Sunday, September 29, 2013

മേക്കാട്ടു മനയിലെ സര്‍പ്പചൈതന്യം


കേരളത്തിലെ സുപ്രസിദ്ധമായ സര്‍പ്പാരാധന കേന്ദ്രമാണ്‌ പാമ്പും മേയ്‌ക്കാട്ടുമന. തൃശൂര്‍ ജില്ലയിഴലെ മുകുന്ദപുരം താലുക്കില്‍ വടമ വില്ലേജിലാണ്‌ പാമ്പു മേയ്‌ക്കാട്ട്‌ ഇല്ലം. ഐതിഹ്യങ്ങള്‍ നിറഞ്ഞ പാമ്പു മേയ്‌ക്കാട്‌. ഒരു കാലത്ത്‌ മേയ്‌ക്കാട്‌ മന മാത്രമായിരുന്നു. മേയ്‌ക്കാട്ടുമനയില്‍ സര്‍പ്പാരാധന  ആരംഭിച്ചതോടെയാണ്‌ അതു പാമ്പുംമേയ്‌ക്കാട്‌ ആവുന്നത്‌. ഇവിടുത്തെ സര്‍പ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്‌തമായ ചരിത്രരേഖകളൊന്നും ലഭ്യമല്ല.

മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദാരിദ്ര്യദുഃഖം ഈ മനയിലുള്ളവരെ വിഷമിപ്പിച്ചിരുന്നു. ദാരിദ്ര്യദുഃഖത്തിന്‌ നിവൃത്തിയുണ്ടാക്കണമെന്ന പ്രാര്‍ത്ഥനയുമായി മനയ്‌ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ഒരു വ്യാഴവട്ടകാലം നീണ്ട്‌നില്‍ക്കുന്ന ഭജനം തുടങ്ങി. ഒരു രാത്രി വാസുകി എന്ന സര്‍പ്പരാജന്‍ കൈയ്യില്‍ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെട്ടുവത്രെ. സര്‍പ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തില്‍ എല്ലായ്‌പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന്‌ അരുതിവരുത്തണമെന്നും നമ്പൂതിരി വരം ചോദിച്ചുവെന്നും വാസുകി നല്‍കുകയും ചെയ്‌തു എന്നുമാണ്‌ ഐതിഹ്യം.
മനയ്‌ക്കല്‍ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയില്‍ പിണഞ്ഞിരുന്ന നാഗത്താനെയാണ്‌ മേയ്‌ക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയില്‍ പ്രതിഷ്‌ഠിച്ചത്‌ എന്നാണ്‌ വിശ്വാസം. പ്രതിഷ്‌ഠിച്ച നാഗയക്ഷിയുടെയും വാസുകിയുടെയും കല്‌പനകള്‍ അനുസരിച്ച്‌ മേയ്‌ക്കാട്ടുമനയിലെ ആളുകള്‍ ജീവിക്കാനാരംഭിച്ചു എന്നാണ്‌ ഐതിഹ്യപ്പെരുമ. ഈ കഥയാണ്‌ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പാമ്പു മേയ്‌ക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സര്‍പ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്‌.
മനയുടെ കിഴക്കിനിയില്‍ വാസുകിയും നാഗയക്ഷിയേയും പ്രതിഷ്‌ഠിച്ചിടത്ത്‌ ഒരു കെടാവിളക്ക്‌ കത്തികൊണ്ടിരിക്കുന്നതു കാണാം. അവരുടെ പ്രതിഷ്‌ഠകള്‍ രണ്ട്‌ മണ്‍പുറ്റുകളായി തീര്‍ന്നുവെന്നും പിന്നീട്‌ അവയും നശിച്ച്‌ വെറുമൊരു മണ്‍തറ മാത്രമായി എന്നും പറയപ്പെടുന്നു. വാസുകിയില്‍ നിന്നും ലഭിച്ച മാണിക്യക്കല്ല്‌ എവിടെയാണ്‌ സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയില്‍ ഇന്നുള്ള ആര്‍ക്കും അറിഞ്ഞുകൂടാ. ആ നാഗമാണിക്യം മൂലം മനയില്‍ പിന്നീട്‌ ദാരിദ്രം ഉണ്ടായിട്ടില്ലെന്നത്‌ അനുഭവം. സര്‍പ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയില്‍ ഇപ്പോഴും ഉണ്ടെന്ന്‌ വിശ്വസിക്കുന്നുവരുണ്ട്‌.
മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ്‌ കിളയ്‌ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവില്‍ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിര്‍ദേശങ്ങളാണ്‌ ഇവിടെ ഇന്നും പാലിക്കപ്പെടുന്നു.. പാമ്പുംമേയ്‌ക്കാട്ടുമനയിലെ അംഗങ്ങള്‍ നാഗങ്ങളെ പാരമ്പര്യങ്ങള്‍ എന്നാണ്‌ വിളിക്കുക. മനയില്‍ ഒരു ജനനം ഉണ്ടായാല്‍ ശിശുവിനെ സ്വീകരിക്കാന്‍ പാരമ്പര്യങ്ങള്‍ എത്തുമത്രെ!. മരണം സംഭവിച്ചാല്‍ ഒരു പാരമ്പര്യവും മരിക്കും എന്നാണ്‌ വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ തെക്കേക്കാവ്‌ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ്‌ പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്‌. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്‌മബന്‌ധം ഇവിടെ അമ്പരപ്പിക്കുന്ന വിധം പ്രകടം.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു വരെ മനയില്‍ അത്ഭുതകരമായ ചില ചടങ്ങുകള്‍ നിലനിന്നിരുന്നു എന്ന്‌ ഓര്‍മ്മിക്കുന്നവരുണ്ട്‌.എണ്ണയില്‍ നോക്കല്‍ എന്ന ചടങ്ങ്‌ അതിലൊന്നായിരുന്നു. . മനയിലേക്ക്‌ വേളികഴിച്ച്‌ കൊണ്ടുവരുന്ന സ്‌ത്രീകള്‍ക്കാണ്‌ കുടുംബത്തില്‍ സ്‌ഥാനം എന്നത്‌ മറ്റൊരു പ്രത്യേകതയാണ്‌. ആ സ്‌ത്രീയായിരിക്കും ഈ ചടങ്ങ്‌ നടത്തുന്നത്‌. ഒരു പാത്രത്തില്‍ കെടാവിളക്കിലെ എണ്ണയെടുത്ത്‌, അതില്‍ നോക്കി സര്‍പ്പദോഷങ്ങളെ കുറിച്ച്‌ പ്രവചിക്കുകയും അതിനു പരിഹാരം നിര്‍ദേശിക്കുകയുമാണു ചെയ്‌തിരുന്നത്‌. ഇതിന്‌ പ്രത്യേക പരിശീലനവും ഇവര്‍ക്കുണ്ടാവും. എന്നാല്‍ ഈ അപൂര്‍വ്വ ചടങ്ങ്‌ പാമ്പു മേയ്‌ക്കാട്ടുമനയ്‌ക്ക്‌ അന്യമായി എന്നു പറയാം.
തെക്കേക്കാവി വളരുന്ന ഒരു ചെടിയുടെ ഇലകള്‍ പറിച്ച്‌, മനയുടെ തെക്കിനിയില്‍ വച്ച്‌ കാച്ചിയെടുക്കുന്ന പ്രത്യേകതരം എണ്ണ കുഷ്‌ഠരോഗത്തിന്‌ വിശിഷ്‌ടമായ ഔഷധമായിരുന്നുവത്രേ. വര്‍ഷങ്ങള്‍ക്ക്‌ മുമ്പുതന്നെ ഈ രോഗചികിത്‌സയും നിന്നുപോയി. എന്നാല്‍ ഇന്നും വിട്ടുമാറാത്ത ത്വക്‌ രോഗങ്ങള്‍ക്ക്‌ മനയിലെ കെടാവിളക്കിലെ എണ്ണ സിദ്ധൗഷധമാണെന്ന്‌ പറയുന്നു. മനയ്‌ക്കലെ ഇന്നത്തെ ഒരു വ്യക്‌തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്ന അറിയില്ല.
ഇങ്ങനെ നിന്നുപോയ ആചാരാനുഷ്‌ടാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ നാഗബലി. ഇത്ര വിശിഷ്‌ടവും പ്രയാസമേറിയതുമായ ചടങ്ങ്‌ തുടര്‍ന്നുകൊണ്ടു പോകാനുള്ള ശക്‌തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും കൈമോശം വന്നത്‌. പാമ്പുമേയ്‌ക്കാട്ടിനു പുറമേ സര്‍പ്പാരാധനയ്‌ക്ക്‌ ഏറ്റവുമധികം പ്രധാന്യം ലഭിക്കുന്ന രണ്ട്‌ കേന്ദ്രങ്ങളാണ്‌ നാഗര്‍കോവിലും മണ്ണാറശാലയും. ഈ മൂന്ന്‌ സ്‌ഥലങ്ങളേയും ബന്‌ധിപ്പിച്ച്‌കൊണ്ട്‌ ഒരു വിശ്വാസം ഇന്നും നിലവിലുണ്ട്‌. സര്‍പ്പശ്രേഷ്‌ടനായ അനന്തന്‍ ഈ മൂന്ന്‌ ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ്‌ നാഗര്‍കോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുംമേയ്‌ക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും വിശ്വാസമുണ്ട്‌.
ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍പ്പക്ഷേത്രമായ നാഗര്‍കോവിലിലെ പ്രധാനതന്ത്രി പാമ്പുമേയ്‌ക്കാട്ട്‌ മനയിലെ കാരണവരാണ്‌. ഇന്നും നാഗര്‍കോവിലിലെ ഏത്‌ വിശേഷത്തിനും ഈ മനയ്‌ക്കലെ കാരണവര്‍ എത്തേണ്ടതുണ്ട്‌.
കൂറ്റന്‍ വൃക്ഷങ്ങളും കാട്ടുവള്ളികളും നിറഞ്ഞ മനവളപ്പിലേക്കുള്ള യാത്ര മനസ്സില്‍ ഭയവും ഭക്തിയും ഒരു പോലെ ജനിപ്പിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ വിളംബരം കൂടിയാണ്‌ ഈ മന. കേരളത്തിലെ സര്‍പ്പാരാധനാ പാരമ്പര്യത്തിന്റെ ഈടുവയ്‌പായി പാമ്പുംമേക്കാട്ട്‌ മന ഇന്നും ഐശ്വര്യം ചൊരിഞ്ഞു നില്‍ക്കുന്നു.

No comments:

Post a Comment