Wednesday, January 8, 2014

വാവരുടെ പൊരുള്‍ തേടി...




എരുമേലിയില്‍ എത്തുമ്പോള്‍, സന്ധ്യമയങ്ങിയിരുന്നു. പമ്പാതീരത്ത്‌, സന്ധ്യാകാശത്തിലേക്കു തലയുയര്‍ത്തി വാവരു പള്ളിയുടെ മിനാരങ്ങള്‍...
അതൊരു കാഴ്‌ചതന്നെയാണ്‌. മഹാപാരമ്പര്യത്തിന്റെ ശാന്തിയുടെ മഹാമന്ത്രങ്ങള്‍ ഉരുക്കഴിച്ചുകൊണ്ടു ഉയര്‍ന്നു നില്‍ക്കുന്ന മിനാരങ്ങള്‍ നോക്കി നിന്നു പോയി. പേട്ട തുള്ളിക്കൊണ്ടു കൊച്ചു അയ്യപ്പ സംഘങ്ങള്‍...
ശബരിമല യാത്രയില്‍, ശരണം വിളികള്‍ മുഴങ്ങുമ്പോള്‍ വാവരു സ്വാമിയേയും ശരണം പ്രാപിക്കുന്നു. മതസൗഹാര്‍ദ്ദത്തിന്റെ മാറ്റുകുറയാത്ത ഈടുവയ്‌പായി ഈ സ്‌നേഹബന്ധം മുറുകുന്നു...
ദീപാവലിയ്‌ക്കായി രണ്ടു ദിവസം മാത്രം നടതുറക്കുന്ന ദിവസമായതിനാലായിരിക്കും തിരക്കൊഴിഞ്ഞു നിരത്തുകള്‍. പള്ളിക്കു നേരേ മുമ്പില്‍ പേട്ടശാസ്‌താവിന്റെ ക്ഷേത്രം. പള്ളിയിലും ക്ഷേത്രത്തിലും ഒരേ മനസ്സോടെ കയറിയിറങ്ങുന്ന അയ്യപ്പഭക്തര്‍...അവാച്യമായ അനുഭൂതി സമ്മാനിക്കുന്ന കാഴ്‌ചയാണിത്‌.ഹൈന്ദവവിശ്വാസമനുസരിച്ച്‌ ശബരിമല അയ്യപ്പന്റെ അംഗരക്ഷകനും ഉറ്റമിത്രവുമായിരുന്ന ഒരു മുസ്ലിം യോദ്ധാവായിരുന്നു വാവര്‍, അല്ലെങ്കില്‍ വാവര്‍ സ്വാമി.അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാവരുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്‌തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്‌.പുലിപ്പാലിന്‌ പോയ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട്‌ അയ്യപ്പന്റെ ഉറ്റ സുഹൃത്തായിത്തീരുകയും ചെയ്‌തയാളാണ്‌ വാവര്‍ എന്ന കഥയ്‌ക്കാണ്‌ പ്രചാരം കൂടുതല്‍.മക്കംപുരയില്‍ ഇസ്‌മയില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണ്‌ വാവരെന്ന്‌ ബാവര്‍ മാഹാത്‌മ്യം എന്ന ഗ്രന്‌ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വാവരായിരുന്നത്‌ ബാബര്‍ തന്നെയായിരുന്നു എന്നും ചിലര്‍ വാദിക്കുന്നുണ്ട്‌.ശാസ്‌താവിന്റെ അംഗരക്ഷകനായ വാപര്‍ക്ക്‌ പന്തളം രാജാവ്‌ ക്ഷേത്രം പണിതു നല്‍കിയതായി ചില സംസ്‌കൃതഗ്രന്‌ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്‌. കാട്ടിലൂടെ കടന്നുപോകുന്നവര്‍ക്ക്‌ ദുഷ്‌ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാന്‍ അയ്യപ്പന്‍ വാപരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.വാവരെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നത്‌ വാമൊഴിയായി പ്രചരിച്ച ശാസ്‌താംപാട്ടുകളില്‍ നിന്നും ശ്രീഭൂതനാഥോപാഖ്യാനം എന്ന സംസ്‌കൃതഗ്രന്‌ഥത്തില്‍ നിന്നുമാണ്‌. ശാസ്‌താംപാട്ടുകളില്‍ അയ്യപ്പന്റെ ഉറ്റ മിത്രമായാണ്‌ വാവര്‍ പ്രത്യക്ഷപ്പെടുന്നത്‌. എന്നാല്‍ ശ്രീഭൂതനഥോപാഖ്യാനത്തില്‍ വാപരന്‍ എന്ന പേരില്‍ അയ്യപ്പന്റെ അംഗരക്ഷകനായി വാവര്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.വാവര്‍ ഒരു കടല്‍ക്കൊള്ളക്കാരനായിരുന്നതായി ചില പാട്ടുകളില്‍ പരാമര്‍ശമുണ്ട്‌. പന്തളം രാജാവിന്‌ അവകാശമുണ്ടായിരുന്ന ആലപ്പുഴ ജില്ലയിലെ ചില തീര പ്രദേശങ്ങളില്‍ കടല്‍ വഴി കച്ചവടം നടത്തുന്നതിന്‌ രാജാവിന്‌ കപ്പം കൊടുക്കണമായിരുന്നു. എന്നാല്‍ അറബി നാടുകളില്‍ നിന്നും വന്ന ചിലര്‍ കപ്പം നല്‍കാന്‍ വിസമ്മതിച്ചു. വാവര്‍ ആയിരുന്നു അതില്‍ പ്രമുഖനത്രെ. പന്തളം രാജാവിന്റെ അനുമതിയോടെ വാവരെ എതിരിടാന്‍ ചെന്ന അയ്യപ്പന്‍ വാവരെ പരാജയപ്പെടുത്തി. അയ്യപ്പന്റെ ദൈവികത്വം തിരിച്ചറിഞ്ഞ വാവര്‍ സന്തതസഹചാരിയായി അയ്യപ്പനൊപ്പം കൂടുകയായിരുന്നു എന്ന്‌ ചില അയ്യപ്പന്‍ പാട്ടുകളില്‍ കാണുന്നുണ്ട്‌. അയ്യപ്പന്‍ വിളക്കിന്‌ വാവരങ്കം എന്ന ശാസ്‌താം പാട്ട്‌ പാടി അവതരിപ്പിക്കുക പതിവുണ്ട്‌. ഇത്‌ അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധത്തിന്റെ പുനരാവിഷ്‌ക്കാരമാണ്‌. ഇതില്‍ വാവരുടെ വേഷം ലുങ്കി, പച്ചത്തൊപ്പി, ബെല്‍റ്റ്‌ എന്നിവയാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌. കുരുമുളകാണ്‌ വാവര്‍ പള്ളിയിലെ പ്രധാന വഴിപാട്‌. കാണിക്കയും നെല്ല്‌, ചന്ദനം, സാമ്പ്രാണി, പനിനീര്‍, നെയ്യ്‌, നാളികേരം, എന്നിവയും ഇവിടെയുള്ള വഴിപാടുകളാണ്‌.ഇന്ത്യയില്‍ മറ്റെവിടേയും കാണാത്ത സമന്വയത്തിന്റെ ഒരു സന്ദേശം ഇവിടെ, ഈ വനഭൂമിയില്‍ വീശിയടിക്കുന്നു എന്നത്‌ നിസ്‌തര്‍ക്കമാണ്‌. അത്‌ ഇവിടെ കാലുകുത്തുമ്പോള്‍, അനുഭവിച്ചറിയുകയും ചെയ്യാം..തിരികേ വണ്ടിയില്‍ കയറുമ്പോള്‍, ബാങ്കു വിളിക്കുള്ള ഒരുക്കങ്ങളാണ്‌. പള്ളിമുറ്റത്തുകൂടി, ശരണം വിളിച്ചുകൊണ്ടു കൊച്ചുകൊച്ചു അയ്യപ്പ സംഘങ്ങള്‍. മഹാപൈതൃകത്തെ മനസാ വണങ്ങി, യാത്ര തുടര്‍ന്നു...അയ്യനെ കാണാന്‍.

1 comment:

  1. സാർ വവര് ശിവ ഭൂത ഗണമാണ് ഇത് ചിലര ഇസ്ലാം കരിച്ചു ഹിന്ദുവിന്റെ പണം തട്ടുന്ന കേത്ര മാക്കി മാറ്റി ,ആ ദ്യ മൊക്കെ ഇവിടെ അകത്തേക് ഏവര്ക്കും പ്രവേശനം ഉണ്ടായിരുന്നു

    ReplyDelete