Sunday, October 27, 2013

വിസ്‌മയമാകുന്ന കൊടുങ്ങല്ലൂരിലെ ക്ഷേത്രപാലകന്‍


എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്രപാലകന്‍മാരുണ്ടാവും. പ്രതിഷ്‌ഠാരൂപത്തിലോ സങ്കല്‍പ്പമായോ എങ്കിലും. ക്ഷേത്രവാസ്‌തുവിദ്യയുടെ ഒരു ഭാഗമാണത്‌. ഇതിനു ഒരു ദേവതാസങ്കല്‍പ്പം തന്നെ നല്‍കി, പൂജകളും പതിവുണ്ട്‌. പക്ഷെ കൊടുങ്ങല്ലൂര്‍ ദേവീ ക്ഷേത്രത്തിലെ ക്ഷേത്രപാലക വിഗ്രഹം വേറിട്ടൊരു അനുഭവം തന്നെ.
ക്ഷേത്രത്തിന്‌ പുറത്ത്‌ വടക്കേനടയില്‍, ദേവിയ്‌ക്ക്‌ കാവലായി ക്ഷേത്രപാലകന്റെ ശ്രീകോവില്‍. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും വലിയ വിഗ്രഹമാണ്‌ ഈ ക്ഷേത്രപാലകന്റേത്‌. 12 അടിയിലേറെ ഉയരവും അതനുസരിച്ച്‌ വണ്ണവുമുള്ള ഭീമാകാരമായ കല്‍വിഗ്രഹമാണ്‌ ക്ഷേത്രപാലകന്റേത്‌. ശ്രീകോവിലിന്റെ മോന്തായത്തോളം പൊക്കം. ദര്‍ശനത്തിനെത്തുന്നവര്‍ക്ക്‌ നടയില്‍ നിന്നു താഴ്‌ന്നു തൊഴുതാലേ ഈ വിഗ്രഹത്തിന്റെ മുഖദര്‍ശനം തന്നെ സാധ്യമാകൂ. നടയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതാണിതിനു കാരണം. ക്ഷേത്രപാലകന്റെ വിഗ്രഹം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വിഗ്രഹം മോന്തായത്തില്‍ സ്‌പര്‍ശിക്കുന്ന നിമിഷം ലോകാവസാനമുണ്ടാകുമെന്നു വിശ്വസിക്കപ്പെടുന്നു. രണ്ടുനേരവും നട തുറന്ന്‌ നിത്യപൂജ നടത്തുന്ന സമയത്ത്‌ ക്ഷേത്രപാലകന്റെ തലയിലേക്ക്‌ നാളികേരം എറിയാനായി ഓങ്ങുന്നത്‌ വിഗ്രഹം വളരാതിരിക്കാന്‍ വേണ്ടിയെന്നാണ്‌ സങ്കല്‍പം. വിഗ്രഹത്തിന്റെ കൈകളില്‍ തോര്‍ത്തുകള്‍ തൂക്കിയിടുന്നതും ഈ ഉദ്ദേശ്യത്തോടെയത്രെ.
മലബാറിലെ ക്ഷേത്രപാലകക്ഷേത്രങ്ങളിലെ ക്ഷേത്രപാലന്‍ കൊടുങ്ങല്ലൂരില്‍ നിന്നു വന്നു എന്നാണ്‌ ഐതിഹ്യം. ഇത്‌ തമിഴ്‌നാട്ടിലെ ചതുക്കപൂതമാണെന്നും അഭിപ്രായമുണ്ട്‌. അതേ സമയം, ബൗദ്ധക്ഷേത്രമായിരുന്നു മുമ്പ്‌ കൊടുങ്ങല്ലൂരെന്നും, അതിന്റെ അവശിഷ്ടമാണ്‌ ഈ മഹാശില്‍പ്പമെന്നും അനുമാനിക്കുന്നവരുണ്ട്‌. മൈസൂരിലെ ഗോമതേശ്വര പ്രതിമയുമായി സാമ്യം തോന്നുന്ന ഒന്നാണ്‌ ഈ വിഗ്രഹം എന്നത്‌ ഈ അനുമാനത്തിനു പിന്‍ബലം നല്‍കുന്നു. ഇതിനൊന്നും ചരിത്രപരമായ പിന്തുണയില്ലെന്നത്‌ മറ്റൊരു സംഗതിയാണ്‌.
ദേവി ക്ഷേത്രത്തിലേക്കുള്ള തുലാഭാരം ക്ഷേത്രപാലകന്റെ നടക്കലാണ്‌ നടത്തിവരുന്നത്‌. ഇവിടത്തെ പ്രത്യേക വഴിപാട്‌ ചമയമാണ്‌. വൈകീട്ട്‌ ക്ഷേത്രപാലകന്റെ ശ്രീകോവില്‍ കുലവാഴ, കുരുത്തോല, കരിക്കിന്‍ കുല എന്നിവകൊണ്ട്‌ അലങ്കരിക്കും. ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്‌ക്ക്‌ ശേഷം ക്ഷേത്രപാലകന്റെ തൃപ്പടികളില്‍ 101 നാളികേരം എറിഞ്ഞ്‌ ഉടയ്‌ക്കുകയും ചെയ്യുന്നു. തുടര്‍ന്ന്‌ ക്ഷേത്രപാലകനെ 101 വസ്‌ത്രം ഉടുപ്പിക്കും. മുഖത്ത്‌ ചന്ദനം ചാര്‍ത്തുകയും തണ്ണീരാമൃതം നിവേദ്യം ചെയ്യും. ഇതിനെ ചമയം എന്നു പറയും. ക്ഷേത്രപാലന്റെ നടയ്‌ക്കല്‍ ഉടയ്‌ക്കുന്ന നാളികേരത്തിന്റെ അവകാശം എടമുക്കിലുള്ള കുഡുംബി സമുദായക്കാര്‍ക്കാണ്‌. അതിനു പകരമായി  അവര്‍ കൊല്ലം തോറും കര്‍ക്കിടകമാസം സംക്രാന്തിക്ക്‌ ക്ഷേത്രപരിസരം മുഴുവനും ചെത്തി വൃത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്‌. ശര്‍ക്കരപ്പായസത്തില്‍ തൈരുചേര്‍ത്ത പുളിഞ്ചാമൃതമാണ്‌ ക്ഷേത്രപാലകന്റെ പ്രധാന നിവേദ്യം. ക്ഷേത്രത്തില്‍ വലിയ ഗുരുതി സമയങ്ങളില്‍ ക്ഷേത്രപാലകന്‌ മുമ്പില്‍ ഭക്‌തര്‍ 108 നാളികേരമുടയ്‌ക്കും. വിഗ്രഹത്തില്‍ കളഭം പൂശും. 108 തോര്‍ത്ത്‌ ഉടുപ്പിക്കും. തോര്‍ത്തുടുത്ത്‌ കളഭം ചാര്‍ത്തിയ ക്ഷേത്രപാലകന്റെ പോലുള്ള വിഗ്രഹം മറ്റെവിടെയുമില്ല.

No comments:

Post a Comment