Friday, September 27, 2013

ഭക്ഷണത്തെ മാത്രം സ്നേഹിച്ച റപ്പായേട്ടന്‍

തൃശൂരിന്റെ രാജപഥത്തിലൂടെ കൊച്ചുകൊച്ചു ചുവടുകള്‍ വച്ച് തടിച്ചു കുറിയ മനുഷ്യന്‍ നടന്നു നീങ്ങി. കുഞ്ഞുങ്ങളുടെതു പോലെ നിഷ്കളങ്ക മുഖഭാവം. കൈയില്‍ ഒരു സഞ്ചി. നീളം കൂടിയ കാക്കി ഷര്‍ട്ട്, മുഷിഞ്ഞ ഉടുമുണ്ടിനു മുകളിലൂടെ താഴേക്ക്....
ആള്‍ക്കൂട്ടത്തിലും തനിയെ നീങ്ങിയ, റപ്പായേട്ടനെ പരിചയക്കാര്‍ അഭിവാദ്യം ചെയ്തു കടന്നു പോകുന്നു. പെട്ടെന്നു തിരിച്ചറിഞ്ഞവര്‍ വീണ്ടും തിരിച്ചു വന്നു മുഖത്തു നോക്കി ചിരിച്ചു കടന്നുപോയി. ഭാവമാറ്റമേതുമില്ലാതെ റപ്പായേട്ടന്‍ നടന്നു പോയി. ഇത് തൃശൂരിന്റെ  സ്വന്തം 'തീറ്റ റപ്പായി'. ജീവിതത്തില്‍ ഭക്ഷണത്തെ മാത്രം സ്നേഹിക്കാനായിരുന്നു റപ്പായേട്ടനോട് ദൈവ കല്‍പ്പന. അദ്ദേം അറുപത്തിനാലാം വയസ്സുവരേയും അതു തെറ്റിച്ചില്ല!. വിശപ്പ്..ഒടുങ്ങാത്ത വിശപ്പ് അതായിരുന്നു റപ്പായി. തൃശൂര്‍ക്കാര്‍ക്ക് റപ്പയേട്ടനെ ചൊല്ലി അഭിമാന നിമിഷങ്ങളായിരുന്നു. തീറ്റമത്സരങ്ങളില്‍ നിന്നു തീറ്റമത്സരങ്ങളിലേക്ക്..റപ്പയേട്ടനോടു മുട്ടാന്‍ ആളില്ലായിരുന്നു. ഹോട്ടലുകളുടെ ഉദ്ഘാടനം പോലും ഭക്ഷണം കഴിച്ചു കൊണ്ടു തന്നെ റപ്പായേട്ടന്‍ 'നിര്‍വഹിച്ചു'. വീടുകളില്‍ മുത്തശിമാര്‍ കുഞ്ഞുങ്ങളോടു പറഞ്ഞു: 'വേഗം ഭക്ഷണം കഴിച്ചോ..ഇല്ലെങ്കില്‍ തീറ്ററപ്പായി കൊണ്ടു പോകും'. ആധുനിക ഭീമനായി റപ്പായേട്ടന്‍ തൃശൂരില്‍ അലഞ്ഞു. ചായക്കടകള്‍ക്ക് ആവശ്യമുള്ള ചായഅരിപ്പകള്‍ ഉണ്ടാക്കി വിറ്റാണ് ഉപജീവനം. ഒരു പൈസപോലും ആരോടും ചോദിച്ചില്ല. റപ്പയേട്ടന്റെ വിശപ്പറിയാവുന്നവര്‍ ഭക്ഷണം വാങ്ങി നല്‍കി. ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നു ഈ വിശപ്പിന്റെ കാരണം. അതുകൊണ്ടു തന്നെ ഡോക്ടര്‍മാര്‍ മുന്‍കൈയെടുത്ത് റപ്പായിക്ക് ഒരു പ്രമുഖ ഹോട്ടലില്‍ ഭക്ഷണം നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കി. അതിന്റെ ചിലവ് അവര്‍തന്നെ വഹിച്ചു. 
റപ്പായേട്ടന്‍ അറിയപ്പെടാതിരുന്ന കാലത്താണ് ഈ സംഭവം. തൃശൂരിലെ പ്രമുഖ ഹോട്ടലില്‍ 'ബുഫെ' ആരംഭിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് എന്തും കഴിക്കാം എന്നാണ് വാഗ്ദാനം. റപ്പായേട്ടന്‍ എത്തി. മൂന്ന് ബക്കറ്റ് ചോറ്, ഒരു ബക്കറ്റ് മീന്‍ കറി, പത്തു കിലോ ഇറച്ചി എന്നിവ പെട്ടെന്നു തന്നെ തീര്‍ത്തിട്ടു പറഞ്ഞത്' എനിക്കു വിശക്കുന്നു' എന്നായിരുന്നു. പരിഭ്രമിച്ചുവശായ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിളിച്ചു വരുത്തിയാണ് തടിരക്ഷിച്ചത്. വിശപ്പു തന്നെയായിരുന്നു റപ്പായേട്ടനെ അലട്ടിയിരുന്ന ഒരേ ഒരു വിഷയം. വിശപ്പുകാരണം വിവാഹം തന്നെ വേണ്ടെന്നുവച്ചു. മദ്യം കൈകൊണ്ടു തൊട്ടില്ല. 'നന്നായിന്റ് അല്ലെങ്കില്‍ തന്നെ വിശന്നിട്ടു ഇരിക്കാന്‍ വയ്യ. പിന്നേണ് കള്ളുകുടിക്കണേ'- ഒരിക്കല്‍ നിഷ്കളങ്കമായി റപ്പയേട്ടന്‍ പറഞ്ഞതിങ്ങനെ. 

സാധാരണ ദിവസങ്ങളില്‍ പ്രാതലിന് 75 ഇഡ്ഡലി, ഉച്ചയൂണിന് ചോറിന്റെ നിരവധി കുന്നുകളും പച്ചക്കറിയും, അത്താഴത്തിന് അറുപതു ചപ്പാത്തി ഇതാണ് റപ്പായേട്ടന്റെ കണക്ക്. നിങ്ങള്‍ റപ്പായേട്ടനുമായി സംസാരിക്കുന്നതിനിടെ, അദ്ദേഹം പോക്കറ്റില്‍ നിന്നു കുറച്ചു പണമെടുത്തു കാണിച്ചിട്ടു പറയും, നിങ്ങള്‍ എനിക്കു അത്താഴം വാങ്ങിതന്നാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ പത്തു കൂട്ടുകാര്‍ക്കും എന്റെ വക ഭക്ഷണം'. വളരെ നിഷ്കളങ്കമായ ഈ വെല്ലുവിളി ഏറ്റെടുത്താല്‍ കുടുങ്ങിയെന്ന് ഉറപ്പ്. ഹോട്ടലിലുളളതും അടുക്കളയിലുളളതു മുഴുവനും കഴിച്ചാലും, റപ്പായി വീണ്ടും ഭക്ഷണം ചോദിച്ചു കൊണ്ടിരിക്കും. റപ്പായേട്ടന്റെ സ്ഥിരം നമ്പറുകളിലൊന്നായിരുന്നു ഈ വെല്ലുവിളി. അവസാന കാലഘട്ടത്തില്‍ രോഗങ്ങളുടെ പിടിയിലായിരുന്നു. ഷുഗര്‍ റപ്പായേട്ടനെ വലച്ചു. തീറ്റകുറയ്ക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. അദ്ദേഹം അത് പൂര്‍ണമായും അംഗീകരിച്ചു. തീറ്റമത്സരങ്ങളില്‍ നിന്നു പിന്‍മാറി. ഭക്ഷണം സാധാരണമനുഷ്യരുടേതുപോലെയാക്കിമാറ്റി. അതോടെ ഹോട്ടലുകാര്‍ നെടുവീര്‍പ്പിട്ടുവെന്ന് എഴുതിയത്, ബിബിസിയാണ്!. 2006 ഡിസംബര്‍ 9നായിരുന്നു റപ്പായേട്ടന്‍ തൃശൂര്‍ക്കാരോടു വിടപറഞ്ഞത്. മഴയായാലും വെയിലായാലും സഞ്ചിയും തൂക്കിപ്പിടിച്ച്,. വലിയശരീരവും താങ്ങി കുണുങ്ങി നീങ്ങിയിരുന്ന വിശപ്പിന്റെ ആള്‍രൂപം ഇന്നും തട്ടകക്കാരുടെ മനസ്സില്‍ നിന്നും കുടിയൊഴിഞ്ഞിട്ടില്ല..

No comments:

Post a Comment