Monday, November 4, 2013

ഗന്ധര്‍വ്വ ലോകത്തേക്ക്‌ ഒരു യാത്ര....



ഗന്ധര്‍വ്വനെന്നു കേള്‍ക്കുമ്പോള്‍, ഭൂമിയില്‍ വന്നുപോയ ആ ഗന്ധര്‍വ്വനാണ്‌ ആദ്യം മനസ്സില്‍ വരിക. പി. പത്മരാജന്‍..പിന്നെ സാക്ഷാല്‍ ഗാനഗന്ധര്‍വ്വന്‍!.
ഗന്ധര്‍വ്വ സങ്കല്‍പ്പം, നമ്മുടെ പഴമക്കാള്‍ക്കിടയില്‍ സര്‍വ്വ സാധാരണമായിരുന്നു. ഗന്ധര്‍വ്വന്‌ ക്ഷേത്രവും പ്രതിഷ്‌ഠയും കളമെഴുത്തും പോലും ഇന്നുമുണ്ട്‌.
അന്ധവിശ്വാസമാകട്ടെ..
മനുഷ്യഭാവനയെ ഇത്രയേറെ സ്വാധീനിച്ച ഒരു സങ്കല്‍പ്പം മറ്റെങ്ങും കാണാനാവില്ല.
അരൂപികളായ ഗന്ധര്‍വ്വര്‍ ഗഗനചാരികളാണെന്നാണ്‌ ഒരു പ്രധാന സംഗതി. സ്‌ത്രീകളോട്‌ അതിയായ ആഗ്രഹമുളളവര്‍. ഭൂലോക-സ്വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്നവരത്രെ ഇവര്‍. ഇവര്‍ക്ക്‌ 'വിമാന ദേവതകള്‍' എന്നൊരു പേരും ഉണ്ട്‌.
ഗര്‍ഭിണികള്‍ക്ക്‌ ഗന്ധര്‍വ്വ ബാധ ഉണ്ടാകുമെന്ന വിശ്വാസം ഇന്നുമുണ്ട്‌. ഗന്ധര്‍വ്വഗൃഹത്തില്‍പ്പെട്ട ദേവതകള്‍ അഷ്ടമീ നാളിലാണ്‌ ആവേശിക്കുക എന്ന്‌ ഒരു മന്ത്രവാദ ഗ്രന്ഥത്തില്‍ സ്‌പഷ്ടമാക്കുന്നുണ്ട്‌.
ഗന്ധര്‍വ്വാദികളുടെ ബാധകൊണ്ടാണ്‌ സ്‌ത്രീകള്‍ ഗര്‍ഭംധരിക്കാത്തതും ഗര്‍ഭം അലസുന്നതും എന്ന്‌ ഇന്നും നാട്ടിന്‍പുറങ്ങളില്‍ വിശ്വാസമുണ്ട്‌.
ആകാശഗന്ധര്‍വ്വന്‍, അപസ്‌മാര ഗന്ധര്‍വ്വന്‍, പച്ചമാന ഗന്ധര്‍വ്വന്‍, പവിഴമാന ഗന്ധര്‍വ്വന്‍ ഇങ്ങിനെ ഗന്ധര്‍വ്വന്‍മാര്‍ തന്നെ പലവിധമുണ്ട്‌.
ഗന്ധര്‍വ്വ ബാധകൊണ്ടുള്ള ദോഷങ്ങളകറ്റാന്‍, ഗന്ധര്‍വ്വപ്രീതി വരുത്തി ബാധ ഒഴിപ്പിക്കുകയാണ്‌ മാര്‍ഗ്ഗം. ഗന്ധര്‍വ്വന്‍ തുള്ളല്‍, കേന്ത്രോന്‍പാട്ട്‌, മലയന്‍കെട്ട്‌, തെയ്യാട്ട്‌, കളംപാട്ട്‌, കോലം തുള്ളല്‍ തുടങ്ങിയ അനുഷ്‌ഠാനങ്ങളാണ്‌ ഇതിനു വിധിച്ചിരിക്കുന്നത്‌.
ഗന്ധര്‍വ്വബാധയണ്ടായാല്‍ മറ്റു മന്ത്രവാദക്രിയകള്‍ക്കും വിധിയുണ്ട്‌. പിണിയാളുടെ നക്ഷത്രവൃക്ഷം കൊണ്ട്‌ പ്രതിമയുണ്ടാക്കി, ശുദ്ധിവരുത്തുന്നു. തുടര്‍ന്ന്‌ ലിപിന്യാസവും പ്രാണപ്രതിഷ്‌ഠയും നടത്തി ഹോമം കഴിച്ച്‌ ആജ്യാഹുതി ചെയ്യുന്നു. ഒപ്പം മറ്റു കര്‍മ്മങ്ങളും ചെയ്‌ത്‌ ബാധ നീക്കുന്നതാണ്‌ മാന്ത്രിക വിധി. ഇതിനു കഴിവുള്ള മാന്ത്രികബ്രാഹ്മണ കുടുംബങ്ങളുണ്ട്‌.
പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ടാണ്‌ ഗന്ധര്‍വ്വന്‍ കളം. കലാചാതുരിയുടെ ഉത്തമ നിദര്‍ശനമാണ്‌ ഈ കളമെഴുത്ത്‌. കളമെഴുതി പൂജചെയ്‌ത്‌, പാട്ടുപാടി തൃപ്‌തിപ്പെടുത്തുകയും കോലം കെട്ടിയാടുകയും മറ്റൊരു രീതിയാണ്‌.
ദേവതകള്‍ക്കെല്ലാം മണ്ഡലം കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌. ഗന്ധര്‍വ്വന്‌, ആകാശമാണ്‌ മണ്ഡലം!.
മാന്ത്രിക ഗ്രന്ഥങ്ങളില്‍ ഗന്ധര്‍വ്വബാധാ ലക്ഷണങ്ങളെ പറ്റി വിവരണമുണ്ട്‌. ദ്വദശി, ചതുര്‍ദ്ദശി നാളുകളിലാണ്‌ ഇതിനു കൂടുതല്‍ സാധ്യതയെന്നും ചിലഗ്രന്ഥങ്ങളില്‍ കാണുന്നു. സ്‌നാനത്തിലും പൂജാദികളിലും താത്‌പര്യം, ചുവന്ന മാല, മുണ്ട്‌, കുറിക്കൂട്ട്‌ എന്നിവയോട്‌ ഭ്രമം, ചുറ്റിസഞ്ചരിക്കല്‍, പാട്ടുപാടല്‍, ശൃംഗാരാദികളില്‍ താത്‌പര്യം തുടങ്ങിയവയൊക്കെയാണ്‌ ഗന്ധര്‍വ്വന്‍ ആവേശിച്ചതിന്റെ ലക്ഷണങ്ങളത്രെ!.
പാലപ്പൂമണം വീശുമ്പോള്‍, ഗന്ധര്‍വ്വനെയും യക്ഷിയേയും ഒക്കെ ഓര്‍ക്കാത്തവര്‍ വിരളം. അന്ധവിശ്വാസം എന്നു പറഞ്ഞു അകറ്റിനിര്‍ത്തണോ?. ഇത്രയും മനോഹരമായ കാവ്യസങ്കല്‍പ്പങ്ങളേ...??

No comments:

Post a Comment