Tuesday, October 1, 2013

മൂപ്പന്‍ പറഞ്ഞ വിജ്ഞാനം

കേരളം ഭൂമാഫിയയുടെ പിടിയിലാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല വെളിപ്പെടുത്തിയിരിക്കുന്നു. പ്രകൃതിയെ കൊന്നൊടുക്കുന്ന നമ്മുടെ രീതി ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. അതിന്റെ ദുരന്തഫലം വന്നു തുടങ്ങിയിരിക്കുന്നു. പണവും ആയുധബലവും ഉപയോഗിച്ച്‌ പ്രകൃതിയെ കീറിമുറിക്കുന്ന വികസനത്തെ കുറിച്ച്‌, ആധുനിക ശാസ്‌ത്രത്തേക്കാള്‍ അറിഞ്ഞത്‌ അപരിഷ്‌കൃതര്‍ എന്നു നാം വിളിക്കുന്ന ആദിവാസി ഗോത്രജനതയാണ്‌. മണ്ണിനെയും ആകാശത്തേയും പ്രപഞ്ചത്തെ ഒന്നാകേയും സ്‌നേഹിച്ച ഒരു ജനത...
പ്രകൃതിയെ ഇത്രയേറെ അടുത്തറിയുകയും സ്‌നേഹിക്കുകയും ചെയ്‌ത അവരുടെ വിജ്ഞാനം നമുക്ക്‌ വഴികാണിക്കേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ലോകപരിസ്ഥിതി ദിനത്തില്‍ പോലും അതു സംഭവിക്കുന്നില്ല. അമേരിക്കയിലെ ആദിമവംശജരായ സുകാമിഷ്‌ ഇന്ത്യന്‍സിന്റെ മൂപ്പന്‍, സീറ്റ്‌ലര്‍ അമേരിക്കന്‍ സര്‍ക്കാരിന്‌ ഒരു കത്തെഴുതി. 1800കളില്‍ എഴുതിയ കത്തില്‍, ഓരോ വസ്‌തുക്കളിലേയും ഈശ്വരാംശത്തെ വിലമതിക്കുന്നു. ഓരോ രാജ്യത്തേയും കുഞ്ഞുങ്ങളും മാതാപിതാക്കളും ഇതറിഞ്ഞിരിക്കണം. പ്രകൃതിയോടുള്ള സ്‌നേഹവും ആരാധനയും വിഴിഞ്ഞൊഴുകുന്ന കത്തിന്റെ പൂര്‍ണരൂപം ഇതാ. ഈ വിജ്ഞാനത്തില്‍ ജ്ഞാനസ്‌നാനം ചെയ്യുക....

`` അമേരിക്കയുടെ പ്രസിഡന്റ്‌ ഒരു വാക്ക്‌ പറഞ്ഞിരിക്കുന്നു, അദ്ദേഹം നമ്മുടെ ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന്‌. പക്ഷെ, നിങ്ങള്‍ക്ക്‌ എങ്ങിനെ ആകാശത്തെ വാങ്ങാനും വില്‍ക്കാനും കഴിയും?. ഈ ഭൂമിയെ?. ഈ ആശയം ഞങ്ങളെ സംബന്ധിച്ച്‌ തികച്ചും അപരിചിതമായ ഒന്നാണ്‌. കാരണം വായുവിന്റെ പരിശുദ്ധിയും നീരുറവകളുടെ വെട്ടിത്തിളക്കവും ഞങ്ങള്‍ക്കു സ്വന്തമല്ലെന്നിരിക്കേ, നിങ്ങള്‍ക്ക്‌ എങ്ങിനെ അവയെ വാങ്ങാനാവും?.
ഭൂമിയുടെ എല്ലാ ഭാഗങ്ങളും എന്റെ ജനങ്ങള്‍ക്ക്‌ പരമപവിത്രമാണ്‌. ഓരോ പൈന്‍മരത്തിന്റെ തിളങ്ങുന്ന നാമ്പുകളും, ഓരോ മണല്‍തിട്ടകളും, ഇരുണ്ട മരക്കൂട്ടങ്ങള്‍ക്കിടയിലെ ഓരോ മഞ്ഞുപടലങ്ങളും, ഓരോ പുല്‍ത്തകടികളും, മൂളുന്ന ഓരോ വണ്ടുകളും. എല്ലാം എന്റെ ജനങ്ങളുടെ ഓര്‍മ്മകളിലും അനുഭവത്തിലും പവിത്രമായവയാണ്‌.
മരങ്ങളുടെ ഉള്ളിലൂടെ ഒഴുകുന്ന നീര്‍, നമ്മുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന രക്തം തന്നെയെന്ന്‌ ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങള്‍ ഭൂമിയുടെ ഭാഗമാണ്‌, ഭൂമി ഞങ്ങളുടേയും. കരടികള്‍, മാനുകള്‍, കരുത്തനായ വന്‍പരുന്ത്‌ എന്നിവ ഞങ്ങളുടെ സഹോദരങ്ങളാണ്‌. കരിമ്പാറക്കുന്നുകള്‍, പുല്‍ത്തകിടിയിലെ മഞ്ഞുതുള്ളി, കുതിരക്കുട്ടിയുടെ ശരീരത്തിന്റെ ചൂട്‌, മനുഷ്യന്‍ എല്ലാം ഒരു കുടുംബത്തില്‍പ്പെടുന്നവയാണ്‌.
നദികളിലൂടെയും അരുവികളിലൂടെയും കളകളം പൊഴിച്ച്‌ തിളങ്ങിയൊഴുകുന്ന വെള്ളം, വെറും വെള്ളമല്ല. അതു ഞങ്ങളുടെ പൂര്‍വ്വീകരുടെ രക്തമാണ്‌. ഞങ്ങളുടെ ഭൂമി നിങ്ങള്‍ക്കു വില്‍ക്കുകയാണെങ്കില്‍, ഇവയെല്ലാം പവിത്രമാണെന്ന്‌ നിങ്ങള്‍ മറക്കാതിരിക്കുക. തടാകങ്ങളിലെ തെളിഞ്ഞ ജലത്തില്‍ പ്രതിഫലിക്കുന്ന ഓരോ രൂപവും എന്റെ ജനങ്ങളുടെ ജീവിതാനുഭവങ്ങളേയും ഓര്‍മ്മകളേയും കുറിച്ച്‌ സംസാരിക്കുന്നു. വെള്ളത്തിന്റെ മര്‍മ്മരം എന്റെ മുത്തച്ഛന്റെ ശബ്ദമാണ്‌.
പുഴകള്‍ ഞങ്ങളുടെ സഹോദരങ്ങളാണ്‌. അവ ഞങ്ങളുടെ ദാഹം ശമിപ്പിക്കുന്നു. അവര്‍ ഞങ്ങളുടെ കൊച്ചോടങ്ങളെ വഹിക്കുന്നു, ഞങ്ങളുടെ കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്നു. അതുകൊണ്ടു തന്നെ പുഴകള്‍ക്ക്‌ നിങ്ങളുടെ സ്വന്തം മറ്റേതൊരു സഹോദരനും നല്‍കുന്ന ദയാവായ്‌പ്‌ നല്‍കുക.
ഞങ്ങള്‍ ഈ ഭൂമി വില്‍ക്കുകയാണെങ്കില്‍, ഓര്‍ക്കുക ഈ വായു ഞങ്ങള്‍ക്ക്‌ അമൂല്യമായിരുന്നു. വായും അതിന്റെ അത്മാവ്‌ എല്ലാ ജീവനുകളുമായും പങ്കുവയ്‌ക്കുന്നു. ഈ കാറ്റ്‌ ഞങ്ങളുടെ പ്രപിതാമഹന്‌ ആദ്യ ശ്വാസം നല്‍കുകയും അദ്ദേഹത്തിന്റെ അന്ത്യശ്വാസം ഏറ്റെടുക്കുകയും ചെയ്‌തു. ഈ കാറ്റ്‌ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ ജീവിതത്തിന്റെ ആത്മാവ്‌ പകര്‍ന്നു കൊടുക്കുന്നു. ഞങ്ങളുടെ ഈ ഭൂമി ഞങ്ങള്‍ വില്‍ക്കുകയാണെങ്കില്‍, ഇതിനെ പവിത്രമെന്നു കരുതി മാറ്റിവയക്കണം, പുല്‍തകിടികളിലെ പൂക്കളെ മാധുര്യമുളളവയാക്കിയ കാറ്റിനെ മനുഷ്യര്‍ക്ക്‌ ആസ്വദിക്കാന്‍ വേണ്ടി.
ഞങ്ങള്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ച കാര്യങ്ങള്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുമോ?. ഭൂമി നമ്മുടെ അമ്മയാണെന്ന്‌?. ഭൂമിക്ക്‌ എന്തു സംഭവിച്ചാലും അത്‌ അതിന്റെ എല്ലാ മക്കളേയും ബാധിക്കുന്നു.
ഇത്‌ ഞങ്ങള്‍ക്കറിയാം: ഭൂമി മനുഷ്യന്റെ സ്വന്തമല്ല, മനുഷ്യന്‍ ഭൂമിയുടെ സ്വന്തമാണ്‌. രക്തം നമ്മളെ എല്ലാം ബന്ധിപ്പിക്കുന്നതു പോലെ ഭൂമിയിലെ എല്ലാ വസ്‌തുക്കളും പര്‌സപരം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ ജീവന്റെ ശൃംഖല തീര്‍ക്കുന്നവനല്ല, അവന്‍ അതിനുളളില്‍ നിലകൊള്ളുക മാത്രമാണ്‌. ഈ ശൃംഖലയോടു അവന്‍ എന്തെല്ലാം ചെയ്യുന്നോ, അത്‌ അവനവനോടു തന്നെ ചെയ്യുന്നതായി മാറുന്നു.
ഒരു കാര്യം ഞങ്ങള്‍ക്കറിയാം: ഞങ്ങളുടെ ദൈവം നിങ്ങളുടേതു കൂടിയാണ്‌. ഭൂമി അവന്‌ ഏറെ വിലപ്പെട്ടതാണ്‌. ഭൂമിയോടു ചെയ്യുന്ന ക്രൂരത, അതിന്റെ സ്രഷ്ടാവിനോടുള്ള നന്ദികേടാണ്‌.
നിങ്ങളുടെ വിധി ഞങ്ങള്‍ക്ക്‌ വിശദീകരിക്കാനാവാത്ത ഒന്നാണ്‌. കാട്ടുപോത്തുകളെ എല്ലാം അറുത്താല്‍ എന്താണ്‌ സംഭവിക്കുക?. കാട്ടുകുതിരകളെ മുഴവനും മെരുക്കിയെടുത്താല്‍?. കാടിന്റെ രഹസ്യ കോണുകളില്‍ നിരവധി മനുഷ്യരുടെ ഗന്ധം നിറഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക?. സമൃദ്ധമായ കുന്നിന്‍ പുറങ്ങള്‍ സംസാരിക്കാനുള്ള കമ്പികള്‍ കൊണ്ടു നിറച്ചാല്‍?. കാട്ടുപൊന്തകള്‍ എവിടെയായിരിക്കും?. പോയ്‌പോയിരിക്കും!. കഴുകന്‍ എവിടെ ആയിരിക്കും?. പോയ്‌പോയിരിക്കും!. വേഗത്തിലോടുന്ന കുതിരയോടും വിടപറഞ്ഞ്‌ പിന്നെ വേട്ടയാടുകയോ?. ജീവനം അവസാനിച്ച്‌ നിലനില്‍പ്പിന്റെ കാലം ആരംഭിക്കുകയായി.
അവസാനത്തെ ചുവന്ന ഇന്ത്യനും അപ്രത്യക്ഷമാകുമ്പോള്‍, അവന്റെ ഓര്‍മ്മകള്‍ പുല്‍മേടുകള്‍ മുകളില്‍ അലയുന്ന മേഘക്കൂട്ടങ്ങളുടെ നിഴല്‍ മാത്രമായി മാറുമ്പോള്‍, ഈ തീരങ്ങളും ഈ വനഭൂമിയും ഇവിടെ തന്നെ ഉണ്ടാകുമോ?. എന്റെ ജനങ്ങളുടെ പ്രാണനായിരുന്ന എന്തെങ്കിലും ഒന്ന്‌ അവശേഷിക്കുമോ?.
ഒരു നവജാത ശിശു, അതിന്റെ അമ്മയുടെ ഹൃദയമിടിപ്പ്‌ ഇഷ്ടപ്പെടുന്ന അത്രയും ഞങ്ങള്‍ ഈ ഭൂമിയെ സ്‌നേഹിക്കുന്നു. അതുകൊണ്ട്‌, ഞങ്ങള്‍ ഈ ഭൂമി വില്‍ക്കുകയാണെങ്കില്‍, അതിനെ ഞങ്ങള്‍ സ്‌നേഹിച്ചിരുന്നതുപോലെ തന്നെ സ്‌നേഹിക്കുക. ഞങ്ങള്‍ ചെയ്‌തിരുന്നതു പോലെ അതിനെ കരുതുക. ഈ ഭൂമി നിങ്ങള്‍ക്കു കിട്ടുമ്പോള്‍ മുതല്‍ അതിന്റെ ഓര്‍മ്മകള്‍ അതുപോലെ തന്നെ മനസ്സിലുണ്ടായിരിക്കണം. ഈ ഭൂമി എല്ലാ കുഞ്ഞുങ്ങള്‍ക്കുമായി സംരക്ഷിക്കുക, ഒപ്പം അതിനെ സ്‌നേഹിക്കുക, ഈശ്വരന്‍ നമ്മളെ സ്‌നേഹിച്ചരുന്നതു പോലെ.
ഞങ്ങള്‍ ഈ ഭൂമിയുടെ ഭാഗമായിരുന്നതുപോലെ, നിങ്ങളും അതിന്റെ ഭാഗമാണ്‌. ഈ ഭൂമി ഞങ്ങള്‍ക്ക്‌ അമൂല്യമാണ്‌. അതു നിങ്ങള്‍ക്കും അമൂല്യമാണ്‌.
ഒരു കാര്യം ഞങ്ങള്‍ക്കറിയാം- ദൈവം ഒന്നേയുള്ളൂ. ഒരു മനുഷ്യനും, അവന്‍ ചുവന്നിട്ടായാലും വെളുത്തിട്ടായാലും, വേര്‍പെടാനാവില്ല. എന്തുതന്നെയായാലും നമ്മളെല്ലാം സഹോദരന്‍മാരല്ലേ''.

No comments:

Post a Comment