Thursday, January 9, 2014

മറവിയിലേയക്ക്‌ ഇടവഴികള്‍..


നാട്ടുവഴിയിലൂടെ നടത്തം, ഒരു കുട്ടിക്കാല ഓര്‍മ്മയാണ്‌. നാടുകള്‍ നഗരങ്ങളായപ്പോള്‍ ഇടവഴികള്‍ ഓര്‍മ്മകളായി മാറി.
വേലിപ്പടര്‍പ്പുകളും അവയില്‍ പറ്റി നില്‍ക്കുന്ന പച്ചത്തഴപ്പുകളും തലയാട്ടി നില്‍ക്കുന്ന ചെമ്പരുത്തിച്ചെടികളും....ഇടവഴി എന്നത്‌ ഒരുകാലത്ത്‌ കേരളത്തിന്റെ ഗ്രാമങ്ങളിലെ യാത്രാവഴികളായിരുന്നു. ചരിത്രപരമായും സാംസ്‌കാരിക പരമായും ഇവയ്‌ക്ക്‌ ചില പ്രാധാന്യങ്ങള്‍ ഉണ്ട്‌. ഇപ്പോഴും കേരളത്തിലെ ഗ്രാമങ്ങളില്‍ സഞ്ചാരയോഗ്യമായ ഇടവഴികള്‍ ഉണ്ട്‌.വയലുകളിലേക്കും പുഴയോരങ്ങളിലേക്കുമുള്ള വഴികള്‍ കൂടുതലും ഇപ്പോഴും ഇത്തരത്തിലുള്ളതാണ്‌.
പക്ഷെ, ഇന്നു വേലികള്‍ പോയ്‌പോയിരിക്കുന്നു. പകരം കല്‍മതിലുകള്‍ ഉയര്‍ന്നു. ചുവന്ന ചെമ്പരത്തി പൂത്തുനിന്ന വേലിക്ക്‌ പകരം പച്ചപായലിന്റെ മതില്‍.
ഇടവഴികള്‍ താണ്ടിയുള്ള സ്‌കൂള്‍ യാത്ര...കൂട്ടംകൂടി, മഷിത്തണ്ടു പറിച്ച്‌..സ്ലേറ്റും പുസ്‌തകവും പിടിച്ചുള്ള യാത്രകള്‍...
മഴപെയ്‌ത്‌ തണുപ്പുവീണ, ചവറുകള്‍ നിറഞ്ഞ നാട്ടുവഴികളുടെ ഗന്ധം.
കെട്ടിക്കിടക്കുന്ന വെള്ളം ചവിട്ടിത്തെറിപ്പിച്ചുള്ള യാത്രകള്‍...
നാട്ടുവഴികള്‍ നാട്ടുവര്‍ത്തമാനങ്ങളുടെ കേന്ദ്രങ്ങള്‍ കൂടിയാണ്‌. അയലത്തെ കാര്യങ്ങള്‍ മുതല്‍ ലോകകാര്യങ്ങള്‍ വരെ...
നാടന്‍ പ്രണയങ്ങള്‍ തളിരിടുകയും പുഷ്‌പിക്കുകയും ചെയ്യുന്നത്‌ ഈ
ഈറന്‍വഴികളിലാണ്‌.
ആള്‍ സഞ്ചാരമില്ലാത്തപ്പോള്‍ ഇടവഴികള്‍, ഇഴജീവികളുടേയും സഞ്ചാരമാര്‍ഗ്ഗമാണ്‌. രാത്രികാലങ്ങളില്‍, കൈയില്‍ വെളിച്ചം കരുതാതെ ഇടവഴിയിലെ യാത്ര അപകടമാണെന്ന്‌ മൂത്തവര്‍ പറയും.
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന്‌ എംടി വാസുദേവന്‍ നായര്‍ എഴുതിയ കഥയുണ്ട്‌.
ഓരോ ഇടവഴിക്കും ഓരോ കഥകളുണ്ട്‌..
ആ കഥകള്‍ നാടിന്റെ കഥകൂടി ആവുന്നു...
കഥകള്‍ കേട്ടു നടക്കാന്‍ ഈ നാട്ടുവഴികള്‍ എവിടെ..??

No comments:

Post a Comment