിനുട്ടുകള്‍ ഉദ്വേഗത്തിന്റേതായിരുന്നു. കറുത്തിരുണ്ട, പന്ത്രടി നീളമുള്ള, കൂറ്റന്‍ പാമ്പുമായി സേവ്യര്‍, കുളിമുറിയില്‍ നിന്നും ജനമധ്യത്തിലേയ്‌ക്കിറങ്ങിയപ്പോള്‍ മുഴങ്ങിയത്‌ കയ്യടികളും ആര്‍പ്പുവിളികളും....കഴുത്തിലിട്ട പാമ്പുമായി നാട്ടുകാര്‍ക്ക്‌ ചെറിയൊരു ക്ലാസ്‌..ചിലര്‍, ഭയത്തോടെയെങ്കിലും രാജവമ്പാലയെ ഒന്നു തൊട്ടു പിന്‍വാങ്ങി. പാമ്പിനെ ചാക്കിലാക്കി വനപാലകര്‍ക്ക്‌ കൈമാറി, ഒന്നും സംഭവിക്കാത്തതു പോലെ സേവ്യര്‍ നാട്ടിലേയ്‌ക്ക്‌....നാളിതുവരെ പത്തൊന്‍പതു നാഗരാജാക്കന്‍മാരെ ചാക്കിലാക്കിയിട്ടുണ്ടെന്ന്‌ പറയുമ്പോള്‍, സേവ്യറിന്റെ സ്വരത്തില്‍ ലേശം പോലും അഹന്തയില്ല.
സേവ്യര്‍ എന്ന വാക്കിന്‌ രക്ഷകന്‍ എന്നാണര്‍ത്ഥം. എല്‍ത്തുരുത്തുകാരനായ സേവ്യര്‍ ആന്റണി കുഞ്ഞാപ്പു, ഈ വാക്ക്‌ അന്വര്‍ത്ഥമാക്കുന്നു. സര്‍പ്പഭയത്തില്‍ നിന്നും നാട്ടുകാരെയും നാട്ടുകാരില്‍ നിന്നു പാമ്പുകളേയും രക്ഷിച്ച്‌. തന്റെ `പാമ്പുജീവിത'ത്തെക്കുറിച്ച്‌ സേവ്യര്‍ ഓര്‍മ്മപങ്കു വയ്‌ക്കുകയാണിവിടെ.....
തൃശൂര്‍ എല്‍ത്തുരുത്ത്‌ സ്വദേശി സേവ്യര്‍ ഇന്ന്‌ ഏവര്‍ക്കും അനിവാര്യനായ ഒരു മനുഷ്യനാണ്‌. വീട്ടുമുറ്റത്തോ പറമ്പിലോ ഒരു പാമ്പിനെ കണ്ടാല്‍, നാട്ടുകാര്‍ക്കു വേണ്ടത്‌ സേവ്യറിനെ മാത്രം. നാട്ടുകാര്‍ മാത്രമോ? വനംവകുപ്പുകാര്‍ മുതല്‍ അഗ്നിശമന സേനാ വിഭാഗം വരെ സേവ്യറുടെ സേവനത്തിനായി പരക്കംപായുകയാണിന്ന്‌. പ്രസ്സ്‌ നടത്തിപ്പുകാരനില്‍ നിന്നും, വനംവകുപ്പിന്റെ കീഴില്‍ വൈല്‍ഡ്‌ ലൈഫ്‌ കാച്ചര്‍ തസ്‌തികയിലെത്തിയ സേവ്യറിന്റെ മുടക്കുമുതല്‍ പ്രകൃതിയോടുള്ള ഒടുങ്ങാത്ത അഭിനിവേശം മാത്രം.
പാമ്പുകള്‍ ഭയപ്പെടേണ്ടവയല്ല. അവയും പ്രകൃതിയുടെ ഭാഗം തന്നെ. പ്രകൃതിയുടെ നിലനില്‍പ്പിന്‌ അവയെ സംരക്ഷിണമെന്നും ഈ യുവാവ്‌ പറയുമ്പോള്‍, കാതോര്‍ക്കാതെ വയ്യ. സാധാരണ കുടുംബത്തില്‍ ജനിച്ച സേവ്യറും ഒരു കാലത്ത്‌, മറ്റുളളവരെ പോലെ പാമ്പുകളെ ഏറെ ഭയപ്പെട്ടിരുന്നു. അവയെ തല്ലാനും കൊല്ലാനും മുന്‍കൈയെടുത്തിരുന്നു. എട്ടാം ക്ലാസു മുതലാണ്‌ സേവ്യര്‍ എന്ന വിദ്യാര്‍ത്ഥിയില്‍ മനം മാറ്റം കണ്ടു തുടങ്ങിയത്‌. പാമ്പുകളെ കൊല്ലരുതെന്ന ചിന്ത വളര്‍ന്നു. അക്കാലത്ത്‌ വിഷമില്ലാത്ത പാമ്പുകളെ പിടികൂടി. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളജില്‍ ലൈബ്രേറിയനായിരുന്ന ഇളയപ്പന്‍ സി.ജെ. വിന്‍സെന്റാണ്‌ പ്രകൃതിപാഠം സേവ്യറിനു മുന്നില്‍ തുറന്നു കൊടുത്തത്‌. ജന്തുജീവികളെ കുറിച്ചുള്ള ധാരാളം പുസ്‌തകങ്ങള്‍ അദ്ദേഹം സേവ്യറിന്‌ നല്‍കി. ഇംഗ്ലീഷു ഭാഷയിലുള്ള പുസ്‌തകങ്ങള്‍ അദ്ദേഹം തന്നെ വായിച്ചു മനസ്സിലാക്കിക്കൊടുത്തു.അതോടെ പ്രകൃതി എന്ന വിസ്‌മയം സേവ്യറിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു.
പ്രമുഖ വ്യവസായി ഗുഡ്‌നൈറ്റ്‌ മോഹന്റെ വീട്ടില്‍ നിന്നു പുല്ലാനി മൂര്‍ഖനെ പിടികൂടിക്കൊണ്ടാണ്‌ തുടക്കം. അന്നു എല്‍ത്തുരുത്തില്‍ കുടുംബ സ്വത്തായ ലിറ്റില്‍ഫ്‌ളവര്‍ പ്രസ്സു നടത്തുകയായിരുന്നു. ഫോണ്‍ വന്നപ്പോള്‍, സഹോദരനേയും കൂട്ടി തൃശൂരിലെ പൂങ്കുന്നത്തുള്ള മോഹന്റെ വീട്ടിലെത്തി. ജര്‍മന്‍ ഷെപ്പേര്‍ഡ്‌ ഇനത്തില്‍പ്പെട്ട രണ്ടു വളര്‍ത്തു നായ്‌ക്കുട്ടികളെ വിഴുങ്ങി കിടക്കുന്ന പുല്ലാനി മൂര്‍ഖനാണ്‌ വീട്ടിലെ ക്ഷണിക്കപ്പെടാത്ത അതിഥി. മിനുട്ടുകള്‍ക്കുളളില്‍ മൂര്‍ഖന്‍ ചാക്കിലായി. പത്രമാധ്യമങ്ങള്‍ പ്രാധാന്യത്തോടെ, സചിത്രം വാര്‍ത്തകള്‍ നല്‍കിയതോടെ വെറും സേവ്യര്‍, പാമ്പു സേവ്യറായി...!. പിന്നീട്‌ പാമ്പുകള്‍ എവിടെയുണ്ടോ, അവിടെ സേവ്യറുമുണ്ട്‌ എന്നായി സ്ഥിതി!.
ഇന്ന്‌, ഒരു ദിവസം പിടികൂടുന്ന പാമ്പുകളുടെ എണ്ണം 45 മുതല്‍ 65 വരെ..!. സംശയിക്കേണ്ട, കണക്കുകള്‍ പീച്ചി വനംവകുപ്പ്‌ ഓഫീസിലുണ്ട്‌. നാളിതുവരെയായി 17,000 പാമ്പുകളെ എങ്കിലും പിടികൂടിയിട്ടുണ്ടാവുമെന്നാണ്‌ സേവ്യറിന്റെ ഓര്‍മ്മ. വനംവകുപ്പില്‍ ചേര്‍ന്ന ശേഷമാണ്‌ കൃത്യമായി കണക്കുകളും റിപ്പോര്‍ട്ടുകും സൂക്ഷിച്ചുതുടങ്ങിയത്‌. അതിനു മുമ്പുള്ളവയ്‌ക്കു റിക്കാര്‍ഡില്ല!. ആദ്യ കാലങ്ങളില്‍ പാമ്പുകളെ പടികൂടാനുളള പ്രത്യേക `സ്‌റ്റിക്കി'ന്റെ സേവനമൊന്നും ഉണ്ടായിരുന്നില്ല. ആകേയുള്ള കൈമുതല്‍ ധൈര്യം മാത്രം. പത്തിവിരിച്ചു ചീറ്റുന്ന പുല്ലാനി മൂര്‍ഖനെ
വെറുംകൈകൊണ്ടു നേരിടുന്നതിന്‌ മനസ്സുറപ്പുമാത്രം കൂട്ട്‌. ഇത്രയേറെ പാമ്പുകളെ നേരിട്ടു `കൈകാര്യം' ചെയ്‌തിട്ടും ആപത്ത്‌ ഒഴിഞ്ഞു നിന്നു. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ കടിയേറ്റത്‌ മൂന്നു തവണ മാത്രം. മൂന്നും മൂര്‍ഖന്റേത്‌. ആശുപത്രിയില്‍ ചകിത്സതേടും....സുഖപ്പെടുമ്പോള്‍, വീണ്ടും പാമ്പുകളുടെ ഇടയിലേയ്‌ക്ക്‌..!.
പാമ്പുകളെ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിക്കുകയാണ്‌ സേവ്യറിന്റെ ദൗത്യം. നാട്ടുകാരുടെ അടിയേറ്റു ചാവാന്‍ വിധിക്കപ്പെട്ട ഇവയെ പിടികൂടി കാട്ടില്‍ തുറന്നു വിടുന്നു.ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ അവ മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ ഇഴഞ്ഞു പോകുമ്പോള്‍, തികഞ്ഞ ആത്മസംതൃപ്‌തിയോടെ സേവ്യര്‍ തിരിച്ചു നടക്കും, അടുത്ത ദൗത്യത്തിനായി....
ഇന്ത്യയില്‍ മനുഷ്യന്‌ ആപത്‌കാരികളായ പാമ്പുകള്‍ മൂന്നു തരത്തില്‍പ്പെട്ടവ മാത്രമാണെന്ന്‌ സേവ്യര്‍. മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍. നമ്മുടെ നാട്ടില്‍ കാണുന്ന നിരവധി ജാതി പാമ്പുകളില്‍ ഇവയ്‌ക്കു മാത്രമാണ്‌ വിഷമുളളത്‌. പാമ്പുകളെ കുറിച്ചുള്ള അന്ധവിശ്വാസത്തോടൊപ്പം, അറിവില്ലായ്‌മയും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്ന്‌ സേവ്യര്‍ പറയുന്നു.
`പാമ്പുകടിയേറ്റാല്‍ ഭയപ്പെടാതിരിക്കുകയാണ്‌ ആദ്യം വേണ്ടത്‌. ഭയക്കൂമ്പോള്‍ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കും വിഷം പെട്ടെന്ന്‌ രക്തത്തില്‍ കലരാന്‍ ഇത്‌ ഇടയാക്കും..' സേവ്യര്‍ പറയുന്നു. കടിയേറ്റയാളെ കാലതാമസം ഇല്ലാതെ ആശുപത്രിയിലെത്തിച്ചാല്‍ തീര്‍ച്ചയായും രക്ഷപ്പെടുത്താനാകുമെന്നാണ്‌ അനുഭവമെന്നും സേവ്യര്‍. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെടുന്നത്‌ അണലിയുടെ കടിയേറ്റാണെന്നാണ്‌ കണക്കുകള്‍. അണലിയുടെ വിഷം നാഡീവ്യൂഹത്തെയാണ്‌ ബാധിക്കുക. മൂര്‍ഖന്റേത്‌ രക്തത്തേയും. വെള്ളിക്കെട്ടന്റെ വിഷം ഇതു രണ്ടിനേയും ഒരു പോലെ ബാധിക്കുന്നതാണ്‌.
`മൂര്‍ഖന്‍ പത്തിവിരിച്ചു നില്‍ക്കും. നമുക്ക്‌ രക്ഷപ്പെടാന്‍ സമയം കിട്ടും. എന്നാല്‍ ചുരുണ്ടുകൂടി, പതുങ്ങി കിടക്കുന്ന അണലി ദൃഷ്ടിയില്‍പ്പെടില്ല. ഇതിന്റെ ആക്രമണത്തിനു മനുഷ്യന്‍ കൂടുതലായി ഇരയാകുന്നതിനു കാരണം അതാണ്‌'. അണലിയുടെ പല്ല്‌ ചിലപ്പോള്‍ കടിവായില്‍ ഒടിഞ്ഞിരിക്കാറുണ്ടത്രെ. സ്‌ത്രീകളാണ്‌ അധികവും പാമ്പുകടിക്ക്‌ ഇരയാകുന്നത്‌. വൈക്കോല്‍ എടുക്കുമ്പോഴൂം, പുല്ലരിയാന്‍ പോകുമ്പോഴുമൊക്കെ ഇതിനു സാധ്യത കൂടുതലാണ്‌. അശ്രദ്ധമൂലമാണ്‌ അപകടങ്ങളധികവും.
പാമ്പുകള്‍ മാത്രമല്ല, നാട്ടില്‍ വന്യജീവികളിറങ്ങിയാല്‍ സേവ്യര്‍ തന്നെ വേണം. നാട്ടിലിറങ്ങിയ പുളളിപ്പുലിയെ മയക്കുവെടിക്കാനുള്ള ശ്രമത്തിനിടെ പുലിയുടെ ആക്രമണത്തിരയായത്‌ ഇന്നും ഞെട്ടലോടെ മാത്രമേ ഓര്‍ക്കാനാവൂ. ചേലക്കരയില്‍ വച്ചാണ്‌ സംഭവം. പുലിയുടെ കടിയും മാന്തലും ഏറ്റ സേവ്യര്‍ തലനാരിഴയക്കാണ്‌ രക്ഷപ്പെട്ടത്‌. കാര്യങ്ങള്‍ കൈവിട്ടതോടെ പൊലീസ്‌ പുലിയെ വെടിവച്ചു വീഴ്‌ത്തി. അതിനു ശേഷം, അതിസാഹസികമായ ഇത്തരം ദൗത്യങ്ങള്‍ വേണ്ടെന്നു വച്ചു. ഈ തീരുമാനത്തിനു പിന്നില്‍, ഭാര്യയുടേയും മക്കളുടേയും നിര്‍ബന്ധം കൂടി ഉണ്ട്‌. പാമ്പുകളെ പിടികൂടുന്നതു തന്നെ വീട്ടുകാര്‍ക്ക്‌ താത്‌പര്യമില്ലെന്നു സേവ്യര്‍ പറയുന്നു. അതീവ അപകടസാധ്യതയുള്ള ഈ പണി വേണ്ടെന്നു തന്നെയാണ്‌, ഭാര്യ ജൂലിയുടേയും മക്കളായ ആന്‍ മരിയ, ആന്‍ഡ്രിയ എന്നിവരുടേയും നിലപാട്‌. എങ്കിലും, സഹായം തേടി ഫോണ്‍കോളുകള്‍ എത്തുമ്പോള്‍ സേവ്യര്‍ ഇറങ്ങുന്നു, പ്രാര്‍ത്ഥനയോടെ...
വനം വകുപ്പില്‍ വൈല്‍ഡ്‌ലൈഫ്‌കാച്ചറായി നിയമനം ലഭിച്ചെങ്കിലും അത്‌ താത്‌കാലികം മാത്രമാണ്‌. മന്ത്രി ഗണേഷ്‌കുമാര്‍ പ്രത്യേക താത്‌പര്യം എടുത്താണ്‌ ഈ നിയമനം. ഈ ജോലി ലഭിച്ചതിന്റെ പേരില്‍, ജീവിത മാര്‍ഗ്ഗമായിരുന്ന പ്രസ്സ്‌ പൂട്ടിയിട്ടിരിക്കുകയാണിപ്പോള്‍. സ്ഥിരം നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ സേവ്യര്‍ ഇപ്പോള്‍.

പുലിപ്പേടി മാറ്റാന്‍ മന്ത്രിക്കൊപ്പം



കേരള അതിര്‍ത്തിയില്‍ കിടക്കുന്ന മലക്കപ്പാറ വനം-തോട്ടം മേഖലയില്‍ തുടരെ പുലിയുടെ ആക്രമണം റിപ്പോര്‍ട്ട്‌ ചെയ്‌തുകൊണ്ടിരുന്ന സമയം. തോട്ടം തൊഴിലാളികള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിയുകയാണ്‌. സന്ധ്യകഴിഞ്ഞാലും രാവിലെ വെളിച്ചം പരക്കുംമുമ്പും വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ജിം കോര്‍ബെറ്റിന്റേയും കെന്നത്ത്‌ ആന്‍ഡേഴ്‌സണിന്റെയുമൊക്കെ വേട്ടക്കഥകള്‍ വായിച്ച അനുഭവമേയുള്ളൂ. അതും അടച്ചുറപ്പുള്ള മുറികളില്‍ ഇരുന്നു വായിക്കുമ്പോള്‍ അനുഭവിക്കുന്ന `ത്രില്‍'. 2010ലാണ്‌ മലക്കപ്പാറയിലും അതിര്‍ത്തിഗ്രാമങ്ങളിലും പുലിപ്പേടി പരക്കുന്നത്‌. പത്തുകിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലുള്ള തോണിമുടിയില്‍ രണ്ടു കുട്ടികളെ പുലി കൊന്നതോടെ ഗ്രാമവാസികളുടെ ഭയം പാരമ്യത്തിലെത്തി. ഏപ്രില്‍ മാസത്തിലാണ്‌ ഇതെന്നാണ്‌ ഓര്‍മ്മ. കാലികളേയും വളര്‍ത്തു നായ്‌ക്കളേയും തുടര്‍ച്ചയായി പുലി കൊന്നുകൊണ്ടിരിക്കുന്നു. പുലിക്കഥ പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞതോടെ സര്‍ക്കാര്‍ ഒന്നനങ്ങി. പുലിയെ കൊല്ലാന്‍ വകുപ്പില്ല. തേയിലതോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവന്‍ സുരക്ഷിതമാക്കുകയും വേണം. ഒന്നേ ചെയ്യാനുള്ളൂ; പുലിയെ ജീവനോടെ പിടികൂടുക, നാടുകടത്തുക!.
മെയ്‌ 13ന്‌ പ്രസ്‌ ക്ലബില്‍ നിന്നു അറിയിപ്പെത്തി. 15ന്‌ മന്ത്രി കെ.പി.രാജേന്ദ്രന്‍ മലക്കപ്പാറ സന്ദര്‍ശിക്കുന്നു. അദ്ദേഹത്തെ അനുഗമിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ക്ഷണം. പുര്‍ച്ചെ ആറരയ്‌ക്ക്‌ പുറപ്പെടും. സ്‌റ്റേറ്റ്‌ കാറില്‍ മന്ത്രിയും സംഘവും മുന്നിലും, പ്രായം ചെന്നവരുടെ പല്ലിളകും പോലുള്ള, കാര്‍ഷിക സര്‍വ്വകലാശാലയുടെ ബസ്സില്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പിന്നാലെയുമായി യാത്ര തുടങ്ങി.
എട്ടരയോടെ വാഴച്ചാല്‍ വനംവകുപ്പ്‌ ഗസ്‌റ്റ്‌ ഹൗസില്‍ എത്തി. ലഘുഭക്ഷണം കഴിഞ്ഞ്‌ വീണ്ടും യാത്ര. വന്‍മരങ്ങള്‍ കുടപിടിക്കുന്ന കാട്ടിനു നടുവിലൂടെ. മലക്കപ്പാറയോടടുക്കുന്തോറും കാലവസ്ഥയില്‍ മാറ്റം. തണുപ്പ്‌ കൂടിവന്നു. തേയിലതോട്ടങ്ങള്‍ക്കിടയില്‍ മയങ്ങിക്കിടക്കുന്ന ഗ്രാമത്തില്‍ ഉച്ചവെയിലിനുപോലും ചൂടുതോന്നിയില്ല. ഗ്രാമത്തിനു മുകളില്‍ തേയിലക്കാടുകള്‍ക്കു നടുവിലാണ്‌ പുലിയെ പിടിക്കാനുള്ള കൂട്‌ സ്ഥാപിച്ചിരിക്കുന്നത്‌. സാധാരണവാഹനങ്ങള്‍ക്ക്‌ പോകാനാവാത്ത റോഡ്‌. റവന്യൂവകുപ്പിന്റേയും വനംവകുപ്പിന്റേയും ജീപ്പുകളില്‍ തുടര്‍യാത്ര. കല്ലുംകട്ടയും നിറഞ്ഞ ഇടുങ്ങിയ ചെമ്മണ്‍ നിരത്ത്‌. കൂടിന്റെ പ്രവര്‍ത്തനം മന്ത്രി നോക്കിക്കാണുന്നു. പുലിയുടെ സ്ഥിരം സഞ്ചാരപാതയിലാണ്‌ കൂട്‌ വച്ചിരിക്കുന്നത്‌. ഇരയായി ഒരു നായയാണ്‌. പുള്ളിപ്പുലികളുടെ ഇഷ്ടഭക്ഷണം നാടന്‍ നായയത്രെ. ഇതിനെ തേടിയാണ്‌ ഇവ മനുഷ്യവാസമുള്ള സ്ഥലങ്ങളിലെത്തുന്നത്‌. മലക്കപ്പാറ സ്‌കൂളിലെത്തി. നാട്ടുകാരുടെ സഭ. തമിഴ്‌ പറയുന്നവരാണ്‌ അധികം. സ്‌കൂളില്‍ പഠിക്കുന്നതു ഏഴു തമിഴ്‌ കുട്ടികള്‍ മാത്രം!. സങ്കടങ്ങള്‍ പറയുന്നതിനിടെ നാട്ടുകാര്‍ ഞെട്ടിക്കുന്ന ഒരു കാര്യം പറഞ്ഞു- ഇത്രയും കാലത്തിനിടെ ഈ കേരള ഗ്രാമം സന്ദര്‍ശിക്കുന്ന മൂന്നാമത്തെ മന്ത്രിമാത്രമാണ്‌ കെ.പി.രാജേന്ദ്രനെന്ന്‌!. എന്താണ്‌ നമ്മുടെ നാടിന്റെ പോക്ക്‌ എന്നാലോചിക്കാതിരിക്കാനായില്ല.
തീരെ വികസതമല്ലാത്ത ഈ തോട്ടം മേഖലയില്‍, കാട്ടുജീവികളും മനുഷ്യരും ഇണങ്ങിയാണ്‌ പുലര്‍ന്നിരുന്നതെന്ന്‌ വൈല്‍ഡ്‌ ലൈഫ്‌ പ്രൊജക്ട്‌ ഓഫീസര്‍ എസ്‌. ഗുരുവായൂരപ്പന്‍ പറഞ്ഞു. അടുത്ത കാലംവരെ അങ്ങിനെയായിരുന്നു എന്ന്‌ അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം. പിന്നെ എപ്പോള്‍, എവിടെയായിരിക്കും താളക്കേട്‌ തുടങ്ങിയിരിക്കുക?. അത്‌ ആരും അന്വേഷിക്കുന്നതു കണ്ടില്ല.

Friday, September 27, 2013

കല്ലൂര്‍മന മഹാമാന്ത്രിക പാരമ്പര്യത്തിന്റെ ഈടുവയ്‌പ്‌



കേരളത്തിന്റെ രക്ഷയ്‌ക്കായി പരശുരാമന്‍ അഷ്‌ടവൈദ്യന്മാരെ നിയമിച്ചതുപോലെ ആറ്‌ മാന്ത്രിക കുടുംബക്കാരേയും നിയമിച്ചുവത്രെ. അവരില്‍ മൂന്ന്‌ കുടുംബക്കാര്‍ സന്മന്ത്രവാദികളും മറ്റു കുടുംബക്കാര്‍ ദുര്‍മന്ത്രവാദികളുമായിരുന്നു. സന്മന്ത്രവാദികളില്‍ ഒരു കുടുംബക്കാരാണ്‌ കല്ലൂര്‍ നമ്പൂതിരിപ്പാടന്മാര്‍. തൃശൂരിലെ ഒല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനു അരനാഴിക പടിഞ്ഞാറുമാറിയാണ്‌ മാന്ത്രിക പാരമ്പര്യത്തിന്റെ മഹാപാരമ്പര്യം കുടികൊള്ളുന്ന കല്ലൂര്‍ മന. കല്ലൂര്‍ നമ്പൂതിരിപ്പാടന്മാര്‍ വേദവേദാംഗങ്ങളിലും മന്ത്രവാദത്തിലും അതിനിപുണന്മാരായിരുന്നു. ചിലര്‍ നല്ല കവികളുമായിരുന്നു. എന്നാല്‍ അവര്‍ക്ക്‌ അധികം പ്രസിദ്ധി മന്ത്രവാദത്തിലാണ്‌. തൃപ്പൂണിത്തുറെ നിന്ന്‌ അവിണിശ്ശേരിക്ക്‌ മാറിത്താമസിക്കാനിടയായതുതന്നെ അവരുടെ മന്ത്രവാദത്തിന്റെ ശക്‌തിനിമിത്തമാണെന്നാണ്‌ ഐതിഹ്യം.
കല്ലൂര്‍ നമ്പൂതിരിപ്പാടന്മാരുടെ ഇല്ലം ആദ്യം ബ്രിട്ടീഷ്‌ മലബാറില്‍ കോട്ടയ്‌ക്കലിനു സമീപത്തായിരുന്നു. എന്നാല്‍ സാമൂതിരിപ്പാട്ടിന്‌ ഇവരോട്‌ ഇഷ്ടക്കേട്‌ തോന്നിയതിനാല്‍ അവിടെനിന്ന്‌ പോന്ന്‌ വള്ളുവനാട്‌ താലൂക്കില്‍ പട്ടാമ്പിക്കു കിഴക്ക്‌ പള്ളിപ്പുറം ചെങ്ങണം കുന്നത്ത്‌ ഭഗവതീക്ഷേത്രത്തിന്‌ സമീപം താമസമാക്കി. എങ്കിലും അവിടേയും അവരുടെ വാസം സ്‌ഥിരമായില്ല. കൊച്ചി രാജാക്കന്മാര്‍ക്ക്‌ തിരുമൂപ്പ്‌ കിട്ടിയാല്‍ അവിടെച്ചെന്ന്‌?അരിയിട്ടുവാഴ്‌ച്ച? എന്നൊരു ചടങ്ങ്‌ നടത്തുക പതിവാണ്‌. അതിനുവേണ്ടുന്ന സകലസാധനങ്ങളും ശേഖരിച്ചുകൊടുത്തിരുന്നത്‌ അക്കാലത്ത്‌ കൊച്ചി രാജാക്കന്മാരുടെ ഇഷ്‌ടക്കാരനായിരുന്ന ഒരു കല്ലൂര്‍ നമ്പൂതിരിപ്പാടായിരുന്നു. അതുകൊണ്ടും കൂടിയായിരുന്നു സാമൂതിരിക്ക്‌ നമ്പൂരിപ്പാടന്മാരോട്‌ വിരോധം വര്‍ദ്ധിച്ചത്‌. അതിനാല്‍ കൊച്ചീരാജാവ്‌ അവരെ കുടുംബസഹിതം തൃപ്പൂണിത്തുറയ്‌ക്ക്‌ കൊണ്ടുപോയി. അവിടെ നിന്നുമാണ്‌ പിന്നീട്‌ അവിണിശേരിയില്‍ എത്തി താമസമാക്കിയത്‌.
മന്ത്രവാദത്തിനു കേള്‍വികേട്ടവരാണ്‌ കല്ലൂര്‍ നമ്പൂതിരിപ്പാടന്‍മാര്‍. മനസ്സിന്റെ രോഗങ്ങള്‍ക്കുള്ള ചികിത്സാവിധിയത്രെ മന്ത്രവാദം. ശാരീരിക രോഗങ്ങള്‍ക്ക്‌ ആയൂര്‍വേദവും. ഇതായിരുന്നു നമ്മുടെ സമ്പ്രദായം. മന്ത്രവാദം അന്ധവിശ്വാസമല്ലേ?. തട്ടിപ്പല്ലേ ? എന്നുള്ള ചോദ്യങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. ഇന്നും കാര്യസാധ്യത്തിന്‌ എത്തുന്നവരില്‍ അന്യസംസ്ഥാന രാഷ്‌ട്രീയ നേതാക്കളടക്കം ഉണ്ടെന്ന്‌ അറിയുമ്പോഴാണ്‌ അത്ഭുതം ഇരട്ടിക്കുക. തെരഞ്ഞെടുപ്പുകാലത്ത്‌ എതിരാളിക്ക്‌ പത്തുവോട്ട്‌ തികച്ചു കിട്ടരുതെന്ന ആവശ്യവുമായി വന്നവരുടെ കഥയും ഇവിടെ പറയാനുണ്ട്‌!.
കല്ലൂര്‍ മനയിലെ കാരണവര്‍ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ഭജനമിരിക്കുന്ന കാലത്ത്‌ ലഭിച്ച ഒരു മന്ത്രവാദഗ്രന്ഥമാണ്‌ കല്ലൂര്‍ മനയ്‌ക്ക്‌ മഹാമാന്ത്രിക പാരമ്പര്യം സമ്മാനിച്ചതത്രെ. ശ്രീ പരമേശ്വരനും ഭഗവതിയും നേരിട്ട്‌ അനുഗ്രഹിച്ചു നല്‍കിയതാണ്‌ ഈ മാന്ത്രിക ഗ്രന്ഥം എന്നാണ്‌ ഐതിഹ്യം. ദേവീപ്രീതിക്കായുള്ള ഭഗവതിസേവ പ്രത്യേക വിധിയോടെ എങ്ങിനെ ചെയ്യണമെന്ന്‌ ഈ ഗ്രന്ഥത്തില്‍ വിസ്‌തരിച്ചിരിക്കുന്നു. ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന രീതി വലിയഭഗവതിസേവ എന്നറിയപ്പെടുന്നു. ചെങ്ങണംകുന്നത്തു ഭഗവതിയാണ്‌ ഇന്നും ഈ ഇല്ലക്കാരുടെ ഭരദേവത. ചെങ്ങണംകുന്നത്തു ഭഗവതിക്കു നിവേദ്യം സമര്‍പ്പിച്ചതിനു ശേഷമാണ്‌, മന്ത്രവാദത്തിനായി ഉഗ്രമൂര്‍ത്തിയായ പ്രത്യംഗിരാ ദേവിയെ നമ്പൂതിരിപ്പാടന്‍മാര്‍ ഉണര്‍ത്തുന്നത്‌.
ഈ മേഖലയില്‍ അതിപ്രശസ്‌തിയാര്‍ജിക്കുകയുണ്ടായി ഈ കുടുംബം. തിരുവിതാംകൂര്‍ രാജകുടുംബത്തെ അലട്ടിയിരുന്ന എട്ടുവീട്ടില്‍ പിള്ളമാരുടെ ആരാധനാമൂര്‍ത്തികളുടെ ശല്ല്യം ഒതുക്കിത്തീര്‍ത്തത്‌ കല്ലൂര്‍ മാന്ത്രികരാണ്‌. കൊച്ചിരാജകുടുംബത്തിലും ഇതുപോലുള്ള ദോഷങ്ങള്‍ തീര്‍ത്ത്‌ ശാന്തി വരുത്തിയതിന്‌ കല്ലൂര്‍ നമ്പൂതിരിപ്പാടന്‍മാര്‍ ഏറെ ആദരിക്കപ്പെടുകയുണ്ടായിട്ടുണ്ട്‌. കഥകളിപ്പദങ്ങള്‍, കവിതാ രചന എന്നിവയിലും ഈ കുടുംബക്കാര്‍ പ്രതിഭതെളിയിച്ചിട്ടുണ്ട്‌.

കേരളത്തിന്റെ മാന്ത്രിക പാരമ്പര്യം

കേരളം സൃഷ്ടിച്ചശേഷം അതിനെ അറുപത്തിനാലു ഗ്രാമങ്ങളും നാലു തളികളുമായി തിരിച്ച പരശുരാമന്‍, ക്ഷേത്രങ്ങള്‍ സ്ഥാപിച്ച ശേഷമാണ്‌ ആറു നമ്പൂതിരികുടുംബങ്ങളെ മാന്ത്രിക ചുമതലയേല്‍പ്പിക്കുന്നത്രെ. കാട്ടുമാടം, കല്ലൂര്‍, സൂര്യകാലടി, കാവനാട്‌ തുടങ്ങിയ മനകള്‍ ഇവയില്‍ പ്രസിദ്ധമാണ്‌. `മനനാല്‍ ത്രായതേ ഇതി മന്ത്രഃ' എന്നാണ്‌ മന്ത്രമെന്ന വാക്കിന്റെ വ്യാഖ്യാനം. മനനം ചെയ്യുന്നവനെ രക്ഷിക്കുന്നത്‌ എന്നര്‍ത്ഥം. ബ്രാഹ്മണരില്‍ നമ്പൂതിരിമാര്‍ മാത്രമാണ്‌ മന്ത്രവാദം തൊഴിലായി ഏറ്റെടുത്തത്‌. ഭദ്രകാളിയെ അധിദേവതയായി ഇവര്‍ സ്വീകരിക്കുകയും ചെയ്‌തിരിക്കുന്നു. അബ്രാഹ്മണര്‍ മന്ത്രവാദാവശ്യത്തിനായി ചാത്തന്‍, അറുകൊല, കരങ്കുട്ടി തുടങ്ങിയ ശാക്‌തേയ മൂര്‍ത്തികളെ സേവിക്കുന്നു. മന്ത്രവാദം ഉത്തമകര്‍മ്മമായി നമ്പൂതിരി കുടുംബങ്ങള്‍ കരുതുന്നില്ല. കാരണം, ഒഴിപ്പിക്കുന്ന ദുര്‍ദേവതകളുടെ ശാപം കര്‍മ്മിക്കുണ്ടാവുമെന്നാണ്‌ വിശ്വാസം.

ഗ്രാമവിശുദ്ധിയുടെ കഥ; ഇത്‌ നെട്ടന്റെ കഥ



ഗ്രമങ്ങളുടെ കഥകള്‍ക്കു ചെവിയോര്‍ത്തിട്ടുണ്ടോ?. അനുഭവമുള്ളവര്‍ അതു ഗൃഹാതുരത്വത്തോടെ ഓര്‍ക്കാതിരിക്കില്ല. പുതിയ തലമുറ കേട്ടുകേള്‍പ്പിച്ചെങ്കിലും അതു അറിഞ്ഞവരായിരിക്കും. തൃശ്ശൂര്‍ ജില്ലയിലെ പെരുവള്ളൂരിനടുത്ത്‌ പരപ്പുഴയില്‍ നെട്ടന്റെ കുറി എന്ന ചടങ്ങിനാധാരമായ ഒരു കഥ കേള്‍ക്കൂ. മഴയില്‍ നിറഞ്ഞ പാടങ്ങളുടെ കരയില്‍ നിന്ന്‌ അമ്മമാര്‍ കുഞ്ഞുങ്ങളെ പറഞ്ഞു കേള്‍പ്പിച്ച ആ കഥ, അന്യം നില്‍ക്കാതെ ഇന്നും ചടങ്ങുകളിലൂടെ തുടര്‍ന്നു വരുന്നു.
മേഘത്തില്‍ കയറിവരുന്ന നെട്ടനാണ്‌ മഴ കൊണ്ടുവരുന്നത്‌ എന്നുള്ള വിശ്വാസമാണ്‌ ഈ സുന്ദരഗ്രമീണ ആചാരത്തിന്റെ പിന്നില്‍. ഈ കഥ കവിതയായി അവതരിപ്പിച്ച മണപ്പുറത്തിന്റെ കവി കെ.ബി. മേനോനെ ഓര്‍ക്കാതിരിക്കാന്‍ വയ്യ.
പരപ്പുഴയില്‍ പണ്ടു ഉയര്‍ന്നുനിന്നിരുന്ന മൂന്നു പാറക്കല്ലുകള്‍ നെട്ടന്റെ പ്രതീകമായി കരുതുന്നു. ഇടവപ്പാതിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴയില്‍ ഇവ മുങ്ങും. ജലസമൃദ്ധിയില്‍ പാറക്കല്ലുകള്‍ മൂടുന്നതാണ്‌ നെട്ടന്റെ കുറിയായി ആചരിക്കുന്നത്‌.പരപ്പുഴയോടു ചേര്‍ന്നുകിടക്കുന്ന ആതമംഗലം കായലിനു കുറുകെ ശിവന്റെ ഭൂതഗണങ്ങള്‍ പാലം പണിയാനായി സ്‌ഥാപിച്ചതാണ്‌ നെട്ടന്റെ പ്രതീകമായി അറിയപ്പെടുന്ന പാറക്കല്ലുകലെന്നു ഐതിഹ്യം. നെട്ടന്റെ കുറിയെടുക്കുന്നതോടെ കാലവര്‍ഷത്തിനു തുടക്കമാവുമെന്ന്‌ പഴമക്കാര്‍ വിശ്വസിക്കുന്നു. എടവം പതിനഞ്ചിനാണ്‌ നെട്ടന്റെ കുറി ആചരിക്കുക.
നെട്ടന്റെ കുറിക്കു പായസം വിളമ്പുക പുളിയിലയിലാണത്രേ!.
പെരുവല്ലൂര്‍ പാടശേഖരങ്ങളുടെ പടിഞ്ഞാറെ കരയിലുള്ള ദേവീക്ഷേത്രത്തില്‍ രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍ക്കായി നൂറുകണക്കിന്‌ ഭക്‌തര്‍ എത്തുന്നു. പരപ്പുഴയില്‍ ഉയര്‍ന്നു നിന്നിരുന്ന നെട്ടന്റെ പ്രതീകമായ മൂന്ന്‌ പാറക്കല്ലുകള്‍ ഇടവപ്പാതിയുടെ ജലസമൃദ്ധിയില്‍ മുങ്ങുന്നതാണ്‌ നെട്ടന്റെ കുറിയായി പറയുന്നത്‌.
വായ്‌ത്താരിപോലെ കൈമാറിവന്ന ഒരു പുരാവൃത്തമാണിത്‌. കഥ ആയിരത്താണ്ടു പുറകിലേക്കൊഴുകുന്നു. രാത്രിയില്‍ ക്ഷേത്രം പണിതീര്‍ത്ത ശിവഭൂതഗണങ്ങള്‍ ബാക്കി വന്ന കല്ലുകള്‍ കൊണ്ട്‌ കായലിനു കുറുകെ ഒരു പാലം തീര്‍ക്കുവാന്‍ ആലോചിക്കുകയാണ്‌. പുലരുവാന്‍ ഇനിയും നാഴികകള്‍ ബാക്കിയുണ്ട്‌ എന്ന ധൈര്യത്തില്‍. എന്നാല്‍ കുസൃതിയായ ദേവി, കോഴികൂവുന്ന സ്വരം ഉണ്ടാക്കുകയും, നേരം പുലര്‍ന്നെന്നു കരുതി ഭൂതഗണങ്ങള്‍ കായലില്‍ നാട്ടിയ മൂന്നു കൂറ്റന്‍ പാറക്കല്ലുകള്‍ അവിടെ ഉപേക്ഷിച്ചു സ്ഥലം വിടുകയുമായിരുന്നത്രെ. പിറ്റേന്ന്‌ നാട്ടുകാര്‍ എത്തുമ്പോള്‍ ഈ പാറകള്‍ കായലില്‍ താഴ്‌ന്നു പോയി!.

കെ.ബി. മേനോന്‍ കവിതയായ്‌ പാടുന്നു:

``സംസ്‌കാരം പരിഷ്‌കാരവുമുള്ളോരായ്‌
വീണ്ടും ജീവിച്ചു വരുന്നു മര്‍ത്യന്‍
പുത്തനാം പാലം പണിയുവാന്‍ വന്നവര്‍-
ക്കൊത്തില്ല....തൂണുകള്‍ ഇളക്കിമാറ്റാന്‍
പിറ്റേന്നു പാലം പണിക്കാരു വന്നപ്പോ-
ളത്ഭുതം...തൂണുകള്‍ താണുപോയി.
കായല്‍ നിലങ്ങളായ്‌ മാറി...പരപ്പുഴ
ചാലായ്‌ മാറി...കാലാന്തരത്തില്‍
വര്‍ഷങ്ങള്‍ നീങ്ങവേ, യാത്രയ്‌ക്കു, പാലമായ്‌
ബസ്സുകള്‍, കാറുകള്‍...മോട്ടോറുകള്‍
നാട്ടിന്‍ പുറങ്ങള്‍...ഗ്രാമങ്ങളായി...
വെറ്റിലച്ചെല്ലം വലിച്ചുവെച്ചങ്ങനെ
മുത്തശ്ശി തന്റെ കഥകള്‍...നിര്‍ത്തി''

മരണത്തെ മറികടന്ന കുന്തിപ്പുഴ


പുഴകളുടെ മരണം സംഭവിക്കുന്നത്‌ മനുഷ്യന്റെ കൈകൊണ്ടു മാത്രമാണ്‌. മരിച്ചു ജീവിക്കുന്ന പുഴകള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്‌. മനുഷ്യന്റെ കരാള ഹസ്‌തകങ്ങളില്‍ പിടഞ്ഞു മരിക്കുമായിരുന്ന സുന്ദരിയായ ഒരു പുഴയുണ്ട്‌. ഭാഗ്യം കൊണ്ട്‌ ഇന്നും അവള്‍ ഒഴുകുന്നു, ശാന്തയായി, ചിരികളികളുമായി. സൈലന്റ്‌ വാലിയില്‍ നിന്നുള്ള കാട്ടരുവികള്‍ ചേര്‍ന്ന്‌ പുഴയായി മാറുന്ന കുന്തിപ്പുഴ. പതിനഞ്ചുകിലോ മീറ്ററോളം സൈലന്റ്‌ വാലി മഴക്കാടുകളിലൂടെ  ഒഴുകുന്ന കുന്തിപ്പുഴ പിന്നീട്‌ മണ്ണാര്‍ക്കാടന്‍ സമതലത്തിലേക്ക്‌ കടക്കുന്നു. ഭാരതപ്പുഴയുടെ കൈവഴിയായ തൂതയിലാണ്‌ കുന്തിപ്പുഴ ചെന്നു ചേരുക.


നിശബ്ദതയുടെ താഴ്‌വരയില്‍ നിന്നുള്ള നേര്‍ത്ത കുളിരുറവകളാണ്‌ പുഴയായി മാറുന്നത്‌. പുഴ പൂര്‍ണരൂപത്തിലാവുന്നിടത്തു വനം വകുപ്പിന്റെ ബോര്‍ഡുണ്ട്‌. അതില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു: ``കാട്ടുചോലകളൊന്നിച്ച കുന്തിപ്പുഴ ഈ മലന്താഴ്‌വാരത്തിലൂടെ ഒഴുകി, കാടിന്റെ തണുപ്പില്‍ നിന്ന്‌, മലമുകളില്‍ നിന്ന്‌ പുറത്തുകടക്കുന്ന യാത്ര ഇവിടെ തുടങ്ങുന്നു. ഈ ഗര്‍ത്തത്തിനൊടുവില്‍ പാത്രക്കടവും കടന്ന്‌ മണ്ണാര്‍ക്കാട്‌ സമതലങ്ങളിലേക്കു കുത്തിയൊഴുകുന്നു. ഇവിടെ വച്ച്‌ ഈ ഒഴുക്ക്‌ എന്നെന്നേക്കുമായി നിലയ്‌ക്കുമായിരുന്നു. സൈലന്റ്‌ വാലി ജലവൈദ്യുത അണക്കെട്ട്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥാനമിതായിരുന്നു...''
പുഴ മഴക്കാടുകളെ രണ്ടുഭാഗമായി തിരിച്ചുകൊണ്ടാണ്‌ ഒഴുകുന്നത്‌. വന്‍മരങ്ങള്‍ കുടപിടിക്കുന്ന വഴിയിലൂടെ അടിക്കാടുകള്‍ വകഞ്ഞു മാറ്റി നടക്കുക പുഴയുടെ ഓരം ചേര്‍ന്ന്‌. അനുഭൂതിദായകമാണ്‌. പുഴയുടെ കിഴക്കേ കരയില്‍ രണ്ടു കിലോമീറ്ററും പടിഞ്ഞാറെ കരയില്‍ അഞ്ചു കിലോമീറ്ററുമാണ്‌ വനഭൂമി, സൈലന്റ്‌ വാലി ദേശീയോദ്യാനം. കണ്ണീരുപോലുള്ള വെള്ളമാണ്‌ കുന്തിപ്പുഴയുടെ പ്രത്യേകത. താഴ്‌വരയുടെ കിഴക്കന്‍ ചെരിവില്‍ നിന്നുത്ഭവിക്കുന്ന കുന്തന്‍ ചോലപ്പുഴ, കരിങ്ങാത്തോടു, മദ്രിമാരന്‍ തോട്‌, വലിയപാറത്തോട്‌, കുമ്മന്‍ന്തന്‍ തോട്‌ എന്നീ ചോലകള്‍ പുഴയെ പുഷ്ടിപ്പെടുത്തുന്നു. ആഴം നന്നെ കുറവാണ്‌ പുഴക്ക്‌. വെള്ളപ്പൊക്കം പോലുള്ള കെടുതികളില്ല. പശ്ചിമഘട്ടനിരയിലെ കീടനാശിനി തൊടാത്ത വൃഷ്ടിപ്രദേശം കുന്തിപ്പുഴക്കു മാത്രം സ്വന്തം. പന്ത്രണ്ടു കിലോമീറ്ററോളം പുഴയുടെ തീരം കുത്തനെ ചരിഞ്ഞാണ്‌ പോകുന്നത്‌. 1861 മീറ്റര്‍ മുതല്‍ 900 മീറ്റര്‍ വരെ പുഴമ്പള്ളം ചായുന്നു. അവസാനത്തെ എട്ടുകിലോമീറ്റര്‍ അറുപതുമീറ്ററോളം ചരിഞ്ഞാണ്‌ കിടക്കുന്നത്‌.
മാമരങ്ങള്‍ കുടപിടിക്കുന്ന മഴക്കാട്‌ കണ്ടെത്തിയ ബ്രിട്ടീഷുകാരാണ്‌ സൈലന്റ്‌ വാലി എന്ന്‌ ഈ മനോഹരതാഴ്‌വരയ്‌ക്ക്‌ പേര്‌ കല്‍പ്പിച്ചു കൊടുത്തതത്രെ. കാടുകളെ ശബ്ദമുഖരിതമാക്കുന്ന മണ്ണട്ടകളുടേയും ചീവീടുകളുടേയും ചിലപ്പ്‌ ഇവിടെ ഇല്ല. മഹാമൗനത്തില്‍ ആണ്ടുകിടക്കുന്ന താഴ്‌വരയെ അവര്‍ സൈലന്റ്‌ വാലി എന്നു വിളിച്ചു. എന്നാല്‍, ഈ പ്രദേശത്തിന്റെ മലയാളത്തിലെ പേര്‍ സൈരന്ധ്രിവനം എന്നായിരുന്നു. പാണ്ഡവരുടെ വനവാസകാലവുമായാണ്‌ ഈ പേരിനു ബന്ധം. പാണ്ഡവരും പത്‌നി ദ്രൗപദിയും ഇവിടെ പുഴക്കരികിലുള്ള ഗുഹയില്‍ തങ്ങിയിരുന്നു എന്നാണ്‌ കഥ. മനോഹരമായ ഈ താഴ്‌വര അവരെ തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്‌. ചാഞ്ഞിറങ്ങുന്ന പുല്‍മേടുകള്‍ താഴവരയിലെ മരക്കൂട്ടങ്ങളില്‍ ചെന്നു ലയിക്കുന്നു...ഇടതിങ്ങിയ വനത്തിനുള്ളിലൂടെ തുളളിപ്പുളച്ചൊഴുകുന്ന കണ്ണീര്‍പ്പുഴ. അതിരാവിലെയും സായാഹ്നങ്ങളും ആനയും പുലിയും ഒന്നിച്ചു തന്നെ ഇവിടെ നിന്നു ദാഹം തീര്‍ക്കുന്നു...എല്ലാ ജീവികളും സഹവര്‍ത്തിത്തോടെ കഴിയുന്ന താഴ്‌വര മനുഷ്യസ്‌പര്‍ശമില്ലാത്തതുമായിരുന്നു. ദ്രൗപതി പേരായ സൈരന്ധ്രി എന്ന വാക്കില്‍ നിന്നാണ്‌ ഈ പേരിന്റെ ഉത്ഭവമത്രെ. 1857ലാണ്‌ ബ്രിട്ടീഷ്‌ സസ്യശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ വൈറ്റ്‌ സൈലന്റ്‌ വാലിയില്‍ എത്തുന്നത്‌. ചീവീടുകളുടെ ചിലപ്പിന്റെ അസാന്നിധ്യം ശ്രദ്ധിച്ച വൈറ്റ്‌ താഴ്‌വരയ്‌ക്കു സൈലന്റവാലി എന്നു പേര്‍ കൊടുത്തു. 1985ലാണ്‌ അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്‌. വൈദ്യുതി ബോര്‍ഡിന്റെ ജലവൈദ്യുതി പദ്ധതിക്കുള്ള നീക്കങ്ങള്‍ക്കെതിരേ നടന്ന ജനകീയ സമരങ്ങള്‍ ചരിത്രമാണ്‌. കുന്തിപ്പുഴക്ക്‌ അണകെട്ടി വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള നീക്കമാണ്‌ പരിസ്ഥിതി സ്‌നേഹികളുടെ എതിര്‍പ്പുമൂലം പരാജയപ്പെട്ടത്‌. കേരളത്തിലെ അവസാനത്തെ മഴക്കാടും അതോടെ മുടിഞ്ഞുപോകുമായിരുന്നു. കുന്തിപ്പുഴയുടെ ചരമക്കുറിപ്പും. പുഴ ഇന്നും ഒഴുകുന്നു. മരിച്ചില്ലെന്ന ആഹ്ലാദം നമുക്ക്‌ കണ്ടറിയാം. പുഴയുടെ ആ ചിരി നമുക്ക്‌ കേട്ടറിയാം...

വടക്കുന്നാഥ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങളും യക്ഷിയും



ക്ഷേത്രങ്ങളും തീര്‍ത്ഥകേന്ദ്രങ്ങളുമായുമെല്ലാം ബന്ധപ്പെട്ട് വിശ്വാസങ്ങളും കേട്ടുകേഴ്വികളും ധാരാളമായി ഉണ്ടാകാറുണ്ട്. കേരളത്തില്‍ മഹാക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഇവയില്‍ പലതും മണ്‍മറഞ്ഞു കിടക്കുന്നു. അതു ഓര്‍മ്മിക്കുന്ന തലമുറകള്‍ കഴിഞ്ഞുവരവേ പലതും തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അന്ധവിശ്വാസവും വിശ്വാസവുമെല്ലാം മാറ്റിവച്ചാലും വളരുന്ന തലമുറകള്‍ക്ക്, നമ്മുടെ പൈതൃക വിശേഷം കൈമാറേണ്ടത് തീര്‍ച്ചയായും അനിവാര്യമാണ്. തലമുറകളുടെ ഇഴയടുപ്പം നഷ്ടപ്പെടുന്നതിന്റെ അടിസ്ഥാനം ഇത്തരം കൈമാറ്റം നടക്കാത്തതുമാത്രമാണ്.
തൃശൂരിന്റെ നാഥനായ ശ്രീവടക്കുന്നാഥ ക്ഷേത്രത്തിന്, വിശ്വാസത്തേക്കാള്‍ ചരിത്ര പ്രാധാന്യം ഏറെയാണ്. ടിപ്പുവിന്റെ പടയോട്ടത്തെ കുറിച്ചുപോലും ഈ ക്ഷേത്രം നമ്മോടു സംസാരിച്ചുകൊണ്ടിരിക്കുന്നു. 
ഒമ്പതേക്കറില്‍ തൃശൂര്‍ നഗരമധ്യത്തില്‍ പരന്നു കിടക്കുന്ന ഈ മഹാക്ഷേത്രത്തില്‍ അത്യപൂര്‍വ്വമായ ചുമര്‍ ചിത്രങ്ങളുണ്ട്. പലതും നാശോന്മുഖമായി കഴിഞ്ഞു ഇന്ന്. പുനഃസൃഷ്ടിക്കാനാവില്ലെന്നതിന്റെ പേരില്‍ പലതും കുമ്മായമടിച്ച് മായ്ച്ചു കളയുകയും ചെയ്തു!. ഇന്ന് കേന്ദ്രപുരാവസ്തുവകുപ്പാണ് ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല ഏറ്റിരിക്കുന്നത്. ചുവര്‍ ചിത്രങ്ങള്‍ സംരക്ഷിക്കാനുള്ള പ്രയത്നം നടന്നുവരുന്നു.
വടക്കുന്നാഥനിലെ ചുവര്‍ചിത്രങ്ങളുടെ ജീവചൈതന്യം വ്യക്തമാക്കുന്ന ഒട്ടനവധി അനുഭവകഥകള്‍ പഴയ തലമുറ കൈമാറിവന്നിട്ടുണ്ട്. അതിലൊന്നാണ് യക്ഷിയുടെ ചിത്രം. മൂന്നു ശ്രീകോവിലുകളിലൊന്നിലായിരുന്നു എന്നാണ് പറയുന്നത്. ഐതിഹ്യകഥയിലും ഇതിനെ കുറിച്ചു പറയുന്നുണ്ട്. ചിത്രകാരന്റെ അസാമാന്യമായ സിദ്ധിവിശേഷം കൊണ്ടാവാം ഈ ചിത്രത്തിന് ജീവചൈതന്യം ഉണ്ടായി വന്നത്രെ. അതി സുന്ദരിയായ സ്ത്രീരൂപമായിരുന്നു ഈ യക്ഷി ചിത്രത്തിന്. ചിത്രത്തില്‍ നോക്കി 'ഇന്നു വരുമോ' എന്നു ചോദിച്ചാല്‍, അന്നു രാത്രി, അയാളുടെ അരികില്‍ എത്തുമായിരുന്നു എന്നാണ് കഥ. ഒരിക്കല്‍  ക്ഷേത്രത്തില്‍ ഭജനത്തിനെത്തിയ ഒരു നമ്പൂതിരി, കൂട്ടുകാരുമായുള്ള വാതുവയ്പ്പിന്റെ പേരില്‍ യക്ഷിചിത്രം നോക്കി 'ഇന്നു രാത്രി വരുമോ?' എന്നു ചോദിച്ചു വത്രെ. രാത്രി ഉറങ്ങാന്‍ കിടന്ന നമ്പൂതിരിയുടെ അടുത്ത് പ്രാപിക്കാനായി യക്ഷി എത്തുകയും ചെയ്തു!. പരിഭ്രമിച്ചുവശായ നമ്പൂതിരി അര്‍ദ്ധപ്രാണനായി. ക്ഷുഭിതയായ യക്ഷി അയാളുടെ ചെകിടത്തടിക്കുകയും പല്ലു മുപ്പത്തിരണ്ടും കൊഴിക്കുകയും ചെയ്ത് പൊയ്ക്കളഞ്ഞു!. ചിത്രത്തിന്റെ ജീവചൈതന്യവും അപകടവും മനസ്സിലാക്കി ഇതു മായ്ച്ചു കളഞ്ഞുവെന്നാണ് പഴമക്കാര്‍ പറയുന്നത്.

മറ്റൊരു മഹത്തായ ചുവര്‍ചിത്ര സൃഷ്ടി നൃത്തനാഥന്റേതാണ്. പടിഞ്ഞാറെ പ്രവേശന കവാടം കടന്നാല്‍, ഇടതുവശത്തെ ചുവരിലാണ് പ്രപഞ്ചംമുഴുവന്‍ നിറയുന്ന ഇരുപതുകൈകളോടെയുളള നൃത്തനാഥന്റെ ചിത്രം. ഇതിനു 350ലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പുരാവസ്തുവിദഗ്ധര്‍ പറയുന്നത്. ചിത്രം വരച്ചശേഷം, ദേവന്റെ കണ്ണു തുറപ്പിക്കുക എന്നത് ഒരു ദൈവീക പ്രക്രിയായി കണക്കാക്കുന്നു. നേത്രോന്മീലിതം നിര്‍വ്വഹിച്ചാല്‍, ചിത്രത്തില്‍ സ്വയമേവ ചൈതന്യം കുടികൊള്ളുമെന്നാണ് പറയുന്നത്. നൃത്തനാഥന്റെ മിഴി തുറപ്പിക്കുന്ന നേരത്ത് ഭൂമികുലുക്കം ഉണ്ടായെന്ന് പഴമക്കാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഈ ചിത്രത്തില്‍ നിത്യപൂജ പതിവാക്കി. ഇന്നും അതു തുടര്‍ന്നു വരുന്നു. ഇതിന്റെ തൊട്ടുള്ള ചുവരില്‍ വാസുകീശായിയായ മഹാദേവന്റെ മറ്റൊരു ചുവര്‍ ചിത്രമുണ്ട്. ഇതു ലോകത്ത് എവിടേയും കാണാത്തതാണെന്ന് ചരിത്രഗവേഷകര്‍ സമ്മതിക്കുന്നു..