Friday, September 27, 2013

മറക്കാനാകുമോ പത്രക്കാരാ പോത്തനേ......?

ഇന്ത്യയില്‍ 28 പത്രങ്ങള്‍ എഡിറ്റു ചെയ്യുക!. 52 വര്‍ഷം മുടങ്ങാതെ കോളമെഴുതുക...!. പത്രക്കാരാ മറക്കാനാകുമോ പോത്തന്‍ ജോസഫിനെ?. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തില്‍ പുതിയ പുതിയ താരോദയങ്ങള്‍....ജനങ്ങള്‍ക്കറിയില്ല ചരിത്രം. ഇത്രയും ചങ്കൂറ്റമുള്ള, വ്യക്തിപ്രഭാവമുള്ള പത്രാധിപരേ...അയാള്‍ മലയാളിയായിരുന്നു എന്നതില്‍ ആര്‍ക്കെങ്കിലും അഭിമാനം തോന്നിയിട്ടുണ്ടോ?. ഈ പേര്‍ പോലും കേട്ടു പരിചയിച്ചിട്ടില്ലാത്ത തലമുറകള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍(കഥകള്‍)വായിച്ചു മലയാളി അന്തം വിടുന്ന കാലത്ത്‌ ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നെന്ന്‌ തോന്നുന്നു.
പോത്തന്‍ ജോസഫിനെ മറക്കാറായില്ല. ഇന്ത്യയില്‍ പത്രങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലമെങ്കിലും. ഹിന്ദുസ്ഥാന്‍ ടൈംസ്‌, ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌, ഡെക്കാന്‍ ഹെറാള്‍ഡ്‌.....പത്രസാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയ മഹാരഥനായ ഈ പത്രാധിപരെ മാനേജുമെന്റുകള്‍ അപമാനിച്ചു ഇറക്കിവിടുകയായിരുന്നു. വേദനയോടെയാണെങ്കിലും തന്റെ മഹാസാമ്രാജ്യങ്ങളില്‍ നിന്നും അദ്ദേഹം ഇറങ്ങിപ്പോന്നു......പക്ഷെ പോത്തനു പകരം മറ്റൊരു പോത്തനുണ്ടായില്ല....മഹാപ്രതിഭകളുടെ പത്രപ്രവര്‍ത്തന ലോകത്തിനു ലോപം സംഭവിച്ചു. ഒപ്പം രാജ്യത്തിനും.
പോത്തനെ ഓര്‍ക്കുന്ന പഴയ തലമുറക്കാര്‍ ഇന്ന്‌ അധികം ഇല്ല. ഉണ്ടെങ്കിലും അദ്ദേഹത്തിനെ ഓര്‍ക്കേണ്ട കാര്യം അവര്‍ക്കു നിത്യ ജീവിതത്തില്‍ ഉണ്ടാകുന്നില്ല...പണാടിസ്ഥാനത്തില്‍ ജോലിചെയ്യുമ്പോള്‍ സ്വാഭാവികമായും പത്രത്തിലെ ജോലി, കൂലിപ്പണിയാകും. മറ്റേതുജോലിയേയും പോലെ. ഒരു പണിയും കിട്ടാത്തതുകൊണ്ട്‌ പൊലീസുകാരനായി, എന്നു പറഞ്ഞതുപോലെ, ഒരു പണിയും ഇല്ലാത്തതുകൊണ്ട്‌ പത്രക്കാരനായി എന്നു പറയുന്ന കാലത്ത്‌ മറ്റൊന്നും പ്രതീക്ഷിക്കാനും വയ്യല്ലോ?.
ഗാന്ധിജിയുടെ ഹരിജന്‍ മുതല്‍ മുഹമ്മദാലിജിന്നയുടെ ഡോണ്‍ വരെ എഡിറ്റു ചെയ്‌ത പോത്തനെ ഏതുകോളത്തില്‍ പെടുത്താം?. പോത്തന്‍ ഉരുളുകയായിരുന്നു, പത്രങ്ങളില്‍ നിന്നു പത്രങ്ങളിലേയ്‌ക്കു. തന്റെ ഉരുളലിനെ പോത്തന്‍ ന്യായീകരിച്ചു: പായല്‍ പിടിച്ചതുകൊണ്ട്‌ കല്ലിനെന്തു ഗുണം?. ആംഗലേയത്തില്‍ വാഗ്‌ഭടനായിരുന്നു പോത്തന്‍. കുറിയ കുറിയ വാക്കുകളില്‍ കുറിക്കു കൊള്ളുന്ന പ്രയോഗങ്ങള്‍...! പോത്തന്റെ `ഓവര്‍ എ കപ്പ്‌ ഓഫ്‌ റ്റീ' വായിച്ചവര്‍ കോളത്തിന്റെ അടിമകളും ആരാധകരുമായി. ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്രുവും വരെ ഈ കോളം വായിക്കുന്നവരായി. കൂരമ്പുകള്‍ പോലുള്ള ഹാസ്യം....ഡിക്കന്‍സിനെ കവച്ചുവച്ചു. പണിയെടുത്ത പത്രങ്ങളില്‍ അദ്ദേഹം രാജാവും പ്രജയുമായി. പത്രമുതലാളിമാര്‍ ഉദയം ചെയ്യാത്ത ആ കാലത്തും അദ്ദേഹം, പത്രപ്രവര്‍ത്തകര്‍ മാന്യമായ ശമ്പളം ലഭിക്കേണ്ട ജോലിചെയ്യുന്നവരാണെന്ന്‌ ശഠിച്ചു. വിവരമില്ലാത്തവനേ പ്രതിഫലത്തിനല്ലാതേ എഴുതൂ- പോത്തന്‍ തുറന്നടിച്ചു.
പോത്തന്റെ കുടുംബജീവിതം അസ്വസ്ഥവും അസ്ഥിരവും തന്നെയായിരുന്നു. അതില്‍ അദ്ദേഹം ദുഃഖിതനായിരുന്നു. എന്നാല്‍ ബുദ്ധിപരമായ വ്യായാമത്തില്‍ മുഴുകിയ അദ്ദേഹം അതൊന്നും സാരമാക്കിയതേയില്ല. അതാണല്ലോ, ബ്രിട്ടീഷ്‌ റെയില്‍വേയില്‍ പിആര്‍ഒ ആയി ജോലി ലഭിച്ചിട്ടും അതു നിസ്സാരമായി വലിച്ചെറിഞ്ഞത്‌!. ശങ്കര്‍ എന്ന ഇന്ത്യയുടെ കാര്‍ട്ടൂണ്‍ പിതാവിനെ കണ്ടെടുത്തതും അദ്ദേഹത്തെ തേച്ചുമിനുക്കിയെടുത്തതും പോത്തന്‍ ജോസഫെന്ന മഹാനായ പത്രാധിപരായിരുന്നു. പോത്തനില്ലായിരുന്നെങ്കില്‍ ശങ്കര്‍ ഉണ്ടാവുമായിരുന്നില്ല എന്നു പറയുമ്പോള്‍ ആ പ്രതിഭയുടെ മഹത്ത്വം നാം തിരിച്ചറിയും.
1892 മാര്‍ച്ച്‌ 13ന്‌ ചെങ്ങന്നൂരില്‍ സിഐ ജോസഫിന്റേ മകനായി ജനിച്ച പോത്തന്‍ മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദവും പിന്നെ ബോംബെയില്‍ നിന്നും എല്‍എല്‍ബിയും കരസ്ഥമാക്കി. എന്നാല്‍ പത്ര രംഗത്തു ജീവിച്ചു മരിക്കാനായിരുന്നു യോഗം. പൂരം നക്ഷത്ര ജാതനായ പോത്തന്‌ ഉഗ്രമായ ഭാവിയാണത്രെ ജ്യോതിഷന്‍മാര്‍ പ്രവചിച്ചത്‌. അതു തെറ്റുകയുമുണ്ടായില്ല!. വ്യക്തി ജീവിതത്തിലല്ലാതെ...
പോത്തന്റെ കോളം നിത്യജീവിതം മുതല്‍ കൂലങ്കുഷമായ രാഷ്‌ട്രീയ കാര്യങ്ങള്‍വരെ ഒരു പോലെ കൈകാര്യം ചെയ്‌തു. ബോംബെ നഗരസഭാ തെരഞ്ഞെടുപ്പിനോടുണ്ടായ അഭിപ്രായ ഭിന്നതയില്‍ ജോസഫ്‌ എഴുതി, പട്ടികളെ പോലെ പെരുമാറുന്നവരെ പട്ടികളെ പോലെ കണക്കാക്കണമെന്ന്‌. നഗരസഭ ക്ഷമാപണം ആവശ്യപ്പെട്ടു. ബോംബെ ക്രോണിക്കിളില്‍ ആയിരുന്നു കുറിപ്പ്‌. എന്നാല്‍ ക്ഷമാപണകുറിപ്പില്‍ പോത്തന്റെ വക `പട്ടി' വിളികളായിരുന്നു!. വൈസ്‌റോയിയുടെ എക്‌സിക്യൂട്ടീവും ആഭ്യന്തര കൗണ്‍സില്‍ അംഗവുമായ വ്യക്തിയെ ഭരണകൂടത്തിന്റെ `കാവല്‍നായ' എന്നും അദ്ദേഹം വിശേഷിപ്പിച്ചു കളഞ്ഞു..കൂടുതല്‍ നാണക്കേട്‌ ഒഴിവാക്കാന്‍ നഗരസഭ `ക്ഷമാപണം' നിരുപാധികം സ്വീകരിച്ചു കളഞ്ഞു എന്നത്‌ ചരിത്രം!.
മദ്യമായിരുന്നു പോത്തന്റെ ഇഷ്ടതോഴന്‍. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റര്‍ ക്യാബിനില്‍ കുടിച്ചു കറങ്ങയിരുന്ന പോത്തന്‍. ജിന്നയോടു ഒരിക്കല്‍ പോത്തന്‍ പറഞ്ഞു, മിസ്‌റ്റര്‍ ജിന്ന നിങ്ങള്‍ ഭാഗ്യവാനാണ്‌, കാരണം നിങ്ങളുടെ പേരിനൊപ്പം മാതാപിതാക്കള്‍ `ജിന്‍' എന്നു ചേര്‍ത്തു തന്നിരിക്കുന്നു. പക്ഷെ എനിക്കു വേണ്ടത്‌ ഞാന്‍ തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണ്‌......
പോത്തന്റെ അസ്ഥിരത പത്രപ്രവര്‍ത്തനത്തില്‍ മാത്രമായി ഒതുങ്ങിയില്ല. സ്വന്തമായി ഒരു വീടുപോലും പോത്തനു അവിശ്വസനീയമായിരുന്നു. രോഗിണിയായ ഭാര്യയെ വേണ്ടപോലെ അടുത്തിരുന്നു ശുശ്രൂഷിക്കാനായില്ലെന്ന്‌ അദ്ദേഹം ഖേദിച്ചിരുന്നു അവസാന കാലത്ത്‌. ബാംഗ്ലൂരില്‍ ആരംഭിച്ച ഡക്കാന്‍ ഹെറാള്‍ഡും പോത്തന്റെ നേതൃത്വത്തില്‍ കുതിച്ചുയര്‍ന്നു. പത്രപ്രവര്‍ത്തനത്തിലെ രാഷ്‌ട്രീയ കളികള്‍ പോത്തനു അന്നു വശമില്ലായിരുന്നു. ജീവിതത്തിന്റെ അവസാന ഘട്ടത്തിലും പോത്തന്‍, താന്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തില്‍ നിന്നു ഇറങ്ങിപ്പോന്നു...ഒടുവില്‍ ബാംഗ്ലൂര്‍ നിരത്തില്‍ നടന്നു പോവുകയായിരുന്ന പോത്തനെ യുവാക്കള്‍ ഓടിച്ച കാര്‍ ഇടിച്ചു വീഴ്‌ത്തി....അത്‌ ആ മഹാജീവിതത്തിനു അന്ത്യമാവുകയായിരുന്നു.

No comments:

Post a Comment