Sunday, October 13, 2013

ചാരംമൂടിയ കഥകള്‍.....



മലയാളിക്ക്‌ ഡല്‍ഹിയില്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത ഇന്ത്യയുടെ നയതന്ത്രരംഗത്തെ മഹാസ്‌തഭം വിടവാങ്ങിയ ദിവസമാണിന്ന്‌ (ഒക്ടോബര്‍ 6). വി.കെ.കൃഷ്‌ണമേനോന്‍- സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം നിര്‍മ്മിക്കുന്നതില്‍ അസാധാരണവൈഭവം കാട്ടിയ ക്രാന്തദര്‍ശി. ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടതിനേക്കാള്‍, ചാരംമൂടിയ കഥകളാണ്‌ കൃഷ്‌ണമേനോനെ സംബന്ധിച്ച്‌ ഉള്ളത്‌. പലതും ഇന്നും മൂടിവയ്‌ക്കപ്പെട്ടിരിക്കുന്നു.
നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം. കശ്‌മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച്‌ നീണ്ട 8 മണിക്കൂറാണ്‌ അദ്ദേഹം ഐക്യരാഷ്‌ട്രസഭയില്‍ പ്രസംഗിച്ചത്‌!. ഈ റെക്കോഡ്‌ ഇതുവരെ തിരുത്തപ്പെട്ടിട്ടില്ല!.
അറുപത്തിനാലിലെ മെയ്‌ മാസം. ചൈനയുമായുള്ള യുദ്ധത്തില്‍ ഇന്ത്യയ്‌ക്കു പരാജയം. പാര്‍ലമെന്റില്‍ നെഹ്രു തളര്‍ന്നിരുന്നു. യുദ്ധത്തിന്റെ ആക്ഷേപങ്ങളൊക്കെയും ഏറ്റവുവാങ്ങി, മേനോന്‍ രാജിവച്ചു. യുദ്ധപരാജതത്തേക്കാള്‍ നെഹ്രുവിനെ തളര്‍ത്തിയത്‌, ഈ രാജിയായിരുന്നു എന്ന്‌ അന്നത്തെ പത്രപ്രവര്‍ത്തകര്‍ അടയാളപ്പെടുത്തി. മേനോന്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു.
1930കളില്‍ നെഹ്രുവുമൊത്ത്‌ ജനറല്‍ ഫ്രാങ്കോയുടെ യുദ്ധം കാണുവാനായി സ്‌പെയിനിലേക്കു പോയതോടെയാണ്‌ നെഹ്രുവുമായുളള സ്‌നേഹബന്ധം വളരുന്നത്‌. നെഹ്രുവിന്റെ മരണംവരെ ഇരുവരും അന്യോന്യം തികഞ്ഞ വിശ്വസ്‌തതയും സൗഹൃദവും പുലര്‍ത്തി.
ഇഗ്ലണ്ടില്‍ ഉണ്ടായ ഒരു പ്രണയം മേനോന്റെ ജീവിതത്തിലെ ചാരം മൂടിക്കിടക്കുന്ന ഒരു കഥയാണ്‌. ഇന്ത്യാലീഗിന്റെ പ്രവര്‍ത്തനത്തിനിടെയായിരുന്നു ഇത്‌. ബ്രിട്ടീഷ്‌ ഇന്റലിജന്‍സി നിയോഗിച്ച ഏജന്റ്‌ ബ്രിജിത്ത്‌ ബര്‍ണാഡുമായി അദ്ദേഹം പ്രണയത്തിലാവുകയായിരുന്നു-ബ്രിട്ടീഷ്‌ ഏജന്റാണെന്ന്‌ അറിയാതെ. പിന്നീട്‌ ഇന്ത്യന്‍ സ്ഥാനപതിയായി ഇംഗ്ലണ്ടിലെത്തിയ കൃഷ്‌ണമേനോനോട്‌, ഇവര്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ രാഷ്‌ട്രീയ മോഹങ്ങള്‍ ബലകഴിക്കാന്‍ തയ്യാറാവാതിരുന്ന അദ്ദേഹം, അതു നിരാകരിച്ചു. ഒടുവില്‍ ആ സ്‌്‌ത്രീ ഭ്രാന്തു പിടിച്ചു മരിച്ചു!.
കോഴിക്കോട്‌ ജില്ലയിലെ പന്നിയങ്കരയിലെ വെങ്ങലില്‍ കുടുബത്തിലാണ്‌ മേനോന്‍ ജനിച്ചത്‌. അച്ഛന്‍ കോമത്ത്‌ കൃഷ്‌ണക്കുറുപ്പ്‌ കോഴിക്കോട്‌ കോടതിയിലെ വക്കീലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയില്‍. പിന്നീട്‌ മദ്രാസ്‌ പ്രസിഡ?സി കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജില്‍ വച്ച്‌ അദ്ദേഹം ദേശിയപ്രസ്‌ഥനത്തില്‍ ആകൃഷ്‌ട്‌നാകുകയും ആനിബസന്റ്‌ ആരംഭച്ച ഹോംറൂള്‍ പ്രസ്‌ഥാനത്തില്‍ ചേരുകയും ചെയ്‌തു. ആനിബസന്റ്‌ അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക്‌ വിദ്യാഭ്യാസം ചെയ്യാന്‍ പറഞ്ഞയക്കുകയായിരുന്നു.ലണ്ടനില്‍ അദ്ദേഹത്തിന്‌ 'Freedom of the Borough' എന്ന ബഹുമതി ലഭിച്ചു. ബര്‍ണാഡ്‌ ഷായ്‌ക്കു ശേഷം ഈ ബഹുമതി ലഭിക്കുന്നത്‌ കൃഷ്‌ണമേനോനാണ്‌.
1953ല്‍ കൃഷ്‌ണമേനോന്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1956ല്‍ കേന്ദ്രമന്ത്രിസഭയില്‍ വകുപ്പില്ലാമന്ത്രിയായി നിയമിതനായി. 1957ല്‍ ബോംബെയില്‍ നിന്നു അദ്ദേഹം ലോക്‌സഭയിലേക്കുതിരഞ്ഞെടുക്കപ്പെടുകയും 1957 ഏപ്രിലില്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്‌തു.


ചൈനയോടേറ്റ പരാജയം, മേനോന്റെ തലയില്‍ കെട്ടിവയ്‌ക്കപ്പെടുകയായിരുന്നു. അമേരിക്കന്‍ നയങ്ങളെ പരസ്യമായി എതിര്‍ത്ത മേനോനെ, അമേരിക്ക എന്നും ലക്ഷ്യമിട്ടിരുന്നു എന്നത്‌ പരസ്യമായ രഹസ്യമായിരുന്നു. അദ്ദേഹത്തെ കമ്മ്യൂണിസ്‌റ്റായി പോലും മുദ്രകുത്തുകയുണ്ടായി....പക്ഷെ, ഇതൊന്നും പുറത്തു വരാത്ത കഥകളായി തുടരുന്നു... 
വിജയങ്ങളുടെ പടവുകള്‍ കയറുമ്പോഴും, വ്യക്തിജീവിതത്തില്‍ അദ്ദേഹം പരാജിതനും ദുഃഖിതനുമായിരുന്നു വെന്ന്‌ പ്രശസ്‌ത പത്രപ്രവര്‍ത്തകനായ സിപി. രാമചന്ദ്രന്‍ എഴുതിയിട്ടുണ്ട്‌. മേനോന്റെ പേരിലുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍, ഒരു പുസ്‌തകം എഴുതണമെന്ന്‌ സിപി ആഗ്രഹിച്ചിരുന്നു. പക്ഷെ, ആ ആഗ്രഹം ബാക്കി നിര്‍ത്തി സിപിയും യാത്രയായി. ചാരം മൂടിയ കഥകള്‍ ഇപ്പോഴും ബാക്കി.....

No comments:

Post a Comment