Saturday, September 28, 2013

പുലിപ്പേടി മാറ്റാന്‍ മന്ത്രിക്കൊപ്പം



കേരള അതിര്‍ത്തിയില്‍ കിടക്കുന്ന മലക്കപ്പാറ വനം-തോട്ടം മേഖലയില്‍ തുടരെ പുലിയുടെ ആക്രമണം റിപ്പോര്‍ട്ട്‌ ചെയ്‌തുകൊണ്ടിരുന്ന സമയം. തോട്ടം തൊഴിലാളികള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിയുകയാണ്‌. സന്ധ്യകഴിഞ്ഞാലും രാവിലെ വെളിച്ചം പരക്കുംമുമ്പും വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ജിം കോര്‍ബെറ്റിന്റേയും കെന്നത്ത്‌ ആന്‍ഡേഴ്‌സണിന്റെയുമൊക്കെ വേട്ടക്കഥകള്‍ വായിച്ച അനുഭവമേയുള്ളൂ. അതും അടച്ചുറപ്പുള്ള മുറികളില്‍ ഇരുന്നു വായിക്കുമ്പോള്‍ അനുഭവിക്കുന്ന `ത്രില്‍'. 2010ലാണ്‌ മലക്കപ്പാറയിലും അതിര്‍ത്തിഗ്രാമങ്ങളിലും പുലിപ്പേടി പരക്കുന്നത്‌. പത്തുകിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലുള്ള തോണിമുടിയില്‍ രണ്ടു കുട്ടികളെ പുലി കൊന്നതോടെ ഗ്രാമവാസികളുടെ ഭയം പാരമ്യത്തിലെത്തി. ഏപ്രില്‍ മാസത്തിലാണ്‌ ഇതെന്നാണ്‌ ഓര്‍മ്മ. കാലികളേയും വളര്‍ത്തു നായ്‌ക്കളേയും തുടര്‍ച്ചയായി പുലി കൊന്നുകൊണ്ടിരിക്കുന്നു. പുലിക്കഥ പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞതോടെ സര്‍ക്കാര്‍ ഒന്നനങ്ങി. പുലിയെ കൊല്ലാന്‍ വകുപ്പില്ല. തേയിലതോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവന്‍ സുരക്ഷിതമാക്കുകയും വേണം. ഒന്നേ ചെയ്യാനുള്ളൂ; പുലിയെ ജീവനോടെ പിടികൂടുക, നാടുകടത്തുക!.
മെയ്‌ 13ന്‌ പ്രസ്‌ ക്ലബില്‍ നിന്നു അറിയിപ്പെത്തി. 15ന്‌ മന്ത്രി കെ.പി.രാജേന്ദ്രന്‍ മലക്കപ്പാറ സന്ദര്‍ശിക്കുന്നു. അദ്ദേഹത്തെ അനുഗമിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ക്ഷണം. പുര്‍ച്ചെ ആറരയ്‌ക്ക്‌ പുറപ്പെടും. സ്‌റ്റേറ്റ്‌ കാറില്‍ മന്ത്രിയും സംഘവും മുന്നിലും, പ്രായം ചെന്നവരുടെ പല്ലിളകും പോലുള്ള, കാര്‍ഷിക സര്‍വ്വകലാശാലയുടെ ബസ്സില്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പിന്നാലെയുമായി യാത്ര തുടങ്ങി.
എട്ടരയോടെ വാഴച്ചാല്‍ വനംവകുപ്പ്‌ ഗസ്‌റ്റ്‌ ഹൗസില്‍ എത്തി. ലഘുഭക്ഷണം കഴിഞ്ഞ്‌ വീണ്ടും യാത്ര. വന്‍മരങ്ങള്‍ കുടപിടിക്കുന്ന കാട്ടിനു നടുവിലൂടെ. മലക്കപ്പാറയോടടുക്കുന്തോറും കാലവസ്ഥയില്‍ മാറ്റം. തണുപ്പ്‌ കൂടിവന്നു. തേയിലതോട്ടങ്ങള്‍ക്കിടയില്‍ മയങ്ങിക്കിടക്കുന്ന ഗ്രാമത്തില്‍ ഉച്ചവെയിലിനുപോലും ചൂടുതോന്നിയില്ല. ഗ്രാമത്തിനു മുകളില്‍ തേയിലക്കാടുകള്‍ക്കു നടുവിലാണ്‌ പുലിയെ പിടിക്കാനുള്ള കൂട്‌ സ്ഥാപിച്ചിരിക്കുന്നത്‌. സാധാരണവാഹനങ്ങള്‍ക്ക്‌ പോകാനാവാത്ത റോഡ്‌. റവന്യൂവകുപ്പിന്റേയും വനംവകുപ്പിന്റേയും ജീപ്പുകളില്‍ തുടര്‍യാത്ര. കല്ലുംകട്ടയും നിറഞ്ഞ ഇടുങ്ങിയ ചെമ്മണ്‍ നിരത്ത്‌. കൂടിന്റെ പ്രവര്‍ത്തനം മന്ത്രി നോക്കിക്കാണുന്നു. പുലിയുടെ സ്ഥിരം സഞ്ചാരപാതയിലാണ്‌ കൂട്‌ വച്ചിരിക്കുന്നത്‌. ഇരയായി ഒരു നായയാണ്‌. പുള്ളിപ്പുലികളുടെ ഇഷ്ടഭക്ഷണം നാടന്‍ നായയത്രെ. ഇതിനെ തേടിയാണ്‌ ഇവ മനുഷ്യവാസമുള്ള സ്ഥലങ്ങളിലെത്തുന്നത്‌. മലക്കപ്പാറ സ്‌കൂളിലെത്തി. നാട്ടുകാരുടെ സഭ. തമിഴ്‌ പറയുന്നവരാണ്‌ അധികം. സ്‌കൂളില്‍ പഠിക്കുന്നതു ഏഴു തമിഴ്‌ കുട്ടികള്‍ മാത്രം!. സങ്കടങ്ങള്‍ പറയുന്നതിനിടെ നാട്ടുകാര്‍ ഞെട്ടിക്കുന്ന ഒരു കാര്യം പറഞ്ഞു- ഇത്രയും കാലത്തിനിടെ ഈ കേരള ഗ്രാമം സന്ദര്‍ശിക്കുന്ന മൂന്നാമത്തെ മന്ത്രിമാത്രമാണ്‌ കെ.പി.രാജേന്ദ്രനെന്ന്‌!. എന്താണ്‌ നമ്മുടെ നാടിന്റെ പോക്ക്‌ എന്നാലോചിക്കാതിരിക്കാനായില്ല.
തീരെ വികസതമല്ലാത്ത ഈ തോട്ടം മേഖലയില്‍, കാട്ടുജീവികളും മനുഷ്യരും ഇണങ്ങിയാണ്‌ പുലര്‍ന്നിരുന്നതെന്ന്‌ വൈല്‍ഡ്‌ ലൈഫ്‌ പ്രൊജക്ട്‌ ഓഫീസര്‍ എസ്‌. ഗുരുവായൂരപ്പന്‍ പറഞ്ഞു. അടുത്ത കാലംവരെ അങ്ങിനെയായിരുന്നു എന്ന്‌ അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം. പിന്നെ എപ്പോള്‍, എവിടെയായിരിക്കും താളക്കേട്‌ തുടങ്ങിയിരിക്കുക?. അത്‌ ആരും അന്വേഷിക്കുന്നതു കണ്ടില്ല.

No comments:

Post a Comment