Friday, September 27, 2013

പെരുന്തച്ചന്റെ തച്ചും വെള്ളിനേഴിയുടെ കണക്കും


തൃശൂരിന്റെ നഗരപിതാവാണ് ശ്രീ വടക്കുന്നാഥന്‍. നഗരമധ്യത്തിലെ ചെറുകുന്നിനു മുകളിലുളള മഹാക്ഷേത്രത്തില്‍ പ്രതിഷ്ഠനടത്തിയതും പരശുരാമനെന്നാണ് കേഴ്വി. മഹാക്ഷേത്രത്തെ സദാ വലംവച്ചൊഴുകുന്ന തൃശൂര്‍ നഗരം..!. ഈ കാഴ്ച ലോകത്തെവിടേയും കാണാനാവില്ല. രാമവര്‍മ്മ കുഞ്ഞിപ്പിള്ള തമ്പുരാനെന്ന ശക്തനാണ് തൃശൂര്‍ നഗരത്തിന്റെ രാജശില്‍പ്പി. ചെറുകുന്നില്‍ നിന്നും ക്രമമായി താഴേക്ക് ഇറങ്ങിവരുന്നതാണ് നഗരത്തിന്റെ ഘടന. അറുപത്തഞ്ചേക്കര്‍ വരുന്ന പ്രശസ്തമായ തേക്കിന്‍കാടു മൈതാനം വടക്കുന്നാഥ ക്ഷേത്രമൈതാനമാണ്. ചരിത്രത്തിന്റെ താഴുകള്‍ തുറന്നുവേണം വടക്കുന്നാഥ ക്ഷേത്രത്തില്‍ കടന്നു ചെല്ലാന്‍. അന്വേഷണ മനസ്സുള്ള ഒരാള്‍ക്ക്, ഭക്തിയേക്കാള്‍ നോക്കികണ്ടു പഠിക്കാന്‍ ചരിത്രവും പുരാണങ്ങളും ഇവിടെ ഇഴചേര്‍ന്നു കിടക്കുന്നു. പഴമയുടെ ഗന്ധം പരത്തി നാലു കൂറ്റന്‍ ഗോപുരവാതിലുകള്‍. കിഴക്കും പടിഞ്ഞാറും തെക്കും വടക്കും. കേരളീയ ശില്‍പ്പവൈദഗ്ധ്യത്തിന്റെ നിറച്ചാര്‍ത്താണീ ഗോപുരങ്ങള്‍. വിശാലമായ ക്ഷേത്രാങ്കണത്തിന് അതിരുടുന്നത് കൂറ്റന്‍ ആനപ്പള്ളമതിലുകള്‍. കേരളീയ വാസ്തു ശൈലിയുടെ മറ്റൊരു നിദര്‍ശനം.
ക്ഷേത്രത്തിന്റെ ശില്‍പ്പവൈശിഷ്ട്യത്തിന് മാറ്റുകൂട്ടുന്ന പടുകൂറ്റന്‍ കൂത്തമ്പലം, കിഴക്കേ നടയില്‍ കാണാം. സാക്ഷാല്‍ പെരുന്തച്ചന്‍ തീര്‍ത്തതാണിത്. ഇതിന്റെ ഗാംഭീര്യം ആരേയും വിസ്മയപ്പെടുത്തു. എന്നാല്‍ ഇന്നു കാണുന്ന കൂത്തമ്പലം, പെരുന്തച്ചന്റേതല്ല. കാലപ്പഴക്കത്തില്‍ ജീര്‍ണിച്ച കൂത്തമ്പലം പില്‍ക്കാലത്ത് പുതുക്കിപ്പണിയുകയുണ്ടായി. തച്ചുശാസ്ത്ര വിദഗ്ധനായ വെളളിനേഴി നമ്പൂതിരിപ്പാടാണ്, പെരുന്തച്ചന്റെ കൈപ്പാടുവീണ ഈ കൂത്തമ്പലം പുതുക്കിപ്പണിയാന്‍ ധൈര്യം കാട്ടിയത്. 
കഥയിലേക്ക്ു കടക്കും മുമ്പ് അല്‍പ്പം ചരിത്രം: വടക്കുന്നാഥ ക്ഷേത്രത്തെ കുറിച്ച് ബ്രഹ്മാണ്ഡ പുരാണത്തിലും ഏതാനും ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ടെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രനിര്‍മ്മാണം പെരുന്തച്ചന്റെ കാലത്തായിരുന്നു. ഏഴാം നൂറ്റാണ്ടാണ് പെരുന്തച്ചന്റെ കാലം. അതായത് കൂത്തമ്പലത്തിന് 1300 വര്‍ഷത്തെ പഴക്കമെങ്കിലും കണക്കാക്കുന്നു. പ്രശസ്ത ചരിത്രകാരനായ വി.വി.കെ. വാലത്ത്, നിരീക്ഷിക്കുന്നത് ക്ഷേത്രം മുമ്പ്, ദ്രവിഡ സംസ്കാരത്തിന്റെ ഭാഗമായിരുന്ന കാവ് ആയിരുന്നു എന്നാണ്. ക്ഷേത്ര രേഖകള്‍ അനുസരിച്ച്, കൂടല്‍മാണിക്യം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം, ഊരകം അമ്മത്തിരുവടി ക്ഷേത്രം എന്നിവയ്ക്കു വടക്കുന്നാഥ ക്ഷേത്രത്തേക്കാള്‍ പഴക്കമുണ്ടെന്നാണ്. എന്തായാലും ഇന്ത്യകണ്ട മഹാധിഷണാശാലിയായ ആദിശങ്കരന്റെ ജന്മത്തിന് വടക്കുന്നാഥ ക്ഷേത്രവുമായി അഭേദ്യബന്ധമാണുള്ളത്. വടക്കുന്നാഥന്‍ തന്നെയാണ് ആദിശങ്കരനായി ജനിച്ചതെന്നും പറയാറുണ്ട്. ആദിശങ്കര സമാധി ക്ഷേത്ര മതിലിനകത്ത് ഇപ്പോഴും കാണാം-ശങ്കുചക്ര പ്രതിഷ്ഠയായി. 
കൂത്തമ്പലത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍, പെരുന്തച്ചന്‍ ഉപയോഗിച്ച കൈക്കണക്കുകള്‍ അസാധ്യമായിരുന്നു. കൂത്തമ്പലത്തിനുള്ളില്‍ ഏതു ഭാഗത്തു നിലവിളക്കുവച്ചാലും, രംഗമണ്ഡപത്തില്‍ നിഴല്‍ വീഴില്ലെന്നതായിരുന്നു നിര്‍മ്മാണത്തിലെ പ്രത്യേകത. കൂറ്റന്‍ തൂണുകള്‍ ഉണ്ടെങ്കിലും ഒരു നിഴല്‍ പോലും വേദിയില്‍ വീഴുമായിരുന്നില്ല. ഈ നിര്‍മ്മാണ വൈശിഷ്ട്യം അറിയുന്ന ഒരു തച്ചു ശാസ്ത്രവിദഗ്ധനം, ജീര്‍ണാവസ്ഥയിലായിട്ടും കൂത്തമ്പലം പുതുക്കി നിര്‍മ്മിക്കാന്‍ മുന്നോട്ടു വന്നില്ല. ഒടുവില്‍, കൊച്ചി ദിവാനായിരുന്ന ടി. ശങ്കുണ്ണി മേനോന്‍ മുന്‍കൈയെടുത്ത് പഴയ കൂത്തമ്പലം പൊളിച്ചു നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ചുമതല വെളളിനേഴി നമ്പൂതിരിക്കും നല്‍കി. തൃശൂര്‍ ജില്ലയിലെ ചേലക്കരയിലെ വെങ്ങാനല്ലൂര്‍ ഗ്രാമത്തിലാണ്, വെള്ളിനേഴി മന.

ഹിമാലയന്‍ പ്രയത്നമാണെന്ന് അറിയുന്ന നമ്പൂതിരിപ്പാടു, വടക്കുന്നാഥ ക്ഷേത്രത്തില്‍ ഭജനമിരുന്നു. രാവിലെ ക്ഷേത്രമടച്ചാല്‍, അദ്ദേഹം കൂത്തമ്പലത്തിനു ചുവട്ടില്‍ തുവര്‍ത്തുവിരിച്ച് നീണ്ടു നിവര്‍ന്നു കിടക്കും. എല്ലാ ദിവസവും ഈ ചര്യ തുടര്‍ന്നു. നിര്‍മ്മാണത്തിലെ സൂത്രവാക്യങ്ങള്‍ നോക്കിപ്പഠിക്കലായിരുന്നു ലക്ഷ്യം. നാല്‍പ്പത്തൊന്നാം ദിവസം, അദ്ദേഹം തോര്‍ത്ത് തട്ടിക്കുടഞ്ഞ് എഴുന്നേറ്റ് അവിടെ കൂടി നിന്നവരോടു പറഞ്ഞു: 'ഇനി പൊളിക്കാം'.അപ്പോള്‍ കണക്കൊക്കെ?. കൂടിനിന്നവരുടെ അന്ധാളിപ്പു കണ്ട അദ്ദേഹം പറഞ്ഞുവത്രെ, കണക്കൊക്കെ മനസ്സില്‍ കൂട്ടിയിട്ടുണ്ടെന്ന്..!. വെള്ളിനേഴി പുനര്‍നിര്‍മ്മിച്ച കൂത്തമ്പലമാണ് ഇപ്പോള്‍ ഇവിടെ കാണുന്നത്. ഗാംഭീര്യത്തിലും ശില്‍പ്പവൈശിഷ്ട്യത്തിലും ഒന്നിനൊന്നു മെച്ചമായിരുന്നു പുതിയ കൂത്തമ്പലം. പക്ഷെ, പെരുന്തച്ചന്റേതുപോലെയായില്ല നിര്‍മ്മാണം എന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നായി ഇപ്പോഴും അവശേഷിക്കുന്നു. എവിടെ വിളക്കു വച്ചാലും നിഴല്‍ രംഗവേദിയില്‍ വീഴാതിരുന്ന പെരുന്തച്ചന്റെ കൂത്തമ്പലത്തില്‍ ഇപ്പോള്‍ ഒരു നിഴല്‍ മാത്രം രംഗവേദിയില്‍ വീഴുന്നു എന്നതാണ് സ്ഥിതി. കണക്കുകള്‍ തിരിച്ചും മറിച്ചുംകൂട്ടിയിട്ടും, പെരുന്തച്ചന്‍ ഒളിച്ചു വച്ച തച്ചുശാസ്ത്രത്തിലെ സൂത്രം ഇന്നും അജ്ഞാതമായി തന്നെ തുടരുന്നു....

No comments:

Post a Comment