Sunday, October 27, 2013

എട്ടരയോഗത്തിന്റേയും എട്ടുവീട്ടില്‍ പിള്ളമാരുടേയും കഥ



ചരിത്രത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക്‌ ഞെട്ടിക്കുന്ന ചോരക്കഥകള്‍ ധാരാളം കാണാനാകും. അധികാരത്തിനും സമ്പത്തിനും പെണ്ണിനുമൊക്കെവേണ്ടി കൊന്നും ചത്തും തീര്‍ന്ന കഥകള്‍!. ചരിത്രം തന്നെ വഴിമാറുന്ന സംഭവവികാസങ്ങള്‍. അത്തരത്തിലൊന്നാണ്‌ ശ്രീ പത്മനാഭന്റെ സ്വത്തിന്റെ അവകാശത്തിനായി നടന്ന വടംവലി. അടുത്തിടെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി സമ്പത്തിന്റെ കണക്കെടുപ്പ്‌, ലോകശ്രദ്ധ നേടിയിരുന്നു. ഓരോ ദിവസവും പത്രമാധ്യമങ്ങളില്‍ നിറഞ്ഞ അപൂര്‍വ്വ നിധി ശേഖരത്തിന്റെ കഥകള്‍. അതിനു പിന്നിലും ചോരക്കഥകള്‍ ഉണ്ടെന്നാണ്‌ ചരിത്രം.
വേണാട്ടില്‍ മാര്‍ത്താണ്‌ഡവര്‍മ്മ അധികാരം ഏല്‍ക്കുന്നതിന്‌ ആറ്‌ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ നിലനിന്ന ആഭ്യന്തരകലഹം ഏറെ രൂക്ഷമായിരുന്നു. കച്ചവടത്തിനെത്തിയ യൂറോപ്പ്യന്‍ ശക്‌തികള്‍ക്കു പോലും ഇതു പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരുന്നുവെന്നാണ്‌ ചരിത്രം.
'പിള്ള'മാരും 'യോഗ'ക്കാരും ഒരു ഭാഗത്തും രാജാവ്‌ എതിര്‍ഭാഗത്തുമായിട്ടായിരുന്നു കലഹം. ശ്രീപത്‌മനാഭസ്വാമി ക്ഷേത്രഭരണവും അതിന്റെ വസ്‌തുക്കളില്‍ നിന്നും ആദായം എടുക്കലും സംബന്‌ധിച്ച തര്‍ക്കമാണ്‌ കലഹത്തിന്‌ കാരണമായി ഭവിച്ചത്‌. ക്ഷേത്രഭരണം എട്ടു പോറ്റിമാരും, വല്ലപ്പോഴും യോഗത്തില്‍ പങ്കെടുക്കാനെത്താറുള്ള രാജാവും അടങ്ങിയ `എട്ടരയോഗം' എന്ന ഭരണസമിതിയ്‌ക്കായിരുന്നുവത്രെ. ചരിത്രകാരന്‍മാര്‍ ഈ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവരാണ്‌.
യോഗത്തിന്റെ തീരുമാനങ്ങള്‍ മറികടക്കാനോ, ക്ഷേത്രകാര്യത്തില്‍ ഇടപെടാനോ രാജാവിന്‌ അധികാരം ഇല്ലാത്ത കാലം. ക്ഷേത്രവസ്‌തുവകകള്‍ എട്ടായി ഭാഗിച്ച്‌ അതിന്റെ മേല്‍നോട്ടം വഹിക്കാനും കരംപിരിയ്‌ക്കാനും അധികാര നല്‌കിയിരുന്നത്‌ എട്ട്‌ മാടമ്പിമാര്‍ക്കായിരുന്നു. ഇവരാണ്‌ `എട്ടുവീട്ടില്‍ പിള്ളമാര്‍' എന്നറിയപ്പെട്ടത്‌. കുളത്തൂര്‍, കഴക്കൂട്ടം, ചെമ്പഴന്തി, കുടമണ്‍ , പള്ളിച്ചല്‍ , വെങ്ങാനൂര്‍ , രാമനാമഠം, മാര്‍ത്താണ്‌ഡമഠം എന്നീ കുടുംബക്കാരായിരുന്നു ഇത്‌. യോഗക്കാരുടേയും പിള്ളമാരുടേയും കൂട്ടുകെട്ട്‌ രാജാധിപത്യത്തിന്‌ ഭീഷണിയായി വന്നതോടെ രാജാവ്‌ ക്ഷേത്രകാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങി. ഇതു പിന്നീട്‌ ആഭ്യന്തരകലഹമായി മാറി. അതേസമയം യോഗക്കാരുടേയും പിള്ളമാരുടേയും `ജനാധിപത്യ' ഭരണത്തെ പിടിച്ചെടുക്കാനും അധികാരം തന്നില്‍ കേന്ദ്രീകരിക്കാനും രാജാവ്‌ ശ്രമിച്ചതിന്റെ ഫലമായിട്ടാണ്‌ ആഭ്യന്തരകലഹം ഉണ്ടായതെന്ന ചരിത്രവ്യാഖ്യാനവും കാണാം. പ്രശ്‌നം രൂക്ഷമായതോടെ പല പ്രാവശ്യവും ശ്രീപത്‌മനാഭസ്വാമി ക്ഷേത്രം അടച്ചിട്ടതായി രേഖ ഉണ്ട്‌. 1729ല്‍ അധികാരത്തിലെത്തിയ മാര്‍ത്താണ്‌ഡവര്‍മ്മയുടെ ആദ്യ പ്രധാന നടപടികളിലൊന്ന്‌ യോഗക്കാരേയും പിള്ളമാരേയും അടിച്ചമര്‍ത്തല്‍ ആയിരുന്നു. നിഷ്‌ഠൂരമായ നടപടികള്‍ ഇതിനദ്ദേഹം സ്വീകരിക്കുകയും ചെയ്‌തു.
എട്ടുവീട്ടില്‍ പിള്ളമാരുടെ കുടുംബം കുളം കോരുകയാണ്‌ മാര്‍ത്താണ്ഡവര്‍മ്മ ചെയ്‌തത്‌. അവരെ പറടിഞ്ഞാറെ കടപ്പുറത്തു കൊണ്ടുപോയി കഴുത്തറുത്ത്‌ കടലില്‍ തള്ളുകയായിരുന്നുവത്രെ. അവരുടെ സ്‌ത്രീകളെ കടപ്പുറത്തുള്ളവര്‍ക്ക്‌ കൊടുക്കുകയും ചെയ്‌താണ്‌ ഈ കുടുംബങ്ങളെ അവസാനിപ്പിച്ചതെന്നാണ്‌ കഥ. പിള്ളമാരുടെ ശാന്തികിട്ടാത്ത ആത്മാക്കളും, അവരുടെ ഉഗ്ര ഉപസനാ മൂര്‍ത്തികളും ഏറെ കാലം ഈ പ്രദേശത്ത്‌ അശാന്തി വിതച്ചു അലഞ്ഞു നടന്നു വെന്നും, തൃശൂരിലെ മാന്ത്രിക കുടുംബമായ കല്ലൂര്‍ മനയിലെ നമ്പൂതിരിപ്പാടാണ്‌ രാജാവിനെയും രാജ്യത്തേയും ഈ ഉപദ്രവങ്ങളില്‍ നിന്നു രക്ഷിച്ചതെന്നും ഉള്ള ഒരുപകഥയും ഇതോടൊപ്പമുണ്ട്‌.
എന്തായാലും എട്ടുവീട്ടില്‍ പിള്ളമാരെ, അവരുടെ മരണശേഷവും രാജാവു ഭയന്നിരുന്നു എന്നതു സത്യമാണ്‌. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ പില്‍ക്കാലത്ത്‌, പിള്ളമാരുടെ ആസ്ഥാമായിരുന്ന ചങ്ങനാശേരിയില്‍ കൂടി യാത്ര ചെയ്യാറില്ലായിരുന്നു. പിള്ളമാരുടെ സമാധി മണ്ഡപം ഇന്നും ഇവിടെ കാണാം. 

No comments:

Post a Comment