Sunday, October 27, 2013

കൊച്ചുണ്ണി എന്ന ധാര്‍മ്മികനായ കള്ളന്‍.....!!



കൊച്ചുണ്ണി മരിച്ച മാസമാണിത്‌... കന്നിമാസം..!.ആരെങ്കിലും ഓര്‍ത്തോ..?. കായംകുളം കൊച്ചുണ്ണി മരിച്ചിട്ട്‌ നൂറ്റിഅമ്പത്തിനാല്‌ വര്‍ഷം!. പൊലീസ്‌ പിടിയിലായ കൊച്ചുണ്ണി, 91 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ 1859ലെ കന്നിമാസമായിരുന്നു മരിച്ചതത്രെ. മരിക്കുമ്പോള്‍ കൊച്ചുണ്ണിയ്‌ക്ക്‌ 41 വയസ്സ്‌....! തിരുവനന്തപുരം പേട്ട ജുമാ മസ്‌ജിദിലാണ്‌ കൊച്ചുണ്ണിയെ കബറടക്കിയതെന്ന്‌ പറയപ്പെടുന്നുണ്ട്‌.
കായംകുളം കൊച്ചുണ്ണി, ജീവിച്ചിരിക്കേ ഇതിഹാസമായ കഥാപാത്രമാണ്‌. ഇന്ത്യന്‍ റോബിന്‍ ഹുഡ്‌..!.
പത്തൊമ്പതാം നൂറ്റാണ്ടില്‍ മദ്ധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന ഒരു മോഷ്‌ടാവായിരുന്നു കായംകുളം കൊച്ചുണ്ണി. മോഷ്‌ടാവായിരുന്നെങ്കിലും പണക്കാര്‍ക്കെതിരെ പാവങ്ങളുടെ പക്ഷം നിന്ന സ്‌ഥിതിസമത്വവാദിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമൊക്കെയായി കൊച്ചുണ്ണി മാറി. ഉള്ളവനില്‍ നിന്നും പിടിച്ചുപറിച്ച്‌ ഇല്ലാത്തവനു നല്‍കുക...ആദ്യത്തെ വിപ്ലവകാരി..! കായംകുളത്ത്‌ ഇപ്പോഴുള്ള പണ്ടകശാലക്കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറയിലെ പിന്തുടര്‍ച്ച അവകാശപ്പെടുന്നുണ്ട്‌. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല പോലുള്ള രചനകളും തലമുറകളിലൂടെ വാമൊഴിയായി പകര്‍ന്ന കഥകളും ഒക്കെയായി മലയാളിലുടെ ഓര്‍മ്മയില്‍ കൊച്ചുണ്ണി ഇന്നും മായാതെ നില്‍ക്കുന്നു...
മോഷണകലയില്‍ കൊച്ചുണ്ണിക്കുണ്ടായിരുന്ന അനിതരസാധാരണ വൈഭവം ആരേയും അമ്പരപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്യും. കൊച്ചുണ്ണിയുടെ സാമര്‍ത്ഥ്യത്തിന്റെ കഥകള്‍ നിരവധിയുണ്ട്‌. അതിലൊന്ന്‌ ഇതാ:
കായംകുളത്ത്‌ പുതുപ്പള്ളി പഞ്ചായത്തിലെ വാരണപ്പള്ളി തറവാട്ടില്‍ കൊച്ചുണ്ണി നടത്തിയതായി പറയപ്പെടുന്ന മോഷണത്തിന്റെ കഥ ഈ രീതിയില്‍ പ്രസിദ്ധമാണ്‌. കുടുംബസുഹൃത്തായിരുന്ന കൊച്ചുണ്ണിയെ, തന്റെ വീട്ടില്‍ നിന്ന്‌ മോഷണം നടത്താന്‍ തറവാട്ടു കാരണവര്‍ വെല്ലുവിളിച്ചതാണ്‌ ഈ മോഷണകഥയുടെ തുടക്കം. തറവാടിന്റെ ഇറയത്ത്‌ കാരണവരോടൊപ്പം മുറുക്കും സംഭാഷണവുമായി ഇരുന്ന കൊച്ചുണ്ണി, പൂമുഖവാതിലിനകത്തെ സാക്ഷയുടെ സ്‌ഥാനം മനസ്സിലാക്കി പുറത്ത്‌ ചുണ്ണാമ്പു കൊണ്ട്‌ അടയാളപ്പെടുത്തിയെന്നും അന്നു രാത്രി അവിടം തുരന്നു മോഷണം നടത്തിയശേഷം പിറ്റേന്ന്‌ മുതല്‍ തിരികെ നല്‍കിയെന്നുമാണ്‌ കഥ!. കൊച്ചുണ്ണിയുടെ കൗശലത്തിന്റെ സാക്ഷ്യമായി ആ വാതില്‍ ഇപ്പോഴും തറവാട്ടില്‍ സൂക്ഷിച്ചുപോരുന്നുണ്ടത്രെ...!
കൊച്ചുണ്ണിയുടെ പ്രവര്‍ത്തനങ്ങള്‍ അതിരുവിട്ടപ്പോള്‍ ഏതുവിധത്തിലും അയാളെ പിടിക്കാന്‍ ദിവാന്‍ ഉത്തരവിറക്കി. ഉത്തരവ്‌ നടപ്പാക്കാതിരുന്നാല്‍ ജോലിപോകുമെന്ന താക്കീതു ലഭിച്ച കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍ കൊച്ചുണ്ണിയുമായി ബന്‌ധമുണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ സഹായത്തോടെ ചതിയില്‍ കുടുക്കി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. പക്ഷെ, ഇതു വെറും കള്ളനല്ലല്ലോ?. സാക്ഷാല്‍ കായംകുളം കൊച്ചുണ്ണിയാണ്‌...!. കൊച്ചുണ്ണി തടവുചാടി... അറസ്റ്റു ചെയ്‌ത പോലീസുകാരനേയും അറസ്റ്റിനു സഹായിച്ച സുഹൃത്തിനെയും കൊന്നു!.
കൊച്ചുണ്ണിയെ പിടികൂടാനുള്ള ചുമതല പിന്നീട്‌ കിട്ടിയത്‌ മറ്റൊരു തഹസീല്‍ദാരായ കുഞ്ഞുപ്പണിക്കര്‍ക്കായിരുന്നു. കൊച്ചുണ്ണിയുടെ സുഹൃത്തുക്കളായിരുന്ന മമ്മത്‌, വാവ, വാവക്കുഞ്ഞ്‌, നൂറമ്മദ്‌, കുഞ്ഞുമരയ്‌ക്കാര്‍, കൊച്ചുകുഞ്ഞുപിള്ള, കൊച്ചുപിള്ള എന്നിവരുടെ സഹായത്തോടെ കൊച്ചുപിള്ളയുടെ വാഴപ്പള്ളിയിലെ ഭാര്യവീട്ടിലേയ്‌ക്ക്‌ വിളിച്ചുവരുത്തി, കൊച്ചുണ്ണിയെ. സല്‍ക്കാരത്തിനിടെ മരുന്നു കലര്‍ത്തിയ ഭക്ഷണം നല്‍കി മയക്കിയാണ്‌ ഇക്കുറി കൊച്ചുണ്ണിയെ അറസ്റ്റു ചെയ്‌തത്‌.
പിടിയിലായ കൊച്ചുണ്ണിയെ കനത്ത ബന്ദവസില്‍ ജലമാര്‍ഗ്ഗം തിരുവനന്തപുരത്തേയ്‌ക്കു കൊണ്ടുപോയി. അവിടെ തടവനുഭവിക്കേയായിരുന്നു മരണമത്രെ.
കൊച്ചുണ്ണിയുടെ ജീവിതം സിനിമയും സീരിയലുമൊക്കെയായി.
1966ല്‍ നിര്‍മ്മിച്ച, കായംകുളം കൊച്ചുണ്ണി എന്ന ചലചിത്രത്തില്‍ നായകവേഷമിട്ടത്‌ അനശ്വര നടന്‍ സത്യന്‍ ആയിരുന്നു. ഗായകന്‍ യേശുദാസ്‌ ഇതില്‍ കൊച്ചുണ്ണിയുടെ സഹോദരീ ഭര്‍ത്താവ്‌ സുറുമവില്‌പനക്കാരനായി അഭിനയിച്ചു.
മോഷ്ടാവും പിടിച്ചുപറിക്കാരനുമൊക്കെയായി വിശേഷിപ്പിക്കപ്പെട്ടെങ്കിലും കൊച്ചുണ്ണിയിലെ നന്മകള്‍, നിലനിന്നു.പത്തനം തിട്ട ജില്ലയിലെ കോഴഞ്ചേരിക്കു അടുത്തുള്ള ഏടപ്പാറ മലദേവര്‍ നട ക്ഷേത്രത്തിലെ പ്രതിഷ്‌ഠകളിലൊന്ന്‌ മുസ്ലിം മതവിശ്വാസിയായിരുന്ന കൊച്ചുണ്ണിയാണ്‌..!. മെഴുക്‌, ചന്ദനത്തിരി, കഞ്ചാവ്‌, നാടന്‍ മദ്യം, വെറ്റില, അടയ്‌ക്ക, പുകയില തുടങ്ങിയവയൊക്കെയാണ്‌ ഇവിടെ കാണിയ്‌ക്ക. കൊച്ചുണ്ണിയുടെ അലഞ്ഞുതിരിഞ്ഞു നടന്ന ആത്‌മാവ്‌, കുറവ സമുദായത്തില്‍ പെട്ട ഒരു ഊരാളിയോട്‌ അപേക്ഷിച്ചതിനെ തുടര്‍ന്നാണ്‌ ഈ പ്രതിഷ്‌ഠ സ്‌ഥാപിക്കപ്പെട്ടതത്രെ. മേടമാസത്തിലാണ്‌ ഈ ക്ഷേത്രത്തിലെ ഉത്‌സവം.

ഇനി പറയൂ....കൊച്ചുണ്ണി വെറും കള്ളനാണോ?.

No comments:

Post a Comment