Saturday, November 30, 2013

ഇന്നും വിശ്വസിക്കാന്‍ വയ്യ...


ഒരു സുഹൃത്താണു വിളിച്ചു പറഞ്ഞത്‌, ബ്യൂറോയിലേയ്‌ക്ക്‌. ബൈക്കില്‍ നിന്നു വീണു പരുക്കേറ്റ സ്‌ത്രീ, അപകടനില തരണം ചെയ്‌ത ശേഷം, സംസാരിക്കുന്നത്‌ അച്ചടിഭാഷ മാത്രം!. കൊടുങ്ങല്ലൂരിനടുത്ത്‌ ശ്രീനാരായണപുരത്താണ്‌ ഇവരുടെ വീട്‌. നമ്പര്‍ അറിയില്ല.
ഒരു ദിവസത്തിന്റെ അന്ത്യം അടുക്കുന്നു. സമയം കുറച്ചേ അവശേഷിക്കുന്നുള്ളൂ.
കൊടുങ്ങല്ലൂര്‍ ലേഖകനെ വിളിച്ച്‌, അന്വേഷിക്കാന്‍ ചട്ടം കെട്ടി...
വാര്‍ത്ത പ്രതീക്ഷിച്ച്‌ ബ്യൂറോയിലിരിക്കുമ്പോള്‍ വിളിയെത്തി.
സാറെ, നല്ല മഴ. പോകാന്‍ ബുദ്ധിമുട്ടുണ്ട്‌. നമ്പര്‍ കിട്ടി....
അയാള്‍ നമ്പര്‍ തന്നു.
ജീവിതത്തിലെ അപൂര്‍വ്വാനുഭവത്തിലേക്കാണ്‌ അയാള്‍ വാതില്‍ തുറന്നിട്ടതെന്ന്‌ അറിഞ്ഞിരുന്നില്ല.
നമ്പറില്‍ വിളിച്ചു.
എടുത്തത്‌ പുരുഷന്‍.
കാര്യങ്ങള്‍ ശരിതന്നെയെന്ന്‌ അയാള്‍. പരുക്കേറ്റ സ്‌ത്രീയുടെ സഹോദരനാണ്‌.
വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭം.
വാര്‍ത്ത തെറ്റിയാല്‍, പിറ്റേന്ന്‌ വിഢിവേഷമാവും..!
സ്‌ത്രീക്കു റിസീവര്‍ കൊടുക്കാന്‍ പറഞ്ഞു.
ഞെട്ടലോടെ അവര്‍ പറയുന്നതു കേട്ടു...
തികഞ്ഞ അച്ചടിഭാഷ..!
പ്രാഥമികവിദ്യാഭ്യാസം മാത്രമുളള ഒരു നാട്ടിന്‍ പുറത്തുകാരിയാണവര്‍.
തിരിച്ചു മറിച്ചും ചോദിച്ചു. സംശയം തീര്‍ക്കാന്‍..
മറുപടി അച്ചടി വടിവില്‍...!
അടുത്ത വിളി അടുത്ത സുഹൃത്തായ ന്യൂറോസര്‍ജന്‍ ഡോ.രഘുനാഥിനെയായിരുന്നു.
തൃപ്‌തികരമായ മറുപടി ഡോക്ടര്‍ക്കുണ്ടായിരുന്നില്ലെന്ന്‌ ഓര്‍ക്കുന്നു.
പിന്നീട്‌, കോളിന്‍വില്‍സണ്‍ എഴുതിയ `THE OCCULT' എന്ന പുസ്‌തകം വായിക്കാനിടയായി. അതില്‍ സമാന സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്‌. അപകടത്തില്‍ പെട്ട ശേഷം, ഇംഗ്ലീഷ്‌ പഠിക്കാത്തവര്‍ ആ ഭാഷ അസാധരണമായ വൈഭവത്തോടെ സംസാരിച്ചു തുടങ്ങിയതൊക്കെ...
ഇന്നും ആ സ്ത്രീയുടെ  സംസാരം മറക്കാനാവുന്നില്ല.

No comments:

Post a Comment