Friday, September 27, 2013

മാതൃകയാകേണ്ട സിപി

ഡല്‍ഹിയിലെ തിരക്കേറിയ നിരത്തിലൂടെ പത്രപ്രവര്‍ത്തകരുടെ പ്രതിഷേധ ജാഥ നീങ്ങുകയാണ്‌. മുന്‍ നിരയില്‍ തന്നെ സിപി രാമചന്ദ്രനുണ്ട്‌. ഡല്‍ഹി പ്രസ്സ്‌ ക്ലബിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന മലയാളിയായ സിപി. ഡല്‍ഹിയിലേക്കു കത്തയക്കുമ്പോള്‍ സിപി എന്നു മാത്രം എഴുതിയാല്‍ മേല്‍വിലാസക്കാരനു ലഭിക്കുമായിരുന്നത്ര പ്രശസ്‌തനായ പത്രപ്രവര്‍ത്തകന്‍. ഇന്ന്‌ സബ്‌ എഡിറ്റര്‍ ആയാല്‍ പോലും പുറത്തിറങ്ങാന്‍ മടികാട്ടുന്ന ഗ്ലാമര്‍ താരങ്ങള്‍ക്ക്‌ മാതൃകയാക്കാവുന്ന പത്രപ്രവര്‍ത്തകന്‍....സിപി ആരായിരുന്നു?. അന്നു നിരത്തിലെ പ്രകടനത്തില്‍ സിപിയെകണ്ടു കാര്‍ നിര്‍ത്തി കൈവീശി കടന്നു പോയത്‌ ഇന്ത്യയുടെ ഭരണ ചക്രം തിരിക്കുന്ന മഹാരഥന്‍മാരില്‍ പലരുമായിരുന്നു. സിപിയെ അറിയാത്തവര്‍ വിരളം. ഇന്ന്‌ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും ആ മനുഷ്യനെ അറിഞ്ഞുകൂടാ. ഇന്ത്യയുടെ ചരിത്രം നിര്‍മ്മിക്കുന്നതും തകര്‍ക്കപ്പെടുന്നതും അടുത്തു നിന്നു കണ്ട അതുല്യനായ പത്രപ്രവര്‍ത്തകന്‍. കറകളഞ്ഞ കമ്മ്യൂണിസ്‌റ്റ്‌. എകെജിക്കൊപ്പം, മലബാറില്‍ ചുറ്റിത്തിരിഞ്ഞു പാര്‍ട്ടിക്ക്‌ അടിത്തറയുണ്ടാക്കിയ പ്രവര്‍ത്തകന്‍. പിന്നീട്‌ പാര്‍ട്ടിക്ക്‌ അനഭിമതനായ കമ്മ്യൂണിസ്‌റ്റ്‌.....സിപി ചിരിച്ചു. ഈ വക കോമാളിത്തങ്ങള്‍ കണ്ട്‌...!!.പാര്‍ട്ടി ലൈനിനോട്‌ എതിര്‍പ്പു തോന്നിയ സിപി, ശങ്കേഴ്‌സ്‌ വീക്ക്‌ലിയില്‍ നിരന്തരം എഴുതി. ഫലം: പാര്‍ട്ടി അംഗത്വം പുതുക്കിക്കിട്ടിയില്ല. എകെജി പറഞ്ഞു, ഈ നിലയ്‌ക്കാണെങ്കില്‍ അയാള്‍ ജീവനോടെ നാട്ടില്‍ പോകില്ല. സിപി ചെറുത്തു. എകെജിയോടു പറഞ്ഞു, സിപിയെ വിരട്ടരുത്‌....എനിക്കു നിങ്ങളെ അറിയാം... പോരാട്ടത്തിന്റെ കഥകള്‍....!!. രാവിലെ എഴുത്തും വൈകീട്ട്‌ മദ്യപാനവും...സിപി ഡല്‍ഹിയില്‍ ശരിക്കും ജീവിക്കുകയായിരുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നു ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച അന്നു തന്നെ സിപി സഹോദരിയുടെ വീടായ പറളിയിലേക്കു വണ്ടികയറി. തന്റെ പ്രയാണത്തെ പറ്റി സിപി തന്നെ പറഞ്ഞിട്ടുണ്ട്‌: ഡല്‍ഹിയില്‍ മരിച്ചാല്‍ ആരും എന്റെ കൂടെ ഉണ്ടാകില്ല. അനാഥമായ മരണം എനിക്ക്‌ ഇഷ്ടമല്ല...!. കാരണം പത്രപ്രവര്‍ത്തകരില്‍ കുലകൂടസ്ഥനായ ചലപതി റാവു ഒരു ചായക്കടയിലാണ്‌ മരിച്ചുവീണത്‌. അനാഥ ശവമായി മറവു ചെയ്യാന്‍ പോകുമ്പോള്‍ തിരിച്ചറിഞ്ഞു..അത്‌ ചലപതിയാണെന്ന്‌. പിന്നാലെ ഇന്ദിര വന്നു.... നരസിംഹറാവു....എല്ലാം കണ്ട സിപിയ്‌്‌ക്കു മനസ്സിലായി പത്രപ്രവര്‍ത്തനത്തിന്റെ വില...കോണ്‍ഗ്രസ്സിന്റെ നന്ദികേട്‌..!
ഇംഗ്ലീഷ്‌ ഭാഷയില്‍ ശൈലീ വല്ലഭനായ സിപിയുടെ കോളം വായിക്കാനും അതില്‍ ഒരു വരിയില്‍ ഇടകിട്ടാനുമായി അന്നത്തെ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രസംഗം പിടിച്ചുപറ്റാനുമായി പ്രസംഗം പഠിച്ചു വന്നിരുന്നു എന്നത്‌ ചരിത്രം. പാര്‍ലമെന്റില്‍ ചെറുപ്പക്കാരനായ വാജ്‌പേയിയുടെ അരങ്ങേറ്റം സിപി ഓര്‍ക്കുന്നു. അന്നത്തെ `ദിസ്‌ വീക്ക്‌ ഇന്‍ പാര്‍ലമെന്റില്‍' സിപി എഴുതി, ഈ ചെറുപ്പക്കാരന്‍ ഭാവിയിലെ മികച്ച പാര്‍ലമെന്റേറിയനാകും. സിപിയുടെ ദീര്‍ഘവീക്ഷണം എത്രശരിയായിരുന്നു എന്ന്‌ കാലം തെളിയിച്ചു. പത്രലോകത്ത്‌ ചരിത്രം സൃഷ്ടിച്ചതാണ്‌ സിപിയുടെ പത്രപ്രവര്‍ത്തന ജീവിതം. ബിര്‍ളയുടെ പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഇരുന്നുകൊണ്ട്‌ ബിര്‍ളക്ക്‌ എതിരേ കൊടുത്ത ചരിത്രം. കേസില്‍ ഡല്‍ഹി പ്രസ്‌ ക്ലബ്‌ ജയിച്ചു( പത്രാധിപരും പത്രമുടമയും തമ്മിലുള്ള ബന്ധം വിശദീകരിച്ച കോടതിവിധി) സിപിക്ക്‌ അനുകൂലമായിരുന്നു. എഡിറ്ററായിരുന്ന ബി.ജി.വര്‍ഗീസിനെ പിരിച്ചു വിട്ട നടപടിക്കെതിരേയായയിരുന്നു സിപിയുടെ നിയമ യുദ്ധം. അടിയന്തിരാവസ്ഥയുടെ തലേ ദിവസമായിരുന്നു വിധി. പിറ്റേന്ന്‌ അടിയന്തിരാവസ്ഥയുടെ മറവില്‍ ബിര്‍ള വീണ്ടും വര്‍ഗീസിനെ പിരിച്ചു വിട്ടു...സിപി ഓര്‍ക്കുകയാണ്‌..
ഒറ്റപ്പാലം ചിറ്റേനിപ്പാട്ട്‌ തറവാട്ടില്‍ ജനിച്ച സിപി.യുടെ ചെറുപ്പത്തിലെ അച്‌്‌ഛന്‍ അമ്മയുമായി വേര്‍പിരിഞ്ഞു. കുഞ്ഞുങ്ങളായ സഹോദരങ്ങളുടേയും കുടുംബത്തിന്റേയും പ്രാരബ്ധം തലയില്‍. പാര്‍ട്ടിക്കാരനായി പത്രക്കാരനായി. ഇഎം.എസിന്റെ ക്ഷണപ്രകാരം പാര്‍ട്ടിപത്രമായ ക്രോസ്‌ റോഡില്‍, ഡല്‍ഹിയില്‍ തുടക്കം. പിന്നെ ശങ്കേഴ്‌സ്‌ വീക്ക്‌ലി, ഹിന്ദുസ്ഥാന്‍ ടൈംസ്‌.....സിപി എന്നാല്‍ അതായിരുന്നു. അക്ഷരങ്ങളെ പ്രണയിച്ചു പോയ ഒരാള്‍. അനുഭവത്തിന്റെ, അറിവിന്റെ നിറകുടം....
ഇന്ത്യയുടെ ചരിത്രം അടുത്തുനിന്നു നോക്കിക്കണ്ടു. ചൈനയോടുള്ള യുദ്ധം തോറ്റ നെഹ്രു രാജ്യസഭയില്‍ തളര്‍ന്നിരുന്നതു കണ്ടു....കമ്മ്യൂണിസ്‌റ്റു പാര്‍ട്ടി കാഴ്‌ചപ്പാടുകള്‍ മാറുന്നതു കണ്ടു....പാര്‍ട്ടി വിട്ടു...പക്ഷെ കമ്മ്യൂണിസ്‌റ്റു കാരനായി ജീവിച്ചു. ഇന്ത്യയില്‍ ഒരു പത്രസംസ്‌കാരമില്ല. സിപി തുറന്നു പറഞ്ഞു. ഇവിടെ പത്രം നിയന്ത്രിക്കുന്നത്‌ മുതലാളിമാരാണ്‌. അവര്‍ക്ക്‌ അതു സൈഡ്‌ ബിസിനസ്സാണ്‌... സിപി കണ്ടു....അനുഭവിച്ചു.... അതു തുറന്നു പറഞ്ഞു. അവസാന കാലത്ത്‌, പറളിയില്‍ സഹോദരി സരോജത്തിന്റെ വീട്ടില്‍ അദ്ദേഹം കഴിഞ്ഞു. നിശബ്ദനായി. അനുഭവങ്ങള്‍ കുറിച്ചാല്‍ പലരേയും അതു മുറിപ്പെടുത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു. അദ്ദേഹം ആത്മകഥാപരമായി ഒരു ലേഖനം പോലും ്‌എഴുതിയില്ല. ട്വന്‍ന്റീയത്ത്‌ സെഞ്ച്വെറി മാന്‍ എന്ന പുസ്‌തകം എഴുതണമെന്നായിരുന്നു അവസാനത്തെ ആഗ്രഹം....അതു നടന്നില്ല. ഒരു വിവാഹം കഴിച്ചു. ആംഗ്ലോ ഇന്ത്യനായ ജലബാല വൈദ്യയെ. രണ്ടു കുഞ്ഞുങ്ങള്‍. ആ ജീവിതവും വിജയിച്ചില്ല...ഇരുപത്തിനാലു മണിക്കൂറും ബുദ്ധിപരമായി ജീവിച്ച ഒരാള്‍ക്ക്‌ മനുഷ്യജീവിതത്തിന്റെ സമവാക്യങ്ങള്‍ അന്യമായിരുന്നു. സിപിയുടെ ബന്ധുവായ എംപി നാരായണപിള്ള സിപിയെ കുറിച്ചെഴുതി, കണക്കില്‍ മുഴുവന്‍ മാര്‍ക്കും ഭാഷയില്‍ പൂജ്യവും കിട്ടിയാല്‍ ജീവിതത്തില്‍ വിജയിക്കാന്‍ പറ്റില്ല....അതാണോ സിപിയ്‌്‌ക്കു പറ്റിയത്‌...???.

No comments:

Post a Comment