Thursday, October 17, 2013

വടക്കന്‍പാട്ടിലെ ആ കുരിക്കള്‍...


കഥകളുടെ ഒഴിയാഖനികളാണ്‌ വടക്കന്‍ പാട്ടുകള്‍. സത്യവും മിഥ്യയും ഐതിഹ്യങ്ങളും വീരഗാഥകളും കെട്ടുപിണഞ്ഞു കിടക്കുന്ന പാട്ടുകള്‍. പാണര്‍ ഇട്ടുവച്ചു പോയ മൗനങ്ങളുടെ വ്യാഖ്യാനങ്ങളും നാം കണ്ടു. പറയാതെ പറഞ്ഞുവച്ചവ വേറേയും....
ചതിയന്‍ ചന്തു..
മനുഷ്യാവസ്ഥകളുടെ ആവിഷ്‌കാരം കണ്ടപ്പോള്‍ തോന്നി, ഇതാണല്ലോ ശരി?.
ഒലവണ്ണൂര്‍ കാവില്‍, ഒതേനന്‍ ആനയെ നടയിരുത്തുന്നു.
നാടെങ്ങും ആഘോഷം...
തച്ചോളി ചേകവന്‍, ഭഗവതിക്കു ആനയെ സമര്‍പ്പിക്കുന്നതിന്റെ ആഹ്ലാദം..!
ക്ഷേത്രമുറ്റത്തെ ഒരുക്കളാണ്‌. കൂറ്റന്‍ പന്തലൊരുങ്ങുന്നു. മേല്‍നോട്ടം വഹിച്ച്‌ സാക്ഷാല്‍ ഒതേനന്‍ തന്നെ..
നാടായ നാടെല്ലാം കഥ കേട്ടുകേള്‍പ്പിച്ചു...
ഒരുക്കപ്പാടുകാണാന്‍, കളരികള്‍ക്ക്‌ അധിപനായ പ്രശസ്‌ത കുരിക്കള്‍ മതിലൂര്‍ കുരിക്കള്‍ എത്തുന്നു.
ക്ഷേത്രമുറ്റത്തെ ഒറ്റപ്പിലാവില്‍ തന്റെ തന്റെ തോക്കു ചാരിവച്ചാണ്‌ കുരിക്കളുടെ വരവ്‌. അഹങ്കാരത്തോടെ പീഡത്തിലിരുന്ന ഒതേനന്‍, ഉപചാരം ചൊല്ലിയില്ല. കൂടാതെ പരമപുച്ഛത്തോടെ ഒരു മൊഴിയും:
`പൊന്‍കുന്തം ചാരുന്ന പിലാവിന്‌ മണ്‍കുന്തം ചാരരുത്‌...'
അവിടെയും നിന്നില്ല നിന്ദ.
അറിയാതെയാണ്‌ അതു ചാരിയതെന്നും അതെടുത്തുകൊള്ളാമെന്നും കുരിക്കള്‍ പറഞ്ഞിട്ടും...
`മയിലിനെ വെടിവയ്‌ക്കാന്‍ കൊള്ളാം'എന്നായിരുന്നു ഒതോനന്റെ പരിഹാസം!.
മുറിവേറ്റ കുരിക്കള്‍, പിന്നെ പൊന്നിയംപട കുറിച്ചാണ്‌ മടങ്ങിയത്‌.
കതിരൂര്‍ ചുണ്ടു പെരുമലയന്‍, കോട്ടക്കിലാലി മരക്കിയാര്‍, ചുണ്ടങ്ങാപ്പൊയില്‍ മായന്‍കുട്ടി എന്നിവരൊക്കെ കുരിക്കളുടെ കൂടെ ഉണ്ടായിരുന്നു.
പൊന്നിയം പടയില്‍, ഒതേനന്‍ കുരിക്കളെ വീഴ്‌ത്തി. പ്രശസ്‌തമായ `പൂഴിക്കടക'നിലൂടെ.....
വടക്കന്‍ പാട്ട്‌ ഇവിടെ തീരുന്നു. മതിലൂര്‍ കുരിക്കളെ കുറിച്ച്‌ ഈ കഥാഭാഗം വരേയെ കാണാനുള്ളൂ.
ഒതേനനെ മായന്‍കുട്ടി വെടിവച്ചു വീഴ്‌ത്തിയതും മറ്റുമായ കഥകള്‍, പിന്നീടു കൂട്ടിച്ചേര്‍ത്തതാവാം..
കഥയുടെ ഒരു പിരിമുറുക്കത്തിന്‌.
അങ്കത്തട്ടില്‍ മറന്നുവച്ച ചുരികയെടുക്കാന്‍, വിലക്കുകള്‍ മറികടന്നു ഒതേനന്‍ ചെല്ലുന്നതും കാത്ത്‌ മായന്‍കുട്ടി അവിടെ പതുങ്ങിയിരുന്നിരിക്കുമോ?. വെടിയേറ്റിട്ടും, മായന്‍കുട്ടിയെ ചുരികയെറിഞ്ഞ്‌ ഒതേനന്‍ വീഴ്‌ത്തിയിരിക്കുമോ?.


പിന്നെയെല്ലാം മൌനമാണ്...പൂരിപ്പിക്കാത്ത ഭാഗങ്ങള്‍....
കഥാകാരന്‍മാരുടെ ഭാവനയെ തൊഴുതു മടങ്ങുകയേ നിര്‍വ്വാഹമുള്ളൂ......

No comments:

Post a Comment