Friday, September 27, 2013

ഗ്രാമവിശുദ്ധിയുടെ കഥ; ഇത്‌ നെട്ടന്റെ കഥ



ഗ്രമങ്ങളുടെ കഥകള്‍ക്കു ചെവിയോര്‍ത്തിട്ടുണ്ടോ?. അനുഭവമുള്ളവര്‍ അതു ഗൃഹാതുരത്വത്തോടെ ഓര്‍ക്കാതിരിക്കില്ല. പുതിയ തലമുറ കേട്ടുകേള്‍പ്പിച്ചെങ്കിലും അതു അറിഞ്ഞവരായിരിക്കും. തൃശ്ശൂര്‍ ജില്ലയിലെ പെരുവള്ളൂരിനടുത്ത്‌ പരപ്പുഴയില്‍ നെട്ടന്റെ കുറി എന്ന ചടങ്ങിനാധാരമായ ഒരു കഥ കേള്‍ക്കൂ. മഴയില്‍ നിറഞ്ഞ പാടങ്ങളുടെ കരയില്‍ നിന്ന്‌ അമ്മമാര്‍ കുഞ്ഞുങ്ങളെ പറഞ്ഞു കേള്‍പ്പിച്ച ആ കഥ, അന്യം നില്‍ക്കാതെ ഇന്നും ചടങ്ങുകളിലൂടെ തുടര്‍ന്നു വരുന്നു.
മേഘത്തില്‍ കയറിവരുന്ന നെട്ടനാണ്‌ മഴ കൊണ്ടുവരുന്നത്‌ എന്നുള്ള വിശ്വാസമാണ്‌ ഈ സുന്ദരഗ്രമീണ ആചാരത്തിന്റെ പിന്നില്‍. ഈ കഥ കവിതയായി അവതരിപ്പിച്ച മണപ്പുറത്തിന്റെ കവി കെ.ബി. മേനോനെ ഓര്‍ക്കാതിരിക്കാന്‍ വയ്യ.
പരപ്പുഴയില്‍ പണ്ടു ഉയര്‍ന്നുനിന്നിരുന്ന മൂന്നു പാറക്കല്ലുകള്‍ നെട്ടന്റെ പ്രതീകമായി കരുതുന്നു. ഇടവപ്പാതിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴയില്‍ ഇവ മുങ്ങും. ജലസമൃദ്ധിയില്‍ പാറക്കല്ലുകള്‍ മൂടുന്നതാണ്‌ നെട്ടന്റെ കുറിയായി ആചരിക്കുന്നത്‌.പരപ്പുഴയോടു ചേര്‍ന്നുകിടക്കുന്ന ആതമംഗലം കായലിനു കുറുകെ ശിവന്റെ ഭൂതഗണങ്ങള്‍ പാലം പണിയാനായി സ്‌ഥാപിച്ചതാണ്‌ നെട്ടന്റെ പ്രതീകമായി അറിയപ്പെടുന്ന പാറക്കല്ലുകലെന്നു ഐതിഹ്യം. നെട്ടന്റെ കുറിയെടുക്കുന്നതോടെ കാലവര്‍ഷത്തിനു തുടക്കമാവുമെന്ന്‌ പഴമക്കാര്‍ വിശ്വസിക്കുന്നു. എടവം പതിനഞ്ചിനാണ്‌ നെട്ടന്റെ കുറി ആചരിക്കുക.
നെട്ടന്റെ കുറിക്കു പായസം വിളമ്പുക പുളിയിലയിലാണത്രേ!.
പെരുവല്ലൂര്‍ പാടശേഖരങ്ങളുടെ പടിഞ്ഞാറെ കരയിലുള്ള ദേവീക്ഷേത്രത്തില്‍ രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍ക്കായി നൂറുകണക്കിന്‌ ഭക്‌തര്‍ എത്തുന്നു. പരപ്പുഴയില്‍ ഉയര്‍ന്നു നിന്നിരുന്ന നെട്ടന്റെ പ്രതീകമായ മൂന്ന്‌ പാറക്കല്ലുകള്‍ ഇടവപ്പാതിയുടെ ജലസമൃദ്ധിയില്‍ മുങ്ങുന്നതാണ്‌ നെട്ടന്റെ കുറിയായി പറയുന്നത്‌.
വായ്‌ത്താരിപോലെ കൈമാറിവന്ന ഒരു പുരാവൃത്തമാണിത്‌. കഥ ആയിരത്താണ്ടു പുറകിലേക്കൊഴുകുന്നു. രാത്രിയില്‍ ക്ഷേത്രം പണിതീര്‍ത്ത ശിവഭൂതഗണങ്ങള്‍ ബാക്കി വന്ന കല്ലുകള്‍ കൊണ്ട്‌ കായലിനു കുറുകെ ഒരു പാലം തീര്‍ക്കുവാന്‍ ആലോചിക്കുകയാണ്‌. പുലരുവാന്‍ ഇനിയും നാഴികകള്‍ ബാക്കിയുണ്ട്‌ എന്ന ധൈര്യത്തില്‍. എന്നാല്‍ കുസൃതിയായ ദേവി, കോഴികൂവുന്ന സ്വരം ഉണ്ടാക്കുകയും, നേരം പുലര്‍ന്നെന്നു കരുതി ഭൂതഗണങ്ങള്‍ കായലില്‍ നാട്ടിയ മൂന്നു കൂറ്റന്‍ പാറക്കല്ലുകള്‍ അവിടെ ഉപേക്ഷിച്ചു സ്ഥലം വിടുകയുമായിരുന്നത്രെ. പിറ്റേന്ന്‌ നാട്ടുകാര്‍ എത്തുമ്പോള്‍ ഈ പാറകള്‍ കായലില്‍ താഴ്‌ന്നു പോയി!.

കെ.ബി. മേനോന്‍ കവിതയായ്‌ പാടുന്നു:

``സംസ്‌കാരം പരിഷ്‌കാരവുമുള്ളോരായ്‌
വീണ്ടും ജീവിച്ചു വരുന്നു മര്‍ത്യന്‍
പുത്തനാം പാലം പണിയുവാന്‍ വന്നവര്‍-
ക്കൊത്തില്ല....തൂണുകള്‍ ഇളക്കിമാറ്റാന്‍
പിറ്റേന്നു പാലം പണിക്കാരു വന്നപ്പോ-
ളത്ഭുതം...തൂണുകള്‍ താണുപോയി.
കായല്‍ നിലങ്ങളായ്‌ മാറി...പരപ്പുഴ
ചാലായ്‌ മാറി...കാലാന്തരത്തില്‍
വര്‍ഷങ്ങള്‍ നീങ്ങവേ, യാത്രയ്‌ക്കു, പാലമായ്‌
ബസ്സുകള്‍, കാറുകള്‍...മോട്ടോറുകള്‍
നാട്ടിന്‍ പുറങ്ങള്‍...ഗ്രാമങ്ങളായി...
വെറ്റിലച്ചെല്ലം വലിച്ചുവെച്ചങ്ങനെ
മുത്തശ്ശി തന്റെ കഥകള്‍...നിര്‍ത്തി''

No comments:

Post a Comment