Wednesday, October 30, 2013

ഐതിഹ്യതിളക്കത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രം


                                              കൂടല്‍മാണിക്യം ഉത്സവം

ഇരിങ്ങാലക്കുടയുടെ തിലകക്കുറിയായ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന് ഈ പേരു ലഭിച്ചതിനു പിന്നില്‍ കഥയുണ്ട്. ഒരിക്കല്‍ വിഗ്രഹത്തിന്റെ നെറ്റിയില്‍ നിന്നു കണ്ണഞ്ചിക്കുന്ന പ്രകാശം പുറപ്പെട്ടുവത്രെ. അസാമാന്യമായ ഈ പ്രഭയുമായി മാറ്റു നോക്കാന്‍ കായംകുളം രാജാവിന്റെ കൈവശം ഉണ്ടായിരുന്ന ഒരു മാണിക്യം കൊണ്ടുവന്നു. രണ്ടിന്റേയും പ്രഭ ഒത്തു നോക്കുന്നതിനിടെ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുവെന്നാണ് കഥ. ഇത്തരം പ്രഭാപൂരം 1907 ല്‍ വീണ്ടും ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. 
കേരളവാസ്തുകലയുടെ നിദര്‍ശനമാണ് കൂടല്‍മാണിക്യം. ശില്‍പചാതുര്യം തുടിക്കുന്ന കിഴക്കേഗോപുരവും പടിഞ്ഞാറെ ഗോപുരം അത്ഭുതക്കാഴ്ചയാണ്. ഇരുപത്തൊന്നാനകള്‍ക്ക് സുഖമായി നിരക്കാവുന്ന നടപ്പുരകളുടെ വലുപ്പം അമ്പരപ്പുണ്ടാക്കും. പത്തേക്കറാണ് ക്ഷേത്രസമുച്ചയത്തിന്റെ വലപ്പം. വട്ടശ്രീകോവില്‍ കേരളവാസ്തുവിദ്യയുടെ മകുടമായി തിളങ്ങുന്നു. ആറടി ഉയരമുള്ള താഴികക്കുടം ശ്രീകോവിലിന്റെ ഗാംഭീര്യത്തിനു മാറ്റുകൂട്ടുന്നു. തെക്കുഭാഗത്താണ് ലക്ഷണത്തിവുളള കൂത്തമ്പലം. കൂത്തും കൂടിയാട്ടവും ഇരിങ്ങാലക്കുടയുടെ അഹങ്കാരമാകുന്നതിനു കാരണങ്ങള്‍ നിരവധി. ചേരരാജാവായ സ്ഥാണു രവിവര്‍മ്മന്റെ കാലത്തെ ശിലാലിഖിതത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തെ സംബന്ധിച്ച പരാമര്‍ശമുണ്ട്. ക്രിസ്ത്വബ്ധം 854ലെ ശിലാഫലകത്തില്‍ ഈ ക്ഷേത്രത്തിലേക്കു ധാരാളം ഭൂമി ദാനം ചെയ്തതായാണ് പറയുന്നത്. മറ്റൊരു ചേരരാജാവായ ഭാസ്കരരവിവര്‍മ്മന്‍ ചാലക്കുടിയിലെ പോട്ടയില്‍, കൂടല്‍മാണിക്യം ക്ഷേത്രത്തിനായി കൂടുതല്‍ ഭൂമി വിട്ടു നല്‍കി. കൊച്ചിരാജാവിന്റെ കീഴിലായിരുന്നു ക്ഷേത്രമെങ്കിലും, ഭരണച്ചുമതല തച്ചുടയ കൈമള്‍ക്കായിരുന്നു. കൈമളെ അവരോധിക്കുന്നത് തിരുവിതാംകൂര്‍ രാജാവുമായിരുന്നു. 1971-ല്‍ പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ ക്ഷേത്രം ഏറ്റെടുത്തു. ജില്ല കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റിക്കാണ് ഇന്ന് ഭരണച്ചുമതല. 
കേരളത്തിലെ മറ്റു ക്ഷേത്രാചാരങ്ങളില്‍ നിന്നു ഏറെ വ്യത്യസ്തമാണ് കൂടല്‍മാണിക്യത്തിലേത്. സാധാരണ ക്ഷേത്രങ്ങളില്‍ അഞ്ചുപൂജകളും മൂന്നു ശീവേലിയുമാണ് പതിവ്. ഇവിടെ മൂന്നു പൂജയെ പതിവുള്ളൂ. ശീവേലി ഇല്ല. ദീപാരാധനയും ക്ഷേത്രത്തില്‍ പതിവില്ല. കര്‍പ്പൂരവും ചന്ദനത്തിരിയും ഉപയോഗിക്കില്ല. താമരമാലയാണ് പ്രധാന വഴിപാട്. ചെത്തിയും തുളസിയും താമരയും മാത്രമാണ് പൂജാ പുഷ്പങ്ങള്‍. 
ക്ഷേത്രത്തിനുള്ളിലും പുറത്തുമായി നാലു കൂറ്റന്‍ ചിറകളുണ്ട്. ക്ഷേത്ര മതില്‍ക്കകത്തെ കുലീപിനീ തീര്‍ത്ഥം പരമപവിത്രമായി കരുതപ്പെടുന്നു. കുലീപിനി മഹര്‍ഷി ഇവിടെ ഒരു മഹായജ്ഞം നടത്തിയെന്നാണ് പുരാണം. കുളക്കര പ്രദക്ഷിണം ചെയ്യുന്നത് പുണ്യകരമാണെന്ന് വിശ്വാസമുണ്ട്. കുളത്തില്‍ തവളകള്‍ ഉണ്ടാവില്ലെന്നത് ഇന്നും അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്. ഉപദേവതാ പ്രതിഷ്ഠകള്‍ ഇല്ലെന്നതാണ് ക്ഷേത്രസമുച്ചയത്തിന്റെ പ്രത്യേകത. നാലു കൈകളോടു കൂടിയ വൈഷ്ണവ പ്രതിഷ്ഠയാണ് സംഗമേശ്വരന്റേത്. ശംഖ്, ചക്രം, ഗദ, അക്ഷമാല എന്നിവയോടു കൂടിയ ഭരതപ്രതിഷ്ഠയാണിത്. 

കലകളുടെ കേളീരംഗമായി ഇരിങ്ങാലക്കുട മാറിയതും ഈ മഹാക്ഷേത്രത്തിന്റെ സാന്നധ്യം കൊണ്ടു തന്നെ. അമ്മന്നൂര്‍ ചാക്യാര്‍ കുടുംബത്തിന്റെ ആസ്ഥാനം ഇവിടെയാണ്. നളചരിതം എഴുതിയ ഉണ്ണായി വാരിയര്‍ ഇരിങ്ങാലക്കുട സ്വദേശിയും സംഗമേശന്റെ തികഞ്ഞ ഭക്തനുമായിരുന്നു. ശ്രീരാമ പഞ്ചശതി എന്ന സംസ്കൃത കാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ട്. രാമായണത്തിന്റെ രത്നച്ചുരുക്കമാണ് ഈ കൃതി. അമ്പത്തിയഞ്ച് ദശകങ്ങളുളള ഇതിന്റെ സമര്‍പ്പണം സംഗമേശനാണ്. 

No comments:

Post a Comment